Dienstag, 11. Juni 2013

ധ്രുവദീപ്തി // Literatur // സർപ്പം മുട്ടയിട്ടിരിക്കുന്ന മാളം - മറിയമ്മ

ധ്രുവദീപ്തി : ചെറുകഥ -


 സർപ്പം മുട്ടയിട്ടിരിക്കുന്ന  മാളം


"മറിയമ്മ"


ലയാള സാഹിത്യത്തിൽ പുതിയൊരു ആവിഷ്കാര ശൈലിയുടെ സ്വാതന്ത്ര്യം. അതൊരു കൊടുങ്കാറ്റായിരുന്നു, ഇരുട്ടിന്റെ ആത്മാവിൽ പതിക്കുന്ന കലങ്ങി മറിഞ്ഞ ശബ്ദം പോലെ. ചിലപ്പോൾ ഒരു കുറ്റാന്വേഷകന്റെ രൂപവും നിർഭയ ഭാവവും കൂടിച്ചേർന്നു ഇളകിമറിയുന്ന തിരമാലകൾ ആയിരുന്നു. സ്നേഹത്തിന്റെ കെട്ടുകൾ പിന്നെയും പിന്നെയും മുറുക്കുന്നതായിരുന്നു. സ്നേഹവും ദുഖവും പുകയുന്ന പച്ചവിറകു കത്തുന്ന അടുപ്പായിരുന്നു. 1969 മുതൽ മലയാള ചെറുകഥാശാഖയിൽ എഴുതിയ കഥാകൃത്ത്‌  "മറിയമ്മ" യെന്ന തൂലികാനാമത്തിലെ വർക്കിച്ചൻ. നാല് പതിറ്റാണ്ടുകൾക്ക് ശേഷം                  നിങ്ങൾക്കായി വീണ്ടും ആ കഥ പറയുന്നു.                                                                                           
-----------------------------------------------------------

സർപ്പം മുട്ടയിട്ടിരിക്കുന്ന മാളത്തിനു
മപ്പുറത്ത്  മരങ്ങളുടെ മറവിൽ 
ഭ്രാന്തൻ ഇരുന്നു.

മരങ്ങളിൽനിറച്ചും പൂക്കളും പൂക്കളിൽ 
നിറയെ തേനും ഉണ്ടായിരുന്നു. തേൻ നുകരുന്ന വണ്ടുകൾക്കു
വർണ്ണം കൊടുക്കാത്ത ദൈവത്തെ 
ഭ്രാന്തൻ പഴിച്ചു.


അപ്പോൾ ദൂരെ ഒരു സ്ത്രീ ഉറക്കെ കരഞ്ഞു.


ദൈവത്തെ വിളിച്ചു ആ സ്ത്രീ നിലവിളിക്കുന്നതും
പിന്നെ ശപിച്ചുകൊണ്ട് എന്തെല്ലാമോ വിളിച്ചു 
പറയുന്നതും ഭ്രാന്തൻ കേട്ടു.
വിളിച്ചുപറയുന്നതെന്തെന്നു വീണ്ടും 
വീണ്ടും ശ്രദ്ധിക്കുമ്പോൾ കതിരിട്ട ഗോതമ്പ് വയലിന്റെ 
ഇടയിൽക്കൂടി
ഒരു സ്ത്രീ ഓടിപ്പോകുന്നതും 
ഉയർത്തിപ്പിടിച്ച കരിങ്കല്ലുമായി ഒരു
ചെറുപ്പക്കാരൻ അവളെ പിന്തുടരുന്നതും
ഭ്രാന്തൻ കണ്ടു.

ഒരുപക്ഷെ ചെറുപ്പക്കാരൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത്
മറ്റൊരു ചെറുപ്പക്കാരനെ സ്ത്രീ സത്ക്കരിച്ചിരിക്കും,
ഭ്രാന്തൻ കരുതി.

തന്റെ ഭാര്യയെ ഞെരിച്ചു കൊന്നതുപോലെ ,
ശ്വാസം മുട്ടിച്ചതുപോലെ, അവളെ കൊല്ലണമെന്നു
ഭ്രാന്തൻ വിളിച്ചുപറഞ്ഞു.


ഭ്രാന്തൻ ധരിച്ചിരുന്നത്, നിറം മങ്ങിയതും കീറിയതുമായ 

കറുത്ത കോട്ടായിരുന്നു.
കോട്ടിനുള്ളിൽ നിറച്ചും വറുത്ത കടലയും കുട്ടികളെ
എറിയുന്നതിനുള്ള കല്ലും ഉണ്ടായിരുന്നു.

മുമ്പിൽ ഓടിപ്പോയ സ്ത്രീയെ 
എങ്ങനെ കൊല്ലേണ്ടുവെന്നു ഭ്രാന്തൻ ചിന്തിച്ചു.

പിന്നിൽക്കൂടി കടന്നു ചെന്ന്കഴുത്തു പിടിച്ചു
ഞെരിച്ചുകൊല്ലുക.
അല്ലെങ്കിൽ പിടിച്ചു നിറുത്തി കഴുത്തറക്കുക.

കൊല്ലുന്നതിന്റെ വിവിധവശങ്ങളെപ്പറ്റി 
ഭ്രാന്തൻ ചിന്തിച്ചു.

എറിഞ്ഞുകൊല്ലുന്നതും ഭംഗിയെന്ന് കരുതിയ ഭ്രാന്തൻ 
കോട്ടിനുള്ളിൽനിന്നും ഘനമുള്ള ഒരു കല്ലെടുത്തു.

അപ്പോൾ ആ സ്ത്രീ കുറ്റിക്കാട്ടിനുള്ളിൽ മറഞ്ഞുകഴിഞ്ഞിരുന്നു.
പുറകെ ഓടിമറഞ്ഞ ചെറുപ്പക്കാരൻ
അവളെ കൊന്നിരിക്കും...
ഭ്രാന്തൻ കരുതി.

വേദനയോടുകൂടി കരയുന്ന  സ്ത്രീയുടെ 
ശബ്ദം കേൾക്കുന്നുണ്ടോ എന്നയാൾ 
ചെവിയോർത്തു.
രക്തം പുതുമണ്ണിൽ പുരളുമ്പോൾ ഉയരുന്ന ഗന്ധം! 
ഓർത്തപ്പോൾ ഭ്രാന്തന് ശർദ്ദിക്കാൻ തോന്നി.

അപ്പോൾ ദൂരെ ഇണ ചേർന്ന് നില്ക്കുന്ന 
കറുത്തപാണ്ടുള്ള പട്ടിയെ എറിയാൻ തക്കം നോക്കി
നിൽക്കുകയായിരുന്ന ചെറുക്കനും
അവനു കല്ല് പെറുക്കി കൊടുക്കുന്ന വെളുപ്പുദീനം പിടിച്ച
തെണ്ടിയും അരികത്തുണ്ടായിരുന്നു.

ചെറുക്കനെപ്പോലെ തക്കം നോക്കി
കാടിനു വെളിയിൽ കാത്തിരുന്ന ഭ്രാന്തൻ
ഉള്ളിൽ കടന്നു.
രക്തത്തിൽ കുളിച്ചു തല വേർപെട്ടുകിടന്നു പിടയ്ക്കുന്ന 
സ്ത്രീയുടെ ജഡം കാണണം. ജഡത്തിൽ
ആഞെറിയുന്ന പുരുഷൻ.

ഭ്രാന്തൻ ധൈര്യം വരുത്തി.
പിന്നെ ശബ്ദം ഉണ്ടാക്കാതെ ഒരു വള്ളിയിൽ പിടിച്ചുകൊണ്ടു 
അകത്തേയ്ക്ക് നോക്കി.
അസ്തമിക്കുന്ന സൂര്യന്റെ വെളിച്ചത്തിൽ
ഭിത്തിയിൽ
സ്ത്രീയുടെ നിഴൽ പുരുഷന്റെ നിഴലിനോട്‌ കൂടിച്ചേർന്നു.
ഭ്രാന്തന്റെ കണ്ണുകളടഞ്ഞു.


(published in Mathrubhoomi Vishu weekly-13.04.1969)
*മാതൃഭൂമി വാരികയുടെ 1969ലെ വിഷുപ്പതിപ്പിൽ പ്രസ്സിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള
ഒന്നാം സ്ഥാനം ലഭിച്ച മറിയമ്മയുടെ ചെറുകഥ.

Montag, 10. Juni 2013

ധ്രുവദീപ്തി // Kerala // നോഹയുടെ പെട്ടകം കാത്തിരിക്കുന്ന കേരളം // George Kuttikattu



ധ്രുവദീപ്തി   // Panorama -Kerala // 



നോഹയുടെ പെട്ടകം കാത്തിരിക്കുന്ന കേരളം // 


 
George Kuttikattu 

ജോണ്‍ എഫ്. കെന്നഡി അമേരിക്കൻ പ്രസിഡണ്ടായശേഷം നടത്തിയ ഒരു പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു:"Ask not what your country can do for you, ask what you can do for your country. "ജനങ്ങൾക്കും ജനങ്ങൾ തെരഞ്ഞെടുത്ത ജനപ്രധിനിധികൾക്കും രാജ്യക്ഷേമകാര്യത്തിലുള്ള  ഉത്തരവാദിത്വത്തിൽ ഒരുവ്യതാസവുമില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്.

കഴിഞ്ഞകാലങ്ങളിൽ ഒരുപക്ഷെ അധികമൊന്നും അനുഭവിച്ചിട്ടില്ലാത്ത ഭീകരമായ സാമൂഹ്യദുരന്തമാണ് കേരളം നേരിട്ടുകൊണ്ടിരിക്കുന്നത്‌. പ്രകൃതിക്ഷോപം മൂലം ഉണ്ടായത്, വരൾച്ചയും കുടിവെള്ളക്ഷാമവും പകർച്ചവ്യാധികളുമാണ്. 



 കുട്ടനാടിന്റെ ദൃശ്യം 
വേനൽച്ചൂടിൽ കൃഷിഭൂമികൾ വരണ്ടുണങ്ങി. ജലശ്രോതസ്സുകൾ വറ്റിവരണ്ടു. മഴപെയ്തിറങ്ങിയപ്പോൾ പകർച്ചവ്യാധികളും, നിത്യേന സംഭവിച്ചുകൊണ്ടിരിക്കുന്ന    മരണങ്ങളും ഒരുവശത്ത്‌  നിത്യ സംഭവങ്ങളായിരിക്കുന്നു. നമ്മുടെ ജനസമൂഹത്തെ പനിക്കിടക്കയിൽ കണ്ടിട്ടും അധികാരികൾ  വിശ്വസ്ത സേവനത്തിനുള്ള  ന്യായമായ ശമ്പള വർദ്ധനവിനു വേണ്ടി പണിമുടക്കം നടത്തുന്നവർക്ക് നേരെ നിഷ്കരുണം ശിക്ഷ നൽകുന്ന വലിയ ഉത്തരവാദപ്പെട്ടവർ മറുവശത്ത്‌, രോഗികളുടെ മണിപേഴ്സ് കാലിയാക്കാൻ പോക്കറ്റടിക്കാരെപ്പോലെ നോക്കിയിരിക്കുന്ന ആശുപത്രിമാനേജ്‌മെന്റുകൾ, ജനകീയ പ്രശ്നം തങ്ങളുടെ കാര്യമാല്ലായെന്ന മട്ടിൽ ഉന്നതസ്ഥാനത്തിനും മന്ത്രി സ്ഥാന ത്തിനും വേണ്ടി മാത്രമുള്ള തീക്ഷ്ണമായ നെട്ടോട്ടം ചെയ്യുന്നവർ മറുവശത്ത്‌. പനി ബാധിച്ചു മരിച്ചുവീഴുന്നവരുടെ ശവത്തിനു മുകളിൽക്കൂടി നടന്നു വേണോ ഈ സമരം എന്ന് ചോദിക്കുന്നവരും, സമരക്കാരുടെയും രോഗികളുടെയും ജീവന് തുല്യവിലയുണ്ടെന്നു പൊതുജനങ്ങളും, ആശുപത്രി അധികാരികളും സർക്കാരും ജനപ്രതിനിധികളും ആഴത്തിൽ മനസ്സിലാക്കണം. ആശുപത്രികളിൽ ആവശ്യമായ ജോലികൾ ചെയ്യാനുള്ള സാഹചര്യം അധികാരികൾ ഉണ്ടാക്കണം. ആശുപത്രികളിൽ ആവശ്യാനുസരണം പരിചാരകരുടെ സാന്നിദ്ധ്യം ആവശ്യമാണ്. നമ്മുടെ ആശുപത്രികളിൽ അതില്ല. അതിനു തെളിവാണ്, ഒരാൾ ആശുപത്രിയിൽ അഡ്മിറ്റ്‌ ചെയ്യപ്പെടുന്ന സമയം മുതൽ രോഗിയുടെ കൂടെനിൽക്കാൻ ഒരാൾ വേണം. വിവിധതരം രോഗികളുടെയിടയിൽ മറ്റുള്ളവരുടെ സാന്നിദ്ധ്യം രോഗിക്കും ബൈസ്റ്റാൻഡർമാർക്കും അപകടമാണ്. മാത്രവുമല്ല രോഗിയുടെ കൂടെ ആയിരിക്കാൻ ഒരു വീട്ടിലെ അംഗങ്ങളുടെ കുറവ് കഴിഞ്ഞ കാലങ്ങളിലേതിലും പ്രശ്നസങ്കീർണ്ണമായിട്ടുണ്ട്. വീട് അടച്ചിട്ടു രോഗിയുടെ അടുത്തു നിൽക്കേണ്ടി വരുന്നത് കഷ്ടതരമാണ്. എന്നാലും ആശുപത്രി ബില്ലിൽ ഇതിനെല്ലാം ഒരു ഭീമൻ തുക രോഗി ആശുപത്രിക്ക് നൽകണം. ആശുപത്രി അധികാരികൾ രക്തം ഊറ്റിക്കുടിക്കുന്ന കൊതുകുകൾപോലെ ആയിരിക്കുന്നു.

ദിനം തോറും വർദ്ധിക്കുന്ന നിത്യോപയോഗവസ്തുക്കളുടെ ഭീകരമായവിലക്ക യറ്റം, കച്ചവടക്കാരുടെയും മദ്ധ്യവർത്തികളുടെയും കൊള്ളയടിക്കൽ, ഇങ്ങനെയെല്ലാം കൊണ്ടും ദുരന്തജീവിതത്തിന്റെ ആഴക്കടലിൽ മുങ്ങി പ്പോകാൻ തുടങ്ങുന്ന വഞ്ചിയാത്രികരായിത്തീർന്നിരിക്കുന്നു, കേരളീയർ. ദൈനംദിന ജീവിതം ദുഷ്കരമാവുകയാണെന്ന് എല്ലാവിധ മാധ്യമങ്ങളും അതർഹിക്കുന്ന ഗൌരവത്തിൽത്തന്നെ ലോകത്തെ അറിയിക്കുന്നുണ്ട്. പക്ഷെ ദുരന്തങ്ങൾക്കെതിരെ സംസ്ഥാനത്ത് ജനരക്ഷാപ്രവർത്തനം ചെയ്യാൻ ഉത്തരവാദപ്പെട്ടവർ താൽപ്പര്യപ്പെടുന്നില്ലായെന്ന സത്യം മനസ്സിലാക്കുന്ന നിസ്സഹായരായി പകച്ചു നിൽക്കുന്ന പൊതുജനങ്ങളെയാണ് നാം മുന്നിൽ കാണുന്നത്.
 മാലിന്യക്കൂമ്പാരം 

പകർച്ചവ്യാധികളുടെ ആക്രമണ ത്തിൽ അടിപ്പെട്ടിരിക്കുന്ന കേരളം അതിനു കാരണമായിരിക്കുന്ന മാലിന്യംകൊണ്ട് മൂടപ്പെട്ടിരിക്ക യാണ്. സ്വന്തം വീടും അവിടെ കാണുന്ന പരിസരങ്ങളും ജീവിത യോഗ്യമാണോ  എന്നന്വേഷിക്കാൻ പോലും അവിടെ ആരും തയ്യാറല്ലാ. വീട്ടുമാലിന്യങ്ങൾ കിടന്നിടത്ത് സംസ്കരിക്കാതെ, മാറ്റപ്പെടാതെ, ഒന്നിന് മേൽ മറ്റൊന്നുകൂടി അവിടേക്ക് വലിച്ചെറിയുന്നുണ്ട്. അവിടെ പക്ഷികൾ, എലികൾ, മറ്റു മൃഗങ്ങൾ, കൊതുകുകൾ, പാറ്റകൾ, പ്രാണികൾ എന്നിവയുടെ നിത്യ സന്ദർശനവേദിയായിത്തീരുന്നു. മാലിന്യം ഏറെക്കൂടുമ്പോൾ അവിടെനിന്നും മാറ്റി റോഡരുകിലും തോടുകളിലും പുഴകളിലും അവ  കൊണ്ടുപോയി എറിഞ്ഞു കളയുന്നു. വേനൽച്ചൂടിൽ ജലം വറ്റിയ പുഴകൾ വെറും മാലിന്യശേഖരണിയായിത്തീരുന്നു.

ജനങ്ങൾ വന്നു ചേരുന്ന ബസ്സ്‌ സ്റ്റാൻണ്ടുകൾ, കടകൾ, റസ്റ്റൊറന്റുകൾ തുടങ്ങിയവയുടെ പരിസരങ്ങൾ, എവിടെയ്ക്ക് നോക്കിയാലും മാലിന്യ ദുർഗന്ധം മൂലം എവിടെയെങ്കിലും ഒന്നിരിക്കാമെന്നുപോലും വിചാരിക്കെ ണ്ടതില്ല. നമ്മുടെ പഴയ മനോഹരമായ ഗ്രാമങ്ങളും ചെറിയ നഗരങ്ങളും ഇന്ന്പകർച്ച വ്യാധി പരത്തുന്ന കൊതുകുകളുടെ ജന്മസ്ഥലവും മാലിന്യം അഴുകിയ ദുർഗന്ധം വമിക്കുന്ന സംഭരണികൾ  ആയിത്തീർന്നിരിക്കുന്നു. മാലിന്യനീക്കം ചെയ്യൽ, സംസ്കരണം ശുചിത്വപാലനം, ഇവയൊന്നും സ്വന്ത കാര്യമല്ലയെന്ന് ചിന്തിക്കുന്ന കുറെ മനുഷ്യജീവികളുടെയും വിഹാര രംഗമായി മാറി,കേരളം 


ഓരോ ജീവനും വിലപ്പെട്ടതാണ്‌. പകർച്ചവ്യാധികൾ, വെള്ളപ്പൊക്ക ദുരന്തം, വേനൽച്ചൂടിൽ ഉണ്ടാകുന്ന വരൾച്ച, ശുദ്ധജലക്ഷാമം, കൃഷി നാശങ്ങൾ, തുടങ്ങിയവമൂലം നാടൊട്ടാകെ ദുരന്തങ്ങളുണ്ടാകുമ്പോൾ അടിയന്തിര രക്ഷാസഹായങ്ങൾ (രാഷ്ട്രീയ നിഘണ്ടുവിലെ "യുദ്ധകാലാടിസ്ഥാന ത്തിലുള്ള"സുരക്ഷാപ്രവർത്തനങ്ങൾ) ലഭ്യമാക്കാൻ കീഴ്വഴക്കങ്ങൾക്കും നിലവിലുള്ള നിയമങ്ങൾക്കും അതീതമായി തീരുമാനങ്ങളെടുക്കുവാൻ സർക്കാരുകൾക്ക് ഉത്തരവാദിത്വമുണ്ട്. ഇക്കാര്യത്തിൽ ജനങ്ങളും വേണ്ട സഹകരണം നൽകണം. ജനോപകാര പ്രദമായ ഏതുതീരുമാനങ്ങളും ഉചിതമായ നടപടികളും സർക്കാരുകൾ ചെയ്യുന്നതിനെ ആരും അനീതി യെന്ന് വിളിക്കുകയില്ല. ഏതു രാജ്യത്തും പ്രക്രുതി ദുരന്തങ്ങളും പകർച്ച വ്യാധികളും ഉണ്ടാകാം. അതിനെ നേരിടുന്ന കാര്യത്തിൽ പിഴവുകൾ സംഭവിക്കാം. അതേ സമയം സർക്കാർ എടുക്കുന്ന കാര്യക്ഷമമായ തീരുമാനങ്ങളും തീവ്രമായ നടപടികളും ജനസഹകരണവും പ്രശ്നഘട്ടങ്ങളെ നേരിടുന്നതിൽ എളുപ്പമാക്കുമെന്നു കാണാൻ കഴിയും.

  മുൻ ജർമൻ ചാൻസലർ
ഹെൽമുട്ട് ഷ്മിത്ത് 
ഒരുദാഹരണം- 1960- ൽ, കൊടുങ്കാറ്റിന്റെ സംഹാരശക്തിയിൽ ആഞ്ഞടിച്ചു കയറിയ കടൽ വേലിയേറ്റത്തിൽ ജർമ്മനിയിലെ ഹാംബുർഗ് നഗരം നിമിഷങ്ങൾക്കകം മുങ്ങിപ്പോയി. ആദ്യത്തെ ദുരന്തരാത്രിയിൽ തന്നെ നൂറുകണക്കിനാളുകൾ മരിച്ചു. ആയിരങ്ങൾ വീണ്ടും മരണപ്പെടുമെന്ന കണക്കുകൂട്ടലാണ് ഉണ്ടായതും. ഹാംബുർഗ് നഗരസഭയുടെ അന്നത്തെ അഭ്യന്തര സെനറ്ററായിരുന്ന ഹെൽമുട്ട്ഷ്മിറ്റ് (മുൻ ജർമ്മൻ ചാൻസലർ 1974-1982) നിമിഷങ്ങൾക്കകം ജർമ്മനിയുടെ  ഫെഡറൽ സൈന്യത്തെ നിയമപരമായി തന്റെ അധികാര പരിധിയിൽ അല്ലാതിരുന്നിട്ടും, തന്റെ പരിപൂർണ്ണ നിയന്ത്രണത്തിലാക്കി ക്കൊണ്ട്  അതിതീവ്ര സുരക്ഷാപ്രവർത്തന ത്തിന് നിർദ്ദേശം നല്കി. അപകടത്തിൽപ്പെട്ടു മരണത്തെ മുഖാമുഖം കണ്ടുകൊണ്ടിരുന്ന ഹാംബുർഗ്ഗിലെ നിസ്സഹായരായ ജനങ്ങളെ രക്ഷാപ്രവർ ത്തനത്തിലൂടെ രക്ഷപെടുത്തുവാൻ കഴിഞ്ഞു. രക്ഷപെട്ട എല്ലാവർക്കും അപ്പോൾത്തന്നെ ജീവിതാവശ്യങ്ങൾക്കായി പണം കയ്യിൽ  വച്ചു കൊടുത്തു ലോകത്തിനു മാതൃകയായിത്തീർന്നു.

ദുരന്ത നിമിഷത്തിൽ ഒരു വീണ്ടുവിചാരവുമില്ലാതെ തന്റെ ധാർമ്മികമായ കർത്തവ്യനിർവഹണത്തിനു, ഒരു മുന്നൊരുക്കവും കൂടാതെയുള്ള രക്ഷാ പ്രവർത്തനത്തിന് ഒട്ടനവധി നിയമങ്ങളെയും, ഒരുപക്ഷെ ഭരണഘടനയിലെ അടിസ്ഥാന നിയമങ്ങളേപ്പോലും ഹെൽമുട്ട് ശ്ച്മിട്ട് ലംഘിച്ചിട്ടുണ്ടാവണം. എന്നാൽ അദ്ദേഹം കൈക്കൊണ്ട തീരുമാനങ്ങൾക്കും നടപടികൾക്കുമെ തിരെ ആരും പിറുപിറുക്കുകയോ പരാതിപ്പെടുകയോ ചെയ്തില്ല.


ജനസുരക്ഷാപ്രവർത്തനത്തിൽ അടിയന്തിര നടപടികൾ എടുക്കുവാനും നടത്തുവാനും കേരള സർക്കാർ പരാജയപ്പെടുകയാണ്. പരാജയപ്പെടുന്നത് ഒരു കാര്യത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല. വിവാദങ്ങൾ നിറഞ്ഞ രാഷ്ട്രീയം, രാഷ്ട്രീയനേതാക്കൾ, അസംബ്ലിസമ്മളനം, മാദ്ധ്യമങ്ങൾക്ക് മുന്നിൽ ശ്രദ്ധ നിൽക്കാൻ വേണ്ടിയ നേതൃത്വ നിരകളുടെ വാക്പോരാട്ടങ്ങൾ , സമുദായങ്ങളുടെയും മതങ്ങളുടെയും രാഷ്ട്രീയ ഇടപെടലുകൾ, വിചിത്ര കാരണങ്ങൾ പറഞ്ഞുള്ള ബന്ദുകൾ ഇവയൊന്നും കേരളത്തിലെ ജനങ്ങളുടെ ആവശ്യങ്ങളിൽ പൂരകമാകുന്നില്ല."

"കേരളം പനിച്ചുവിറയ്ക്കുന്നു, കേരളം പനിക്കിടക്കയിൽ," എന്നൊക്കെ ധാരാളം തലക്കെട്ടുകളിൽ വാർത്തയുണ്ട്. ആശുപത്രികളിൽ, രോഗികൾക്ക് ആവശ്യമായ പരിചരണമില്ല, ഡോക്ടർ ഇല്ലാ, ആവശ്യമായ കിടക്കകളില്ല, രോഗികൾ ആശുപത്രികൾ തോറും നിസ്സഹായരായി മരിച്ചുവീഴുന്നു. അപ്പോഴാണ്‌,  മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും സ്ഥാനതർക്കങ്ങൾ ഉണ്ടാക്കുവാനുള്ള നല്ല അവസരം! അടിയന്തിര ജനാവശ്യങ്ങളിൽ നിന്നും അവർ ഒളിച്ചോടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാനാവാത്ത തരത്തിൽ ഭീമമായ തുക കൊടുത്താൽ പോലും കേരളത്തിൽ ജനജീവൻ ഇന്ന് ദൈവം നീട്ടിക്കൊടുക്കുന്ന കാരുണ്യ ലോട്ടറിയായി മാറിയരിക്കുന്നു. ഇത്തരം ദുരന്തമരണങ്ങൾ ഉണ്ടാകുമ്പോൾ കേരള സർക്കാർ ജനങ്ങളെ സഹായിച്ചേ തീരു. അടിയന്തിരമായി ആശുപത്രിചെലവുകൾ രാജ്യമേറ്റെടുക്കണം. മാത്രമല്ല, ഒരുവിഭാഗം സാമ്പത്തിക ക്ലേശം മൂലം മരണപ്പെടുമ്പോൾ ആശുപത്രി വ്യവസായം നടത്തുന്ന ചക്രവർത്തികൾ ജനങ്ങളെ പീഡിപ്പിക്കുകയാണ്. ലോകരാജ്യങ്ങളിൽ ഒരിടത്തുമില്ലാത്ത രോഗീ ചികിത്സാ ചെലവുകൾ കുടുംബങ്ങളെ നശിപ്പിക്കുന്നു. 


യൂറോപ്പിലും മറ്റുവികസിത രാജ്യങ്ങളിലും പ്രകൃതിക്ഷോപങ്ങൾ മൂലമുണ്ടാ കുന്ന ദുരന്തങ്ങളിൽ രക്ഷാനടപടികൾക്ക് വേണ്ടി ഗവണ്‍മെണ്ടുകൾ മുൻ കൂട്ടി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഉദാഹരണമായി പറഞ്ഞാൽ, ജർമ്മനിയിൽ, പ്രാദേശികമായി പഞ്ചായത്തുകളും നഗരസഭകളും തീവ്ര ദുരന്ത സാഹചര്യങ്ങളെ നേരിടുവാൻ വോളണ്ടറി പരിശീലനകേന്ദ്രങ്ങൾ നടത്തുന്നു. പരിശീലനങ്ങളിലൂടെ പ്രാവർത്തിക പരിചയം പുതുക്കലും അതിനായി കൂടെക്കൂടെയുള്ള ക്യാമ്പുകളും നടത്തുന്നു. സ്കൂളുകളിൽ രക്ഷാപ്രവർത്തന പരിശീലനം നൽകുന്നു. റെഡ്ക്രോസ്, സ്കൗട്ട്, തുടങ്ങിയ സംഘടനകളാണ് ഇതിനു മേൽനോട്ടം വഹിക്കുന്നത്. അവയിൽ ചിലതാണ്, നീന്തൽ പരിശീലനം, അഗ്നി ശമനം, ജലപ്രളയ ദുരിത നിവാരണപരിശീലനം തുടങ്ങിയവ. ഇവയെല്ലാം പ്രാദേശിക ഭരണകർത്താക്കളുടെ ചുമതലയിലും മേൽനോട്ടത്തിലും നടത്തുന്നു. അതുപോലെതന്നെ സർക്കാർ നൽകുന്ന അടിയന്തിര സഹായങ്ങൾ കൂടാതെ ദുരന്തനഷ്ടപരിഹാര പദ്ധതികൾക്കായി യൂറോപ്പിൽ സർക്കാരുകൾ ഇൻഷുറൻസ് തുടങ്ങിയ നിരവധി പദ്ധതികളും തുടങ്ങിയിരിക്കുന്നു. ജനങ്ങൾക്കുണ്ടാകാവുന്ന നഷ്ടങ്ങളെ ലഘൂകരിക്കുക യെന്ന ലക്ഷ്യമാണ്‌ ഇതിനുള്ളത്.


 മാലിന്യസംഭരണികൾ 
കേരളം നേരിടുന്നത് ജനദ്രോഹ പരമായ ആശയങ്ങളെയാണ്. ജനങ്ങളിൽ, പ്രത്യേകമായി യുവ ജനങ്ങളിൽ, രാഷ്ട്രീയവിഷം മാത്രം കുത്തി നിറച്ചിരിക്കുന്ന ഒരു ഭൂവിഭാഗമാണ് കേരളം. ഇതിനോട് താത്വികമായി യോജിക്കുവാൻ കഴിയുന്ന നിരവധിഉദാഹരണങ്ങൾ ചൂണ്ടിക്കാണിക്കുവാനും കഴിയും. സ്വാർത്ഥതല്പ്പരരായ രാഷ്ട്രീയ പ്രവർത്തകർക്കു ഒരു രാജ്യം കുട്ടിച്ചോറാക്കാനും കഴിയും. അതുപക്ഷെ, നിരപരാധികളായ നാട്ടിലെ സാധാരണ പൌരന്മാർക്ക് എളുപ്പം മനസ്സിലാക്കാനും കഴിയുകയില്ല. 

അഴിമതിയും കോഴപ്പണവും, അധികാരവടംവലിയും രാഷ്ട്രീയ പ്രവർത്ത നത്തിൽ ജനങ്ങളെ പല  ചേരികളിൽ എത്തിക്കുകയാണ്. സാമാന്യജനങ്ങൾ അറിയേണ്ടതായ നിരവധി കാര്യങ്ങളിൽ അവരുടെ  പൊതുവിവരാവകാശം ലഭിക്കുവാൻ പാടില്ലായെന്ന് ശഠിക്കുന്നതുതന്നെ ഒട്ടും സഹിഷ്ണതയില്ലാത്ത നടപടിതന്നെയാണ്. ജനങ്ങളോട് ഉത്തരവാദപ്പെട്ടവർ തന്നെയല്ലേ ഇതെല്ലാം ചെയ്യുന്നത്? അതിന്റെ അർത്ഥം പിന്നെ എന്താണെന്ന് വേണമെങ്കിൽ ആർക്കും മനസ്സിലാകും. വികസനം, ജനക്ഷേമം, ഇതെല്ലാം ഇന്ന് വഴിയോരത്ത് സ്ഥാപിച്ചിരിക്കുന്ന പരസ്യബോർഡുകളിൽ മാത്രം ഒതുങ്ങുന്നു. ഒരേ കാര്യത്തിന് ഉത്ഘാടനങ്ങൾ ആഘോഷമായി നടക്കുന്നു, ഫണ്ടുകൾ അനുവദിക്കുന്നതിൽ മന്ത്രിമാർ ആരും ഒരു ക്ഷാമവും കാണിക്കു ന്നില്ല, പക്ഷെ, അതിന്റെ പൂർത്തീകരണത്തിനായി ജനങ്ങൾ  മഴ കാത്തിരി ക്കുന്ന വേഴാമ്പൽ ആയി  തീരുകയാണ്.


ഒരു രാജ്യത്തുണ്ടാകാവുന്ന മഹാദുരന്തങ്ങളേ താൽക്കാലികമായി നേരിടു കയെന്നത് മാത്രമല്ല, പരിപൂർണ്ണമായി നേരിടുവാൻ, കേരളത്തിൽ കുട്ടികൾ മുതൽ, എല്ലാ പ്രായത്തിലും തലങ്ങളിലുമുള്ളവർ സ്വയം സന്നദ്ധ സംഘങ്ങ ളായി പ്രവർത്തിക്കുന്ന സംഘടനകൾ പ്രാദേശികമായി എല്ലായിടത്തും രൂപീകരിച്ചു പ്രവർത്തിക്കണം. സ്വന്തം വീടുകളിലും, നഴ്സറി സ്കൂളുകളിലും, സ്കൂളുകളിലും മാലിന്യം നീക്കം ചെയ്യൽ, സംസ്കരിക്കൽ, മനോഹരമായ കേരളത്തെ മാലിന്യം മൂലമുണ്ടാകുന്ന പകർച്ചവ്യാധികളിൽ നിന്നും എങ്ങനെ രക്ഷിക്കാം, എന്നിവയിൽ നിർബന്ധിത പരിശീലനം നൽകണം. ക്ലീൻഷേവു ചെയ്ത് ചുളുക്കം വരാത്ത ഡ്രസ്സണിഞ്ഞു വേദികളിൽ പ്രത്യക്ഷപ്പെടുന്ന ജനപ്രതിനിധികൾക്കും  സ്കൂളുകളിൽ ഹാജരാകുന്ന അദ്ധ്യാപകർക്കും, മിനുക്കം വന്ന യൂണിഫോം ധരിച്ച സ്‌കൂൾ കുട്ടികൾക്കും മാലിന്യം, മാലിന്യ സംസ്കരണത്തിന്റെ ആവശ്യം എന്നിവയെക്കുറിച്ചുള്ള വിചാരം തികച്ചും അന്യമാണ്. 


 കുട്ടികൾക്കായി നീന്തൽക്കുളം 
പാഠ്യപദ്ധതിയിൽ ശാസ്ത്രീയമായ പഠനവിഷയമായി പൊതുജനാരോ ഗ്യ സംരക്ഷണവും, മാലിന്യരഹിത നാടും, പ്രാധാന്യം കാണാൻ കഴി യണം. സ്കൂൾ കുട്ടികളിൽ മറ്റു പാഠ്യ വിഷയങ്ങൾപോലെതന്നെ  മാലിന്യ സംസ്കരണത്തിൽ പ്രായോഗിക പരിശീലന പദ്ധതി നിർബന്ധമാക്ക ണം. ഇതിനെല്ലാം ഉപരിയായി ആരോഗ്യസംരക്ഷണത്തിനുവേണ്ടി അടിയന്തിര മാറ്റിപ്പാർപ്പിക്കൽ, തുടങ്ങി ഒട്ടനവധി മറ്റുള്ള  ബോധവൽക്കരണം, എന്നിവയ്ക്ക് പരിശീലനം നല്കണം. അതുപക്ഷെ, ഇവയൊക്കെ കേരളത്തിലും നന്നായി നടക്കുന്നുണ്ടെന്ന് ചിന്തിക്കുന്നവർക്ക് "നാറാണത്ത് ഭ്രാന്തന്റെ" സന്തോഷം മാത്രമാണു കാണാനുള്ളത്. ഇതിനു സർക്കാർ നേരിട്ട് പ്രായോഗിക അടിയന്തിര നടപടികളെ പ്രായോഗികമായി സ്വീകരിക്കണം. ഗ്രാമ പഞ്ചായത്തുകളോ, മതസ്ഥാപനങ്ങളോ നടത്തുന്ന മാലിന്യവാരാചരണങ്ങളോ കൊട്ടിഘോഷങ്ങളോ ഒന്നും പ്രശ്ന പരിഹാരമല്ല.

ജനോപകാരപ്രദമായ സാമൂഹ്യശ്രദ്ധയാകർഷിക്കുന്ന അനേകം പദ്ധതികൾ യൂറോപ്യൻ രാജ്യങ്ങൾ എത്രയോ മുൻപ് പ്രാവർത്തികമാക്കിയിരിക്കുന്നു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും ഇതുപോലെയുള്ള പദ്ധതികൾക്ക്  സജ്ജീകരണങ്ങൾ കുറഞ്ഞ തോതിലെങ്കിലും ഉണ്ടായാൽ ജനങ്ങൾക്കേറെ സഹായകരമായിരിക്കും. ജനങ്ങളും ജനപ്രധിനിധികളും എല്ലാ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും സാഹിത്യകാരന്മാരും ഇത്തരം അത്യാധുനിക പദ്ധതികളെക്കുറിച്ച് ആദ്യമായി ബോധവാന്മാരാകണം//-.

/gk
-------------------------------------------------------------------------------------------------------------------------
published in Pratichaya weekly, Kottayam.
9.8.2009



Freitag, 7. Juni 2013

ധ്രുവദീപ്തി //കാൾ മാർക്സ്‌- രോഗവും ദാരിദ്ര്യവും കാർന്നുതിന്ന ജീവിതം.

ധ്രുവദീപ്തി · // Society //


കാൾ മാർക്സ് : രോഗവും ദാരിദ്ര്യവും കാർന്നുതിന്ന ജീവിതം .

ജോർജ് കുറ്റിക്കാട് 




ഴിഞ്ഞ സഹസ്രാബ്ദത്തിൽ മാനവരാശിയെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെന്നു പഠനങ്ങൾ കണ്ടെത്തിയ കാൾമാർക്സിൻറെ ദീപ്രമായ ധൈഷണിക ജീവിതം കടുത്ത രോഗബാധയും ദാരിദ്ര്യവും സമ്മാനിച്ച ദുസ്സഹവും തീവ്രവുമായ വേദനയ്ക്കിടയിലാണു കത്തി നിന്നതെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. കാൾമാർക്സിൻറെ ജീവിതത്തിലെ അറിയപ്പെടാത്ത അദ്ധ്യായങ്ങളിലൊന്നാണിത്.


 കാൾ മാർക്സ് 
ലോകം ഇന്ന് എഴുതിത്തള്ളിക്കൊണ്ടിരിക്കുന്ന ഒരു തിരുത്തൽ പ്രത്യയ ശാസ്ത്രത്തിന്റെ മഹത് തിയറി   ഉണ്ടാക്കി അച്ചടിപ്പിച്ചു മാജിക്ക് കാട്ടിയ കാൾ മാർക്സ് ജർമ്മനിയിലെ പുരാതന റോമൻ സാമ്രാജ്യത്തിലെ  നഗരിയായിരുന്ന ട്രീയർ നഗരത്തിലാണ് 1818 മെയ് 5- ന് ജനിച്ചത്‌. 2018.ൽ ഇരുനൂറാണ്ട് വയസ് തികഞ്ഞു, ആ പേരിന്.

ചുടുരക്തത്തിന്റെ മണമുള്ള, ആ പുകയുന്ന എരി നീറ്റലിൽ എരിയുന്ന സ്വതന്ത്ര ചിന്തയുടെ  തീപ്പന്തം കൊളുത്തി പ്രകാശിപ്പിച്ച സാമൂഹ്യ സ്വാതന്ത്ര്യ വിചാരവും മനുഷ്യാവകാശങ്ങളുടെ തനിമ രുചിയും  ആസ്വദിക്കാൻ മാനവമ ന:സ്സുകളിൽ ഉന്മേഷവും പകർന്ന കാൾ മാർക്സിന്റെ തത്വചിന്തകൾ ജനമനസ്സിൽ പതിച്ചു. അതുപക്ഷെ, ചെന്ന്പതിച്ചത് തന്റെ എതിരാളിയുടെയും ഭരണാധികാരി വർഗ്ഗത്തിന്റെയും കിരാത അടിമത്വ വ്യവസ്ഥിതിക്ക് എതിരെയായിരുന്നു.

തൊടുത്തുവിട്ട കൂർമ്മതയേറിയ സാമൂഹ്യ രാഷ്ട്രീയ വിമർശനശരങ്ങൾ കൈക്കുമ്പിളിൽ വഹിച്ച തന്റെ പത്രപ്രവർത്തനവും, സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങളും, മുതലാളി തൊഴിലാളി വർഗ്ഗത്തിന് അനുയോജ്യമാകേണ്ട പ്രായോഗിക സാമ്പത്തിക ശാസ്ത്രവും ലോകത്തിൽ അത്ഭുതകരമായവിധം  സാമൂഹ്യപരിവർത്തനത്തിന്  ഒരുപരിധിവരെ കാരണമാക്കിയെന്നു ഇന്ന്  മനസ്സിലാക്കാം. ഇതിനുടമസ്ഥാനം എന്നും കാൾമാർക്സിന്  തന്നെയാണ്.

കറതീർന്ന ഒരു യഹൂദവംശജനായിരുന്നു കാൾ മാർക്സ്. മാതാപിതാക്കൾ യഹൂദവംശത്തിലെ പുരോഹിതകുടുംബത്തിൽപ്പെട്ട റാബിമാരായിരുന്നു. പിതാവു ഹൈൻറിക്ക് മാർക്സും.  മാർക്സ് ലേവിയെന്നു മുൻപ് അദ്ദേഹത്തെ  അറിയപ്പെട്ടിരുന്നു . മാതാവ് ഹെൻറിയെറ്റ മാർക്സ് ആയിരുന്നു. അന്ന് പിതാവ് പ്രോയ്സിഷൻ രാജഭരണ പ്രദേശത്തെ വളരെ അറിയപ്പെട്ട പ്രജയായിരുന്നു. ഫ്രഞ്ചുഭാഷാജ്ഞാനിയായിരുന്ന അദ്ദേഹം തന്റെ കുട്ടികൾക്ക് മുടങ്ങാതെ  വോൾട്ടയറിന്റെയും റൂസ്സോയുടെയും കൃതികൾ വായിച്ചു കേൾപ്പിക്കുന്ന കാര്യത്തിൽ ഏറെ ഉത്സുകനായിരുന്നു. അതേസമയം മാതാവ് യാതൊന്നും ആവശ്യപ്പെടുകയോ യാതൊന്നും പറയാൻ ധൈര്യപ്പെടുകയോ ചെയ്യാത്ത മനോദൗർബല്യം വന്ന ഒരു സ്ത്രീയായിരുന്നത്രെ.
   
 ട്രിയറിലെ ജന്മഗൃഹം
അക്കാലത്ത് വക്കീൽപണി ചെയ്തിരുന്ന തന്റെ പിതാവിന്റെ ജോലികൾ തുടർന്ന് ചെയ്യുവാൻ വേണ്ടി ക്രിസ്ത്യൻ പ്രൊട്ടസ്റ്റന്റ് സഭയിലേയ്ക്ക്  മാമോദീസ സ്വീകരിച്ചു മതം മാറി. പ്രോയിസിഷൻ അതിർത്തിയിൽപ്പെട്ട  യഹൂദവംശജനെന്നനിലയിൽ നെപ്പോളിയൻ ഭരണത്തിൻ കീഴിൽ നിയമ ഉപദേശകനായി   ജോലി ചെയ്യുവാൻ തടസ്സമുണ്ടായിരുന്നതിനാ ലാണ് 1824-ൽ കുടുംബാംഗങ്ങൾ എല്ലാവരും മതംമാറ്റം നടത്തിയത്. 1825-ലാണ്  മാതാവും പ്രൊട്ടസ്റ്റന്റ് സഭയിലെ അംഗമായത് . കാൾ മാർക്സിന് മതങ്ങളോടുള്ള നിലപാടുകളിൽ അതിശക്തമായ സ്വാധീനം ഉണ്ടാക്കുവാനിത്  കാരണമാക്കി.

യൌവനപ്രായമായപ്പോഴേയ്ക്കും തീർത്തും സമൂഹത്തിൽ നിന്നു ചുരുങ്ങി ഒറ്റപ്പെട്ടു. അതോടൊപ്പം വിപ്ലവപ്രചോദനം തന്നിൽ ഏറെ വളരുകയും ചെയ്തുതുടങ്ങി. ശക്തമായ ഇടതു തത്വ ചിന്തകൾ സ്വന്തം അക്കാഡമിക്ക് ഭാവിക്ക് വലിയ പ്രതിബന്ധം സൃഷ്ടിച്ചു. പതിനേഴാം വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാൾ മാർക്സ്  ജന്നി ഫൊൻ വെസ്റ്റ്ഫാളൻ എന്ന പേരുള്ള തന്റെ ബാല്യകാല കൂട്ടുകാരിയെ 1836ൽ വിവാഹം ചെയ്തു. തന്റെ ജീവിതം മുഴുവൻ തുണയായിരുന്ന പ്രിയ ഭാര്യ 1881ൽ മരിച്ചപ്പോൾ സംസ്കാരചടങ്ങിൽ സംബന്ധിക്കുവാൻ പോലും വയ്യാത്ത തരത്തിൽ  കാൾ മാർക്സ്  രോഗിയായിക്കഴിഞ്ഞിരുന്നു.

1883ൽ അറുപത്തിനാലാമത്തെ വയസ്സിൽ ലണ്ടനിലെ പ്രവാസത്തിനിടെ തീവ്വ്ര രോഗത്തിനടിമയായി അദ്ദേഹവും മരിച്ചു. ഭാവി ലോകത്തിനൊരു നീതിനിറഞ്ഞ പുതിയൊരു പറുദീസയുടെ പ്രത്യയശാസ്ത്രസങ്കീർത്തനം എഴുതിക്കുത്തിയ വിരൽത്തുമ്പുകൾ അന്ന്  മുതൽ ചലിച്ചില്ല. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ ക്ഷണിക്കപ്പെട്ട പതിനൊന്നു പേരുടെ മാത്രം സാന്നിദ്ധ്യത്തിൽ ശവസംസ്കാരചടങ്ങ്  നടന്നു.

അതിതീവ്രമായ ത്വക്ക് രോഗം കാൾമാർക്സിന്റെ ശരീരത്തെയാകെമാനം  കീഴടക്കിയിരുന്നു. പോസ്റ്റ്‌ ഹ്യൂമൻ പരിശോധന റിപ്പോർട്ടനുസരിച്ച് കാൾ മാർക്സിന്റെ വ്യക്തിത്വ വ്യതിയാനത്തിനു വരെ കാരണമായ "അക്നേ" എന്ന രോഗമായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്നത്‌. തൻറെ വിശ്വസ്തനും ആത്മ സ്നേഹിതനുമായിരുന്ന ഫെഡറിക്ക് ഏംഗൽസിന് 1886 ഫെബ്രുവരി- 13ന്‌ എഴുതിയ കത്തിൽ അതിദാരുണവും വേദനയേറിയതുമായ തന്റെ മാരക രോഗത്തെക്കുറിച്ച് കാൾ മാർക്സ് ഇങ്ങനെ എഴുതി. "എന്റെ ഇടത്തെഭാഗം  വ്രുഷണത്തെ അതിക്രൂരമായൊരു 'പട്ടി'(ജർമ്മൻ-HUND)ആക്രമിച്ചിരിക്കുന്നു. -അതെ- "കാർബുങ്കൽ" എന്ന രോഗം ആക്രമിച്ചിരിക്കുന്നു. ലണ്ടനിലെ തൻറെ പ്രവാസകാലത്താണ് കാൾ മാർക്സ് ഇതെഴുതിയത്.

ദാർശനികനും സാമ്പത്തിക ശാസ്ത്രകാരനുമായ കാൾമാർക്സിന്റെ ഏറ്റവും   മഹത്തായ കൃതി "ദാസ് കാപ്പിറ്റൽ"(മൂലധനം) പ്രകാശനം ചെയ്യപ്പെടുന്നതന് ഒരു വർഷം മുൻപ് തന്റെ ശരീരത്തെ ബാധിച്ച ചർമരോഗം മൂലം അദ്ദേഹം മരിക്കുമെന്നു വരെ കരുതി. "തുടങ്ങിവച്ച പുസ്തകം പൂർത്തിയാക്കിയിരുന്നു   എങ്കിൽ ഇന്നല്ലെങ്കിൽ നാളെ എന്നെ ശവപ്പറമ്പിലേക്ക് വലിച്ചെറിഞ്ഞാലും എനിക്കവയെല്ലാം ഒരുപോലെതന്നെ എന്നാണ്, നാല്പ്പത്തി ഏഴാം വയസ്സിൽ മരണത്തിന്റെ ഭീകര മുഖം മുന്നിൽക്കണ്ട കാൾ മാർക്സ് തന്റെ കുറിപ്പിൽ  എഴുതിയത്.

ജേർണലിസ്റ്റെന്ന നിലയിൽ പലപ്പോഴും താല്ക്കാലികജോലി ചെയ്തു കിട്ടിയ കുറഞ്ഞ വരുമാനം കൊണ്ട് കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാൻപോലും കഴിയാതിരുന്ന തനിക്കു തന്റെ മലദ്വാരത്തിനു തൊട്ടുമുകളിലുണ്ടായ ഒരു "ഫിസ്റ്റൽ" പഴുത്തൊലിച്ച് വല്ലാതെ ദുർഗന്ധം വമിച്ചിരുന്നത് തൻറെ കടുത്ത പട്ടിണിയേക്കാൾ ഏറെ ദുസ്സഹമായിരുന്നു. വളരെ കൃത്യമായിട്ടുതന്നെയും  തന്റെ പ്രശ്നങ്ങളെക്കുറിച്ച് വ്യവസായ പ്രമുഖനും ആത്മസുഹൃത്തുമായ "ഫ്രെഡിനെ" വിവരിച്ചെഴുതി അറിയിച്ചുകൊണ്ടിരുന്നു. തൻറെ സുഹൃത്ത്  ഫ്രെഡറിക്ക് ഏംഗൽസിനെ "ഫ്രെഡ്" എന്നാണു മാർക്സ് വിളിച്ചിരുന്നത്." രണ്ടര വർഷങ്ങളായി വ്രുഷണങ്ങളുടെ ഇടയ്ക്കുണ്ടായ അതിതീവ്രവും സഹിക്കാനാവാത്തതുമായ വ്രണങ്ങൾമൂലം തൊലിമുഴുവൻ പൊളിഞ്ഞു പോയിക്കഴിഞ്ഞിരിക്കുന്നു." ഏംഗൽസിന് അദ്ദേഹം എഴുതി.

ഡോക്ട്ടർ ഒരു പ്രതിവിധിയും കാണാതെ ഫലംകാണാത്ത രോഗ ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു പ്രയോജനവുമില്ലാതെ വർഷങ്ങളോളം നടത്തിയ ചികിത്സയെപ്പറ്റി അവസാനം രോഗിതന്നെ പരാതിപറഞ്ഞത്രേ." എല്ലാം കൊണ്ടും ഒരു കാര്യം വ്യക്തമാണ്. ഡോക്ടർമാരേക്കാൾ ഏറെ എന്റെ രോഗത്തെക്കുറിച്ചു (കാർബുങ്കൽ) എനിക്കു തന്നെയാണറിവുള്ളതെന്നു എനിക്കിപ്പോൾ മനസ്സിലായി."

ജീവിതഭാരത്താൽ നേരത്തെ നരപിടിച്ച തനിക്കു ഇവിടെ തെറ്റ് പറ്റിയത്രേ.  തന്നെ ചികിത്സിച്ച ത്വക് രോഗവിദഗ്ദ്ധനും ഇംഗ്ലീഷുകാരനുമായ ഡോ. സാം ഷൂസ്റ്റർ വളരെനാൾ നടത്തിയ അന്വേഷണത്തിലും കത്തിടപാടുകളിലും നിന്ന് അവസാനം ഒരു നിഗമനത്തിലെത്തി:  മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ, നിരീശ്വരവാദിയായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്, ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയുടെ അന്ത്യം കാണാൻ കൊതിച്ച വിപ്ലവകാരിക്ക്, "കാർബുങ്കൽ" രോഗം ബാധിച്ചിരുന്നില്ല!

കാൾ മാർക്സിന്റെ രോഗം ബാധിച്ചിരുന്ന ശരീരഭാഗങ്ങളിലെ ത്വക്കിന്റെ ആവർത്തിച്ചാവർത്തിച്ചുള്ള പരിശോധനകളിലും പരീക്ഷണങ്ങളിലും ഒരു "പരു" പോലും ഉള്ളതായി സ്ഥാപിച്ചെടുക്കുവാൻഡോക്ടർക്ക്  സാധിച്ചില്ല. "ഹൈഡ്രാഡെൻറിസ് സൂപ്പറേറ്റീവാ" (Hidradentis Suppurativa) അതല്ലെങ്കിൽ "അക്നെ ഇൻവെർസ" (Acne Inversa) എന്നോ മറ്റുപേരുകളിലും പറയാവുന്ന ഒരു ത്വക്കുരോഗത്തിന്റെ ലക്ഷണങ്ങൾമാത്രം കണ്ടുവത്രേ. അതുപക്ഷേ മുഖക്കുരുവുണ്ടാക്കുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്ന ഈ രോഗം വല്ലാതെ വിഷമത്തിലാക്കി.

ദീർഘകാലമായി വിട്ടുമാറാത്ത ജ്വലന സ്വഭാവമുള്ള ശരീരവീക്കം ജീവിതം തന്നെ നരകതുല്യമാക്കി. "തൊലിപ്പുറമേ ഉണ്ടാകുന്ന ഒരിനം കറുത്തനിറം  കുരുക്കളും സ്പർശിച്ചെടുക്കാവുന്ന വിധത്തിലുള്ള ഉരുണ്ട മുഴകളും ആദ്യം രൂപപ്പെടുന്നു." എന്ന് ബർളിനിലെ ചാരിറ്റി ഹോസ്പിറ്റലിലെ ഡോ. വോൾഫ്രാം സ്റ്റെറി രേഖപ്പെടുത്തി. പിന്നീട്  "പഴുപ്പ് നിറഞ്ഞ ഇത്തരം കുമിളകൾ കടുത്ത വ്യതിയാനങ്ങൾക്ക് വിധേയമായി ഭാഗന്തരം (ഫിസ്റ്റൽ) പൊട്ടിയൊഴുകി. പഴുപ്പിന്റെ വല്ലാത്ത ദുർഗന്ധം കാരണം രോഗിക്ക് സമൂഹത്തിൽ ഇറങ്ങി ച്ചെല്ലുവാൻപോലും വിഷമമായിരുന്നു. "ത്വക്ക് രോഗവിദഗ്ദ്ധരായിരുന്ന ഡോ. ഹെൽമുട്ട് ബ്രോയിനിംഗും, ഡോ. ഫോൾക്കർ വീനെർട്ടും വെളിപ്പെടുത്തി.

ഏറ്റവും ദയനീയമായത്, ശരീരത്തിലുണ്ടായ കറുത്ത കുരുക്കളും മുഴകളും കടുത്ത മാനസ്സികാഘാതത്തിനു വഴി തെളിച്ചുവെന്നതാണ്. അത് തന്നോടു തന്നെയുള്ള വെറുപ്പും ലജ്ഞയും വ്യക്തിത്വബോധനഷ്ടവും ഇതിന്റെ അനന്തര ഫലങ്ങളായിരുന്നെന്നു കാൾ മാർക്സിനെ ചികിത്സിച്ച ഡോ. സാം ഷൂസ്റ്റർ പില്ക്കാലത്ത് വെളിപ്പെടുത്തി.

സംസാരിക്കുമ്പോൾ മിക്കപ്പോഴും വിറയലും ഉണ്ടായിരുന്ന കാൾ മാർക്സ് വളരെ അസ്വസ്ഥനായി തന്നെ പറഞ്ഞു. "എവിടെയെങ്കിലും ഒന്നിരിക്കുന്ന കാര്യം ആലോചിക്കാൻ പോലും സാധിക്കുന്നില്ല, പ്രുഷ്ഠഭാഗത്തെ തൊലി പൊളിഞ്ഞു പോയിരിക്കുന്നതുകൊണ്ട്. അത് ഈ നിമിഷംപോലും എന്നെ വല്ലാതെതന്നെ ശല്യപ്പെടുത്തുന്നു.

1867ൽ തീവ്രരോഗത്തിനടിമയായ കാൾ മാർക്സിന്റെ കൃതി മൂലധനത്തിന്റെ തിരുത്തൽപ്രക്രിയ ചെയ്തശേഷം അതിനെ വെളിച്ചത്തു കൊണ്ടുവരാൻ ഉറ്റ ചങ്ങാതി ഏംഗൽസ് വ്യക്തമായ ഒരു തീരുമാനത്തിലെത്തിച്ചേരുക തന്നെ ചെയ്തു. രണ്ടാം പകുതിയിൽ തന്റെ രോഗത്തിന്റെ തീവ്രതയുടെ സ്വാധീനം വളരെയായിരുന്നെന്ന് ഏംഗൽസ് മനസ്സിലാക്കിയിരുന്നു.

ഗുരുതരമായ ത്വക് രോഗത്തിന്റെ സ്വാധീനത്തിൽ പ്രകോപിതനായി മറ്റുള്ള  ആളുകളിൽ  നിന്നും അകലാനും ആത്മവിശ്വാസം തകർന്നവനാകാനും മാർക്സിനിടയായി. അദ്ദേഹത്തെ നിത്യവും അലട്ടിയിരുന്ന ശരീരത്തിലെ നീര് വീക്കങ്ങളും മറ്റുമാണ്  ഇത്തരമൊരവസ്ഥ സൃഷ്ടിച്ചതെന്ന് കാൾ മാർക്സിനെ ചികിത്സിച്ച ഡോ. സാം ഷൂസ്റ്റർ സംശയിക്കുന്നുണ്ടായിരുന്നു. പോസ്റ്റ് ഹ്യൂമൻ റിസർച്ച് ചെയ്ത ഗവേഷകർക്കും കാൾ മാർക്സിനെപ്പറ്റി മറ്റൊരു വ്യത്യസ്തമായ നിഗമനത്തിലെത്താൻ സാധിച്ചില്ല. അതൊരുപക്ഷെ ഇതുവരെയും ഒട്ടും കാര്യമായി യാതൊരു നിഗമനത്തിലും എത്തിച്ചേരാൻ സാധിക്കാതിരുന്ന രോഗനിർണ്ണയാന്വേഷണപ്രശ്നത്തിലേക്ക് കാൾ മാർക്സ് ഒരു ചൂണ്ടുപലകയായി രുന്നിരിക്കാം.

കാൾ മാർക്സിന്റെ രോഗത്തിന് ചികിത്സ നടത്തിയ വിദഗ്ദ്ധരും നിർദ്ദേശം നൽകിയത് ACNE INVERSA യെപ്പറ്റി വിശദ പഠനം നടത്തുകയെന്ന ആശയം  ആയിരുന്നു. "ഇത്ര ഗുരുതരമായ ഒരുരോഗത്തിന് അടിമപ്പെട്ടയാളാണ് കാൾ മാർക്സ് എന്നറിയുന്നത്  അത്യധികം അതിശയകരമായിരിക്കുന്നു." ഇതിനിടെ ഇംഗ്ലണ്ടിലെ ഡർമ്മാറ്റോളജി വിദഗ്ദ്ധന്മാരുടെ അന്നത്തെ അസ്സോസിയേഷൻ പ്രസിഡണ്ട്‌ മാർക്സിനെ പറ്റി പറഞ്ഞു:  "കാര്യകാരണങ്ങളെക്കുറിച്ച് നമുക്ക് കൃത്യമായ അറിവില്ലാത്തതുമൂലം ഈ രോഗം ഇന്നുപോലും മതിയായ ചികിത്സയില്ലാതെ അവഗണിക്കപ്പെടുന്നു. പരിഹാരം ഒരുപക്ഷെ, രോഗം ബാധിച്ച പഴുത്തൊലിക്കുന്ന ശരീരഭാഗം മുറിച്ചുമാറ്റുകയായിരിക്കും. "എന്ന് ഡോ. ബ്രോയിനിംഗും, ഡോ. വീനേർട്ടും ഒരുപോലെ അഭിപ്രായപ്പെട്ടിരുന്നു.
                                                                                                                  
കുടുംബം -ഇടത്ത്-ഏംഗൽസ്
ഈ രോഗത്തിൽ നിന്നും വെറുതെയങ്ങനെ തീർത്ത്  രക്ഷപെടുകയില്ലെന്ന കാര്യത്തിൽ മാർക്സ്  തികച്ചും ബോധവാനായിരുന്നു. 1866 ഫെബ്രുവരി 20ന്‌ അദ്ദേഹം ആത്മ സുഹൃത്ത് ഏംഗൽസിനു ഇപ്രകാരം എഴുതി. "ഇന്ന്  ഞാൻ എന്റെ മൂർച്ചയുള്ള ഷേവിംഗ് കത്തി   എടുത്തു... എന്റെ സ്വന്തം ശരീരത്തിലെ 'ഡോഗിനെ' ഞാൻ മുറിച്ചുമാറ്റി. ഇനി എന്റെ സ്വന്തം ശരീരത്തിലെ ലൈംഗികാവയവങ്ങൾക്കിടയിലോ, അതിനടുത്തോ, ഡോക്ടർമാരെ അനുവദിക്കുന്നത് ഒട്ടു സഹിക്കാവുന്ന കാര്യമല്ല."

എങ്കിലും അദ്ദേഹം പിന്നെയും പതിനേഴു വർഷങ്ങൾ കൂടി ജീവിച്ചിരുന്നു. യഹൂദ വംശത്തിലെ ഒരു റാബിയായിത്തീരേണ്ടയാൾ, (പുരോഹിതൻ) കാൾ മാർക്സ്, ജീവിക്കാനും ഉപജീവനത്തിന് ജോലിചെയ്യാൻ വേണ്ടിമാത്രം ക്രിസ്ത്യാനിയായി മതം മാറിയ യാഹൂദ റാബിയുടെ പുത്രൻ, ഒടുവിൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ വിപ്ലവകാരി, അനീതിക്കെതിരെ, മനുഷ്യരുടെ മൌലീകാവകാശ സംരക്ഷണത്തിനു, ലോകജനതയോടു പുതിയ ജനകീയ വിപ്ലവസൂക്തം അഥവാ പ്രത്യയശാസ്ത്രം എഴുതി അറിയിച്ച പത്രപ്രവർത്തകൻ, വീണ്ടും വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്തു.
                                       14.3.1883ൽ കാൾ മാർക്സ് അന്തരിച്ചു.
/gk  
published in PRATICHAYA WEEKLY, 20.05.2008

Sonntag, 24. März 2013

ധ്രുവദീപ്തി: Politics // നാവരിഞ്ഞ നാസി ക്യാമ്പിന്‌ എണ്‍പതാണ്ട്‌ // George Kuttikattu


                                                                   

അഡോൾഫ് ഹിറ്റ്ലർ
നാവരിഞ്ഞും തലയറുത്തും എതിരാളികളെ ഉന്മൂലനം ചെയ്‌ത നെറികേടിന്റെ സ്വേച്‌ഛാധിപത്യ രൂപമായിരുന്ന അഡോൾഫ് ഹിറ്റ്ലർ  നിർമ്മിച്ച "കോൺസെന്റ്രെഷൻ ക്യാമ്പ്‌" എന്ന രാഷ്‌ട്രീയ തടങ്കല്‍ പാളയങ്ങൾക്ക് എണ്‍പതാണ്ട്‌. എതിര്‍ വാകളുടെ നാവരിഞ്ഞു. ചെറുത്തു നിന്നവരുടെയെല്ലാം  കഴുത്തരിഞ്ഞു. 'അരുതേ, അരുതേ", എന്നു പറഞ്ഞു കരഞ്ഞു കാലുപിടിച്ച്‌ ജീവ വായുവിനു വേണ്ടി കേണപേക്ഷിച്ച കുരുന്നുകള്‍ക്ക്‌ നാസി ക്യാമ്പ്‌കൾ കുരുതിക്കളമായി. സ്‌ത്രീത്വത്തിന്റെ ബാല്യകൗമാര- യൗവനങ്ങള്‍ നാസിപ്പടയുടെ കാമാര്‍ത്തിക്കു മുന്നില്‍ പിടഞ്ഞുപിടഞ്ഞു മരിച്ചു. ആരുടെയൊക്കെയോ ഗര്‍ഭം പേറേണ്ടിവന്ന യുവതികള്‍ പേറ്റുനോവനുഭവിക്കാതെ തന്നെ പേക്കിനാവുകൾ  കണ്ട കാള രാത്രികളില്‍ കൊടിയ മര്‍ദ്ദനമേറ്റു മരിച്ചു. എട്ടും പൊട്ടും തിരിയാത്ത പിഞ്ചോമനകളെ കൊതുകിനെ കൊല്ലുന്ന ലാഘവത്തോടെ കൊന്നൊടുക്കി. ഡാഹൗ മുതല്‍ ഔഷ്‌വിറ്റ്‌സ് വരെയുള്ള ആയിരത്തിഇരുന്നൂറോളം നാസി തടങ്കല്‍പ്പാളയങ്ങളില്‍ ഇന്നും പരശതം പേരുടെ ചോരക്കറ ഉണങ്ങി വറ്റി പ്പിടിച്ചിരിക്കുന്നു.

ദശലക്ഷമോ ദശദശലക്ഷമോ? എത്ര ലക്ഷ ങ്ങള്‍ നാസിപ്പടയുടെ നരവംശ ഹത്യയ്‌ക്കിരയായി? അവരില്‍  യഹൂദരുണ്ട്‌, കമ്മ്യൂണിസ്‌റ്റുകളും സോഷ്യല്‍ ഡമോക്രാറ്റുകളുമുണ്ട്. പുരോഹിതരും തത്വചിന്തകരുമുണ്ട്‌. ചിന്തകര്‍, അനേകം എഴുത്തുകാര്‍, പ്രഭാഷകര്‍, ജർമൻകാർ, വിദേശീയർ,  സ്‌ത്രീകൾ, കുഞ്ഞുങ്ങള്‍, രോഗികള്‍, ആസന്നമരണര്‍, സ്വവര്‍ഗരതിക്കാര്‍, ഹിജഡകള്‍, ഇവരെല്ലാം.   ഹിറ്റ്‌ലറെ നാവുകൊണ്ടല്ല മനസുകൊണ്ട്‌ എതിര്‍ത്തവര്‍പോലും ഭയാനകമായ ആ ഇരുട്ടറകളില്‍ ഇല്ലാതായി. രാജ്യവും ശക്‌തിയും മഹത്വവും ഹിറ്റ്‌ലര്‍ക്കു മാത്രമായി. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ പാതകത്തിന്‌ വഴിമരുന്നിട്ട ഹിറ്റ്‌ലറുടെ ഈ ഭ്രാന്തന്‍ ആശയത്തിന്റെ ഫലമായി ആദ്യത്തെ കോണ്‍സെൻട്രേഷൻ ക്യാമ്പ്‌ തുറന്നത്‌ 1933 ഫെബ്രുവരി 28- നായിരുന്നു. ലോകമാകെ കടുത്ത ദാരിദ്ര്യവും സാമ്പത്തിക മാന്ദ്യവും കൊടികുത്തിയ കാലം.

അന്നാണ്‌ ജര്‍മനിയുടെ  ഭരണകൂടത്തിനെതിരേ ഉരിയാടുകയോ നെറ്റി ചുളിക്കുകയോ ചെയ്യുന്നവരെ കൈകാര്യം ചെയ്യാന്‍ ജർമ്മനിയിലൊട്ടാകെ സർക്കാർവക കോണ്‍സന്‍ട്രേഷന്‍ ലാഗറുകള്‍ (തടങ്കല്‍ ക്യാമ്പുകള്‍) തുറക്കുമെന്ന്‌ ഹിറ്റ്‌ലര്‍ പ്രഖ്യാപിച്ചത്‌. ഭരണാധികാരിയുടെ തിട്ടൂരങ്ങളെ എതിർത്ത നിത്യശത്രുക്കളെ ഇല്ലായ്‌മ ചെയ്യാൻ സര്‍ക്കാര്‍ തുറന്ന ക്യാമ്പു കളില്‍ രാപ്പകല്‍ ധീരദേശാഭിമാനികള്‍ പീഡനവിധേയരായി. കൊടിയ ക്രൂര മര്‍ദനങ്ങളുടെയും അവരുടെ ഒടുവിലത്തെ ഏറ്റവും അതിസാഹസികമായ ചെറുത്തു നില്‍പിന്റെയും ദുരന്ത വിഭ്രാന്തരംഗങ്ങള്‍ ഭൂതകാലത്തിന്റെ പ്രേതങ്ങളായി ഇന്നും നിലനില്‍ക്കുന്ന ഓരോതടങ്കല്‍ പാളയങ്ങളിലെ ചുവര്‍ ചിത്രങ്ങളിൽ പതിഞ്ഞിരിക്കുന്നതു ചരിത്ര സത്യങ്ങളുടെ നിഴലുകളാണ്‌.


അംബര്‍നദിയും ഡാഹൗവും:

ജർമ്മനിയുടെ തെക്കു കിഴക്കുള്ള മനോഹര സംസ്‌ഥാനമായ ബവേറിയയെ ജർമ്മനിയിൽ 'ബയണ്‍' എന്നും വിളിക്കുന്നു. മ്യൂണിക്‌ നഗരമാണു തലസ്‌ഥാനം. അവിടെനിന്ന്‌  22 കി. മീ. വടക്കുപടിഞ്ഞാറു മാറിയ കേന്ദ്രമാണ്‌
ഡാഹൗ നഗരം. ജർമൻ കമ്യൂണല്‍ പദവിയനുസരിച്ച്‌ ഗ്രോസെ 'ക്രൈസ്‌റ്റഡ്‌' (ഉയർന്ന പദവിയുള്ള ജില്ലാ മേഖല) എന്നു വിളിക്കുന്നു. ആൽപ്സ്  മല നിരകളിലെ കുളിർമ്മ നിറഞ്ഞ നീര്‍ത്തുള്ളികള്‍ ഒഴുകിയെത്തുന്ന  അംബര്‍ നദി ലയിച്ചുചേരുന്നത്‌ ഡാഹൗവിലെ അംബര്‍ തടാകത്തിലാണ്‌. ഇതിന്‌ അംബര്‍ നദിയെന്ന പേരു ലഭിച്ചു. ചെറുപ്പത്തിൽ ഹിറ്റ്ലറെ  ഏറെ ആകർഷിച്ചിരുന്ന അംബര്‍നദിയുടെ കരയിലിരിക്കുന്ന ഡാഹൗ നഗരത്തെ തന്റെ എതിരാളികളുടെ ശവപ്പറമ്പാക്കി മാറ്റി.

ക്രൂരതയുടെ നിത്യസ്‌മാരകവേദിയില്‍-

നാവുകൾ വരണ്ടുണങ്ങിയ, ശവത്തിന്റെ ഗന്ധമുള്ള, വിളറിവെളുത്ത്‌ മൃത തുല്യരായി 'യഹൂദന്‍' എന്നെഴുതിയ ബോർഡുകൾ കഴുത്തിൽ കെട്ടിത്തൂക്കി അപമാനിതരായി അതിഭീകരതയുടെ നര ബലിവസ്തുക്കളെപ്പോലെയാണ്‌ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലേക്ക്‌ തടവുകാരെ കൊണ്ടുവന്നത്‌. നടന്നു നടന്നു നീങ്ങിനീങ്ങി ഇല്ലാതായിത്തീർന്ന ആയിരങ്ങളുടെ ആത്മക്കൾക്കായി ഹൃദയങ്ങളിൽ കരുതി വച്ചിരുന്ന പൂജാപുഷ്പങ്ങൾ അർപ്പിക്കാൻ മാത്രം സന്ദർശകർ ഇന്നും ഒഴുകുന്നു. തടവുകാരില്ലാത്ത വിശാലമുറ്റത്ത്‌ അവരുടെ നെടുവീർപ്പുകൾ അലയടിക്കുന്ന അവർക്കായി മാത്രമുള്ള സ്മരണാവേദി യിലാണ്‌ നാം ചെല്ലുക. അവിടെ എത്തുന്ന ആരിലും അന്യതാബോധം അനഭവപ്പെടില്ല. അവിടേയ്ക്ക് ഞങ്ങളും വന്നെത്തി.                                                                             

കോൺസെൻട്രേഷൻ ക്യാമ്പിലേക്കുള്ള 
റെയിൽപ്പാളം-പ്ലാറ്റ്‌ഫോറം 

റെയിലിന്റെ രഹസ്യം

സന്ദര്‍ശകരുടെ വാഹനങ്ങളെല്ലാം  കോണ്‍സെന്‍ട്രേഷന്‍ ലാഗറിന്‌ (ക്യാമ്പ്‌)തൊട്ടടുത്തുള്ള ഇന്‍ഫര്‍മേഷന്‍ സെന്ററിനടുത്തു നിര്‍മിച്ചിട്ടുള്ള വലിയ കാര്‍പാര്‍ക്കിലെത്തും. പാര്‍ക്ക്‌ ചെയ്യാന്‍ നിശ്‌ചിത സമയത്തേക്ക്‌ നിശ്‌ചിത ഫീസ്‌ അവിടെ സ്‌ഥാപിച്ചിരിക്കുന്ന പാര്‍ക്കിംഗ്‌ ഓട്ടോമാറ്റിലിട്ടാല്‍ അതില്‍ നിന്നും പാര്‍ക്ക്‌ കാര്‍ഡ്‌ ലഭിക്കും. നല്ല തെളിഞ്ഞ ആകാശം. വേനല്‍ക്കാലം കഴിഞ്ഞ്‌ കടന്നു വരുന്ന നല്ല ഇളംകാറ്റ്‌. കുറച്ചകലെ, പഴയ റെയില്‍പാളവും പ്ലാറ്റ്‌ഫോറത്തിന്റെ അവശിഷ്‌ടവും കാണുന്നു. വരുന്നവര്‍ വരുന്നവരെല്ലാം അവിടെനിന്ന്‌ ഫോട്ടോയെടുക്കുന്നു. ഹിറ്റ്ലറുടെ നാസി പട്ടാളം തടവുകാരെ ട്രെയിനുകളുടെ ബോഗികളിലടച്ച്‌ കൊണ്ടുവന്ന്‌ ഈ പ്ലാറ്റ്‌ഫോറത്തിലാണ്‌ ഇറക്കിയത്‌. അവരെ അവിടെ സ്വീകരിച്ചത്‌ ഹിറ്റലറുടെ ആരാച്ചാരന്മാര്‍ ആയിരുന്നു.

തീര്‍ഥാടനകേന്ദ്രമല്ല-

ഡാഹൗവും ഔഷ്‌വിറ്റ്‌സും പോലെയുള്ള ജര്‍മനിയിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും കോണ്‍സെന്‍ട്രേഷന്‍ ലാഗറുകള്‍" കെ. ഇസഡ്‌. "എന്നു നാസികൾ ചുരുക്കിപ്പറയുന്നു) തീര്‍ഥാടനകേന്ദ്രങ്ങളല്ല. തടവുകാരായിട്ട് പിടിക്കപ്പെട്ടവരെപ്പറ്റിയുള്ള പൂർണ്ണ വിവരങ്ങൾ ശേഖരിച്ചശേഷം അവരെ ലോറിയിൽ കയറ്റി അടുത്തുള്ള കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളിലേക്കു മാറ്റും. അതല്ലെങ്കിൽ അപ്പോൾത്തന്നെ ക്രൂരപീഡനങ്ങള്‍ക്ക്‌ വിധേയരാക്കും. ഓരോ ക്യാമ്പും വൈദ്യുതി പ്രവഹിക്കുന്ന മുള്ളുകമ്പിവേലികൾ കൊണ്ട്‌ അടച്ചിരുന്നു. ഓരോ സ്‌ഥലത്തും "ഷോ" വിചാരണ നടപടികൾ ചെയ്‌ത് അവരെ കൊന്നുകളഞ്ഞു . അവിടെയെല്ലാം എരിഞ്ഞുതീർന്നത് സാധാരണ മനുഷ്യരാണ്‌. ''മരണത്തിന്റെ  ഭയാനകമായ നിമിഷങ്ങളിലേക്കാണ്‌ തങ്ങള്‍ കടന്നുപോകുന്നതെന്ന്‌ തടവു കാരാക്കപ്പെട്ട കുട്ടികളോ സ്‌ത്രീകളോ മറ്റ്  പുരുഷന്മാരോ വിചാരിച്ചിരുന്നില്ല.

ആദ്യത്തെ തടങ്കല്‍ കേന്ദ്രം

ആദ്യത്തെ തടങ്കല്‍ കേന്ദ്രം-ഡാഹൌ, ജർമനി   

ആദ്യത്തെ കോണ്‍സെൻട്രേഷൻ 
ക്യാമ്പ് - 
ഡാഹൌ, ജർമ്മനി .
 1933 മാര്‍ച്ച്‌ 20. ഹിറ്റ്‌ലര്‍ ഒരു  അടിയന്തര നിര്‍ദേശം നൽകി. ഡാഹൗ മാർക്ക റ്റിൽ നിന്നും അധികം അകലെയല്ലാതെ സ്‌ഥാപിച്ചിരുന്ന, ഒന്നാം ലോക മഹായുദ്ധകാലത്ത്‌ രാജകുടുംബം ഉപയോഗിച്ചിരുന്ന  യുദ്ധോപകരണ നിര്‍മ്മാണശാല തടവുകാരെ അടച്ചിടാനുള്ള താവളമാക്കണം. അന്ന്‌ മ്യൂണിക്‌ നഗരത്തിലെ പോലീസ്‌ മേധാവിയായിരുന്ന ഹൈന്റിഷ്‌ ഹിംലര്‍ ആയിരുന്നു ഉദ്‌ഘാടനം നിർവഹിച്ചത്. ജർമ്മനിയിലെ ആദ്യത്തെ മാതൃകാ കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍ ആയിരുന്നു അത്‌. ഉദ്‌ഘാടനം നടന്ന്‌ രണ്ടാം ദിവസം മുതൽ അഡോൾഫ് ഹിറ്റ്‌ലറുടെ എതിരാളികളെ അറസ്‌റ്റ് ചെയ്‌ത് തടവുകാരാക്കി അവിടേക്ക്‌ കൊണ്ടുവന്നു. അവരുടെ കുടുംബാംഗങ്ങളും തടവുകാരായി.

ആർബൈറ്റ് മാഹ്റ്റ് ഫ്രൈ -

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലെത്തിയ ആരും സ്വാതന്ത്ര്യം എന്താണെന്ന്‌ അറിഞ്ഞില്ല. കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിനു ചുറ്റും നിര്‍മ്മിച്ചിരിക്കുന്ന ഇലക്‌ട്രിക്‌ മുള്ളുകമ്പിവേലിയും ഇരുമ്പു നിര്‍മിത കവാടവും ആരെയും ആകര്‍ഷിക്കും. "ആർബൈറ്റ് മാഹ്റ്റ് ഫ്രൈ" എന്ന്‌ ഇരുമ്പു നിർമിത അക്ഷരങ്ങളിൽ എഴുതിയ 'നാസി പരോള്‍' ആ ഗേറ്റിൽ ചേർത്തു വച്ചു പിടിപ്പിച്ചിരിക്കുന്നു. അതിനർത്ഥം "വർക്ക്‌ മേക്സ് വൺ ഫ്രീ" എന്നാണ്‌. നാസി കമാന്‍ഡര്‍ റുഡോള്‍ഫ്‌ ഹെസ്‌ ആയിരുന്നു ഈ ആശയം അന്ന് ആദ്യം നടപ്പാക്കിയത്‌. 'ഔഷ്‌വിറ്റ്‌സ്കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പിലായിരുന്നു ആദ്യ തുടക്കം. തുടർന്ന് എല്ലായിടത്തും നടപ്പില്‍ വരുത്തി. 1947ലെ ന്യൂയെന്‍ബര്‍ഗ്‌ യുദ്ധവിചാരണ കോടതി റുഡോൾഫ് ഹെസിനെ യുദ്ധകുറ്റവാളിയായി വധ ശിക്ഷയ്‌ക്കു വിധിച്ചു.

"
ആര്‍ബൈറ്റ്‌ മാഹ്റ്റ് ഫ്രെ" എന്ന പദപ്രയോഗത്തിന്റെ ഉറവിടം 1849- ലെ "നോയസ്‌ റെപ്രെട്ടോറിയും ഫ്യൂര്‍ ദി തിയോളോഗിഷേ സ്‌റ്റാറ്റിറ്റിക്‌" എന്ന മാസികയില്‍ നിന്നാണ്‌. അതില്‍ അന്ന്  പ്രസിദ്ധീകരിച്ച "സുവിശേഷവും അടിസ്‌ഥാനതത്വവും" എന്ന ലേഖനത്തിലെ വാചകം ആയിരുന്നു അത്‌. 'റുഡോള്‍ഫ്‌ ഹെസ്  ഉള്‍പ്പെടെ പലരും പിന്നീടതിനെ തെറ്റായി വ്യാഖ്യാനിച്ച്‌ ഉപയോഗിച്ചു. ഈ ഭ്രാന്തന്‍ പദപ്രയോഗം ഒടുവില്‍ മനുഷ്യജീവനെ ആളിക്കത്തുന്ന തീച്ചൂളകളുടെ ഇരയാക്കിത്തീര്‍ത്തു.
                                                                                           
ക്രെമാടോറിയം ഡാഹൌ 
ക്രൂരതയുടെ പ്രമാണങ്ങള്‍

കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളില്‍ തടവുകാരാക്കപ്പെടുന്നവര്‍ക്ക്‌ തല മുടിയും വേഷവിധാനങ്ങളും മാത്രമല്ല സ്വന്തം പേരും നഷ്‌ടപ്പെട്ടു. പകരം ഓരോരുത്തര്‍ക്കും ഓരോ നമ്പര്‍ മാത്രം നല്‍കി. അപ്പോൾ മുതൽ തടവിൽ അവന്‍ ഒരു വെറും നമ്പർ മാത്രമായിത്തീർന്നു. തടവുപുള്ളികള്‍ അവർക്ക് കിട്ടുന്ന നമ്പർ പറയാൻ അറിഞ്ഞിരിക്കണം.

വിദേശ തടവുകാർക്ക് ഇത്‌ ബുദ്ധിമുട്ടായിരുന്നു. ജർമൻ ഭാഷ പറയാനോ പാടാനോ ഒട്ടുമേ അറിയില്ലാത്തവർക്ക് ക്രൂരപീഡനം മാത്രമാണ് ലഭിച്ചത്. ജർമ്മനിക്ക് വെളിയിലെ തടവു കേന്ദ്രങ്ങളില്‍ പോളണ്ട്‌, ലറ്റ്‌ലാന്‍ഡ്‌, എസ്‌റ്റ് ലാന്‍ഡ്‌, ഗ്രീസ്‌ എന്നിങ്ങനെ എവിടെയും എല്ലായിടത്തും അതി ക്രൂരമായി തടവുകാര്‍ പീഡിക്കപ്പെട്ടു. 1933നും 45നും ഇടയ്‌ക്ക് ഡാഹൌവിൽ തന്നെ രണ്ടുലക്ഷത്തിലേറെ തടവുകാര്‍ പീഡിക്കപ്പെട്ടു.


മിക്കവാറും എല്ലാ കേന്ദ്രങ്ങളും സ്‌ത്രീ- പുരുഷ തട വുകാരെ വേര്‍തിരിച്ച്‌ പാര്‍പ്പിച്ചു. കുട്ടികള്‍ക്കായി വേറെയും കേന്ദ്രങ്ങള്‍ ഉണ്ടായി. നിര്‍ബന്ധിത ജോലി ചെയ്യിപ്പിച്ചു. അവശരായി പതിനായിര ങ്ങള്‍ കുഴഞ്ഞു വീണു മരിച്ചു. മുപ്പതിനായിരം പേര്‍ മരണപ്പെട്ടുവെന്നാണ് നാസി കണക്ക്‌. ഈ മരണങ്ങളുടെയും ക്രൂര പീഡനങ്ങളുടെയും യഥാ ർത്ഥ കണക്കുകൾ ലോകം ഇന്നും  അറിഞ്ഞിട്ടില്ല. ജർമ്മനിയിലും പുറത്തുമായി ഉണ്ടായിരുന്ന 1200 കോണ്‍സെന്‍ട്രേഷന്‍ ലാഗറുകളില്‍ പീഡനവും കൊലപാതകവും നിത്യസംഭവമായി. ജനങ്ങളെ മൃഗതുല്യരായിട്ട് നാസികള്‍ കണ്ടു. തടവിലാക്ക പ്പെട്ടവരുടെ തലമുണ്ഡനം ചെയ്‌തു. കുട്ടികളെയും മുതിര്‍ന്നവരെയും അംഗവൈകല്യമുള്ളവരെയും അന്ന് എലികളെപ്പോലെ മെഡിക്കൽ ഗവേഷണ പരീക്ഷണങ്ങൾക്കുപയോഗിച്ച്‌, ഒടുവിൽ വധിച്ചു.


തടവുകാരുടെ കുളിമുറികൾ   മരണമുറിയായിരുന്നു. കുളിമുറികളിലേക്ക്  നഗ്നരായി കയറിയവര്‍ ടാപ്പുകളിലൂടെ വരേണ്ട വെള്ളത്തിനു പകരം വിഷ വാതകം- സെന്‍ഫ്‌ഗ്യാസ്‌- ശ്വസിച്ച്‌ മരിച്ചുവീണു. അവരുടെ ജഡങ്ങളെല്ലാം  ലോറികളില്‍ അപ്രത്യക്ഷമാവുകയോ അടുത്തുള്ള പ്ലാൻ ചെയ്തുനിർമ്മിച്ച ക്രമറ്റോറിയത്തില്‍ചാമ്പലായിത്തീരുകയോ ചെയ്‌തു.

1933 മാര്‍ച്ച്‌ 13. ഹിറ്റ്‌ലര്‍ ഓസ്‌ട്രിയായെ തന്റെ അധീനതയിലാക്കിയ നാൾ മുതല്‍ ഡാഹൗവിലേക്ക്‌ വിദേശ തടവുകാരുടെ ഒഴുക്കു വർദ്ധിച്ചു തുടങ്ങി. 1938ല്‍ ഒക്ടോബർ ഒന്പതിനു 10911 ജർമൻ യഹൂദരെ ഡാഹൗവിൽ ഉള്ള കോൺസെൻട്രേഷൻ ക്യാമ്പ്  തടവിലാക്കി. ഇതിനിടയിൽതന്നെ സോവ്യറ്റ്‌ യൂണിയന്‍, പോളണ്ട്‌, ചെക്കോസ്ലവാക്യ, ഫ്രാന്‍സ്‌ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങളെയെല്ലാം തടങ്കലിൽ അടച്ചു. ഹിറ്റ്ലറിൻറെ 1933-45 കാലയളവില്‍ രണ്ടുലക്ഷത്തിലാറായിരം തടവുകാര്‍ ഡാഹൗവിലെത്തി. കണക്കുപ്രകാരം നാല്‍പതിനായിരം പേര്‍ അവിടെ അപ്പോൾ വധിക്കപ്പെട്ടതായി നാസികള്‍ രേഖപ്പെടുത്തി.
                                                                                  
  ചിത്രം -ഡാഹൌവിലെ പീഡനോപകരണം
മൂല്യമില്ലാത്ത ജീവന്‍-

"ഡാഹൗ" എല്ലാ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളുടെയും ഭീകരതയുടെ പ്രഥമ മാതൃകയായിരുന്നു. 1933 ജൂണ്‍  26ന്‌ സ്‌ഥാനമൊഴിഞ്ഞ നാസി കമാന്‍ഡര്‍ വേക്കര്‍ലെ അന്ന് തടവുകാരുടെ മേല്‍ യാതൊരു കരുണയും നല്‍കാത്ത 'സഹിഷ്‌ണുത' യുടെ നിയമം നടപ്പാക്കി. ഡാഹൗ കേന്ദ്രത്തെ "സ്‌കൂള്‍ ഓഫ്‌ ക്രൈം" എന്നാക്കി മാറ്റി.

'സഹിഷ്‌ണുത', 'ബലഹീനത' യെന്നതായിരുന്നു വേക്കര്‍ലെയുടെ സിദ്ധാന്തം. ബുദ്ധിശാലികള്‍- ചിന്തകരും എഴുത്തുകാരും, മതരാഷ്‌ട്രീയ നേതൃത്വങ്ങളും തന്റെ സ്‌കൂള്‍ ഓഫ്‌ ക്രൈമില്‍ വച്ച്  പീഡിപ്പിക്കപ്പെട്ടു. 2700 കത്തോലിക്കാ പുരോഹിതരെ ബ്ലോക്ക്‌ നമ്പര്‍ 26-ല്‍ അടച്ചു. നാസികളുടെ ഭാഷയില്‍ "മൂല്യമില്ലാത്ത ജീവന്‍"- ദൈവമില്ലാത്ത ലോകത്തേക്ക്‌ അവരെ അയച്ചു. പക്ഷേ, ദൈവം മാത്രം മതിയെന്ന്‌ ഉറക്കെപ്പറഞ്ഞ ധീരനും മറ്റു തടവുകാര്‍ക്ക്‌ മാതൃകയുമായിരുന്ന പ്രസിദ്ധനായ ഫാ. ജോര്‍ജ്‌ ഹേഫ്‌നറും മറ്റുള്ള സഹജീവികളെപ്പോലെ അന്ന് തടവറയിലായി.

ജര്‍മന്‍ ജനത മുഴുവന്‍ കുറ്റവാളികള്‍ ആണോ  ?

ജര്‍മന്‍ജനത മുഴുവന്‍ യഹൂദ വിരോധികളോ നാസികളോ 
ആയിരുന്നോ? ജർമൻ ജനത ലോകത്തിൽ വെറുക്കപ്പെട്ടവരാണോ?ഒറ്റവാക്കിൽ "അല്ലാ"എന്ന് ഉത്തരം പറയാം!

 യുദ്ധത്തടവുകാരെ അമേരിക്കൻ
പട്ടാളം മോചിപ്പിക്കുന്നു
.
'അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍' എന്നയാൾ കറുത്ത മുടിയുള്ള യഹൂദവംശ ജനായ ഓസ്‌ട്രിയന്‍ പൗരനാണ്‌, ജർമൻ  ജനത യെ ഒരു നൂറ്റാണ്ടിന്റെ നുണയുടെ ഇര യാക്കി മാറ്റിയത്‌. ജർമൻ വംശം സ്വര്‍ ണ്ണ നിറമുള്ള മുടിയുള്ള വെളുത്ത വർഗമായിരിക്കണം- "ആര്യവംശം"- എന്ന്‌ തെറ്റിദ്ധരിപ്പിച്ചത്‌ ജർമൻകാരല്ല. ലോക മഹായുദ്ധവും അന്നത്തെ യഹൂദ വിരോധവും ഇന്നലെകളില്‍ പെയ്‌തിറങ്ങിയ മഞ്ഞായിരുന്നു.

ജർമൻ ജനതയെ നമുക്കു ലോകമെങ്ങും കാണാം. യൂറോപ്യന്‍ യൂണിയന്‍ സംസ്‌കാരം ജർമൻ ജനതയുടെ അഭിമാനമാണ്‌. ലോക സമാധാനത്തിനുള്ള ശക്‌തമായ കൈകള്‍ യൂറോപ്യന്‍ യൂണിയന്‍ എന്ന ആശയമാണ്‌. ലോകത്തിനു മുന്നില്‍ ഇതിന്റെ വലിയ ആവശ്യവും  പ്രസക്‌തിയും  അവതരിപ്പിച്ചത്‌ ജര്‍മനിയാണ്‌. സമാധാന നൊബേല്‍ ലഭിച്ച യൂറോപ്യന്‍ യൂണിയന്റെ വിജയ പശ്‌ചാത്തലം ഈ വസ്‌തുതകളെ ശരിവയ്‌ക്കുന്നു. നാം കാണുന്ന യഥാർത്ഥ  വസ്‌തുതയാണിത്‌.- ചരിത്രം നമ്മെ പുതിയ പാഠങ്ങള്‍ പഠിപ്പിക്കുന്നു. ഈ വലിയ  തിരിച്ചറിവ്‌ ജനതകളുടെ മുന്‍വിധിയകറ്റാനും പുതിയൊരു ആധുനിക യുഗത്തെ ദര്‍ശിക്കാനുള്ള ശക്‌തിയും വഴിയും കാണിച്ചുതരുന്നു.

ലേഖകൻ ജോർജ് കുറ്റിക്കാട്ട് 
ഡാഹൗവിലെ   
കോണ്‍സെൻട്രേഷൻ 
ക്യാമ്പിനു മുൻപിൽ 
1945 ഏപ്രില്‍ 29-ന്‌ ഡാഹൗ കേന്ദ്രത്തിലെ തടവുകാരെ അമേരിക്കന്‍ പട്ടാളം മോചിപ്പിച്ചതിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗറിനെ മ്യൂസിയമായി ലോകത്തിനു കാഴ്‌ചവച്ചു. ഇവിടെ നമുക്കിന്ന്‌ സ്വതന്ത്രമായി, പ്രവേശനാനുമതി മുൻകൂർ വാങ്ങാതെ സന്ദർശിക്കാം. എല്ലാ തിങ്കളാഴ്‌ചയും ഡിസംബര്‍ 14-നു മാത്രം മ്യൂസിയം അടഞ്ഞു കിടക്കും. ബവേറിയ സംസ്‌ഥാന സാംസ്‌കാരിക വകുപ്പിന്റെ മേല്‍നോട്ടത്തിലാണിത്‌.

ഡാഹൗ കോണ്‍സെന്‍ട്രേഷന്‍ ലാഗര്‍, നൂറ്റാണ്ടിന്റെ ചോരക്കറയുണങ്ങാത്ത ഡാഹൗവിന്റെ മണ്ണില്‍ ഹിറ്റ്‌ലര്‍ റജിമെന്റിന്റെ ക്രൂരതയുടെ ജീവിക്കുന്ന പ്രതീകംപോലെ ജനമനസില്‍ തെളിഞ്ഞുനില്‍ക്കും. //-






(03.03.2013 published in             "Sunday Mangalam") -Mangalam Daily Kottayam

  ----------------------------------------------------------------------------

 Browse and share: dhruwadeepti.blogspot.com 

 ഈ  ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന  അഭിപ്രായങ്ങളുടെയും  ഉത്തരവാദിത്തം അതെഴുതുന്ന  വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും  അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക-

     

ധൃവദീപ്തി  ഓണ്‍ലൈൻ
 
Dhruwadeepti.blogspot.de 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371