Dienstag, 3. November 2020

ധ്രുവദീപ്തി // Life // മരണത്തിന്റെ ചില മുഖങ്ങൾ // ജോസഫ് കട്ടക്കയം

 ശ്രീമതി ഇന്ദിരാഗാന്ധി ( 19. 11. 1917- 31.10.1984)
 

മരണത്തിന്റെ ചില 

മുഖങ്ങൾ //

ജോസഫ് കട്ടക്കയം

 ജോസഫ് കട്ടക്കയം
"മരണം രംഗബോധമില്ലാത്ത ഒരു കോമാളിയെപ്പോലെ കടന്നു വരുമെന്നു എം. ടി. വാസുദേവൻനായരുടെ ഒരു കഥാപാത്രം പറഞ്ഞത് എത്രയോ ശരി. "ഇന്ന് ഞാൻ നാളെ നീ" എന്നും പ്രതിധ്വനിക്കുന്നതോർമ്മയിൽ...

മരണത്തിന്റെ വിളയാട്ടം കവികളെയും ചിന്തകന്മാരെ യും ഒരുപോലെ അമ്പരപ്പിക്കുന്നുണ്ട്. രാഷ്ട്രതന്ത്രജ്ഞ ന്മാർ, ആത്മീയാചാര്യന്മാർ തുടങ്ങിയവർ വ്യത്യസ്ത സാഹ ചര്യങ്ങളിലാണ് മരണം വരിച്ചതെന്നു കാണാം. നിഗൂഢത കൾ ഉറങ്ങുന്ന മരണത്തിന്റെ പൊരുൾ തേടിയുള്ള യാത്ര ആരെയും ഒരിടത്തും എത്തിക്കുകയില്ല.

ഇന്ദിരാഗാന്ധിയുടെ മരണം തന്നെയാവട്ടെ, ആദ്യം. മുൻ ഇന്ത്യൻ പ്രധാന മന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റു മരിക്കുന്നതിന് തലേദിവസം ഒറീസയിൽ ഒരു പൊതുസമ്മേളനത്തിൽ വികാരഭരിതയായി ഇങ്ങനെ പ്രസംഗിച്ചു:"Every drop of my blood will strengthen the nation". ഈ പ്രസംഗം കഴിഞ്ഞു മണിക്കൂറുകൾ ക്കകം ഇന്ദിര സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റു മരിച്ചു. 

പതിവിലേറെ തിടുക്കത്തിലാണ് അന്ന് ഇന്ദിര ഓഫീസിലേയ്ക്ക് പുറപ്പെട്ടത്. ഇന്ദിരഗാന്ധിയുടെ അന്ത്യരംഗങ്ങൾ അരങ്ങേറുന്നതിന് ഒരു മണിക്കൂർ മുമ്പ് ബി. ബി. സി.ടെലിവിഷൻ സംഘം ഒരു ഡോക്യൂമെന്ററി തയ്യാറാക്കാൻ അന്ന് അവിടേയ്ക്ക് എത്തിയിരുന്നു. 1984 ഒക്ടോബർ 31-നാണ് ഇന്ദിരഗാന്ധിയുടെ ദാരുണ അന്ത്യം. അന്ന് ഒരു ബുധനാഴ്ച ആയിരുന്നു. രാവിലെ കുളി കഴിഞ്ഞു ഇന്ദിര പത്രങ്ങൾ ഓടിച്ചു നോക്കി. തന്റെ സ്‌പെഷ്യൽ അസിസ്റ്റൻറ് ആർ. കെ. ധവാൻ തയ്യാറാക്കിയ ഷെഡ്യൂൾ മേശപ്പുറത്തുണ്ട്. രാവിലത്തെ ആദ്യപരിപാടി ബ്രിട്ടീഷ് നടനും സംവിധായക നുമായ പീറ്റർ ഉസ്തീനോവുമായി ബി. ബി. സി യ്ക്ക് വേണ്ടി അഭിമുഖം. ജയിംസ് കല്ലഹന്നുമായി കൂടിക്കാഴ്ച. പ്രാതൽ എത്തി. വാട്ടിയ മുട്ട, മൊരിച്ച റൊട്ടി, കൊഴുപ്പുള്ള പാൽ ചേർത്ത് കടുപ്പം കുറഞ്ഞ കാപ്പി - പഞ്ചസാരയില്ലാതെ. 1985 ജനുവരി പകുതിയോടെ നടക്കുന്ന ഇന്ത്യൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാജീവ് പശ്ചിമ ബംഗാളിലായിരുന്നു. സോണിയ പുറത്തു വന്നിട്ടില്ല. രാഹുലും പ്രിയങ്കയും സ്‌കൂളിൽ ഈ സമയത്ത് പോയിക്കഴിഞ്ഞു.

 ഇന്ദിരയുടെ ഘാതകൻ

പ്രാതൽ കഴിച്ചശേഷം വായനാമുറിയിൽ നിന്നും ഇന്ദിര പുറത്തേയ്ക്ക് വന്നു. കാർ പോർച്ചിൽ നിന്ന് കയറുന്നിടത്തുള്ള ചെറിയ മുറിയിലേയ്ക്ക് അവർ നടന്നു. മേക്കപ്പ് കഴിഞ്ഞു പുറത്തിറങ്ങി. നല്ല ഓറഞ്ചു നിറമുള്ള സാരിയായിരുന്നു ധരിച്ചിരുന്നത്. സോണിയയാണ് സാരി തെരഞ്ഞെടുത്തത്. രാവിലെ 9. 08 - ന് ഒരുക്കം പൂർത്തിയായി. തൊട്ടടുത്തുള്ള അക്ബർ റോഡിലെ ഓഫീസ് ലക്ഷ്യ മാക്കി ഇന്ദിര നടന്നു. തൊട്ടു പിന്നിൽ ആർ. കെ. ധവാനും ഇന്ദിരയുടെ കൂടെ ഉണ്ടായിരുന്നു. പീറ്റർ ഉസ്തീനോവും സംഘവും ക്യാമറ തയ്യാറാക്കി അഭിമുഖത്തിന് കാത്തുനിന്നു. ഉപദേഷ്ടാവ് ശാരദാ പ്രസാദും സംഘത്തിലുണ്ട്. ഇന്ദിരയുടെ അന്നുള്ള വിശ്വസ്തനായ സബ് ഇൻസ്പെക്ട്ടർ ബിയാന്ത് സിംഗ് ഗേറ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഒപ്പം സത്വന്ത് സിംഗ് എന്ന കാൺസ്റ്റബിളും. ഇരുവരും ഇന്ദിരയെ അഭിവാദ്യം ചെയ്തു. ചിരിച്ചുകൊണ്ട് ഇന്ദിര നമസ്തേ പറഞ്ഞു, ഒപ്പമുണ്ടായിരുന്ന ധവാന് നേരെ തിരിഞ്ഞു. ഇതിനിടെ നിന്നും റിവാൾവറെടുത്തു ബിയാന്ത് സിംഗ് ഇന്ദിരയുടെ നേർക്ക് ചൂണ്ടി. മിന്നായം പോലെ ഇന്ദിര ഇത് കണ്ടു."എന്താ നീ കാണിക്കുന്നത്" എന്ന് ഇന്ദിര ചോദിക്കുന്നതിനിടെ വെടിയുണ്ട അവരുടെ ഉദരത്തിൽ തുളച്ചു കയറി. കക്ഷത്തിലും അരക്കെട്ടിലും നിറയൊഴിച്ചു. മൂന്ന് സെക്കൻഡിനകം അവർ തറയിൽവീണു. നിമിഷാർദ്ധത്തിൽ അന്ത്യം..

 Rajiv Gandhi( 20.08.1944- 21.05.1991)

രാജീവ് ഗാന്ധിയുടെ ആകസ്മിക മരണം തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ ആയിരുന്നു. എൽ. ടി. ടി യുടെ നേതൃത്വ   ത്തിലുള്ള വധ ഗൂഢാലോചന ചാവേർ സ്ഫോടനത്തിൽ കലാശിച്ചു. ഭീകരവും   സ്തോഭജനകമായ ചുറ്റുപാടുകളിൽ ഡൽഹി പത്രലേഖകന്റെ ധർമ്മ സങ്കടം ഓർമ്മ വരുന്നു. ഒരു വശത്തു തന്റെ ഭർത്താവിന് എങ്ങനെയുണ്ട് എന്നറിയാൻ സോണിയയുടെ അന്വേഷണം. മറുവശത്തു മറ്റൊരു ഫോണിൽ രാജീവ് ജീവൻ വെടിഞ്ഞുവെന്നുള്ള വെളിപ്പെടുത്തലുമായി ശ്രീ പെരുമ്പത്തൂരിൽനിന്നുള്ള സന്ദേശം. രണ്ടു ഫോണുകളിലൂടെ അന്വേഷണവും വെളിപ്പെടുത്തലുകളും  സന്ധിച്ചത് ഒരേ ബിന്ദുവിൽ! ഭർത്താവിന്റെ ദാരുണാന്ത്യം സോണിയയെ നേരിട്ടറിയിക്കാതെ ലേഖകൻ വിറങ്ങലിച്ചു നിന്നു. ഇന്ത്യയെ കംപ്യൂട്ടർ യുഗത്തിലേക്ക് നയിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പ്രധാനമന്ത്രി രാജീവ് ഗാന്ധി പൂർത്തിയാക്കിയിരുന്നു. അന്നത്തെ നോളഡ്ജ് കമ്മീഷൻ ചെയർമാൻ സാം പീട്രോഡയുടെ സഹകരണത്തോടെയായിരുന്നു ഈ യജ്ഞം. എല്ലാവിധ  അർദ്ധത്തിലും ഹൈടെക് പ്രധാനമന്ത്രിയായിരുന്നു,  രാജീവ് ഗാന്ധി.

 Fa. Francis Acharya

ജന്മം കൊണ്ട് ഭാരതീയനല്ലെങ്കിലും കർമ്മംകൊണ്ട് അങ്ങനെയാണ്. കുരിശു മലയിലെ ആചാര്യനായിരുന്ന ഫ്രാൻസിസ് ആചാര്യയുടെ മരണവും ചിന്താദീപ്തമാ ണ്‌. സഹനം സായൂജ്യത്തിനു എപ്പോഴും വഴിതുറക്കുമെന്ന് ഫ്രാൻസിസ് ആചാര്യ തിരിച്ചറിഞ്ഞു. സഹനം ആത്മ വിമലീകരണത്തിന്റെ സ്രോതസ്സാണ്.ഗ്രീക്ക് ദുരന്ത നാടകങ്ങളിൽ വികാരസംസ്കരണത്തെ കുറിക്കുന്ന ഒരു പദമുണ്ട്.-"Catharsis" (purgation ) "ആത്മശുദ്ധീകരണം " എന്നാണ് ഇതിനർത്ഥം. സ്വർഗ്ഗീയ നിത്യസമ്മാനം ലഭിക്കാൻ സഹനം അവിഭാജ്യഘടകമാണെന്ന് ആചാര്യ  വിശ്വസിച്ചു. സഹനത്തെ സമ്മാനമാക്കി മാറ്റി നിമിഷ ങ്ങളെ നിധികളാക്കിയ അനുഭവങ്ങളുടെ നല്ല സൂക്ഷിപ്പു കാരനായിരുന്നു ആചാര്യ. ദാരിദ്ര്യത്തെക്കുറിച്ചും മാത്രമല്ല ദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ചും ക്ലിപ്തമായ വിഷൻ അദ്ദേഹത്തിനുണ്ടായിരുന്നു. സാധാരണക്കാരനോടൊപ്പം ചേർന്ന് അവരിലൊരാളായി മാറുന്ന സഭാവം. അന്ത്യ നാളുകളിലും സാധാരണ കഴിക്കാറുള്ള കടലയും റൊട്ടിയും ഇഷ്ടപ്പെട്ട  വിഭവമായിരുന്നു. 

അന്നൊരിക്കൽ ഭക്ഷണവേളയിൽ ഒരു കടലക്കഷണം സ്പൂണിൽ നിന്നു തെറിച്ചു നിലത്തു വീണു. കടല വീണ്ടെക്കുന്നതിനുള്ള വിഫല ശ്രമത്തിൽ ആചാര്യ കസേരയിൽ നിന്ന് കുനിഞ്ഞു, അതോടെ ഹൃദ്രോഗം മൂർച്ഛിച്ചു. അദ്ദേഹത്തിൻറെ അന്ത്യത്തിന് അത് കാരണമായി. കടല വീണ്ടെടുക്കുവാൻ ആയതുമില്ല. പിന്നീട് കടലപ്പരിപ്പ് ഉണങ്ങിയ നിലയിൽ അദ്ദേഹത്തിൻറെ മുറിയിൽനിന്ന് കണ്ടെത്തി. ദൈവസന്നിധിയിൽ തീവ്രമായ പ്രാർത്ഥനാനുഭവ ത്തിൽ മുഴുകി ജപലീനനായി പള്ളിയിൽ വീണ് മരിക്കാൻ ബൽജിയംകാരൻ ഫ്രാൻസിസ് ആചാര്യ താല്പര്യം പ്രകടിപ്പിച്ചിരുന്നു. 

പുലർച്ചെ 3.30 ന് ഉണരുന്നത് ശീലമാക്കിയിരുന്നു. പ്രാർത്ഥനാമദ്ധ്യേയായിരുന്നു അന്ത്യം. സുബോധത്തോടെ ദിവ്യകാരുണ്യം സ്വീകരിച്ചു. കാറ്റിൽപ്പെടാ ത്ത ദീപനംപോലെ ശാന്തനായി മരണത്തെ പുല്കുകയായിരുന്നു, അദ്ദേഹം. അന്ത്യ നാളുകളിൽ അദ്ദേഹത്തിന് സ്വർഗ്ഗീയ ദർശനമുണ്ടായി. ഇങ്ങനെ: മൂന്നാളുകൾ അദ്ദേഹത്തിൻറെ മുറിയിൽ കടന്നു. അവർ എന്തിനാണ് തന്റെ മുറിയിലേക്ക് കടന്നതെന്ന് അദ്ദേഹം അടുത്തുണ്ടായിരുന്നവരോട് അന്വേഷിച്ചു. സ്വർഗ്ഗീയ പിതാവ് തന്റെ അടുക്കലേക്ക് അയച്ച കാവൽദൂതന്മാരാണ് ഇവരെന്ന് ആചാര്യ കരുതി. മുറി തുറന്നിട്ടിരുന്നു. അവർ മടങ്ങിപ്പോകുകയും ചെയ്തു. മുറിയിൽ  ഉണ്ടായിരുന്നവർക്ക് ഇവരെ കാണാനായില്ല. ആചാര്യയുടെ ദര്ശനമായിരുന്നു, അത്. 

അദ്ദേഹത്തിൻറെ അന്ത്യവിനാഴികകളിൽ സ്വർഗ്ഗീയ ആനന്ദം പകർന്ന സ്വപ്നം ഉണ്ടായി.സ്വപ്നം എന്താണെന്ന് പറയുവാൻ സമയം അനുവദിച്ചില്ല. ഇതിനിടെ "നിനക്ക് നൽകാൻ എനിക്കൊന്നുമില്ല" എന്ന് ആചാര്യ അടുത്തുണ്ടായിരുന്ന മരിയാനന്ദ് അച്ചനോടു പറഞ്ഞു. സ്വർഗ്ഗീയപിതാവ് പ്രതിഫലം നൽകുമെന്ന് പ്രസന്നവദനനായി പ്രതിവചിക്കുകയും ചെയ്തു. കാലം പോലും കാണാതെ ഒരു നേർത്ത ചലനത്തിന്റെ നിഴൽപോലും ഏൽക്കാതെ അന്ത്യനിദ്രയിലേയ്ക്ക് അദ്ദേഹം വഴുതി വീണു. ആചാര്യയുടെ അന്ത്യമന്ത്രണം അലിഞ്ഞു ചേർന്ന അന്തരീക്ഷത്തിൽ ഫാ. മരിയാനന്ദ് വീർപ്പടക്കി നിന്നു.

മഹാത്മാക്കളുടെ അന്ത്യരംഗങ്ങൾ നിരീക്ഷിക്കുമ്പോൾ വിസ്മയങ്ങൾ ഏറെ ഉണ്ട്.മരണം മുഖാമുഖം നിൽക്കുന്ന നിമിഷങ്ങൾ, മരണക്കിടക്കയിലെ ഓരോ ദർശനങ്ങൾ ഉദീരണം ചെയ്യുന്ന വാക്കുകൾ. മിക്കപ്പോഴും അറം പറ്റുന്നതായ  വാക്കുകൾ. ഇന്ദിരാഗാന്ധിയുടെ കാര്യത്തിലും അത് സംഭവിച്ചു. 

കാലത്തിന്റെ പരിവൃത്തിയിൽ സംഭവിക്കുന്നതെല്ലാം മരിക്കാനുള്ളതാണ്. ഇവിടെ അനന്തതയ്ക്ക് സ്ഥാനമില്ല. കാലം അസ്ഥിരതയുടെയും മാറ്റത്തിന്റെ യും ക്ഷേത്രമാണെന്ന് വേണമെങ്കിൽ പറയാം. കാലത്തിന്റെ അനന്തമായ പ്രവാഹത്തിൽ ഒന്നിനും സ്ഥിരമായ അസ്തിത്വമില്ല. മൃത്യുവിന്റെ അടിസ്ഥാന ബിന്ദു സമയമാണ്. ഒരിക്കൽ ബോധമണ്ഡലം സമയത്തെ അതിജീവിച്ചാൽ അത് മരണത്തിനും അനുഭവജ്ഞാനതീതമാണ്. ജീവിതസത്തയിലെവിടെയോ ഒളിഞ്ഞിരിക്കുന്ന നൈമിഷികമല്ലാത്ത ക്ഷണികമായ പ്രഭ അനുഭവിക്കാൻ കഴിഞ്ഞാൽ അത് കാലാതീതമാണ്.

ഓരോ നിമിഷവും നാം മരണത്തിലേയ്ക്ക് അടുത്തുകൊണ്ടിരിക്കുന്നു. ഒരു നാൾ പൊടുന്നനെ അത് സംഭവിക്കും. നിങ്ങൾ ശൂന്യതയുടെ ഭൂതകാലത്തിൽ മറയും. എൺപതോ, തൊണ്ണൂറോ വയസ്സാകണമെന്നില്ല മരണത്തിലേക്കുള്ള യാത്ര. അമ്മയുടെ ഉദരത്തിൽ ഉരുവാക്കപ്പെടുന്നത് മുതൽ തുടങ്ങും.

മരണത്താൽ ചുറ്റപ്പെട്ട ദീപാണ് നിങ്ങൾ. പ്രണയമാണെങ്കിൽപ്പോലും, അത് പൂർണ്ണതയിലെത്തണമെന്നില്ല. കാരണം, മരണഭയം തന്നെ, റോസാദളങ്ങളുടെ മനോഹാരിതയിൽ നിങ്ങൾ ആകർഷിക്കപ്പെടാം. മരണഭയം അവിടെയും നിഴൽ വിരിക്കും . റോസാ ദളങ്ങൾ ഇതാ കൊഴിഞ്ഞൊഴിയുന്നു!! മരണം റോസാദളങ്ങളിലും നിങ്ങളിലും സംഭവിച്ചുകൊണ്ടിരിക്കുന്നു. എല്ലായിടത്തും സന്തോഷിക്കാനോ ആടാനോ പാടാനോ ആകാത്ത സ്ഥിതി. മരണം ഫണം വിടർത്തുന്ന.

മനസ്സിന്റെ തിരശീലയിൽ ചിന്തകൾ നീങ്ങാതെ വരുമ്പോൾ സ്ഥലകാല സീമ കൾക്ക് അതീതമായതു സംഭവിക്കും. ചിന്ത അപ്രതീക്ഷിതമാകുന്നതോടെ സമയവും അപ്രത്യക്ഷമാകും. തിരശീല അപ്രത്യക്ഷമാകുമ്പോൾ മനസ്സിന്റെ പ്രോജക്ടറുടെ പ്രവർത്തനം നിലയ്ക്കും. ഒരു പക്ഷെ ഒരു നിമിഷത്തിന്റെ ആ അംശത്തിലേയ്ക്ക്.

കാലം അതിന്റെതായ ആഴങ്ങളുടെ ആഴങ്ങളിൽ മരണത്തെ സൂക്ഷിച്ചു വച്ചിരിക്കുന്നു. എത്രനേരം മരണമുണ്ട്‌. നമ്മുടെ ശരീരത്തിൽ മാർട്ടിൻ ലൂഥർ ചോദിക്കുന്നു. മരണമല്ലാതെ അതിനുള്ളിൽ മറ്റൊന്നുമില്ലെന്ന് അദ്ദേഹം ഒപ്പം മറുപടിയും തരുന്നു. ശരിയാണ്, ഈ ശരീരം വേദനകളുടെയും അതുപോലെ അസ്വസ്ഥതകളുടെയും കൂടാണ് . അതിനുള്ളിൽ ചെറിയ ചെറിയ അനേകം മരണങ്ങൾ ഉണ്ട്. എന്നാൽ വലിയ മരണമോ? മൗനത്തേക്കാൾ നിശബ്ദമായ അതിന്റെ സാന്നിദ്ധ്യത്തെ ഞാൻ ബഹുമാനിക്കുന്നു.അതിനു ആലസ്യമില്ല. നിഷ്ക്രിയത്വമില്ല. അവൻ രസികനായ ഉന്മാദിയാണ്. അവന്റെ മുന്നിൽ വിശുദ്ധ ഗ്രന്ഥത്തിലെ എല്ലാ ജ്ഞാന രൂപങ്ങളും തോറ്റുപോകുന്നു. ദിവ്യവും   ശാന്തവുമായ മരണത്തിന്റെ നിശബ്ദതയെ ഞാൻ എന്നും ബഹുമാനിച്ചിരുന്നു. ആത്യന്തികമായി ജീവിതം നിശബ്ദതയിലേക്കാണ് വികസിക്കുന്നതെന്ന് നാം അറിയുന്നു. മനുഷ്യൻ സന്തുഷ്ടനായിരിക്കാൻ വേണ്ടിയല്ല ഈ ലോകത്തെ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മരണത്തിൽ എത്തുംവിധമാണ് അതും രൂപകല്പന ചെയ്തിരിക്കുന്നത്. നിശബ്ദതയാണ് മരണത്തിന്റെ വാക്കുകൾ. ഇത് എന്നെ കൂടുതൽ ആകർഷിക്കുന്നു. അതിനാ തിന്റെ വന്യമായ യൗവനം   പോലും എന്നെ പേടിപ്പിക്കുന്നില്ല.

 K. P. Appan

രോഗം മരണത്തിലേക്കുള്ള വഴിയാണ്. രോഗത്തിന് രണ്ടു വശങ്ങളുണ്ട്. അത് ആത്മീയവും ഭൗതീകവും. ഭൗതീക വശം ശരീരത്തിന്റെതാണ്. അത് തകർച്ച യുടെ വശമാണ്. മരണം അന്തസ്സിന്റെ ചിഹ്നവും വ്യാകുലമാ യൊരു സൗന്ദര്യ ത്തിന്റെ ചിഹ്നവുമാണ്. രോഗം ക്ഷണി കമായ കാലത്തിലേയ്ക്കും നമ്മെ കൂട്ടിക്കൊണ്ട് പോകു ന്നു. അതിനാൽ ആദരവിനാൽ ഉയർത്തപ്പെടേണ്ട ഒരു മഹാ നിമിഷമാണ് മരണം. അറിവിനെ സ്നേഹിക്കുന്ന തുപോലെ നമുക്ക് മരണത്തെയും സ്നേഹിക്കാം. എഴു ത്തുകാർ എപ്പോഴും മരണത്തിനും യാതന കൾക്കും രചനകളിലൂടെ ആദരം നൽകുന്നു. സി. പി. സ്നോ എഴുതിയ ഒടുവി ലത്തെ കാര്യങ്ങൾ ( "Last Things" ) എന്ന നോവൽ അതിനുദാഹര ണം. ഹൃദയാ ഘാതമാണ് പ്രമേയം. അത് അറം പറ്റിയ വായനയായെന്ന് ശ്രീ. കെ. പി. അപ്പൻ. "ഹൃദയത്തിനു ശരീരത്തിനാവശ്യമായ രക്തം കൊടുക്കാൻ തീർത്തും സാധി ക്കാതെ വരുന്നു. ശ്വാസം മുട്ടിക്കുന്ന അസ്വാസ്ഥ്യം. നെഞ്ചു കുറുകെ പിളരുന്ന തു പോലെ. എന്താണ് ഈ ശരീരം? നങ്കൂരമില്ലാതെ ആടിയു ലയുന്ന കപ്പലാണോ ? അത് മുങ്ങിത്താഴുകയാണ്. നീ നിന്റെ ശരീരം മാത്രമാ ണെന്ന് ആരോ വന്നു എന്നോട് പറയുന്നതുപോലെ തോന്നി". (രോഗവും സാഹി ത്യഭാവനയും - കെ. പി. അപ്പൻ ). 

മറ്റൊരുവഴിക്ക് മരണം എനിക്ക് അനുകൂലമാണെന്ന് ഞാൻ അറിഞ്ഞു.അതിൽ അറിയാത്ത ഒരു സുഖത്തിന്റെ സ്പർശം അറിയാൻ. മൗനത്തേക്കാൾ നിശബ്ദം ആയതിനെ അനുഭവിച്ചറിയാൻ ഞാൻ ആഗ്രഹിച്ചുപോയ നിമിഷങ്ങളുണ്ടായി രുന്നു. ശസ്ത്രക്രിയ മരണത്തിനെതിരെ ഗർവ്വോടെ പൊരുതുന്ന ഉദ്യമമാണ്. എന്നാൽ മരണത്തെ ഒരു ക്രോധവേതാളമായി കാണാൻ തനിക്ക് കഴിയില്ലെന്ന് കെ.പി. അപ്പൻ. മരണവുമായുള്ള ബന്ധത്തിന്റെ സൂക്ഷമതലങ്ങളിൽ ആന ന്ദം കണ്ടെത്തിത്തുടങ്ങുന്നതുപോലെ തോന്നിയിരുന്നു, അദീഹത്തിന്. മരണ മടുക്കുമ്പോൾ വെറുതെ തത്വശാസ്ത്രത്തിലേയ്ക്ക് തിരിയുന്നു. ഒരു ജീവിത ത്തിന്റെ ആഴമളക്കാൻ മിനക്കെടുന്നു. നമുക്ക് ചുറ്റുമുള്ള ലോകത്തെയാകെ  നഷ്ടപ്പെടുത്തുന്നു.

"നിനക്കൊരു ഫ്‌ളാഷ് തരാം. ഞാൻ മരിച്ചുകൊണ്ടിരിക്കുന്നു". തന്റെ മരണത്തിനു ഏതാനും ആഴ്ചകൾക്ക് മുമ്പ് പ്രമുഖ പത്രപ്രവർത്തകനും എന്റെ സതീർഥ്യനും ആയിരുന്ന പി. പി. സ്കറിയ ഈയുള്ളവനോട് ഫോണിൽ പറയു ന്നത് ഓർമ്മ വരുന്നു. "കാലത്തിന്റെ നാക്കിലെ തുപ്പലാണ് മരണം" അന്തരിച്ച കവി ശ്രീ. എ. അയ്യപ്പൻ പറയുകയുണ്ടായി.

വിജനമായ വനവീഥിയിലൂടെ നായകൻ ഒറ്റയ്ക്ക്. തൊട്ടുമുന്നിൽ ഹിംസ്രമൃഗം ചോദ്യ ചിഹ്നം പോലെ തലപൊക്കി നിന്നു. നായകൻ കുതറിമാറി ഓടി. ചെന്ന് പെട്ടത് പൊട്ടക്കിണറിനു മീതെ. വള്ളിപ്പടർപ്പിൽ അയാൾ പിടിച്ചു തൂങ്ങി. പിറകിൽ ഹിംസ്ര മൃഗത്തിന്റെ വിറളിപിടിച്ച ഗർജ്ജനം. കിണറ്റിനടിയിലേ യ്ക്ക് നോക്കി. ആഴങ്ങളിൽ നുരകളെ പകുത്തുമാറ്റി കൂറ്റൻ സർപ്പം വായ് പിളർന്നു എണീറ്റ് നിൽക്കുന്നു. മരണത്തിനും ജീവിതത്തിനുമിടയിലുള്ള ദൂരം അഞ്ചുമിനിറ്റുകൾ. രക്ഷാമാർഗം തേടി കണ്ണുകൾ ഉഴറി. ഇടതുവശത്തു ഒരു  കറുത്ത എലി അയാൾ പിടിച്ചിരുന്ന വള്ളി കരണ്ടു തിന്നുന്നു. വലതുവശത്തെ വള്ളി വെളുത്ത എലി കരണ്ട് തിന്നുകൊണ്ടിരിക്കുന്നു. കുരിശടയാളം വരച്ച പോലെ അയാൾ ത്രിശങ്കുവിൽ. വരണ്ട നാവ് ജലത്തിനായി കേണു. മുകളിൽ കാട്ടുപൂക്കളിൽനിന്നു തേൻ നുകരാൻ എത്തിയ ചിത്രശലഭത്തിന്റെ അശ്രദ്ധ യാൽ ഒരു തുള്ളി തേൻ അയാളുടെ വരണ്ട നാവിൽ പതിച്ചു. ജീവിതത്തിൽ നിന്ന് മരണത്തിലേക്കുള്ള ദൂരം നിമിഷാർധത്തിലേയ്ക്ക് ചുരുങ്ങിയപ്പോൾ ലഭിച്ച തേൻതുള്ളിക്ക് ഇരട്ടിമധുരം. നായകൻ ആശ്വാസ നിശ്വാസമുതിർത്തു. മരണാസന്നനായ ഒരാളുടെ കഠോര വ്യഥയും ധർമ്മസങ്കടവും ചിത്രീകരിക്കു ന്നതിനു മഹാഭാരതത്തെ ഉപജീവിപ്പിച്ച് എം. കെ. സാനു മാസ്റ്റർ എഴുതിയ കഥ യാണിത്. പ്രതിസന്ധിക്കു രണ്ടു മുഖങ്ങളാണ് സാധാരണ. To be or not to be. അത് ഇവിടെ ബഹുമുഖങ്ങളായിരുന്നു. പിശാചിനും കടലിനും മധ്യേ എന്ന് പറയാം. ഇവിടെ പ്രതിസന്ധിക്ക് ചതുർമുഖങ്ങളാണ്. 

"അടിമുടിമടുമലർ തവിടുംഉടൽപോലും 

അടിയുന്നതോടുവിലാ പൊടിമണലിൽ"

എന്ന് ചങ്ങമ്പുഴ പാടി.  

"ഈ മൺകോലകോലമുടഞ്ഞു മൺതരികളായി 

മാറുന്നതിൽ മുന്നമേ,നാം.

ആനന്ദസുതാരസം നുണയണം 

ശേഷിച്ച നാളെങ്കിലും "

എന്ന്  ഒമർഖയ്യാം

     *******************************************************************************                                                                               

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

----------------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.