Sonntag, 30. November 2014

ധ്രുവദീപ്തി // വൃദ്ധ വിലാപം / കവിത : ചെങ്ങളമാഹാത്മ്യം ഓട്ടൻ തുള്ളൽ ..തുടർച്ച - സമ്പാദകൻ / ടി.പി.ജോസഫ് തറപ്പേൽ -

വൃദ്ധ വിലാപം

കവിത : ചെങ്ങളമാഹാത്മ്യം- സമ്പാദകൻ / ടി.പി.ജോസഫ് തറപ്പേൽ - (തുടർച്ച...) 


ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ
1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച വി.അന്തോനീസ്സിന്റെ അത്ഭുതങ്ങൾ നടന്ന സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും രൂപതാധികാരികളും ചേർന്ന് നമ്മുടെ ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില !



ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് റവ. ഫാ. എബ്രാഹം കുടകശേരിൽ വി. അന്തോനീസു പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രഹത്തിന് നന്ദിപ്രകടനമായി രചിച്ച "ചെങ്ങള  മാഹാത്മ്യം" കവിത അന്നത്തെ ഭാഷാ തനിമ ഒട്ടും മാറാതെ തന്നെ ഘട്ടം ഘട്ടമായി വായനക്കാർക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുകയാണ്. കവിതയുടെ അവസാന ഭാഗം കണ്ടുകിട്ടിയിട്ടില്ല./  തുടർച്ച- : ധൃവദീപ്തി


ചെങ്ങളമാഹാത്മ്യം. ഓട്ടൻ തുള്ളൽ- തുടർച്ച...
By-ഫാ.എബ്രാഹം കുടകശ്ശേരിൽ.

ഒരുപാടാളുകളപ്പോഴെന്നുടെ
കരയതിൽനിന്നും ചെങ്ങളമെന്നൊരു 
കരയതിലേയ്ക്കതിരാവിലെയെന്നും
തിരുയാത്രക്കായ് പോക്കുതുടങ്ങി 
പലപല മാറാരോഗവുമവരിൽ 

പലരുടെ തീർന്നത് കണ്ടപ്പോളാ-
സ്ഥലമതിലേക്കറിയാത്തൊരു ശക്തി 
ബാലമോടെന്നെ വലിച്ചു ജവത്തിൽ
 പീറ്റർലക്ഷ്മണനെന്ന മഹാനും 

തോറ്റുമടുത്തൊരു ദീനമകറ്റാൻ 
പറ്റിയ വൈദ്യൻ പാദുവ പുരിയുടെ 
യുറ്റസുതൻ മാറന്തോനീസ്സെ -
ന്നേറ്റമുറച്ചാ ചെങ്ങളദേശം

പറ്റി പ്രാർത്ഥനയുറ്റുതുടങ്ങി 
കേരളമതിലൊരു പാദുവപുരമായ് 
ചെങ്ങളമങ്ങു വിളങ്ങീടുന്നു 
തിങ്ങളിൽ നാലുസഹസ്രം രൂപ മു-

ടങ്ങാതങ്ങുവരുന്നുണ്ടവിടെ
ചെങ്ങളമെന്നീ ധ്വനിയെയിന്നു ജ-
നങ്ങളിൽനിന്നും കേൾപ്പാനുള്ളൂ 
ചെങ്ങളവും മംഗളവും തങ്ങളി-

ലാങ്ങളയും പെങ്ങളുമാണോർത്താൽ 
കുരുതികഴിച്ചും ഭരണികരിച്ചും 
കുറികൾ വരച്ചും ചരട് ധരിച്ചും 
കുരവയുമിട്ടു നടക്കും പരിഷകൾ 

കുരിശുവരപ്പതു കാണാമവിടെ 
ഉരിയാടുന്നവർ പുലയരുമായി 
ട്ടുരുമിനടപ്പതുമത്ഭുതമല്ല 
ധരണീ സുരനും ചണ്ഡാലനുമാ-

യൊരുവ്യത്യാസവുമില്ലിവിടത്തിൽ 
പൗര സമത്വം ശരിയായിതുപോ-
ലോരുദേശത്തും കാണ്മാനില്ല 
ഒരുചരടിന്മേൽ കോർത്തുചമച്ചൊരു

കുരുനിരയല്ലേ? നരകുലമെല്ലാം 
പറയാനുമങ്ങേയറ്റത്തമരും 
ധരണീ സുരനാമാഢ്യനുമോർത്താൽ 
പരമപിതാവിന്നൊരുപോലുളവാ- 

മിരുപുത്രന്മാരാണുലകത്തിൽ 
ഒരുവനെയപരൻ "ഹോം" നാദത്താ-
ലിരുപത്താറടിയകലത്താക്കാൻ 
പരിചൊടു തുനിയുന്നതിലും വലുതായ് 

പരിതാപത്തിനു വക മറ്റുണ്ടോ?
കാവടിയേന്തുവരന്തോനീസ്സിൻ
 ചേവടിയുഗളം താണുവണങ്ങി
ബാവാപുത്രൻ റൂഹായെന്നും 

നാവതുകൊണ്ടു ജപിച്ചീടുന്നു 
സീമാവറ്റൊരു ഭാവുകമെത്താ-
നാമോദത്തോടിവരിൽപ്പലരും 
മാമൂലഖില മുപേക്ഷിച്ചധുനാ

മാമോദീസാ മുഴുകിവരുന്നു
മാറന്നീശോമിശിഹായെ നിജ 
മാറോടണയ്ക്കാൻ ഭവികം നേടിയ 
മാറന്തോനീസ്സിന്റെ സമക്ഷ 

മാറേഴാഴ്ച്ചകൾ പാർത്തവിടുന്നടി-
മാറാതേറെ മനസ്താപത്താൽ 
മാറിലടിച്ചുകരഞ്ഞിട്ടെൻമന-
മാറാതുള്ളയപേക്ഷനിമിത്തം 

മാറിയമട്ടായെന്റെ പ്രമേഹം 
മറിയത്തിന്നതിവത്സനനെന്നും
മറുനാമത്താൽ പറയാവുന്നൊരു 
മാറന്തോനീസ്സിന്റെ മനോഗുണ- 

മറിയാതുള്ളവനാരിപ്പാരിൽ 
മറി മായം കലരാത്തൊരു ജീവിത 
മറിവായതുതൊട്ടാരംഭിച്ചു 
മറപൊരുളാകെയറിഞ്ഞിട്ടനുപമ-

മാറാം കൂദാശയുമേറ്റാശ്രമ-
മറയുടെയുള്ളിലൊളിച്ചിട്ടൊരുവരു-
മറിയാതുള്ളജ്ഞാതനിവാസം 
മറുതലവിട്ടു നയിച്ചീ യതിബല-

മറിയാനിടയായ് ലോകരശേഷം 
മറിയത്തിന്റെ മഹസ്സുവിളങ്ങിയ
കരയേറ്റത്തിരുന്നാളിൽത്തന്നെ 
ധരണിയിൽ വന്നുപിറക്കാൻധന്യൻ 

വരമൊന്നാദ്യമെ കിട്ടി വിശേഷാൽ
അറിവായതുമുതലീശോ മറിയം 
തിരുനാമങ്ങളുരപ്പതു കേട്ടാ-
ലരികേനിൽപ്പവരാകെസ്നേഹ-

ത്തിരമാലയിൽവീണൊന്നു കുളിക്കും 
അത്ഭുതമിതുപോൽ വേറൊരു ധന്യനു-
മിബ്ഭൂവനത്തിൽ ചെയ്യുന്നില്ല 
അത്ഭുതമങ്ങരുളാതെയിരുന്നാ-

ലത്ഭുതമെന്നെ പറവാനുള്ളു 
പരിശുദ്ധന്മാരുടെ മാദ്ധ്യസ്ഥം 
നിരസിക്കുന്നവർ സുവിശേഷത്തിൽ 
പറയുന്നവയെപ്പാർത്താൽ ശരിയായ് 

തിരിയാറാകും സംഗതിയഖിലം 
യറുസലമതിനായ് മാദ്ധ്യസ്ഥം,മാർ 
ഏറമ്യാസ് പറഞ്ഞീടുന്നു 
വെളിപാടിൽ ചില പ്രാർത്ഥനനിരയെ 

കിളവന്മാര് സമർപ്പിക്കുന്നു 
പത്രോസും പൌലോസും തങ്ങടെ 
മിത്രങ്ങൾക്കായ് പ്രാർത്ഥിക്കുന്നു 
എസ്ത്പ്പാനും തന്നെയെറിഞ്ഞൊരു 

ശത്രുവിനായിട്ടത്ഥർത്തിക്കുന്നു 
യാക്കോശ്ലീഹാ പ്രാർത്ഥിപ്പാനായ് 
വാക്കാലരുളിച്ചെയ്തീടുന്നു 
മാദ്ധ്യസ്ഥം ഗുണമാണെന്നതിനാൽ 

സിദ്ധിക്കുന്നതുകൊണ്ടവരോട്നാം
ശ്രദ്ധയോടേറ്റമപേക്ഷിച്ചെന്നാൽ 
സിദ്ധിച്ചീടും പലപലകാര്യം 
കവളിൻവാർപ്പു പൊറുക്കായെന്നത് 

കളവാണെന്നുംതെളിയിക്കാം ഞാൻ 
അതുപോലുള്ളൊരുകേസുകളും ചെ-
ങ്ങളമതിലിന്ന് ശമിച്ചീടുന്നു 
തളർവാതത്താലൊമ്പതു വർഷം

തളമതിൽ വാണൊരു മടവാരെറണാ- 
കുളമതിൽനിന്നുംവന്നവളും ചെ-
ങ്ങളമതിൽനിന്ന് സുഖത്തോടുപോയി 
ക്ഷയമെന്നുള്ളൊരു ദിനംപോലും 

ക്ഷയമെത്തുന്നുണ്ടവിടെച്ചെന്നാൽ
ക്ഷയരോഗികളെ! പണമാസകലം 
ക്ഷയമരുളാതവിടത്തിൽച്ചെന്ന-
ക്ഷയമാനസനാമന്തോനീസ്സൊട് 

ക്ഷണമേറാതിരുപാണികൾ കൂപ്പി- 
ക്ഷമയോടവിടെ വസിച്ചു ഭജിച്ച് 
ക്ഷേമത്തോടു തിരിച്ചു ഗമിപ്പിൻ 
കുഷ്ഠം വിട്ടത് കേട്ടിട്ടുണ്ടോ?

കൂട്ടരെ വന്നാൽ കാട്ടിത്തരുവാൻ 
പൊട്ടിയൊലിച്ചുവരുന്നിവിടേയ്ക്കായ്
വാട്ടിയുണക്കി വിടുന്നിവിടുന്ന് 
ചുണ്ടപ്പഴനിറമാണ്ടുതടിച്ചു 

വിണ്ടപ്പുഴു കുലമുണ്ടുവസിക്കും
കണ്ഠക്കുരു രണ്ടാഴ്ചകൾ കൊണ്ടു വ-
രണ്ടൊക്കെ ത്തൊണ്ടാടിയതെല്ലാം 
കണ്ടോർക്കല്ലാതുണ്ടോ തിരയൂ.

രണ്ടാൾക്കിങ്ങനെ സുഖമുണ്ടായി 
നീർപ്പണ്ടത്തിനുകേടുപിടിച്ചുവെ-
റുപ്പുണ്ടാക്കുംമട്ടുദരത്തിൽ
വീർപ്പുണ്ടാക്കുന്നതിനുംകൂടെ

തീർപ്പുണ്ടിവിടെയണഞ്ഞെന്നാകിൽ
ഗോത്രവഴിക്കുംവന്നുവശായൊരു 
മൂത്രമൊഴിച്ചിലുമത്രപൊറുക്കും
ഇത്രയുമെഴുതാൻ ഞാൻ വശമായതു 

മെത്രയുമത്ഭുതമാണു നിനച്ചാൽ 
ചുഴലും തീയിൽ വീണു കരിഞ്ഞൊരു 
ചുഴലിദ്ദീനക്കാരായവരും 
ഉഴലും മാനസമോടിഹവന്നാൽ മുഴുവൻ 

മുഴുവൻ ഭേദമതായ് പിരിയുന്നു 
ചേനച്ചുണ്ട്സമംനാസികയിൽ
തുനിച്ചിട്ടു പുറത്തേയ്ക്കുന്തിയ
പീനാകൃതി പൂണ്ടുള്ള ഭയങ്കര 

പീനസശമനംപലതെണ്ണീടാം
അമ്മിപ്പിള്ള കണക്കുവയറ്റിൽ 
വിമ്മിട്ടത്തോട് പാഞ്ഞുനടക്കും 
ഗുന്മൻവ്യാധികളേറെജനത്തിനു
നിർമ്മൂലമതായ് ത്തീരുന്നുണ്ട്....

തുടരും ...
ധ്രുവദീപ്തി ഓണ്‍ലൈൻ

Montag, 24. November 2014

ധ്രുവദീപ്തി // Religion / മലങ്കര സുറിയാനി കത്തോലിക്കാസഭയുടെ അനന്യവ്യക്തിത്വം / part -II തുടർച്ച / Dr. Thomas Kuzhinapurathu


കാതോലിക്കേറ്റ് സ്ഥാപനം:

Dr.Thomas Kuzhinapurathu
1909-ൽ കേരളത്തിലെത്തിയ മാർ അബ്ദുല്ലാപാത്രീയാർ ക്കീസ് മലങ്കരസഭയുടെ ആത്മീയവും ഭൗതികവുമായ അധികാരം തനിക്കുണ്ടെന്ന അവകാശവാദം ഉന്നയിച്ചു. ഇതിനെതിരു നിന്ന മലങ്കര മെത്രാപ്പോലീത്തയെ 1911-ൽ പാത്രീയാർക്കീസ് മുടക്കിയതോടെ മെത്രാൻകക്ഷിയും ബാവാകക്ഷിയും എന്ന വിഭജനവും മലങ്കരയിൽ അന്ന് സംഭവിച്ചു.

ഈ ദുസ്ഥിതിയിൽനിന്നും മലങ്കരസഭയെ കരകയറ്റുന്ന തിനായി *ഫാ. പി. റ്റി. വർഗ്ഗീസ് നേതൃത്വം ഏറ്റെടുത്ത് മാർ അബ്ദുല്ലപാത്രീയാർക്കീസിനാൽ നിഷ്കാസിതാനാ യിരുന്ന യഥാർത്ഥ പാത്രീയാർക്കീസായ അബ്ദ് ദ് മ്ശിഹാ പാത്രീയാർക്കീസിന്റെ 1912-ലെ ഉത്തരവ് വഴി മലങ്കരയിൽ കത്തോലിക്കാ സിംഹാസനം സാധിതമാക്കി. ഇതിനെകുറിച്ച് മാർ ഈവാനിയോസ് തന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിരിക്കുന്നതിപ്രകാരമാണ്: "മുടക്കുണ്ടായ ഉടനെ നാം ആ വിവ രം കാണിച്ചു അബ്ദെദ് മ്ശിഹ പാത്രീയാർക്കീസ് ബാവ തിരുമനസ്സിലെ പേർക്ക് കമ്പിയടിച്ചു. താമസിയാതെ ആശ്വാസകരമായ മറുപടി കല്പന വന്നു".

ഇതേക്കുറിച്ച് 1087 ഇടവം 19 ലെ മലയാള മനോരമയിൽ വന്ന വാർത്ത ഇപ്രകാ രമായിരുന്നു. " നീ. വ. ദി. മ ശ്രീ മോറാൻ മാർ ഇഗ്നാത്യോസ് അബ്ദെദ് മ്ശിഹ സീ നിയർ പാത്രീയാർക്കീസ് ബാവാ അവർകൾ മലങ്കരയ്ക്ക് വരുന്ന വഴി ബസ്രയി ൽ നിന്ന് കപ്പൽ കേറി ഇന്നലെ (വെള്ളിയാഴ്ച )ഇൻഡ്യയുടെ വടക്ക് പടിഞ്ഞാ ററ്റത്തുള്ള കറാച്ചി എന്ന തുറമുഖത്ത് എത്തിയിട്ടുള്ളതായി മാർ ദിവന്യാസോ സ് സെമിനാരി പ്രിൻസിപ്പൽ ഫാ. പി.റ്റി. ഗീവർഗ്ഗീസ് എം.എ അവർകൾക്ക് ക മ്പി വന്നിരിക്കുന്നതായി അറിയുന്നു." 1912 സെപ്റ്റംബർ 16 മലയാള മനോരമ ദിനപ്പത്രം കാതോലിക്കാ വാഴ്ചയെക്കുറിച്ച് താഴെക്കാണുന്ന വിവരണം നല് കുന്നു." ഇതിനെ തുടർന്ന് ദിവന്യാസോസ് സെമിനാരി പ്രിൻസിപ്പൽ റവ .ഫാ. പി. റ്റി. ഗീവർഗ്ഗീസ് എം.എ അവർകൾ കാതോലിക്കാ സ്ഥാനത്തെയും സ്ഥാനവ ലിപ്പത്തെയും മറ്റുംപറ്റി ചരിത്രസാക്ഷ്യങ്ങളോട് കൂടി വേറൊരു പ്രസംഗം ചെ യ്യുകയും ചെയ്തു." ഈ കാതോലിക്കാ സിംഹാസന സ്ഥാപനത്തിന് പിന്നിലും മലങ്കരയുടെ വിശിഷ്ട പൈതൃകവും വ്യക്തിത്വവും കാത്തുസൂക്ഷിക്കുക എന്ന അദമ്യമായ അഭിവാഞ്ചയാണ് ഉണ്ടായിരുന്നത്. മലങ്കരയുടെ നാനാവിധമായ പുരോഗതി ലക്ഷ്യംവച്ചുകൊണ്ടുള്ള തുടർ സത്യാന്വേഷണം ഫാ. പി.റ്റി. ഗീവർ ഗ്ഗീസിനെ ബഥനിയെന്ന സന്യാസ പ്രസ്ഥാന ത്തിലേയ്ക്ക് നയിച്ചു. 

തിരുവനന്തപുരം -സിറോ മലങ്കര സഭാകേന്ദ്രം
ക്രിസ്തുവിന്റെ സഭ ഏകമാണെ ന്നും വിശുദ്ധമാണെന്നും സ്ലൈഹി കമാണെ ന്നും കാതോലികവുമാ ണെന്നുള്ള ബോദ്ധ്യത്തിലേയ്ക്ക് കടന്നുവരുവാൻ ബഥനിയുടെ മെത്രാനായിരുന്ന മാർ ഈവാനി യോസിനു സാധിച്ചതും ഈ സ ത്യാന്വേഷണത്തിലൂടെ ആയിരു ന്നു. ഇത് കത്തോലിക്കാ സഭയുമാ യുള്ള കൂ ട്ടായ്മയിലേയ്ക്ക് മാർ ഈവാനിയോസിനെ നയിച്ച്‌. ഇതു മായി ബന്ധപ്പെട്ടുള്ള കത്തിടപാ ടുകൾ നടത്തുവാൻ 1926-ൽ പെരു മലയിൽ കൂടിയ മലങ്കര സഭാ സൂനഹദോസ് മാർ ഈവാനിയോസിനെ ചുമതലപ്പെടു ത്തി. എങ്കിലും അ പ്രതീക്ഷിതമായി ലഭിച്ച അനുകൂല കോടതിവിധി ഈ ഉദ്യമത്തിൽ നിന്നും മാർ ഈവാനിയോസും മാർ തെയൊഫിലോസും ഒഴികെയുള്ള മെത്രാന്മാരെ യെല്ലാം പിന്തിരിപ്പിക്കുകയായിരുന്നു. പിന്താങ്ങിയിരുന്നവർ എല്ലാം പിന്തിരി ഞ്ഞു. എങ്കിലും വെറും കയ്യോടെ ദ്രുഢനിശ്ചയവും ദൈവകൃപയും മാത്രം കൈമുതലാക്കി ബഥനി മെത്രാൻ തന്റെ സത്യാന്വേഷണം തുടരുകതന്നെ ചെയ്തു. പെട്ടെന്നുണ്ടായ വികാരാവേശത്താൽ കൂനൻ കുരിശിന്റെ ആലാ ത്തിൽ കയറിപ്പിടിച്ചു സത്യം ചെയ്ത പൂർവ്വികരുടെ മാർഗ്ഗഭ്രംശത്തെ തിരുത്തു വാനുള്ള അവസരമായി അദ്ദേഹം ഇതിനെ കണ്ടു.

സഭാകൂട്ടായ്മ പ്രസ്ഥാനവും സഭാ വ്യക്തിത്വവും.

1930 സെപ്റ്റംബർ 20 ന് കത്തോലിക്കാ കൂട്ടായ്മയിലേയ്ക്ക് വീണ്ടും കടന്നു വരുമ്പോൾ 1653-ലെ കൂനൻ കുരിശു പ്രക്ഷോപം തനതായ വ്യക്തിത്വം നില നിർത്തുന്നതിന് വേണ്ടിയുള്ളതായിരുന്നുവെങ്കിലും അതിലൂടെ കാതോലി ക്കാ മാനം കൈമോശം വന്നുവെന്ന തെറ്റ് തിരുത്തപ്പെടേണ്ടതു തന്നെയാണെ ന്ന ബോധ്യമായിരുന്നു മാർ ഈവാനിയോസിന്റെ കത്തോലിക്കാ കൂട്ടായ്മയി ലേയ്ക്ക് നയിച്ചത്. അന്നാരംഭിച്ച കൂട്ടായ്മാപ്രസ്ഥാനം മലങ്കരയിലെ വിഭജിത സമൂഹങ്ങളുടെ മുഴുവൻ ഐഖ്യം ലക്ഷ്യം വച്ചുകൊണ്ട് ഏറെ ത്യാഗങ്ങൾ ഏറ്റെടുക്കുവാൻ എന്നും സന്നദ്ധമായിരുന്നു. അന്നത്തെ കാതോലിക്കാബാ വാ പിന്നീട് കത്തോലിക്കാ കൂട്ടായ്മയിലേയ്ക്ക് കടന്നു വരുമെന്ന പ്രതീക്ഷയി ൽ ആ സ്ഥാനം ഒഴിച്ചിടുകയായിരുന്നു.

മാർ ക്ലീമീസ് കർദ്ദിനാൾ സ്ഥാനീയനാകുമ്പോൾ
മലങ്കര പാരമ്പര്യത്തിൽ കാതോ ലിക്കാ ബാവായുടെയും സുന്നഹ ദോസിന്റെയും അധികാരത്തെ ക്കുറിച്ച്‌ തികഞ്ഞ ബോധ്യമുണ്ടാ യിരുന്ന മാർ ഈവാനിയോസ്  ആണ് സഭയുടെ ഒന്നാകലിനും പുരോഗതിക്കും വേണ്ടി സ്ഥാന ങ്ങളും അധികാരങ്ങളും നീക്കി വയ്ക്കാൻ തയ്യാറായതെന്നോർ ക്കണം. 1926-ൽ അദ്ദേഹം റോമി ലേയ്ക്ക് അയച്ച നിവേദനത്തി ൽ ഇപ്രകാരമെഴുതിയിരുന്നു. "കത്തോലിക്കാ സിംഹാസന ത്തിന്റെ കീഴിലുള്ള സുന്നഹദോസ് അതിന്റെ പരിധിക്കുള്ളിലുള്ള അതി ഭദ്രാസന- ഭദ്രാസനങ്ങളിൽ മെത്രാപ്പൊലീത്തമാരെ യും മെത്രാന്മാരെയും വാഴിക്കുകയും അധികാരം നടത്തുകയും ചെയ്യുന്ന പാരമ്പര്യമാണ് മലങ്കര സഭയ്ക്കുള്ളത്". കാതോലിക്കാ സ്ഥാനം മലങ്കരയുടെ പൈത്രുകാവാകാശ മാണെന്നു തികഞ്ഞ ബോദ്ധ്യം മാർ ഈവാനിയോസിന് ഉണ്ടായിരുന്നു.

സീറോ മലങ്കര കത്തോലിക്കാസഭയിലെ കാതോലിക്കാബാവാസ്ഥാനം-

2005 ഫെബ്രുവരി 10-ന് 'ആബ് ഇപ്സോ സാങ്ങ്തോ തോമ' എന്ന പ്രമാണ രേഖ യിലൂടെ പരി. ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ സീറോ-മലങ്കര കത്തോലി ക്കാ സഭയെ മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയായി ഉയർത്തുകയുണ്ടാ യി. ഈ വേളയിൽ അദ്ദേഹം മലങ്കര സഭയെ ഇപ്രകാരം പ്രകീർത്തിച്ചിരുന്നു. "1930-ൽ കത്തോലിക്കാ കൂട്ടായ്മയിലേയ്ക്ക് പുനപ്രവേശനം നടത്തിയ സീറോ മലങ്കര സമൂഹം അംഗസംഖ്യയിൽ വിപുലമായ വർദ്ധനവ് സാധിക്കുകയും പുരാത നമായ സഭാപൈതൃകവും വിശ്വാസവും സ്തുത്യർഹമാംവിധം സംര ക്ഷിക്കുകയും ചെയ്തു. സിറോ മലങ്കര കത്തോലിക്കാസഭയുടെ ഈ ഉജ്ജ്വലമാ യ സ്ഥാനം നാം വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു". പൗര സ്ത്യസഭക ളുടെ കാനോന സംഹിതയുടെ ഉറവിടങ്ങളിലൊന്നായ 'ക്ലേരി സാങ്ങ്തിതാത്തി' 335-കാനോനയിൽ ഇപ്രകാരം വായിക്കുന്നു."മേജർ ആർച്ച് ബിഷപ്പിന്റെ സ്ഥാനം കാതോലിക്കാ സ്ഥാനത്തിന് തുല്യമാണ്. ഇതനുസരി ച്ച് മലങ്കര പാരമ്പര്യം പ്രകാരം സിറോ -മലങ്കര കത്തോലിക്കാ സഭയുടെ അദ്ധ്യക്ഷൻ കാതോലിക്കാ ബാവയായി സ്ഥാനമേൽക്കുകയായിരുന്നു.

സിറിൽ ബസേലിയോസ് കാതോലിക്കാ ബാവായുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. "മാർതോമ്മ ശ്ലീഹായുടെ കാലം മുതൽ ഇവിടെ ഒരു ക്രൈസ്തവസമൂഹം വളർന്നു വന്നു. ഈ സമൂഹത്തിന്റെ ഏറ്റവും വലിയ അവകാശവും ആഗ്രഹവും ഈ സഭ അതിന്റെ ജീവിതം സ്വതന്ത്രമായി നയിക്കണം എന്നതായിരുന്നു. നമ്മുടെ മലങ്കരസഭ മറ്റൊരു സഭയുടെയും അധീനതയിൽപെട്ടതല്ല. അതിനാൽ തനതായ ഒരു സഭാത്മക ജീവിതം കെട്ടിപ്പെടുത്തുകൊണ്ട് ഈ ദൗത്യനിർവഹണം സാധിക്കുവാനുള്ള ആഗ്രഹം സിറോ മലങ്കര കത്തോലിക്കാ സഭയ്ക്കുണ്ടായിരുന്നു. അങ്ങനെ നമ്മുടെ സഭയുടെ ആന്തരിക സ്വാതന്ത്ര്യവും വ്യക്തിത്വവും ഈ കാതോലിക്കാ ബന്ധത്തിൽ നിലനിർത്തപ്പെടുന്നു.

എന്നും തങ്ങളുടെ തനതായ വ്യക്തിത്വത്തെ ഉയർത്തിപ്പിടിച്ച ക്രൈസ്തവ കൂട്ടായ്മയായിരുന്നു പുത്തൻകൂറ്റുകാർ എന്ന സഭാസമൂഹം. ഏകസഭയെന്ന ക്രിസ്തുവിന്റെ പ്രേഷിതലക്ഷ്യത്തിൽ നിന്നും വഴിമാറിച്ചരിച്ചെങ്കിലും പിന്നീട് തിരികെവന്നു ഇന്ന് പാത്രീയാർക്കീസിനടുത്ത സ്വയാധികാരത്തോ ടെ തലയുയർ ത്തി നിൽക്കുമ്പോൾ ക്രിസ്തുവിന്റെ തിരുമനസ്സുതന്നെയാണ് നിറവേറ്റപ്പെടുന്നത്. ഈ സഭയ്ക്ക് കൈവന്നിരിരിക്കുന്ന സ്വയാധികാരം എകസഭയെന്ന ക്രിസ്തു ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനുള്ള തുറന്ന വാതി ൽ തന്നെയാണ്.

കർദ്ദിനാൾ ക്ലീമീസ് -സഭാതലവൻ
മലങ്കരസഭകൾ ഒന്നാവുക എന്ന സ്വപനം മുന്നിൽകണ്ടുകൊണ്ട് സിറോ മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കാബാവ മോറാൻ മോർ ബസേലിയോസ് ക്ലീമീസ് തിരുമേനി നടത്തിയ പ്രസ്താവന ഏറെ ശ്ലാഘനീയമാണ്. അദ്ദേഹം പറഞ്ഞു" ഈ സ്വപ്ന സാക്ഷാത്‌കാരത്തിനു ഏതെല്ലാം വിട്ടുവീഴ്ചകൾ സിറോ മലങ്കര കത്തോലിക്കാസഭയുടെ ഭാഗത്തുനിന്നും ആവശ്യമാണോ അതെല്ലാം ചെയ്യുവാൻ നാം സന്നദ്ധരാണ്. സിറോ മലങ്കര കത്തോലിക്കാ സഭയുടെ ഇപ്പോഴത്തെ അദ്ധ്യക്ഷനെന്ന നിലയിൽ എനിക്ക് ഈ സഭകൾ പൊതുവായി മുന്നോട്ടുവയ്ക്കുന്ന മേലദ്ധ്യക്ഷന്റെ കീഴിൽ സഭാശുശ്രൂഷ ചെയ്യുവാൻ പരിപൂർണ്ണ സന്തോഷമേയുള്ളൂ. അദ്ദേഹത്തിൻറെ കീഴിൽ മലങ്കര സ ഭയെന്ന അപ്പസ്തോലിക സഭ മുമ്പോട്ട്‌ കൊണ്ടുപോകുവാൻ ഞാൻ പ്രതിജ്ഞാ ബദ്ധനാണ്. മലങ്കരസഭകൾ സാർവ്വത്രിക കൂട്ടായ്മയിൽ വരുന്നതിനു ഏതു ത്യാഗവും ഏറ്റെടുക്കുന്നതിനു ഞാൻ തയ്യാറാണ്. അതെന്റെ സഭാ ശുശ്രൂഷയിലെ അവിഭാജ്യ സമർപ്പണമായി ഞാൻ മനസ്സിലാക്കുന്നു."

ഇന്ന് സിറോ മലങ്കര സഭയ്ക്ക് സംലഭ്യമായിരിക്കുന്ന സ്വയാധികാരമനുസരി ച്ച് മലങ്കര മേജർ ആർക്കി എപ്പിസ്കോപ്പൽ സഭയുടെ മുഴുവൻ തലവനും പി താവുമായിരുന്നുകൊണ്ട് ഒരു നിശ്ചിത സിംഹാസനത്തിന്റെ ഭരണച്ചുമതല നിർവ്വഹിക്കുകയും പാത്രീയാർക്കൽ സ്ഥാനമൊഴികെയുള്ള എല്ലാ പാത്രിയാ ർക്കൽ അധികാരങ്ങളും കയ്യാളുകയും ചെയ്യുന്ന സ്വയാധികാര സഭാദ്ധ്യക്ഷ നാണ് മേജർ ആർച്ച് ബിഷപ്പ്-കാതോലിക്കാബാവാ(CCEO151).മേജർ ആർച്ച് ബിഷപ്പ് കാതോലിക്കാ ബാവായുടെ അധികാരം സ്വകീയവും ഔദ്യോഗിക വും വ്യക്തി ഗതവുമായിരിക്കും (CCEO 78§1 ). സ്വന്തം അധികാരത്താൽത്ത ന്നെ സഭാഭരണം നടത്തുവാനുള്ള ചുമതലയാണ് മേജർ  ആർച്ച് ബിഷപ്പ് കാ തോലിക്കാ ബാവായ്ക്കുള്ളത് എന്ന നിയമഭാഷ്യം (See Salachas, Commento al CCEO, Roma 8889). 


സ്വന്തം പ്രവിശ്യയിൽ മെത്രാപ്പോലീത്തയുടെ അധികാരം ഉപയോഗിക്കുന്ന തോടൊപ്പം പ്രത്യേക പ്രവിശ്യകൾ നിശ്ചയിച്ചിട്ടില്ലാത്ത സ്ഥലങ്ങളിൽ മെത്രാ പ്പോലീത്തയുടെ അധികാരമുപയോഗിച്ച് പ്രവിശ്യാഭരണം നിർവഹിക്കുവാ ൻ മേജർ ആർച്ച് ബിഷപ്പ് കാതോലിക്കാ ബാവയ്ക്ക് അധികാരമുണ്ട്‌ (CCEO 80§1). മേജർ ആർക്കീ എപ്പിസ്കോപ്പൽ സഭയുടെ പൊതുവായ എല്ലാ നയ്യാമി ക കാര്യങ്ങളിലും സഭയെ പ്രതിനിധീകരിക്കുന്നത് മേജർ ആർച്ച്ബിഷപ്പ് കാ തോലിക്കാബാവാ ആയിരിക്കും ( CCEO.79). ഒരു മെത്രാപ്പോലീത്തയുടെ നേ തൃത്വത്തിൽ വിവി ധ ഭദ്രാസനങ്ങളോടുകൂടിയ ഒരു പുതിയ പ്രവിശ്യ പരി. സുന്നഹദോസിന്റെ സമ്മതത്തോടുകൂടി ആരംഭിക്കുന്നതിനുള്ള അധികാ രം മേജർ ആർ ച്ചുബിഷപ്പ് കാതോലിക്കാ ബാവായ്ക്കുണ്ട്(CCEO 85§1). ഗൗരവ മായ കാരണങ്ങൾ പരിഗണിച്ച് പരി. സുന്നഹദോസിന്റെ സമ്മതത്തോടുകൂ ടി മെത്രാപ്പോലീത്താമാർക്കു വരെ സ്ഥലം മാറ്റം നൽകുന്നതിന് മേജർ ആർ ച്ചു ബിഷപ്പ് കാതോലിക്കാ ബാവായ്ക്കധികാരം ഉണ്ട്(CCEO 85 §22).

അനന്യവ്യക്തിത്വം-

തലമുറകളിലൂടെ പകർന്നുകിട്ടിയ സ്വന്തം സഭാ പൈതൃകങ്ങളോട് അല്പം പോലും വിട്ടുവീഴ്ച ചെയ്യാതെ ആത്മാഭിമാനത്തോടെ പാത്രീയാർക്കീസിനടു ത്ത സ്വയാധികാരം കയ്യാളുന്ന ഒരു വ്യക്തിസഭയായി സിറോ മലങ്കര കത്തോലിക്കാസഭ വളർന്നിരിക്കുന്നു. വ്യക്തിത്വം നിലനിർത്തു ന്നതോടൊപ്പം പതിനായിരങ്ങൾക്ക് സുവിശേഷവെളിച്ചം എത്തിച്ചു കൊടുക്കുന്ന മിഷനറി സഭയാകുവാനും ഈ സഭയ്ക്കായി. മിഷൻവേല ചെയ്ത്‌ അവിടുത്തെ ദൈവജനത്തെ വളർത്തി സ്വയംപര്യാപ്തതയിലേയ്ക്ക് ഉയർത്തുകയും ചെയ്ത ഭാരതത്തിലെ ആദ്യത്തെ പൗരസ്ത്യസ്വയാധികാരസഭ എന്ന പെരുമയും ഇന്ന് സിറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് സ്വന്തമാണ്.

അതിശീഘ്രം വളരുന്ന സഭ-

വത്തിക്കാൻ -സിറോ മലങ്കര കത്തോലിക്കാ മെത്രാന്മാർ
സിറോ മലങ്കര കത്തോലിക്കാ സഭ അതിന്റെ വ്യക്തിത്വം കാ ത്തു പരിപാലി ച്ചു കൊണ്ട്‌ പൂർണ്ണമായ സ്വയാധികാര ത്തിലേയ്ക്ക് വളരുന്നതിന്റെ ചരിത്രത്തിനാണ് 21-)0  നൂറ്റാ ണ്ടിന്റെ ആരംഭം സാക്ഷ്യം വഹിച്ചത്. ഈ വ്യക്തിത്വ വളർച്ചയിലേയ്ക്ക്‌ സഭയെ നയിച്ചത് ഈ സഭയുടെ പുണ്യ  പിതാക്കന്മാരുടെ ത്യാഗനിർഭരമായ നേതൃത്വവും തീക്ഷ്ണമതികളായ മിഷന റിമാരുടെ അശ്രാന്ത പരിശ്രമവും ദൈവജനത്തിന്റെ കൂട്ടായമാജീവിതവു മായിരുന്നു. ഈ സഭാസമൂഹത്തിന് മുന്നില് ഇനിയും വെല്ലുവിളികളുണ്ട്. ധാർമ്മികതയിൽ അടിയുറച്ച സമർപ്പിത ജീവിതസാക്ഷ്യം കേരളത്തിൽ അനിവാര്യമായിരിക്കുന്ന ഒരു കാലയളവിലാണ് നാം ജീവിക്കുന്നത്. 'അതി ശീഘ്രം വളർന്നുകൊണ്ടിരിക്കുന്ന സഭ എന്ന പ്രശംസ പരി. ജോണ്‍പോൾ  രണ്ടാമൻ മാർപാപ്പയിൽ നിന്നും ഏറ്റുവാങ്ങിയ സിറോ-മലങ്കരകത്തോലി ക്കാ സഭയ്ക്ക് പൈതൃകമായി ലഭിച്ചിട്ടുള്ള ആത്മാഭിമാനവും വ്യക്തിത്വവും മൂല്യങ്ങളും കാത്തു പരിപാലിച്ച് സംരക്ഷിക്കുന്നതിൽ വിമുഖത കാട്ടാതെ അവയെ അമൂല്യ സമ്പാദ്യങ്ങളാക്കി കരുതി വരുന്ന തലമുറകളിലേയ്ക്ക് കൈമാറുവാൻ നമുക്ക് കഴിയട്ടെ.
                                                              ----------------------------
*Fr. P.T. Geevarghese

Archbishop Aboon Geevarghese Mar Ivanios (born 21 September 1882 as Geevarghese Panickeruveetil) was the main architect of the Reunion Movement and the first Metropolitan Archbishop of Trivandrum. He is the founder of the Bethany Ashram order of monks. He was the first M.A. degree holder in the Malankara Church. He also served as the Principal of the M.D seminary High School and as a professor at the Serampore College.

- dhruwadeepthi.blogspot.de

Donnerstag, 20. November 2014

ധ്രുവദീപ്തി // Literature / കവിത / പ്രണയ വിഷയം / നന്ദിനി


കവിത // നന്ദിനി 


കാലഘട്ടങ്ങള്‍ തന്‍ മാറ്റങ്ങള്‍ക്കപ്പുറം
കഥാകൃത്തുക്കള്‍ തന്‍ രചനകള്‍ക്കപ്പുറം
അക്ഷരം കോർക്കുന്ന കവികള്‍ക്കുമപ്പുറം
കാണുന്നു ഞാനാ വയസ്സന്‍ പ്രണയത്തെ ...

എവിടെ തിരിഞ്ഞാലും വിഷയം പ്രണയവും ..
പ്രണയത്തിന്‍ ചേഷ്ടയും ലീലാവിലാസവും ..
വര്‍ണ്ണന വളര്‍ന്നു പടര്‍ന്നു പന്തലിക്കുമ്പോള്‍...
വില്ലനെ പോലെ വരുന്നു വിരഹവും ...

പിന്നെ വിരഹത്തിന്‍ ചുവടുകള്‍ അളന്നിടും
ഏകാന്തതയും ... ഒടുവില്‍ മരണവും ...
പ്രണയത്തിന്‍ പേരില്‍ കടന്നു കൂടീടുന്ന
വിഷയത്തില്‍ ഒതുങ്ങുന്നു ഇന്നിന്റെ അക്ഷരം ..

 നിര്‍വ്യാജമായൊരാ സ്നേഹ സാമ്രാജ്യത്തെ ..
പ്രണയ തലക്കെട്ടില്‍ കുത്തി നിറയ്ക്കുമ്പോള്‍
പ്രണയ വഴികളില്‍ ഇടറി വീഴുന്നവര്‍
കാണാതെ പോകുന്നു സ്നേഹത്തിന്‍ പരിശുദ്ധി ....

അന്യമായ്‌ മാറുന്ന സ്നേഹ വിചിന്തനം
പ്രണയ വിഷയത്തില്‍ എരിഞ്ഞ് തുടങ്ങുമ്പോള്‍ ...
ഊരാക്കുടുക്കില്‍ പെടുന്നോരാ ജന്മത്തിന്‍
പ്രണയ വിശേഷണം കയ്പ്പോ ...? മധുരമോ....?

Donnerstag, 13. November 2014

ധ്രുവദീപ്തി // വനിതാപംക്തി : സ്വയം നിർണ്ണയാവകാശവും അവസരസമത്വവും കാത്തിരിക്കുന്ന ഇന്ത്യയിലെ സ്ത്രീകൾ / Gk

ധ്രുവദീപ്തി : വനിതാപംക്തി :

സ്വയം നിർണ്ണയാവകാശവും അവസരസമത്വവും
കാത്തിരിക്കുന്ന 
ഇന്ത്യയിലെ സ്ത്രീകൾ

George Kuttikattu


സ്ത്രീകൾക്ക് സ്വയം നിർണ്ണയാവകാശവും അവസരസമത്വവും നിയമ സംരക്ഷണവും എവിടെയെങ്കിലും നിഷേധിക്കപ്പെടുന്ന ഒരു ജനാധിപത്യ മതേതര രാജ്യം ഉണ്ടെങ്കിൽ, അതെവിടെ എന്ന് ആരെങ്കിലും ചോദിച്ചാൽ, ഇന്ത്യയിൽ എന്ന് ഉച്ചത്തിൽ ഉടനെ മറുപടി പറയുവാൻ കഴിയും. ഇന്ത്യൻ ജനസമൂഹത്തിൽ ഇന്ന് സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും പ്രതികൂലമായ ജീവിതാവസ്ഥയും വിവിധതരത്തിലുള്ള പീഡനങ്ങളാൽ ജീവിതം തന്നെ വെല്ലുവിളിയാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. നിരവധി സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി അക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ കഴിയും.

നിയമ സംരക്ഷണം ആവശ്യപ്പെടുന്ന 
                    പെണ്‍കുട്ടികൾ
ലൈംഗിക പീഡനാക്രമങ്ങളിൽ സ്ത്രീകൾ ഇരകളായിത്തീരുന്നുണ്ട്, അവർക്ക് പെണ്‍കുഞ്ഞുങ്ങൾ ഒന്നും ജനിക്കാതിരിക്കുവാൻ നിർബന്ധിത ഗർഭച്ഛിദ്രം നടത്തുന്നു. അതുകൊണ്ടു അതിനുശേഷം ഉണ്ടാകാവുന്നതായ മറ്റുള്ള  പീഡനങ്ങൾ; മറ്റു രോഗങ്ങൾ, മരണങ്ങൾ ഇവയെല്ലാം ഇന്ത്യയിൽ നിത്യസംഭവങ്ങൾ തന്നെയാണ്. ഇന്ന് സമൂഹത്തിലെ എല്ലാക്കാര്യങ്ങളിലും പുരുഷന്മാരാണവിടെ തീരുമാനങ്ങൾ നടത്തുന്നത്. പക്ഷെ, ഇതിനെതിരെ നല്ല എതിർപ്പും മറ്റു പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്. ഈ പ്രതികരണങ്ങൾ ഏറെ പ്രകടമായി കാണാൻ കഴിയുന്നത്‌ ഇന്ത്യയുടെ വലിയ നഗരങ്ങളിലും മറ്റുമാണ്. സ്ത്രീശാക്തീകരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന അനേകം സംഘടനകളും പുരുഷമേധാവിത്വത്തിനെതിരെ അഭിപ്രായം ശക്തമായി രൂപീകരിക്കുന്ന യുവതികളും വിദ്യാർത്ഥിനികളും ഇക്കാര്യത്തിൽ വളരെ ശ്രദ്ധാപൂർവ്വമായ നടപടികൾക്ക് മാതൃക നൽകുന്നുണ്ട്.

ഇതെല്ലാം ഇന്ത്യൻ സമൂഹത്തിലെ ഭീതിപ്പെടുത്തുന്ന പീഡന നിലവിളിയുടെ ശബ്ദം കത്തി  എരിയുന്ന സാമൂഹ്യജീവിത വ്യവസ്ഥയിലെ തുറന്ന സത്യാവ സ്ഥയാണ്. ഇത് ഇന്ത്യയിലെ നിലവിൽ ഉള്ള പ്രശ്നമാണ്. ചരിത്രത്തിന്റെ ആഴ ത്തിലെത്തിലെത്തി അടിഞ്ഞുകിടക്കുന്ന മറ്റൊരു ചിത്രം ഉണ്ട്. അത് ഭാരത സ്ത്രീയുടെ നൈർമല്യം നിറഞ്ഞ വാത്സല്യത്തിന്റെയും സ്നേഹത്തിന്റെ യും പ്രതീകമായിരുന്ന സരസ്വതീക്ഷേത്രങ്ങളായിരുന്നു ആ സ്ത്രീരൂപം. "സ്ത്രീ ശബ്ദം മനോഹരമായിരിക്കുന്നതുപോലെ തന്നെ, സ്ത്രീത്വത്തെപ്പറ്റി ഭാരതീയർക്കുള്ള സങ്കല്പങ്ങളും മധുരേദരങ്ങളാണ്. സ്ത്രീത്വത്തിന്റെതായ വിശുദ്ധിയും മാന്യതയും ഇന്ന് എവിടെയെങ്കിലും നിലനിൽക്കുന്നുണ്ടെങ്കിൽ അത് ഭാരതത്തിൽ മാത്രമാണ് ". ഒരു നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കു മുമ്പ് സ്ത്രീത്വത്തിന്റെ ഭാവശുദ്ധിയെ ക്കുറിച്ച് ശ്രീമതി ടെസ്സി ജോസഫ് ഉണ്ണിക്കു ന്നേൽ എഴുതിയ ലേഖനത്തിലെ ഈ അഭിപ്രായം ഇന്നത്തെ സമൂഹമാകട്ടെ കീഴ്മേൽ മറിച്ചു.

ഒന്നാലോചിച്ചാൽ നമുക്ക് മനസ്സിലാക്കാവുന്നതിതാണ്. പുരാണകഥകളിലും, ഇതിഹാസ  കാവ്യങ്ങളിലും സ്ത്രീയുടെ സ്ഥാനം ദേവീ തുല്യമായിരുന്നു. ഇതിഹാസ സമ്പത്തായിരുന്ന രാമായണത്തിലെയും ഭാരതത്തിലെയും പുരാ ണകഥകളിലെ സ്ത്രീകൾ ഭാരതസ്ത്രീയുടെ സംശുദ്ധിയുടെ ബാഹ്യവും ആന്തരികവുമായ സൗന്ദര്യത്തിന്റെയും നന്മയുടെയും സത്യത്തിന്റെയും സ്നേഹത്തിന്റെയും അത്യുദാരതയുടെ സമ്പൂർണ്ണതയായിരുന്നു. നമ്മുടെ സമൂഹത്തിലെ ജീവിത മൂല്യങ്ങളും അതിലടിസ്ഥാനപ്പെടുത്തിയിരുന്ന സ്ത്രീയുടെയും പെണ്‍കുട്ടികളുടെയും പുരുഷന്മാരുടെയും ഒരു ജീവനുള്ള ചിത്രം തലോടി നിന്ന പറുദീസയുടെ തണൽ വിരിച്ചുനിന്ന ഒരു പരിപാവന കാലമുണ്ടായിരുന്നു. അതുപക്ഷെ കാലംമാറിയപ്പോൾ അന്നത്തെ ചിത്രങ്ങ ളും  സ്ത്രീത്വത്തിന്റെ ചുടുകണ്ണീർ വീണ് നനഞ്ഞു വികൃതമായി.

ഇന്ത്യയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു മഹാസംഭവമായിരുന്നു, മഹാനായ മുൻ പ്രധാനമന്തി ജവഹർലാൽ നെഹ്രുവിന്റെ മകൾ ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പിൽ എല്ലാ സങ്കൽപ്പങ്ങളെയും അട്ടിമറിച്ച് വമ്പിച്ച വിജയം നേടി ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തു എത്തിയത്. ഇത് സ്ത്രീ വിജയമായിരുന്നു. ഒരർത്ഥത്തിൽ ശരിയാണെന്ന് സമ്മതിച്ചേ തീരു. രാമായ ണത്തിലെ സീതയും ഇന്ത്യയുടെ ധീരവനിതകളായിരുന്ന ജ്ജാൻസി റാണി, സരോജിനീ നായിഡു, ഇന്ദിരാ ഗാന്ധി, ഇസ്രായേലിലെ ഗോൾഡ മയ്ർ, ജർമ നിയുടെ അങ്കെല മെർക്കൽ തുടങ്ങിയവരെപ്പോലെ മറ്റ് ഏറെക്കൂടുതൽ വനിതകൾ ലോകചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയില്ല. ഇന്ത്യൻ സ്ത്രീത്വ മായിരുന്നു ഏറ്റവും അഭിമാനകരമായി മുന്നിലും. ഇന്ത്യയുടെ സാംസ്കാരിക അധ:പതനത്തിന്റെ ആദ്യത്തെ രക്തമണിഞ്ഞ ചരിത്രത്തിന്റെ തുടക്ക സംഭവമായിരുന്നു ഇന്ത്യയുടെ അത്മാവിൽ തറച്ച ആ വെടിയൊച്ചകൾ. അതിന്റെ മുനയിൽ ഇന്ദിരാ ഗാന്ധിയെന്ന ഇന്ത്യയുടെ സ്ത്രീത്വത്തെയവർ ചുട്ടുകരിച്ചു.

ഇന്ന് ഇന്ത്യയിലെ സ്ത്രീകളും പെണ്‍കുട്ടികളും അസ്വസ്ഥരും നിയമസംര ക്ഷണവും അവസര സമത്വവും ലഭിക്കാത്ത ദാസ്യവേല ചെയ്യുന്നവരായി കാണപ്പെടുന്നു. ഒരു വസ്തുത ഇവിടെ ഉപേക്ഷിക്കുവാൻ യുക്തി കാണുന്നില്ല. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്തും ഇന്ത്യയിലെ സ്ത്രീശാക്തീകരണത്തി നായി അവർക്കും കൂടുതലായി ഒന്നുംതന്നെ ചെയ്യുവാൻ കഴിഞ്ഞുമില്ല. കഴി ഞ്ഞ ഒന്നുരണ്ടു വർഷങ്ങളായി ഇന്ത്യയിൽ ഇതിനു മാറ്റമൊന്നുമില്ല, നാടകീയ മായിത്തന്നെ  സ്ഥിതി വഷളാവുകയാണ് ചെയ്തത്.

മതിയേ മതി !
2012.ഡിസംബർ 16-ന്‌ ഇന്ത്യയുടെ തല സ്ഥാന നഗരി ന്യൂ ഡൽഹിയിൽ നടന്ന ഏറ്റവും ക്രൂരവും  മൃഗീയവുമാ യ ലൈംഗിക പീഡനവും കൊലപാത കവും ലോകജനങ്ങളെ ഞെട്ടിപ്പിച്ച സംഭവമായിരുന്നു. സിനിമകഴിഞ്ഞു വീട്ടിലേയ്ക്ക് സുഹൃത്തുമായി ബ സ്സിൽ കയറിയ ഇരുപത്തിമൂന്ന് വയ സ്സുമാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടി യെ വാക്കുകൾക്ക് പറയാനാവാത്ത വിധം മൃഗീയമായി ബലാൽസംഗം ചെയ്തു . കുറച്ചു ദിവസങ്ങൾക്കു ശേഷം പെണ്‍കുട്ടി മരണത്തിനും കീഴടങ്ങി. അവളെ കൊലപ്പെടുത്തിയവർ, അവളുടെ സുഹൃത്തിനെയും മൃഗീയമായി ഉപദ്രവിച്ചു ബസ്സിൽനിന്നും പുറത്തെറിഞ്ഞു. ഈ ദുരന്ത തിയതികൾ ഇന്ന്  ഇന്ത്യയിലെ വനിതാശാക്തീകരണ പ്രസ്ഥാനത്തിനു കനത്ത തിരിച്ചടിയായി. രാജ്യത്തിനു ആഴത്തിൽ ഏറ്റ ഒരു ആഘാതവും മുറിവുമായിരുന്ന ഈ സംഭ വം കൊണ്ട് തീർന്നില്ല. വിവിധ ഭാഗങ്ങളിൽ ഇതുപോലെ ലൈംഗിക പീഡന ങ്ങൾ തുടർന്നു. എന്നിട്ടും ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയുടെയും പൊതു ജനസേവനം പറയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഭരണതലത്തിലോ കൂടുത ലൊന്നും ചെയ്യാനായില്ല.
  
"മതിയേ മതി .."!  പ്രതിക്ഷേധ പ്രകടനം പാർലമെന്റ് ഹൌസിനു മുൻപിലേ യ്ക്ക് പോയി. സ്ത്രീകളെയും പെണ്‍കുട്ടികളെയും ആക്രമിക്കുകയും ദാസ്യ പ്പണി ചെയ്യിക്കുകയും ചെയ്യുന്ന പുരുഷാധിപത്യത്തിനെതിരെ പ്രകടനം നടത്തിയ സ്ത്രീകളും പുരുഷന്മാരും തങ്ങളുടെ ശക്തമായ എതിർപ്പ് അവി ടെ പ്രകടമാക്കി. യാതൊരു സുരക്ഷക്രമങ്ങളും സർക്കാറിന്റെയും പോലീ സിന്റെയും ജുഡീഷ്യറിയുടെയും ഭാഗത്തുനിന്നും സ്ത്രീകൾക്ക് ലഭിക്കുന്നി ല്ലയെന്ന പരാതിയും അവർ ആരോപിച്ചു. ഓരോ പതിനഞ്ചു മിനിട്ടിലും ഒരു ലൈംഗിക പീഡന കുറ്റകൃത്യം നടക്കുന്നുണ്ടെന്നാണ് അന്വേഷണ സ്ഥിതി വിവരക്കണക്ക്. ഒരുവർഷം ഏകദേശം 12000 ലധികം സ്ത്രീപീഡന കേസുക ൾ ഉണ്ടാകുന്നുണ്ടെന്ന് പറയപ്പെടുന്നു. അറിയപ്പെടാത്തതു വേറെ ഏറെയും. ഇന്ത്യയിൽ ഇപ്പോൾ വർദ്ധിച്ചു വരുന്ന ലൈംഗിക പീഡനങ്ങളിൽ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് സംഘടനകൾ ആവശ്യപ്പെടുന്നു. അക്രമണ ത്തിൽ നിന്നും ചൂഷണത്തിൽ നിന്നും ഉള്ള മോചനമാണ് അവർ ഇപ്പോഴും  ആവശ്യപ്പെടുന്നത്.

ഇനിയുള്ളകാലം ഇന്ത്യയിൽ സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ ഒരിക്കൽ പോലും ഒറ്റയ്ക്ക് സഞ്ചരിക്കാനാവില്ലെന്ന ഭയത്തിന്റെ വിചാരമാണ് സകലർക്കും ഉണ്ടായിരിക്കുന്നത്. സ്ത്രീകൾക്കെതിരെ നടക്കുന്ന മൃഗീയത്യ്ക്കെതിരെ നടപടികളെടുക്കാൻ സർക്കാർ പോലും ധൈര്യപ്പെടുന്നില്ല. സകല കണക്ക് കൂട്ടലുകളെയും തകിടം മറിച്ചുകൊണ്ട് കുറ്റകൃത്യങ്ങൾ രാജ്യത്തുടനീളം നടക്കുന്നു. സഞ്ചരിക്കുന്ന വാഹനങ്ങളിൽ, ഉദാ: ട്രെയിനുകളിൽ സ്ത്രീകൾ ലൈംഗിക പീഡനങ്ങൾക്കും പിടിച്ചുപറിക്കും ഇരകളാകുന്നു, ചിലപ്പോൾ കൊലപാതകങ്ങളും നടക്കുന്നു.

ഇവിടെ ഒരു ചോദ്യമുദിക്കുന്നു. സ്ത്രീസമൂഹത്തിന്റെ സുരക്ഷയ്ക്ക് വേണ്ടി പൊരുതുവാൻ കരുത്തേകുന്ന അത്ഭുതശക്തിയുടെ ഉറവിടം എവിടെയാണ്? അവരുടെ തണലിൽ പിന്നിൽ പ്രവർത്തിക്കുന്ന സംഘടനകളല്ല . ഒരു നവീന മാറ്റത്തിന് വേണ്ടി, സ്വയം നിർണ്ണയാവകാശത്തിനും സമത്വത്തിനും വേണ്ടി ദാഹിക്കുന്ന ഇന്ത്യയിലെ അനേകകോടി സ്ത്രീകളും പെണ്‍കുട്ടികളുമാണ്. സമൂലമായ ഒരു മാറ്റം അവരാഗ്രഹിക്കുന്നു. ഈ മാറ്റം അവകാശാധിഷ്ഠിത സാധിതപ്രായമാക്കാമെന്നുള്ള ഉറച്ച വ്യഗ്രതയിൽ പ്രതീക്ഷകൾ സ്ത്രീകൾ മുഖവിലയ്ക്ക് സ്വീകരിക്കുന്നുവെങ്കിലും പുതിയ വെല്ലുവിളികളെ അവർ നേരിടേണ്ടിവരുന്നു. ഇതിനിടയിൽ തകർന്നുവീണ ഒരു ഭീകര സങ്കല്പമാണ്, ഡൽഹിയിൽ പെണ്‍കുട്ടിയെ മൃഗീയമായി ലൈംഗിക പീഡനം നടത്തി കൊലചെയ്ത സംഭവം.
 
മാറ്റത്തിനുവേണ്ടിയുള്ള മുറവിളി
മാറ്റത്തിനുവേണ്ടിയുള്ള മുറവിളിയെ ചെവിക്കൊള്ളാത്ത ഒരു  സമൂഹമാണ്  ഇന്ത്യയിലേത്‌. ഏതു ശക്തമായ പ്രതിക്ഷേധവും കുറച്ചുസമയത്തിനുള്ളിൽ ഇന്ത്യയിൽ മൂകമാക്കപ്പെടും. അനന്തരഫലങ്ങൾ ഒട്ട് ഉണ്ടാവുന്നുമില്ല. അതുപക്ഷെ തലസ്ഥാന നഗരിസംഭവം എളുപ്പം ഇരുട്ടിലൊളിപ്പിക്കാൻ കഴിഞ്ഞില്ല. ഇത്തവണ കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യ യിലെ മാദ്ധ്യമങ്ങൾക്കൊപ്പം ആഗോള മാദ്ധ്യമങ്ങൾ ഈ സംഭവം ഒരു മെഗാ മനുഷിക ദുരന്തമായി അതി പ്രാധാന്യം നല്കി ഉടൻ പ്രതികരിച്ചു. ഇങ്ങനെ ഒരു പ്രത്യേക  പ്രതികരണം ഇതാദ്യമായിരുന്നു, ആഗോളതല വാർത്താ പ്രക്ഷേപണങ്ങളിൽ ആഗോളതല ടോക്ക് ഷോകളിലും ദൽഹിയിലെ പൈശാചികമായ ക്രൂര കൃത്യത്തെയും നിഷ്ക്രിയത്വം പാലിച്ച ഇന്ത്യൻ സർക്കാർ നിലപാടിനെതിരെയും അതുപോലെ സുരക്ഷാപ്രവർത്തകർ ക്കെതിരെയും കടുത്ത ഗൌരവത്തിൽ അപലപിക്കുകയും ചെയ്തത്. പൈശാചികപീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മരണത്തിൽ അഗാധ ദുഃഖവും  അനുശോചവും പ്രകടിപ്പിക്കുകയും ചെയ്ത മാദ്ധ്യമങ്ങൾ ആഗോളതലത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങളെ എതിർ ക്കുവാൻ ലോകരാഷ്ട്രങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്തു. ഇന്ത്യൻ സമൂഹ ത്തിലെ സ്ത്രീകളുടെ പങ്കും അവർക്ക് നേരെയുള്ള തുടർച്ചയായ ക്രൂര ലൈം ഗിക അക്രമങ്ങളെപ്പറ്റിയും ശക്തമായി ചർച്ചചെയ്യപ്പെട്ടതും അന്നതാദ്യമായി രുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതിയുള്ള ഇന്ത്യയിൽ നിഷ്ഠൂരം തൂത്തെറിയപ്പെട്ടത്‌ മഹാഭാരതത്തിലും രാമായണത്തി ലും ദേവീരൂപത്തിൽ കണ്ട ഭാരത സ്ത്രീകളുടെയും അമ്മമാരുടെയും  പെണ്‍ കുട്ടികളുടെയും മാനുഷിക അന്തസിനെയാണ്. നാമെല്ലാം സംസ്കാരസമ്പന്നർ എന്നവകാശപ്പെടുന്ന ഭാരതത്തിലെ ജനങ്ങൾക്ക്‌ ഈ മാർഗ്ഗമാണ് സ്വീകാര്യം എന്നാണല്ലോ ഇതുവരെ നീചവും പൈശാചികവുമായ ക്രൂര സംഭവങ്ങൾ തുടരെത്തുടരെ ഉണ്ടാകുന്നതു തെളിയിക്കുന്നത്.
 
ആഗോളതല സമ്മർദ്ദങ്ങൾക്ക് കുറെ ഫലങ്ങൾ ഉണ്ടാക്കുവാൻ കഴിഞ്ഞു. ഈ സംഭവശേഷം ഒട്ടും വൈകിയില്ല, രണ്ടാഴ്ചകൾക്കുള്ളിൽ അന്നത്തെ ഇന്ത്യൻ പ്രധാന മന്ത്രി മൻമോഹൻ സിംഗ് നിലവിലുള്ള നിയമവ്യവസ്തകളെ നന്നായി പരിശോധിക്കാൻ ഒരു ജുഡീഷ്യറി ഹൈക്കമ്മീഷനെ നിയമിച്ചു. അദ്ദേഹം പൊതുസമൂഹത്തിന്റെ സഹകരണം അഭ്യർത്ഥിച്ചു. അന്ന് ഏകദേശം 80000 നവീകരണ നിർദ്ദേശങ്ങൾ ഉണ്ടായി. സർക്കാർ നിയോഗിക്കപ്പെട്ട കമ്മീഷൻ ഒരുമാസ്സത്തിനകമായി വളരെ ശ്രദ്ധാപൂർവ്വമായ ഒരു റിപ്പോർട്ട് നൽകി. അന്ന് ഒട്ടെല്ലാ പ്രശ്നങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു, അതിൽ. ഇന്ത്യയിലെമ്പാടുമുള്ള ഗാർഹികാന്തരീക്ഷത്തിലെ പീഡനങ്ങൾ, സ്ത്രീകളനുഭവിക്കുന്ന പട്ടിണി, രോഗം, വിവാഹജീവിതത്തിൽ ഉണ്ടാകുന്ന ലൈംഗിക ബലാൽക്കാരം, മാത്ര വുമല്ല, ഇന്ത്യൻ സൈനീക- പോലീസ് സമൂഹത്തിൽ നടക്കുന്ന ലൈംഗിക പ്രചോദിതമായ അതിക്രമങ്ങൾ, മറ്റു കുറ്റകൃത്യങ്ങൾ തുടങ്ങി നിരവധി മറ്റ് കാര്യങ്ങളെയും പ്രതിപാദിച്ചിരുന്നു. പുതിയ പുതിയ നിയമപരിഷ്കരണങ്ങൾ ഉണ്ടാക്കി. അതുപക്ഷെ പൊതുവെ നിയമവ്യവസ്ഥയിൽ വലിയ പ്രയോജന കരമായ മാറ്റങ്ങൾ ഉണ്ടാക്കുവാനും ഒട്ടു കഴിഞ്ഞിട്ടുമില്ല.

ലൈംഗിക അതിക്രമങ്ങളെ സംബന്ധിച്ചുണ്ടാകുന്ന വിവിധ കേസുകളിൽ അതിവേഗ നടപടികൾ കൈക്കൊള്ളുവാൻ പ്രത്യേകമായ കോടതികൾ വേണമെന്ന് പുതുക്കിയ നിയമവ്യവസ്തയിൽ കൂട്ടിച്ചേർത്തു. കുറ്റവാളികൾക്ക് കുറേക്കൂടി കടുത്ത ശിക്ഷയും ഏർപ്പെടുത്തി. പുതുക്കിയ നിയമമനുസരിച്ച് ക്രൂരമായ ലൈംഗിക പീഡന കുറ്റങ്ങൾക്ക് വധശിക്ഷ വരെയും നൽകാമെന്ന് അനുശാസിക്കുന്നു. പുതുക്കിയ ആന്ടി ലൈംഗിക പീഡന നിയമം ലൈംഗി കവേഴ്ചയ്ക്ക് പ്രേരണ നല്കുന്ന കുറ്റം ഉൾപ്പടെ ഏതൊരു ലൈഗിക ആക്രമണ ശ്രമവും പീഡനമായി കണക്കാക്കും. ഈയൊരു പുതിയ നീക്കം സ്ത്രീകൾ പുരുഷന്റെ സ്വത്ത് ആണ് എന്ന പരമ്പരാഗത കാഴ്ചപ്പാടിൽ നിന്നും നേരെ എതിരെയുള്ള അകന്നുമാറ്റം ആണ്. അങ്ങനെ ആദ്യമായി സ്ത്രീകളുടെ ശരീരം അവളുടെതു മാത്രമെന്നും പുരുഷന്റെ ആഗ്രഹസഫലീകരണത്തി നായി നീക്കികൊടുക്കാനുള്ളതല്ലെന്നും ഉറപ്പിച്ചു.

പുതിയ നിയമ ഭേദഗതി ഇന്ത്യയിലെ സ്ത്രീകൾക്കും പെണ്‍കുട്ടികൾക്കും ഒരു ഫലപ്രദവും ഉപയോഗപ്രദവുമായ ഉപകരണമാണ്, പണി ആയുധവുമാ ണ്. എങ്കിലും ഇന്ത്യൻ പുരുഷസമൂഹത്തിൽ ഇന്നും നടപ്പിലിരിക്കുന്നതായ വേരുറച്ച പാത്രിയാർക്കൽ അധികാര ഘടനയുടെ ബലം സ്ത്രീകളുടെ എല്ലാ പ്രധാന സംരക്ഷണ വിഷയത്തിലും ശക്തമായ വെല്ലുവിളിയുയർത്തുന്നു. 
 
ജുഡീഷ്യറി അന്വേഷണം വേണം.
ഡൽഹിയിലെ പൈശാചികമായ  കൂട്ട ബലാൽസംഗം അന്ന് ഇന്ത്യൻ സ്ത്രീകളിലുണ്ടായ വികാര വിക്ഷോ പം ഇപ്പോഴും അവരുടെ കണ്ണിൽ നിന്നും മറയുന്നില്ല. വേദനയോടെ മാത്രം ആ സംഭവത്തെ തിരിച്ചറിയു ന്നു, സ്മരിക്കുന്നു. അവർക്ക് പുതിയ സംരക്ഷണവും സുരക്ഷിതത്വവും സ്ത്രീകളുടെ  സ്വയം നിർണ്ണയാവ കാശവും അവസരസമത്വവും ഒരു പുതിയ സാമൂഹ്യ ജീവിത ക്രമത്തി ലെ  ആദ്യ അടിസ്ഥാനകല്ലാണെന്നുള്ള പുതിയ അറിവു ലഭിച്ചു. ഇത് അവർ ആവശ്യപ്പെടുകയും ചെയ്യുന്നു. ആധുനിക ഇന്ത്യൻ പെണ്‍കുട്ടികളും സ്ത്രീ കളും ജോലിചെയ്യുകയും പഠിക്കുകയും പുറത്തു സ്വതന്ത്ര വിഹാരം ചെയ്യു കയും അവരുടെയൊക്കെ ഏറ്റവും ഉറ്റ   കൂട്ടുകാരുമൊത്ത് സമയം ചെലഴി ക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവരുടെ എണ്ണം തീരെ കുറവാണ്. എങ്കിലും അവരുടെ ചിത്രം സമൂഹത്തിൽ പ്രതിഫലിക്കുന്നുണ്ട്. അവരുടെ രൂപാകൃതി ക്ക് യോജിച്ചരീതിയിൽ ജീൻസ്, മിനിറോക്ക് തുടങ്ങിയവ ധരിക്കുന്നു. അവർ നഗരങ്ങളിലെ  ഷോപ്പിങ്ങിൽ, കോഫീബാറിൽ, ഡിസ്ക്കോകളിൽ കണ്ടുമു ട്ടുന്നു. ഇതെല്ലാം ആധുനിക വനിതകളുടെ അഭിലാഷങ്ങളാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ യുവതികളുടെ തനതായിട്ടുള്ള ഭാവനയ്ക്കൊപ്പം കുടുംബജീവിതത്തിൽ അവർ അർഹിക്കുന്ന വിധത്തിൽ ഭർത്താക്കന്മാരുടെ അംഗീകാരവും സ്ഥാനവും ലഭിക്കുന്നില്ല എന്ന ഗൗരവ പരാതികൾ നിർവ്യാചമാണ്. അവർ ലൈംഗിക ജീവിതത്തിൽ ആഴത്തിൽ കോണ്‍സർവേറ്റീവ് തന്നെയാണ്, മാദ്ധ്യമങ്ങൾ എത്രയെല്ലാം തരത്തിൽ സ്ത്രീകൾ സ്വതന്ത്ര ലൈംഗിക ജീവിതം ആസ്വദിക്കുന്നുണ്ട് എന്നെഴുതിയാ ലും ഇവരിൽ വിവാഹപൂർവ്വ ലൈംഗിക അനുഭവങ്ങളിൽ ബന്ധപ്പെട്ടവർ ഒരു ശതമാനത്തിലും കുറവാണെന്ന് നിരീക്ഷകർ വെളിപ്പെടുത്തുന്നു. എങ്കി ലും പരമ്പരാഗതമായി മാതാപിതാക്കൾ ഇടപെട്ടു നടക്കുന്ന വിവാഹം ഇന്ത്യ യിൽ ഇന്നും സർവ്വപ്രചാരത്തിലാണ്, സ്വപ്നലോകത്തിലെ റോമാന്റിക്കും പ്രേമവും സാധിക്കുന്നില്ലെങ്കിൽ പോലും.

 സോണിയാഗാന്ധി, രാജീവ്ഗാന്ധി 
ഇന്ത്യ സ്ത്രീകൾക്ക് സമൂഹത്തിൽ നൽകുന്ന നിയന്ത്രിത സ്വാതന്ത്ര്യം രാഷ്ട്രീയത്തിലും പ്രത്യക്ഷമായി കാണാം. 1949-മുതൽ ഇന്ത്യയിലെ  സ്ത്രീകൾക്ക് മൗലീക അവകാശം അനുവദിക്കുന്ന എല്ലാ പൊതു തെരഞ്ഞെടുപ്പികളിലും വോട്ടു ചെയ്യാനും മത്സരിക്കുവാനും സ്ത്രീക്ക് അവകാശം ലഭിച്ചു. 2009 -ൽ നടന്ന ഒരു തെരഞ്ഞെടുപ്പിൽ 1700 സ്ഥാനാർത്ഥികൾ ആകെ ഉണ്ടായിരുന്നപ്പോൾ 9% സ്ത്രീകളാ ണ് മത്സരിച്ചത്. അപ്പോഴും കടുത്ത വിവേചനം ഉണ്ടായി. 1966 -മുതൽ 1977 വരെ 11 നീണ്ട വർഷങ്ങളും 1980 -മുതൽ 1984 വരെയും, ലോകം കണ്ട ഉരുക്കുവനിത പ്രതിയോഗികളുടെ വെടിയുണ്ടകളേറ്റു മരണപ്പെട്ട ഇന്ദിരാ ഗാന്ധി ഇന്ത്യയെ ഭരിച്ചു. ഇത്രകാലം ഇന്ത്യയെ ഭരിച്ചത് ഇന്ദിരഗാന്ധിയുടെ വ്യക്തിപരമായ നേട്ടമാണ് എന്ന് സ്വതന്ത്രമായി പറയുന്നവരുണ്ട്. അതെല്ലാം  ശരിയാണെന്ന് സമ്മതിച്ചേ തീരു. എന്നിട്ടും സ്ത്രീ ശാക്ത്രീകരണത്തെയും ഒരു സ്ത്രീയെന്ന തന്റെ തനതു വ്യക്തിത്വത്തെയും അംഗീകരിക്കുവാൻ കഴിയാതെ പോയ ഇപ്പോഴുമുള്ള പ്രതിയോഗികൾ, ഇന്ത്യയുടെ ഉരുക്കുവനിത എന്നാ ലോകബഹുമതി നേടിയ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ സ്ത്രീത്വത്തെ ആദരിക്കാൻ പോലും തയ്യാറാകാതെ അവർ പറയുന്നു: " ഇന്ദിരയുടെ പിതാവ് ജവഹർലാൽ നെഹ്രുവിന്റെ രാഷ്ട്രീയ അനന്തരാവകാശിയെന്ന നിലയിൽ മാത്രമാണ് അന്ന് പ്രധാനമന്ത്രിയായത് "എന്നവർ  കൂടെക്കൂടെ ആവർത്തിച്ചു ആക്ഷേപത്തോടെ പറയുന്നു. ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ സ്വന്തം വ്യക്തി പ്രഭാവമാണ്, ആ സാന്നിദ്ധ്യമാണ് ഇന്ത്യയിലെ ജനങ്ങളെ ആകർഷിച്ചത്. ഇന്ത്യയിലെ ആകെമാന സ്ത്രീ സമൂഹത്തെ ഒട്ടും അംഗീകരിക്കാൻപോലും തയ്യാറല്ലാത്ത ഇന്ത്യൻ സമൂഹത്തിലെ പുരുഷമേധാവിത്തം എന്നതിനെ നിസംശയം കാണാൻ കഴിയും. ഈ പുരുഷമേധാവിത്തം എവിടെയും ജാതി മത ഭേദമെന്യേ ഇന്ത്യയിൽ കാണപ്പെടുന്ന സുഖം പ്രാപിക്കാത്ത രോഗമായി കാണപ്പെടുന്നു. ഇതിനെല്ലാം അന്ധവിശ്വാസങ്ങളും അസമാധാനവും നിത്യം അനുഭവിക്കുന്ന ജനങ്ങൾക്ക് ഒരു പരിഹാരം കാണാൻ കഴിയുന്നില്ല. 

ഇന്ത്യയിൽ സ്ത്രീകൾക്ക് അവസരസമത്വം നിഷേധിക്കപ്പെട്ടിരുന്നുവെന്നു പറഞ്ഞു കഴിഞ്ഞു. പുരുഷാധിപത്യത്തിൽ സ്ത്രീകൾക്ക് സ്വതന്ത്ര രാഷ്ട്രീയ സജ്ജീവ പ്രവർത്തനത്തിന് സാഹചര്യം അനുവദിച്ചില്ല. സ്ത്രീരാഷ്ട്രീയം കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും ആവശ്യങ്ങളിൽഒതുങ്ങിനിന്നിരുന്നു. കാലം മാറിയപ്പോൾ സ്ത്രീകളും പെണ്‍കുട്ടികളും ഉന്നത വിദ്യാഭ്യാസം നേടിയതോടെ തൊഴിൽ കമ്പോളത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വളരെ വർദ്ധിച്ചു വന്നു. കഴിഞ്ഞകാലങ്ങളിൽ നിരവധി സംഘടനകളുടെയും വനി താപ്രസ്ഥാനങ്ങളുടെയും സഹകരണത്തിൽ സ്ത്രീശാക്തീകരണത്തിനായും എണ്ണമറ്റ നിയമ നിർമ്മാണ ങ്ങൾ നടത്തി. ഇതനുസരിച്ച് അവർക്ക് കൂടുതൽ ഏറെ സംരക്ഷണവും ഗാർഹിക പീഡനങ്ങളും മറ്റുതരത്തിലുള്ള കുറ്റകൃത്യ ങ്ങളിൽ ഇരയാകുന്നതും ഫലപ്രദമായി കുറയ്ക്കുവാനും കഴിയുന്നുവെന്ന് ബോധ്യപ്പെട്ടു.

Mrs. അക്കാമ്മ ചെറിയാൻ 


ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്ക്- രാഷ്ട്രീയ പങ്കാളിത്തം തീത്തും ഇല്ലെന്നത് ഒരു വലിയ അടിസ്ഥാന കുറവാണ്. ഇന്ത്യയിലെ കോണ്‍ഗ്രസ്‌പാർട്ടിയുടെ പ്രസിഡണ്ട്‌ സോണിയ ഗാന്ധി ജനനം കൊണ്ട് ഇറ്റലി ക്കാരിയെങ്കിലും അവർ വിവാഹത്തിലൂടെ ഇന്ദിരാഗാന്ധിയുടെ മരുമകളും, രാഷ്ട്രീയ എതിരാളികളുടെ ക്രൂര ആക്രമണത്തിന്റെ  മുനയിൽ വധിക്കപ്പെട്ട മുൻ ഇന്ത്യൻ പ്രധാന മന്ത്രി രാജീവ്ഗാന്ധിയുടെ പത്നിയും ഇന്ത്യാക്കാരിയുമായിത്തീർന്നിരുന്ന ശ്രീമതി സോണിയാഗാന്ധി എല്ലാ ഇന്ത്യൻ സ്ത്രീ സമൂഹത്തിനും പ്രതിനിധീകരിക്കപ്പെടുന്ന ഒരു മഹാവനിതയാണ്. ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടു സ്വതന്ത്ര ഇന്ത്യയിൽ പലയിടത്തും സ്ത്രീകളുടെ പങ്കാളിത്തമാകട്ടെ സാവധാനം ഉണ്ടായിത്തുടങ്ങി. കേരളത്തിലും സ്ത്രീകളുടെ പങ്കാളിത്തം ഒന്നൊന്നായി കണ്ടു തുടങ്ങി. അവർ ആകട്ടെ പ്രമുഖ കേരളീയ മഹതികളായിരുന്നു. അവരിൽ കാഞ്ഞിരപ്പള്ളിസഹോദരികളായിരുന്ന കരിപ്പാപ്പറമ്പിൽ സഹോദരിമാർ, അതെ- "കേരളത്തിന്റെ ജാൻസി റാണി" എന്നറിയപ്പെട്ട ശ്രീമതി അക്കാമ്മ ചെറിയാനും, സഹോദരി ശ്രീമതി റോസമ്മ പുന്നൂസും. കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രവുമായി ഇപ്പോഴും കേരള രാഷ്ട്രീയത്തിൽ ഒരു വിശ്രമം ഇല്ലാതെ പ്രവർത്തിക്കുന്ന ശ്രീമതി കെ. ആർ. ഗൗരിയമ്മ എന്നിവരും കേരളം കണ്ട ധീര ഉരുക്കുവനിതകളായിരുന്നു. അവർ 

Mrs. റോസമ്മ പുന്നൂസ് 
എന്നെന്നും ഇവരെല്ലാം നമ്മുടെ രാജ്യത്തെ ജന പ്രതിനിധികളാണ്, എന്നും എക്കാലവും കേരളീയ സ്ത്രീസമൂഹത്തിനു അവർ മാതൃകയും തികഞ്ഞ അഭിമാനവുമായിരുന്നു. ഇന്ത്യൻ സ്ത്രീകളുടെ, വിശിഷ്യ കേരളീയ സ്ത്രീകളുടെ പ്രതീക്ഷയിലെ സ്ത്രീ വിമോചനത്തിന്റെയും സാമൂഹ്യസ്വാതന്ത്ര്യ ത്തിന്റെയും പ്രധാന അകത്തളത്തിലെ  ആദ്യത്തെ ചവിട്ടുപടികളായിരുന്നു, അവരെല്ലാം. 

പതിറ്റാണ്ടുകളായി ഇന്ത്യയിൽ ചർച്ചചെയ്യപ്പെട്ട ഒരു വിഷയമായിരുന്നുപാർലമെന്റിൽ കുറഞ്ഞപക്ഷം  മൂന്നിലൊന്നു സീറ്റുകൾ സ്ത്രീകൾക്കായി നീക്കി വയ്ക്കണമെന്ന ആവശ്യം. അതുപക്ഷെ ഇന്നുവരെ സാധിച്ചില്ല. എന്നാൽ പ്രാദേശിക തലത്തിൽ, ഓരോ  പഞ്ചായത്തുകൾ, ബ്ലോക്ക്കൾ, തുടങ്ങിയ പ്രാദേശികഭരണത്തിൽ ഓരോ  പങ്കാളിത്തം മെച്ചപ്പെട്ടു എന്ന് തന്നെ  കാണാം. ദേശീയതലത്തിൽ ഇപ്രകാരം ഒരു മെച്ചപ്പെട്ട മാറ്റം ഉണ്ടാകാൻ വീണ്ടും ഒരു നീണ്ട കാത്തിരിപ്പ് തന്നെയും  ഇനിയും വേണ്ടിവരും. അവിടെയും എല്ലാ പുരുഷമേധാവിത്തം എക്കാലവും ഇന്നും താൽപര്യപ്പെടുന്നത്‌ സ്വന്തം ഇരിപ്പിടം കളഞ്ഞു മറ്റൊരു സ്ത്രീയ്ക്കു വേണ്ടി അങ്ങനെ മാറിക്കൊടുക്കണമോ ? ഇന്ത്യയുടെ രാഷ്ട്രീയ ഘടനപ്രകാരം ഒരു സ്ത്രീയെ നോമിനേറ്റ് ചെയ്യുന്നില്ല. ഒരിക്കലെങ്കിലും അവർ തെരഞ്ഞെടുപ്പിൽ നിന്ന് മത്സരിക്കാൻ അർഹതയുള്ള മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുവാൻ കഴിയുന്നില്ലെങ്കിൽ പിന്നെങ്ങനെ ഒരു സ്ത്രീക്ക് രാഷ്ട്രീയ പ്രാതിനിധ്യത്തെപ്പറ്റിഎവിടെങ്കിലും സംസാരിക്കുവാൻ കഴിയും?


ധൃവദീപ്തി ഓണ്‍ലൈൻ (dhruwadeepthi.bogsot.de)  

Sonntag, 9. November 2014

Religion / Faith / വൃദ്ധ വിലാപം- / കവിത : ചെങ്ങളമാഹാത്മ്യം / ഫാ. എബ്രാഹം കുടകശേരിൽ


കവിത : ചെങ്ങളമാഹാത്മ്യം- സമ്പാദകൻ / ടി.പി.ജോസഫ് തറപ്പേൽ  


ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ
1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച വി.അന്തോനീസ്സിന്റെ അത്ഭുതങ്ങൾ നടന്ന സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും രൂപതാധികാരികളും ചേർന്ന് നമ്മുടെ ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില !



ഏകദേശം ഒരു നൂറ്റാണ്ടു മുമ്പ് റവ. ഫാ. എബ്രാഹം കുടകശേരിൽ വി. അന്തോനീസു പുണ്യവാനിൽ നിന്നും ലഭിച്ച അനുഗ്രഹത്തിന് നന്ദിപ്രകടനമായി രചിച്ച "ചെങ്ങള  മാഹാത്മ്യം" കവിത അന്നത്തെ ഭാഷാ തനിമ ഒട്ടും മാറാതെ തന്നെ ഘട്ടം ഘട്ടമായി വായനക്കാർക്ക് വേണ്ടി ഞങ്ങൾ സമർപ്പിക്കുകയാണ്. കവിതയുടെ അവസാന ഭാഗം കണ്ടുകിട്ടിയിട്ടില്ല./  ധൃവദീപ്തി 




"ചെങ്ങളമാഹാത്മ്യം" കവിതയുടെ പ്രസിദ്ധീകരണത്തിൽ അവതാരികയെഴുതിയത് അക്കാലത്ത് ചെങ്ങളം പള്ളി വികാരിയായിരുന്ന ബ. കയ്പ്പൻപ്ലാക്കൽ അബ്രാഹം കത്തനാർ ആയിരുന്നു.

അവതാരിക. 


ലക്കത്തു കുഞ്ചൻ നമ്പ്യാരവർകളുടെ പന്ഥാവിനെ ഗതാനുഗതികന്യായേന പലരും അനുഗമിച്ചു പ്രസ്തുത രീതിയിൽ ധാരാളം കവനങ്ങൾ ഉണ്ടാക്കി ഭാഷായോഷയെ സവിശേഷഭൂഷണങ്ങളണിയിച്ചു കോമളകളേബരയാക്കി തീർത്തിട്ടുണ്ടെന്നുളള പരമാർത്ഥാവസ്ഥ സർവ്വവിദിതമാണ്. തദ്വാരാ ഈ കവിയും കവിതാനാടകരംഗത്തിൽ ബാലപ്പാർട്ടിട്ട് ഏതൽക്കാലത്ത്മാത്രമേ രംഗത്തിൽ പ്രവേശിക്കുന്നുള്ളൂ. ഈ കവി ഏതൽക്കാലപര്യന്തം കേവലം ഘടദീപംപോലെ ഇരിക്കുവാനിടയായതിൽ ഞാൻ അത്യധികം അനുശോചിക്കുന്നു. ജന്മാന്തരഗതാസംസ്കാരവിശേഷമായ വാസനാവൈഭാവത്തോടുകൂടിയ പല വന്ദ്യകവി വൃദ്ധന്മാരും ഐകകണ്ഠ്യെന അഭിപ്രായപ്പെട്ടിട്ടുള്ളത് "യഥാർത്ഥകവിത സ്വാനുഭവമാണ ത്രെ ". ഏതൽന്യായേന ഈ ചെറിയ പുസ്തകത്തിൽ ക്രോഢീകരിച്ചിരിക്കുന്ന കഥാവസ്തു പാദുവയിലെ അത്ഭുതപ്രവർത്തകനായ വിശുദ്ധ അന്തോനിയോസ്സിന്റെ മാദ്ധ്യസ്ഥത്താൽ ചെങ്ങളം പള്ളിയിൽ നടക്കുന്നതും കവിക്കുതന്നെ സ്വാനുഭവമായതുമായ അത്ഭുത സംഭവങ്ങളാകയാൽ ഇതിലെ കഥാവസ്തു പണ്ഢിത പാമരപര്യന്തം പരിതുഷ്ടിയെ പ്രദാനം ചെയ്യുന്ന ഒന്നാകുന്നു.

ചെങ്ങളം പള്ളിയിലെ വി.അന്തോനീസ്
ഈ പുസ്തകം കവി തനിക്കു നേരിട്ടിട്ടുള്ള പ്രമേഹരോഗശമനാർത്ഥം രചിച്ചിട്ടുള്ള ഒരു സ്മാരക പതാകയാണ്. പ്രസ്തുത പുസ്തകത്തിൽ അഭംഗിയായോ അബദ്ധമായോ ഉള്ള പ്രയോഗങ്ങൾ വളരെ ചുരുങ്ങും. രീതിഗുണങ്ങൾ പരിശോധിക്കുന്ന പക്ഷം വളരെ സരസവും ലളിതവുമായിരിക്കുന്നു. സന്ദർഭാനുസാരേണ ചിലടം ഫലിതമയമായ വർണ്ണനാ വൈശിഷ്ട്യങ്ങളാൽ സവിശേഷം ശോഭിക്കുന്നുണ്ട്. യമകം, അനുപ്രാസം, രൂപകം, ഉപമ, തുടങ്ങിയ ശബ്ദാർത്ഥാലങ്കാരങ്ങളാൽ ഈ ലഘുകാവ്യം ആപാദമസ്തകം അഭിരാമാതമായിത്തന്നെ പര്യവസാനിച്ചിരിക്കുന്നുവെന്നുള്ള വാസ്തവാവസ്ഥ മറക്കത്തക്കതോ, മറയ്ക്കത്തക്കതോ അല്ലതന്നെ. ഈ കവി ആയുഷ്മാനായി, ആരോഗ ദ്രുഢഗാത്രനായി ഇനിയും അനേക പുസ്തകങ്ങൾ രചിച്ച്‌ ഭാഷയെ പരിപോഷിപ്പിക്കുന്നതിനായി ദൈവം അനുഗ്രഹിക്കുമാറാകട്ടെ.

                                                                                                        ( ഒപ്പ് )
ചെങ്ങളം ,                                                      കയ്പൻപ്ലാക്കൽ അബ്രാഹം കത്തനാർ .
20.05. 1920

സമർപ്പണം 

"ആനന്ദത്തോട് ചങ്ങനാരീമണി മേടയ്ക്കുള്ളിലത്യുന്നത
സ്ഥാനത്തെത്തിയു, മത്തലിത്തിരിയുമുൾത്താരിലേശാതെയും 
മാനത്തോടുവസിച്ചിടുന്നതിരുമേനിക്കുള്ളപൊൽച്ചേവടി 
സ്ഥാനത്തിച്ചെറുപുസ്തകം രചയിതാവർപ്പിച്ചിടുന്നാദരവാൽ."/  ഗ്രന്ഥകർത്താ.


ചെങ്ങളമാഹാത്മ്യം 

ഓട്ടംതുള്ളൽ 

അരുതതു തിന്നരുതെന്നജനരുളിയ
കുരു കരളിൽ ചെന്നരഞൊടിയിടയിൽ 
നരവർഗ്ഗത്തിനു വന്നൊരു ദുരിതം
കുരിശുമരണത്തിൽ തീർത്തൊരു യേശു 

കരുണയൊടടിയനു കരളിൽക്കവനം 
പരിചൊടുതോന്നാൻ വരമരുളേണം.
പാരാതിന്നൊരു കഥനം വാടിവോ- 
ടാരാ ദ്വിഘ്നമൊഴിച്ചടിയറ്റം

തീരാൻ മറിയമൊഴിച്ചുനിനച്ചാ...
ലാരാണൊന്നു സഹായമെനിക്ക് 
മറിയത്തിന്നധികം പ്രിയമേറിയ 
വരനാം മാർയൗസേപ്പുമുനീന്ദ്രൻ

തരണം വരമുടനടിയനുവടിവൊട് 
വരണം കവിതാരചനയിലഭിരുചി 
നരിവേലിഗിരിമേൽ വാണരുളും 
പരമഗുണാംബുധി ദേവസ്യാനോ-

സ്സരുളണമുരുകൃപതൽസരസിജരുചി
ചരണയുഗം മമശരണം സതതം 
തിരുമുടി തലയിൽ കുരിശുകരത്തിൽ 
അരയിൽ ചരടും കൊന്തയുമെന്തി 

മരിയസുതൻ നിജ മാർവിലുമായി
മരുവീടും മാറന്തോനീസ്സൊരു 
വരമുടനമ്പൊടെനിക്ക് പൊഴിച്ചത് 
വരമൊഴിവഴിയുരചെയ്തിടാം ഞാൻ 

ഇരുവർഷത്തിനുമുമ്പുതുടങ്ങി-
ത്തെരുതെരെമൂത്രവിസർജ്ജനമാകും 
പുരുരുജചേർക്കും ദീനമെനിക്കും 
വരുവാനിടയായ് കരുമനമൂലം 

ആരംഭത്തിൽ സാരമതില്ലാ-
ഞ്ഞരവാശിക്കഥകൂടുതലായി 
പരവശനായിപ്പള്ളിയിലേപ്പല 
തിരുക്കർമ്മങ്ങളൊക്കെമുടങ്ങി 

ഒരുപാടകലമിയന്നൊരു മംഗല-
പുരമോളും ഞാൻ പോയിമടങ്ങി.
ശരണക്കേടായി വിരമിക്കാതെ 
മരണത്തിന്നാസ്ഥപ്പാടായി 

ഒരുവിധമിങ്ങനെതലപുരമാകിന 
തിരുവാനന്തപുരംപ്രാപിച്ചി-
ട്ടൊരുവിധമെവനുമാശ്രയമാ-
തുരശാലയിൽ ഞാൻ വാസവുമായി 

ഒരു മുറി,വെള്ള സ്സോദരിമാരവർ 
വിരികലുമിട്ടു വിതാനിച്ചിട്ടു 
തരുവാനിടയായതിനാൽ വിഷമം 
വാരുവാനിടയായില്ലിവനിവിടെ 

വിരുതുവിളങ്ങും പീറ്റർ ലക്ഷ്മണ-
നിതുമാതിരിവേറില്ലൊരു ഡോക്ടർ 
പരിചയവും പാണ്ഢിത്യവുമതിനൊടു 
കരഗുണവും ചേർന്നുള്ളൊരു വൈദ്യൻ 

അതിരാവിലെ വന്നെന്നുടെ നാഡികൾ 
പരിശോധിച്ചഥ തോഷിച്ചെന്നോ-
ടൊരു സാരവുമില്ലെന്നു കഥിച്ച് 
ചതുരതയോട്ചികിത്സതുടങ്ങി 

ഒരുമാസത്തിനുശേഷമൊരല്പം
പുരുരുജകൾക്കൊരു കുറവുണ്ടായി 
പറയത്തക്കഗുണംലഭിയാതെ 
നരിവേലിക്ക്തിരിച്ചുടനെ ഞാൻ 

ഇടവകഭരണം കയ്യേറ്റുടനെ
കടമകളും കൂടുതലായ് വന്നു 
കെടുതിക്കല്പം കുറവുണ്ടെങ്കിലു- 
മുടലിനു മുൻപടി ബലമെത്തീല

വീടുകളിരുനൂറ്റെണ്‍പതുമതിനുടെ 
യടിയന്ത്രങ്ങളുമിടപാടുകളും 
അടിവയ്ക്കാനരുതാത്തൊരു നമ്മുടെ 
പിടലിക്കങ്ങനെ പിടിയുംകൂടി 

മേടയിലമരും മേലാന്മാർക്കും 
കടുകിടഭേദം കലാരതഖിലം 
കടശിവരെയ്ക്കുമനുഷ്ടിക്കേണ്ടേ ?
ഇടവഴിതോറും മണ്ടിനടന്നി-

ട്ടൊടുകിനു നീരുപിടിച്ചകണങ്കാ-
ലിടറി; കടമ്പ കടന്നു വലഞ്ഞു 
ഇടവകഭരണം കഠിനം തന്നെ 
ഇങ്ങനെയുള്ളൊരു ജോലികൾ മൂലം

മങ്ങിയരോഗം വീണ്ടുകടുത്തു 
"ഞങ്ങൾ വിധി "യെന്നിടവകജനവും 
തങ്ങിയ കടനത്തോട് കഥിച്ചു.....
മൂത്രം മാത്രയിലൊഴിവുതുടങ്ങി
  
ഗാത്രം തീർത്തു മെലിഞ്ഞും പോയി
നേത്രം ചീർത്തൊരു കുഴിയായ് ജീവൻ-
മാത്രം യാത്രപറഞ്ഞില്ലെന്നായ്
ബ്രെവിയറിയെത്തിക്കുകയല്ലാതൊരു
 
വരിവായിപ്പാൻ വഹിയാതായി
മറുപടികത്തുകളൊന്നിനുപോലും
തരുവാൻ തരമാകാത്തതിലാരും
പരമാർത്ഥം പുനരിയാതേതും
 
പരിഭവമെന്നൊടു കരുതീടരുതെ
വേനലെടുത്തൂദീനവുമുച്ച-
സ്ഥാനമടുത്തു ദൂനു കടുത്തു
മേനിചടച്ചുകൂനുപിടിച്ചു

വാനമടുത്തു വസിക്കാറായി
കണിയാന്മാരും കിഴിപിഴിമുതലായ്
പണികളനേകം ചെയ്തുമടുത്തു
ഗുണമൊരു കണികയുമുണ്ടായില്ല

പണമൊരുപാടതിനും ചെലവായി
ചൂടുകൾവച്ചും നാഡി പിടിച്ചും
വീടുകൾതോറും തേടിനടക്കും
ലാടന്മാരുടെ ജാടകളെന്നിൽ

പാടെ വിഫലമതായിത്തീർന്നു
നീറ്റുകൾ വാറ്റുകളൊക്കെമടുത്തു
നീറ്റല് നെഞ്ചിലുമേററമെടുത്തു    
നെറ്റി പിളർപ്പതു പോലൊരു വേദന

മാറ്റമെഴാതെ തുടങ്ങി ശിരസിൽ
വയ്ക്കരയുളശ്ശയിലെന്നിരുമുഖ്യഭി -
ഷഗ്വരരാം തിരുമേനികളുടെ ഭുവി
ചൊൽക്കൊള്ളുന്നചികിത്സകൾകൂടെയി-

നിക്കൊരു കുറവുവരുത്തിയതില്ല
ഒരുവനുമിനിയൊരു ചക്രംപോലും
വെറുതെ നൽകുകയില്ലിതിനായി
നരനായാലൊരുനേരം  മരണം
വരുമതിനും മടിയില്ലെന്നായി...
   
തുടരും ..dhruwadeepthi.blogspot.de