Sonntag, 24. November 2013

ധ്രുവദീപ്തി // ചെറുകഥ/ അന്ധതയുടെ അഞ്ചാംപടി - നന്ദിനി


ധ്രുവദീപ്തി // ചെറുകഥ/ 


അന്ധതയുടെ അഞ്ചാംപടി - 


നന്ദിനി  


അന്ധതയുടെ അഞ്ചാംപടി

റെക്ടര്‍ അച്ചന്‍ വിളിപ്പിച്ചിരിക്കുന്നു.

പിന്നെ ബ്രദര്‍ പൌലോ മറുത്തൊന്നും ചിന്തിച്ചില്ല. ഒരോട്ടമായിരുന്നു.
നാല് നില മുകളിലാണ് റെക്ടര്‍ അച്ചന്റെ  മുറി. പടികള്‍ ചവിട്ടി കയറിയാലേ ശരിയായ വ്യായാമമാകൂ എന്ന പ്രസംഗത്തിന്റെ ചുവടു പിടിച്ച്
 പൌലോ ലിഫ്റ്റിനു നേരെ തിരിഞ്ഞു നിന്നു.
തിടുക്കത്തില്‍ പടികള്‍ ഓടി കയറി.

രണ്ടാം നിലയിലെ അഞ്ചാം പടി... പൌലോ മറന്നില്ല.
ഓട്ടം നിന്നു.
പതുക്കെ കുനിഞ്ഞ് ആ പടിയില്‍ തൊട്ടു... പവിത്രമായ ആ സ്പര്‍ശനം അനുഭവിച്ചിട്ടാകണം
അദ്ദേഹം കൈ ചുണ്ടോടമര്‍ത്തി.
ഒരു മുത്തം!

നിവര്‍ന്നു... വീണ്ടും ഓട്ടം...

കണ്ടു നിന്ന തൂപ്പുകാരി ത്രേസ്യ ഓടിച്ചെന്നു.
"ആ പടിക്കെന്തെ... ഇത്ര വിശേഷം?
ഇപ്പോള്‍ അത് തുടച്ചതാണല്ലോ...
അതോ ഞാൻ കാണാതെ എന്തെങ്കിലും ‍അവിടെ ഉണ്ടായിരുന്നോ ..?"
"ദൈവമേ ക്ഷമിക്കണേ.."
ത്രേസ്യ തേങ്ങി...
അവള്‍ പടി അടിമുടി നോക്കി .
"ഇല്ല...ഒന്നുമില്ല..."
ചോദിക്കാന്‍ വേണ്ടി തിരിഞ്ഞപ്പോള്‍ പൌലോയുടെ പൊടി പോലും ഇല്ല.
"...എന്തെങ്കിലുമാകട്ടെ..."
ത്രേസ്യ തന്റ്റെ പണി തുടര്‍ന്നു.

വരാന്തയുടെ അങ്ങേ തലയ്ക്കല്‍ എത്തിയപ്പോള്‍ ഒരു സംസാരം.
ത്രേസ്യ തിരിഞ്ഞു നോക്കി.
റെക്ടര്‍ അച്ചനും ബ്രദര്‍ പൌലോയും പടികളിറങ്ങി വരുന്നു.
രണ്ടാം നിലയിലെ അഞ്ചാം പടി എത്തിയപ്പോള്‍ രണ്ടുപേരും നിന്നു.
റെക്ടര്‍ അച്ചന്‍ കുനിഞ്ഞ് പടിയില്‍ തൊട്ടു മുത്തി.
പൌലോ കുനിഞ്ഞ് മുത്തി നിവര്‍ന്നപ്പോള്‍ മൂക്ക് മുട്ടിയോ എന്ന് പോലും ത്രേസ്യ സംശയിച്ചു.
കൌതുകത്തോടെ അവള്‍ അത് നോക്കി നിന്നു.


അന്ന് വൈകിട്ട് പണി കഴിഞ്ഞു വീട്ടിലെത്തിയിട്ടും പടിയുടെ ഓര്‍മ്മ അവളെ വിട്ടു പോയിരുന്നില്ല.
" സാരമില്ല... ആരെങ്കിലും പറഞ്ഞു തരും..."
അവള്‍ ആശ്വസിച്ചു.
പിറ്റേന്നു മുതല്‍ പടികള്‍ തുടയ്ക്കുമ്പോള്‍ പ്രത്യേകം കരുതല്‍ ആ പടിക്ക് കൊടുക്കാന്‍
അവള്‍ ശ്രദ്ധിച്ചിരുന്നു. മേല്‍ പടിയില്‍ ആരെല്ലാം തൊട്ടു മുത്തുന്നു എന്നൊരു കണക്കെടുക്കാനും അവള്‍ മറന്നില്ല .


ഒരാഴ്ചയ്ക്കകം ഏകദേശം നൂറ്റിപത്തോളം വരുന്ന സെമിനാരി സഹോദരങ്ങള്‍ ആ പടിയെ വന്ദിച്ചതിന് അവള്‍ സാക്ഷിയായി തീര്‍ന്നിരുന്നു .
"പക്ഷെ...ആരോട് ചോദിക്കും ..?"
സാഹചര്യം ഒത്തു വരാനായി ത്രേസ്യ കാത്തിരുന്നു .

ഒരു ദിവസം അവള്‍ റെക്ടര്‍ അച്ചന്റെ മുറി തുടയ്ക്കുകയായിരുന്നു .
അവളുടെ ഹൃദയം ആ രഹസ്യത്തിനായി കൊതിച്ചു.
" ത്രേസ്യേ..."
ഒരൊറ്റ വിളി...
ത്രേസ്യ വിറച്ചു പോയി...
റെക്ടര്‍ അച്ചന്റെ മുഖം ദേഷ്യം കൊണ്ടു ചുവക്കുന്നു.
" പണി ചെയ്യുമ്പോള്‍ അത് വൃത്തിയായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമുണ്ട് .."
അച്ചന്‍ തന്റെ മേശയിൽ ‍ വിരൽ കൊണ്ടു ഒരു വട്ടം വരച്ചു.
നനഞ്ഞ മേശയില്‍ പൊടി കുഴഞ്ഞിരിക്കുന്നു.
ത്രേസ്യ വിളറി വെളുത്തു...
പരമാവധി വേഗത്തില്‍ പണി തീര്‍ത്ത് മുറിക്ക് പുറത്തിറങ്ങി.

"ത്രേസ്യേ..."
ഒരു പിന്‍ വിളി.
ഇറങ്ങിയ വേഗത്തില്‍ ത്രേസ്യ അകത്തു കയറി...
"എന്തോ..."
ത്രേസ്യ താണു വണങ്ങി...
"ലൂക്കാ വീട്ടിലുണ്ടോ ....?"
അച്ചന്‍ ചോദിച്ചു ..
"ഒണ്ടേ..."
ത്രേസ്യ പറഞ്ഞു.
"നാളെ ലൂക്കായോട് ഒന്നിവിടം വരെ വരാന്‍ പറയണം. കുറച്ച് പുറം പണിയുണ്ട് ..."
"പറയാമേ..."
ത്രേസ്യ പുറത്തിറങ്ങി.

അന്ന് വൈകിട്ട് ത്രേസ്യ വീട്ടില്‍ ചെല്ലുമ്പോള്‍ ലൂക്കാ കിടന്നുറങ്ങുന്നു.
"ദേ...മനുഷ്യാ എണീക്ക്....നാളെ സെമിനാരി വരെ ചെല്ലണം എന്ന്‍ അച്ചന്‍ പറഞ്ഞു ..."
ലൂക്കാ തിരിഞ്ഞു കിടന്നു.
"മടിയന്‍ ... ഭാര്യ കൊണ്ടു വരുന്നത് തിന്നാന്‍ വേണ്ടി മാത്രം ഒരു ജന്മം..."
ത്രേസ്യ പിറുപിറുത്തു.
ത്രേസ്യയുടെ പിറുപിറുപ്പ് കാതില്‍ പതിഞ്ഞു കാണണം...
രാവിലെ സെമിനാരിയിലേയ്ക്കുള്ള യാത്രയില്‍ ത്രേസ്യയോടൊപ്പം ലൂക്കായും ഇറങ്ങി.
പടിയുടെ രഹസ്യം മനസ്സിനെ മഥിച്ചുകൊണ്ടിരിക്കെ തന്നെ ത്രേസ്യ പ്രഭാത ജോലികളില്‍
മുഴുകി. മുറ്റമടിച്ച് വരാന്തകള്‍ തുടച് അവള്‍ മുന്നേറിക്കൊണ്ടിരുന്നു.ലൂക്കാ റെക്ടര്‍ അച്ചന്റെ മുറിയിലേയ്ക്കുള്ള പടികള്‍ കയറി.
പടിക്കണക്ക് കൃത്യമായി സൂക്ഷിക്കുന്ന ത്രേസ്യ തിരിഞ്ഞു നോക്കി...
ലൂക്കാ പടി തൊട്ട് വന്ദിക്കുന്നു....
തുറന്ന വാ അടയ്ക്കാന്‍ ത്രേസ്യ പാടുപെട്ടു.
"മനുഷ്യാ..."
പിന്നാമ്പുറത്തു നിന്ന്‍ നിനച്ചിരിക്കാതെ കേട്ട അലര്‍ച്ചയില്‍ ലൂക്കാ ബാക്കി മൂന്നു പടികള്‍ ചാടിക്കയറി.
ത്രേസ്യ ഓടി അടുത്തെത്തി.
"എന്താടി അലറുന്നത് ...? ഇത് വീടല്ല.."
ഞെട്ടല്‍ മാറിയ ലൂക്കാ ചോദിച്ചു.
"നിങ്ങള്‍ ആ പടിയില്‍ എന്താണ് ചെയ്തത് ..?"
ലൂക്കാ ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.
"നിങ്ങളോടാ ചോദിച്ചത് ...എന്താ ആ പടിക്ക് ഇത്രവിശേഷം?"
ത്രേസ്യയുടെ ചോദ്യം ഉയര്‍ന്നു.
ലൂക്കാ ഒന്നാലോചിച്ചു.
അറിയില്ല.
"എല്ലാവരും അങ്ങനെ ചെയ്യുന്നു ... അത് പോലെ ഞാനും ..."
ലൂക്കാ ഒരുവിധം പറഞ്ഞൊപ്പിച്ചു.
"അപ്പോള്‍ നിങ്ങള്‍ക്ക് കാരണം അറിയില്ലേ...?
ഉടന്‍ വന്നു അടുത്ത ചോദ്യം.
"അറിയില്ല ..."
ലൂക്കാ ഉള്ള സത്യം പറഞ്ഞു...
ത്രേസ്യക്ക് കലി കയറി.
"എല്ലാവരും ചെയ്യുന്നതൊക്കെ നിങ്ങളും ചെയ്യുമോ ...?"
"ചെയ്യുമെടി ചെയ്യും ..നീ ആരാ ചോദിക്കാന്‍ ...?"

റെക്ടര്‍ അച്ചന്‍ മുറി വിട്ടിറങ്ങി.
ഈ ഒച്ചപ്പാട് ഇവിടെ പതിവുള്ളതല്ലല്ലോ....
അന്വേഷണത്തിനായി അച്ചന്‍ പടികളിറങ്ങി.
താഴെ ലൂക്കായും ത്രേസ്യയും കൊമ്പു കോര്‍ക്കുന്നു.
"ലൂക്കാ .....ത്രേസ്യേ ..."
അച്ചന്റെ സ്വരം ഉയര്‍ന്നു.
അവര്‍ തല കുമ്പിട്ടു.
"ഇത് ഒരു സ്ഥാപനമാണെന്ന്‍ ഓര്‍മ്മ വേണം..."
അച്ചന്‍ അവരുടെ അടുത്തെത്തി.
അഞ്ചാം പടിയില്‍ തൊട്ടു വന്ദിച്ചു.
ത്രേസ്യയുടെ ചോദ്യം സകല അളവുകോലുകളും ഭേദിച്ചു പുറത്തു ചാടി.
"അച്ചോ...പടിയില്‍ ആരാ..? ഏതു പുണ്യാളനാ...?

അച്ചന്‍ ത്രേസ്യയെ നോക്കി.
പുതിയ അറിവ് ...
പടിയില്‍ പുണ്യാളന്‍ ...
"എന്തിനാ അച്ചന്‍ പടിയില്‍ തൊട്ടു മുത്തിയത് ..?"
ത്രേസ്യയുടെ നാവ് അടങ്ങുന്നില്ല...
അച്ചന് മൌനം.
താനെന്താ ചെയ്തത് ...പക്ഷെ വര്‍ഷങ്ങളായി ഇത് ചെയ്യുന്നുണ്ടല്ലോ... ത്രേസ്യ പറഞ്ഞത് പോലെ
പടിയില്‍ ആരാണ് ?
"ത്രേസ്യേ ...വേണ്ടാത്ത കാര്യത്തില്‍ നീ ഇടപെടരുത് .."
അച്ചന്‍ ഉത്തരത്തെ കല്പ്പനയില്‍ ഒതുക്കി.
ത്രേസ്യയുടെ നാവടങ്ങി. പടിക്കണക്ക് ഉപേക്ഷിച്ച്, ചൂലുമായി അവള്‍ പണിയില്‍ മുഴുകി.
പുറം പണികള്‍ ലൂക്കായെ ഏല്പ്പിച്ച് പതിവിനു വിപരീതമായി അച്ചന്‍ ലൈബ്രറിയിലേയ്ക്ക്നടന്നു.
സെമിനാരിയുടെ ചരിത്രം ഓരോന്നോരോന്നായി പരിശോധിച്ചു
പക്ഷെ പടികളെ കുറിച്ച് പരാമർശമില്ല.
യുഗം ആധുനികമായത് കൊണ്ട് അച്ചന്‍ കമ്പ്യൂട്ടര്‍ ഓണാക്കി...
അടിച്ചു കൊടുത്തു...
സെമിനാരി സ്ഥാപകന്റെ  പേര്‍ ---
വെരി .റവ .ഫാ .ചാണ്ടി താഴത്തങ്ങാടിയില്‍...
വന്നു ..ചാണ്ടിയച്ചന്റെ  വിവരങ്ങള്‍...
ഇല്ല... പടികളെക്കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷെ...
ഒരു പൂച്ചയെ കുറിച്ച് അതില്‍ പരാമര്‍ശമുണ്ട്... ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ മുമ്പുള്ള കാര്യങ്ങള്‍ .
സെമിനാരി പണി ആരംഭിച്ച കാലം...
പലരില്‍ നിന്നും സംഭാവനയായി കിട്ടിയ തുക കൊണ്ട് ചാണ്ടിയച്ചന്‍ സെമിനാരി പണി തുടങ്ങി .
ആ കാലത്ത് അച്ചന്‍ കൂട്ട് കുശിനിക്കാരനും ഒരു പൂച്ചയും .രണ്ടു പേര്‍ക്കും പൂച്ചയെ വലിയ കാര്യം. പക്ഷെ...
പൂച്ചയ്ക്ക് ഒരു പ്രത്യേക സ്വഭാവം...
വയര്‍  നിറഞ്ഞാല്‍ പിന്നെ അത് പടിയിലേ കിടക്കൂ...
ആരു വന്നാലും ചവിട്ടു കൊണ്ടാലും പൂച്ച വളരെ സൗമ്യമായി പ്രതികരിക്കും.
"മ്യാവൂ ..."
എന്നാലും രണ്ടാം നിലയിലെ അഞ്ചാം പടിയില്‍ നിന്നും പൂച്ച മാറില്ല.
ചാണ്ടിയച്ചന്‍ പടി കയറുമ്പോഴും ഇറങ്ങുമ്പോഴും പൂച്ചയുടെ തലയില്‍ തലോടും.
"ങ്ങുര്‍...."
പൂച്ച മറുപടി ആ സ്വരത്തില്‍ ഒതുക്കും.

രണ്ട് വര്ഷം കഴിഞ്ഞ് കുശിനിക്കാരന് എലിക്ക് വച്ച വിഷം കഴിച്ച് പൂച്ച മരണപ്പെടുമ്പോള്‍
ചാണ്ടിയച്ചന്‍ സെമിനാരിയുടെ ആദ്യ റെക്ടര്‍ ആയിരുന്നു...
പൂച്ച ചത്തിട്ടും ശീലം അദ്ദേഹത്തെ വിട്ടു മാറിയിരുന്നില്ല...
രണ്ടാം നിലയിലെ അഞ്ചാം പടിയില്‍ എത്തുമ്പോള്‍ അച്ചന്‍ അറിയാതെ ഒന്ന് കുനിയും.
പടിയില്‍ തൊടും...
പെട്ടെന്നു വീണ്ടു വിചാരമുണ്ടാകും.
'പൂച്ച ചത്തു പോയല്ലോ'
"ശൊ..." അച്ചന്‍ വാ പൊത്തും.

ക്ലിക്ക് ...
റെക്ടര്‍ അച്ചന്‍ ചാണ്ടിയച്ചനെ ക്ലോസ് ചെയ്തു.
പിന്നെ തലയ്ക്ക് കൈയും കൊടുത്ത് കുനിഞ്ഞിരുന്നു.
' ചാണ്ടിയച്ചന്റെ ശീലം മറ്റുള്ളവര്‍ കണ്ടിട്ടുണ്ടാവണം... തലമുറ കൈ മാറി...
ത്രേസ്യയുടെ തലയില്‍ കൂടി കയറി ഇറങ്ങിയപ്പോള്‍...'
'പൂച്ച പുണ്യാളനായി...'.
"ദൈവമേ..." അച്ചന്റെ തല വീണ്ടും കുനിഞ്ഞു.
'പടികള്‍ കയറി വ്യായാമം ചെയ്യുന്നവര്‍ ഭാവിയില്‍ രണ്ടാം നിലയിലെ അഞ്ചാം പടിയില്‍
രൂപക്കൂട് പണിയരുതല്ലോ...'
അന്ധതയുടെ തഴക്ക ദോഷങ്ങളില്‍ ശീലങ്ങള്‍ ആചാരങ്ങളാക്കുന്ന വര്‍ത്തമാനകാലത്തിന്റെ 
മാറ്റങ്ങളിലേയ്ക്ക് റെക്ടര്‍ അച്ചന്‍ തലയുയര്‍ത്തി.
പിറ്റേന്നു പ്രസംഗത്തില്‍ ഉൾപ്പെടുത്തേണ്ട ഒരു വാചകം അച്ചന്റെ മനസ്സില്‍ തെളിഞ്ഞു...

"പടികള്‍ കയറി ക്ഷീണിക്കാതെ ലിഫ്റ്റ്‌ ഉപയോഗിക്കുക ..."

നന്ദിനി/ സ്പന്ദനം 

Samstag, 23. November 2013

ധ്രുവദീപ്തി // Advent // ആഗമനപ്പെരുന്നാൾ ദിനങ്ങൾ, പ്രശാന്ത കാലം // George Kuttikattu.

ധ്രുവദീപ്തി // Advent //  


ആഗമനപ്പെരുന്നാൾ ദിനങ്ങൾ, പ്രശാന്ത കാലം // 



George Kuttikattu.


ആഗമനപ്പെരുന്നാൾ ദിനങ്ങൾ 

 ആഗമനപ്പെരുന്നാൾ കാലം.
ക്രിസ്തുമസ് ദിനത്തിനായി നമ്മുടെ തയ്യാറെടുപ്പ് തുടങ്ങുന്നതിനുള്ള മഹത്തായ ഒരുക്കമാണ് സഭയിലെ  ആഗമനപ്പെരുന്നാൾ കാലം. ഏറ്റവും പ്രശാന്തമായ കാലം. ഈ ഭൂമിയിൽ വളരെയേറെ മനുഷ്യർക്ക്‌ പ്രത്യാശ നൽകുന്ന വർഷത്തിലൊരിക്കൽ മാത്രമുള്ള ദൈവീകമെന്നൊ അതി വിശിഷ്ടമെന്നോ പറയാവുന്ന നിത്യ പ്രതീക്ഷയുടെ മനോഹര ദിന രാത്രങ്ങൾ. ഇറ്റാലിയൻ ഭാഷയിൽ "അവ്വെന്റൊ" (AVVENTO), എന്ന് പറയും. ജർമനിയിലും മറ്റു ചില പാശ്ചാത്യ രാജ്യങ്ങളിലും ഈ സുന്ദരമായ ദിനങ്ങളെ "അഡ്വന്റു കാലം" എന്നും  പറയും.

ആഗമനപ്പെരുന്നാളിന് "അഡ്വന്റ്" എന്ന പേരുണ്ടായത് ലത്തീൻ ഭാഷയിൽ നിന്നാണ് (Adventus Domini-Lat.). ആരുടെയോ വരവിനെപ്പറ്റിയുള്ള സൂചനയാണ് ഈ വാക്കിൽ ഉൾക്കൊണ്ടിരിക്കുന്നത് എന്ന് വ്യക്തമാകുന്നു. ഇതിന് ലോകത്തിലെ വിവിധ ഭാഷകളിൽ വത്യസ്തമായ പദപ്രയോഗങ്ങൾ കാണാം. ഉദാഹരണം: ജർമൻ  ഭാഷയിൽ "അൻകുൻഫ്റ്റ്" എന്ന് പറയും. മലയാളത്തിൽ ഇതിനെ "സാന്നിദ്ധ്യം, ആഗമനം, സന്ദർശനം "എന്നൊക്കെയും പറയും. ഇവിടെയിപ്പോൾ "ആഗമനം" എന്നുദ്ദേശിക്കുന്നതിലൂടെ വ്യക്തമാകുന്നത്‌ ഒരു രാജാവിന്റെയോ ചക്രവർത്തിയുടെയോ വരവ് സൂചിപ്പിക്കാൻ ഈ പദം എപ്രകാരം ഉപയോഗിച്ചിരുന്നുവെന്നാണ്. ഗ്രീക്കുഭാഷയിൽ എങ്ങനെ ഈ പദം ഉദ്ദേശിച്ചുവെന്നു നോക്കാം. ഗ്രീക്കുകാർ തങ്ങളുടെ ദേവാലയങ്ങളിൽ ദൈവങ്ങളുടെയും ദൈവീകത്വത്തിന്റെ ആഗമനത്തെയും ഇപ്രകാരം "എപ്പിഫാനെയാ" (പ്രത്യക്ഷപ്പെടൽ) എന്ന് വിളിച്ചിരുന്നു. ഇതേ അർത്ഥത്തിലുള്ള "ആഗമനകാലം", യേശുവിന്റെ പിറവിത്തിരുനാൾ കാലം എന്ന വാക്ക് പിൽക്കാലത്ത് ക്രിസ്ത്യാനികൾ സ്വീകരിക്കുകയാണുണ്ടായത്.

ആഗമനക്കാലത്തിന്റെ തുടക്കം നവംബർ ഇരുപത്തി ഏഴിനും, ഡിസംബർ മൂന്നിനും ഇടയ്ക്കുവരുന്ന ഞായറാഴ്ചയും ഒടുക്കം ക്രിസ്തുമസിന്റെ തലേ ദിവസവുമാണ്. പ്രാചീനകാലം മുതൽക്കേ അഡ്വന്റുകാലം (ആഗമനകാലം) നോയമ്പ്കാലം അല്ലെങ്കിൽ വൃതകാലം എന്നാണറിയപ്പെട്ടിരുന്നത്. അക്കാലത്ത് നവംബർ പതിനൊന്നു മുതൽ ക്രിസ്തുമസ് ദിനവും വെളിപാട് പെരുന്നാൾ ദിനവുമായ ജനുവരി ആറാം തിയതി വരെ ക്രിസ്ത്യാനികളുടെ ഉപവാസ ദിനങ്ങളായിരുന്നു. ആകെ എട്ട് ആഴ്ചകൾ. അതിൽ ശനിയാഴ്ചകളും  ഞായറാഴ്ച്ചകളും ഒഴിവാക്കി നാൽപ്പതു ഉപവാസ ദിവസങ്ങൾ ആയിരുന്നു.

ആദിമ ക്രിസ്ത്യാനികൾ ആഗമനകാലം പ്രശാന്തമനോഹരമായി അക്കാലത്ത് ഭക്തിപൂർവം ആചരിച്ചിരുന്നു. അഞ്ചാംനൂറ്റാണ്ടിൽ ഇറ്റലിയിലെ "റിവന്നാ" പ്രദേശങ്ങളിൽ ആഗമനത്തിരുന്നാൾകാലം ആഘോഷിച്ചിരുന്നു. അന്നുവരെ ഈ ആചാരം സഭാതലത്തിൽ ആയിരുന്നില്ലായെന്നു ചരിത്രം വ്യക്തമായി സ്ഥിരീകരിക്കുന്നുണ്ട്. അക്കാലത്തിന് ശേഷം ആറാം നൂറ്റാണ്ടിൽ ആണ് കത്തോലിക്കാ സഭയുടെ തലവൻ ഗ്രിഗോർ മാർപാപ്പ ആഗമനകാല ലിറ്റർജി ക്രമം പ്രഖ്യാപിച്ച് മിശിഹായുടെ ആഗമനകാലത്തെ തിരുന്നാൾ ദിനങ്ങളാക്കി ഉയർത്തിയത്. ആഗമനകാല പെരുന്നാൾ ഞായറാഴ്ചകൾ എത്ര ദിവസങ്ങൾ ആയിരിക്കണം എന്നുകൂടി അന്ന് മാർപാപ്പ നിശ്ചയിച്ചു. ഇതോടെ സഭയിലെ ആഗമനകാലപെരുന്നാൾ ഞായറാഴ്ചകളുടെ എണ്ണം നാലായിട്ട് കുറച്ചു.

 ക്രിസ്മസ് മാർക്കറ്റ് 
ആഗമനകാലം എന്നു നാമുദ്ദേശി ക്കുന്ന കാലയളവ് യഥാർത്ഥത്തിൽ പുരാതന ക്രിസ്ത്യൻ സഭയിലെ നോയമ്പ് ആചരണകാലമാണ്. സൃഷ്ടാവായ  ദൈവത്തിന്റെ വര വിനെ അഥവാ നമ്മുടെ രക്ഷക നായ ദൈവത്തിന്റെ മനുഷ്യാവ താരത്തിനുള്ള ഒരുക്കവും ശാശ്വത പ്രതീക്ഷയുടെ കാത്തിരിപ്പ് സമയ വുമായിരുന്നു. പ്രശാന്ത സുന്ദര നിശബ്ധമായിരുന്ന കാലം. അക്കാല ത്ത് വലിയ ആഘോഷങ്ങൾ, ഡാൻസുകൾ, എന്നിവ നടത്താറില്ല. ആഘോഷ ങ്ങളടങ്ങിയ വിവാഹങ്ങൾ നടത്താറില്ല. ഈയൊരു ആചാരക്രമങ്ങൾക്കും പില്ക്കാലത്ത് മാറ്റങ്ങളുണ്ടായി. 1917 മുതൽ സഭയിൽ കർശനമായി നോയമ്പ് ആചരിക്കുന്നത് സഭ ആവശ്യപ്പെടുന്നില്ല.

ആദ്യകാലങ്ങളിൽ നാല് മുതൽ  ആറ് ഞായറാഴ്ച്ചകൾ വരെയുള്ള കാലം നോയമ്പ് കാലമായിരുന്നു. നാലാഴ്ചകൾ എന്നത് ലോകരക്ഷകന്റെ വരവിനായുള്ള നാലായിരം വർഷങ്ങൾക്കുള്ള പ്രതീകമായിട്ടാണ്‌ കരുതിയത്‌. അതുപക്ഷേ  സഭയുടെ കണക്കുകൾ പ്രകാരമാണ് അങ്ങനെ യൊരു കാലം തീർച്ചയാക്കപ്പെട്ടതും. അതായത്, പറുദീസയിലെ പാപത്തി ന്റെ പരിഹാര പ്രതീകമായി രക്ഷകന്റെ വരവിനായുള്ള നീണ്ടകാല  പ്രതീക്ഷാ പ്രതീകാത്മക കാത്തിരിപ്പ്‌. ഇതിനെല്ലാം ശേഷമാണ് പീയൂസ് അഞ്ചാമൻ മാർപാപ്പ റോമൻ സഭയ്ക്ക് വേണ്ടി പുതിയ രീതിയിൽ ക്രിസ്തുവി ന്റെ ആഗമനകാലലിറ്റർജി പരിഷ്കരിച്ച് പ്രഖ്യാപിച്ചതും. ഒന്നാമത്തെ അഡ്വ ന്റു ഞായർ മുതൽ ഒന്നാമത്തെ ലിറ്റർജിക്കൽ വർഷം തുടങ്ങുന്നു.

മഞ്ഞിൽ പൊതിഞ്ഞ
ക്രിസ്മസ്‌കാലം  
യേശുക്രിസ്തുവിന്റെ ആഗമനകാല പെരു ന്നാൾ, അഥവാ നോയമ്പ്കാലം ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികൾ ഭക്തി പൂർവം ആചരിക്കുന്നു. ഓരോരോ രാജ്യങ്ങളിലെയും  വ്യത്യസ്തമായ പാരമ്പര്യ ആചാരക്രമം അനുസ രിച്ചു പെരുന്നാൾ ദിനങ്ങളിലെ ആഘോഷ രീതികൾക്കും വ്യത്യസ്തത കാണാം. ഇന്ത്യയി ൽ വിശിഷ്യ കേരളത്തിൽ ക്രിസ്ത്യൻ വിശ്വാസികൾ നോയമ്പ് ആചരിച്ച് അവരുടെ  ദേവാലയ ങ്ങളിലെ വിശുദ്ധ കുർബാന തുടങ്ങി വിശുദ്ധ കർമ്മങ്ങളിൽ കുടുംബാംഗങ്ങൾ മുഴുവൻ പ്രാർത്ഥനാപൂർവം പങ്കു കൊള്ളു ന്നു. മുമ്പൊക്കെ വീടുകളിൽ പ്രത്യേക അലങ്കാരവേലകൾ ചെയ്തു വയ്ക്കുന്ന പാരമ്പര്യം ഇല്ലെന്നു തന്നെ പറയാം. എങ്കിലും കാലങ്ങൾ മാറിമറഞ്ഞതോടെ ആഘോഷങ്ങളും പ്രൗഢഗംഭീര അലങ്കാരവേലകളും കേരളത്തിൽ പൊതുവെ ആയിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ പാശ്ചാത്യ രാജ്യങ്ങളിൽ എല്ലാ ക്രിസ്ത്യൻ കുടുംബങ്ങളിലും തന്നെ ഉള്ള പാരമ്പര്യാചാരക്രമ മനുസരിച്ച്‌ അഡ്വന്റു ദിനങ്ങളിൽ പുഷ്പഹാരങ്ങളും മെഴുകുതിരികളും കൊണ്ട് അവർ വീടുകൾ അലങ്കരിക്കു ന്നത് സാധാരണമാണ്.

ക്രിസ്ത്യൻ രാജ്യമായ ജർമനിയിൽ എങ്ങനെയാണ് അവർ ആഗമനകാലത്തു ആഘോഷമായ ഈ അലങ്കാരവേലകൾ ചെയ്യുന്നതെന്ന് പറയട്ടെ. പുതിയ നാല്  മെഴുകുതിരികൾ ആഘോഷത്തിന് വേണ്ടി അതിപ്രൌഡിയിലും ശ്രദ്ധയോടും മനോഹരമായും അലങ്കരിച്ചാണ് നിർമ്മിച്ച്‌ വയ്ക്കുന്നത്. ഈ നാലു മെഴുക് തിരികൾ ഓരോ അഡ്വന്റു ഞായറാഴ്ചകളുടെ പ്രതീകമാണ്.
 ആഗമന കാലത്തെ നാല്
മെഴുകുതിരികൾ
 
പക്ഷെ, ഇതിനു പ്രതീകാത്മകവും മനോഹരവുമായ സാന്ത്വന സ്പർശം നൽകുന്ന മറ്റൊരു യഥാർത്ഥസത്യം വേറെയുണ്ട്. ലോകത്തിൽ വർദ്ധി ച്ചു വരുന്ന മൂല്യച്യൂതിയെപ്പറ്റി നമ്മൾ വിലപിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം, ജീവിത രഹസ്യ ത്തിന്റെ ഉറവിടം ഇവിടെയുണ്ട് എന്നു നമ്മെ ചൂണ്ടിക്കാണിച്ചുകൊ ണ്ട് തരുന്ന പ്രകാശപൂർണമായ പ്രശാന്ത സുന്ദര ശീതളമായ നിലാവൊളിയായി ഈ നാല് മെഴുകുതിരികൾ ഇവിടെ രൂപാന്ത രപ്പെടുന്നു. ഈ രൂപാന്തരപ്പെടലു കൾ ഇവിടെ പരിപൂർണ്ണമാകുന്നത് ഇങ്ങനെയാണ്. സമാധാനം, വിശ്വാസം, സ്നേഹം, പ്രതീക്ഷ. സമാധാനം നഷ്ടപ്പെട്ട, വിശ്വാസം നഷ്ടപ്പെട്ട, പരസ്പര സ്നേഹം നഷ്ടപ്പെട്ട, പ്രതീക്ഷകൾ പാടേ തകർന്നടിഞ്ഞ ഒരു ലോകത്തിനു ഈ നാല് മെഴുകുതിരികളെല്ലാം  എങ്ങനെയോ കെട്ടുപൊയാലും വീണ്ടും വീണ്ടും അത് മഹത് വിസ്മയമായി തെളിഞ്ഞു പ്രകാശിക്കും. ഈ നാല് മെഴുകുതിരികളുടെ സത്യസന്ദേശം.

ഈ നാല് മെഴുകുതിരികൾ ആഗമനത്തിരുന്നാൾ ആഘോഷത്തിന് വേണ്ടി പ്രൌഡ മനോഹരമായി അലങ്കരിച്ചാണ് വയ്ക്കുന്നത്. മനോഹരമായി നിർമ്മിച്ചിരിക്കുന്ന പുഷ്പഹാരത്തിന്റെ നടുവിലാണ് ഈ മെഴുകു തിരികൾ ഉറപ്പിച്ചിരിക്കുന്നത്. ഇങ്ങനെയുള്ള പുഷ്പഹാരങ്ങൾ നിർമ്മിക്കുന്നതിനു വേണ്ടി ഫിർമരങ്ങളുടെ (Tannenbaum എന്ന് ജർമൻ ഭാഷയിൽ) ഇലകൾ നിറഞ്ഞ നല്ല കമ്പുകൾ ഉപയോഗിക്കുന്നു. സൂചി പോലെ ആകൃതിയുള്ള ഇലകൾ തിങ്ങിനിറഞ്ഞ ഫിർമര ചില്ലകൾ മുറിച്ചെടുത്തു വളരെ മനോഹരമായി പുഷ്പഹാരങ്ങൾ നിർമ്മിക്കുന്നു. ഇങ്ങനെ, തയ്യാറാക്കിയ "അഡ്വന്റുമെഴുകുതിരി"കളും, പുഷ്പഹാരങ്ങളും എല്ലാ വീടുകളിലും ആഗമനകാലത്തു സ്ഥാനം പിടിക്കും. സിറ്റിംഗ് റൂം പോലെയുള്ള പ്രധാന മുറികളിൽ തിരികളും അതുപോലെ വീടിന്റെ പ്രധാന വാതിലിൽ പുഷ്പഹാരങ്ങളും അലങ്കരിച്ചു വയ്ക്കും. ഇങ്ങനെ വയ്ക്കുന്നത് സാധാരണ വീടുകളിൽ മാത്രമുള്ള പ്രത്യേക പതിവാണെന്നും കരുതേണ്ടതില്ല. പള്ളികളിലും സ്കൂളുകളിലും കച്ചവട സ്ഥാപനങ്ങളിലും ഓഫീസുകളിലും നിരത്തുകളിലും എല്ലാം ഇപ്രകാരം അലങ്കരിച്ച് ആഘോഷമായിത്തന്നെ ആഗമനകാലത്തെ കാത്തിരിക്കുന്നു.

കുട്ടികൾ മുതൽ മുതിർന്നവർ വരെയും വരാനിരിക്കുന്ന പ്രതീക്ഷയുടെ ആഗമന കാലത്തെ ഭക്തിപൂർവം ആചരിക്കുകയാണ്. ഒന്നാം ഞായറാഴ്ച ആദ്യത്തെ ഒന്നാമത്തെ തിരി കത്തിക്കും. രണ്ടാം ഞായറാഴ്ച രണ്ടാമത്തെ തിരികത്തിച്ചു  വയ്ക്കും. ഇങ്ങനെ നാല് തിരികളും ക്രമമായി അവിടെ തെളിയും; ഇങ്ങനെ നോയമ്പ്‌ കാലം മുഴുവൻ രക്ഷകനായ യേശുക്രിസ്തുവിന്റെ മനുഷ്യാവതാര ദിനത്തെ കാത്തിരിക്കുന്ന ഓർമ്മയിൽ പ്രതിഷ്ഠിക്കുന്നു.

 ആഗമനക്കാല പുഷ്പഹാരം 
1939 ലാണ് ജർമനിയിൽ ആദ്യമായി ആഗമനത്തിരുന്നാൾ ദിനങ്ങളിൽ പുഷ്പഹാരങ്ങൾ നിർമ്മിച്ച്‌ അലങ്കരി ച്ചു തുടങ്ങിയത്. "ജോഹാൻ ഹൈ ൻറിഷ് വിഷേണ്" എന്ന ഒരു ജർമൻ കാരനാണ് ഇത് തുടങ്ങി വച്ചത്. അദ്ദേഹം ജർമനിയിലെ "ബറ്റ്സാൾ" എന്ന സ്ഥലത്തു അനാഥക്കുട്ടികളെ സംരക്ഷിക്കുന്ന അനാഥമന്ദിരത്തി ൽ ഇത്തരമൊരു അതി മനോഹര മായ പുഷ്പഹാരം ഉണ്ടാക്കി തൂക്കി യിട്ടു. തടിയിൽ രൂപപ്പെടുത്തിയിരു ന്ന ഈ പുഷ്പഹാരത്തിൽ അദ്ദേഹം അന്ന് ഇരുപത്തിമൂന്ന് മെഴുക് തിരികളാണ് ഉപയോഗിച്ചിരുന്നത്.

അതിൽ നാലുതിരികൾ വിശുദ്ധ സായാഹ്നത്തിന് മുമ്പ് വരുന്ന ഓരോരോ ഞായറാഴ്ച്ചകളുടെയും  പ്രതീകമായിട്ടും ബാക്കിയുള്ള ചെറിയ തിരികളെല്ലാം ക്രിസ്തുമസ് ദിവസം വരെയുള്ള എല്ലാ അമൂല്യമായ ഓരോ പ്രവൃത്തി ദിവസങ്ങളുടെയും മഹനീയമായ നന്ദിപ്രതിരൂപമായിട്ടും കരുതിയിരുന്നു. ഇതിന് ഓരോ കുടുംബത്തിലെയും കുട്ടികൾ ഓരോ ദിവസവും ഓരോ തിരി മാത്രം കത്തിക്കുന്നു. ഡിസംബർ മാസം ഇരുപത്തിനാലിന് എല്ലാത്തിരികളുംകൂടി ഒന്നിച്ചു കത്തിക്കുന്നു. ഇതോടെ ക്രിസ്തുമസ് ദിനത്തിൽ തിരികൾ കത്തിച്ചുവച്ചുള്ള ഈ ആചാരവണക്കം തീരുന്നു.

ആഗമന പെരുന്നാൾ യൂറോപ്പിൽ വളരെ പ്രത്യേക സവിശേഷതയിലാണ് ആഘോഷിക്കുന്നത്. ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലും എല്ലാം അതാതു സംസ്കാരത്തിന്റെ ശൈലിയിലും മട്ടിലും എല്ലാ മതവിശ്വാസികളും ഈ പുണ്യആഘോഷദിനങ്ങളെ ഉൾക്കൊള്ളുന്നു. വ്യത്യസ്ത മതദർശന ങ്ങളുടെ പുറംചട്ട വ്യതസ്തമെങ്കിലും ഉറവിടം ഒന്നാണെന്ന ബോധ്യം. യേശുവിന്റെ മനുഷ്യാവതാര രഹസ്യവും ഇതിന്റെ അനന്തരഫലമായി ത്തീരുന്നു.

കേരളത്തിൽ കൂടുതലും ദേവാലയങ്ങളിലെ ചടങ്ങുകളിൽ ആണ് കൂടുതൽ പ്രാധാന്യം നല്കിയിരുന്നത്. യൂറോപ്പിലെ ആഘോഷരീതികൾ കേരളത്തിലും സാവധാനം അനുകരിച്ചു കാണുവാനും തുടങ്ങി. ജർമനി പോലെയുള്ള എല്ലാ യൂറോപ്യൻ രാജ്യങ്ങളിലും ആഘോഷത്തിന്റെ ഭാഗമായി ക്രിസ്തുമസ് കേക്കുകളും മറ്റ് പലതരം മധുരപലഹാരങ്ങളും വിവിധ വർണ്ണങ്ങളിലും രുചിയിലും വീടുകളിലും ബേക്കറികളിലും ഉണ്ടാക്കുന്നു.

 ക്രിസ്മസ് രാത്രിയിലെ ദൃശ്യം 
വിഭിന്ന നിറമുള്ളതും രുചിയുള്ള മധുരപലഹാരങ്ങൾഏതെല്ലാമാണ്? ക്രിസ്റ്റോളൻ, ആഹനർ പ്രിന്റർ, ന്യൂയൻബർഗർ ലേബ് കൂഹൻ, എന്നിങ്ങനെ നൂറു നൂറു ഇനങ്ങൾ മാർക്കറ്റിൽ കിട്ടും. നല്ല ഫീർമര ചില്ലകൾകൊണ്ട് എല്ലാ വീടുകളും ദേവാലയവും കെട്ടിടങ്ങളും ഓരോ റോഡുകളും, അതുപോലെതന്നെ   ക്രിസ്മസ് മാർക്കറ്റുകളും എല്ലാം ക്രിസ്തുമസ് ട്രീ ഉണ്ടാക്കി അലങ്കരി ച്ചു വയ്ക്കും.

സ്വർഗ്ഗത്തിൽനിന്നും മാലാഖമാർ വിതറുന്ന മുല്ലപ്പൂക്കൾ പോലെ അഡ്വന്റു കാലാരംഭത്തിൽ ആദ്യമായി ഭൂമിയിലേയ്ക്ക് പെയ്തിറങ്ങുന്ന തിളങ്ങുന്ന വെള്ളനിറമുള്ള പുത്തൻ പൊടി മഞ്ഞിന്റെ ജ്വലിക്കുന്ന സ്വർഗ്ഗീയ പ്രഭയിൽ നാട്ടിൻപുറങ്ങളെല്ലാം വർണ്ണപ്രകാശപൂരിതമായിരിക്കുന്നു. കുട്ടികളുടെയും മുതിർന്നവരുടെയും ആഹ്ളാദ  ദിനങ്ങൾ. പഞ്ചസാരപ്പൊടിപോലെ വെളുത്ത നിറമുള്ള മഞ്ഞു പുതഞ്ഞ ഗ്രാമങ്ങൾ, തെന്നുവണ്ടിയിൽ തലങ്ങും വിലങ്ങും തെന്നി സഞ്ചരിക്കുന്ന കുട്ടികളുടെയും മുതിർന്നവരുടെയും ഉത്സവ പറമ്പുകൾ ആയി ഗ്രാമങ്ങൾ രൂപാന്തരപ്പെടുകയാണ്. നാടും നഗരവും റോഡുകളും വീടുകളും, കുന്നുകളും മലകളും മരങ്ങളും ദേവാലയ മേൽ ക്കൂരയും വെളുത്ത തിളക്കമുള്ള സിൽക്ക് തുണിയിൽ മനോഹരമായി പൊതിഞ്ഞിരിക്കുന്ന വിശിഷ്ട  ക്രിസ്തുമസ് സമ്മാനപ്പൊതികളുടെ ഓരോരോ അത്ഭുതങ്ങളായി മാറുന്നു. ബ്ലാക്ക് ഫോറസ്റ്റിലെ നിത്യഹരിത അത്ഭുതകാഴ്ച യായ സൂചിയിലക്കാടുകൾ മാത്രമല്ല, എണ്ണമറ്റ ലോക രാജ്യങ്ങൾ അഡ്വന്റു കാലത്തെ മനോഹരമായ ശീതകാലത്തിലെ മഞ്ഞുമുത്തുമണികളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്ന സ്വർഗ്ഗീയ സൌന്ദര്യത്തിന്റെ കണ്ണഞ്ചിക്കുന്ന കാഴ്ചകളായിത്തീരുന്നു.

മഞ്ഞിൽ പൊതിഞ്ഞ പ്രശാന്തസുന്ദരമായ റോഡുകളും വീടുകളും ക്രിസ്തുമസ് കച്ചവടസ്ഥലങ്ങളും രാവും പകലും മിന്നിപ്രകാശിക്കുന്ന മെഴുക് തിരികളും വൈദ്യുത വിളക്കുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കിടുകിടാ മരവിച്ചു വിറയ്ക്കുന്ന തണുപ്പിൽ എത്തുന്നവർക്ക് വേണ്ടി ചൂട് റെഡ് വൈൻ വിതരണം ചെയ്യുന്ന ക്രിസ്തുമസ് മാർക്കറ്റുകൾ, ചൂട് ഭക്ഷണം നല്കുന്ന ചെറിയ ചെറിയ പാതയോര ഇംബിസുകൾ തിരക്കിയെത്തുന്നവർ, കുടുംബാംഗങ്ങൾക്കും മറ്റുള്ള അടുത്ത സുഹൃത്തുക്കൾക്കും ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങുവാൻ നോക്കി നടക്കുന്നവർ - ഇങ്ങനെയെല്ലാം കൊണ്ടും നിരത്തുകളെല്ലാം തിക്കും തിരക്കും നിറഞ്ഞ ഉത്സവവേദിയായി മാറുന്നു. സന്ദർശകർക്ക് അവിടെനിന്നും എന്തെങ്കിലും വാങ്ങുന്നതിനോ ഉദ്ദേശമില്ലെങ്കിൽപോലും കുട്ടികളും അവരുടെ മാതാപിതാക്കളുമൊത്ത് മനോഹരമായി മിന്നിതിളങ്ങുന്ന ആഗമനകാലത്തെ ആഘോഷിക്കുന്ന ക്രസ്തുമസ് മാർക്കറ്റിൽ ഒരു സന്ദർശനം നടത്തുന്നത്  എത്രമാത്രം ആനന്ദദായകമാണ്. ഇവിടെ ദൈവം വസിക്കുന്നു.

എല്ലാവരും സമാധാനവും വിശ്വാസവും സ്നേഹവും പ്രതീക്ഷയും നിറഞ്ഞ പ്രശാന്ത സുന്ദരമായ ക്രിസ്മസ് രാത്രിയെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു. ഒരു വർഷത്തിലെ ഏറ്റവും മനോഹരമായ ദിനം. ആഗമനപ്പെരുന്നാളിന്റെ പുണ്യനാളുകളിൽ കുടുംബാംഗങ്ങൾ എല്ലാവരും ഒത്തൊരുമിച്ചു കൂടുവാൻ വെമ്പൽ കൊള്ളുന്നു. /gk


 ------------------------------------------------------------------------------------------------------------------
ധ്രുവദീപ്തി ഓണ്‍ലൈൻ  
E-mail:  dhruwadeepti@gmail.com
http://dhruwadeepti.blogspot.de/

Samstag, 16. November 2013

ധ്രുവദീപ്തി // Religion/ കാനോനിക പഠനങ്ങൾ/ ദൈവശാസ്ത്ര നിയമ പാരസ്പര്യം: ഓയ്‌ർസിയൻ ചിന്തകൾ Fr.Dr. Thomas Kuzhinapurathu

 ധ്രുവദീപ്തി  // Christianity :


കാനോനിക പഠനങ്ങൾ/ ദൈവശാസ്ത്ര നിയമ പാരസ്പര്യം: 
ഓയ്‌ർസിയൻ ചിന്തകൾ 

Fr. Dr. Thomas Kuzhinapurathu

(മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ചാൻസലർ ആയിരുന്ന ഫാ. പ്രൊഫ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്, മേജർ സെമിനാരി പ്രൊഫസ്സർ, മലങ്കര സുറിയാനി കത്തോലിക്കാ സഭാ കോടതി ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു. സഭാനിയമങ്ങൾ സഭയിലെ പൊതുജീവിതവും വ്യക്തിജീവിതവും ചിട്ടപ്പെടുത്തുന്നുവെന്ന് ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ അദ്ദേഹം സ്ഥാപിക്കുന്നു.)




 Fr. Dr. Thomas
Kuzhinapurathu  

"മൃഗത്തിനു ഒന്നും ചെയ്യാനില്ലെങ്കിൽ അത് ഉറങ്ങും, എന്നാൽ മനുഷ്യന് ഒന്നും ചെയ്യാനില്ലെ ങ്കിൽ ആവൻ ചോദ്യങ്ങളുന്നയിച്ചുകൊണ്ടിരിക്കും." -പ്രശസ്ത ഭാഷാദാർശനികനായ ബർണാർഡ് ലോണെർഗന്റെ താണീ വാക്കുകൾ (Insight: A study of Human Understanding). സ്ഥാപിതമായ എന്തൊന്നി ന്റെയും പിന്നിലെ കാര്യ കാരണവിചാരങ്ങൾ തേടുക മനുഷ്യന് സ്വാഭാവിക മാണ്. നിയമത്തെ സംബന്ധിച്ചും മനുഷ്യന്റെ പ്രതി കരണം ഇപ്രകാരം തന്നെയാണ്. നിയമസംഹിത കളുടെ അന്തർധാരകളായി വർത്തിക്കുന്ന ശാസ്ത്രങ്ങളെ യും മനുഷ്യൻ അന്വേഷിക്കും. സഭാനിയമങ്ങൾക്ക് അവലംബമായ ദൈവശാസ്ത്ര തത്വങ്ങൾക്കുവേ ണ്ടിയുള്ള അന്വേഷണം ഇക്കാലയളവിൽ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ഒരു പഠന ശാഖയാണ്‌. 

നിയമവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്നിട്ടുള്ള ആനുകാലിക പഠനങ്ങളിൽ ഏറെ ശ്രദ്ധേയമായത്‌ ലാഡിസ്ലാസ് ഒയ്ർസി (Ladislas Örsy) യുടെതാണ്. 1921-ൽ ഹംഗറിയിൽ ജനിച്ച അദ്ദേഹം 1951-ൽ ഈശോ സഭാ വൈദികനായി. തുടർന്ന് റോമിലെ ഗ്രിഗോറിയൻ സർവകലാ ശാലയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ട്രേറ്റ് കരസ്ഥമാക്കി. പിന്നീടുണ്ടായ അവിശ്രാന്ത ചിന്താസപര്യയുടെ പരിണിതഫലമായി പ്രസിദ്ധീകരിച്ച രചനകളുടെ സംഖ്യ 300ൽ കവിയും. ഇവയിലധികവും നിയമത്തിലെ ദൈവശാസ്ത്രത്തിനും തത്വശാസ്ത്രത്തിനും വേണ്ടിയുള്ള അന്വേഷണം ആയിരുന്നുവെന്ന് പറയാം. ദൈവശാസ്ത്രവും നിയമവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒയ്ർസി പങ്കുവയ്ക്കുന്ന ഏതാനും ചിന്തകളാണ് ഈ ലേഖനത്തിന്റെ പ്രതിപാദ്യവിഷയം. 

നിർവചനങ്ങൾ 

ദൈവത്തെക്കുറിച്ചും അവിടുത്തെ ചിത്തവൃത്തികളെക്കുറിച്ചും മനുഷ്യൻ സമ്പാദിക്കുന്ന ജ്ഞാനത്തിന്റെ ആകെത്തുകയെ ദൈവശാസ്ത്രമെന്നു നിർവചിക്കാമെന്നാണ് ഒയ്ർസിയുടെ ചിന്ത. ഈ ജ്ഞാനത്തിനു രണ്ട് ഘടകങ്ങളുണ്ട്.

1. ദൈവദാനം: ദൈവം തന്റെ സ്വയം വെളിപ്പെടുത്തൽ വഴി നൽകുന്ന ജ്ഞാനത്തെ മനുഷ്യൻ സർവ്വാത്മനാ സ്വീകരിക്കുകയാണ് ചെയ്യുക. 

2. യുക്തിപരമായ പരിശ്രമം: വെളിപ്പെടുത്തൽ വഴി ലഭിച്ച അറിവിനെ മനുഷ്യൻ തന്റെ ബൌദ്ധിക ഘടകങ്ങളുടെ സഹായത്തോടെ യുക്തിപര മായി മനസ്സിലാക്കാൻ പരിശ്രമിക്കുന്നു. ഇതാണ് യഥാർത്ഥത്തിൽ ദൈവശാ സ്ത്രത്തിൽ സംഭവിക്കുക.

കാനൻ നിയമത്തെ ഒയ്ർസി നിർവ്വചിക്കുന്നത് ഇപ്രകാരമാണ്. നിയമ നിർമ്മാതാക്കളുടെ തീരുമാനങ്ങളെ പ്രതിനിധാനം ചെയ്യുന്നവയും അനുസരിക്കുവാൻ ചുമതലയുള്ളവരുടെമേൽ ബന്ധപ്പെട്ട അധികാരി കളാൽ ആധികാരികമായി ഭാരമേൽപ്പിക്കപ്പെട്ടിട്ടുള്ളതുമായ നിബന്ധന കളുടെ സംഹിതയാണത്. സമൂഹത്തിന്റെ പൊതുവായ നന്മയെക്കുറിച്ചു അറിവും ബോധ്യവും ഉള്ളവരും ഉത്തരവാദപ്പെട്ടവരും യോഗ്യതയുള്ളവ രുമായ അധികാരികൾ, പൊതുവായ നന്മയെ മുന്നിൽകണ്ടുകൊണ്ട് പ്രസിദ്ധപ്പെടുത്തുന്ന നിബന്ധനകളെ നിയമമെന്ന് പറയാം.

പരിണാമപ്രക്രിയ

സഭ ഒരു സജീവസമൂഹമാണ്. തന്മൂലം തുടർച്ചയായ വളർച്ചയും വികസനവും അതിന്റെ സ്വഭാവവുമാണ്. സഭയിൽ കുടികൊള്ളുന്ന ആന്തരിക ജീവാത്മക ഘടകമാണ് ഇതിനു പ്രചോദനകേന്ദ്രമായി വർത്തിക്കുന്നത്. അതിനാൽ കൂടുതൽ ജ്ഞാന സമ്പാദനത്തിനും മൂല്യങ്ങൾ സമാർജ്ജിക്കുന്നതിനും സഭ ശ്രമിക്കുന്നത് സ്വാഭാവികമാണുതാനും. അറിവിൽ നിന്നും തദനുസ്രുതമായ തീരുമാനത്തിലേയ്ക്കുള്ള ഒരു പരിണാമപ്രക്രിയ ഇവിടെ കണ്ടെത്താനാകും. ഒരു സമൂഹമെന്ന നിലയിൽ, ദൈവികജ്ഞാന സമ്പാദനം നടത്തേണ്ടതും ഈ ജ്ഞാനത്തിനു അനുസൃതമായി സഭാജീവിതം കെട്ടിപ്പെടുക്കേണ്ടതും ദൈവജനത്തിന്റെ ആവശ്യവുമാണ്. ഇതിനു തക്കതായ മാധ്യമങ്ങൾക്ക് സഭ രൂപം നൽകുന്നു. ദൈവശാസ്ത്രസത്യങ്ങളിൽ നിന്നും സഭാനിയമങ്ങളുടെ രൂപവത്കരണത്തി ലേയ്ക്കുള്ള പരിണാമപ്രക്രിയ ഇവിടെ  കണ്ടെത്താനാകും. 

വിശ്വാസത്തെ ബോധ്യതലത്തിലേയ്ക്കുയർത്താൻ ശ്രമിക്കുമ്പോഴാണ് ദൈവശാസ്ത്രം സൃഷ്ടിക്കപ്പെടുക. വിശ്വാസത്തിനും ബോധ്യങ്ങൾക്കും അനുസൃതമായി തീരുമാനങ്ങളെടുക്കുവാൻ പരിശ്രമിക്കുമ്പോൾ സഭാനിയമം രൂപപ്പെടുന്നു. ഇത് മനുഷ്യനിലെ വ്യത്യസ്ത മാനസിക ഘടകങ്ങളുടെ അടിസ്ഥാനത്തിൽ കുറച്ചുകൂടി വ്യക്തമാകും. മാനുഷിക പരിജ്ഞാനവും (knowledge) ഇച്ഛാശക്തിയും (will) വ്യത്യസ്ത ഘടകങ്ങളാണല്ലോ. ഇവയ്ക്കു സ്വതന്ത്രമായി നിലനിൽക്കുവാനും സാധിക്കും. പക്ഷെ, ഈ സ്ഥിതിവിശേഷം ഒരു അത്യാഹിതത്തിലേയ്ക്ക് നയിച്ചെന്നും വരാം. അറിവിന് വിപരീതമായതോ, അറിവില്ലായ്മയോടു കൂടിയതോ ആയ പ്രവൃത്തികൾ മൂലമുണ്ടാകുന്ന അപകടങ്ങളാണ് ഇവിടെ വിവക്ഷിക്ക പ്പെടുക. ഇത്തരം പ്രവൃത്തികൾ എപ്പോഴും ആപത്കരങ്ങളാകണമെന്ന് നിർബന്ധമില്ല. എന്നാൽ അറിവും പ്രവൃത്തിയും തമ്മിലുള്ള സാധർമ്യതയിലാണ് സുരക്ഷിതത്വത്തെക്കുറിച്ചുള്ള ഉറപ്പു ലഭിക്കുക. ഇതുപോലെ, വ്യതിരക്തത നിലനിർത്തിക്കൊണ്ടുള്ള ആരോഗ്യകരമായ പാരസ്പര്യം - അതാണ്‌ ദൈവശാസ്ത്ര - നിയമ ബന്ധത്തിലുണ്ടാകേണ്ടത്. 

ഭാഷയും സ്വഭാവവും  

നിർദ്ദേശാത്മക (Indicative) ഭാഷയാണ്‌ ദൈവശാസ്ത്രത്തിന്റേത്. എന്നാൽ നിബന്ധനാത്മക (Imperative) ഭാഷയാണ്‌ നിയമത്തിന്റേത്. ആയിരിക്കുന്നവ (what it is)യെക്കുറിച്ച് ദൈവശാസ്ത്രം വിശകലനം ചെയ്യുമ്പോൾ ആയിരിക്കേണ്ടവ (what ought to be) യെക്കുറിച്ച് പ്രതിപാദിക്കുവാനാണ് നിയമം പരിശ്രമിക്കുക. ചരിത്രത്തിലെ ദൈവീക പ്രവർത്തനങ്ങളെക്കുറിച്ചും അതിനോട് മനുഷ്യൻ പുലർത്തുന്ന പ്രതികരണങ്ങളേക്കുറിച്ചും പഠിക്കുകയാണ് ദൈവശാസ്ത്രം. ഈ പഠനത്തിനൊടുവിൽ മനുഷ്യന് അനുസരിക്കുവാൻ ബാദ്ധ്യതയുള്ള കൽപ്പനകളൊന്നും ദൈവശാസ്ത്രം പുറപ്പെടുവിക്കുന്നില്ല. എന്നാൽ നിയമമാകട്ടെ വിശ്വാസത്തെയും ബോധ്യങ്ങളെയും അടിസ്ഥാനമാക്കി, ബന്ധപ്പെട്ടവർക്ക് അനുസരിക്കാൻ ബാധ്യതയുള്ള ഉത്തരവാണ്. അനന്തരഫലമായ പ്രവൃത്തി അത് ആവശ്യപ്പെടുന്നുണ്ട്താനും. 

മതേതര സംസ്കാരങ്ങളും നിയമ സംവിധാനങ്ങളും 
   
മനുഷ്യന്റെ ജീവിത സാഹചര്യങ്ങൾക്കും സാമൂഹിക-സാംസ്കാരിക പശ്ചാത്തലത്തിനും അനുസൃതമായി ദൈവിക വെളിപാടുകൾ വ്യാഖ്യാനി ക്കപ്പെടെണ്ടതുണ്ട്. തന്മൂലം മദ്ധ്യകാലത്തുണ്ടായിരുന്ന ദാർശനിക - സാംസ്കാരിക സംവിധാനങ്ങളാണ് സ്കൊളാസ്റ്റിക് ദൈവശാസ്ത്രത്തിന്റെ ചട്ടക്കൂടായി വർത്തിച്ചതെന്നു പറയാം. എന്നാൽ മദ്ധ്യകാല സഭയിലെ നിയമ നിർമ്മാതാക്കളാകട്ടെ, നിയമത്തെ ജീവിതബന്ധിയാക്കുന്നതിനു ഉപയോ ഗിച്ചത്, അന്ന് നിലവിലിരുന്ന റോമൻ നിയമസംവിധാനങ്ങളെയാണ്. ജസ്റ്റീനിയൻ ചക്രവർത്തിയുടെ നിയമസംഹിതകൾ പോലെയുള്ള മതേതര നിയമ ചട്ടക്കൂടുകളിൽ സഭാനിയമത്തിന്റെ ഉള്ളടക്കം തീരുകയാണ് ചെയ്തിട്ടുള്ളത്. ഇന്നും സഭാനിയമത്തിന്റെ രൂപഭാവങ്ങളിൽ ഈ സംവിധാന ങ്ങളുടെ പ്രസരണം ഏറെയുണ്ട്.

അപരിമേയ ചക്രവാളങ്ങളും നിശ്ചിതമേഖലയും 
   
ദൈവിക വെളിപാടുകളുടെ പിൻബലത്തോടെ, അതിർത്തികളില്ലാതെ പടർന്നു കയറുവാൻ മനുഷ്യമനസ്സിനവസരമുണ്ട്, ദൈവശാസ്ത്രമേഖല യിൽ. സൃഷ്ടാവിനെയും സൃഷ്ടിയെയും മനുഷ്യൻ ചർച്ചാവിഷയമാക്കുന്നു, ഇവിടെ. കാലത്തിന്റെ ആദ്യ വിച്ഛേദം മുതൽ ചിന്തകൻ ഇന്നായിരിക്കുന്ന നിമിഷം വരെയും അതുപോലെ ഭാവിയുടെ മണിക്കൂറുകളും വിവേചിക്കു വാനും പര്യവേക്ഷണം നടത്തുവാനും ദൈവശാസ്ത്രജ്ഞനാകും. ദൈവശാ സ്ത്ര പഠനത്തിലും വ്യാഖ്യാനത്തിലും അപരിമേയമേഖലകളുടെ വാതിലുക ളാണ് തുറക്കപ്പെട്ടിട്ടുള്ളത്. വെളിപ്പെടുത്തപ്പെട്ട സത്യങ്ങളെയും അവയുടെ അടിസ്ഥാനത്തിൽ മനുഷ്യൻ നടത്തിയിട്ടുള്ള ചിന്താവ്യാപാരങ്ങളെയും കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനും വിശാലമായ സാധ്യതകളുണ്ടി ന്ന്. ദൈവശാസ്ത്ര സത്യങ്ങളുടെയും അവയുടെ വ്യാഖ്യാനങ്ങളുടെയും അർത്ഥങ്ങളും അർത്ഥാന്തരങ്ങളെയും ആരായാൻ അവസരമുണ്ടിവിടെ.

എന്നാൽ നിയമജ്ഞനാകട്ടെ, സ്ഥാപിതനിയമങ്ങളുടെ ചുറ്റുപാടുകളിൽ ഒതുങ്ങിക്കൂടുകയേ നിവൃത്തിയുള്ളൂ. നിയമവ്യാഖ്യാനരംഗത്തും ഈ പരിമിതിയുണ്ട്. നിയമവ്യാഖ്യാനത്തിൽ, നിയമനിർമ്മാണത്തിനു പിന്നിലെ ഉദ്ദേശലക്ഷ്യങ്ങൾ മനസിലാക്കി വിശകലനം ചെയ്യുക മാത്രമേ സാധിക്കുക യുള്ളൂ. നിയമത്തിലെ വാക്കുകളിലൂടെ നിയമനിർമ്മാതാവ് ഉദ്ദേശിച്ചിട്ടുള്ള അർത്ഥം മാത്രമേ വ്യാഖ്യാനിക്കപ്പെടാൻ പാടുള്ളൂ; നിയമത്തിലെ വാക്കുകൾ ക്കാരോപിക്കാവുന്ന എല്ലാ അർത്ഥാന്തരങ്ങളും നിയമവ്യാഖ്യാനത്തിൽ പാടുള്ളതല്ല. ദൈവശാസ്ത്രത്തിനുള്ള വ്യാഖ്യാനപദ്ധതികൾ നിയമവ്യാഖ്യാ നത്തിനുപയോഗിച്ചാൽ, നിയമബദ്ധ സമൂഹത്തിന്റെ ജീവിതം, അവതാളങ്ങ ളുടെയും അനശ്ചിതത്വത്തിന്റെയും സങ്കരമായി മാറാൻ കാലവിളംബമേറെ വേണ്ടി വരുകയില്ല.

ആന്തരിക ഐക്യത

ഒരേ ഉറവിടമായ സഭയുടെ അന്തരാത്മാവിൽ നിന്നും ആവിർഭവിക്കപ്പെടു ന്നു എന്നതിനാൽത്തന്നെ ദൈവശാസ്ത്രവും സഭാനിയമവും തമ്മിൽ ഒരു ആന്തരിക ഐക്യത നിലനിൽക്കുന്നു. ഈ ഐക്യത ഒരുതരം പരസ്പരാശ്ര യത്വത്തിലേയ്ക്കും വിരൽ ചൂണ്ടുന്നു. ശരിയായ പ്രവൃത്തിയുടെ അന്തരാ ത്മാവ് അറിവാണല്ലോ. സഭാനിയമത്തിന്റെ ആധികാരികതയ്ക്ക്‌, അതിനു ദൈവശാസ്ത്രവുമായുള്ള ആന്തരികവും ബാഹ്യവുമായ ആശ്രയത്വം അനിവാര്യമാണ്. ദൈവീക വെളിപാടുകളെക്കുറിച്ചുള്ള അവബോധം സഭാ തീരുമാനങ്ങളെയും നിയമങ്ങളെയും സ്വാധീനിക്കുകയും നിയന്ത്രിക്കുക യും ചെയ്യേണ്ടതുണ്ട്.

ദൈവശാസ്ത്രത്തിനു നിയമത്തെ വിധിക്കാനാവുമോ?

ആവശ്യമെന്നുകണ്ടാൽ, നിയമത്തെ വിലയിരുത്തുവാനും നിയമസാധുതയെ ക്കുറിച്ചു വിധി കല്പിക്കുവാനും ദൈവശാസ്ത്രത്തിനു കഴിയും. ഇവിടെ 'ആവശ്യമായ അളവു വരെ മാത്രം' എന്ന പ്രയോഗം അടിവരയിട്ടു സ്ഥാപിക്കുന്നുണ്ട്. വിശുദ്ധ കുർബാന, രോഗികളുടെ തൈലാഭിഷേകം, വിവാഹം തുടങ്ങിയ കൂദാശകളെ സംബന്ധിച്ച നിയമങ്ങളിൽ സംഭവിച്ച പരിണാമം ഉദാഹരണങ്ങളാണ്. ഇങ്ങനെ ചിന്തിക്കുമ്പോൾ നിയമത്തിന്റെ ആത്മസാക്ഷിയായി നിൽക്കുന്ന ദൈവശാസ്ത്രത്തെ കണ്ടെത്താനാവും. ഇതുപോലെ മനുഷ്യന്റെ വ്യക്തിപരമായ ഘടകങ്ങളെയും സാമൂഹിക ജീവിതത്തെയും സംബന്ധിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ മന:ശാസ്ത്രത്തിനും മനോരോഗചികിത്സാ ശാസ്ത്രത്തിനും സാമൂഹിക ശാസ്ത്രത്തിനുമൊക്കെ നിയമ നിർമ്മാണത്തെ സഹായിക്കാനാവും എന്ന പക്ഷക്കാരനാണ് ഓയ്ർസി.

അന്തരാത്മാവ് തേടി 

സഭാനിയമത്തിന്റെ അന്തരാത്മാവ് തേടിച്ചെല്ലുമ്പോൾ, മനുഷ്യരക്ഷയ്ക്ക് വേണ്ടിയുള്ള അഭിവാഞ്ഛയായിരുന്നു നിയമനിർമ്മാണത്തിനു പിന്നിൽ എന്ന് കണ്ടെത്താനാവും. ഈ രക്ഷാദർശനം കണ്ടെത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ നിയമങ്ങൾ പഠിക്കപ്പെടുകയും വ്യാഖ്യാനിക്കപ്പെടു കയും ചെയ്യുകയാണാവശ്യം. നിയമം വഴി ബന്ധനത്തിന്റെ കൂച്ചുവിലങ്ങു കളാണ് മനുഷ്യകരങ്ങളിൽ അണിയിക്കപ്പെടുന്നത് എന്ന ചിന്ത, നിയമത്തി ന്റെ അന്തരാത്മാവിനുവേണ്ടിയുള്ള അന്വേഷണത്തിൽ സംഭവിക്കുന്ന അപജയത്തിൽ നിന്നും ആവിർഭവിക്കുന്നതാണ്. മനുഷ്യരക്ഷയ്ക്ക് വേണ്ടിയുള്ള തീക്ഷണതയും ഇതിനു സഹായകമായി മൂല്യാധിഷ്ടിതമായി ഒരു സഭാസമൂഹത്തെ കെട്ടിപ്പെടുക്കുന്നതിനുള്ള അഭിവാഞ്ഛയുമാണ്‌, സഭയിൽ നിയമങ്ങൾ രൂപപ്പെടുന്നതിന് പിന്നിലുള്ളത്. ഈ ചിന്ത ഇന്നും സഭയിലെ സഭയിലെ നിയമനിർമ്മാതാക്കളെയും വ്യാഖ്യാതാക്കളെയും ഒരുപോലെ സ്വാധീനിക്കട്ടെ. ഇത്തരം ഒരു നിയമ ദർശനം സഭയുടെ ഘടനാത്മകതയ്ക്കുള്ളിലേയ്ക്ക് ക്രമാനുഗതമായി സന്നിവേശിപ്പിക്കുമ്പോൾ ,ദൈവജനത്തിനു വാഗ്ദാനം ചെയ്യപ്പെട്ട രക്ഷ അതിനുള്ളിൽ അനുഭവ വേദ്യമാകും.//-
-----------------------------------------------------------------------------------------------------------------------
http://dhruwadeepti.blogspot.de/

Sonntag, 10. November 2013

ധ്രുവദീപ്തി // Kerala Crime / ആദർശ കേരളം അശുദ്ധമാക്കുന്ന കുറ്റവാളികൾ K.A.Philip, USA-

ധ്രുവദീപ്തി // Kerala Crime:

ആദർശ കേരളം അശുദ്ധമാക്കുന്ന കുറ്റവാളികൾ -

K. A. Philp, USA 


 സകല മനുഷ്യരെയും, 
ഓരോ സ്ത്രീയെയും പുരുഷനെയും ഈശ്വരനായി കാണുക. 
വാസ്തവത്തിൽ ആരെയും സഹായിക്കാൻ നിങ്ങൾക്ക് കഴിയില്ല,   
"സേവനം" ചെയ്യാനേ കഴിയൂ.
ജഗദീശ്വരന്റെ സന്താനങ്ങളെ സേവിക്കുക"- സ്വാമി വിവേകാനന്ദൻ . 

നസ്സിനെ മരവിപ്പിക്കുന്ന വിധത്തിലുള്ള പ്രാധാന്യത്തോടെ കേരളത്തിലും പൊതുവെ ലോകമെമ്പാടും ജീവിക്കുന്ന സാധാരണ മലയാളികളെല്ലാം ചർച്ച ചെയ്യപ്പെടുന്ന പ്രശ്നങ്ങളാണ് കേരളത്തിലെ സാമൂഹ്യജീവിത മുഖ്യധാരയിലെ ദുസ്ഥിതികളായ അക്രമപ്രവർത്തനങ്ങളും സാമൂഹ്യവിരുദ്ധപ്രവണതകളും. കേരളത്തിലെ, ജനമനസ്സിൽ വൈകാരികമായി വളർന്നുവരുന്ന വികൃതമായ വ്യക്തിത്വത്തിന്റെ പ്രകടമായ പ്രകാശനമാണ്, ആനുകാലികമായി നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹ്യ ജീവിത പ്രതിസന്ധികളും വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും. അവിടെ ധാർമ്മിക നിയമങ്ങളും, ദുരന്തകഥകൾ പോലെ സാമൂഹ്യമൂല്യങ്ങളും പുതിയ വെല്ലുവിളികളെ നേരിടുകയാണ്, പരീക്ഷണ വിധേയവുമായിരിക്കുകയാണ്.

ലോകരാജ്യങ്ങളിൽ പൊതുവെ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്നുവെന്നതും ഇവിടെ ശ്രദ്ധേയമാണ്. അതുപക്ഷെ വികസിത രാജ്യങ്ങളോ വികസ്വര രാജ്യങ്ങളോ എന്ന് അതിനെ വേർതിരിച്ച് കാണേണ്ടതില്ല. കുട്ടികളിൽ മുതൽ മുതിർന്നവരിൽ വരെ ഈ കുറ്റകൃത്യപ്രവണത കാണുകയും ചെയ്യാം.

കേരളം കുറ്റ കൃത്യങ്ങളുടെ തലസ്ഥാനം.

കേരളത്തിലെ വാർത്താ മാദ്ധ്യമങ്ങളിൽ നിന്നും ലഭ്യമായിക്കൊണ്ടിരിക്കുന്ന അറിവ് വച്ചുനോക്കിയാൽ കേരളത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങളുടെയും വിരൂപമായിത്തീർന്നുകൊണ്ടിരിക്കുന്ന സാമൂഹ്യജീവിത ചട്ടക്കൂടുകളുടെ യും ഭീകരമുഖം കണ്ടു മന:സാക്ഷിയുടെ ആത്മസത്തയുൾക്കൊണ്ടവർക്ക് പകച്ചു നിൽക്കാനേ കഴിയുന്നുള്ളൂ. ഇന്ത്യയിൽ 2012-ൽ കുറ്റകൃത്യങ്ങൾക്ക് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനം കേരളമാണെന്ന് സർക്കാരിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്ക് വിശദീകരിച്ചു. ഒരു ലക്ഷം പേരിൽ ഏതാണ്ട് 4600 പേർ കുറ്റകൃത്യങ്ങൾ കേരളത്തിൽ ചെയ്തതായി രേഖപ്പെടുത്തി. കേരളത്തിലെ നഗരങ്ങളിൽ കുറ്റകൃത്യം നടക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ അപകടകരമായ സ്ഥലം കൊച്ചി നഗരമാണ്. 

കേരളത്തിൽ കൊലപാതകത്തിനും വധശ്രമത്തിനുമായി പലവട്ടം അറസ്റ്റ് ചെയ്യപ്പെടുന്നവരിൽ ഏറ്റവും അധികം യുവജനങ്ങൾ ആണെന്ന് സ്റ്റാറ്റിറ്റിക്ക് വ്യക്തമാക്കുന്നു. കുറ്റവാളികളുടെ ഇടയിൽ യുവതികളുടെ എണ്ണവും വളരെ ഉയർന്നിരിക്കുന്നു. ഇനി കുറ്റകൃത്യങ്ങളുടെ ഭീകരതയുടെ യഥാർത്ഥ രൂപങ്ങൾ എന്താണെന്ന് നോക്കുക. നിരവധി ഉദാഹരണങ്ങൾ നമുക്ക് ഓരോരുത്തർക്കും എണ്ണി എണ്ണി പറയാനുണ്ടാകും. അവയെല്ലാം മനുഷ്യ മനസ്സിനെ ഞെട്ടിക്കുന്ന സംഭവങ്ങളാണ്. പിഞ്ചുകുഞ്ഞുങ്ങളെപ്പോലും അകാരണമായി നിലത്തു വലിച്ചെറിഞ്ഞു ശിക്ഷിക്കുക, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചശേഷം ക്രൂരമായി കൊന്നുകളയുക തുടങ്ങി പൈശാചികവും സമൂഹമന:സാക്ഷിയെ  ഞെട്ടിപ്പിക്കുന്നതുമായ ഭീകര സംഭവങ്ങൾ അവയിൽ ചിലതാണ്.

പിഞ്ചുകുഞ്ഞുങ്ങളുടെ നേർക്കുള്ള ക്രൂരത.

കുറ്റകൃത്യങ്ങളുടെ നിലവിലെ ഒരു കണക്കു പുറത്തുവന്നാൽ നാം ഞെട്ടും. മൃഗീയമായി പീഡിപ്പിക്കപ്പെട്ട ഒരു നാലരവയസ്സുകാരൻ ഷഫീക്കിന്റെ ദയനീയ കഥ മാധ്യമങ്ങളിലൂടെ വന്നപ്പോൾ നമ്മെ വേദനിപ്പിച്ചു. സർക്കാർ ഇടപെട്ടു ഈ കുട്ടിക്ക് വിദഗ്ദ്ധ ചികിത്സ വെല്ലൂർ ആശുപതിയിൽ നല്കി. പീഡനം നടന്നത് കുമളിയിലാണ്. കുറ്റവാളികൾ മാതാപിതാക്കൾ !

അമ്മയുടെയടുക്കൽ ആശുപത്രി വരാന്തയിൽ ഓടിക്കളിച്ചുനടന്ന കുട്ടിയെ അവിടെ വന്നെത്തിയ ഒരു യുവാവ് അകാരണമായി കെട്ടിടത്തിന്റെ മുകൾ നിലയിൽനിന്നു താഴേയ്ക്ക് വലിച്ചെറിഞ്ഞ സംഭവം ഉണ്ടായത് ഈ കഴിഞ്ഞ നാളിലാണ്. വേറൊരു പൈശാചിക സംഭവം ഇതാണ്-നാലഞ്ചു വയസ്സ് മാത്രമുള്ള പെണ്‍കുഞ്ഞിനെ സ്വന്തം അമ്മയും രണ്ടു കാമുകന്മാരും ചേർന്ന് ലൈംഗികമായി ക്രൂരമായി പീഡിപ്പിച്ച ശേഷം ഭിത്തിയിൽ വലിച്ചെറിഞ്ഞു കൊന്നശേഷം കുഴിച്ചുമൂടിയ ഭീകര സംഭവം കേട്ട് ലോകമാകെ ഞെട്ടിപ്പോയി.

വളരെ നിസ്സാര കാര്യങ്ങളിൽ പോലും അകാരണമായി പിഞ്ചുകുഞ്ഞുങ്ങളെ ശിക്ഷിക്കുന്ന മാതാപിതാക്കളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. കുട്ടി ഭക്ഷണം കഴിച്ചില്ലെങ്കിൽ, ചെറിയ അനുസരണക്കേട്‌ കാണിച്ചെങ്കിൽ, മാതാ പിതാക്കൾ പറയുന്നത് " നീ ഇപ്പോൾ അടി മേടിക്കും ". പൊതുവെ ഉപയോഗി ക്കുന്ന ആദ്യത്തെ കടുത്ത ശിക്ഷാ ഭീഷണിയാണത്. അതുപക്ഷെ അടി കൊടുത്ത് ശിക്ഷിക്കുകയും ചെയ്യുന്നു. പതിനൊന്നു വയസ്സുള്ള സ്വന്തം മകനെ ഒരു പെറ്റമ്മ തീവച്ചു കൊലപ്പെടുത്താൻ ശ്രമിക്കുന്നു. ഇവൻ എന്റെ സ്വന്തം കുഞ്ഞാണെന്ന്പോലും  മറന്നുപോകുന്ന അമ്മമാർ!

കുറ്റകൃത്യങ്ങൾക്ക് ഇരയായി അനേകം കുട്ടികളെ കേരളത്തിൽനിന്നും കാണാതാവുന്നുണ്ട്. ഈ അടുത്ത കാലത്ത്, കുറഞ്ഞപക്ഷം ഒരു കച്ചിത്തുരുമ്പ് എന്നുപറയുന്നതുപോലെ, കേരളത്തിലെ ഒരു ദൃശ്യമാധ്യമം ഇങ്ങനെ കാണാതാവുന്ന കുട്ടികളെ വീണ്ടും കണ്ടുപിടിക്കാൻ നടത്തുന്ന ശ്രമം ശ്ലാഘനീയം തന്നെ. എങ്കിലും കുറ്റകൃത്യങ്ങൾക്ക് അവസാനമില്ല. പക്ഷിമൃഗാദികൾക്കുപോലും " തൻകുഞ്ഞു പൊൻ കുഞ്ഞു " തന്നെയാണല്ലോ. കുട്ടികളുടെ ഇളം പ്രായത്തിൽ തെറ്റും ശരിയും ഏതെന്നു തിരിച്ചറിയാതെ ചെയ്യുന്ന അവരുടെ വാക്കുകളും പ്രവർത്തികളും, നല്ലതെന്ന് കരുതി ചെയ്യുന്ന കാര്യങ്ങൾ ഇവയെല്ലാം മാതാപിതാക്കളുടെ ദൃഷ്ടിയിൽ "അറിഞ്ഞുകൊണ്ട് ധിക്കാരം ചെയ്യുന്നു" എന്ന മുൻവിധിയാണ് ചില മാതാപിതാക്കളിലുള്ളത്. മാതാപിതാക്കളുടെയും അവരുടെ കൌമാരപ്രായത്തിലേയ്ക്ക് കടക്കുന്ന കുട്ടികളുടെയും ആത്മ ബന്ധത്തിൽ ഉണ്ടാവേണ്ട സുരക്ഷിതത്വ ബോധം നഷ്ടപ്പെടുന്നത് മൂലം കുട്ടികളിൽ കുറ്റ കൃത്യങ്ങളും ആത്മഹത്യ പ്രവണതയും വർദ്ധിക്കുന്നു എന്ന് വേണം കരുതാൻ. ഇങ്ങനെയുള്ള നിരവധി സംഭവങ്ങളും കേരളസമൂഹത്തിൽ ഉണ്ടാകുന്നതായി മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

 സുരക്ഷിതത്വം നഷ്ടപ്പെട്ട കുട്ടികൾ 

ധനികരായാലും ദരിദ്രരായാലും ഒരു കുടുംബത്തിൽ പത്തും പന്തണ്ടും വരെ കുട്ടികൾ ഉണ്ടായിരുന്ന ഒരു നല്ല കാലം കേരളത്തിൽ ഉണ്ടായിരുന്നു. അപ്പനും അമ്മയും വല്യപ്പനും വല്യമ്മയും ഒക്കെ ഒരുമിച്ചു ഒരു വീട്ടിൽ എല്ലാവരും സമാധാനത്തിലും സന്തോഷത്തിലും കൂട്ടായ്മയിലും ജീവിച്ച ഒരു നല്ലകാലം. ഇളയ കുട്ടികളെ പരിചരിക്കുന്നതിലും സംരക്ഷിക്കുന്നതിലും മൂത്ത കുട്ടികൾ ശ്രദ്ധയോടെ സഹകരിക്കുമായിരുന്നു. ദാരിദ്ര്യവും രോഗങ്ങളും മൂലം എന്നും  ദുരിതമനുഭവിച്ചിരുന്ന കുടുംബത്തിലെ കുട്ടികളെ വളർത്തുന്നതിൽ പലവിധ  പോരായ്മകളും ഉണ്ടായിരുന്നുവെന്നു വരാം. എങ്കിലും, അവരിൽ പരസ്പര സ്നേഹത്തിന്റെ ഭാഷ്യവും മനുഷ്യത്വവും ആരും മറന്നിരുന്നില്ല.      

എന്നാൽ പരസ്പരം പ്രതിബദ്ധതകൾ ഇല്ലാതെ സ്വന്തം കാര്യം മാത്രം മതിയെന്ന വിചാരവുമായി കുടുംബാംഗങ്ങളും കുടുംബത്തിൽപ്പെട്ടവരും തങ്ങൾക്കു ആവശ്യമില്ലായെന്ന അപകടകരമായ ജീവിതരീതി മലയാളികളിൽ രൂക്ഷമായി വളരുകയാണ്. ഇത്തരം പ്രവണത വളർന്നാൽ ഒരു സമൂഹത്തിനു പരസ്പരം പ്രതിബദ്ധതകളില്ലാത്ത അപകടകരമായ ഭാവിയാണ് ഉണ്ടാക്കുക. നിരവധി കുറ്റകൃത്യങ്ങൾ കുട്ടികൾക്ക് സ്നേഹം പകർന്നു നൽകേണ്ടവരായ സ്വന്തം മാതാപിതാക്കൾ പോലും ചെയ്യുന്നുവെന്ന യാഥാർത്ഥ്യം കണ്ടിട്ടും കേട്ടിട്ടും  പൊതുസമൂഹം ഇത്തരം കൃത്യങ്ങളെ ഗൌരവത്തോടെ കാണുന്നില്ല. കേരളത്തിൽ നടക്കുന്നത് എന്താണ്? മക്കൾ അപ്പനെയോ അമ്മയെയോ കൊല്ലുന്നു. അഥവാ, മാതാപിതാക്കൾ മക്കളെ കൊല്ലുന്നു. കുറ്റബോധം ജനിക്കാത്ത മലയാളീ സമൂഹം ആയിത്തീരുന്നു. ഇവിടെ ആരംഭിക്കുന്നു, കുറ്റകൃത്യങ്ങൾ.

യുവജനങ്ങളിലെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങൾ.

നമ്മുടെ ജന്മഭൂമിയായ കേരളത്തിനു എന്ത് സംഭവിച്ചു എന്ന ചോദ്യം മറുനാട്ടിൽ ജീവിക്കുന്ന ഓരോ മലയാളിയും സ്വയം ചോദിക്കുന്നത് ഞാൻ കേൾക്കുന്നു. കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ സ്ത്രീയും പുരുഷനും ഒരുപോലെ ഒട്ടും പിന്നിലല്ലാ. മയക്കുമരുന്നുകളുടെ ഉപയോഗം, മോഷണം, പിടിച്ചു പറിക്കൽ, കള്ളക്കടത്തുകൾ, അതെത്തുടർന്നുള്ള ഒളിച്ചോട്ടം, കോഴപ്പണം, വ്യഭിചാരവേലകൾ, അക്രമങ്ങളും കൊലപാതകങ്ങളും, ആസൂത്രിതമായ  തട്ടിപ്പുനടത്തിയുള്ള അവിഹിത പണഇടപാടുകൾ ഇങ്ങനെയുള്ള നിരവധി  കുറ്റകരമായ പ്രവർത്തികൾ കേരളത്തിലെ യുവജനങ്ങൾ ചെയ്തുവരുന്നു എന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. ഇങ്ങനെ കുറ്റവാളികൾ സാമൂഹ്യ ബന്ധങ്ങളും കുടുംബബന്ധങ്ങളും  തകർക്കുന്നു. കുത്തഴിഞ്ഞു തകർന്നു കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളും അവിഹിത കൂട്ടുകെട്ടുകളും കേരള  സമൂഹത്തെ മുഴുവൻ വിഷലിപ്തമാക്കുകയാണ്.

മദ്യവും മയക്കുമരുന്നും കഴിച്ചു സ്വന്തം വീട്ടിലേയ്ക്ക് കടന്നുവരുന്ന കുടുംബ നാഥൻ, അഥവാ മക്കൾ, പണത്തിനു വേണ്ടി സ്വന്തം പെണ്‍മക്കളെ അനാശാസ്യ പ്രവർത്തനത്തിനു വിട്ടുകൊടുക്കുന്ന മാതാപിതാക്കൾ, പ്രസവിച്ച ഉടൻ അവിഹിത ബന്ധത്തിന്റെ പേരിൽ കുട്ടിയെ മാലിന്യ കൂമ്പാരത്തിൽ തള്ളി ഒളിപ്പിക്കുന്ന അമ്മമാർ, ഇവരെല്ലാം കേരളത്തിന്റെ പുതിയ ഭീകര വെല്ലുവിളിയാണ്. ഇങ്ങനെയെല്ലാം പൊതുവെ നിത്യസംഭവ മായിരിക്കുന്ന ഒരു സമൂഹത്തിൽ കുട്ടികൾ വളർച്ച പ്രാപിക്കുമ്പോൾ അവർ ധാർമ്മിക നിയമങ്ങളെ വെല്ലുവിളിച്ചു പ്രതികാര വികാരവും വിപ്ലവ വാസനയും ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹത്തിന്റെ വക്താക്കളായി ത്തീരുകയാണ്.

വിദ്യാഭ്യാസം ലഭിച്ചവരും അല്ലാത്തവരും ഒരു തൊഴിലധിഷ്ടിത ജീവിത ക്രമം പരിശീലിക്കുന്നതിന് പകരം ഇങ്ങനെയുള്ളവരെ വികൃതമായ രാഷ്ട്രീയ പേക്കോലങ്ങൾ ആക്കി തെരുവിൽ ഇറക്കി അക്രമത്തിനും രാഷ്ട്രീയ പാർട്ടികൾ ഒരുക്കുന്ന തെരുവു ഗുണ്ടായിസത്തിനും പങ്കാളികളാക്കുകയാണ് എന്നത് മറ്റൊരു യാഥാർത്ഥ്യം ആണ്. പാശ്ചാത്യരാജ്യങ്ങളിൽ രാഷ്ട്രീയം ചെയ്യുന്നവർ അതിൽ പ്രവർത്തിക്കുന്നു. അല്ലാത്തവർക്ക് രാഷ്ട്രീയമില്ല, അവർ തൊഴിൽ  ചെയ്യുന്നു. കേരളത്തിൽ നടക്കുന്നതുപോലെ തൊട്ടതിനും തോന്നുന്നതിനും സമരങ്ങളും പണിമുടക്കുകളും ഹർത്താലുകളും മറ്റൊരു രാജ്യത്തും ഉണ്ടാകുന്നില്ല. തൊഴിൽ പ്രശ്നങ്ങൾ സർക്കാരും സംഘടനകളുടെ ഉത്തരവാദപ്പെട്ടവരും കൂടിയിരുന്നു പരിഹരിക്കും. ഇതാണ് ഒരു സാംസ്കാരിക രാഷ്ട്രത്തിലെ സാമൂഹ്യക്രമങ്ങൾ. കേരളം ഇക്കാര്യത്തിൽ നശിക്കുകയാണ്.

 പീഡനങ്ങൾക്കെതിരെ സ്ത്രീമുന്നേറ്റം 
പണം ഏതുവിധേനയും സമ്പാദി ക്കുക എന്ന നിഗൂഡ ലക്ഷ്യം സ്ത്രീകളിലും  പുരുഷന്മാരിലും ഒരുപോലെ തന്നെ കാണപ്പെടുന്നു. വ്യാപാരശാലകൾ, രാഷ്ട്രീയ മണ്ഡലങ്ങൾ, സമുദായം മതസ്ഥാപ നങ്ങൾ, സർക്കാർ തല ഉദ്യോഗസ്ഥ രുടെ സമൂഹം, നമ്മുടെ ജനപ്രതി നിധികളുടെ സമൂഹം, മന്തിമാരുടെ ഓഫീസുകൾ, നീതി ന്യായ മണ്ഡല ങ്ങൾ, ആശുപത്രികൾ മുതൽ സ്വകാര്യ-പൊതുമേഖലകളുമെല്ലാം അഴിമതി തമ്പടിച്ചിരിക്കുകയാണ്. കുറ്റകൃത്യങ്ങൾ ഒന്നും എകപക്ഷീ യമല്ല. പീഡന കഥകളും എകപക്ഷീയമല്ല. പീഡന കഥകൾ സ്ത്രീകൾ തന്ത്രപൂർവം മെനഞ്ഞെടു ക്കുന്ന തിരക്കഥയായി തീരുന്നുണ്ട്. കോടതി ശിക്ഷിച്ചു വിടുന്ന തടവിലാക്ക പ്പെടുന്നയാൾക്ക് സ്വന്തം വീട്ടിൽ ഉണ്ടായിരുന്ന ജീവിതത്തെക്കാൾ രാജകീയ സുഖം നൽകുന്ന സൗകര്യം അത്തരം ജയിലുകളിൽ  ഉണ്ടെന്നു പോലും ഈ അടുത്ത കാലങ്ങളിൽ മാദ്ധ്യമങ്ങൾ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടു ജയിലിലിൽ കയറുന്നവർ അടുത്ത ദിവസം ജാമ്യം വാങ്ങി വീണ്ടും വീണ്ടും സ്വതന്ത്രരായി പുറത്തു വരുന്നു. വീണ്ടും അടുത്ത ദിവസത്തെ പുതിയ മോഷണമോ പുതിയ മറ്റൊരു കൊലപാതകത്തിനൊ പദ്ധതിയിടുന്നു. നാം കേൾക്കുന്ന അനന്തരഫലമോ?

വിശ്രമസമയങ്ങളിലും ഒഴിവു സമയങ്ങളിലും കുടുംബത്തോടോപ്പവുമോ കൂട്ടുകാരോത്തോ സിനിമകൾ കാണുന്ന സാധാരണ ഒരു മലയാളീ പാരമ്പര്യം ഉണ്ടായിരുന്നു. ഇക്കാലത്ത് അത്തരം സിനിമകൾ കാണുന്നതിലല്ല പലരുടെയും താത്പ്പര്യം. ഇന്റർനെറ്റ് പൊതുമാധ്യമങ്ങളിലും ദൃശ്യമാധ്യമ ങ്ങളിലും ഏറെ  വർദ്ധിച്ചുവരുന്ന ബ്ലൂ ഫിലിമുകൾ, അക്രമവാസനകളെ പ്രോത്സാഹിപ്പിക്കുന്ന വീഡിയോകൾ ഇവയെല്ലാം കേരളത്തിലെ പാരമ്പര്യസാമൂഹ്യ സംസ്കാരിക ജീവിതത്തെ ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ തകർക്കാനുള്ള കാരണമാക്കിയിട്ടുണ്ട്.

വർദ്ധിച്ചു വരുന്ന കേരളത്തിലെ കുറ്റ കൃത്യങ്ങൾക്ക് കാരണം കൂടുതൽ ഏറെ തെരക്കേണ്ടതില്ല. കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂളുകൾ-കോളജുകൾ, സർവകലാശാലകൾ, എന്നിവിടങ്ങളിലെല്ലാം ക്രിമിനലുകളുടെ സ്ഥിര കുറ്റകൃത്യങ്ങളുടെ കേന്ദ്രമായിത്തീരുകയാണ്. അക്രമങ്ങൾ നിത്യം പെരുകുന്നു. അക്രമികൾ ശിക്ഷിക്കപ്പെടുന്നില്ല. അഴിമതികൾ എല്ലാതലത്തിലും ശീഘ്രം വർദ്ധിക്കുന്നു. അതിനെ ആരും കാണുന്നില്ല, കുറ്റവാളികൾ ഒരിക്കലും പിടിക്കപ്പെടുന്നില്ല. ശിക്ഷിക്കപ്പെടു ന്നില്ല. ഇതിൽ കുറ്റക്കാർ ആരാണ്? മന്ത്രിമാർ മുതൽ എല്ലാവരിലും വരെ ഈ സംശയ ചോദ്യം ഉന്നയിക്കാമെന്ന നിലയാണ് ഇപ്പോൾ നിലവിലുള്ളത്.

പാശ്ചാത്യരാജ്യജീവിതസംസ്കാരത്തെ പുശ്ചിച്ചു പറയുന്നതു കേരളത്തിലുള്ള "കുറെ അറിവുള്ളവർക്ക്" ഇഷ്ടപ്പെട്ട കാര്യമാണെന്ന് പറയട്ടെ. ഇക്കാര്യത്തിൽ സാംസ്കാരിക നായകരെന്നു ആദരവു ലഭിച്ചവർ പോലും ഉൾപ്പെടുന്നുണ്ട്. പാശ്ചാത്യജീവിത സംസ്കാരവും രീതികളും ജീവിതമര്യാദകളും ശീലങ്ങളും   ഒരൽപം അടുത്തു കണ്ടു മനസ്സിലാക്കി കടന്നുപോകുന്നത് ഏറെ നല്ലതാണല്ലോ. വിദേശരാജ്യങ്ങളിൽ, വിശിഷ്യ പാശ്ചാത്യ രാജ്യങ്ങളിൽ കുടിയേറിയിട്ടുള്ള  മലയാളികൾ ജീവിതസുരക്ഷിതത്വത്തെപ്പറ്റി ഏറെ പരാതി പറയുന്നില്ല. പക്ഷെ കേരളത്തിലെ സാമൂഹ്യജീവിത സംസ്കാരത്തിൽ ഉണ്ടായിരിക്കുന്ന ഭീകര പാളിച്ചകൾ ഇവരെ ഭയപ്പെടുത്തുകയാണ്. കേരള ത്തിന്റെ സാംസ്കാരിക മുഖം തീരെ വികൃതമാകുന്നത് കേരളത്തിനു വെളിയിൽ നിന്ന് നോക്കിയാൽ  കാണാൻ കഴിയും.

കേരളത്തിലെ ഇപ്പോഴുള്ള അപകടകരമായ ഈ വളർച്ചയ്ക്ക് നമുക്ക് എന്ത് പരിഹാരം നിർദ്ദേശിക്കുവാൻ ഉണ്ട്? ജീവിക്കാനും സ്വന്തം ജീവനും സ്വത്തും സംരക്ഷിക്കാനും നമ്മുടെ ഇന്ത്യൻ ഭരണഘടന വാഗ്ദാനം നല്കുന്നുണ്ടല്ലോ. പക്ഷെ, കേരളത്തിൽ ഈ നിയമം അട്ടിമറിക്കപ്പെടുന്നു. പകലും രാവും ഒരു കൂട്ടം പിടിച്ചുപറിക്കാരുടെയും തട്ടിപ്പുകാരുടെയും അക്രമത്തിനു മുൻപിൽ  എപ്പോഴാണ് തങ്ങളും ഇരയാകുന്നതെന്ന  ഭീതിയിലാണ് ജനങ്ങൾ. മുതിർന്ന സ്ത്രീകളും യുവതികളും അവിടെ ബലാൽസംഗത്തിന് ഇരയാകുന്നു. പാശാത്യ രാജ്യങ്ങളിൽ ഇങ്ങനെയുള്ള കുറ്റകൃത്യങ്ങൾക്ക് ദയ അർഹിക്കാത്ത തക്ക ശിക്ഷ ഉറപ്പാണ്. പാശ്ചാത്യ രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ അവിടവിടെ എന്നും നടക്കുന്നുണ്ടെങ്കിലും കേരള സമൂഹത്തിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ പോലെ നിയന്ത്രണം ഇല്ലാതെ വർദ്ധിക്കുന്നില്ല. സ്ത്രീകളും പുരുഷന്മാരും അവിടെ സ്വതന്ത്രരാണ്. രാവും പകലും ഒറ്റയ്ക്കോ അല്ലാതെയോ സ്ത്രീകൾ ഭയമില്ലാതെ ജീവിതം നയിക്കുന്നു. കേരളസമൂഹം കുറ്റക്രുത്യങ്ങളാൽ അപകടപ്പെട്ട് ജീവിതം നരകതുല്യമാവുകയാണ്. ശക്തവും ഫലപ്രദവുമായ കർശന നിയമനടപടികൾ ഇല്ലാതിരിക്കുന്നതാണ് ഈ ദുരവസ്ഥയുടെ അതിലൊരു പ്രധാന കാരണം.

വിദേശരാജ്യങ്ങളിലെ സുരക്ഷാക്രമങ്ങൾ എങ്ങനെയെന്നും കുറ്റകൃത്യ ങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടുന്നുവെന്നും സാമൂഹ്യജീവിതത്തിലും ഓരോ കുടുംബജീവിത ക്രമത്തിലും ഉണ്ടാകാവുന്ന പിഴവുകൾ എങ്ങനെയൊക്കെ  നേരിടാമെന്നും മറ്റുമുള്ള ചില നിശ്ചിത കാര്യങ്ങളെ ചുരുക്കത്തിൽ നോക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ കർശനമായ സാമൂഹ്യനിയമഘടനയുണ്ട്, നിയമങ്ങൾ അവിടെ കർശനമായി പാലിക്കപ്പെടും. ഉദാഹരണമായി, അമേരിക്കയിലുള്ള കുട്ടികളുടെ കാര്യമെടുക്കാം. അവിടെ ഒരു കുട്ടിയെ യാതൊരു  കാരണത്താലും  ശാരീരികമായി ശിക്ഷിക്കാൻ മാതാപിതാക്കളെ അനുവദിക്കുകയില്ല. ഇത്തരം സംഭവങ്ങൾ തെളിയിക്കപ്പെട്ടാൽ അവരെ ഉടൻ അറസ്റ്റ് ചെയ്തു ജയിലുകളിൽ അടയ്ക്കാം. എന്തുകൊണ്ട് ഇത്തരം സാമൂഹ്യചട്ടങ്ങൾ കേരളസമൂഹം ഒട്ടും ഇഷ്ടപ്പെടുന്നില്ല? കേരളത്തിൽ ഈയിടെ കുട്ടികൾക്കെതിരെ നടന്ന കൊടും ക്രൂര കൊലപാതകങ്ങൾക്കെതിരെ, കുറ്റവാളിക്ക് ഒന്നുകിൽ വധശിക്ഷയോ അഥവാ കുറ്റവാളിയുടെ ജീവിതാന്ത്യം വരെയോ പുറംലോകം കാണിക്കാത്ത കടുത്ത ശിക്ഷാ നടപടി ഉണ്ടായില്ല? എന്നാൽ കോടതിയെ പരിഹസിപ്പിക്കുന്ന വിധം വിധിപറയുന്ന കൊടും കുറ്റവാളികളായ വിധികർത്താക്കൾ കേരളത്തിലെ നീതിന്യായ പീഠങ്ങളിൽ പെരുകുന്നു എന്ന് ദുഃഖസത്യം മറച്ചു പറയേണ്ടതില്ല. . ഈ കാരണം കൊണ്ടുതന്നെ സ്ഥിരകുറ്റവാളികളുടെ എണ്ണവും വർദ്ധിക്കുന്നു.

അദ്ധ്യാപകർക്കോ മാതാപിതാക്കൾക്കോ കുട്ടികൾക്ക് നേരെ ശാരീരിക ശിക്ഷ നൽകാൻ പാടില്ലെന്നാണ് അമേരിക്കയിലെ സാധാരണ നിയമം. ശാരീരിക ശിക്ഷ കിട്ടിയെന്നു സ്കൂൾ അദ്ധ്യാപകരുടെ മുൻപിൽ കുട്ടിയുടെ  പരാതിയുണ്ടായാൽ കുറ്റം ചെയ്ത മാതാപിതാക്കളെ നിയമപരമായി ജയിലിൽ അടയ്ക്കാം. പതിമൂന്നു വയസ്സ് വരെ പ്രായമാകാത്ത കുട്ടികളുടെ കാര്യത്തിൽ മാതാപിതാക്കൾക്ക് കർശനമായ ഉത്തരവാദിത്വം ഉണ്ട്. പത്തു വയസ്സുവരെയുള്ള കുട്ടികളെ മാതാപിതാക്കൾ സ്കൂളിൽ നേരിട്ട് ചെന്ന് കുട്ടിയെ എറ്റ് വാങ്ങണം. സ്കൂൾ സമയം കഴിഞ്ഞു ബസ്സിൽ വീടുകളിലേയ്ക്ക് കൊണ്ടുവരപ്പെടുന്ന കുട്ടിക്ക് ഇറങ്ങേണ്ട സ്ഥാനത്തു എവിടെയാണോ അവിടെ കാത്തുനിൽക്കുന്ന മാതാപിതാക്കളുടെ സാന്നിദ്ധ്യം ഇല്ലെങ്കിൽ ബസ്സിൽ നിന്നും പുറത്തിറക്കി വിടുകയില്ല. ഉത്തരവാദപ്പെട്ട ആൾ ഇല്ലെങ്കിൽ കുട്ടിയെ തിരിച്ചു സ്കൂളിലേയ്ക്ക് കൊണ്ടുപോകും. മാതാപിതാക്കൾ കുട്ടിയെ നേരിട്ട് ചെന്ന് കൂട്ടികൊണ്ട് പോരേണ്ടി വരും. മറ്റൊരു കർശനനിയമം ഇതാണ്. സ്വന്തം വീട്ടിൽപോലും പതിമൂന്നു വയസ്സാകുന്നതു വരെ ഒരു കുട്ടിയെ ഒരിക്കലും തനിച്ചിരുത്താൻ അനുവാദമില്ല. അങ്ങനെ സംഭവിച്ചതു പോലീസ് അറിഞ്ഞാൽ കുട്ടിയെ പോലീസ് കൂട്ടിക്കൊണ്ടു പോകും, മാതാപിതാക്കൾക്ക് നിയമം അനുശാസിക്കുന്ന ജയിൽ ശിക്ഷ വരെ ലഭിക്കാം. ഇക്കാര്യത്തിൽ കേരളത്തിൽ  സാധാരണ കാണുന്നതുപോലെ കുറ്റവാളികളെ രക്ഷി ക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളുടെ ശുപാർശ അമേരിക്കയിൽ തീർത്തും വിലപ്പോകില്ല.

കുട്ടികളിൽ കുറ്റകൃത്യങ്ങൾ കണ്ടുതുടങ്ങുന്നത് അവരുടെ ബാല്യകാലത്തിൽ തന്നെയാകാമെന്നു നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്. അപ്പോൾ, ജീവിക്കുന്ന സ്വഭവനത്തിൽ വച്ചുതന്നെ മാതാപിതാക്കൾ മക്കളെ എങ്ങനെ ശരിയായ ദിശയിൽ വളർത്തണമെന്നു മനസ്സിലാക്കണം. സമൂഹത്തിന്റെ ആവശ്യങ്ങളും മാറ്റങ്ങൾക്കുമൊത്തു ഉയരാനാവാതെ യുവാക്കൾ പുറം തള്ളപ്പെടുമ്പോൾ, സാഹചര്യസമ്മർദ്ദത്താൽ അവർ സ്വയം അക്രമവാസനയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതിനു പ്രേരകമാകുന്നു. നമ്മുടെ വിദ്യാഭ്യാസ സ്ഥപനങ്ങളിലും സമൂഹത്തിലും കുറ്റകൃത്യങ്ങൾക്ക് പ്രേരകമായ അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുന്നുണ്ട്.

 സാമൂഹ്യദുരന്തം 
മാധ്യമങ്ങൾ കുറ്റകൃത്യങ്ങളെ മികച്ച പ്രാധാന്യത്തോടെ ദൈനം ദിനം അവ പ്രസിദ്ധീകരിക്കുന്നു. അനാവശ്യമായ  സംഘട്ടനങ്ങളെ യും, കൊലപാതക കഥകളും കൂടാതെ അഴിമതികളും അനാ ശാസ്യ ലൈംഗീകതയും എന്നും കുത്തിനിറച്ചു ധന സമ്പാദനം മാത്രം ലക്ഷ്യമിട്ടുള്ള സിനിമകൾ കുറ്റ ക്രുത്യപ്രവണതയ്ക്ക് നല്ല ആക്കം കൂട്ടുകയാണ്. കേരളം നിത്യവും അക്രമത്തിനും ദുരന്ത കഥകൾക്കും   കേന്ദ്രമാകുകയാണ് എന്ന് പരക്കെ അഭിപ്രായം ഉണ്ട്. രാഷ്ട്രീയ കൊലപാതകങ്ങൾ, സർക്കാർ ഓഫീ സുകളിൽ നടക്കുന്ന അഴിമതികൾ, തുറന്ന രാഷ്ട്രീയപകപോക്കലുകൾ നടത്തുന്ന ആരോപണ പ്രത്യാരോപണങ്ങൾ വേറെ, വിദ്യാഭ്യാസരംഗ ത്തായാലും, മതസാമൂഹ്യരംഗത്തായാലും അവിടെ നടക്കുന്ന കോഴപ്പണ വ്യവസായം, എന്നിങ്ങനെ കേരളം കണ്ടിട്ടില്ലാത്ത അനുഭവങ്ങൾ ജനങ്ങൾക്ക്‌ എന്നും പറയുവാനുണ്ട്. നമ്മുടെ കേരളത്തിലെ സമുദായങ്ങളുടെ ഇടയിലെ അസംതൃപ്തരുടെയും അസ്വസ്ഥത നാൾതോറും വർദ്ധിക്കുന്നുണ്ട്. പരസ്പരം ശത്രുക്കളെ തോൽപ്പിക്കാൻ വാളും പരിചയും എടുത്തു കൊണ്ട് ഏറ്റുമുട്ടുന്നു.

നിവാരണ മാർഗങ്ങൾ.

മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചതുമൂലം സൃഷ്ടിച്ച ദൈവം പോലും ദു:ഖിച്ചുവെന്നു നാം സൃഷ്ടി പുസ്തകത്തിൽ വായിക്കുന്നു. അപ്പോൾ നമ്മുടെ കേരളത്തിലുള്ള  മലയാളികളുടെ ദുഷ്ടതകൾ കാണുന്ന ദൈവംപോലും എന്നെന്നേയ്ക്കുമായിട്ട്  അവിടെ നിന്നും അവരെ തുടച്ചു നീക്കാൻ കരുതും. പക്ഷേ, കരുണാനിധിയായ ദൈവം ഇവരെയോർത്തു ദു:ഖിക്കുന്നു.

നിലവിൽ കേരള സമൂഹത്തെ ബാധിച്ചിരിക്കുന്ന ദുസ്ഥിതിക്ക് എന്ത് ചെയ്യാൻ കഴിയണം? കുട്ടികളെ വളർത്തുന്ന കാര്യങ്ങളിൽ പ്രത്യേക പരിശീലനങ്ങളും  ശിക്ഷണരീതിയുടെ ബോധവത്ക്കരണവും വിദ്യാഭ്യാസം കുറവുള്ള എല്ലാ മാതാപിതാക്കൾക്കും നൽകുന്നതിന് സർക്കാരും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളും സമഗ്ര പദ്ധതികൾ കൊണ്ടുവരണം. വസ്തുതകൾ ശരിക്കും  വിവേകപൂർവം മനസ്സിലാക്കി വളരുന്ന തലമുറകളെ സമൂഹത്തിന്റെ ഒപ്പം ചേർത്തു കൊണ്ടുവന്നു നമ്മുടെ പാരമ്പര്യ മലയാളീവിശ്വാസ മൂല്യങ്ങളെയും രക്ഷപെടുത്താനുള്ള ക്രിയാത്മക ഉണർവ് സമൂഹം ആർജിക്കണം, അതിനായി തയ്യാറാവുകയും വേണം.

പ്രായപൂർത്തി എത്തിയ യുവതീ യുവാക്കൾ ആയാലും, പ്രായപൂർത്തിയിൽ എത്താത്ത കുട്ടിയാണെങ്കിലും ചെയ്യുന്ന കുറ്റക്രുത്യം അതല്ലാതായിത്തീ രുന്നില്ല. അതി കർശനമായ നിയമനടപടികളും ശിക്ഷാ നടപടിക്രമങ്ങളും നടത്തുവാൻ ഉത്തരവാദപ്പെട്ടവർ ശ്രദ്ധിച്ചേ പറ്റൂ. സ്തീകൾക്കും പുരുഷന്മാർ ക്കും എന്നും  എവിടെയും, അത്, രാത്രികാലങ്ങളിലോ പകലോ ആകട്ടെ, ഒറ്റയ്ക്ക് വഴിയെ നടക്കാൻ പോലും ഭയപ്പെടെണ്ടിവരുന്ന ഒരു ദേശം ഏറ്റവും ഒന്നാമതായിട്ട്  കാണാൻ കഴിയുന്നത്‌ എവിടെയെന്നു ചോദിച്ചാൽ ഒരു പക്ഷെ കേരളമാണെന്ന് പറയപ്പെടുന്ന ദുസ്ഥിതിയാണ്‌ ഉള്ളത്. എന്നാൽ, കുറ്റവാളികൾ പിടിക്കപ്പെട്ടാൽ രക്ഷപെടുന്നത് കോടതിയിൽ എത്തുമ്പോഴാ ണ്. കുറ്റവാളികളെ സംരക്ഷിക്കാൻ ഉയർന്ന പദവിയിലിരിക്കുന്ന മന്ത്രിമാർ മുതൽ നിരവധിപേർ അരയും തലയും മുറുക്കി നിൽക്കുമ്പോൾ നിയമവും ശിക്ഷയും ഉടൻ അപ്രത്യക്ഷമാവുകയാണ്. കോടതിയിലെത്തുന്ന പരസ്യ മായ കുറ്റകൃത്യങ്ങൾ വരെ തെളിവുകളില്ലാതെ തേയ്ച്ചു മായ്ച്ചു കളയാൻ ആ കേസ്സുകൾ മാസങ്ങളോ വർഷങ്ങളോ വരെയും നീട്ടിക്കൊണ്ടു പോകുന്നതു സാധാരണ കാര്യം. വ്യക്തമായ കാര്യങ്ങളിൽ ജനം നിഷ്ക്രിയരായി വിവേകം വെടിഞ്ഞു മൌനം നടിക്കരുത്.

കേരളത്തിലെ പൊതുസമൂഹത്തിനു തന്നെ തീവ്ര മന:പരിവർത്തനം ഉണ്ടായേ  മതിയാവൂ. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, കോടതികൾ അഴിമതികളുടെ കേന്ദ്രമാകാൻ അനുവദിക്കാത്ത ഒരു പാർലമെണ്ടറി ജനാധിപത്യസംവിധാനം ഉണ്ടാവണം. നിയമവും മൌലീക അവകാശ സംരക്ഷണവും സർക്കാർ ഉറപ്പു വരുത്തുന്നതിൽ ജനങ്ങൾ ഉണരണം. പൈശാചിക കുറ്റകൃത്യങ്ങൾ ചെയ്യുന്ന കാപാലികർക്ക് ദയയർഹിക്കാത്ത ദീർഘകാലതടവുശിക്ഷ കോടതി നൽകണം. ഇതിനുവേണ്ടി  ഭരണ ഘടനാ പരമായ മാറ്റങ്ങൾക്ക് പോലും വേണ്ടി വന്നാൽ വരുത്തണം. കുറ്റവാളികളെ ജനപ്രതിനിധിയാക്കുന്ന ദുഷ്പ്രവണതയെ ജനം കൃത്യമായി തിരിച്ചറിയണം. നമ്മുടെ ജന്മഭൂമിയായ കേരളത്തെയും നമ്മുടെ ആദർശ ജീവിത സംസ്കാരത്തെയും അശുദ്ധമാക്കുന്ന സാമൂഹ്യദുസ്ഥിതിക്ക് ശാശ്വത പരിഹാരം കാണുകയെന്നത് എല്ലാ മലയാളികളുടെയും പൊതുവായ ആവശ്യമാകണം.  
-------------------------------------------------------------------------------------------------------------------------


http://dhruwadeepti.blogspot.de/

Mittwoch, 6. November 2013

ധ്രുവദീപ്തി // കാനോനിക പഠനങ്ങൾ- // സഭാനിയമങ്ങൾ സാർവത്രിക രക്ഷയിലേയ്ക്കുള്ള ചൂണ്ടുപലകകൾ (Fr. Prof. Dr. Thomas Kuzhinapurathu)

ധ്രുവദീപ്തി // കാനോനിക പഠനങ്ങൾ- // 


സഭാനിയമങ്ങൾ സാർവത്രിക രക്ഷയിലേയ്ക്കുള്ള 
ചൂണ്ടുപലകകൾ 


(Fr. Prof. Dr. Thomas Kuzhinapurathu


(മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ  തിരുവനന്തപുരം അതിഭദ്രാസനത്തിന്റെ ചാൻസലർ ആയിരുന്ന ഫാ. പ്രൊഫ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്, മേജർ സെമിനാരി പ്രൊഫസ്സർ, മലങ്കര സുറിയാനി കത്തോലിക്കാ സഭാ കോടതി ജഡ്ജി എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനം ചെയ്യുന്നു. സഭാനിയമങ്ങൾ സഭയിലെ പൊതുജീവിതവും വ്യക്തിജീവിതവും ചിട്ടപ്പെടുത്തുന്നുവെന്ന് ദൈവശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനുമായ അദ്ദേഹം സ്ഥാപിക്കുന്നു.)

Fr.Prof:Dr.Thomas 
Kuzhinapurathu 
ഭൂമിയിൽ രക്ഷയുടെ കൂദാശയാണ് സഭ. അതായത്, സഭ ഭൂമിയിലെ മാനവരാശിയെ മുഴുവൻ രക്ഷയിലേയ്ക്ക് നയിക്കുന്നതിന് വേണ്ടി ദൈവം സ്ഥാപിച്ചിരിക്കുന്ന സാമൂഹ്യ യാഥാർത്ഥ്യമാണ്. മനുഷ്യൻ അവന്റെ സ്വഭാവത്തിന്റെ പരിമിതികളാൽ സ്വയം സൃഷ്ടിക്കുന്ന വേലിക്കെട്ടുകൾക്കപ്പുറത്തേയ്ക്ക് നയിക്കപ്പെടുന്ന തികച്ചും ദൈവീകമായ അവസ്ഥയാണ് രക്ഷ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ മാനുഷിക പരിമിതികൾ അതിജീവിക്കപ്പെട്ട് ദൈവവുമായി ഒന്ന് ചേരുന്ന ഒരു ദൈവീക സംയോഗയാഥാർത്ഥ്യമാണ് രക്ഷ. ഈ രക്ഷയുടെ കൂദാശയാണ് സഭ എങ്കിൽ സഭയുടെ നിയമങ്ങൾ രക്ഷയിലേയ്ക്ക് നയിക്കുന്ന ചൂണ്ടുപലകകളാ കാതെ മറ്റൊന്നാകാൻ നിവൃത്തിയില്ല. ഈ വസ്തുതയുടെ വിശദീകരണം തേടുകയാണ് ഈ ലേഖനത്തിൽ.

സാർവത്രിക രക്ഷ ഒരു വിശദീകരണം.

സഭാപിതാവായ ജസ്റ്റിൻ ഇപ്രകാരം വിശദീകരിക്കുന്നു. "യേശുക്രിസ്തുവിൽ വിശ്വസിക്കുകയും തങ്ങൾ ചെയ്തിട്ടുള്ള പാപങ്ങളെക്കുറിച്ചു അനുതപിക്കുകയും ചെയ്യുന്ന പുറജാതികൾക്ക് ഇസ്രായേലിലെ പൂർവ പിതാക്കന്മാർക്കും പ്രവാചകന്മാർക്കും യാക്കോബിന്റെ സന്തതി പരമ്പരകൾക്കും തുല്യമായ രക്ഷ ലഭ്യമാകുന്നു. ഇതിനാൽ അവർ  സാബത്താചരിക്കണമെന്നോ, പരിഛേദന കർമ്മം നിർവഹിക്കണമെന്നോ യഹൂദന്മാരുടെ തിരുനാളുകൾ ആചരിക്കണമെന്നോ നിർബന്ധമില്ല." സാർവ്വത്രിക രക്ഷയെക്കുറിച്ച് ആദിമ സഭയ്ക്കുണ്ടായിരുന്ന കാഴ്ചപ്പാടാണ്‌ സഭാ പിതാവിന്റെ ഈ വാക്കുകളിലൂടെ വെളിവാക്കപ്പെടുന്നത്. രക്ഷ എല്ലാ ദൈവമക്കൾക്കും ലഭ്യമാക്കപ്പെടണമെന്നതായിരുന്നു ദൈവത്തിന്റെ തിരുമനസ്സ്. ഇത് യാഥാർത്ഥ്യമാക്കുവാൻ വേണ്ടിയാണ് ദൈവം മനുഷ്യനായി അവതരിക്കുകയും തന്റെ ഇഹലോക ജീവിതത്തിലൂടെയും ഉത്ഥാനത്തിലൂടെയും ഈ സാർവ്വത്രിക രക്ഷ മനുഷ്യന് അനുഭവ വേദ്യമാക്കുകയും ചെയ്തത്. ദൈവം ദാനമായി നൽകുന്ന തന്റെ കൃപാവരം വഴി ഈ രക്ഷയിലേയ്ക്കുള്ള യാത്ര മനുഷ്യന് സുസാദ്ധ്യമാകുന്നു. ഈ രക്ഷയുടെ തുടരനുഭവം സാധ്യമാക്കുന്നതിന്  വേണ്ടിയാണ്  രക്ഷയുടെ കൂദാശയായ സഭ ക്രിസ്തുവിനാൽ സ്ഥാപിതമായത്.

സഭ രക്ഷയുടെ കൂദാശ. 
ദൈവത്തിന്റെ കൃപയുടെ സഹായത്താലാണ് മനുഷ്യൻ രക്ഷയിലേയ്ക്ക് നയിക്കപ്പെടുന്നതെന്ന് നാം ചിന്തിച്ചുവല്ലോ. ഈ ദൈവകൃപ മനുഷ്യന്റെ ജീവിതാവസ്ഥകൾക്കനുസൃതമായി അവനിലേയ്ക്ക് സംവേദനം ചെയ്യപ്പെടുന്നതിനായി ദൈവം സ്ഥാപിച്ച രക്ഷയുടെ കൂദാശയാണ് സഭ. അതായത് മനുഷ്യൻ ഒരു സാമൂഹിക ജീവിയായിരിക്കെ അവന്റെ രക്ഷ കരഗതമാകുന്നത് ദൈവത്താൽ സ്ഥാപിതമായ സാമൂഹിക യാഥാർത്ഥ്യമായ സഭയിലൂടെയാണ്. ഈ രക്ഷയിലേയ്ക്ക് മനുഷ്യമക്കളെ നയിക്കുന്നതിനാവശ്യമായ കൃപാവരം മനുഷ്യ ജീവിതത്തിന്റെ വിവിധ അവസ്ഥകൾക്കനുസൃതമായി നൽകുന്നതിനായി സഭയിൽ കൂദാശകൾ ദൈവത്താൽ സ്ഥാപിതമായി. ഈ കൂദാശകൾ മനുഷ്യമക്കൾക്ക് വേണ്ടി പരികർമ്മം ചെയ്യുന്നതിനായി ദൈവം സഭയിൽ പൌരോഹിത്യം സ്ഥാപിച്ചു. സഭയിലെ പൗരോഹിത്യത്തിന്റെയും ബാക്കിയെല്ലാ ഘടനാ വ്യവസ്ഥിതി കളുടെയും ലക്ഷ്യം സാർവ്വത്രിക രക്ഷയല്ലാതെ മറ്റൊന്നുമല്ല.

സഭാ നിയമങ്ങളുടെ ആവശ്യകത. 
ഇരുപതാം നൂറ്റാണ്ടിലെ അഗ്രഗണ്യനായ ദൈവശാസ്ത്രജ്ഞൻ കാൾ റാനർ ഇപ്രകാരം എഴുതിയിട്ടുണ്ട്. "ഒരു സമൂഹമെന്ന നിലയിലും വിശ്വാസികളുടെ കൂട്ടായ്മ എന്ന നിലയിലും കൃസ്തുവിനെയും അവിടുത്തെ വചനത്തെയും കൃപയേയും പ്രതിനിധീകരിക്കുന്ന സാമൂഹിക അസ്തിത്വം എന്ന നിലയിലും സഭയ്ക്ക് ഒരു ഹൈരാർക്കിക്കൽ ഘടന ആവശ്യമാണ്. ഒരു വിശുദ്ധ നിയമവും ശുശ്രൂഷകളുടെ വിഭജനവും, അതുപോലെതന്നെ അംഗങ്ങളായ വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ശരിയായ അവബോധവും കൂടാതെ ദൈവജനമെന്ന നിലയ്ക്കുള്ള സഭയുടെ അസ്തിത്വത്തിന് നിലനിൽപ്പ്‌ ഉണ്ടാവില്ല." ഏതൊരു സാമൂഹിക വ്യവസ്ഥിതിയുടെയും സ്ഥായിയായ നിലനില്പ്പിനും പ്രവർത്തനങ്ങൾക്കും ഒരു നിയമ സംവിധാനം അത്യന്താപേക്ഷിതമാണ്. ഒരു സാമൂഹിക അസ്ഥിത്വം എന്ന നിലയിൽ സഭയ്ക്കും ഈ പൊതുതത്വത്തിൽ നിന്നും വിഭിന്നമായി നിലകൊള്ളാനാവില്ല, സഭയിലും നിയമങ്ങൾ ആവശ്യമാണ്.

സഭാ നിയമങ്ങൾ രക്ഷയിലേയ്ക്കുള്ള ചൂണ്ടുപലകകൾ.
 
രക്ഷയുടെ കൂദാശയായ സഭയിലെ നിയമങ്ങളും മറ്റ് ഘടനാ സംവിധാനങ്ങളും രക്ഷയിലേയ്ക്കുള്ള ചൂണ്ടുപലകകൾ ആയിരിക്കണം. രണ്ടാം വത്തിക്കാൻ സൂന്നഹദോസ് പഠിപ്പിക്കുന്നു: "ക്രിസ്തുവിന്റെ മനുഷ്യസ്വഭാവം എങ്ങനെ അവിഭക്തമായി വചനമായ ദൈവത്തോട് ചേർന്നിരുന്ന് രക്ഷയുടെ സജീവമായ അവയവമായി പ്രവർത്തിച്ചുവോ അതുപോലെ സഭയുടെ എല്ലാ ദൃശ്യഘടനാ സംവിധാനങ്ങളും ക്രിസ്തുവിന്റെ ആത്മാവോട്‌ ചേർന്ന് നിന്നുകൊണ്ട് ക്രിസ്തു ശരീരമായ സഭയുടെ കെട്ടുപണിയിൽ പങ്കാളിത്തം വഹിക്കണം" (തിരുസഭ-8). സഭയുടെ കെട്ടുപണിയിൽ പങ്കാളിത്തം വഹിക്കണം എന്ന് പറയുമ്പോൾ ദൈവജനത്തിന്റെ രക്ഷയിലേയ്ക്കുള്ള മുന്നേറ്റത്തിൽ അവരെ സഹായിക്കുക എന്നാണർത്ഥം. ഇത് ആദ്ധ്യാത്മികവും ഭൗതികവുമായ രക്ഷയിലേയ്ക്കും വിരൽ ചൂണ്ടുന്നു. രക്ഷ പരലോകത്തിൽ സാക്ഷാത്കരിക്കപ്പെടുന്ന ഒരു ദൈവീകാവസ്ഥ മാത്രമല്ല. അതിനു ഐഹിക ജീവിതത്തിന്റെ സുസ്ഥിതി എന്ന അർത്ഥം കൂടി കർത്താവായ യേശു കൽപ്പിച്ചു തന്നിട്ടുണ്ട്. വിശക്കുന്നവന് ഭക്ഷണവും അറിവില്ലാത്തവന് ജ്ഞാനവും രോഗാതുരനായവന് സൗഖ്യവുമൊക്കെയായി ഈ ഐഹിക സുസ്ഥിതി കർത്താവായ യേശു ക്രിസ്തുവിലൂടെ മാനവകുലത്തിന് നൽകപ്പെട്ടു. അങ്ങനെ മനുഷ്യന്റെ രക്ഷ ഈ ലോകജീവിതത്തിൽ തന്നെ ആരംഭിച്ച് പരലോകത്തിൽ ദൈവവുമായുള്ള സംയോഗത്തിൽ പൂർണ്ണമായി സാക്ഷാത്കരിക്കപ്പെടുന്നുവെന്ന് യേശു സ്ഥാപിക്കുകയായിരുന്നു. മാനവകുലത്തിന്റെ രക്ഷ ഇപ്രകാരം വ്യാഖ്യാനിക്കപ്പെടുമ്പോൾ സഭയിലെ നിയമങ്ങൾക്ക് തദനുസ്രുതമായ വ്യാഖ്യാനങ്ങൾ നൽകപ്പെടെണ്ടതുണ്ട്. അവ മനുഷ്യന്റെ സുസ്ഥിതിയും ക്ഷേമവും ഉറപ്പുവരുത്തുന്ന നിബന്ധനകൾ കൂടിയാകണം. 'ആത്മാക്കളുടെ രക്ഷയാണ് അത്യുന്നത നിയമം' എന്ന് സഭാ നിയമ സംഹിതയിൽ പറയുമ്പോൾ ഈ സുസ്ഥിതിയും ക്ഷേമവും കൂടി സഭാ നിയമ നിർമ്മാതാക്കൾ അർത്ഥമാക്കുന്നുണ്ട്.

സീറോ മലങ്കര കത്തോലിക്കാസഭയുടെ പ്രത്യേക നിയമങ്ങൾ.

സീറോ മലങ്കര കത്തോലിക്കാ സഭയുടെ പ്രത്യേക നിയമങ്ങൾ ക്രോഡീകരിക്കപ്പെട്ടിരിക്കുന്ന ഒരു കാലഘട്ടമാണല്ലോ ഇത്. നമ്മുടെ സഭയെ സംബന്ധിച്ചിടത്തോളം ഭാരതത്തിലെ ഒരു കത്തോലിക്കാ സ്വയാധികാര സഭ എന്ന നിലയിൽ 'ആത്മാക്കളുടെ രക്ഷ' എന്നത് ഈ സഭാംഗങ്ങളായ വിശ്വാസികളുടെ രക്ഷ എന്ന് മാത്രമല്ല അർത്ഥമാക്കുന്നത്. മറിച്ച് വിവിധ മത-സാംസ്കാരിക - സഭാസമൂഹങ്ങളുടെ മധ്യേ ജീവിക്കുന്ന ഒരു ദൈവജനസമൂഹമാണ് സീറോ-മലങ്കര കത്തോലിക്കാസഭ. ഈ ചരിത്രപരവും സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലത്തിൽ നിന്നും വേറിട്ടുള്ള ഒരു ആത്മരക്ഷയെക്കുറിച്ചു ഈ സഭയ്ക്ക് ചിന്തിക്കാനാവില്ല. തന്മൂലം ഈ സഭയുടെ നിയമങ്ങൾ രൂപപ്പെടുമ്പോൾ ഈ പ്രത്യേക പശ്ചാത്തലവും ഉത്തരവാദിത്വവും കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

നമുക്ക് ചുറ്റും ജീവിക്കുന്ന ഹൈന്ദവന്റെയും മുസ്സൽമാന്റെയും അതുപോലെ തന്നെ ഓർത്തോഡോക്സ്‌ സഭാ വിശ്വാസികളുടെയും മാർത്തോമ്മസഭാ വിശ്വാസിയുടെയുമൊക്കെ ആത്മാവിൻറെ രക്ഷയിൽ നമുക്കുള്ള ഉത്തരവാദിത്വംകൂടി പരിഗണിക്കപ്പെടെണ്ടിയിരിക്കുന്നു. ഇവിടെ പ്രത്യേകം ഓർക്കേണ്ട ഒരു വസ്തുത ആത്മാവിന്റെ രക്ഷ എന്നതുകൊണ്ട്‌ മനുഷ്യൻറെ ഭൌതിക ആവശ്യങ്ങളും അവന്റെ സുസ്ഥിതിയും അവഗണിക്കപ്പെടുന്നു എന്നർത്ഥമില്ല. ആത്മാവ് മനുഷ്യാസ്തിത്വത്തെ മുഴുവൻ ചൂഴ്ന്നു നിൽക്കുന്ന ഒരു യാഥാർത്ഥ്യമാണ്. ദൈവജനത്തിന്റെ ഇത്തരത്തിലുള്ള ആത്മരക്ഷയെ ആയിരിക്കണം നമ്മുടെ പ്രത്യേക സഭാനിയമങ്ങൾ ലക്ഷ്യം വയ്ക്കേണ്ടത്.

ഉപസംഹാരം.
  
ഒരു സാമൂഹിക യാഥാർത്ഥ്യമെന്ന നിലയിൽ സഭയ്ക്ക് നിയമങ്ങൾ ആവശ്യമാണ്. രക്ഷയുടെ കൂദാശയായ സഭയിലെ നിയമങ്ങൾ സാർവത്രിക രക്ഷയിലേയ്ക്കുള്ള ചൂണ്ടുപലകകളാകേണ്ടതുണ്ട്. ഈ സാർവത്രിക രക്ഷ വിശാല മനുഷ്യ സമൂഹത്തിന്റെ സുസ്ഥിതി ലക്ഷ്യം വയ്ക്കുന്നതോടൊപ്പം എല്ലാ സാമൂഹിക വിഭാഗീയതകളെയും അതിജീവിക്കുകയും വേണം. നമ്മുടെ നിയമ നിർമ്മാണത്തിലും ഈ നിയമ ദർശനമാണ് നിറഞ്ഞു നിൽക്കേണ്ടത്.
----------------------------------------------------------------------------------------------------------------------

Sonntag, 3. November 2013

ധ്രുവദീപ്തി // Religion / The power of the Holy Rosary//Anna Mathew-Bombay

 
ധ്രുവദീപ്തി // Religion / 

The power of the Holy Rosary//


Anna Mathew-Bombay 







  Fr. Amorth, is very well known throughout the church and is the chief Exorcist of the Vatican.  /source/ Zenit./Introduced : Anna Mathew-Bombay

The power of the Holy Rosary. 
Beautiful Reasons for Praying 
the Rosary Even More Often

Father Gabriel Amorth, Chief Exorcist of the Vatican writes:
 
One day a colleague of mine heard the devil say during an exorcism:
"Every Hail Mary is like a blow on my head. If Christians knew how powerful
the Rosary was,  it would be my end."
 
The secret that makes this prayer so effective is that the Rosary is  both
Prayer and meditation.  It is addressed to the Father, to the Blessed
Virgin, and to the Holy Trinity, and is a meditation centered on Christ. 

- I write in addition to the above:
- Please enunciate each word of the Rosary clearly and distinctly.  
- Do not trample on the heels of the words of anyone with your words.  
- Do not speak over the leader if you are following or the respondent 
if you are leading The Rosary. 
- Remember that they also are having a conversation with Mary Our
Mother and it is not polite to speak when someone else is speaking.  
- In the case of the public Rosary there are only two people speaking: 
   1.the Leader and 2.the respondents. 
- Each is speaking to the Blessed Mother and listening carefully to her 
response within their hearts as they meditate on the scene
- Before them in their consideration of the mystery being spoken of and
  interpreted and translated into their lives. 
- Spread this powerful prayer of Exorcism. 
- The Rosary, which contains the Our Father, the Perfect Prayer,
   Prayed five times in the recitation of each set of the Rosary's Mysteries,
   Backed up by the powerful prayers of Our Mother who prays with us as 
   we pray 53 Hail Mary's.
 
The Eternal Father described to a group of us, (through a Visionary Friend of
Mine,) what happens when we pray the Rosary, saying: 
- "When you pray Holy Mary Mother of God, pray for us sinners now....., 
the Blessed Mother comes Instantly to your side to pray with you.  
- And she does not come alone.  She brings angels with her. And not just one
or two for she is the Queen of Angels, so choirs of angels come with her.  
- And she and Jesus are joined at the heart and cannot be separated so she 
brings Jesus with her. 
- And Jesus cannot be separated from the Trinity so He  brings the Father 
and the Holy Spirit with Him. 
- And where the Holy Trinity is, all of creation is, and you are surrounded by 
such beauty and light as you cannot imagine in this life.
- Your Mother comes as Our Lady of Grace with her hands outstretched. 
- Rays of Light emit from her hands piercing your body, healing you and filling you
With graces. 
- This is your inheritance which was poured out from the heart of 
Jesus on the Cross, when the centurion pierced His Heart with the spear. 
- Into the only pure vessel ready to receive such graces at that time, Your
Mother.  
- Now as you pray the Rosary, or even just recite one Hail Mary, you receive 
your portion of these graces. 
- He also said at this time, "Anyone who goes to Mary and prays the Rosary 
cannot be touched by Satan.
- "Is it any wonder that anyone who prays the Rosary from the heart is 
so blessed and protected and powerful in their prayers for others?


" Suffering, pain, sorrow, humiliation, feelings of loneliness, are nothing but the kiss of Jesus, a sign that you have come so close that
 He can kiss you. " 
Blessed Mother Teresa of calcutta


--------------------------------------------------------------------------------------------------------------------------