Donnerstag, 14. April 2016

ധ്രുവദീപ്തി //Church in Kerala // വൃദ്ധ വിലാപം // ചെങ്ങളം ഇടവകയുടെ നിർമ്മാണ പ്രവർത്തനങ്ങൾ... : ടി. പി. ജോസഫ്, തറപ്പേൽ


-വൃദ്ധ വിലാപം-  

ചെങ്ങളം പള്ളി  
80 ഡയനാമിറ്റ്കൾ വച്ചു തകർക്കപ്പെട്ട  ചെങ്ങളം സെന്റ്‌. ആന്റണീസ് പള്ളി.

ചെങ്ങളം ഇടവകയുടെ 
നിർമ്മാണ പ്രവർത്തനങ്ങൾ നീതീകരിക്കത്തക്കതോ ? :
ടി. പി. ജോസഫ്, തറപ്പേൽ.

ജൂബിലി സ്മാരകങ്ങൾ തകർക്കപ്പെടുന്നു.

T. P. Joseph, Tharappel
സ്കൂളുകളിൽക്കൂടി കഥാപ്രസംഗം നടത്തി കാലക്ഷേപം നടത്തിയിരുന്ന ഒരു സാധുമനുഷ്യനെ അറിയാം, ഞാൻ ഓർമ്മിക്കുന്നു. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം കാഞ്ഞിര പ്പള്ളിയിലെ എ. കെ. ജെ. എം. സ്കൂളിൽ വന്നു ഒരു കഥാ പ്രസംഗം നടത്തി. കഴിഞ്ഞ ഒക്ടോബർ 11- ന് ഞായറാഴ്ച ഉച്ചകുർബാനയ്ക്ക് വന്നപ്പോൾ കണ്ട കാഴ്ച അദ്ദേഹത്തെ ഓർമ്മയിൽ കൊണ്ടുവന്നു. കൂട്ടത്തിൽ അദ്ദേഹം പാടിയ ഒരു ഈരടിയും കഥാപ്രസംഗ സമയത്ത് മഴ തിമിർത്തു പെയ്യുന്നുണ്ടായിരുന്നു. ഇടിയുടെ അകമ്പടിയോടു കൂടിയ പെരുമഴ. അദ്ദേഹം പാടി:

"പെയ്യട്ടങ്ങനെ പെയ്യട്ടെ
 ഇടിയും വെട്ടി പെയ്യട്ടങ്ങനെ"
 
കുർബാന കഴിഞ്ഞു ചെങ്ങളത്തെ സെന്റ്‌ ആന്റണീസ് ഹൈസ്കൂളിന്റെ വടക്ക് ഭാഗത്തേയ്ക്ക് നോക്കിയപ്പോൾ എനിക്കും ചില ഈരടികൾ മനസ്സിൽ വന്നു. അവ ഞാനിപ്പോൾ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

" തകർക്കട്ടങ്ങനെ തകർക്കട്ടെ
 തോട്ടാവച്ചു തകർക്കട്ടെ
തകരട്ടങ്ങനെ തകരട്ടെ
ചെങ്ങളം മുഴുവൻ തകരട്ടെ"

 തകർക്കപ്പെട്ട ചെങ്ങളം പള്ളി.
ചെങ്ങളത്തെ നൂറു വർഷത്തിനു മേൽ പ്രായമുള്ള ഇടവകപ്പള്ളി ഡയനാമിറ്റ് വച്ചു തകർത്തപ്പോൾ കൊലചെയ്യപ്പെടുന്നതായി തോന്നി. ആ ദാരുണ തകർച്ച കാണുവാൻ എന്തുമാത്രം പേരായിരുന്നു പള്ളിക്ക് ചുറ്റും ആഘോഷമായി തമ്പടിച്ചത്? ഇന്നത്തെ യുവ തലമുറ റോഡിൽ ആക്രമിക്കപ്പെട്ടു മുറിവേറ്റ് രക്തം വാർന്ന് കിടക്കുന്നവരുടെ പടം പിടിക്കുവാൻ നെമ്പുന്നതുപോലെ, ക്യാമറയും മൊബൈൽ ടെലിഫോണും പിടിച്ചു റെഡിയായി നില്ക്കുന്നു. ബോംബ്‌ വച്ചു പള്ളി വശത്തേയ്ക്ക് ചരിഞ്ഞുകൊണ്ടിരുന്നപ്പോൾ അവർ കൈകൊട്ടി ആഹ്‌ളാദിച്ചു ചിരിക്കുന്നതും പടമെടുക്കുന്നതും കാണാനായി.

സ്കൂളിനു വശത്തെ സ്റ്റേജു പൊളിച്ചത് കണ്ടപ്പോൾ ശവത്തിൽ കുത്തുന്നതു പോലെ അനുഭവപ്പെട്ടു. 1976- ൽ നെടുംതകടിയേലച്ചന്റെ കാലത്ത് പണിതു യർത്തിയത്, 1916 -ൽ ആരംഭിച്ച സെന്റ്‌ ആന്റണീസ് സ്കൂളിന്റെ വജ്ര ജൂബിലി സ്മാരകം, അല്ലെങ്കിൽ, 1950-51- ൽ ആരംഭിച്ച ഹൈസ്കൂളിന്റെ രജത ജൂബിലി സ്മാരകമായി പ്ലാൻ ചെയ്തു നിർമ്മാണമാരംഭിച്ചത്‌, അങ്ങനെ രണ്ടു ജൂബിലികളുടെ നിത്യസ്മാരകം. അത് ഒറ്റയടിക്ക് തകർത്തു. ജെ. സി. ബി. സി കൾക്ക് പഞ്ഞമില്ലല്ലോ, നാട്ടിൽ കഞ്ഞിക്ക് പഞ്ഞമാണെങ്കിലും. ഇനി അടുത്ത ഇര ഇതായിരിക്കും, ഇവിടെയുള്ള ഹൈസ്കൂൾ ആയിരിക്കണം. അത് പണിതിട്ട് അറുപതു കൊല്ലത്തിനു മുകളിലായല്ലോ.

ആരാന്റെ പള്ളി, വല്ലവന്റെയും കാശ്,  പൊളിയടാ പൊളി.!


 തകർത്തിട്ടും തകരാതെ...
ഒരു ചൊല്ലുണ്ട് " Fools rush in where angels fear to tread" അതിങ്ങനെ പരിഭാഷപ്പെടുത്താം. "വിവേക ശാലികൾ ചെയ്യുവാൻ മടിക്കുന്നത് വിവേകശൂന്യർ അത് കണ്ണുമടച്ചു ചെയ്തുകളയും. അതാണിവിടെ ചെങ്ങളത്തു നടക്കുന്നത്. പള്ളി യെന്നല്ല, എവിടെയും എന്തുമാകട്ടെ, പൊളിക്കക്കാർക്കു പൊളിക്ക ഒരു ഹരമാണ്, ഒരു ലഹരി ഒരുതരം ഭ്രാന്ത്. ഇവയെല്ലാം ബുദ്ധിമുട്ടി ഉണ്ടാക്കിയവർക്കേ അതിന്റെ ആഴത്തിലുള്ള നൊമ്പരമറിയൂ. അല്ലാത്തവർക്കെന്താ ? "ആരാന്റെ അമ്മയ്ക്ക് പ് രാന്ത് വരുമ്പോൾ കാണാൻ നല്ലൊരു ശേല് "എന്ന് പറഞ്ഞപോലിരിക്കും. "കാട്ടിലെ തടി, തേവരുടെ ആന, പിടിയെടാ പിടി, എന്നേ വിശേഷിപ്പിക്കാൻ പറ്റു. എല്ലാം നശിപ്പിക്കുന്നു. ചെങ്ങളം മോടി പിടിപ്പിക്കുന്നു എന്നാ ഭാവവും. ആർക്കു ചേതം ? ആരാന്റെ പള്ളി, വല്ലവന്റെയും കാശ്, പൊളിയടാ പൊളി" എന്ന ചിന്തയെ നിർമ്മാണക്കാർക്കുള്ളൂ. ചെങ്ങളം നിവാസികളായ കർഷകർക്ക് കടത്തിനുമേൽ കടം. പണിക്കാർക്ക് പണി ഇല്ലാതാവുന്നു. ഈ കാട്ടിക്കൂട്ടുന്ന തെല്ലാം നീതീകരിക്കത്തക്കതോ?

ഒരു തരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം.

പൂർവ്വീകർ അദ്ധ്വാനിച്ചു, എല്ലാം ഉണ്ടാക്കി വച്ചു. പുതുതലമുറ അതെല്ലാം തച്ചുടയ്ക്കുന്നു. ഒരുതരം താലിബാനിസം, അഥവാ ഒരുതരം ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം. അതൊക്കെ അങ്ങ് സിറിയയിലും അഫ്ഗാനിസ്ഥാനിലും മാത്രമല്ല, ഇവിടെയുമുണ്ട്. അതെ, ഈ ചെങ്ങളത്തുമുണ്ട് തീവ്രവാദം. അതിന്റെ ഭ്രൂണാവസ്ഥയിൽ. അരാജകത്വം അതിന്റെ ഗർഭാവസ്ഥയിൽ. അധികം താമസിയാതെ പൂർണ്ണരൂപം പുറത്തുവരും. 

നവീകരിക്കേണ്ടത് നവീകരിക്കണം. അതിനു പൂർവ്വികർ നിർമ്മിച്ചത് മുഴുവൻ ക്രൂരമായി നശിപ്പിക്കുകയല്ല വേണ്ടത്. സിറിയയിലും മറ്റും ഉണ്ടായിരുന്ന പുരാവസ്തുക്കൾ ഇസ്ലാമിക് ഭീകരർ ബോംബിട്ട് തകർത്തു. ഇതുപോലെ ബോംബിട്ട് ആണ് ചെങ്ങളം പള്ളിയും തകർത്തത്. അത് ശരിയായ മന:സ്ഥിതിയല്ല. എന്ത് സന്ദേശമാണ് ഇന്നത്തെ പള്ളിഭരണ തലമുറ വരും തലമുറയ്ക്ക് പകർന്നു നൽകുന്നത്? എങ്ങനെയെങ്കിലും കാശ് സ്വരുക്കൂട്ടുക. എന്നിട്ട് എല്ലാം നശിപ്പിച്ചു പുതിയത് ഉണ്ടാക്കുക. അതെത്രകാലം അപ്രകാരം ഉണ്ടായിരിക്കും? 

കാലങ്ങൾ മാറുന്നു. കന്യകാമഠങ്ങൾ ഏറെയും കാലിയായിക്കൊണ്ടിരിക്കുന്നു. പൗരോഹിത്യത്തിന്റെ കാതൽ അധികാരമല്ല, ശുശ്രൂഷയാണെന്ന് പതുക്കെ ഏല്ലാവർക്കും മനസ്സിലാകുമ്പോൾ സെമിനാരികളും ക്രമേണ ശോഷിച്ചു തുടങ്ങും. അങ്ങനെയാണ് പള്ളിയുടെ അവസ്ഥയും.  വേണ്ടപ്പെട്ടവർക്ക് അപ്പോൾ മനസ്സിലാകും, ഇതൊന്നും ശരിയായ രീതിയിലല്ലാ സംഗതികൾ മുന്നോട്ട് നീങ്ങിയതെന്ന്. അപ്പോഴത്തേയ്ക്കും അപരിഹാര്യമായ രീതിയിൽ ചെങ്ങളം എത്തിയിരിക്കും. (തുടരും)                                                            
12.10. 2015  
----------------------------------------------------------------------------------------------------------
 
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  
in accordance with the European charter on freedom of opinion and press. 
DISCLAIMER: 
Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, 
objectives or opinions of the articles in any form."
--------------------
E-mail: dhruwadeeptionline@gmail.com


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.