Freitag, 14. Juni 2013

ധ്രുവദീപ്തി // Panorama // ജർമ്മനിയെക്കുറിച്ച്പറയുമ്പോൾ // George Kuttikattu

ധ്രുവദീപ്തി :


Panorama //  


ജർമ്മനിയെക്കുറിച്ച്പറയുമ്പോൾ //

George Kuttikattu 

                                                ഒടുവിൽ ജനാധിപത്യം വിജയിച്ചു.
                                                                                                                                                                                                                                                 
 നാസികളുടെ പാർലമെന്റ് സമ്മേളനം 
തിരാളികളെ തടവിലാക്കി അവരുടെ പേരിനു പകരം നമ്പരിട്ട് അരുംകൊല നടത്തിയത് വർഗ്ഗീയതയുടെ മുഖമൂടി ധരിച്ചിരുന്ന  ജർമ്മനിയിലെ നാസ്സി റെജിമെന്റാണ്. അത്പക്ഷേ ജർമ്മനിയെപ്പറ്റി കേൾക്കുന്ന ആരുടെയും ആദ്യ വികാരം അങ്ങനെയായിരിക്കും. ശരിയാണ്; മനുഷ്യാവകാശങ്ങൾ പരസ്യമായി  അവിടെ നിഷേധിക്കപ്പെട്ടു.

വെറുക്കപ്പെട്ട  യഹൂദരെ മാത്രമല്ല, സിന്ധിയും റോമയും  ക്രിസ്ത്യാനിയും മുസ്ലീമും മറ്റു രാജ്യങ്ങളിലെ ജനങ്ങളും അടങ്ങിയ അനേകലക്ഷം മനുഷ്യരെ നാസ്സികൾ നിഷ്കരുണം കൊന്നുകളഞ്ഞു.  വർഗ്ഗീയതയുടെ  ഇരുൾമറയിൽ  മനുഷ്യജന്മങ്ങളെ വെറും കീടങ്ങളായി കരുതിയ അഡോൾഫ് ഹിറ്റ്ലറുടെ ആജ്ഞാശക്തിയിൽ ലോകം ഞെട്ടി വിറച്ചു. പക്ഷെ, അഡോൾഫ് ഹിറ്റ്ലറുടെ ഭീകര രഹസ്യഅജണ്ടയ്ക്ക് പിന്നീട് ജർമ്മനിയിലോ ആകെമാന ലോകത്തിലോ ഒരു സ്ഥാനമുണ്ടായില്ല. ഹിറ്റ്ലറുടെ ക്രൂരതയുടെ തത്വശാസ്ത്രം ജനം തള്ളിക്കളഞ്ഞു. ഒടുവിൽ ജനാധിപത്യം വിജയിച്ചു. ജനക്ഷേമപ്രവർത്തനങ്ങളുടെ പുരോഗതിക്കു തടസം ഉണ്ടാക്കുന്ന യാതൊന്നും യാഥാത്ഥ്യ മായില്ലയെന്നാണു നമുക്ക് മനസ്സിലാക്കാവുന്നത് . 


 അഡോൾഫ് ഹിറ്റ്‌ലർ 
ചോരപ്പുഴ ഒഴുക്കിയ രണ്ടാംലോക മഹായുദ്ധം ചരിത്രമായി കഴിഞ്ഞു. കല്ലി ന്മേൽ കല്ലുപോലും ശേഷിക്കാത്തതു പോലെ തകർന്ന ജർമ്മനിക്ക് അധിക നീണ്ടകാലം പോലും വേണ്ടി വന്നില്ല.   അവിശ്വസനീയമായ  മനുഷ്യ ഭാവനകൾ ക്കപ്പുറത്തുള്ള അത്ഭുതകരമായ മാറ്റ ങ്ങളാണ് ജർമ്മനി കൈവരിച്ചത്. ഇതേക്കു റിച്ച്പറയുമ്പോൾ ജർമ്മൻ സാമൂഹ്യ ജീവിതഘടനയിലും ജീവിതശൈ ലിയിലുമുണ്ടായ മാറ്റങ്ങളും അതിനെ ല്ലാം അടിസ്ഥാനകാരണമാക്കിയ വിവിധ സാമൂഹ്യസാമ്പത്തിക പശ്ചാത്തലങ്ങളും വികസന കാഴ്ചപ്പാ ടുകളും ഇവയ്ക്കെല്ലാം  പ്രേരകമായിത്തീർന്ന രാഷ്ട്രീയസാഹ ചര്യങ്ങളും എന്തായിരുന്നുവെന്ന് വിവിധ തരത്തിലുള്ള അനുബന്ധവിഷയങ്ങളെ ചേർത്ത് നാം ഹൃസ്വമായി അവലോകനം ചെയ്യേണ്ടിയിരിക്കുന്നു.
1945- മഹായുദ്ധം അവസാനഘട്ടത്തിലെത്തി നിൽക്കുന്നു. ലോക ശക്തിനേതാക്കളായ യുദ്ധവിജയികളുടെ 1945-ലെ "യാൾട്ടാ" കോണ്‍ഫറ ൻസിൽ  യുദ്ധാനന്തര ജർമ്മനിയുടെ ഭാവി നിശ്ചയി ച്ചു. അങ്ങനെ, 1949- ൽ യുദ്ധാനന്തര ജർമ്മനിയെ രണ്ടായി പശ്ചിമ ജർമ്മനിയും പൂർവ്വ ജർമ്മനിയുമെന്ന പേരിൽ വിഭജിച്ചു.
 
  ജോണ്‍. എഫ്. കെന്നഡി, വില്ലിബ്രാണ്ട്, 
കോണ്‍റാഡ് അഡനോവർ- 

പക്ഷെ, 1961- ൽ ബെർലിൻമതിൽ  നിർമ്മിച്ച്  ജർമ്മൻജനതയെ രണ്ടായി വിഭജിച്ച സംഭവം ലോകജനതയെ വീണ്ടും ഞെട്ടിച്ച അപ്രതീക്ഷിത വെള്ളിടിയായിരുന്നു. യു. എസ്. എയും, റഷ്യയും രാഷ്ട്രീയ ശീത സമരത്തിനു വിഭജിക്കപ്പെട്ട ഇരു ജർമ്മൻ വിഭാഗങ്ങളെയും വേദി യാക്കിത്തീർക്കുകയും ചെയ്തു. വർഗ്ഗ വിദ്വേഷം വരുത്തിവച്ച ചോരപ്പുഴ യുടെ ഒഴുക്കിന് ഒരിക്കൽ ക്കൂടി ശക്തികൂട്ടാൻ സാമ്രാജ്യ ശക്തിക ളുടെ ശീതയുദ്ധം കാരണ മായേക്കു മോയെന്നുപോലും ലോകം ഭയപ്പെട്ട നാളുകളാണ്,പിന്നീടിങ്ങോട്ടുണ്ടായത്..

 രണ്ടായി വിഭജിക്കപ്പെട്ട ഒരു ജനത.

  എന്നാൽ  9. 11. 1989 -ൽ ജർമ്മൻ ജനതയെ രണ്ടാക്കി വിഭജിച്ച ബെർലിൻഭിത്തി തികച്ചും അപ്രതീക്ഷിതമായിത്തന്നെ അത്ഭുതകരമായ ആഹ്ളാദം ഉണ്ടാക്കിക്കൊണ്ട് പൊളിച്ചുനീക്കപ്പെട്ടു. ഈ മഹാ സംഭവം, മനുഷ്യാവകാശത്തിനു വേണ്ടി ജർമ്മൻ ജനത നയിച്ച സമാധാനവിപ്ലവം ജനാധിപത്യത്തിന് ഒരു ലോകോത്തര മാതൃകയാവുകയായിരുന്നു. പൊളിച്ചു നീക്കപ്പെട്ടു തകർന്നുകിടക്കു ന്ന ഭിത്തിക്ക് മുൻപിൽനിന്നു ജർമ്മൻ ജനത അത്യാവേശത്തോടെ അത്യൂച്ച സ്വരത്തിൽ "ഞങ്ങൾ ഒരു ജനത"യെന്നു പ്രഖ്യാപിച്ചു.

  ജർമ്മൻ ചാൻസലർ 
    അൻഗേല  മെർക്കൽ
ജനാധിപത്യം ഒടുവിൽ വിജയിച്ചു. ജനതകളുടെ മനുഷ്യാവകാശം അവർക്ക് സ്വന്തമായി വീണ്ടും അംഗീകരി ക്കപ്പെട്ടു. ഇരുജർമ്മനികളും വീണ്ടും ഒന്നായി. ഒന്നായിത്തീരാൻ കൊതിച്ച വേർപെടു ത്തപ്പെട്ട ഹൃദയങ്ങൾ വീണ്ടും ഒന്നായിച്ചേർന്നു. നാസ്സിപ്പടയുടെ ഭീകരാ ക്രമണത്തിൽ നിശേഷം തകർക്കപ്പെട്ട ജർമ്മനിയും  മറ്റു ചില ചില യൂറോപ്യൻ രാജ്യങ്ങളും ഇന്ന് കാണുന്ന നിലയിലേ യ്ക്ക് അതിവേഗം ഉയർത്തെഴുന്നേൽ ക്കുമെന്നു അന്ന് ഒരു പക്ഷെ ഒരാളും കരുതിയിട്ടുണ്ടാവില്ല.
                              

      സംയോജിക്കപ്പെട്ട നവീന ജർമ്മനി ഒരു ജനാധിപത്യ രാജ്യമാണ്. രാജ്യനിയമങ്ങൾ ക്കും പൌരാവകാശങ്ങൾക്കും അത്യൂന്നത സ്ഥാനവും അംഗീകാരവും നൽകുന്ന രാജ്യമാണ്. ചക്രവർത്തിമാർ മുതൽ ജർമ്മൻ രാഷ്ട്രരൂപീകരണം  (1871) നടത്തിയ ഓട്ടോ ഫൊൻ  ബിസ്മാർക്കും, ഏകാധിപതി അഡോൾഫ് ഹിറ്റ്ലറും, ഭരിച്ച ജർമ്മനിയുടെ പൂർവ്വകാല സാമ്രാജ്യചരിത്രവും വിഭജിക്കപ്പെട്ടു പോയ  ജർമ്മനികളുടെ ഏകീകരണ ചരിത്രവും ഭാവിഭരണ ഘടനയും സൂക്ഷ്മമായി നോക്കിയിൽ മറ്റൊരു പ്രത്യേകതയുംകൂടി നമുക്ക് കാണാൻ കഴിയും .


മുൻ ജർമ്മൻ ചാൻസലർ 
ഹെൽമുട്ട് കോൾ
നവീന ജർമ്മനിക്ക് ഇന്ത്യയുടെ മഹാത്മാഗാന്ധിയെപ്പോലെ ആദരിക്കപ്പെടുന്ന ഒരു രാഷ്ട്ര പിതാവില്ല. രാഷ്ട്ര പിതാവെന്ന പേരിൽ ആദരവു അർഹിക്ക പ്പെടുന്നതു ഓട്ടോ ഫൊൻ ബിസ്മാർക്കിനെ ആണ്. ജർമ്മനിയെ ഒരു ഫെഡറൽ ജർമ്മൻ റിപ്പബ്ലിക്ക് ആക്കി 1871 -ൽ  രൂപം നല്കിയത് അദ്ദേഹമാണല്ലോ. മഹാനായ കോണ്‍റാഡ് അഡനോവർക്ക്, യുദ്ധാനന്തര നവീന പശ്ചിമ ജർമ്മനിയുടെ പുനർഘടനയ്ക്ക് നേതൃത്വം നൽകിയെന്നത്കൊണ്ട് ഒരു നവീനജർമ്മനിയുടെ രാഷ്ട്രപിതാവെന്ന നിറഞ്ഞ അംഗീകാരവുമാണ് ജർമ്മൻജനത നല്കുന്നത്. അത്പക്ഷെ പശ്ചിമ ജർമ്മനിയുടെ ആദ്യചാൻസലറെന്ന നിലയിലും പശ്ചിമ ജർമ്മനിയുടെ സാമ്പത്തിക വികസനം ലോകരാജ്യങ്ങളുടെ മുന്നിൽ ശക്തിപ്പെടുത്തിയതു അദ്ദേഹമാണെന്നുള്ളതുകൊണ്ടുമാണ്. പക്ഷെ, വിഭജിക്കപ്പെട്ടു പോയ ജർമ്മൻജനതയാണ് ഒരു നവീന ഏകീകൃത ജർമ്മനിയുടെ പിതാക്കൾ എന്ന് പറയുന്നതാണ് കൂടുതൽ ശരി എന്നാണെനിക്ക്  തോന്നുന്നത്. അതിനെ ഇങ്ങനെ കാണാം:


ജോണ്‍.എഫ്.കെന്നഡി
(ബർലിനിൽ)
ബെർലിൻ മതിൽകെട്ടി ഉയർത്തി ജർമ്മൻ ജനതയെ രണ്ടായി വിഭജിച്ച നിമിഷം മുതൽ "ഞങ്ങൾ ഒരു ജനതയാണ്" എന്ന് ദൃഢപ്രതിജ്ഞ ചെയ്തവരാണ് അവർ എന്നത് ചരിത്രമായി. ജനാധിപത്യം വിജയിച്ച നിമിഷം മുതൽ നേതാക്കളായ കോണ്‍ റാഡ് അഡനോവർ, വില്ലി ബ്രാൻഡ്, ഹെൽമുട്ട് ഷ്മിറ്റ്, ഹെൽമുട്ട് കോൾ, ജോണ്‍ എഫ്. കെന്നഡി, റൊണാൾഡ് റെഗൻ, ഗോർബചോവു, തുടങ്ങി വിവിധ ജനാധിപത്യ രാഷ്ട്രീയ പാർട്ടി കൾ, സംഘടനകൾ, മത നേതൃത്വങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇരുജർമ്മനി കളിലെയും ജനങ്ങളാണ് ജർമ്മനിയുടെ ബഹുമുഖ ഭാവിപുരോഗതി  നിശ്ചയിച്ചത്.

മഹായുദ്ധത്തിൽ തകർന്നു തറപറ്റിയ ജർമ്മനിയുടെ പുന:ർ നിർമ്മാണത്തിൽ അവർക്കൊപ്പം നിരവധി ലോകരാജ്യങ്ങളും സജ്ജീവപങ്കുവഹിച്ചിട്ടുണ്ട്. രാജ്യത്തിന്റെ പുനർനിർമ്മാണ ജോലികൾ ക്ക് വിദേശതൊഴിലാളികളെ    ക്ഷണിച്ചുവരുത്തി. ജർമ്മനി വികസിക്കു കയാണ്. അങ്ങിനെ ജർമ്മനി ഒരു മോഡേണ്‍ ജനാധിപത്യരാജ്യമായി ഉയർന്നിരിക്കുന്നു. 


 ബർലിൻ മതിൽ 
ജർമ്മൻ സംസ്കാരവും ജീവിത ശൈലിയും ആചാരവും നൂറ്റാണ്ടുകളുടെ പഴക്കമുള്ള താണ്. വിവിധ വംശങ്ങളുടെ കുടിയേറ്റ ങ്ങളും സംസ്കാരസംയോജനങ്ങളും നൂറ്റാണ്ടുകളിലൂടെ ഉണ്ടായിട്ടുമുണ്ട്. ഉന്നത സംസ്കാരം പുലർത്തിയിരുന്ന കെൽറ്റിക് വംശജരും മറ്റു നിരവധി  വംശങ്ങളും യഹൂദവംശവും എല്ലാ സംസ്കാരവും മറ്റു വ്യത്യസ്ഥമതങ്ങളും സംസ്കാരങ്ങളു മെല്ലാം ജർമ്മൻ സാമൂഹ്യ ജീവിതത്തിലെ  അവിഭക്തഘടകങ്ങളാണ്. ജർമ്മൻ സാമൂഹ്യജീവിതത്തിലെ നിലവിലുള്ള ഏറെ പ്രത്യേകതകൾ നിറഞ്ഞ മാറ്റങ്ങളും ചലനങ്ങളുംപോലെ മുൻകാല സാമ്രാജ്യ ഏകാധിപതികളുടെ അധികാരക്കൊതി യിൽ ഉണ്ടായ സാമൂഹ്യ രാഷ്ട്രീയ  ചരിത്ര പശ്ചാത്തലങ്ങളും ചൂണ്ടിക്കാണിക്കുന്ന അറിവുകളും ഒരുപക്ഷെ പുതിയ തലമുറയ്ക്ക് വീണ്ടുവിചാരം ഉണ്ടാക്കുവാൻ കഴിഞ്ഞിട്ടുണ്ടാകണം. ഈ തിരിച്ചറിവു പുതിയ പുതിയ വികസന ശൈലിക്ക് സഹായകമായിട്ടുണ്ടെന്നുവേണം മനസ്സിലാക്കാൻ.

അധികാരക്കൊതി, മനുഷ്യക്കുരുതി, വർഗ്ഗവിദ്വേഷം, തൊട്ടുകൂടായ്മ  തുട ങ്ങിയ പ്രയോഗ പ്രകടനങ്ങൾ ചരിത്രത്തിൽ അറപ്പും വെറുപ്പും ഉണ്ടാക്കി യിട്ടുള്ളവതന്നെയാണെന്നു ചരിത്രം നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഒരു മഹാ യുദ്ധത്തിനു വെടിമരുന്നിട്ട യഹൂദ വംശവിദ്വേഷത്തേക്കുറിച്ചും മാത്രമല്ല  പൊതുവെ നമ്മുടെയെല്ലാം മനുഷ്യാവകാശങ്ങളെക്കുറിച്ചും ധാരാളമായി നാമൊക്കെ അഭിപ്രായങ്ങൾ പറയുന്നുണ്ട്. എന്നാൽ-കടുത്ത സാമ്പത്തിക തകർച്ചയിൽ നിപതിച്ചിരുന്ന ജർമ്മൻവംശജർ തൊഴിലില്ലായ്മയുടെയും ദാരിദ്ര്യത്തിന്റെയും ഭീകരമുഖം കണ്ടു. ദാരിദ്ര്യമകറ്റാൻ യഹൂദകുടുംബങ്ങളുടെ പടിക്കൽ ജോലിക്കും ഭക്ഷണത്തിനും യാചിക്കേണ്ട ദുർഗതി അവർക്ക് ഉണ്ടായിയെന്നത് ഒരു വസ്തുതയായിരുന്നു. സമ്പത്ത് കൈകാര്യം ചെയ്തവർ അന്ന് യഹൂദരായിരുന്നു. ജനങ്ങളിലെ തൊഴിലില്ലായ്മയുടെയും ദാരിദ്രത്തിന്റെയും  ദയനീയ സ്ഥിതി മുതലെടുത്തുകൊണ്ടു, ദാരിദ്ര്യം തുടച്ചു നീക്കാനും, തൊഴിൽ നൽകാനും തങ്ങൾക്കു കഴിയുമെന്ന വാഗ്ദാനങ്ങൾ നാസ്സി പാർട്ടി പ്രചാരണം നൽകി. അഡോൾഫ് ഹിറ്റ്ലറുടെ രഹസ്യ   അജണ്ടായുടെ വഴികൾ എങ്ങോട്ടാണെന്ന് അന്ന് ജർമ്മൻ ജനതയ്ക്ക് ഒട്ടും ബോദ്ധ്യപ്പെടാൻ കഴിഞ്ഞില്ല. തങ്ങൾ ഹിറ്റ്ലർക്ക് നൽകുന്ന പിന്തുണ അന്ന് വരാനിരിക്കുന്ന ഒരു ഭീകരദുരന്തത്തിനു കാരണമാക്കുമെന്നും ജർമ്മൻ ജനത ഒട്ടും കരുതിയില്ല.

       യഹൂദവിരോധത്തിനു വഴിമരുന്നിട്ട ഒരു ഭീകരസത്യം ! 

കോണ്‍സെൻ ട്രേഷൻ ക്യാമ്പിൽ 
തടവുകാർക്കുള്ള കട്ടിൽ
അവർക്ക് ഒന്ന് മാത്രമേ ചെയ്യുവാൻ അപ്പോൾ കഴിയുമായിരുന്നതുള്ളൂ. അത്, ഹിറ്റ്ലറുടെ  ഇശ്ചാശക്തിയെ വലതുകരംനീട്ടി ഉയർത്തി അഭിവാദ്യം ചെയ്യുവാൻ മാത്രമായിരുന്നു. "ഹൈൽ ഹിറ്റ്ലർ "! യഹൂദവിരോധത്തിനു വഴിമരുന്നിട്ട ഒരു ഭീകരസത്യം ! ഇത് പറയുന്നത് ഈ ദുരനുഭവം നേരിലനുഭവിച്ച ഇക്കാലത്തു അവശേഷിക്കുന്ന  മുതിർന്ന തലമുറയാണ്. എന്നാൽ വർഗ്ഗ വിദ്വേഷത്തെക്കുറിച്ചും മനുഷ്യ സ്നേഹത്തെക്കുറിച്ചുമെന്താണ്  മഹാത്മാഗാന്ധിയുടെ ആത്മകഥ യിൽ പറഞ്ഞതെന്നുകൂടി ഇപ്പോൾ പുന:ർചിന്തിക്കുന്നത്, ഏകീകൃത ജർമ്മനിയുടെ പുരോഗതിയുടെ  അടിസ്ഥാനമെങ്ങനെയെന്നുകൂടി മനസ്സിലാക്കാനും നല്ലതാണ്. അതിങ്ങനെ നമുക്ക് വായിക്കാം:

 മഹാത്മാ ഗാന്ധിജി 
"നമുക്ക് ഏറ്റവും വലിയ സാമൂഹ്യസേവനം ചെയ്യുന്ന ചില വർഗ്ഗങ്ങളെ നമ്മൾ ഹിന്ദുക്കൾ "തൊട്ടു കൂടാത്തവരായി "അപ്പാടെ പുറംതള്ളി . ക്രൈസ്തവ രുടെ ഇടയിൽ യഹൂദർ തൊട്ടുകൂടാത്തവരായി. ഇന്ത്യ ക്കാർ ഘെറ്റൊയിൽ തിങ്ങി താമസിക്കുന്ന തൊട്ടുകൂടാത്തവ രായി. പുരാതന യഹൂദർ മറ്റെല്ലാവരെയും ഒഴിവാക്കിക്കൊണ്ട് സ്വയം ദൈവത്തിന്റെ തെരഞ്ഞെടുക്കപ്പെട്ടവരായി പ്രവർത്തിച്ചു. കറുത്ത വർഗ്ഗക്കാർ വെളുത്തവർഗ്ഗത്തിന് തൊട്ടുകൂടാത്തവരായി. അങ്ങനെ ഒരേ രാജ്യത്ത് താമസിക്കുന്നവർ പരസ്പരം തമ്മിൽ  അന്യരോ അവഗണിക്കപ്പെട്ടവരോ ആയി" എന്നാണു ഗാന്ധിജി എഴുതിയത്. മഹാത്മാ ഗാന്ധിയെ ഹൃദയത്തിൽ ആദരിക്കുന്ന ഒരു ജനതയാണ് ജർമ്മൻകാരെന്നും പറയട്ടെ

ഹിറ്റ്ലറും  ഭിന്നവർഗ്ഗ വിദ്വേഷവും-  


ചിത്രം -ലേഖകൻ ജർമ്മനിയിലെ
ഡാഹൌവിൽസ്ഥാപിച്ചിരുന്ന
കോണ്‍സെൻട്രേഷൻ ക്യാമ്പിൽ  -
-
 മഹാത്മാഗാന്ധിയുടെചിന്തയുടെ  ആത്മീയശക്തി പ്രഭാവമായിരുന്നില്ല ഹിറ്റ്ലർക്കുണ്ടായിരുന്നത്. മനുഷ്യാ ന്തസ്സിനുമേൽ പത്തിവിടർത്തി നിന്ന ഭിന്നവർഗ്ഗവിദ്വേഷവും യഹൂദവിരോ ധവും ഒരുമിച്ചു കൂടിയപ്പോൾ ഒരു ജർമ്മൻ ഭരണാധികാരിയുടെ സിരകളിൽ വിഷം ചീറ്റിഒഴുകി. യഹൂദരും ജർമ്മൻ വംശജരും തമ്മിലുള്ള വിവാഹങ്ങൾ നടത്താൻ പോലുമുള്ള അവകാശങ്ങൾ ഹിറ്റ്‌ലറുടെ ഭരണകൂടം നിരോധി ച്ചിരുന്നു; അന്ന് മനുഷ്യാവകാശം എല്ലാവർക്കും എല്ലായിടത്തും അവകാശപ്പെട്ടതാണെന്ന ആഗോള തത്വം നിലനിൽക്കുമ്പോൾ പോലും! യഹൂദരെ മാത്രമല്ല തനിക്കെതിരെ വായ തുറന്ന ജർമ്മൻകാരെയും ജർമ്മൻ വംശജരല്ലാത്തവരെയും, തനിക്കെതിരെ പ്രവർത്തിച്ച ആരെയും അപ്പോൾത്തന്നെ  ഇല്ലെന്നാക്കാൻ ആയിരുന്നു ഏകാധിപതി അഡോൾഫ് ഹിറ്റ്ലറുടെ ഉൾ രഹസ്യ തീരുമാനം .  


ഡാഹാവ്‌ കോൺസെൻട്രേഷൻ 
 ക്യാമ്പിന്റെ ഇരുമ്പ് കവാടം 

 
"ഇനിമുതൽ ജർമ്മൻവംശജർ അമൂല്യമായ ആര്യ രക്തം ഉള്ളവർ ആകണം, അതില്ലാത്ത വരെ ഇല്ലെന്നാക്കണം." ചരിത്രം ഒരിക്കലും മാപ്പ് കൊടുക്കുകയി ല്ലാത്ത, മനുഷ്യമനസ്സുകളുടെ ഭാവനക്കുപോലും ദർശിക്കാൻ  കഴിയാത്ത  മനുഷ്യക്കുരുതിയും പീഡനങ്ങളും അരങ്ങേറി. 1200 ലധികംവരുന്ന കോണ്‍സെൻട്രേ ഷൻ ക്യാമ്പുകളിൽ തടവുകാരാ ക്കപ്പെട്ടവരുടെ ജീവൻ വിഷ വാതക കുളിമുറികളിൽ പൊലി ഞ്ഞു വീണു. നിശ്ചലമായി. ചലനമറ്റ മൃതദേഹങ്ങൾ ക്രെമാട്ടോറിയങ്ങളിൽ നീറി എരിഞെരിഞ്ഞില്ലെന്നായി. അവിടെ  ചാമ്പലായി ത്തീർന്നതു മനുഷ്യജീവൻ! - അവിടെ ആരും ആരെയും വേർ തിരിച്ചറിഞ്ഞില്ല.! ശവങ്ങൾ നിറച്ച ട്രക്കുകളുമായി നാസ്സിപ്പടയാളികൾ എങ്ങോട്ടോപോയ മറഞ്ഞു. എഴുപതുലക്ഷത്തിലധികം യഹൂദർ മാത്രമല്ല, എണ്ണമറ്റ അനേകലക്ഷം ജനജീവനുകളും ക്രൂരമായി ഇല്ലെന്നാക്കപ്പെട്ട ഭീകര ദുരന്തസംഭവം. അതായിരുന്നു, രണ്ടാംലോക മഹായുദ്ധം ! ചരിത്രം അതിനു ആ പേര് നൽകി. എഴുപതുലക്ഷത്തിലധികം യഹൂദർ മാത്രമല്ല, എണ്ണമറ്റ അനേകലക്ഷം ജനജീവനുകളും ക്രൂരമായി ഇല്ലെന്നാക്കപ്പെട്ട ഭീകര ദുരന്തസംഭവം -  അതായിരുന്നു , രണ്ടാംലോക മഹായുദ്ധം ! ചരിത്രം അതിനു ആ പേര് നൽകി  .  


മനുഷ്യാവകാശവും  ( 1 7 8 9 - 1 7 9 3 ) യുദ്ധാനന്തര ജർമ്മനിയും

 "മനുഷ്യാവകാശങ്ങൾ "എന്ന തത്വമുടലെടുത്തത് തന്നെ കൃത്യമായിപ്പറ ഞ്ഞാൽ, യഹൂദ -ക്രിസ്ത്യൻ മതങ്ങളിലെ പാരമ്പര്യവും സാമൂഹ്യജീവിത ശൈലിയും ജീവിത തത്വശാസ്ത്രവും സംസ്കാരവും കൂടിച്ചേർന്ന ആകെ മാന സാമൂഹിക മതാത്മക ജീവിതരീതിയെ അടിസ്ഥാനമാക്കിയതാ ണല്ലോ, ഈ തത്വം ആണ്, ലോകരാജ്യങ്ങൾ അവരുടെ അടിസ്ഥാന അവകാശസംഹിതയായി അംഗീകരിച്ചതും .യുദ്ധാനന്തര ജർമ്മനിയുടെ ഭരണഘടനയുടെയും  (22- മെയ് 1949 ) അടിക്കല്ല് തന്നെ "മനുഷ്യാവകാശം" ഉറപ്പു കൊടുത്തു കൊണ്ടാണല്ലോ  തുടക്കമിട്ടതും. തുടക്കത്തിൽത്തന്നെ ഇപ്രകാരം എഴുതി ചേർത്തിരിക്കുന്നു; ആർട്ടിക്കിൾ -1 - "Die Würde des  Menschen  ist  unantastbar"- "(മനുഷ്യ അന്തസ്സ് അനുലംഘനീയമാണ്‌). നിയമത്തിനു മുൻപിൽ എല്ലാമനുഷ്യരും സമന്മാരാണ്." ഓരോ വ്യക്തിക്കും അവൻ ഉൾപ്പടുന്ന   സമൂഹത്തിനും സാമൂഹ്യനീതിയും സമാധാനവും ഉറപ്പുതരുന്ന അടിസ്ഥാനശിലയായി മനുഷ്യാവകാശം ജർമ്മൻ ജനത അംഗീകരിക്കുന്നു. ഇതോടെ, അഡോൾഫ് അഴിച്ചുവിട്ട ഭിന്നവർഗ്ഗവിദ്വേഷമെന്ന ഭീകരഭൂതത്തെ ജർമ്മൻകാർ സ്വന്തം ഭരണ ഘടനയിൽ എന്നേയ്ക്കുമായി  അടച്ചുപൂട്ടി . 

         സാമൂഹ്യ മുഖമുദ്ര
 - 
ജർമ്മനിയുടെ മുൻകാല ചരിത്രം കറുത്തപാടുകൾ നിറഞ്ഞെ തെങ്കിലും യൂറോപ്യൻ യൂണിയനിലെ ഫെഡറൽ റിപ്പബ്ലിക്ക് ജർമ്മനിയുടെ പ്രശസ്തി ഗോപുരം ഇന്ന് വളരെ ഉയരത്തിലാണ്‌. ജർമ്മനി ചെറിയ ഒരു രാഷ്ട്രമാണ്. യൂറോപ്പിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രവുമാണ്.  ലോകസംസ്കാരങ്ങൾ കൂടിച്ചേരുന്ന ഒരു പൊതുവേദിയാണ് ജർമ്മനി. ഈയടുത്ത കാലത്ത് യൂറോപ്യൻ യൂണിയനു ലഭിച്ച സമാധാന നോബൽ സമ്മാനം ഈ  യാഥാർത്ഥ്യം ശരിവയ്ക്കുന്നു. മാത്രമല്ല വളരെ മികച്ച രീതിയിൽ ജർമ്മനിയുടെ സജ്ജീവ സാമ്പത്തിക സാന്നിദ്ധ്യം യൂറോപ്പിനെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ജർമ്മനിയുടെ മികച്ച  ഭാവിനിർണ്ണയിക്കുന്നതിൽ സാരമായ പങ്കുവഹിച്ച അമേരിക്ക ഇന്ന് ജർമ്മനി ഒരു ജാനാധിപത്യറിപ്പബ്ലിക്ക് എന്ന പദവി അംഗീകരിച്ചു ബഹുമാനിച്ചുകൊണ്ട്തന്നെ അവരുടെ അവസാനത്തെ ശേഷിച്ചസൈന്യ വിഭാഗത്തെയും ഈ അടുത്ത കാലത്ത് പൂർണ്ണമായും ജർമ്മനിയിൽനിന്ന് പിൻവലിച്ചു.

ജർമ്മനിയെക്കുറിച്ച് പറയുമ്പോൾ ആ രാജ്യത്തെ മുഴുവൻ ജനങ്ങളും തനി ജർമ്മൻ വംശജരാണെന്നു ഒരിക്കലും ധരിക്കരുത്. ജർമ്മനി ഒരു കുടിയേറ്റ രാജ്യമല്ല. അത്പക്ഷെ ഒരുകുടിയേറ്റരാജ്യമായിത്തീരുകയാണ്, കെട്ടിലും മട്ടിലും എല്ലാംകൊണ്ടും. ഭാവിയിലും അതിനു മാറ്റം ഉണ്ടാവുകയില്ല. എന്നാൽ അവിടെ വസിക്കുന്ന ജർമ്മൻ പൌരന്മാരായ വിദേശീയർക്കും സ്വദേശീയർക്കും ജർമ്മൻ പൌരത്വമില്ലാത്തവർക്കും എല്ലാനിയമങ്ങളും അവകാശങ്ങളും ഒരുപോലെ തന്നെ അവകാശപ്പെട്ടതാണ്. നിയമത്തിനു മുന്നിൽ എല്ലാവരും സമന്മാരാണെന്ന് ഭരണഘടന വാഗ്ദാനം ചെയ്യുന്നുമു ണ്ടല്ലോ .
                                                 മുൻ ജർമ്മൻ ചാൻസലർ വില്ലി ബ്രാൻഡ് 
                                                                       വാർഷോയിൽ
                                                  പടയാളികളുടെ സ്മാരകത്തിന് മുൻപിൽ 
                                                                           നമിക്കുന്നു.             


   മുൻ ചാൻസലർ വില്ലി ബ്രാൻഡ് 
.   

യുദ്ധാനന്തര ജർമ്മനിയി ലേയ്ക്കു ഭിന്നവർഗ്ഗങ്ങ ളുടെ കുടിയേറ്റങ്ങൾ ഉണ്ടായി. ജർമ്മനിയുടെ വികസനത്തിന് തൊഴിൽ മേഖലയിൽ ഈ കുടി യേറ്റങ്ങൾ അനിവാര്യമായി. യുദ്ധത്തിൽ പാലായനം ചെയ്യപ്പെട്ട്, മാതൃരാജ്യം നഷ്ടപ്പെട്ടുപോയ തനിജർമ്മൻ കാർ, ടർക്കികൾ , മറ്റു യൂറോപ്യർ, ചൈനാക്കാർ, കൊറിയക്കാർ, ഇന്ത്യാക്കാർ  എന്നിങ്ങനെ പലരും ജർമ്മനി യിലെയ്ക്കുള്ള കുടിയേറ്റക്കാ രായി. അന്ന് മുതൽ അവർ ജർമ്മനിയുടെ പുതിയ അതിഥികളായി. അവർ  ക്രിസ്ത്യാനി കളും യഹൂദരും മുസ്ലീംകളും അറബികളും മറ്റു മതവിശ്വാസികളുമൊ ക്കെയെല്ലാം ആണ്.

   കുടിയേറ്റചരിത്രത്തിൽ 
 മലയാളി 
 പെണ്‍കുട്ടികൾക്ക് ധീരചരിത്രം.

 മലയാളീ നഴ്‌സുമാർ 
കുടിയേറ്റങ്ങളുടെ ചരിത്രത്തിൽ  നമുക്ക് ശ്രദ്ധേ യമായത് അമ്പതു-അറുപതുകളിൽ നടന്ന കേരളീയ പെണ്‍കുട്ടികളുടെ ജർമ്മനിയിലെ ക്കുള്ള  കുടിയയേറ്റമായിരുന്നു. ഒരുപക്ഷെ ഒരോ  ജനതകളുടെ ജർമ്മനിയിലെയ്ക്കുള്ള കുടിയേറ്റ ചരിത്രത്തിൽ മലയാളി പെണ്‍ കുട്ടികൾ ധീരവീര ചരിത്രം എഴുതിച്ചേർത്തുവെന്ന് പറയാം. ഇന്ന്  മലയാളികളുടെ ജീവിതം ജർമ്മൻ സമൂഹത്തിലും ആ സംസ്കാരത്തിലും ഏതാണ്ട് ഇഴുകിച്ചേർന്ന്കഴിഞ്ഞിട്ടുണ്ട് എന്നു ഹൃസ്വമായി പറയാൻ കഴിയും. അവരുടെ രണ്ടാംതലമുറകളും. അവരും  ജർമ്മനിയുടെ വികസനചരിത്രത്തിലെ അവിഭാജ്യപങ്കാളികളായി മാറിയ രിക്കുന്നു.   

 ജർമ്മൻ സമൂഹത്തിൽ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ വും രാഷ്ട്രീയവും കായിക- കലാപരവുമായ തലങ്ങളിൽ  അതിശയപരമായ പരിവർത്തനങ്ങൾ ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. സമീപ കാലങ്ങളിൽ കുടിയേറിയ യുവവിദേശികളിൽ ഏതാണ്ട് 43 %  ആളുകളും സ്വന്തരാജ്യത്ത് ഉന്നതവിദ്യഭ്യാസം നേടിയവരാണെന്നു കണ്ടു. അതെ സമയം ഏതാണ്ട് 26% മാത്രമാണ് ജർമ്മൻയുവാക്കൾ അവർക്കൊപ്പം യോഗ്യതയുണ്ടായിരുന്നത്. തൊഴിൽ രഹിതരുടെ എണ്ണം ജർമ്മനിയിൽ കുറയുന്നു. വിദഗ്ദ്ധതൊഴിലാളികളുടെ ആവശ്യം കൂടിയും വരുന്നു. പൊതുവെ  ഏകദേശം 8.5 % തൊഴിലില്ലായ്മയാണ് നിലവിൽ ഉള്ളത്. എങ്കിലും വരും കാലങ്ങളിൽ തൊഴിൽ രഹിതർ കുറയുമെന്നാണ് കണക്കുകൾ പറയുന്നത്. എങ്കിലും വിദേശീ വിദഗ്ദ്ധരുടെ കുടിയേറ്റം അനിവാര്യമായിത്തീർന്നുവന്നതും മറുവശം. ജാതീയവും മതപരവും നാഗരികവും പ്രാദേശികവും ആയിട്ടുള്ള തിളങ്ങുന്ന നേട്ടങ്ങൾ കണ്ടുവെന്ന് പറഞ്ഞല്ലോ. ഈ തിളക്കം ഏതെല്ലാം  ചരിത്ര പശ്ചാത്തലത്തിലും നിന്ന് വളർന്ന് വന്നിട്ടുള്ളതാകട്ടെ, വ്യക്തിസംസ്കാരത്തിന്റെയും  ഭാഷാസമ്പന്നതയുടെയും എല്ലാ സവിശേഷതകളും ചേർന്നതാണവ. ഈ പശ്ചാത്തലമാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ന് ആധുനിക ജർമ്മൻ സംസ്കാരം ഉയർന്നു കാണുന്നത്. ജർമ്മനിയുടെ സാമൂഹ്യജീവിതമുഖമുദ്ര എന്നതിനെ വിളിക്കാമെന്നാ ണെനിക്ക് തോന്നുന്നത്.
                  

 ജർമ്മൻസമൂഹം ഈ പ്രത്യേക സാമൂഹ്യഘടനയിൽ വളരുകയാണ്, വലു താവുകയാണ്. ആ വളർച്ചയുടെ സംസ്കാരം അവിടെ വസിക്കുന്ന എന്നി ലും മറ്റുസഹ ജീവികളിലും ക്രമാനുഗതമായി വളരുന്നുവെന്നതു ഒരു പച്ച യാഥാർത്ഥ്യമാണ്‌. ഈ മുഖമുദ്ര ജർമ്മൻ സംസ്കാര വളർച്ചയുടെ ആണിക്ക ല്ലായിരിക്കുന്നു. ഇത് മറ്റുരാജ്യങ്ങൾക്ക്ഒരു മാതൃകയാകുമെങ്കിൽ ആകട്ടെ
       വിപരീതഫലങ്ങൾ, അഭിപ്രായങ്ങൾ . 
ഒന്ന്- ജർമ്മനിയിൽ വർഗ്ഗീയതയുടെ പറ്റുവേരുകൾ  മുറുകെപ്പിടിക്കുന്നത് ഏതു നനവിൽ ആണെന്നുള്ള വ്യക്തമായ തിരിച്ചറിവ് .  വർഗ്ഗങ്ങൾക്ക് അതിർവരമ്പ് വയ്ക്കുന്നവരുടെ എണ്ണം ജർമ്മനിയിൽ കൂടുകയും വിദേശീയർക്കെതിരെയുള്ള വിദ്വേഷം വർദ്ധിക്കുകയും ചെയ്യുന്നുവെന്നതാണ്‌, അത്. ഇത് പക്ഷെ ഒരു പഠന നിരീക്ഷണഫലം മാത്രമാണ്. എന്നാൽ  ഇതിനു പ്രേരക ഘടകമായിരിക്കുന്നത്  ജർമ്മനിയിലെ മുൻ- പിൻതലമുറകൾ ആയിരിക്കാം എന്ന പല നിരീക്ഷകരുടെ മുൻ വിധിയും തീരെ അസ്ഥാനത്താണ്.

ഇനി വേറിട്ടൊരു  കാര്യം നോക്കാം.-"വിദേശികളോട് നല്ല സൗഹൃദം പുലർ ത്തുന്നവരാണ് ജർമ്മൻകാർ" എന്നു പറയുന്നു. സവിശേഷ മാതൃകയിലുള്ള മറ്റൊരു നിരീക്ഷണഫലമാണ് ഇവിടെ  ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. അപ്പോൾ നമ്മുടെ നിരീക്ഷണത്തിൽ, ഇവ രണ്ടും എങ്ങനെ ഒരുമിച്ചു ചേരും? വളരെ ശ്രദ്ധേയമായ കാര്യമിതാണ്‌. ജർമ്മനിയിലേയ്ക്ക്  കുടിയേറിയ വിദേശികളെ ക്കുറിച്ച് വളരെ ആകർഷകമായ വേറിട്ടൊരു അഭിപ്രായം പറയുന്നത് മനസി ലാക്കുക. "മറ്റു യൂറോപ്യൻമാരേക്കാൾ  കൂടുതൽ സൌഹാർദ്ദപരവും അനുകൂലവുമായ അഭിപ്രായങ്ങൾ പറഞ്ഞത് ജർമ്മൻകാരാണ് "-ഈയൊരു  കണ്ടെത്തൽ നടത്തിയത്, ജർമ്മനിയിലുള്ള കൊളോണ്‍ സർവ്വകലാശാലയിലെ മന:ശാസ്ത്രജ്ഞൻ പ്രൊഫസ്സർ. ഡോ. ഉൾറിഷ് ഷ്മിറ്റാണ്. അദ്ദേഹം തുടർച്ചയായ പത്തു വർഷങ്ങൾ നടത്തിയ നിരീക്ഷണഫലമാണ്‌, ഇത്. ഇതിനെ നാം തീത്തും അങ്ങിനെ തള്ളിക്കളയേ ണ്ടതില്ല. ജർമ്മൻ ജനത വർഗ്ഗീയതയ്ക്കു പൂമാല കൊടുത്ത് സ്വന്തം വീട്ടിൽ വിളിച്ചിരുത്തുന്നവരല്ലായെന്നാണു അതിനർത്ഥമാക്കുന്നത്.

 മിനറെറ്റ് 
എവിടെയും ഏതു രാജ്യത്തും തെറ്റി ദ്ധരിക്കപ്പെടുന്ന ഒരു കാര്യമാണിത്. ന്യൂനപക്ഷവർഗ്ഗത്തിനു അർഹമായ അംഗീകാരവും സാമ്പത്തിക സമത്വ പ്രശ്നങ്ങളും കണ്ണടക്കപ്പെടുന്നു, അ വഗണിക്കപ്പെടുന്നു എന്ന പരാതിയു ണ്ട്. അതിനുനേരെ ചൂണ്ടിക്കാണിക്ക പ്പെടുന്ന കാഴ്ചപ്പാടുകളും പ്രതിസ ന്ധികളുമെല്ലാം ഇന്ന് നിത്യപരിഹാര മില്ലാതെ അവശേഷിക്കുന്ന ആരോപ ണങ്ങളായി മാത്രം കരുതപ്പെടുകയും ചെയ്യുന്നു. 

        
ഭിന്നവർഗ്ഗ അവകാശങ്ങൾക്ക് വേണ്ടിയുള്ള (ഉദാ: ജർമ്മനിയിലെ മുസ്ലീം സമൂഹത്തിലെ പ്രശ്നങ്ങൾ ) അഭിപ്രായങ്ങൾ വളരെ സ്വാഭാവികമാണ്.  എന്നാൽ വെറും പോരാട്ടത്തിനുള്ള തീവ്വ്രപോരാട്ടങ്ങൾ ഞാൻ ജർമ്മനിയിൽ കാണുന്നില്ല.എങ്കിലും അവിടെയെല്ലാം,മുഴച്ചു നില്ക്കുന്ന  വ്യതസ്ത ജീവിത പശ്ചാത്തലങ്ങളിൽ ഉണ്ടായിരിക്കുന്ന അഭിപ്രായങ്ങൾ ഏതു രാജ്യത്തുള്ളതു പോലെയും തന്നെ ജർമ്മനിയിലും പ്രതിഫലിച്ചു കാണുന്നു. ഇവയെ സമീപി ക്കുന്ന രീതി ചിലപ്പോൾ വിമർശനം അർഹിക്കുന്നതാണെന്ന് കരുതാം. അതു പോലെ, നമ്മുടെ ചിന്തയെ ഗ്രസിക്കത്തക്ക സാമൂഹ്യമായ മറ്റു ചില നിരീക്ഷണ ഫലങ്ങളും ഉണ്ടായിട്ടുണ്ട്. ദാരിദ്ര്യത്തോടും ദാരിദ്രരോടുമുള്ള ചിലരുടെ പ്രതി കരണമാണ്,അത്.

" ഭിന്നവർഗ്ഗവിദ്വേഷം ജർമ്മൻ വംശജരിൽ വളരെയേറെ ശക്തമായി ഉറച്ചിട്ടു ണ്ട്" എന്ന് ജർമ്മനിയിലെ ബീലെഫൽഡ് സർവ്വകലാശാലാ സോഷ്യോളജി വിഭാഗം പ്രൊഫ. വിൽഹെലം ഹൈറ്റ്മയർ കുറ്റപ്പെടുത്തി. അദ്ദേഹം കുറ്റപ്പെ ടുത്തിയതു എന്തുകൊണ്ടാണെന്നുള്ള കാരണങ്ങൾ കൂടി നാം മനസ്സിലാക്കണം : " ഭിന്നവർഗ്ഗവർഗ്ഗീയത ചുമലിൽ കൊണ്ടുനടക്കുന്നവർ സമൂഹത്തിലെ ഓരോ തൊഴിൽ രഹിതരെയും കിടപ്പാടങ്ങൾ ഇല്ലാതെ തെരുവുകളിൽ എവിടെയും ജവിക്കുന്നവരെയും വികലാംഗരേയും അവഗണിക്കുന്നു "എന്നതാണ്. 

 ഇത് പറയുമ്പോൾ ഒരു കാര്യംകൂടി എനിക്ക് പറയാതെവയ്യ. ജർമ്മനിയിലെ അവസ്ഥ ഇങ്ങനെയെങ്കിൽ, ജീവിച്ചിരിക്കുമ്പോൾ സ്വന്തമായി ഒരു കിടപ്പാടമോ മരണപ്പെട്ടുകഴിഞ്ഞാൽ സ്വന്തം ശവശരീരം സംസ്കരിക്കുവാനൊ ഒരിടമില്ലാതെ കഴിയുന്നവരും നമ്മുടെ കേരളത്തിൽ  ഇപ്പോഴും ഉണ്ടല്ലോ. ഇത് ഒരു നഗ്നസത്യം അല്ലെ അത് ,?-വർഗ്ഗീയതയുടെ നിഴൽ കേരളത്തിൽ ഇല്ലായെന്ന് എങ്ങനെ പറയാൻ കഴിയും ? വർഗ്ഗീയതയ്ക്ക് ചുവടു വച്ചു താളംചവിട്ടുന്ന ഒരു ജനവിഭാഗമാണോ നാമൊക്കെ ? ദൈവത്തിന്റെ സ്വന്തം നാട്ടിൽ  വസിക്കുന്നവരെന്ന വിശേഷ അപരനാമത്തിൽ  അറിയപ്പെടാൻ നമുക്ക് എന്തിരിക്കുന്നു എന്ന് സ്വയം ചോദിച്ചുപോകുന്നു. എന്ത്സംശയിക്കുന്നു.?  നമ്മുടെമാദ്ധ്യമങ്ങൾ വിളിച്ചുപറയുന്ന വർഗ്ഗീയവിഷയങ്ങളും, ന്യൂനപക്ഷ അവകാശവാദങ്ങളും അതെക്കുറിച്ചുള്ള വിവാദങ്ങളും എന്നും നാം കേൾക്കുന്നതും അവയെല്ലാം വായിച്ചറിയുന്നതും എന്തിനെയാണ് സൂചിപ്പിക്കുന്നത്? .    


  
ബ്രാണ്ടൻ ബുർഗെർ ടോർ 
-ബെർലിൻ
  
ജനാധിപത്യ ജർമ്മനിയിൽ ധനികരും ദരിദ്രരും തമ്മിലുള്ള അകലം വികസനം നടക്കുമ്പോഴും വർദ്ധിച്ചു വരുന്നുണ്ടെന്നത് ശരിയാണ്. സ്വന്തമായി കിടപ്പാടം ഇല്ലാത്തവരെ തെരുവുകളിൽ നിന്ന് മാറ്റണമെന്ന് മുപ്പത്തിയഞ്ചു ശതമാനം ജനങ്ങളും പറയുന്നുണ്ട്. അതല്ലാ, അങ്ങനെപൂർണ്ണസഹായം ആവശ്യമായവരെ പൂർണ്ണമായും സംരക്ഷിക്കണ മെന്നും പറയുന്നവർ ഉണ്ട്. ഇവർ സമൂഹത്തിലും രാഷ്ട്രീയതല ത്തിലും ചില ചലനങ്ങൾ ഉണ്ടാ ക്കിയിട്ടുണ്ട്. തൊഴിലില്ലായ്മ മനുഷ്യന് പട്ടിണി വർദ്ധിപ്പിക്കുന്നുണ്ട്. പക്ഷെ, സർക്കാർ നൽകുന്ന  ആനുകൂല്യങ്ങൾവാങ്ങി നിത്യവൃത്തി ചെയ്യുന്നവരേറെയും ഇവരിൽ ഉണ്ട്. അതെസമയം ദീഘകാല തൊഴിൽ രഹിതർക്ക്‌ എപ്പോഴെങ്കിലും ലഭിക്കുന്ന  മറ്റൊരു ജോലി ചെയ്യുന്നതിന് താൽപ്പര്യം ഇല്ലെന്നുള്ളതാണ് മറ്റൊരു പ്രശ്നം !വിദേശികളുടെ ഇടയിൽ ഇതേറെയും കാണാം. എങ്കിൽപോലും ഇങ്ങനെയു ള്ള കാര്യങ്ങൾ വർഗ്ഗവിദ്വേഷത്തിന് വഴിമരുന്നിടുന്നില്ല. എന്നാൽ ദരിദ്രരുടെ മേൽവിലാസത്തിൽ വർഗ്ഗീയതയും ഭിന്നവർഗ്ഗ വിദ്വേഷപ്രവർത്തനങ്ങളും കൊണ്ട് സമൂഹത്തിൽ അസ്വസ്ഥത സൃഷ്ടിക്കുന്ന നിയോ നാസിസ്സപ്രവർത്തന ങ്ങൾ ജർമ്മനിയിൽ നടക്കുന്നുണ്ട്. ഇത് ജർമ്മൻ പൊതുവേദിയുടെ അത്യൂന്നത ഉപരിതലത്തിലേയ്ക്ക് ഉയരുന്നില്ല യെന്നതാശ്വാസകരവുമാണ്. എങ്കിലും ലോകമാദ്ധ്യമങ്ങളുടെ ശ്രദ്ധയെ ആകർഷിച്ചതും 2000- മാണ്ടിൽ (സുമാർ പതിമൂന്നുവർഷങ്ങൾക്കു മുൻപ്) നിയോനാസ്സികൾ ജർമ്മനിയിലെ ഗസ്റ്റ്  ജോലിക്കാരായ പത്തിലേറെ ടർക്കി പൗരന്മാരെ ക്രൂരമായി കൂട്ടക്കൊല നടത്തിയ സംഭവത്തിൽ ഈ ദിവസങ്ങളിൽ മ്യൂണിക് കോടതിയിൽ വിചാരണ നടക്കുകയാണ്. ലോകമാദ്ധ്യമങ്ങളുടെ ശ്രദ്ധയെ ആകർഷിച്ച ഈ നടപടി സർക്കാരും ജനസമൂഹവും ഗൌരവപൂർവ്വം ശ്രദ്ധിക്കുന്നു. ടർക്കികളും മുസ്ലീമുകളും അവരുടെ സ്വന്തം സുരക്ഷക്രമങ്ങൾക്ക്ഏറെ ശ്രദ്ധ നൽകുന്നതായും അവരുടെ ഈയിടെ നടന്ന ബെർലിൻ കോണ്‍ഫറൻസ് പ്രഖ്യാപിച്ചിരുന്നു. 

മുൻവിധിയും മിശ്ര സംസ്കാരവും .

 ഭിന്നവർഗ്ഗ വിദേശീയ കുടിയേറ്റക്കാരേക്കുറിച്ചുള്ള വിലയിരു ത്തലുകളും അവരുമായുള്ള സമ്പർക്കത്തിൽ ഉണ്ടായിട്ടുള്ള അകലവും മുൻ വിധിയും  ജർമ്മൻ ജനതയിൽ എല്ലാക്കാലങ്ങളിലും ഉണ്ടായിരുന്നതാണ്. അതിനൊരു ഉദാഹരണമാണ്, ലോകപ്രശസ്ത കവിയും ചിന്തകനും എഴുത്തുകാരനും മികച്ച ഭരണാധികാരിയുമായിരുന്ന മഹാനായ വോൾഫ്ഗാങ് ഗോയ്ഥെ  അക്കാലത്തുണ്ടായിരുന്ന  യാഥാർത്ഥ്യങ്ങളെയും, മുൻ വിധികളെയും അവ അർഹിക്കുന്ന  ഗൌരവത്തോടെ തന്നെ അപലപിച്ചത്: "അപരിചിതരെ സംരക്ഷിക്കാത്ത ഒരു രാജ്യം ഏറെത്താമാസ്സിയാതെ നിപതിക്കും." എന്നാണു അദ്ദേഹം അഭിപ്രായപ്പെട്ടത്.

എന്നാൽ, കാലങ്ങൾ മറയുകയും തലമുറകൾ മാറുകയും ചെയ്തപ്പോൾ ജർമ്മൻസമൂഹത്തിൽ പുതിയ ജീവിതവീക്ഷണവും പുതിയ മാറ്റങ്ങളും ഉണ്ടായിക്കഴിഞ്ഞിരിക്കുന്നു. മുൻവിധി യാഥാർത്ഥ്യത്തിനു വഴിമാറി കൊടുത്തു. നവീന ജനാധിപത്യ ജർമ്മനിയെക്കുറിച്ച് മനസ്സിലാക്കുന്നത് എന്ത്? നമുക്ക് പ്രകടമായി കാണാവുന്നതും എന്താണ്? പ്രഥമ ദൃഷ്ട്യാ നമുക്ക് കാണാ വുന്നതിങ്ങനെയാണ്, ജർമ്മനിയിപ്പോൾ മികച്ച ലോക വ്യാവസായിക രാഷ്ട്ര മായി മാറി. യൂറോപ്പിലെ വൻകിട സാമ്പത്തിക ശക്തിയായിത്തീർന്നു .

 ജർമ്മനി യൂറോപ്പിലെ വൻസാമ്പത്തികശക്തി യായി ഉയർത്തെ ഴുന്നേറ്റുവെങ്കിലും, ജർമ്മനി തീർച്ചയായും നിരന്തര ശ്രദ്ധ കൊടുക്കുന്ന പ്രധാന കാര്യം, രാഷ്ട്രീയവും സാമൂഹ്യവുമായ കഴിഞ്ഞ കാലങ്ങളെ വിലയിരുത്തിക്കൊണ്ട് ഒരു സമിശ്ര -സാമൂഹ്യ സംസ്കാരത്തിന്റെ സജ്ജീവ  പങ്കാളി കളായിത്തീരുകയെന്നതാണ്. ഒരു യഥാർത്ഥ  ഇന്റഗ്രേഷൻ ആണ് പടിപടിയായി സാധിക്കേ ണ്ടത്. ഇക്കാര്യം സർക്കാരും രാഷ്ട്രീയ കഷികളും ഏറെ പ്രാധാന്യം നൽകുന്ന വിഷയമാണ്. ഒരു രാജ്യത്തിലെ സാമൂഹ്യജീവിതത്തിൽ ഇങ്ങനെയുള്ള കൂടിച്ചേരലുകൾക്ക് കഴിയാതെ വരുമ്പോഴുള്ള മഹാവിള്ളൽ സമൂഹത്തെ മുഴുവൻ വിഷമയമാക്കിത്തീർക്കുമെന്ന് ഭരണകൂടവും മനസ്സിലാക്കുന്നു. അത് സാമൂഹിക ഐക്യത്തിന്റെ അടിവേര്പറിക്കുമെന്നും ജർമ്മൻ ജനത മനസ്സിലാക്കിക്കഴിഞ്ഞു. അതേക്കുറിച്ചും ഇക്കാലത്ത് ചർച്ചാവിഷയമാണ്. അതുപക്ഷെ, രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് വേളകളിൽ ആണ് കൂടുതലായി ചർച്ചചെയ്യപ്പെടുന്നതെന്നാണു എനിക്ക് തോന്നുന്നത്. അത്തരം ചർച്ചകളെക്കുറിച്ച് നാമെല്ലാവരും കുറച്ചൊന്നു മനസ്സിലാക്കേണ്ടതുണ്ട് .

 ഒരു മോണോ കൾച്ചർ സമൂഹം ?

ജർമ്മനിയിൽ ഒരു മിശ്രസംസ്കാര ജീവിതശൈലി ഒരു പൊതു സമൂഹമാതൃ കയെന്ന ആശയം പരാജയപ്പെട്ടുവെന്ന് പറയുന്നവരുണ്ട്. ഇതൊന്നും ഒരു മായാദർശനം അല്ല. പ്രായോഗികമല്ല. വേണമെങ്കിൽ പൂർണ്ണമായി അതിനെ തള്ളിക്കളയാമെന്നും  ചിന്തിക്കുന്ന ആളുകൾ ജർമ്മനിയിൽ ഇന്നും കാണും . പക്ഷെ, അപ്രകാരം ചെയ്യുന്നത്, നല്ല മാതൃകയല്ലെന്ന് വിശ്വസിക്കുന്ന ഭൂരി പക്ഷം സാധാരണ ജർമ്മൻകാരെയാണ് നമുക്ക് കാണാൻ കഴിയുക. അവർ ഇത്തരം വിഷമ വിഷയങ്ങളോട് പ്രതികരിക്കുവാൻ സമീപിക്കുന്നത്പോലും സ്വയം വിമർശന ബുദ്ധിയോടെയാണ് .


" ഞങ്ങൾക്കില്ലാത്ത നിരവധി ഗുണങ്ങളും കഴിവുകളും വിദേശികൾക്ക്  ഉണ്ട് "- ഈ അഭിപ്രായം ജർമ്മൻകാരുടെതാണ്. ഇത് ജർമ്മനിയുടെ  അയൽ രാജ്യങ്ങളുടെയോ അതിനുമപ്പുറമുള്ള അമേരിക്കയുടെയോ ഫ്രാൻസിന്റെ യൊ അതുപോലെയുള്ള രാജ്യങ്ങളുടെയോ പൌരന്മാർ ഉദ്ദേശിച്ചതിലു മേറെ ഭേദപ്പെട്ടതായിരുവെന്നും കാണാം.

  ഇതിനാൽതന്നെ നമുക്ക് തോന്നുന്നതിതാണ്: ഒരു" തലക്കെട്ട്‌സംസ്കാരം", അഥവാ ഭിന്നവംശജരില്ലാത്ത ഒരു മോണോകൾച്ചർ സമൂഹം. എന്ത് ഫലം തരും? ഒരു മുഖ്യസംസ്കാര മാതൃകയെന്നയാശയം ഒരുപക്ഷെ വർഗ്ഗവിദ്വേഷ ത്തിൽ അടിസ്ഥാനമാക്കുന്ന ആഭ്യന്തര അസമാധാനം ഉണ്ടാക്കാൻ കാരണമാക്കുമോ? അതല്ലെങ്കിൽ, അത് തെറ്റിദ്ധാരണകളുടെയും  മുൻവിധികളുടെയും  പരിപോഷിപ്പിക്കലിനു കാരണമാക്കുമോ എന്നാണുപോലും. ഈ തിരിച്ചറിവു ജർമ്മനി എത്രയോ പണ്ടേ തെളിയിച്ചുകഴിഞ്ഞുവെന്നത് വാസ്തവം ആണ്.

അപ്പോൾ നമുക്ക് ഒരുയാഥാർത്ഥ്യം മനസ്സിലാക്കാം, ഒരു അപരിചിതരാജ്യ ത്ത് വസിക്കുന്ന വ്യത്യസ്ഥമതവിശ്വാസികളെയും ഭിന്നവർഗ്ഗക്കാരെയും നേർക്ക്‌നേർ സ്വീകരിക്കുകയും അതിവേഗം  അംഗീകരിക്കുകയും ചെയ്യാനുള്ള  ശ്രമം കുറെ വിഷമകരമാണ്, എന്ന്. ഓരോരുത്തനിലെയും അങ്ങുമിങ്ങുമുള്ള  മനസ്സിന്റെ അടുപ്പം സാവധാനം മാത്രമേ എളുപ്പമാകുന്നുള്ളൂ.  എന്നാൽ ജർമ്മൻ ജീവിതത്തിൽ ഇഴുകിച്ചേരാൻ ആഗ്രഹിക്കുന്ന കുടിയേറ്റക്കാർക്ക് അത് വലിയ പ്രതിബന്ധമായി വന്നിട്ടില്ല, വരുകയുമില്ലായെന്നാണു ഞാൻ മനസ്സിലാക്കുന്നത്.

ലോകത്തിൽ പ്രമുഖ സ്ഥാനവും അഭിപ്രായ ബലവും ഉള്ളവർ വെളുത്ത വർഗ്ഗക്കാരാണെന്ന് ചിന്തിക്കുന്നവരുണ്ട്. പക്ഷെ, വർഗ്ഗവ്യത്യാസവും ആന്റീ സെമിറ്റിസവും (യഹൂദവിരോധം)  അല്ലാ, നല്ല സാമൂഹ്യജീവിത  വികസന ശൈലിയാണ് രാഷ്ട്രീയവും സാമൂഹ്യവും മാനുഷികവുമായ വളർച്ചയ്ക്ക് അടിസ്ഥാനമെന്നും ജർമ്മൻ ജനത ആഴത്തിൽ വിശ്വസിക്കുന്നു .

 വിദേശ കുടിയേറ്റക്കാർ-
  
   പൊതുസ്ഥിതിവിവരക്കണക്കനുസരിച്ചു ജർമ്മനിയിൽ എഴുപത്തിയഞ്ച്     മില്യണ്‍ ജനങ്ങൾ വസിക്കുന്നുണ്ട്. തെക്കൻ യൂറോപ്പിൽ നിലനിൽക്കുന്ന സാമ്പത്തിക പ്രതിസന്ധിമൂലവും, യൂറോപ്യൻ യൂണിയൻ  കിഴക്കൻ രാജ്യങ്ങളെക്കൂടി പുതിയ അംഗങ്ങളാക്കുന്നതുമൂലവും തുടർച്ചയായി 1995 മുതൽ കൂടുതൽ  ശക്തമായ കുടിയേറ്റം ജർമ്മനിയിലേയ്ക്കുണ്ടായിട്ടുണ്ട്. ഔദ്യോഗികമായി ഏറ്റവും പുതിയ സ്റ്റാറ്റിട്ടിക്ക്സ് സൂചിപ്പിക്കുന്നത് ഏതാണ്ട് പതിനെട്ടു ലക്ഷം പേർ ജർമ്മനി തങ്ങളുടെ പുതിയ അധിവാസസ്ഥലമായി സ്വീകരിച്ചുവെന്നാണ്. അത് ഏകദേശം കഴിഞ്ഞ നാളിലെ കണക്കിനെക്കാൾ പതിമൂന്നു ശതമാനം കൂടുതൽ വർദ്ധനവാണ്. ജർമ്മനിയുടെ തൊഴിൽ കമ്പോളത്തിലേയ്ക്ക്  ലോകമെമ്പാടും നിന്ന് ഉന്നത ബിരുദധാരികളായ  സാങ്കേതിക വിദഗ്ധന്മാരുടെ ഒഴുക്കും ഏറെകൂടി വരുന്നുണ്ടെന്നും നാം മനസ്സിലാക്കണം. കുട്ടികളുടെ എണ്ണത്തിലാണ് ശ്രദ്ധേയമായി ഉണ്ടായിരിക്കുന്ന മറ്റൊരു വർദ്ധനവ് .
 

അങ്ങനെ നോക്കുമ്പോൾ, എല്ലാ കുടിയേറ്റക്കാർക്കും വ്യത്യസ്ത കുടിയേറ്റ പശ്ചാത്തലമുള്ളവരാണെന്ന് മനസ്സിലാക്കാം. അവയിൽ ചിലത് രാഷ്ട്രീയവും സാമ്പത്തികവും മതപരവും ആയ കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നു. "വിദേശികൾ" എന്ന വിളിപ്പേര് കൊണ്ടുമാത്രം കുറെയെങ്കിലും സമ്മിശ്ര വികാരഭേദത്തിലുള്ള ഒരു തരംതാഴ്ത്തിക്കെട്ടലിനു നേരിയ തോതിൽ അത് കാരണമാകുന്നുണ്ട് .ജർമ്മനിയിൽ ജനിച്ചവർക്കും അല്ലാത്തവർക്കും ഈയൊരു തോന്നൽ ഉണ്ടാകാം. അതുമൂലം മൂലമുണ്ടാകാവുന്ന സാമൂഹ്യ   പ്രശ്നങ്ങളെക്കുറിച്ചും കേൾക്കാം . "ആർക്കാണിവിടെ കൂടുതൽ പറയാൻ അവകാശം? "എന്ന വിചിത്രചിന്തയും ഇത്തരം അഭിപ്രായങ്ങളിൽ അൽപ്പമെങ്കിലും ഇല്ലാതില്ലയെന്നു വേണം കരുതാൻ! എന്നിരുന്നാലും ജർമ്മനിയിൽ മൈഗ്രേഷന് യോഗ്യരായി വരുന്നവരുടെ എണ്ണം താരതന്മ്യേന വർദ്ധിച്ചു വരുകയാണെന്നത് വേറൊരു ശ്രദ്ധേയ കാര്യം. 

എങ്കിലും സർക്കാരിന് ആശ്വാസകരമായ ഉറച്ച വിശ്വാസം ഉള്ളത് ശരിയാണ്. 85% ത്തിലേറെ വിദേശ കുടിയേറ്റക്കാരിൽ അടിസ്ഥാന വിദ്യാഭ്യാസത്തിൽ   കൈവരിക്കേണ്ട ഇൻറഗ്രേഷൻ അവർക്ക് ജർമ്മനിയിൽ സാദ്ധ്യമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിലും സ്വദേശീയ വിദ്യാർഥികൾക്കൊപ്പം ഏതാണ്ടൊരുപോലെ അവസരം ലഭ്യമായി കഴിഞ്ഞു. പൊതുവെ പറഞ്ഞാൽ തൊഴിൽ രംഗത്ത് താരതന്മ്യേന ഒറിജിനൽ ജർമ്മൻ വംശജർക്ക് ലഭിക്കുന്നത്ര അർഹത ലഭിക്കുന്നില്ലയെന്ന പരാതിയും ചുരുക്കമായിട്ടെങ്കിലും കേൾക്കാം. ഇതും സർക്കാരിന് അറിവുള്ളകാര്യം തന്നെ.
                                                                

   വിദേശികളെ ജർമ്മനിയിൽ നിന്നും ഒഴിവാക്കിയാൽ.

 
   തുർക്കിയിൽ നിന്നുള്ള  
ആദ്യകാല ഗസ്റ്റ് ജോലിക്കാർ-

ഏതാണ്ട് ഏഴെട്ടു മില്യണ്‍ വിദേശികളെ ജർമ്മനിയിൽ നിന്നും ഒഴിവാക്കിയാൽ ജർമ്മനി യിൽ എന്ത് സംഭവിക്കും? വ്യവസായ രംഗവും സാമൂഹ്യഘടനയും തൊഴിൽ കമ്പോളവും സാമ്പ ത്തിക ഘടനയും നികുതിനില വാരവും കുടുംബങ്ങളും വിദ്യാഭ്യാ സരംഗവും എന്തായിത്തീരും? ഇങ്ങനെ നിരവധി വൈവിദ്ധ്യം നിറഞ്ഞ പൊതുശ്രദ്ധ ആകർ ഷിക്കുന്ന വിഷയങ്ങൾ ഉണ്ട്. പ്രായോഗിക  സംഘാടന പരിഹാര ങ്ങളും മറ്റു പ്രക്രിയകളും ഉണ്ടാകേണ്ടിയിടത്തു എല്ലാപ്രതി കരണങ്ങളും പ്രതീക്ഷിക്കുന്നതിലേറെ വിഷമ വിഷയങ്ങൾക്ക് കാരണം  ഉണ്ടാക്കുമെന്ന് ഒരു കൂട്ടർ കരുതുന്നു. 


വിദേശികൾ പുറത്തുപോകണമെന്ന് ചിന്തിക്കുന്നവർക്ക്, വിദേശീ അസാന്നിദ്ധ്യം ഉണ്ടായാൽ തൊഴിൽരംഗത്തും ജർമ്മൻ  സാമ്പത്തിക മേഖലയിലും ഒരു ഭൂകമ്പം ഉണ്ടാക്കുമെന്ന ഉൾഭയം ഉരുണ്ടു കയറുവാനും കാരണമായിട്ടുണ്ട്. . എന്തുകൊണ്ടും ഈയൊരു ഭൂകമ്പം ജർമ്മനിയിൽ സുനിശ്ചിതവുമാണ്, അങ്ങനെയെങ്ങാനും വന്നു സംഭവിച്ച് പോയാൽ !  വിദേശീ അസാന്നിദ്ധ്യം ജർമ്മനിയിൽ ഉണ്ടാക്കുന്ന വിടവു ഭീകര മായിരിക്കുമെന്നു  ഇക്കാലത്ത് രാഷ്ട്രീയ സാമ്പത്തിക നിരീക്ഷകർ എല്ലാവരും സമ്മതിക്കുന്നുണ്ട്. വിദേശീ സാന്നിദ്ധ്യം  കുറയുന്നതനുസരിച്ച് ജർമ്മനിയിലെ കമ്മ്യൂണൽ സർക്കാർ സ്ഥാപനങ്ങളിലേയ്ക്ക് വരേണ്ട നികുതി വരുമാനത്തിൽ ഒരു വർഷം രാജ്യത്ത് ഏതാണ്ട് 150 -  200 മില്യാർഡൻ യൂറോയുടെ കുറവുണ്ടാകുമെന്ന് പുതിയ വിദഗ്ദ്ധ പഠന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു. പരിണിത ഫലമോ ? ജർമ്മനിയിലെ ശേഷിക്കുന്ന ജനങ്ങൾക്ക്‌ നികുതി വർദ്ധനയുണ്ടാകും. അവരുടെ സാമൂഹ്യസംരക്ഷണ ചെലവിലുണ്ടാകുന്ന വർദ്ധനവുംമൂലം ജനജീവിതം ദുഷ്ക്കരമാവുകയും ചെയ്യും. രാജ്യത്തെ സാമൂഹ്യ സ്ഥാപനങ്ങളിലും പൊതുരംഗത്തും, അതായത്, ആശുപത്രികൾ, ഹോട്ടലുകൾ, റസ്ടോറ ന്റ്കൾ, വയോജനവാസകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, മാലിന്യശേഖര ണവും സംസ്കരണവും, റോഡു നിർമാണരംഗം എന്നിങ്ങനെ എല്ലാവിധ പ്രവർത്തി മേഖലകളിലും വിദേശികളുടെ സാന്നിദ്ധ്യമില്ലാതെ ഒരു മറ്റു സേവനരംഗങ്ങളും ഇല്ല. ഇതാണ് ഇപ്പോഴത്തെ പച്ച യാഥാർത്ഥ്യം .

വർഗ്ഗീയതയ്ക്ക്  സ്ഥാനം ഇല്ല.

      ഇങ്ങനെയൊക്കെയാണെങ്കിലും, ഭിന്നവർഗ്ഗജനതകളുടെ ഇഴുകിച്ചേരലു കളിൽ വിഷമവിഷയങ്ങളെ നേരിടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ പോലും, ലോകത്തിൽ മറ്റു യൂറോപ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് ഇപ്പോഴും പ്രത്യേകമായി ശ്രദ്ധിക്കപ്പെടാത്ത ഒരു മദ്ധ്യകേന്ദ്രസ്ഥാനമായി നവീന ജർമ്മനിയെ കാണപ്പെടുന്നത് എന്തുകൊണ്ടാണ് ? തീർച്ചയായും അത് രണ്ടാം ലോകമഹായുദ്ധത്തിൽ  ജർമ്മൻ ജനത പഠിക്കേണ്ടിവന്ന അനുഭവപാഠങ്ങളിൽ നിന്നുണ്ടായ തീവ്രകുറ്റബോധം നൽകിയ അറിവിൽ നിന്നും ഉത്ഭൂതമായ അടിസ്ഥാന തത്വങ്ങളെ വിശ്വാസ്യമായിത്തന്നെ ലോകരാജ്യങ്ങൾക്ക് ബോദ്ധ്യപ്പെടു ത്തുവാൻ ജർമ്മനിക്ക് കഴിഞ്ഞുവെന്നത് തന്നെയാണ്. ഈ തിരിച്ചറിവു അവരെ ബോധവൽക്കരിച്ചുവെന്ന്തന്നെ പറയാം. വിദേശീ വൈര്യവും ഭിന്നവർഗ്ഗവിദ്വേഷവും ഒരു മാതൃകാജനാധിപത്യരാജ്യത്തിന്‌ ഒട്ടും അലങ്കാരമായിരിക്കില്ലെന്ന പാഠം പഠിച്ചവരാണ്, ജർമ്മൻ  ജനത. //-
 --------------------------------------------------------------------------------------------------------

By-GeorgeKuttikattu,Germany,15.06.2013



Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.