Sonntag, 4. Oktober 2020

ധ്രുവദീപ്തി // ആനുകാലികം // വേളൂർ കൃഷ്ണൻകുട്ടി // കണ്ണുനീരിനും ചിരിക്കാനറിയാം.// ജോസഫ് കട്ടക്കയം



വേളൂർ കൃഷ്ണൻകുട്ടി 

കണ്ണുനീരിനും ചിരിക്കാനറിയാം.//

ജോസഫ് കട്ടക്കയം


 Joseph Kattakayam 


(മലയാളഭാഷയിലെ പ്രസിദ്ധ ഹാസ്യ സാഹിത്യകാരനായിരുന്ന അന്തരിച്ച വേളൂർ കൃഷ്ണൻകുട്ടിയെ ദീപികയിൽ ദീർഘകാലം തന്റെ സഹപ്രവർത്തകനായിരുന്ന പ്രമുഖ പത്ര പ്രവർത്തകൻ ശ്രീ. ജോസഫ് കട്ടക്കയം  അനുസ്മരിക്കുന്നു. ..) 


1973- ൽ തുടങ്ങിയ "മാസപ്പടി മാതുപിള്ള" വേളൂർ കൃഷ്ണൻകുട്ടി എന്ന ഹാസ്യ സാഹിത്യകാരനെ ഹാസ്യസാഹിത്യത്തിന്റെ ഉയരങ്ങളിലെത്തിച്ചു. ഇതേ പേരിൽ ഇറങ്ങിയ സിനിമയ്ക്ക് കൃഷ്ണൻകുട്ടി തന്നെ സംഭാഷണം രചിച്ചു. 1984- ൽ ഇറങ്ങിയ "പഞ്ചവടിപ്പാലം" 1984 - ൽ സിനിമയാക്കി. വിശ്രുത സംവിധായകൻ കെ. ജി. ജോർജ് ദൗത്യം ഏറ്റെടുത്തതോടെ വേളൂർ കൃഷ്ണൻ കുട്ടിയുടെ സൃഷ്ടികൾക്ക് ആരാധകരേറി. 

"അമ്പിളി അമ്മാവൻ", "വേല  മനസ്സിലിരിക്കട്ടെ", "സ്വന്തത്തിലും സ്വന്തം ലംബോധരൻപിള്ള", എന്നീ രചനകളും കൃഷ്ണൻകുട്ടിയുടെ സൃഷ്ടികൾക്ക് പിൻബലമേകി. 1974- ലെ ഇ. വി. കൃഷ്ണപിള്ള ജന്മശതാബ്ധി അവാർഡ് "വേല മനസ്സിലിരിക്കട്ടെ" എന്ന (മിസ്സലേനിയസ് വർക്സ് വിഭാഗം) കൃതിക്ക് ലഭിച്ചു. കെ. കരുണാകരൻ സ്മാരക സേവാദൾ അവാർഡ് അതെ വർഷം വേളൂർ കൃണൻകുട്ടിക്ക് ലഭിച്ചു. എം. ഡി. സെമിനാരി സ്‌കൂളിലും, സി. എം. എസ്. കോളജിലും ആണ് വിദ്യാഭ്യാസം.

ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ കേരളത്തിലെ കോട്ടയം ജില്ലയിലെ വേളൂർ എന്ന ഗ്രാമത്തിൽ ശ്രീ. എൻ. എൻ. കുഞ്ഞുണ്ണിയുടെയും പാർവ്വതിയമ്മയുടെയും മകനായി 1927- സെപ്റ്റംബർ 19- ന് വേളൂർ കൃഷ്ണൻ കുട്ടി ജനിച്ചു. കോട്ടയം എം. ഡി. സെമിനാരിയിലും, സി. എം. എസ് കോളജ് കോട്ടയത്തുമായിരുന്നു വിദ്യാഭ്യാസം. ദീപികയിൽ പത്രപ്രവർത്തകനായി "പത്രപാരായണൻ" എന്ന തൂലികാനാമത്തിൽ കോളം എഴുതുവാൻ തുടങ്ങി, തുടർന്ന് ദീപിക ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാകുകയും ചെയ്തു. പിന്നീട് എട്ട് വർഷങ്ങളോളം കേരളധ്വനിയുടെ പത്രാധിപ സമിതിയിൽ സേവനം ചെയ്തു. കൊച്ചിൻ സർവ്വകലാശാലയുടെ സെനറ്റിലും, ഓൾ ഇന്ത്യാ റേഡിയോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചിൽഡ്രൻസ് ലിറ്ററേച്ചർ ഉപദേശക സമിതിയിലും അംഗമായിരുന്നു. ഭാര്യയേയും മൂന്ന് മക്കളെയും ബാക്കിയാക്കി 2003 ആഗസ്റ്റ് 22- ന്,  രോഗിയായിത്തീർന്ന കൃഷ്ണൻകുട്ടി  കോട്ടയത്തുള്ള ഒരു സ്വകാര്യ ആശുപതിയിൽ വച്ച് നിര്യാതനായി. ശ്രീമതി ശാന്ത ഭാര്യയും, വിനോദിനി, കലാവിനോദിനി, വിനോദ് എന്നിവർ മക്കളുമാണ്. 

ഹാസ്യസാമ്രാട്ട്, നാടകാചാര്യൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കൃഷ്ണൻ കുട്ടി "പത്രപാരായണൻ" എന്ന എന്ന പേരിൽ ദീപികയിലെഴുതി ക്കൊണ്ടിരുന്ന പരമ്പര പ്രചുരപ്രചാരം നേടി. സാമൂഹ്യ-രാഷ്ട്രീയ വിമർശന ത്തിന്റെ മൊഴിമുത്തുകൾ എന്ന നിലയിൽ അദ്ദേഹത്തിൻറെ  ചിത്രരചന കൾ ശ്‌ളാഘിക്കപ്പെട്ടു. 

"പറയുമ്പോൾ എല്ലാം പറയണം". "അജ്ഞാത ഗായിക അതിലെ ഇതിലെ" "കൊടുത്ത് ഞാൻ അവനെനിക്കിട്ട് രണ്ട്" തുടങ്ങിയവ കൃഷ്ണൻകുട്ടിയുടെ ഹാസ്യാവതരണശൈലിയിലെ ചില തിളങ്ങുന്ന നുറുങ്ങുവെട്ടം മാത്രം.

സിനിമയും വാരികകളുമായുള്ള സമ്പർക്കം വേളൂർ കൃഷ്ണൻകുട്ടിയെ രചനാ ലോകത്തിന്റെ മുന്നിരയിലെത്തിച്ചു. കണ്ണീരുപ്പ് കലർന്നൊരു "വേളി"പ്പുടവ നനഞ്ഞു കുതിർന്ന രംഗം കഥാകാരന്മാർ അവതരിപ്പിക്കുമ്പോൾ മുട്ടത്ത് വർക്കിയേപ്പോലെ "തലപ്പന്തൽ ചേട്ടൻ / നല്ല നല്ല ചേട്ടൻ / തല്ലുകേല ചേട്ടൻ/ നുള്ളുകേല ചേട്ടൻ / നല്ല നല്ല ചേട്ടൻ എന്നുറക്കെപ്പാടാൻ കൃഷ്ണൻകുട്ടിക്ക് മടിയില്ല. ഒരു ദുഃഖത്തിൽ നിഴലാറുമ്പോൾ മനസ്സിലൊരു പൂവിരിയുന്നു. നോവിൻ മുൾപ്പടർപ്പിലുമെൻ ജീവിതം പൂവിൻ മനസ്‌മിതം തൂകുവാൻ തുടിക്കുന്നു എന്നുള്ള ദുഃഖം കലർന്ന രംഗങ്ങളും കൃഷ്ണൻകുട്ടിയുടെ ഓരോ രചനകളിൽ കണ്ടെന്നിരിക്കയില്ല. താനേ വാതുറന്നു ചിരിപ്പിക്കുന്ന തുറുപ്പ് ശീട്ട് ഇദ്ദേഹത്തിന് സ്വന്തം ദീപികയിൽ വാരാന്ത്യത്തിന്റെ ചുമതലക്കാരനാ യിരുന്നു വേലൂർ കൃഷ്ണൻകുട്ടി. പിന്നീട് ഫാ. അലക്‌സാണ്ടർ പൈകട C M I. വാരികയുടെ ചുമതലക്കാരനായപ്പോൾ സിനിമാ സംവിധായകനായ പി. ഭാസ്കരൻ വാരികയുടെ മുഖ്യപത്രാധിപനായി. "കണ്ണടയും ചക്രവാളവും എന്ന പേരിലുള്ള ഭാസ്കരൻ മാസ്റ്ററുടെ വാരാന്ത്യ പരമ്പര രാജ്യാന്തര പ്രീതി പിടിച്ചു പറ്റി. ജേർണലിസം കോഴ്‌സ് ഡയറക്ടർ തേക്കിൻകാട് ജോസഫ് ഭാസ്‌ക്കരൻ മാസ്റ്ററുടെ ടീമിലുണ്ടായിരുന്നു.

ഇണപ്രാവുകൾ എന്ന സിനിമയിലെ കണ്ണുനീരിന്റെ നനവുള്ള ഒരു ഗാനം ഓർമ്മയിലെത്തുന്നു. "കുരുത്തോലപ്പെരുന്നാളിന്‌ പള്ളിയിൽ പോയ് വരും കുഞ്ഞാറ്റ കുരുവികളെ.. കണ്ണീരും കയ്യുമായി നാട്ടിൻപുറത്തൊരു കല്യാണം നിങ്ങൾക്ക് കാണാം.., എല്ലാം മറന്നൊന്ന് മാപ്പ് ചോദിക്കുവാൻ എന്നിനി എന്നിനി കാണും? പക്ഷെ, "കണ്ണുനീരിനും ചിരിക്കാനറിയാം" എന്ന് കാട്ടി കൊടുക്കാനായിരുന്നു കൃഷ്ണൻകുട്ടിക്ക് ആവേശം. 

വയലാറിനൊപ്പം കവിത രചനാരംഗത്ത് ജയഭേരി മുഴക്കിയ പൊൻകുന്നം ദാമോദരന്റെ ശവദാഹത്തിനു പങ്കെടുക്കുവാൻ കോട്ടയത്തുനിന്നും പുറപ്പെട്ട മൂവർസംഘത്തിൽ വേളൂർ കൃഷ്ണൻകുട്ടിയും കഥാകാരനും ഗ്രന്ഥകർത്താവുമായ എൻ. വാസുക്കുട്ടനും, ദേശാഭിമാനി ലേഖകൻ ബിജു കുര്യനും ഉണ്ടായിരുന്നു. സംഘം പൊൻകുന്നത്തിറങ്ങി ദൈവസഹായം ഹോട്ടലിൽ പ്രഭാതഭക്ഷണത്തിന് ഇരുന്നു. വെയ്റ്റർ തളികയിൽ ചൂട് കാപ്പി കൊണ്ടുവന്നു. കൃഷ്ണൻകുട്ടിയുടെ ഒരു തമാശ കേട്ട് ഗുണ്ടുപൊട്ടുമാറുച്ചത്തി ൽ ഗ്ളാസ് കൈയിൽനിന്നും തെന്നിത്തെറിച്ചു. പിന്നെ ചിരിയുടെ നിലയ്ക്കാ ത്ത പ്രവാഹം. ചിരിയുടെ ഒരു തിര. പിന്നെയും തിര. കഥകളുടെ രാജകുമാര നായിരുന്ന കോട്ടയം പുഷ്പനാഥ് ആകട്ടെ വേളൂർ കൃഷ്ണൻകുട്ടിയുടെ മറ്റൊരു പതിപ്പാണ്.കേരളത്തിന് പുറത്തെങ്ങും യാത്രപോകാതെ ബ്രിട്ടനും, ബ്രസീലും, അമേരിക്കയും കഥയുടെ പ്രഭവകേന്ദ്രമാക്കാൻ പുഷ്പനാഥിന് കഴിഞ്ഞു. ആശ്ചര്യജനകമായ അവതരണം, അദ്ദേഹം തന്മയത്വമാക്കി കേരളത്തിന് പുറത്തു എങ്ങും സഞ്ചരിക്കാതെ ലോകാതിർത്തിവരെ സഞ്ചരിച്ച തോന്നൽ വായനക്കാരിലുണർത്താൻ വേളൂർ കൃഷ്ണൻകുട്ടിക്കും കഴിഞ്ഞു. പക്ഷെ കൃഷ്ണൻകുട്ടി ജർമ്മനിയിലെ ഹോപ്സ്റ്റൺ നഗരത്തിൽ നടത്തപ്പെട്ട കേരളമേള എന്ന പരിപാടിയിൽ അദ്ദേഹം നേരിട്ട് സംബന്ധിച്ചു. മലയാള ലോകത്ത് എഴുത്തിൽ അദ്ദേഹം രചനയുടെ വൈവിധ്യം സൃഷ്ടിച്ചു. 

പൊട്ടിപ്പൊട്ടി ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന വേളൂർ കൃഷ്ണൻ കുട്ടി നിലയ്ക്കുന്ന ഓർമ്മകളുടെ ശേഖരമാണ്. ഉന്നം മറന്ന് തെന്നിപ്പറക്കുന്ന തൂവാനത്തുമ്പികളെ വായനക്കാരന്റെ മുമ്പിൽ അദ്ദേഹം അണിനിരത്തി. മിട്ടുപൂച്ചയും തങ്കുപൂച്ചയും ഒക്കെ ഈ കഥാപാത്രങ്ങളുടെ ശേഖരത്തിലുണ്ട്. ഹാസ്യരംഗത്തെ ആ അതികായന്റെ ഓർക്കാപ്പുറത്തെ ഒളിയമ്പേറ്റ് പിടഞ്ഞ വരത്രെ! ഇദ്ദേഹത്തിന്റെ കഥാപാത്രങ്ങളിൽ നമ്മൾ ഓരോരുത്തരുമുണ്ട്. പരമ്പരയിലെ കഥാപാത്രങ്ങളെ ബാഹ്യാത്മകമായി ചിത്രീകരിക്കുന്നതിന് മുട്ടത്തു വർക്കിസാറിന്റെ 'നിക്കി' എന്ന ഹാസ്യപരമ്പര മാതൃകയായി. ചില ഉദാഹരണം - ദീപികയിൽ "പത്രപാരായണൻ" എന്ന പംക്തി അവതരിപ്പിച്ച കൃഷ്ണൻകുട്ടി വാർത്തകളിലെ സ്വാരസ്യം ഫലപ്രദമായി ഹാസ്യാത്മകമായി അവതരിപ്പിക്കാൻ ഈ കോളം ഉപയോഗിച്ചു. ചിരിയും ചിന്തയുമായി സാമൂഹ്യ രാഷ്ട്രീയ വിമർശനത്തിന്റെ നേർക്കാഴ്ചയായി ഒരു കാലത്ത് ഈ കോട്ടയത്തുകാരൻ തനി നാടൻ കുട്ടികൃഷ്ണനായി. ചുണ്ടിൽ പുഞ്ചിരിയും കക്ഷത്തിൽ ഉടുമുണ്ടിന്റെ ഒരു കോന്തുമായി തിരുനക്കര വട്ടം ചുറ്റിയിരുന്ന വേളൂരെ കൃഷ്ണൻ കുട്ടിയെ ഒരിക്കൽ പരിചയപ്പെട്ടവരോ ഒരു തവണ അദ്ദേഹത്തിൻറെ രചനകളിലൂടെ അഭിരമിച്ചവരോ മറക്കാനിടയില്ല. //-  
--------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Donnerstag, 1. Oktober 2020

ധ്രുവദീപ്തി // കവിത// അണയുന്ന വിളക്കുകൾ // ബേബി കലയൻകരി-


അണയുന്ന വിളക്കുകൾ // 

//- ബേബി കലയൻകരി - //

ദൈവങ്ങൾ എല്ലാം വഴിമാറി 
പോകുന്നു 
സാത്താൻ താണ്ഡവനൃത്തം 
ആടുന്നു.
പ്രച്ഛന്ന വേഷം ധരിച്ചു വില്ലനായി 
വന്നവൻ 
ആട്ടിയോടിക്കുന്നു 
മനുഷ്യകുലത്തിനെ 
അതിരുകൾ ഇല്ലാത്ത 
സഞ്ചാരിയാണവൻ 
പ്രമാണങ്ങളില്ലാതെ കടലും 
കടന്നവൻ 
അന്ധകാരം പരത്തി 
അധിപനായവൻ 
പുരോഹിതവർഗ്ഗത്തിൽ ഭീതി 
ജനിപ്പിച്ചു.
പൂട്ടുന്ന പള്ളിയും ഭദ്രാസനങ്ങളും...
ക്ഷേത്രങ്ങൾ ശിലകൾ മാത്രമായിത്തീരുന്നു ...
പൂജാരിയോടിയൊളിക്കുന്നു ദൂരെ ... 
വനത്തിലും 
ആൾദൈവങ്ങൾ അഭയത്തിനായ്‌ 
കേഴുന്നു...
അണയുന്നു വഴിയിൽ 
വിളക്കുകൾ ...
അന്ധകാരം പരക്കുന്നു വീഥിയിൽ 
വിജനമായ തെരുവും തീരവും ... 
കാലൊച്ച കേൾക്കുമ്പോൾ 
പേടിച്ചകലുന്നു 
ബന്ധങ്ങൾ എല്ലാം ശിഥിലമായി 
തീരുന്നു... 
തെരുവുകൾ, ഓരങ്ങളും 
ശൂന്യമായി മാറുന്നു...
മരണഭീതിയിൽ പിടയുന്ന 
ലോകത്ത് 
ഓഹരി സൂചിക മലക്കം 
മറിയുന്നു ...
സാമ്പത്യ വ്യവസ്ഥകൾ മാറി 
മറയുമ്പോൾ 
സ്വപ്‌നങ്ങൾ എല്ലാം 
തളച്ചിടപ്പെടുന്നു...
ഭൂമിദേവിതൻ നിലവിളി എന്നു 
പുലമ്പിടുന്നു ചിലർ 
ദൈവശാപം എന്നും പറഞ്ഞു 
തുടങ്ങുന്നു.
പുതിയൊരു വാതിൽ നമുക്കായി 
തുറക്കുമോ ...
പുതിയൊരു ദൈവം നമുക്കായി 
പിറക്കുമോ ...
നല്ലൊരു നാളേയ്ക്ക് ജന്മം 
കൊടുക്കുവാൻ ...

-//-

Dienstag, 29. September 2020

ധ്രുവദീപ്തി // Literature // മുട്ടത്തു വർക്കി // കാല്പനിക സ്വപ്നങ്ങളുടെ കഥാകാരൻ // ജോസഫ് കട്ടക്കയം



മുട്ടത്തു വർക്കി // 
കാല്പനിക സ്വപ്നങ്ങളുടെ കഥാകാരൻ //



 Joseph kattakayam
                     മലയാളികളുടെ കാല്പനിക സ്വപ്നങ്ങളെ ചിറക് വിടർത്തി ആകാശസീമകൾക്കപ്പുറമെത്തിച്ച  തൂലികയുടെ ഉടമ.  "പാടാത്ത പൈങ്കിളി"യുടെ കഥാകാരൻ. സാധാരണ മലയാളിയെ സ്വന്തം തൂലികയുടെ ഇന്ദ്രജാലത്താൽ വായനയുടെ ലോകത്തേയ്ക്ക് വിരുന്നു വിളിച്ച പ്രിയപ്പെട്ട സാഹിത്യകാരൻ. വടിവൊത്ത ജൂബ. ഇളം മഞ്ഞ (ഗബ്രിയേൽ ഗാർസ്യ മാർക്കോസിന് ഇഷ്ടപ്പെട്ട നിറം). ജൂബയ്ക്കുള്ളിൽ പരിശുദ്ധമായ കലാഹൃദയം സൂക്ഷിച്ച സഹൃദയൻ. നറുനിലാവിന്റെ നിറവിൽ പുഞ്ചിരി വിരിയുന്ന മുഖശ്രീ. സർവ്വേശ്വരൻ സർവൈശ്വര്യങ്ങളും കനിഞ്ഞനുഗ്രഹിച്ച അക്ഷയസൂര്യൻ. മലയാളിയുടെ മനസ്സറിഞ്ഞ ജനപ്രിയ രചനയുടെ കഥാകാരൻ. ഗ്രാമങ്ങളിലും വായനയുടെ നിറവസന്തം വിരിയിച്ച പാദുഷ- മലയാളിയുടെ സ്വന്തം മുട്ടത്തു വർക്കി. 1913 ഏപ്രിൽ 28- ന് കോട്ടയം ജില്ലയിലെ ചങ്ങനാശേരിക്ക് അടുത്തുള്ള ചെത്തിപ്പുഴ ഗ്രാമത്തിൽ ജനിച്ച വർക്കിസാർ 1989 മെയ് മാസം 28-)0 തിയതി 76-)0 വയസ്സിൽ അന്തരിച്ചു.  അദ്ദേഹം നാമേവരെയും വിട്ടു പിരിഞ്ഞിട്ട് ഇതിനകം മൂന്ന് പതിറ്റാണ്ടുകൾ (31 വർഷങ്ങൾ) പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.

ഗ്രാമത്തിന്റെ വിശുദ്ധിയും കഥാപാത്രങ്ങളുടെ ഓജസുറ്റ സംഭാഷണ ശൈലിയും മധുരം കിനിയുന്ന നാട്ടുഭാഷയും, മദ്ധ്യതിരുവിതാംകൂർ പശ്ചാത്തലമാക്കി തികച്ചും ഗ്രാമീണ കാൻവാസിൽ വിരചിച്ച ജീവസുറ്റ നായികാനായകന്മാർ മുട്ടത്തു വർക്കിയുടെ ഭാവനയിൽ വിളിയുടെയും ഹൃദയത്തിൽ തേങ്ങലായി, തെന്നലായി, തലോടലായി, തനിമയോടെ അവർ തീർത്ഥാടനം തുടർന്നു. അതെ! ഇന്നും സാധാരണ മലയാളി മനസ്സുകളിൽ ഈ കഥാപാത്രങ്ങൾ നിറഞ്ഞാടുന്നു. പൊൻകുന്നം വർക്കി എസ്റ്റാബ്ലിഷ്‌മെന്റിനെതിരെ "War Key" യുടെ (യുദ്ധത്തിന്റെ താക്കോൽ) സൂക്ഷിപ്പുകാരനാണ്. മുട്ടത്തു വർക്കി രചനയുടെ ജയഭേരി മുഴക്കിയ പോരാളിയും.

വലിയ ഒരു ശരീരത്തിൽ കലയേയും കാവ്യാത്മകതയേയും പ്രണയിക്കുന്ന മനസ്. ലക്ഷക്കണക്കിന് മലയാളികളെ വായനയുടെ അതിവിശാലമായ മാസ്മരിക  ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ അനന്യപ്രതിഭ. കവിതയും കാവ്യാത്മ കതയും പ്രസാദാത്മക ഭാവങ്ങളും ഒക്കെ നുരയുന്ന രചനയുടെ അനിർവചനീയമായ തലങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോകുന്ന കരകാണാക്കടലലയുടെ കഥാകാരൻ. മുകിൽ വർണൻ - മുട്ടത്തു വർക്കി.

മുട്ടത്തുവർക്കിയുടെ കഥാപാത്ര സൃഷ്ടിയും ആഖ്യാനപാടവവും നിത്യനൂതനമാണ്. മാനവചിന്ത അതിന്റെ എല്ലാ രൂപങ്ങളിലും മൗലികമായി അധിഷ്ഠിതമായിരിക്കുന്നത് ആഖ്യാനത്തിലാണ്. കഥപറച്ചിൽ മനുഷ്യ വർഗ്ഗത്തിന്റെ സാർവ്വത്രികവും നൈസർഗ്ഗികവുമായ സ്വഭാവം തന്നെ. കഥാഖ്യാനം മനസ്സിനെ വിമോചിപ്പിക്കാനും ശാക്തീകരിക്കാനും ഉതകണം. ബുദ്ധി, വികാരം, ഇന്ദ്രിയ സംവേദനം, ഭാവന എന്നീ സിദ്ധികളെല്ലാം കഥ പറച്ചിൽ കൂടുതൽ സജീവമാക്കുന്നു. ഒരു പ്രബന്ധത്തെയോ പ്രസംഗത്തെയോ അപേക്ഷിച്ചു വളരെക്കൂടുതലായി അത് സാധാരണക്കാരന്റെ അനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നു. ശരിയായ കഥാഖ്യാനം കഥാപാത്രങ്ങളുമായി താദാത്മ്യപ്പെടുവാൻ വായനക്കാരെ പ്രാപ്തരാക്കുന്നു. നല്ല കഥകൾ വായന ക്കാരുടെ ഉപബോധമനസ്സിനെ ആഴത്തിൽ സ്പർശിക്കുന്നു. ഈ സൈദ്ധാന്തിക പശ്ചാത്തലത്തിലാണ് വർക്കി സാറിന്റെ രചനയുടെ മൂല്യം വിലയിരുത്തേ ണ്ടത്. അദ്ദേഹത്തിൻറെ കഥാപാത്രങ്ങൾ നമ്മളിൽ ഓരോരുത്തരുമാണെന്ന തോന്നൽ ഉളവാക്കുന്നു. ഷേക്സ്പീയറുടെ വിശ്വവിഖ്യാതമായ "ദ ഹാംലെറ്റ്" എന്ന നാടകത്തിന് എഴുതിയ നിരൂപണത്തിൽ ഡേവിഡ് ഡേയ്ച്ചസ് ഇങ്ങനെ പറയുന്നു: "It is we who are Hamlets." വിരുദ്ധ വികാരങ്ങളുടെ സംഘട്ടനത്തിൽ പ്പെട്ടുഴലുന്ന ഹാംലറ്റിന്റെ ധർമ്മസങ്കടം ഹൃദയ ഹാരിയായി ഷേക്സ്പീയർ അവതരിപ്പി ക്കുന്നു. "To be or not to be or take arms against the sea of trouble".

മുട്ടത്തു വർക്കിയുടെ കാൻവാസ്‌ സാധാരണ മദ്ധ്യതിരുവിതാംകൂർ ജന ജീവിതത്തിന്റെ പരിച്ഛേദമാണ്. സാമൂഹികജീവിതത്തിന്റെ ഹൃദയ ത്തുടിപ്പുകളാണ് വർക്കിസാറിന്റെ തൂലിക ചലിപ്പിക്കുന്നത്.

അക്കരപ്പച്ച, ഒരു കുടയും കുഞ്ഞുപെങ്ങളും, ഇണപ്രാവുകൾ, പട്ടുതൂവാല, തെക്കൻ കാറ്റ്, ലോറ, നീ എവിടെ?, പാടാത്ത പൈങ്കിളി, മറിയക്കുട്ടി എന്നീ നോവലുകൾ ഹൃദയങ്ങളെ ത്രസിപ്പിക്കുന്ന ചടുലമായ രചനാവൈഭവത്തിനു ഉദാഹരണങ്ങളാണ്. രചനയുടെ വാഗ്മയങ്ങൾ വാർന്ന് വീഴുന്ന അത്ഭുത സിദ്ധി വർക്കിസാറിന്റെ രചനകളിൽ ഇതളിട്ടുണരുന്നു. ഇണപ്രാവുകളിലെ കഥാപാത്രങ്ങളായ അന്തോണിയും റാഹേലും വിശ്വസാഹിത്യ തലങ്ങളിലേ ക്ക് ഉയരുന്നു. ആന്റണി ആൻഡ് ക്ലിയോ പാട്രയിലെ കഥാപാത്രങ്ങളോട് 'ഇണപ്രാവുകളിലെ നായികാനായകന്മാരായ അന്തോണി- റാഹേല്മാരെയും ഉപമിക്കാറുണ്ട്.

അറുനൂറിലേറെ ചെറുകഥകളും ഡസൻ കണക്കിന് നോവലുകളും എഴുതിയ ശേഷമാണ് "ഇണപ്രാവുകളെ" വായനക്കാരുടെ അടുത്തേയ്ക്ക് അയയ്ക്കുന്ന തെന്ന് ആ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ വർക്കിസാർ പറയുന്നു. തന്റെ കഥാപാത്രങ്ങൾ നിർദ്ദോഷികളാണ്. അന്ധമായ സമൂഹം, നിഷ്ടൂര മായ സമൂഹം ഈ കഥാപാത്രങ്ങളെ ജീവിതത്തിന്റെ വിഷമ വൃത്തങ്ങളിലേ യ്ക്ക് തള്ളിവിടുകയാണെന്നു അദ്ദേഹം പറയുന്നു.

ഒരു സുഖ ശീതള ഗ്രാമീണ അന്തരീക്ഷത്തിലാണ് കഥ തുടങ്ങുന്നത്. "ശർക്കരേച്ചി" എന്ന തേന്മാവിന്റെ ചുവട്ടിൽ മൊട്ടിട്ടു വളരുന്ന പ്രണയം. ചുറ്റുപാടുകളുടെ സമ്മർദ്ദത്തിൽ ദുരന്തപര്യവസായിയായ കഥ. കാമുകീ-കാമുകന്മാരുടെ തിരക്കഥാസംഭാഷണത്തിന് വികാരതീവ്രത ഉൾച്ചേർക്കുന്ന ക്രാഫ്റ്റ് ഉദാത്തമായ തലങ്ങളിലേക്ക് ഉയരുന്നു. ഉദാഹരണം:

"ഏഴുനിലയുള്ള പൊൻമണിമാളികയിൽ 
നിന്നു നീ നിൻ മുഖം മാറ്റിക്കളയല്ലേ  
അക്കിളിവാതിലടയ്ക്കല്ലേ 
തൈമണിക്കാറ്റിലുലഞ്ഞോട്ടാ-
കുന്തളപ്പാളികൾ"

'പാടാത്ത പൈങ്കിളി'യുടെ കർത്താവിനെ പൈങ്കിളിക്കഥാകാരൻ എന്ന് ആക്ഷേപിച്ചവർ അനേകം. സാധാരണ വായനക്കാരനെ ശ്വാസം അടക്കി പിടിച്ചിരുത്തി വായിപ്പിക്കുന്ന ആഖ്യാനപാടവം ഇദ്ദേഹത്തിന്റെ മൗലിക പ്രതിഭയുടെ പ്രതിഫലനം മാത്രം.  

വർക്കിസാറിന്റെ രചനകൾ "പൈങ്കിളി"യെന്ന് പുച്ഛിച്ചു പുറംകാലുകൊണ്ട് തട്ടിയകറ്റുന്നതെന്തേ എന്ന ചോദ്യം സാഹിത്യവാരഫലക്കാരന്റെ മുമ്പിൽ വന്നു. ആകർഷകമായ പ്രേമകഥകളെ ആരും പുച്ഛിക്കാറില്ല. പ്രേമാവി ഷ്ക്കാരം ബഹിർഭഗസ്ഥമോ അയഥാർത്ഥമോ ആകുമ്പോഴാണ് ദുരനുഭവം ഉണ്ടാകുന്നതെന്ന് അന്തരിച്ച വിമർശന സാമ്രാട്ട് എം. കൃഷ്ണൻ നായർ പറഞ്ഞു. ഉപരിപ്ലവമായ ആശയങ്ങൾക്കാണ് "പൈങ്കിളി"കഥയിൽ മുന്തിയ പ്രാധാന്യം. ആർക്കും ആഴങ്ങളിലേക്ക് ചെന്നുപറ്റാനറിയില്ലാത്ത അവസ്ഥ. ഈ അടിസ്ഥാനത്തിൽ പൈങ്കിളിക്കഥകളിലെ ജീവിത ചിത്രീകരണം അവാസ്തവമായി, അതിഭാവുകത്വമുള്ളതായി മനസ്സിന് പരിപാകം വന്നവർ ക്ക് തോന്നും. "രചന അസത്യാത്മകവും അതിഭാവുകത്വമാർന്നതുമായാൽ അനുവാചകൻ അധ:പതിക്കും" എന്ന ന്യായം പറഞ്ഞാണ് കൃഷ്ണൻ നായർ പൈങ്കിളിക്കഥകളെ തള്ളിപ്പറഞ്ഞത്.

"മ"പ്രസിദ്ധീകരണങ്ങളിലെ "പൈങ്കിളി"ക്കഥകൾ മാത്രമേ ഒരഞ്ചു കൊല്ല ത്തേയ്ക്ക് ഉണ്ടാകുന്നുള്ളൂ, എന്നുവച്ചാൽ കേരളജനത ഒന്നിനും കൊള്ളാത്ത വരായി അധഃപതിക്കുമെന്ന് കൃഷ്ണൻ നായർ പറഞ്ഞു. കലാകാരന്മാർ തങ്ങ ളുടെ സ്വത്വം രചനകളിൽ നിവേശിപ്പിച്ചു അതിന് അന്യാദൃശ്യ സ്വഭാവം വരുത്തും. "തത്തമ്മേ പൂച്ച പൂച്ച" എന്ന മട്ടിൽ എല്ലാവരും ഒരേ വസ്തുതയും ആവർത്തിക്കുന്നു. "മനുഷ്യന്റെ ക്ഷുദ്രവികാരങ്ങളെ ഇളക്കിവിടുന്ന പൈങ്കിളിക്കഥകളാണ്."- കൃഷ്ണൻനായർ അന്തിമ യുദ്ധത്തിന്റെ കുന്തമുന ഉയർത്തി.

"കരകാണാക്കടലിൽ" സത്യൻ നായകവേഷമിട്ടു. മറ്റു മിക്ക ചിത്രങ്ങളിലും പ്രേംനസ്സീർ ആണ് നായകൻ. ശാരദയും, ഷീലയും, മിസ്.കുമാരിയും നായികമാർ. തന്റെ ചിത്രത്തിൽ വേഷമിട്ട താരങ്ങളുമായി വർക്കിസാറിന് നല്ല ബന്ധമുണ്ടായിരുന്നു. "കരകാണാക്കടലിലെ " നായകനെ സത്യൻ അഭ്രത്തിൽ അനശ്വരനാക്കി.

മുട്ടത്തു വർക്കിയുടെ രചനകളെ "പൈങ്കിളി" യെന്ന് ആക്ഷേപിക്കുന്നവർക്ക് അദ്ദേഹത്തിൻറെ രചനാസൗകുമാര്യത്തെപ്പറ്റി എന്താണ് പറയാനുള്ളത്? മലയാളിയുടെ വായനാശീലത്തെ ഊട്ടിവളർത്തിയത് ആരാണ്? സ്വർണ്ണം വാരി വലിച്ചിട്ടിരിക്കുന്നതിനിടയിൽ ഇരുമ്പ്പൊടി തെരയുന്നതെന്തിന്? "പാടാത്ത പൈങ്കിളി" യും "ഇണപ്രാവുകളും" ഇറങ്ങിയ കാലത്ത് ഓരോ വീടിന്റെയും ഉമ്മറപ്പടിയിൽ നോവൽ ഖണ്ഡശയായി പ്രസിദ്ധീകരിക്കുന്ന പത്രത്തിന്റെ വാരാന്ത്യം ഒരു വേള കണ്ണോടിക്കാൻ കാത്തുനിന്ന അമ്മമാരു ടെ നിര പതിവ് ദൃശ്യമായിരുന്നു. തകഴിയുടെ ഭാര്യ കാത്തയ്ക്കും പുത്രിക്കും വർക്കിക്കഥകൾ ഹരമായിരുന്നു.

മുറുക്കിചുവപ്പിച്ച ചുണ്ടുകൾ, രൂപഭദ്രതയുള്ള തിളക്കമാർന്ന പല്ലുകൾ, ചുണ്ടിൽ വിരിയുന്ന മന്ദഹാസം, ചിന്തേരിട്ട് ചിത്രം വരുത്തിയ വേഷ്ടി. ഒരു കൈയിൽ മുറുക്കാൻ ചെല്ലവും, അതാത് വാരികകൾക്ക് കൊടുക്കാനുള്ള നോവലുകളുടെ അദ്ധ്യായങ്ങളും അടുക്കിവച്ച ബാഗ്. മറ്റേ കയ്യിൽ നീണ്ട കാലൻകുട. തിരക്കേറിയ നഗരഹൃദയ ഭൂമിയിലെ കവലകൾ മുറിച്ചുകടന്ന് ഈ ഒറ്റയാൾ പട്ടാളത്തിന്റെ കുതിപ്പ് - പത്രം ഓഫീസിലേയ്ക്ക്. കിതപ്പറിയാ ത്ത കുതിപ്പ് - പൊക്കക്കുറവാണെന്റെ പൊക്കം എന്ന മട്ടിൽ.

'ദീപിക' യിൽ "നേരും നേരമ്പോക്കും" എന്ന പരമ്പര "ജിൻ" എന്ന തൂലികാ നാമത്തിൽ പ്രസിദ്ധീകരിച്ചു. ഡെസ്കിൽ വിവർത്തനത്തിന്റെ ചുമതലക്കാര നായിരുന്നു സാർ, വിവർത്തനഭാഗം പദാനുപദ വിവർത്തനമാക്കാതെ അതിന് മൗലികമായ ഓജസ്സും തേജസ്സും സന്നിവേശിപ്പിക്കാനായി ആർതർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസും, ബോറിസ് പാസ്റ്റർ നാക്കിന്റെ ഡോ. ഷിവാഗോയും വർക്കിസാർ വിവർത്തനം ചെയ്തു.

'നേരും നേരമ്പോക്കും' എന്ന പംക്തിയിൽ 'ഗുരുവും ശിഷ്യനും' എന്ന ശീർഷകത്തിൽ ഉള്ള ചോദ്യോത്തരഭാഗം ഉൾപ്പെടുത്തിയിരുന്നു. ഓരോരോ ഞായറാഴ്ചകളിലെ വാരാന്ത്യത്തിലെ പ്രത്യേക ഐറ്റമാണ് ജിൻ. ഹൃദ്യമായ നർമ്മമായിരുന്നു, ഇതിന്റെ സത്ത. കൂട്ടത്തിൽ പറയട്ടെ, ജിന്നും, ഷിവാസ് റീഗലും സാറിന്റെ ഇഷ്ട പാനീയങ്ങളായിരുന്നു. പൈങ്കിളി എന്ന് പറഞ്ഞു വർക്കിസാറിന്റെ നോവലുകളെ ആക്ഷേപിച്ച വാരഫലക്കാരൻ സാഹിത്യ വാരഫലത്തിൽ ഉപയോഗിച്ച ചോദ്യോത്തരശൈലി ഗുരുവും ശിഷ്യനും എന്ന വർക്കിസാറിന്റെ ശീർഷകത്തിൽനിന്നും കടം കൊണ്ടതാകുമോ?

നർമ്മോക്തികളുടെ മൊഴിമുത്തുകൾ വിളമ്പിയ 'നിക്കി' എന്ന ചിത്രകഥ വർക്കിസാർ ദീപികയിലൂടെ അവതരിപ്പിച്ചു. ഇതിൽ ഒരു കഥാപാത്രമായ തലപ്പന്തൻ ചേട്ടന്റെ സ്വാഭാവമഹിമയെ വാഴ്ത്തുന്നത് നോക്കുക:

"തലപ്പന്തൻ ചേട്ടൻ 
നല്ല നല്ല ചേട്ടൻ 
തല്ലുകേല ചേട്ടൻ  
നുള്ളുകേല ചേട്ടൻ 
നല്ല നല്ല ചേട്ടൻ"  

താൻ നിൽക്കുന്നത് ഈ മണ്ണിന്റെ മാറിലാണെന്നും ഭൗതികയാഥാർത്ഥ്യങ്ങ ൾ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഉച്ചവരെ അദ്ധ്വാനം കഴിഞ്ഞാണ് അദ്ദേഹം ഓഫീസിൽ പോയിരുന്നത്. നെല്ലിൻതണ്ട് മണക്കുന്ന വഴിയിലൂടെ താറാവ്‌നടത്തം . മരച്ചീനിക്ക് കണപൊട്ടുന്ന സ്വര ത്തിനു കാതോർത്ത് ആരുമായും ഇഴുകിച്ചേരുന്ന സ്വഭാവം. ഔന്നത്യത്തി ന്റെ മുഖം മൂടി അദ്ദേഹത്തിന് അന്യമായിരുന്നു. കൊണ്ടും കൊടുത്തും മുന്നേറുന്ന സംഭാഷണ ചാതുരി. സംഭാഷണമദ്ധ്യേ അഹിതമായത് വല്ലതും എഴുന്നള്ളിച്ചാൽ ഉടൻ പ്രതികരിക്കും. "എനിക്കിത് വരണമെടാ "...

"ലോറാ നീ എവിടെ?" എന്ന നോവലിന് ഒരു ആസ്വാദനം എഴുതാൻ അദ്ദേഹം ഈയുള്ളവനെ സമീപിച്ചു. ഗുരുവിന്റെ വലിയ അംഗീകാരമെന്ന നിലയിൽ ആ ദൗത്യം ഞാൻ നിറവേറ്റി.

മുട്ടത്തു വർക്കിസാറിന്റെ വേർപാടിന്റെ ഓർമ്മകൾ മൂന്ന് ദശകങ്ങൾ പിന്നിടുമ്പോൾ അശ്രുപുഷ്പങ്ങൾ അർപ്പിക്കുന്നു. //-
-----------------------------------------------------//-------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Freitag, 18. September 2020

ധ്രുവദീപ്തി // //:Religion // പുരോഹിത അഹന്ത- ആർക്കിയോളജിക്കൽ നിരോധനം ഉത്തരവ് കാറ്റിൽ പറത്തിയ വർ // George Kuttikattu, Germany.

ധ്രുവദീപ്തി // //:Religion // 

പുരോഹിത അഹന്ത- ആർക്കിയോളജിക്കൽ നിരോധനം ഉത്തരവ് കാറ്റിൽ പറത്തിയവർ // George Kuttikattu, Germany-


പുരോഹിത അഹന്ത//- 

ആർക്കിയോളജിക്കൽ വകുപ്പിന്റെ 

നിരോധനം ഉത്തരവ് കാറ്റിൽ പറത്തിയ അറക്കൽ മെത്രാനും 

കുറെ പുരോഹിതരും.


Donnerstag, 17. September 2020

ധ്രുവദീപ്തി // Politics // കെ. സി. സെബാസ്ററ്യൻ സ്മരണകൾ // യാത്രക്കിടയിൽ // സമ്പാദകൻ - ജോർജ് കുറ്റിക്കാട്ട് -

 

"1982, മാർച്ച്  24  ന് Late ശ്രീ. കെ.സി. സെബാസ്ററ്യൻ എഴുതിയ ലേഖനപരമ്പരയിൽനിന്ന്..." 

നാറാണത്തു ഭ്രാന്തനും മുന്നണി രാഷ്ട്രീയവും 

Late Shree. K. C. Sebastian 
(1929- 1986)   
ൽഹിയിൽ ഒന്നാംനിലയിലുള്ള എന്റെ ഫ്‌ളാറ്റിലിരുന്നു നോക്കുമ്പോൾ താഴെയുള്ള ഫ്‌ളാറ്റിന്റെ പരിസരം വൃത്തിയാക്കുന്ന അയാളെ എന്നും കാണാം. പ്രായമെത്രയെന്ന് നിശ്ചയിക്കാൻ സാദ്ധ്യമല്ല. അത്ര ശോഷിച്ചതും വികൃതവുമാണ്. ശരീരവും മുഖവും തണുപ്പുകാലമായാൽ കീറിയതും പറിഞ്ഞതുമായ നിരവധി ഉടുപ്പുകളും കോട്ടുകളും ഒന്നിന് മേലൊന്നായി ധരിച്ചു കൊണ്ടായിരിക്കും നടപ്പ്. ഓരോരോ ജോലി ചെയ്യുമ്പോഴും അവ മാറ്റി വയ്ക്കാറില്ല. വേനൽക്കാലമാകുമ്പോൾ വേഷമൊന്ന് മാറും. കീറിയതും പറിഞ്ഞതുമായ പാന്റും ഷർട്ടും കോട്ടും ഷൂസും ആയിരിക്കും അപ്പോൾ വേഷം. പക്ഷെ ജോലിയുടെ രീതിയിലോ സ്വഭാവത്തിലോ മൂന്നു വർഷമായി ഒരു മാറ്റവുമില്ല. എല്ലാം ചിട്ടയായും ക്രമമായും അടുക്കായും ഒരേ രീതിയിൽത്തന്നെ നടത്തുന്നു. 

ആരോടുമയാൾ ഭിക്ഷ യാചിച്ചു കണ്ടിട്ടില്ല. എന്നാൽ വാഹനങ്ങൾ വന്നു നിന്നാൽ അവിടെ ചുറ്റിപ്പറ്റി നിൽക്കും. ദൈന്യഭാവത്തിൽ മുഖത്തേയ്ക്ക് ഒന്ന് നോക്കും. ആരെങ്കിലും കൈ കമഴ്ത്തി നീട്ടിയാൽ അയാൾ അത് കൈ മലർത്തി വാങ്ങും. എന്തെങ്കിലും കിട്ടിയാലുമില്ലെങ്കിലും മുഖത്തു ഒരു ഭാവ വ്യത്യാസമില്ല. വാഹനം വിട്ടുപോകുമ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ജോലി തുടരും.

പരിസരം വൃത്തിയാക്കുന്ന ജോലിക്ക് താഴെയുള്ള ഫ്‌ളാറ്റുകാർ അയാൾക്ക് എന്ത് പ്രതിഫലം കൊടുക്കുമെന്ന് എനിക്കറിയില്ല. അയാളുടെ ജീവിതം ഈ വിധമായതിന് കാരണമെന്തെന്നറിയാൻ എനിക്ക് വാസ്തവത്തിൽ ജിജ്ഞാസ ഉണ്ട്. വല്ലപ്പോഴും 25 പൈസയോ 50 പൈസയോ കൊടുക്കുന്ന പരിചയമുള്ളത് കൊണ്ട് ചോദിച്ചാൽ വിവരം പറയുമായിരിക്കും. എനിക്ക് ഹിന്ദി അത്ര നല്ല വശമില്ലാത്തതുകൊണ്ട് ഹിന്ദി വശമുള്ളവരെക്കൊണ്ട് ഒരിക്കൽ സംസാരി പ്പിച്ചു നോക്കി. അവർക്കയാളുടെ കൊഞ്ഞ സംസാരം തിരിച്ചറിയാൻ പറ്റി യില്ല. പത്തിരുപത് കൊല്ലം മുമ്പ് അയാൾ ഫ്‌ളാറ്റിന്റെ പരിസരം നന്നാക്കുന്ന ജോലി സ്വയം ഏറ്റെടുത്തതാണത്രെ. അര  ഡസനോളം കുടുംബങ്ങളവിടെ താമസിക്കുകയും മാറിപോവുകയും ചെയ്തിട്ടുണ്ട്. പക്ഷെ അയാളാരുടെയും സർവീസിലല്ലാത്ത ആ ഫ്‌ളാറ്റ് പരിസരം ശുചീകരിക്കുന്ന ജോലിക്കാരനാണ്. ആരോടുമൊന്നും സംസാരിക്കുകയില്ലെന്നതും അയാളുടെ പ്രത്യേകതയായി എനിക്ക് തോന്നിയിട്ടുണ്ട്.

രാവിലെ പത്തുമണിയോടെ ജോലിസ്ഥലത്തെത്തും. കുറ്റിച്ചൂൽ, കൂർത്ത കമ്പി, പൊടി തുടയ്ക്കുന്ന മറ്റൊരു ചൂൽ ഇത്രയുമാണ് പണി ആയുധങ്ങൾ. വന്നാലുടൻ പണി ആരംഭിക്കുകയായി.

അയാൾക്കാരോടും ഒരു മമതയും വിരോധവുമില്ലെന്നു നേരത്തെ പറഞ്ഞ താണ്. പക്ഷെ ഒരു സാധനത്തോട് പരമ വിരോധമാണ്- ഉണങ്ങിയ ഇല. അതെവിടെ കണ്ടാലും അയാൾക്ക് കലിവരും. ഇലയെടുത്തു ഓടയിലെറിയു കയോ കയ്യിൽ വച്ച് തിരുമ്മി പൊടിച്ചു പറപ്പിച്ചു കളയുകയോ ചെയ്യും. അത്രയുമായാൽ ചിലപ്പോൾ മുഖമൊന്നു പ്രസാദിച്ചു എന്ന് വരാം. അങ്ങനെ പ്രാസാധിക്കണമെന്നും നിർബന്ധമില്ല.

ഫ്‌ളാറ്റിന്റെ മുറ്റത്തൊരു വേപ്പുമരം പടർന്ന് പന്തലിച്ചു നിറയെ ഇലകളുമായി നിൽപ്പുണ്ട്. വേപ്പിൽനിന്ന് ഇലകൾ പൊഴിയും. ഒരു കാറ്റുകൂടി വന്നാൽ ഇല പൊഴിച്ചിലിന്റെ കാര്യം പറയാനില്ല. കഴിഞ്ഞ 10, 20 കൊല്ലമായി ഈ കൂറ്റൻ വേപ്പിന്റെ ഇല അടിച്ചു കളയുകയാനായാൾ.

രാവിലെ ജോലിക്കുള്ള വേഷവുമായി വേപ്പുമരത്തിന്റെ ചുവട്ടിലെത്തുന്നു. കുറ്റിച്ചൂൽ ഉപയോഗിച്ച് തറയിൽ കിടക്കുന്ന ഓരോ ഉണക്ക ഇലയും അടിച്ചു മാറ്റുന്നു. ചില ഇലകൾ കാട്ടുപുല്ലിനടിയിൽ ഒളിച്ചിരിക്കും. അയാൾ അത് കണ്ടു പിടിക്കും. ചൂലിന് നീക്കാൻ കഴിയാത്ത ആ ഇലകൾ നീക്കാനാണ് കൂർത്ത കമ്പി ഉപയോഗിക്കുന്നത്.

ഏതാനും മണിക്കൂർ കൊണ്ടൊരുഭാഗം തുടച്ചു വൃത്തിയാക്കും. അത് കഴിഞ്ഞു മറ്റു സ്ഥലത്തേയ്ക്ക് പോകുന്നതിനുമുമ്പ് വിജയഭാവത്തോടെ ഒരു തിരിഞ്ഞുനോട്ടമാണ്. ഒരു കാറ്റ് വന്നാൽ മുഖം വീണ്ടും കറക്കും. മണിക്കൂറു കൾ ശ്രമിച്ചു വൃത്തിയാക്കിയ സ്ഥലം മുഴുവൻ വീണ്ടും കരിയില പിടിച്ചട ക്കിയിരിക്കുന്നു. നേരത്തെ അടിച്ചു കൂട്ടിയ കരിയില വാരിക്കളയാൻ നിൽക്കാതെ പുതിയ ഇലകൾ അടിച്ചു മാറ്റാനുള്ള നീക്കമായി. ഇതിനിടയിൽ കാറ്റുവന്നു നേരത്തെ കൂട്ടിയിട്ടിരുന്ന ഇലകൾ ചിതറിക്കുന്നത് സാധാരണ സംഭവമാണ്. പിറുപിറുത്തുകൊണ്ട് ജോലി തുടരുന്നതല്ലാതെ പണികൾ ഉപേക്ഷിക്കുകയില്ല.

ഉച്ചയ്ക്ക് വീട്ടുകാർ എന്തെങ്കിലും ആഹാരം നൽകും. കൈ വസ്ത്രത്തിൽ തുടച്ചു വൃത്തിയാക്കി ആഹാരസാധനം രണ്ടു കയ്യിലുമായി വാങ്ങും. വല്ല വൃക്ഷത്തണലിലും പോയിരുന്നു ഭക്ഷണം കഴിക്കും.ഏതെങ്കിലും പൈപ്പിൽ നിന്ന് കുറെ വെള്ളവും കുടിക്കും. അയാൾ ഭക്ഷണത്തിനു ശേഷവും ഉടു വസ്ത്രത്തിൽ തുടച്ചാണ്‌ കൈ ശുദ്ധമാക്കുന്നത്‌. വെള്ളം തന്റെ ദേഹത്തു പറ്റുന്നതിനോടായാൾക്ക് താല്പര്യമില്ല. ഉച്ചഭക്ഷണം കഴിഞ്ഞാൽ ഉടനെതന്നെ മരത്തണലിൽ ഒരു പള്ളിയുറക്കമുണ്ട്. അത് മൂന്ന് മൂന്നര മണിവരെ നീണ്ടു പോകും.

കുറ്റബോധം നിഴലിക്കുന്ന മുഖവുമായി വീണ്ടും ജോലിസ്ഥലത്തെത്തുന്നു. അവിടമാകെ ഇലകൾ വീണു വൃത്തികേടായിരിക്കും. ഉച്ചകഴിഞ്ഞുള്ള ജോലി തിടുക്കത്തിലാണ്. ജോലി സന്ധ്യയ്ക്ക് മുമ്പ് തീരണം. പ്രകാശം മങ്ങുന്നതുവരെ അയാൾ അവിടെ ഇല അടിക്കും. ജോലി നിർത്തുമ്പോൾ മിക്കപ്പോഴും പരിസരത്തിന്റെ നില,ജോലിയാരംഭിച്ചപ്പോൾഉണ്ടായിരുന്നത് തന്നെയായിരിക്കും. വൈകുന്നേരം ജോലി അവസാനിപ്പിക്കുമ്പോൾ ഒരു നോട്ടമുണ്ട് - നാളെ എല്ലാം ശരിയാക്കിക്കോളാ0, എന്ന ഭാവത്തിൽ രണ്ടു ദശാബ്ദമായി നടക്കുന്ന ഒരു പ്രക്രിയയാണിത്.

ദില്ലിയിൽ പ്രാകൃതമായ ഈ മനുഷ്യന്റെ ജോലി കാണുമ്പോഴെല്ലാം കേരളത്തിൽ ഒരു കാലത്ത് പ്രചുര പ്രചാരമായിരുന്ന ഒരു കഥ എന്റെ ഓർമ്മയിൽ വരും.... നാറാണത്തു ഭ്രാന്തന്റെ കഥ.. പത്താളുകൾ പിടിച്ചാലും ഇളക്കാൻ വിഷമമുള്ള പാറക്കല്ല് മലയുടെ മുകളിൽ പ്രതിഷ്ഠിക്കണമെന്നുള്ള നാറാണത്തു ഭ്രാന്തന്റെ ലക്ഷ്യം. അസാമാന്യ കായബലമുള്ള അയാൾ കല്ലുരുട്ടി മുകളിൽ കൊണ്ടുപോകും. വിശ്രമില്ലാത്ത ജോലിയാണ്. കൈ വിട്ടാൽ കല്ലുരുണ്ട് താഴെ വീഴും. കല്ലുരുട്ടുന്നതിനിടയിൽ കൈ കഴയ്ക്കുക സാധാരണയാണ്. അപ്പോൾ കല്ലിൽ നിന്നും കൈ വിടും. കല്ല് താഴെപ്പോരും. വീണ്ടും വാശിയായി മുകളിലേയ്ക്ക് കല്ല് തള്ളിക്കൊണ്ട് പോകും. ഫലം തഥൈവ. നാറാണത്തു ഭ്രാന്തൻ തന്റെ ജീവിതം മുഴുവൻ കല്ലുരുട്ടി ചെലവാക്കിയെന്നാണ് കഥ.

നാറാണത്തു ഭ്രാന്തന്റെ കാര്യത്തിൽ കല്ല്, ഡൽഹിക്കാരന്റെ കാര്യത്തിൽ ഉണക്കയില, ഒന്ന്, കഥയാണ്, രണ്ടാമത്തേത് ഇന്നും കാണാൻ സാധിക്കുന്ന നിത്യ കാഴ്ച. എത്രനാൾ കൂടി? ആർക്കും പറയാൻ സാദ്ധ്യമല്ല. 

കേരളത്തിൽ വിവിധ രാഷ്ട്രീയ കക്ഷികൾ മുന്നണികളുണ്ടാക്കുകയും അധികാരത്തിൽ വരാൻ കല്ലുരുട്ടുകയും ഇല പെറുക്കുകയും ചെയ്യുന്നു. അധികാരത്തിൽ വന്നാൽ താമസ്സം വേണ്ട. മുന്നണി പിളരുകയായി. അധികാരം നഷ്ടപ്പെടുകയായി. തള്ളിക്കയറ്റിയ കല്ലും, പെറുക്കി നീക്കിയ ഇലയും പഴയ സ്ഥലത്തു തന്നെ. പുതിയ മുന്നണികൾ വരികയായി. അധികാരത്തിലേക്ക് മലകയറ്റമായി. ഇല പെറുക്കലായി. 

ഒരു ചെറിയ സംഭവം മതി, വീണ്ടും പഴയ നിലയിലാകാൻ. ഡൽഹിയിലെ തൂപ്പുകാരനെ കാണാനവസരം കിട്ടുമ്പോഴെല്ലാം കേരളത്തിലെ മുന്നണി പ്രവർത്തനവും മനസ്സിന്റെ സ്‌ക്രീനിൽ വരാറുണ്ട്. ഒരു കണക്കിന് പറഞ്ഞാൽ മുന്നണി സംവിധാനവും നാറാണത്തു ഭ്രാന്തന്റെ പ്രവർത്തനവും തമ്മിൽ എന്താണ് വ്യത്യാസം? //- 
----------------------------------------------------//----------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Montag, 14. September 2020



ധ്രുവദീപ്തി : Society // Coronavirus//


കൊറോണ പകർച്ചവ്യാധിയും 
സാമൂഹിക സൗഹൃദത്തിന്റെ 
മനഃശാസ്ത്രവും // 
George Kuttikattu
     

മാനവചരിത്രത്തിൽ കാണാവുന്ന ചരിത്രപരമായ അനേകം പൂർവ്വകാല സംഭവങ്ങൾ പരിശോധിച്ചാൽ മനുഷ്യജീവിതത്തിലെ അനേകം വ്യത്യസ്ത  വെല്ലുവിളികൾ എപ്രകാരമുള്ളതായിരുന്നെന്ന് കാണാൻ കഴിയും. എന്നാൽ  ഇക്കാലത്ത് ലോകമെമ്പാടും മനുഷ്യകുലം നേരിടുന്ന ഭീകരമായ വെല്ലുവിളി കൊറോണാ പകർച്ചവ്യാധിയുടെ ഭീകരതയാണ് എന്ന് കാണാവുന്നതാണ്. ഇന്ന് ആധുനിക വെല്ലുവിളികൾ വിവിധ തരത്തിലുള്ളവയാണ്. ഇപ്പോൾ കൊറോണാ വൈറസിന്റെ ഉത്‌ഭവത്തെക്കുറിച്ചും വ്യാപനത്തിന്റെ ഏത് വഴിയും അറിയാതെ ലോകമനുഷ്യർ തികച്ചും ഭയാശങ്കകൾ മാത്രം നിറഞ്ഞ ദിനരാത്രങ്ങളെ മുന്നോട്ട് തള്ളി നീക്കുകയാണ്. ഈ പ്രതിസന്ധി മനുഷ്യ ജീവിതത്തിലിന്ന് ഉണ്ടാകാവുന്ന സാമൂഹികബന്ധങ്ങളിൽ മാത്രമല്ല, മനുഷ്യജീവിതത്തിൽ ഇത്രകാലവും ശീലിച്ചിരുന്ന സാമൂഹികജീവിതശൈലികളുടെ സാമാന്യ മന:ശാസ്ത്രം അപ്പാടെ കീഴ്മേൽ മറിയുന്ന അപരിചിതവും അതിഭീകരവും എന്ന് വിശേഷിപ്പിക്കാവുന്ന അനുഭവങ്ങളുടെ മുമ്പിൽ നിൽക്കുകയാണ്. കൊറോണ പ്രതിസന്ധി മൂലം മനുഷ്യർ തമ്മിൽ തമ്മിലുള്ള മാനസികമായ സൗഹൃദ ബന്ധങ്ങളെ എത്രമാത്രം ആഴത്തിൽ സ്പർശിക്കുമെന്നത് ഉത്തരം കിട്ടാത്ത ചോദ്യമല്ല? മനുഷ്യരുടെ ബന്ധങ്ങൾ എത്രമാത്രം ആഴത്തിലുള്ളത് ആണെന്ന് പോലും സംശയിക്കപ്പെടാം. കൊറോണ പാൻഡെമിക് മൂലം ഏറെ വർഷങ്ങൾ ഉണ്ടായിരുന്ന സൗഹൃദങ്ങൾക്ക് ഇന്ന് എപ്രകാരമുള്ള മാറ്റങ്ങൾ ഉണ്ടായി എന്ന് സംശയിക്കുന്നു. എന്താണ് നമ്മുടെ ഒരു സൗഹൃദബന്ധം? നന്മ ഫലങ്ങളോ, അതല്ല, നേരേ മറിച്ചാണോ എന്ന് ഏറെക്കുറെ വിലയിരുത്താൻ ഒരവസരമായി മാറിയിട്ടുണ്ട്. രണ്ടു വ്യക്തികൾ തമ്മിലുള്ള,അഥവാ വ്യത്യസ്ത സമൂഹങ്ങളോ തമ്മിലുള്ള ബന്ധങ്ങളെല്ലാം എത്രമാത്രം തീവ്രമാണെന്ന് വിലയിരുത്താൻ കഴിയുമോ ? ഓരോരോ വ്യത്യസ്തമായ സാഹചര്യങ്ങളിൽ കുറെയെല്ലാം സാധിക്കും. മനുഷ്യരുടെ പരസ്പരമുള്ള ഒരു സൗഹൃദത്തെ പൊതുവെ ഇങ്ങനെയും കാണാൻ കഴിയും. സ്വാഭാവികമായ  സൗഹൃദ മെന്നും, അസ്വാഭാവികമായ സൗഹൃദമെന്നും, അഥവാ കൃത്രിമ ബന്ധങ്ങൾ എന്നും അവയെ വേർതിരിക്കാം. പലപ്പോഴും നമുക്ക് ഉണ്ടായിയിട്ടുള്ള ചില അനുഭവങ്ങൾ നൽകുന്ന ഓരോ എളിയ അഭിപ്രായങ്ങൾ ഇവിടെ ചേർക്കാൻ ആഗ്രഹിക്കുന്നു.

നാമോരോരുത്തരും വർഷങ്ങൾ നീണ്ടുനിൽക്കുന്ന ദീർഘകാലസൗഹൃദം അന്വേഷിക്കുന്നുമുണ്ട്. എന്താണ് ഒരു സൗഹൃദം വഴി ഉണ്ടാക്കുന്നത് എന്നു കൂടി ചിന്തിക്കേണ്ടതുണ്ടല്ലോ. സുഹൃത്തുക്കളെ സംബന്ധിച്ച പറഞ്ഞാൽ, സംഭാഷണങ്ങൾ കൂടുതൽ പ്രധാനമാണല്ലോ. അതിനിടയിൽ സങ്കല്പിക്കാൻ കഴിയുന്നതും അതിനപ്പുറവുമുള്ള അനേകം കാര്യങ്ങൾ ഉണ്ടാകാം. ഇന്ന്, സുഹൃത്തുക്കൾ തമ്മിൽ പരസ്പരം സ്വകാര്യരഹസ്യങ്ങൾ പോലും കൈമാറ്റം ചെയ്യുന്നുണ്ട്. ചില സൗഹൃദങ്ങൾ ഒരുമിച്ച് ദൈനംദിന കാര്യങ്ങൾ പോലും കൈകാര്യം ചെയ്യാൻ രൂപകല്പന ചെയ്യപ്പെടുന്നതാണ്. പ്രതിബദ്ധതകളുടെ അനുഷ്ഠാനത്തിൽനിന്ന്‌ എന്താണ് വളരെ വ്യത്യസ്തമായത് ? അതിലൂടെ കുറെ കാര്യങ്ങൾ കാണുന്നുണ്ട്, നമ്മുടെ സ്വകാര്യരഹസ്യങ്ങൾ നമ്മെ ഏറെക്കുറെ നിർവചിക്കുന്നു. സൗഹൃദങ്ങളുടെ പുരാതനത്വത്തിലേയ്ക്ക് കടന്നാൽ അവ നമുക്ക് കാണാം, സൗഹൃദങ്ങൾ പുരാതന ആചാരത്തിന്റെ സവിശേഷത യാണ്. നമ്മുടെ പ്രതീകാത്മക ജീവിത പ്രതിജ്ഞകളുടെ കൈമാറ്റവും അത് പങ്കിടലുമാണ്. നമ്മുടെ ജീവിതത്തിന്റെ പ്രതീകാത്മകമായ ഒരു പ്രതിജ്ഞ ഒരു വ്യക്തിയുടെ മുഴുവൻ പ്രതീകമാണ്.

കൊറോണ പാൻഡെമിക് യുഗവും സൗഹൃദബന്ധങ്ങളും.

പലയാളുകൾക്കും വ്യത്യസ്തമായിട്ടുള്ള അഭിപ്രായങ്ങൾ ഉണ്ട്. കൊറോണ വൈറസ് പ്രതിസന്ധികാലത്ത്, ദിവസങ്ങളോളം- ആഴ്ചകളും മാസങ്ങളും സുഹൃത്തുക്കളെ കാണാൻ കഴിഞ്ഞില്ല എന്നത് അനുഭവമായി. ഇതെങ്ങനെ സൗഹൃദങ്ങളെ ബാധിക്കും എന്ന ചിന്താവിഷയം സംസാരവിഷയമാണല്ലോ. പൊതുവെ ഒരൊറ്റ മറുപടിയിൽ ചുരുക്കാൻ കഴിയും. സൗഹൃദത്തിന്റെ രൂപത്തെ ആശ്രയിച്ചിരിക്കുന്നു, അത്. ചില ഉദാഹരണങ്ങൾ പരിശോധിക്കാം. ഒരു സ്പോർട്ട്സ് ക്ലബ്, അല്ലെങ്കിൽ സമൂഹത്തിൽ കാണപ്പെടുന്ന കൂട്ടായ്മകൾ  പോലെയുള്ള നെറ്റ്‌വർക്ക് പ്രകൃതിയുള്ള ബന്ധങ്ങൾ, ഇതൊക്കെ ബന്ധങ്ങൾ പിൻവാങ്ങാനുള്ള പ്രവണതയുണ്ടാക്കാം. നാമൊക്കെ ഇപ്പോഴും ആരെയാണ് കണ്ടുമുട്ടുന്നത്, ഏതൊക്കെ ബന്ധങ്ങളാണ് നമ്മൾ തീവ്രമാക്കുന്നത്, ഇതിൽ ഏതൊക്കെയാണ് നമ്മൾ മങ്ങിയതാക്കിയത് എന്നു നാം അന്വേഷിക്കുന്നു. അതുമൂലം നമ്മൾ ബന്ധപ്പെടാനാഗ്രഹിക്കുന്ന ചിലരാകട്ടെ നമുക്ക് ഇതിനകം ഒരു കനത്ത ജോലിയായിരിക്കും. പകരം, രണ്ടുപേർ അടുത്ത സൗഹൃദങ്ങൾ തീവ്രമാക്കുന്നു. കാരണം അവരുടെ സാഹചര്യങ്ങൾ അങ്ങുമിങ്ങും നന്നായി ഇണങ്ങിയിട്ടുണ്ട് എന്നാണതർത്ഥമാകുന്നത്. സാമൂഹിക സൗഹൃദത്തിന് ചേർന്നിരിക്കേണ്ട സമാധാനാന്തരീക്ഷം സൃഷ്ടിക്കേണ്ടവരാണ് സർക്കാരും രാഷ്ട്രീയപാർട്ടികളും  അവരോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരുരാജ്യത്തെ പൊതുജനങ്ങളും. അതുപക്ഷേ സർക്കാരും അവരെ നയിക്കുന്ന രാഷ്ട്രീയ പാർട്ടികളും പ്രതിപക്ഷപാർട്ടികളും കൊറോണ വ്യാപനത്തിനെതിരെയും ആഹ്വാനങ്ങൾ നടത്തുകയും, അവർതന്നെ അതിനെ ധിക്കരിച്ചുകൊണ്ടു നടുറോഡിൽ പ്രതിഷേധ പ്രകടനങ്ങളും അക്രമങ്ങളും നടത്തി രാജ്യത്തെ നശിപ്പിക്കുന്ന പ്രവണതകൾ വർദ്ധിക്കുകയാണ്. സാമൂഹിക ജീവിതത്തിൽ  ഉണ്ടായിരിക്കേണ്ടത് ആരോഗ്യകരമായ ഒരു സമാധാന സാഹചര്യമാണ്. ഈ അവസ്ഥയെപ്പറ്റി ഉദാഹരണമായി പറഞ്ഞാൽ, കേരളത്തിലെ ഇപ്പോഴുള്ള രാഷ്ട്രീയ നേതൃത്വങ്ങൾ ചെയ്യുന്നത് പൊതുജനജീവിതം തകർക്കുന്ന വലിയ അപകടകരമായ ആഹ്വാനങ്ങളും നടപടികളുമാണ്. സാമൂഹിക സഹൃദം നശിപ്പിക്കുന്ന ഒരുകൂട്ടം അമാനുഷിക ശക്തികളായി ഇവർ വളരുന്നു. 

കൊറോണ പ്രതിസന്ധി ഒരു വലിയ മാനസിക പരിശോധനയാകുകയാണ്. സ്വന്തം പങ്കാളികൾക്ക് പുറമെ, അടുത്ത സുഹൃത്തുക്കൾ അവരവരുടെ സ്വന്തം ആരോഗ്യപ്രശ്നങ്ങളും മാനസിക സമ്മർദ്ദങ്ങളും അന്യോന്യം ചർച്ച ചെയ്യുന്നവരാണ്. അതിലുപരിയായി, ചിലപ്പോൾ വീടിനു പുറത്ത് കാണുന്ന ഒരു വ്യക്തിയുമായി മാത്രമേ കൂടിക്കാഴ്ച നടത്തുവാൻ അനുവാദമുണ്ടാകുക. അതിനാൽ അനേകംപേരും പകരം വീഡിയോ കോളുകളിലേയ്ക്ക് മാറുന്നു. എന്നാലിത് നേരിൽക്കണ്ടുള്ള ഒരു കൂടിക്കാഴ്ചയ്ക്ക് പകരക്കാരനാവുമോ? നമുക്കറിയാം, വളരെക്കാലങ്ങളോളം, വളരെ വിരളമായോ പരസ്പരം അങ്ങും ഇങ്ങും കണ്ടിട്ടില്ലാത്തതോ ആയ സൗഹൃദങ്ങൾ ഉണ്ട്. മുൻകാല മനുഷ്യ സ്നേഹികളുടെ സുഹൃത്തുക്കളുടെ വൃത്തങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു കാര്യമാണ്, ഇത്. ഇന്നത്തെ കാലത്ത് സൗഹൃദങ്ങൾക്ക് പരസ്പരം ഒന്ന് കാണാൻ കഴിഞ്ഞില്ലെങ്കിൽ വലിയ പ്രശ്നമൊന്നുമില്ല. നാമെല്ലാവരും ഇന്ന് ഒരു സാമൂഹിക ജീവിതം നയിക്കുകയാണ്, അപ്പോൾ, ആശയവിനിമയതലം നമ്മെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. അതായത്, പരസ്പരം സംസാരിക്കേണ്ടത്. എന്റെ ഒരു സുഹൃത്ത് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേയ്ക്ക് താമസം മാറ്റി. ഞങ്ങൾ തമ്മിൽ കുറെ നാളുകൾ ആയി കണ്ടിട്ടില്ല. എന്നിരുന്നാലും ഞങ്ങൾ പരസ്പരം മിക്കപ്പോഴുംതന്നെ സംസാരിക്കുന്നു. എന്നാൽ ജീവിതപങ്കാളികളുടെ പങ്കാളിത്തങ്ങൾപോലെ ശാരീരിക ബന്ധങ്ങളുടെ കാര്യത്തിൽ, അതുമല്ല, ചില പ്രത്യേകതരത്തിൽ ഉണ്ടായിട്ടുള്ള സൗഹൃദങ്ങളുടെ കാര്യത്തിൽ, ഇവയൊക്കെ തീർച്ചയായും വളരെ വ്യത്യസ്തമാണ്. കാരണം, സ്പർശനങ്ങളും ആർദ്രതയും കുറവാണ്. പഠനങ്ങളിൽ ഇന്ന് സുഹൃത്തുക്കൾക്ക് ശരീരസമ്പർക്കം എത്ര പ്രാധാന്യം ഉണ്ടെന്ന് സാമാന്യമായി വ്യക്തമല്ല.

കൊറോണയുഗത്തിൽ സുഹൃത്തുക്കളുമായി എത്രമാത്രം സമ്പർക്കങ്ങൾ പുലർത്തണം ? എന്താണ് അധികമാകുന്നത് ? സൗഹൃദം പുലർത്തുന്നതിൽ പ്രത്യേക തെറ്റോ ശരിയോ വേർതിരിക്കേണ്ടതില്ലല്ലോ. അത് എല്ലാവർക്കും യോജിച്ചതേയുള്ളു. ഇരുപക്ഷങ്ങളും വളരെ വേഗത്തിൽ പരസ്പരമുള്ളതായ സൗഹൃദങ്ങളിൽ തമ്മിൽ തമ്മിൽ വളരെ ചെറിയ ബാലൻസുകൾ കൊണ്ട് ബന്ധങ്ങൾ നിയന്ത്രിക്കാനാകുമെന്ന് അനുഭവങ്ങൾ നമ്മേ മനസ്സിലാക്കുന്നു. നാം നിരന്തരം പുതിയ ബന്ധങ്ങൾ കെട്ടിപ്പെടുക്കുന്നു.   അതുപോലെ തന്നെ ബന്ധങ്ങൾ തകർക്കുന്നുണ്ട്, പുതിയവ ഉടലെടുക്കുകയും ചെയ്യുന്നുണ്ട്. ചില ബന്ധങ്ങൾ വളരെ നീണ്ടു നിൽക്കും, മറ്റു ചിലരുമായുള്ള ബന്ധങ്ങളാകട്ടെ വളരെ ഹൃസ്വമായിത്തീരുകയും ചെയ്യുന്നു. ആർക്കൊപ്പം നാം കൂടുതൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നു എന്നൊക്കെ വീണ്ടും വീണ്ടും വളരെ കൂടുതൽ ചിന്തിക്കേണ്ടിയും വരുന്നു. സൗഹൃദം തെരഞ്ഞെടുക്കുന്നതിന് നിരന്തരമുള്ള സമ്മർദ്ദം ഉണ്ടാകാറുണ്ട്, ആരുടെ കൂടെയാണ് നമ്മൾ ബന്ധം സ്ഥാപിക്കുക, ആരുടെ കൂടെയാണ് വേണ്ടാത്തത് ? പ്രത്യേകിച്ച് ഇപ്പോഴത്തെ കൊറോണ പ്രതിസന്ധിയുടെ തീവ്രത അതി ഭീകരമാണെന്നു നമുക്കെല്ലാം അറിയാമല്ലോ. ദിവസവും കാണാറുള്ള അയൽവാസികളെപ്പോലും ഇപ്പോൾ കൊറോണ ഭയപ്പാടിൽ അവരിൽനിന്നും മനസ്സാലെ ഉറച്ച അകൽച്ച പോലും ഉണ്ടാകുന്നുണ്ട്. അവരെയൊക്കെ സംശയകരമായ അകലത്തിൽ കാണാൻ മാത്രം ആഗ്രഹിക്കുന്ന സാമീപ്യ ബന്ധങ്ങളെ ഉണ്ടാകാനാഗ്രഹിക്കുകയുള്ളു. കൊറോണഭീതിയിൽ നിന്നുള്ള മാനസിക മാറ്റങ്ങളാണിത്. സൗഹൃദത്തിൽ മാനസ്സികമായ അകൽച്ചയ്ക്ക് പോലും ഈ മാറ്റങ്ങൾ കാരണമാക്കുന്നു.

യഥാർത്ഥമായ എത്രയെത്ര സൗഹൃദങ്ങൾ വാസ്തവബോധത്തോടെ നമുക്ക് ഉണ്ടാക്കാൻ കഴിയുമെന്ന് നാമൊക്കെ ചിന്തിക്കുന്നുണ്ടോ?  ചില ബന്ധങ്ങൾ ആരംഭിക്കുന്നത് ചില താൽക്കാലിക സ്വാർത്ഥതാല്പര്യസാദ്ധ്യതയ്ക്കായി മാത്രമായിരിക്കാം. അത് വ്യക്തിപരമായിരിക്കാം, അപ്രകാരം അല്ലെങ്കിൽ സാമൂഹികമായി പൊതുതാല്പര്യസംരക്ഷണത്തിനായിരിക്കാം, അങ്ങനെ വ്യത്യസ്ഥ കാഴ്ചപ്പാടുകൾ ഉണ്ടെന്നുതന്നെ നാം മനസ്സിലാക്കണം. ഒന്നാമതായി കൂടുതൽ അധികം വ്യക്തികേന്ദ്രീകൃതമായ ബന്ധങ്ങളിൽ ഏർപ്പെടാൻ നമുക്ക് കഴിയുകയില്ല, ഇതിനർത്ഥം നാമ്മുടെ പെരുമാറ്റശൈലിയിലാണ് അത് സാദ്ധ്യമാവുക എന്നുവേണം കരുതാൻ. ഓരോരോ വ്യക്തിയുമായി നാം പൊരുത്തപ്പെടുന്നുവെന്നതാണ്.നിരവധി പഠനങ്ങളും നിഗമനങ്ങളും ഉള്ളത് പരിശോധിച്ചാൽ ചില കാര്യങ്ങളിൽ വ്യക്തമായ ഒരു ധാരണയിലെത്താൻ കഴിയും. ബുദ്ധിപരിധി, സമയക്കുറവ്, പ്രത്യേക സാഹചര്യത്തിൽ ഉണ്ടായ കടുത്ത സാമൂഹിക അകലം പാലിക്കൽ ,നിയന്ത്രണം സൗഹൃദത്തിന്റെ തോത് നിര്ണയിക്കപ്പെടുന്നു. അതിനു പ്രസക്തമായ ഉദാഹരണമാണ് ഇന്ന് ലോകമെമ്പാടും നേരിടുന്ന കൊറോണ പാൻഡെമിയും അതിന്റെ തീവ്രത നിറഞ്ഞ വ്യാപനംമൂലമുള്ള മരണങ്ങളും മനുഷ്യരുടെ ഭീതിയും. ഇതിന്റെ മറുവശമാണ് ജനങ്ങളുടെ സമ്പർക്കങ്ങളിലും സൗഹൃദങ്ങളിലും നേരിടുന്ന യാഥാർത്ഥ്യങ്ങൾ. സൗഹൃദബന്ധങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ പൊതുവെ ഉള്ള അഭിപ്രായം നോക്കിയാൽ ഏകദേശം മൂന്നോ നാലോ അടുത്ത സുഹൃദ് ബന്ധങ്ങൾ ഒരു വ്യക്തിക്കുണ്ടായിരിക്കുമെന്നാണ് വയ്പ്. സൗഹൃദങ്ങൾക്ക് ചിലപ്പോൾ കലാപങ്ങൾക്കും വ്യക്തികൾ തമ്മിലുള്ള സ്നേഹബന്ധങ്ങൾ കുടുംബ ബന്ധങ്ങൾ, എന്നിവയ്ക്ക് കലാപത്തിന്റെ നിറം നൽകുന്നത് ഇന്ന് കൊറോണയുഗത്തിലെ പ്രത്യേകതകളാണ് എന്ന നിരീക്ഷണം വാസ്തവമാണ്.

സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ തമ്മിൽ തമ്മിൽ എത്രമാത്രം ദൂരം അകലത്തിൽ ജീവിക്കുന്നു എന്നതും മറ്റൊരു ഘടകമാണ്, പരസ്പര സൗഹൃദ ബന്ധങ്ങളുടെ മൂല്യം നിർണ്ണയിക്കുക. ഉദാഹരണമായി പറഞ്ഞാൽ മക്കളും മാതാപിതാക്കളും ജീവിക്കുന്ന സ്ഥാനങ്ങൾ കുറെയധികം അകലത്തിലാണ് എങ്കിൽ കുറഞ്ഞ സമ്പർക്കത്തിന് അത് കാരണമാക്കും. മാതാപിതാക്കളും മക്കളും എന്ന് മാത്രമല്ല സുഹൃത്തുക്കൾക്കും സഹോദരങ്ങൾക്കും മറ്റുള്ള ബന്ധുക്കൾക്കും ഇത് ഒരു പോലെ ബാധിക്കുമെന്നാണ്‌ ഞാൻ കരുതുന്നത്. ഇതിനു പിന്നിൽ കൂടിക്കാഴ്ചകളുടെ ഏകോപന പ്രശ്നം ഉണ്ടാകുന്നു. കൂടുതൽ അകലത്തിൽ താമസിക്കുന്നതിനാൽ ദൈനദിനകൂടിക്കാഴ്ചകൾക്ക് തടസ്സം നേരിടും. അപ്പോൾ നിർബന്ധിതമായ കൂടിക്കാഴ്ചകൾ കുടുംബ സൗഹൃദം പുതുക്കുവാൻ വേണ്ടി വരും. ചില പ്ലാൻ ചെയ്തു ഉണ്ടാക്കിയെടുത്ത സൗഹൃദം കൂടിക്കാഴ്ചകളുടെയോ അതുപോലെ ചില കാര്യസാദ്ധ്യതയുടെ പരാജയം ഉണ്ടാകുമ്പോഴോ സൗഹൃദബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടാം. അപ്പോൾ ഇവിടെ ഒരുകാര്യം ഓർക്കുന്നത് നല്ലതല്ലേ? സുഹൃത്തുക്കൾക്ക് പങ്കിട്ട അനുഭവങ്ങൾ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന യാഥാർത്ഥ്യം. സുഹൃത്തുക്കളുമായോ അതുപോലെ ബന്ധപ്പെട്ടവരുമായിട്ടുള്ള സൗഹൃദ-നിർമ്മാണഘട്ടത്തിൽ ഇവയെ നാം പ്രധാനപ്പെട്ട കാര്യങ്ങളായി പരീക്ഷിക്കുന്നത് സൗഹൃദങ്ങളുടെ ബന്ധത്തിന്റെ മാനദണ്ഡങ്ങളിൽ നിന്നുള്ള മാറ്റങ്ങൾ അഥവാ അങ്ങനെ ഒരു പരിശോധനയെ മാത്രം ആശ്രയിക്കുന്നത് ഉറച്ച ബന്ധങ്ങൾക്ക് നല്ലതുതന്നെ.

കൊറോണയുടെ കാലഘട്ടത്തിൽ പ്രത്യേകിച്ച്  പകർച്ചവ്യാധിയുടെ വ്യാപന ഘട്ടത്തിൽ തുടക്കത്തിൽ പരസ്പരം പങ്കിട്ട അനുഭവങ്ങൾ പറയുക അത്രയും സാദ്ധ്യമായിരുന്നില്ലല്ലോ. കൊറോണയുഗത്തിലൂടെയുള്ള ജീവിതയാത്ര ഒരു വലിയ സാഹസിക്കയാത്രതന്നെയായിരുന്നു. ഇത് മനുഷ്യരിൽ അവരുടെ മനഃശാസ്ത്രപരമായ ഒരു വലിയ പ്രശ്നമായി മാറി. ഇപ്പോൾത്തന്നെ നാമെല്ലാം കൊറോണ പ്രതിസന്ധിയെ ചരിത്രപരമായ ഒരു വലിയ വിപത്ത് എന്ന് തന്നെ വിശേഷിപ്പിക്കുകയാണ്. കൊറോണ പ്രതിസന്ധി തുടങ്ങിയതുമുതൽ ചില സാമൂഹിക മാറ്റങ്ങൾ ഉണ്ടായിരുന്നെവെന്ന് വാർത്തകൾ സ്ഥിരീകരിക്കുന്നു. ഇന്ത്യയിൽ മൊബൈൽ ടെലഫോൺ സൗഹൃദസമ്പർക്കങ്ങൾക്ക് വലിയ തോതിൽ കുറവായിരിക്കുന്നുവെന്ന് എന്നാണ് വാർത്താവിനിമയ കേന്ദ്രവും റിപ്പോർട്ട് ചെയ്യുന്നത്.   

നാമോരോരുത്തരുടേയും ജീവിതാനുഭവങ്ങളിൽനിന്നും മനസ്സിലാക്കിയത് സൗഹൃദങ്ങൾ പലപ്പോഴും കലാപത്തിലോ തെറ്റിദ്ധാരണകളിലോ ഓരോ പുതിയ മാനങ്ങളിൽ എത്തിച്ചേരാറുണ്ടെന്ന് കാണാൻ കഴിയുന്നതാണ്. ഇന്ന് പ്രാഥമികമായി നോക്കിയാൽപോലും മാറ്റങ്ങൾ വളരെ പ്രകടമായിരിക്കും. സ്ക്കൂൾ പഠനകാലം, ഉന്നതപഠനകാലം, തൊഴിൽ ജീവിതത്തിലേക്കുള്ള മാറ്റം, ഇങ്ങനെ മാറ്റങ്ങളുടെ ഘട്ടങ്ങളിൽ സുഹൃദ്ബന്ധങ്ങളുടെ വൃത്തങ്ങൾ വളരെ കൂടുതലായി വികസിക്കുന്നുണ്ട്, ചുരുങ്ങുന്നുമുണ്ട്  അതുപക്ഷേ ചില പ്രത്യേക ജീവിതസാഹചര്യങ്ങളിൽ, ഉദാ: സമ്പത് തകർച്ച, മറ്റുപല പ്രതികൂല ജീവിതവഴികളിലുണ്ടായ പിഴവുകൾ, വിവിധസാമൂഹിക-ജീവിതശൈലി, ആരോഗ്യകാര്യങ്ങളാൽ, താമസസ്ഥലദൂരം, ഇങ്ങനെ പലരുടെയും ജീവിത അനുഭവങ്ങൾക്ക് തകർച്ച വന്നാൽ അവരുടെ സൗഹൃദ ശ്രുംഖലകളിലും അവയെല്ലാം വളരെയും പ്രതിഫലിക്കും. ഇപ്പോഴുള്ള കൊറോണയുഗത്തിൽ ഇത്തരം പരിവർത്തനം വളരെയേറെയും ദൃശ്യമാണ്. പരസ്പരമുള്ള സൗഹൃദ ആശയ കൈമാറ്റങ്ങൾ കുറവാകുമ്പോൾ ചില സൗഹൃദങ്ങൾ തകർന്നേക്കാം. പ്രത്യേകമായി പലത് പ്രകടമായി കാണപ്പെടുന്നത്, കൊറോണാ വ്യാപനവും അതിനെതിരെയുള്ള പ്രത്യേക സുരക്ഷാ നിബന്ധനകളും പാലിക്കുവാനുള്ള നിർദ്ദേശങ്ങളിൽ അകലം പാലിക്കൽ പോലും മാനസികമായ ചില അപൂർവ്വ പ്രതിസന്ധികൾ ഉണ്ടാകുന്നുണ്ട്. എങ്കിലും നിലനിന്നുപോരുന്ന ദീർഘകാല സൗഹൃദങ്ങൾ അവസാനിപ്പിക്കുന്നത് അപൂർവ്വമാണ്, പകരം ബന്ധങ്ങൾ നിലനിറുത്താൻ ഓരോരുത്തനും ശാന്തമായിട്ടുള്ള ആന്തരിക പൊരുത്തം ഉണ്ടാകാം. 

ജീവിതസാഹചര്യങ്ങൾ വൻതോതിൽ മാറുമ്പോൾ - അതായത് കൊറോണ യുഗത്തിൽ പോലും സൗഹൃദം ആന്തരികമായിട്ട് അവസാനിച്ചിട്ടില്ല. അതിന് തൽക്കാലം ഒരു വിശ്രമം എന്നതിനെ കാണാനേ കഴിയു. അതിനുശേഷം ആരെങ്കിലും തിരികെ ആദ്യം വന്നുകഴിയുമ്പോൾ ഉടൻതന്നെ വീണ്ടും വീണ്ടും മുൻകാലബന്ധങ്ങൾ ഉണരും. ഒരു കാരണം പറയാം, ഒരു സൗഹൃദം അവസാനിപ്പിക്കുന്നത് വളരെ വേദനാജനകമാണ്. മിക്കപ്പോഴും അത് ഒരു വഞ്ചന പോലെ അനുഭവപ്പെടുന്ന എന്തെങ്കിലും സംഭവിക്കാമല്ലോ. ഇപ്പോൾ കൊറോണ യുഗത്തിൽ ഏറെ മാനസ്സികമായി പിരിമുറുക്കമുണ്ടാകുന്നവർ മുതിർന്നവരേക്കാൾ കൗമാരക്കാരിലാണ് എന്നുവേണം പറയാൻ. നമുക്ക് അറിവുള്ളതുപോലെ, കൗമാരക്കാർക്ക് കൂടുതൽ സുഹൃത്തുക്കളുണ്ട്. ഓരോ യൗവനത്തിലും കൗമാരക്കാർ ഗ്രൂപ്പുകളായി വളരെയധികമായി സാമൂഹിക വത്ക്കരിക്കപ്പെട്ടിരിക്കുന്നു. അത് സ്‌കൂളിലായാലും ക്ലബുകളിലായാലും കൂട്ടായ്മകളിലായാലും ചെറുപ്പക്കാർക്ക് കൂടുതൽ സൗഹൃദങ്ങൾ തേടുവാൻ സമയം ഉണ്ടല്ലോ. ഗ്രൂപ്പ് സൗഹൃദങ്ങളുടെ സ്ഥിരത ഗ്രൂപ്പ് അഫിലിയേഷൻ ആശ്രയിച്ചിരിക്കും. കൊറോണയുഗത്തിൽ വളരെയേറെ നിയന്ത്രണങ്ങൾ പാലിക്കപ്പെടേണ്ട നിബന്ധനകൾ നിലനിൽക്കുമ്പോൾ മേൽപ്പറഞ്ഞ ഗ്രൂപ്പ് ബന്ധങ്ങൾ അപൂർവ്വമായി വരും. പ്രത്യേകിച്ച്, പ്രായമായവർക്ക് അക്കാര്യം വാസ്തവമായി.

എങ്ങനെ കൊറോണ പാൻഡെമിക്  സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നു ?


പകർച്ച വ്യാധികൾ മനുഷ്യസമൂഹത്തിന് വലിയ വെല്ലുവിളി ഉയർത്താറുണ്ട്. നിലവിലുള്ള കൊറോണ പ്രതിസന്ധി ലോകമാകെ സാമൂഹിക ഐക്യത്തെ വളരെ ദോഷകരമായി ബാധിച്ചോ? ഇല്ല എന്ന് തീർത്ത് പറയാമെന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ അതിനുള്ള ചില നിഴലുകൾ ഉണ്ടായിരുന്നുവെന്ന് നമ്മുക്ക് കാണാനുണ്ട്. കൊറോണ വ്യാപനത്തിൽ സാമൂഹിക ഐക്യം ഒട്ടും കുറഞ്ഞിട്ടില്ല. എന്നാൽ സാമൂഹിക ഐക്യം കൂടുതൽ അനുകൂലമായി എന്ന് സമൂഹം വിലയിരുത്തുന്നുണ്ട്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, എന്നീ പൊതുസ്ഥാപനങ്ങളുടെമേൽ കടുത്ത നിയന്ത്രണമേർപ്പെടുത്തിയതിനാൽ അത് പൊതുജീവിതശൈലിക്ക് അപകടമാകുമെന്നുള്ള അഭിപ്രായങ്ങളും ഉണ്ടായിരുന്നു. പൊതുജീവിതത്തെ ബാധിക്കുന്ന സർക്കാർ നിയന്ത്രണങ്ങൾ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്ന മറ്റുള്ളവരുടെ പല ബുദ്ധിമുട്ടുകളെപ്പറ്റി ആരുംതന്നെ ആശങ്കപ്പെടുന്നില്ല എന്ന ചില ജനവികാരംപോലും ഉയർന്നു വന്നിരുന്നു. ഇത്, അനേകം ജനങ്ങൾക്കും പുതിയ വേറൊരു വഴിത്തിരിവിന് വേണ്ടിയുള്ള അഭിപ്രായങ്ങൾ പോലെ ഉയർന്നു വന്നിട്ടുണ്ട്. അത് ശരിയാണ്. പക്ഷേ, ഒരു പാൻഡെമി, പൗരന്മാരുടെ ഇടയിൽ തെറ്റുകളും കുറ്റകൃത്യങ്ങളും വളരെ വർദ്ധിപ്പിക്കുന്നുണ്ട്‌. അതേസമയം മറുവശത്തു സാമൂഹികഐക്യം വളരെയേറെയും ശക്തി പ്രാപിക്കുവാനുള്ള  നിരവധി സാഹചര്യങ്ങളും ഉണ്ടാകുന്നുണ്ട്. സൗഹൃദത്തിലുണ്ടാകുന്ന ഭീതിയും ചില നിഴലുകളും അത്ര ഇല്ലാതാകുന്നില്ല. സ്വന്തം ആരോഗ്യം അപകടത്തിലാകാതിരിയ്ക്കാൻ ഉള്ള ഒരു മാനസിക ഭീതിയുടെ പ്രതിധ്വനിയായി താൽക്കാലിക സൗഹൃദങ്ങളിൽ ഒരുപക്ഷെ സൗഹൃദ അകലം പാലിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു.

സൗഹൃദസ്‌നേഹവും ബന്ധങ്ങളും

ഇത്തരം വിഷയങ്ങളെക്കുറിച്ചുള്ള അനേകം ചോദ്യങ്ങൾ നമ്മിൽ തൂങ്ങി കിടക്കുകയാണ്. ഉദാഹരണമായി പലതും പറയാൻ കാണും. വിദ്യാഭ്യാസ കാര്യങ്ങൾ. തൊഴിൽ സംബന്ധിച്ചുള്ള കാര്യങ്ങൾ, സ്വന്തം താമസ വീടുകൾ, മാതാപിതാക്കൾ, കൃഷിഭൂമി, വിവാഹിതനോ അവിവാഹിതനോ, കൂടാതെ കൊറോണ നിയന്ത്രണത്തിനുള്ള ദൂരനിയമങ്ങൾ പാലിക്കൽ, വിവാഹം, കുടുംബം, മരണം, മരണാനന്തര ചടങ്ങുകൾ, മറ്റു പല ആഘോഷങ്ങൾ, ആരാധനാലയ സന്ദർശന നിബന്ധനകൾ, ഷോപ്പിങ്, യാത്രാനിയമങ്ങൾ എന്നിങ്ങനെയുള്ള അനേകകാര്യങ്ങളിന്മേൽ അറിയേണ്ടുന്ന അനേകം ചോദ്യങ്ങൾ ഓരോ മനുഷ്യരിലും തൂങ്ങിനില്ക്കുന്നു. യൂണിവേഴ്സിറ്റിയിലോ, സ്‌കൂളുകളിലോ പോകുവാൻ കഴിയുന്നില്ല, ഹോം ഓഫീസ് നിബന്ധനകൾ, എന്നിങ്ങനെ നമ്മുടെ ജീവിത സ്വാതന്ത്ര്യത്തിന് വലിയ പ്രതിബന്ധങ്ങളെ സൂക്ഷ്മതയോടെ നേരിടേണ്ടിവരുന്നു. സുഹൃത്ത്ബന്ധങ്ങളിൽ അടുത്തുള്ള സംഭാഷങ്ങൾ കുറയുന്നു, ചില ഘട്ടത്തിൽ നാമെല്ലാം കൊറോണയെപ്പറ്റി കൂടുതൽ സംസാരിക്കുന്നു. അതുമാകട്ട, വളരെ വ്യത്യസ്തമായതാണ്.

ഇന്ന് മനുഷ്യരെല്ലാം അക്ഷരാർത്ഥത്തിൽ ഒരു ഭീകര പകർച്ചവ്യാധിയുടെ നടുവിലാണ്. എല്ലാവർക്കും അവരവരുടേതായ വ്യക്തിപരമായ ഓരോരോ പ്രശ്നങ്ങൾ ഉണ്ടെന്നത് എപ്പോഴും സത്യമാണ്. അതനുസരിച്ചു നമ്മുടെ കൺ മുമ്പിൽ പകർച്ചവ്യാധിയുടെ വ്യാപനം, അതുമൂലമുള്ള അനേക മരണങ്ങൾ, ഇതൊന്നും നമ്മുടെ വിധിയായി കാണരുതല്ലോ. നാം നമ്മുടെ മാനസികനില സമനിലയിൽ കൈവരുത്തുന്ന ശക്തി നഷ്ടപ്പെടുത്തരുതല്ലോ. പാൻഡെമി സൗഹൃദങ്ങൾക്ക് നേരെ ഉയർന്ന ഒരു ഭീഷണിയായി കാണരുതല്ലോ. അതിന് നമ്മുടെ മാനസിക അവസ്ഥ ഉയർത്തേണ്ടതുണ്ട്. പകർച്ചവ്യാധിയിൽ നാം സ്വയം സുരക്ഷാ ക്രമങ്ങൾ സ്വീകരിക്കുന്നതാണ് യഥാർത്ഥ സൗഹൃദങ്ങൾ എപ്രകാരമുള്ളതാണെന്നു മനസ്സിലാക്കാൻ കഴിയുക. ഈ കാഴ്ചപ്പാട് തീർത്തും മങ്ങിയപ്പോൾ പകർച്ചവ്യാധി പടന്നുപിടിക്കും. കൊറോണ പകർച്ചവ്യാധി യിലൂടെ ജീവഹാനിയിലേക്ക് നയിക്കുന്നതിൽനിന്നു സുഹൃത്തുക്കൾക്കായി  അവസാനമായി നമ്മുടെ ശക്തി കൈവരുത്തേണ്ടതാണ്. ഒരു നല്ല സുഹൃത്ത് ആകണമെങ്കിൽ എന്താണർത്ഥമാക്കുന്നതെന്ന് പഠിക്കാൻ ഇത്തരം ദുരന്ത യുഗം പഠിപ്പിക്കുന്നു. നമ്മെ താങ്ങി നിറുത്തുന്ന ബന്ധങ്ങൾ എങ്ങനെ തേടണം, നല്ലതോ ചീത്തയോ എന്ന വിഷയങ്ങളെപ്പറ്റി ഈ പകർച്ചവ്യാധി എന്തെങ്കിലും പഠിപ്പിക്കുവാൻ കഴിഞ്ഞേക്കും. സുഹൃത് ബന്ധങ്ങളുടെ ഓരോ മുൻഗണനകൽ നമ്മെ സഹായിക്കുന്നതിന് മുമ്പ് സ്വന്തം ഓക്സിജൻ മാസ്‌ക്കുകൾ സുരക്ഷിതമാക്കുകയാണ് ഒരു നല്ല സുഹൃത്തിന്റെ അടയാളം. നല്ല സൗഹൃദങ്ങൾ പരസ്പരമുള്ളതാണ്. എന്നാൽ പകർച്ചവ്യാധിസമയത്തു ആളുകൾ സുഹൃത്തുക്കളായി എങ്ങനെ പ്രകടനം നടത്തും ? എന്നാൽ സാമൂഹികമായി ബന്ധങ്ങൾ തുടരുന്നത് മാനസികാരോഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ നമ്മുടെ പുതിയ ഡിജിറ്റൽ നമ്മുടെ ടാങ്കഡ് മാനസിക ആരോഗ്യം പൊരുത്തപ്പെടാൻ സ്‌ക്രീനുകൾക്കു മുന്നിൽ ഏത് സമയം തന്നെ ചെലവഴിക്കണം? നമ്മുടെ അവസാന ആഗ്രഹം നമ്മുടെ സുഹൃത്തുക്കളെ കാണാനും ഉള്ള ഒരു സന്തോഷ മണിക്കൂർ മാത്രമാണല്ലോ. നല്ല സൗഹൃദം നില നിറുത്തുവാനുള്ള പറ്റിയ സമയം.

സംഭാഷണങ്ങൾ പലതരത്തിൽ ഉള്ളതാണ്, ചില ഘട്ടത്തിൽ കൊറോണയെ സംബന്ധിച്ച കാര്യങ്ങൾ എപ്പോഴും സംസാരിക്കുന്നു. അത് വാസ്തവമാണ്. ഒരു സാധാരണ സൗഹൃദ സംഭാഷണം ഇങ്ങനെ പോകുന്നു: അതായത്, മനസ്സിൽ വരുന്ന കാര്യങ്ങൾ മാത്രം പറയുക, എന്നാൽ സ്വതന്ത്ര കൂട്ടുകെട്ട്, അത് എത്ര പ്രയോജനപ്പെട്ടാലും, അപ്പോഴപ്പോൾ പറഞ്ഞ കാര്യങ്ങൾ, അത് രാഷ്ട്രീയ സംവാദങ്ങളെക്കുറിച്ചോ, നാമൊക്കെ ചിലപ്പോൾ ചിന്തിക്കുന്നത് പോലെ  ഏറ്റവും വിഡ്‌ഢിത്തമായ തമാശകളെക്കുറിച്ചോ ഒക്കെയും ചിന്തയുണ്ടാകും. കുട്ടിക്കാലം മുതൽ ഓരോ കഥകൾ പറയുകയോ, നമ്മുടെ മുന്നിൽ വിളമ്പി വച്ചിരിക്കുന്ന ഭക്ഷണത്തെപ്പറ്റി രസകരമായ അഭിപ്രായം പറയുകയോ ഒക്കെ ചെയ്യുക, സാധാരണമാണ്. എന്നാൽ ചിലപ്പോൾ ആളുകൾ അവരവരുടെ സ്വന്തം കുടുംബപ്രശ്നങ്ങളെപ്പറ്റി സംസാരിക്കാറുണ്ട്. ചിലപ്പോൾ നാം ജോലി ചെയ്യുന്ന ഓഫീസിലെ നാണക്കേട് നിറഞ്ഞ ഒരുസാഹചര്യം പറഞ്ഞുകൊണ്ട് ചിരിക്കും. പല സംസാരവിഷയങ്ങളും മറ്റും തികച്ചും അനാവശ്യമാണ്. ചില കാര്യങ്ങൾ ഒരു പക്ഷെ, മറ്റേ വ്യക്തിക്ക് താൽപ്പര്യം ഉണ്ടാകണമെന്നില്ല. എന്നാൽ ആരും തമ്മിൽ വേവലാതിപ്പെടേണ്ടതില്ല. കാരണം, ഇരുവരും ഒരു തരത്തിൽ മുമ്പിൽ അന്യോന്യം സുഹൃത്തുക്കളാണ്.        

എന്നാൽ നമുക്ക് ചില പുതിയ നിഴലുകൾ കാണാൻ കഴിയും. കൊറോണ പകർച്ചവ്യാധി വ്യാപനം തുടങ്ങിയതുമുതൽ നിലവിലുണ്ടായിരിക്കുന്ന ചില തകരാറുകൾ ദിനംതോറും ഏറെക്കൂടുതൽ വ്യക്തമായിട്ട് പുറത്തുവരുന്നു. അത് ഭാവിയെക്കുറിച്ചുള്ള ഭയാനകമായ ആശങ്കയാണ്. അവയിൽ ചിലത് ഇപ്രകാരം ആണ്. കുറഞ്ഞ വിദ്യാഭ്യാസമുള്ളവർക്ക്, ഒറ്റയ്ക്ക് താമസിക്കുന്ന ആളുകൾക്ക്, മക്കൾ കൂടെയില്ലാതെ തനിച്ചു താമസിക്കുന്ന മാതാപിതാക്കൾ, അതുപോലെ കുടിയേറ്റ പശ്ചാത്തലമുള്ള ആളുകൾക്ക്, അങ്ങനെ വിവിധ തരം ദുർബല സാഹചര്യങ്ങളെ അനുഭവിക്കുന്നതായ അനേകം സാമൂഹിക ഗ്രൂപ്പുകൾ ഉണ്ടല്ലോ. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് അവരുടെ ഭാവിയെപ്പറ്റി വലിയ ആശങ്ക ഉണ്ടാകുന്നു. കൊറോണ പകർച്ചവ്യാധി വ്യാപനത്തിന് മുമ്പും അതുമുതലും ഇപ്പോഴും തീരെ അശരണരായ അനേകം ആളുകൾക്ക് വിവിധ തരത്തിൽ കനത്ത പ്രതിസന്ധിയെ തനിയെ നേരിടാൻ കൂടുതൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇപ്പോൾ നാമെല്ലാവർക്കും ആഴത്തിൽ ചിന്തിക്കാവുന്ന പ്രധാന വിഷയമാണിത്: ലോകപൗരന്മാരുടെ നിരവധി ആശങ്കകൾ എങ്ങനെ കുറയ്ക്കാൻ കഴിയണമെന്ന് ലോകരാജ്യങ്ങളിലെ രാഷ്ട്രീയമില്ലാത്തവരും, മാത്രമല്ല, രാഷ്ട്രീയക്കാരും, ഭരണകർത്താക്കളും ചേർന്ന്  ക്രിയാത്മകമായി എങ്ങനെ സഹായിക്കാനാകുമെന്ന് കൂടുതൽ അടിയന്തിരശ്രദ്ധ ചെലുത്തണം എന്നാണ് പ്രധാന ആനുകാലിക വിഷയം.//-  
--------------------------------------------------------//-----------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com 
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER:  Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Freitag, 11. September 2020

ധ്രുവദീപ്തി // കവിത // തണൽയാത്ര // ബേബി കലയൻകരി //


-തണൽയാത്ര-

-ബേബി കലയൻകരി


 വാർദ്ധക്യമാണ്.. വിശ്രമജീവിതം എന്നും
പറയുന്നു ചിലരൊക്കെ. 
ഭാര്യയുമായി ഒരു കൂരക്കുള്ളിൽ, ഒതുങ്ങി..  
ചുരുങ്ങുന്ന യാമങ്ങൾ. 
ചിലപ്പോൾ ചിരിയും, പൊട്ടിത്തെറികളും.. 
ജീവിതശൈലികൾ പാടെ അന്യമായി. 
യാന്ത്രികജീവിതത്തിനന്ത്യം കുറിച്ചപ്പോൾ.. 
വീണ്ടും പിറക്കുന്നു പുതിയയേകാന്തത.. 
രാവുകൾ, പകലുകൾ, ഓടിമറയുമ്പോൾ.. 
പുതിയൊരുജീവിതത്താളം കണ്ടെത്തണം.

പ്രകൃതിയെ ഒന്നു നന്നായി പഠിക്കണം, 
പ്രഭാതസൂര്യനെ ധ്യാനിച്ചു വണങ്ങണം 
പരിസ്സരവാസികളുമായി കുശലം പറയണം 
ഗതിമാറിഒഴുകുന്ന ചിന്തകൾ നേർവഴി.. പോകണം,
പുഴയുടെ തീരത്തുകൂടെ നടന്നു വിസ്മയ.. 
കാഴ്ചകൾകണ്ടു , മധുരവികാരങ്ങൾ... ഉണർത്തണം. 
സുന്ദരരാഗങ്ങൾ, ഏറ്റുപാടി.. മധുര..  
സ്മരണയിൽ തന്ത്രികൾമീട്ടണം. 
ചിന്തകൾ ചിലന്തിവലകൾ.... കെട്ടിത്തുടങ്ങുന്നു... 
എവിടെതുടങ്ങണം, എന്തുതുടങ്ങണം.. 
എന്നുപറയുവാൻ, മസ്തിഷ്‌കം മടിക്കുന്നു. 
ഇന്നൊരു സുദിനമെന്നങ്ങറിയവേ, 
വൈവശ്യമൊക്കെ, അകറ്റിനിർത്തി, 
വീടിനരികിലെ, കുട്ടിവനത്തിലേക്ക്.. 
മടിയോടെ തുടങ്ങിയെൻ തണൽയാത്ര. 
പ്രകൃതി നട്ടുവളർത്തിയ ഓക്കും, ബീച്ചു..  
മരങ്ങളും  മറ്റു...  കുലപർവ്വവൃക്ഷങ്ങളും, 
തണൽതന്നെനിക്കൊരു  പുതു... 
ജീവൻ പകർന്നീടുന്നു. 
തെല്ലൊന്നു നടന്നപ്പോൾ,. മുട്ടുകൾക്കിടയിൽ, 
ഇതുവരെ അറിയാത്ത 
മുറുമുറുപ്പ്.. 
അൽപ്പം നടന്നപ്പോൾ, ഊർജ്ജം....തെളിഞ്ഞപ്പോൾ, 
ആരൊക്കൊയോ അതിവേഗം നടന്ന.. 
കലുന്നകാഴ്ചകൾ.. 
നായും, മനുഷ്യരും,  ചിലക്കും കിളികളും, 
പേടിച്ചകലുന്ന പുള്ളിമാൻ, പന്നിയും.. 
പറക്കും പറവയും, അവരുടെ കച്ചേരിയും.. 
വർണ്ണശബളമാം, കാഴ്ചകൾ കാണുവാ..
നെന്തു  മനോഹരം... 
ശുദ്ധവായുവിൻ ഗന്ധത്തിലെന്നിലെ, 
ചിന്തകൾക്കും ഒരു വേലിയേറ്റം. . 
വാസനതൈലത്തിൻ  ഗന്ധം,  മണത്തപ്പോൾ, 
സർവ്വാoഗസുന്ദരിമാർ,  മെല്ലെനടന്നകലുന്ന കാഴ്ചകൾ.. 
അവർക്കൊപ്പം നടക്കുവാൻ, അറിയാതെ, 
മോഹിച്ചു, ശങ്കിച്ചു നിൽക്കുമ്പോൾ.. 
മുട്ടിനു വീണ്ടും മുറുമുറുപ്പ്... 
ചിന്തകൾ,  കാടുകയറുമ്പോൾ, ഒരുദിനം.. 
അസ്തമിച്ചകലാൻ  തുടങ്ങുന്നു. 
അറിയാതെ, പറയാതെ, അന്ധകാരം പരക്കുമ്പോൾ.. 
നാളെയും  വേണം ഈ തണൽയാത്ര. //-

//-------------------// -----------------------//