Dienstag, 27. September 2016

ധ്രുവദീപ്തി // Society // ജർമ്മൻ ഡയറി // Part II // പുതിയ തീരങ്ങളെത്തേടി പോയവർ.// George Kuttikattu

ജർമ്മൻ ഡയറി : Part -II 


പുതിയ തീരങ്ങളെത്തേടി പോയവർ. 
പുറപ്പാടുകളുടെ സ്മരണ-

George Kuttikattu

നുഷ്യകുലത്തിന്റെ പൂർവ്വ ചരിത്രത്തിലേക്ക് നോക്കിയാൽ നടന്നിട്ടുള്ള ഏതൊരു കുടിയറ്റങ്ങളുടെയും ചരിത്രപശ്ചാത്തലത്തിനു ഓരോരോ പ്രത്യേക കാരണങ്ങളും ആവശ്യങ്ങളും പ്രത്യേക ലക്ഷ്യങ്ങളും ബന്ധപ്പെട്ട് ഉണ്ടായിരുന്നുവെന്ന് നമുക്ക് കാണാൻ കഴിയുന്നുണ്ട്. പുരാതനകാലങ്ങൾ തൊട്ടിങ്ങോട്ടുള്ള ജനതകളുടെ പുറപ്പാടുകളും കുടിയറ്റങ്ങളുടെ നിരവധി കഥകളും ബൈബിൾകാല സംഭവവിവരണങ്ങളിലൂടെ പോലും നാമൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. ഇസ്രായേൽ ജനങ്ങളുടെ പുറപ്പാടുകളുടെ കഥകൾ, പുരാതന റോമൻ ജനതയുടെ കുടിയേറ്റങ്ങൾ ഇവയെല്ലാം പുരാതനമാണ്.  രണ്ടാം ലോകമഹായുദ്ധവും, കുറെ വർഷങ്ങളായി സിറിയ, ലിബിയ, ഇറാക്ക്, സുഡാൻ, സൊമാലിയ എന്നു തുടങ്ങിയ പശ്ചിമേഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്ന ഘോരയുദ്ധങ്ങളും, മനുഷ്യക്കുരുതികളും,  ജീവ രക്ഷതേടിക്കൊണ്ട്  അന്യരാജ്യങ്ങളിലേയ്ക്ക് ലക്ഷോപലക്ഷം മനുഷ്യരുടെ പാലായനങ്ങളുമെല്ലാം, വർത്തമാനകാലത്തു ലോകം ദർശിക്കുന്ന വലിയ ദുരന്തങ്ങളുടെ  ഞെട്ടിക്കുന്ന ഉദാഹരണങ്ങൾ ആണല്ലോ. ഈ രാജ്യങ്ങളിൽ നിന്നെല്ലാം അനേകലക്ഷം ജനങ്ങൾ ജലാശയങ്ങൾ നീന്തിക്കടന്നു പോയവർ കണ്ടേക്കാം, ജീവരക്ഷാർത്ഥം നാടുവിട്ടവർ, അനേകായിരങ്ങളുടെ ജീവൻ കടലിന്റെ ആഴങ്ങളിൽ പൊലിഞ്ഞിട്ടുണ്ടാകും. ബോട്ടുകളിൽ, മറ്റുചിലർ മോട്ടോർ വാഹനങ്ങളിലോ കപ്പലുകളിലോ വിമാനത്തിലോ സ്വരാജ്യം ഉപേക്ഷിച്ചു അന്യനാടുകളിൽ പോയിരിക്കാം. ഇവരിൽ വെറും സാമ്പത്തിക അഭയാർത്ഥികളും ഉണ്ട്. ഭീകരന്മാരും ക്രിമിനലുകളും അഭയാർത്ഥികളുടെ  വേഷമണിഞ്ഞ അഭയാർത്ഥികളായി വന്നിട്ടുണ്ടെന്ന് മാദ്ധ്യമസാക്ഷ്യം. മറ്റു ചിലർ തൊഴിലിനും പഠനത്തിനുമായി നിയമപരമായ അനുവാദത്തോടെ സ്വന്തരാജ്യം വിട്ടു പോയിരുന്നു. ഇക്കാലത്തും അത് നടക്കുന്നുണ്ട്, നിയമം അനുവദിച്ചുള്ള കുടിയേറ്റങ്ങൾ..

International Eucharistic Congress
Odeonplatz- Münich-1960 
കഥയും വേദിയും പഴയത്- ജർമ്മനിയിലും, പൊതുവെ യൂറോപ്പിലും ഇന്ത്യൻ സമൂഹത്തിന്റെ വരവിന്റെ തുടക്കം കുറിച്ച പശ്ചാത്തലവും  എപ്രകാരം ആയിരുന്നുവെന്ന് പറയുവാൻ എങ്ങനെയാണ് കഴിയുന്നത് ? കേരളത്തിൽ നിന്നും ആദ്യം ജർമനിയിലെത്തി അവരവരുടെ ഭാവിജീവിതം ഉറപ്പാക്കിയ മലയാളീ സമൂഹത്തിനിപ്പോൾ തിരിഞ്ഞുനോക്കാൻ ഏതാണ്ട് നീണ്ട അറുപത്തിയാറ് വർഷങ്ങളിലെ കഴിഞ്ഞകാല ചരിത്രങ്ങളുടെ മായാത്ത സ്മരണകളുണ്ട്. 1950 കളുടെ ആരംഭം. ജർമ്മനി തുടങ്ങിവച്ച രണ്ടാം ലോക മഹായുദ്ധം അവസാനിച്ചിട്ട് അപ്പോൾ അഞ്ചു വർഷങ്ങൾ പിന്നിട്ടതേയുള്ളൂ. അപ്പോഴേയ്ക്കും കേരളത്തിൽ നിന്നുള്ള ആദ്യത്തെ കുറെ മലയാളികൾ ജർമ്മനിയിലെത്തിക്കഴിഞ്ഞു. അവർക്കു മുമ്പിലായിട്ട് ചില ഇന്ത്യാക്കാർ ജർമ്മനിയുമായി ബന്ധപ്പെട്ട പലതരം ഔദ്യോഗിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടു വന്നിരുന്നുവെങ്കിലും എണ്ണത്തിൽ കുറഞ്ഞ തോതിലായിരുന്നു. കുടിയേറ്റത്തിന്റെ അപൂർവ്വ ചരിത്രം സൃഷ്ടിച്ച മലയാളിപെൺകുട്ടികളും, അവർക്കൊപ്പം ആൺകുട്ടികളും അക്കാലത്തു ജർമ്മനിയിലേക്ക് വരുന്നതി നുണ്ടായ പ്രധാന പശ്ചാത്തലമെന്തായിരുന്നെന്ന് അറിയുന്നത് നല്ലതെന്നു ഞാൻ വിചാരിക്കുന്നുണ്ട്. 1950 കളിൽ ജർമ്മനിയിൽ കുറെ മലയാളികൾ  വന്നെത്തി.   മലയാളികളെ ചില ഇന്ത്യൻ കമ്പനികൾ  തൊഴിൽ പ്രാക്ടിക്കൽ ട്രെയിനിംഗിന് വേണ്ടിയാണ് ജർമ്മനിയിലെ പ്രമുഖ കമ്പനികളിലേക്ക് തെരഞ്ഞെടുത്തു അന്ന് അയച്ചതെന്ന കാര്യം അറിവുള്ള യാഥാർത്ഥ്യമാണ്.

ഇതിനുശേഷം അധികം താമസിയാതെ തന്നെ 1960 കളിൽ കേരളത്തിൽ നിന്നും കൂടുതൽ മലയാളികളുടെ ജർമനിയിലേക്കുള്ള വരവിനുള്ള  തുടക്കമായി. ഈയൊരു സങ്കീർണ്ണ വിഷയത്തിൽ, ഇന്ത്യയിലെ ക്രിസ്ത്യൻ സഭാതലവന്മാരിലും ചില പ്രത്യേക വ്യത്യസ്ത അഭിപ്രായങ്ങളും അവയുടെ പ്രായോഗിക ആശയങ്ങളും ഉണ്ടായി. നമ്മുടെ ക്രിസ്ത്യൻ സഭാനേതൃ നിരയിലെ ചിലർ കേരളത്തിലും ജർമ്മനിയിലും, മലയാളി യുവജനങ്ങളുടെ  ജർമനിയിലേക്കുള്ള വരവിനെ സംബന്ധിച്ച് ഗൗരവമായി പരസ്പരം ആശയ കൈമാറ്റങ്ങൾ ചെയ്തു. ഇപ്രകാരം അവരിലുണ്ടായ ചിന്തകൾക്ക് വളരെ നല്ല അടിസ്ഥാനമുണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധം കാരണമാക്കിയ സാമ്പത്തിക കെടുതികൾ കേരളത്തിലും പ്രതിഫലിച്ചു., വിദ്യാഭ്യാസ- സാമ്പത്തിക മേഖലകളുടെ വികസന പ്രവർത്തനത്തിനുള്ള പ്രായോഗിക തടസ്സങ്ങൾ, ഇവയെല്ലാം കേരളവും മുഖാമുഖം കണ്ടിരുന്നു. ഇങ്ങനെ നമ്മുടെ കേരളത്തിലെ ജനസമൂഹത്തിന്റെ വിദ്യാഭ്യാസത്തിന് ആവശ്യമുള്ളതായ  സ്‌കൂളുകളുടെ അഭാവവും, മാത്രമല്ല, പട്ടിണിയും തീവ്രരോഗങ്ങളും കാർന്നു തിന്നുകൊണ്ടിരുന്ന ഒരു കാലഘട്ടത്തെ എങ്ങനെ അതിജീവിക്കുകയെന്ന പരമസത്യമായിരുന്നു അന്ന് അവരുടെ ചിന്തയിലൂടെ കടന്നുപോയത് ' ഈ വസ്തുത തീരെ തള്ളിക്കളയാനാവില്ല..

മുപ്പത്തിഏഴാമത്‌ അന്തർദ്ദേശീയ ദിവ്യകാരുണ്യകോൺഗ്രസും, ഇന്ത്യൻ മെത്രാൻസംഘവും


 Valerien Cardinal Gracias,Bomby.(L)
Smt.Indira Gandhi, (R) Prime Minister of India
ജർമ്മനിയിലെ ബവേറിയൻ തലസ്ഥാന നഗരമായ മ്യൂണിച്ചിൽ 1960 ജൂലായ് 31 നു തുടങ്ങിയ (International Eucharistic Congress) കത്തോലിക്കാ സഭയുടെ "അന്തർദ്ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ്" 07. 08. 1960- ൽ അവസാനിച്ചു. സമ്മേളനത്തിൽ പങ്കെടുക്കുവാൻ വേണ്ടി ബോംബെയിൽ നിന്ന് അത്യുന്നത കർദ്ദിനാൾ മാർ വലേറിയൻ ഗ്രേഷ്യസ്  + (23.10.1901- 11.06.1978) തിരുമേനി, (1964 ൽ ബോംബെയിൽ നടന്ന 38-) മത് അന്തർദ്ദേശീയ ദിവ്യകാരുണ്യ കോൺഗ്ര സ്സിന്റെ ആതിഥേയനായിരുന്നു, മാർ വലേറിയൻ കർദ്ദിനാൾ ഗ്രേഷ്യസ്. അദ്ദേഹമാണ് അന്ന് കോൺഗ്രസ്സിൽ പങ്കെടുക്കുവാനെത്തിയ പരിശുദ്ധ  പോൾ ആറാമൻ മാർ പാപ്പയെ സ്വീകരിച്ചത്.), തിരുവനന്തപുരം അതിരൂപത യുടെ മെത്രാനായിരുന്ന  ബനഡിക്ട് മാർ ഗ്രിഗോറിയസ്, തിരുവല്ലാ രൂപത യുടെ മെത്രാനായിരുന്ന സഖറിയാസ് മാർ അത്തനാസിയൂസ്,   പാലാ രൂപത യുടെ ആദ്യത്തെ മെത്രാ നായിരുന്ന മാർ സെബാസ്റ്റിയൻ വയലിലും അവിടെ എത്തിയിരുന്നു. അതുപോലെ കേരളത്തിലെയും ഇന്ത്യയിലെ മറ്റുള്ള എല്ലാ രൂപതകളിലെയും മെത്രാന്മാരും ഈ സമ്മേളനത്തിൽ പങ്കു കൊള്ളുന്നതിന്  ജർമ്മനിയിലെ മ്യൂണിക്കിൽ എത്തിച്ചേർന്നിരുന്നു . അന്ന് അവിടെയെത്തിയ ചിലരുടെ മനസ്സിൽ തെളിഞ്ഞ ചില ആശയങ്ങൾ മെത്രാന്മാരുടെ ഇടയിലെ വ്യക്തി സംഗമവേളയിൽ, അവരുടെ രൂപതകളിൽ നിന്നു യുവതീയുവാക്കൾ ക്ക് ജർമ്മനിയിലേക്ക് ജോലിക്കും പഠനത്തിനും വേണ്ടി പോകാൻ കഴിയുന്ന തിനെപ്പറ്റിയും, പൊതുവെ അവർക്ക് അപ്പോൾ യൂറോപ്പിൽ ലഭിക്കാവുന്ന ആധുനിക അവസരങ്ങളെപ്പറ്റിയും  പലതവണ ആലോചനകളും സ്വകാര്യ ചർച്ചകളും പരസ്പരം നടത്തിയിരുന്നു.
ചർച്ചകളും എളിയ ധാരണകളും 


അവരിൽ ചിലർക്കൊക്കെ അനുകൂലമായും, എന്നാൽ മറ്റു ചിലർക്ക് പ്രതികൂലവുമായ  വ്യത്യസ്ത കാഴ്ചപ്പാടുള്ള അഭിപ്രായങ്ങളും ഉണ്ടായിരുന്നു. ജർമ്മനിയിൽ ഇക്കാര്യത്തെപ്പറ്റി തങ്ങളുടെ ആഗ്രഹങ്ങളും ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും എന്താണെന്ന് അക്കാലത്തെ ജർമ്മനിയിലെ പ്രമുഖരായ  കത്തോലിക്കാ സഭയുടെ വിവിധ സ്ഥലങ്ങളിലെ കോൺഗ്രിഗേഷൻ നേതൃത്വങ്ങളോടും പ്രമുഖ ജർമ്മൻ ഇടവക വൈദികരുമായും സഭയുടെ സ്ഥാപനങ്ങളുടെ നേതൃത്വങ്ങളുമായും അന്ന് ചർച്ചകൾ നടത്തി. പാലായുടെ രൂപത മെത്രാൻ മാർ സെബാസ്ത്യൻ വയലിൽ ജർമ്മനിയിലെ ക്ലാരിറ്റിനർ മിഷനറി കോൺഗ്രിഗേഷന്റെ സുപ്പീരിയർ ജനറൽ (Rev. Fr. PETER SCHWEIGER+), ഫാ. പീറ്റർ ഷ്വെയ്‌ഗർ, ജർമ്മൻ പ്രൊവിൻസിന്റെ തലവൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ജനറൽ ഫാ. ഫ്രാൻസ് ദിയൺബെർഗ്ഗർ ( Fr. FRANZ DIRNBERGER+), തുടങ്ങി  പലരുമായി ഫലപ്രദമായ ചർച്ചകൾ നടത്തി ചില ധാരണയിലെത്തിച്ചേർന്നു. പ്രധാനമായതു പാലാ രൂപതയിലേക്കുള്ള ഓർഡനുകളിൽ അടിയന്തിര ആവശ്യമായ തിയോളജി വിഭാഗ വിദഗ്ദ്ധർ ഉണ്ടാകണം. അതുപോലെ മെഡിക്കൽ ഡോക്ടർമാരും. അതേ സമയം പാലാ രൂപതയിലെ ഇടവകകളിൽനിന്നും  പെൺകുട്ടികളെ നഴ്‌സിംഗ് പഠനത്തിനായി ജർമ്മനിയിൽ അയയ്ക്കുന്ന കാര്യത്തേപ്പറ്റിയുണ്ടായിരുന്ന  അദ്ദേഹത്തിനുണ്ടായിരുന്ന ചില പ്രാഥമിക ചിന്തയിൽ മാർ വയലിൽ അത്ര അനുകൂലിച്ചില്ല. തീർത്ത് അപരിചിതമായ ഒരു പടിഞ്ഞാറൻ യൂറോപ്യൻ നാട്ടിലേയ്ക്ക് കൗമാര പ്രായം കഴിഞ്ഞു യുവത്വത്തിലേയ്ക്ക് പ്രവേശിക്കുന്ന കൊച്ചു പെൺകുട്ടികളെ നഴ്‌സിംഗ് പരിശീലനത്തിന് വേണ്ടി അവിടേയ്ക്ക്  അയയ്ക്കുന്നതിലെ ആശങ്ക മാത്രമേ അദ്ദേഹത്തിലുണ്ടായിരുന്നുള്ളു..  അതു പക്ഷേ അന്ന്, മ്യുണിക്കിൽ നടന്നുകൊണ്ടിരുന്ന ലോകദിവ്യകാരുണ്യ കോൺഗ്രസ് സമ്മേളനത്തിൽ ആരും ഈ വിഷയങ്ങൾ പൊതുചർച്ചയിൽ കൊണ്ടു വന്നില്ല.

പക്ഷെ കേരളത്തിലെ മെത്രാൻ സമിതിയിലെ ചിലരുടെയിടയിൽത്തന്നെ  അന്ന് നടന്ന ചർച്ചകളിലും അഭിപ്രായ രൂപീകരണത്തിലും വളരെയേറെ ഭിന്നാഭിപ്രായങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, കുറച്ചുപേർ അതിനെതിരെ ഏറെ പ്രാധാന്യത്തോടെ പ്രതികരിച്ചുവെന്നാണ് അന്ന്, ഇതിനോട് അടുത്തു ബന്ധപ്പെട്ടിരുന്ന അന്നത്തെ ചില വ്യക്തികൾ ഇക്കാര്യത്തിൽ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നത്. തിരുവല്ലാ രൂപതയുടെ മെത്രാനും, തിരുവനന്തപുരം രൂപതയുടെ മെത്രാനും, പാലാ മെത്രാന്റെ ചില അഭിപ്രായത്തിനോട് അത്ര കൂടുതൽ യോജിക്കാനായില്ല. പിന്നീട് നടന്ന തുടർ ചർച്ചയിൽ താമസിയാതെ അക്കാര്യത്തിലും നല്ല പരിഹാരങ്ങളും ഉണ്ടായി. കേരളത്തിലെ ക്രിസ്ത്യൻ സഭാപിതാക്കന്മാർ അന്ന് ചെയ്തു നൽകിയ അത്മായ സേവനം ജർമ്മനിയിൽ മലയാളികളുടെ ആദ്യ കാല കുടിയേറ്റത്തിനും അത് കേരളത്തിനൊട്ടാകെ ഏറെ പ്രശംസനീയമായ ദിവ്യകാരുണ്യപ്രവർത്തിയും ആയിരുന്നു.

മലയാളിപെൺകുട്ടികളും ഹൈഡൽബെർഗും.

 1965- ഹൈഡൽബെർഗിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളുടെ
ഡയറക്ടർ  Herr  Ernest( + )ആദ്യഗ്രൂപ്പ് മലയാളി പെൺകുട്ടികളെ
സ്വാഗതം ചെയ്യുന്നു.  



















പശ്ചിമ ജർമ്മനിയിലെ പ്രാദേശിക തലത്തിലുള്ള നിരവധി ക്രിസ്ത്യൻ ഇടവകകളുടെ വികാരിമാരും മാത്രമല്ല, അവരെപ്പോലെതന്നെ നിരവധി സുമനസ്സുകളായ ജർമ്മൻ വൈദികരും, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉന്നത അധികൃതരും, കേരളത്തിലെ സഭകളുടെ മെത്രാന്മാരുടെയും അത്യുന്നത കർദ്ദിനാളിന്റെയും പ്രത്യേക പൊതുതാൽപ്പര്യങ്ങളെയെല്ലാം വളരെധികം  അനുകൂലമായി ഏറ്റവും വേഗം നിവൃത്തിയാക്കുന്നതിൽ വളെരയേറെ പങ്കു വഹിച്ചുവെന്നുള്ളതിന് ഒരു വലിയ ഉദാഹരണമാണിത്: 1965 വർഷം. പശ്ചിമ  ജർമ്മനിയിലെ ഹൈഡൽ ബെർഗ്ഗിലേക്ക് മലയാളി പെൺകുട്ടികൾക്ക് വരുവാൻ വേണ്ടി അക്കാലത്തു പ്രമുഖമായ എല്ലാ സഹായ സഹകരണങ്ങളും ചെയ്തവരാണ്, ജർമ്മൻ കത്തോലിക്കാ വൈദികനായിരുന്ന ഫാ. ഡെബാറ്റിൻ (+), ഹൈഡൽ ബെർഗ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളുടെ അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടറായിരുന്ന മി. ഏണസ്റ്റ് (Herr Ernest (+) തുടങ്ങിയവർ.ഇവരുടെയെല്ലാം തനിനിസ്വാർത്ഥസ്നേഹവും സേവനവും. നമുക്കാർക്കും വിസ്മരിക്കാനാവില്ല. 1965- ലാണ് ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനം ബാഡൻ-വ്യൂർട്ടം ബെർഗ്ഗിലെ അതിപുരാതന ഹൈഡൽബർഗ് നഗരത്തിലേയ്ക്ക് ആദ്യഗ്രൂപ്പ് മലയാളി പെൺകുട്ടികളെത്തിയത്. അവരിൽ കുറേയേറെ പെൺകുട്ടികൾ തിരുവല്ല രൂപതയിൽപ്പെട്ടവരുമുണ്ടായിരുന്നു

ജർമ്മൻ കത്തോലിക്കാ സഭാ ആശുപത്രികളുടെയും കോൺഗ്രിഗേഷനുകളു ടെയും ഉത്തരവാദപ്പെട്ടവരെല്ലാം അതേസമയത്തുതന്നെ അവരുടെ എല്ലാ വിധ പിന്തുണയും നൽകി. അതുപോലെ കാലങ്ങൾ മാറിമാറി വന്നപ്പോൾ കേരളത്തിലെ ചില വൈദികർ സ്വന്തനിലയിലും കുറെ മലയാളി പെൺ കുട്ടികളെ നഴ്‌സിംഗ് പഠനത്തിനും, കന്യാസ്ത്രികളാകാനും മറ്റ് വിവിധതരം  ജോലിക്കുമായി നടത്തിയ ചില വ്യക്തിഗത ബിസ്സിനസ് സമാനസംരംഭങ്ങൾ നടത്തിയിരുന്നുവെന്നും, അതേപ്പറ്റി പിൽക്കാലത്തു നിരവധി പരാതികൾ മാദ്ധ്യമങ്ങളിൽ അവരുടെ നേർക്ക്  ഉയർന്നിരുന്നതും ഞാനറിഞ്ഞിരുന്നു.

 The First Bishop of Pala
Mar Sebastian Vayalil
പാലാ രൂപതയുടെ കീഴിൽ വൈദീകരാകാനും കന്യാ സ്ത്രികളാകാനും അതുപോലെ അവിടെ സഭാ സ്ഥാ പനങ്ങളുടെയും പാലാ രൂപതയിലെ കോൺഗ്രിഗേഷ നുകളുടെയും പ്രവർത്തനങ്ങൾ സാദ്ധ്യമാക്കാനും അവശ്യമായ തീയോളജി പഠനത്തിനും മെഡിക്കൽ വിദ്യാഭ്യാസത്തിനും വേണ്ടി പാലാ രൂപതയിലെ യുവതീ യുവാക്കളെ അതിനു പ്രാപ്തരാക്കണം. അതി നു ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തി ക്കുന്ന സെമിനാരികളിലും അതുപോലെ  മഠങ്ങളി ലേയ്ക്കും അയക്കാനുള്ള പദ്ധതികളുടെ  ഏറിയ സാദ്ധ്യതാ മാർഗ്ഗമാണ് ധാരണയായത്. പാലാ രൂപത യുടെ മെത്രാൻ മാർ വയലിൽ തിരുമേനിയുടെ പ്രധാ നപ്പെട്ട നിർദ്ദേശങ്ങളെല്ലാം ജർമ്മൻകാരും സ്വീകരിച്ചു. അതനുസരിച്ചു  ജർമ്മനിയിൽ നിന്നും വളരെ വേഗത്തിൽ ചില നടപടി ക്രമങ്ങൾക്ക് തുടക്കം ഉണ്ടായി. പാലാരൂപതയുടെ മെത്രാൻ മാർ സെബാസ്റ്റിയൻ വയലിൽ തിരുമേ നിയുടെ ഈ ദൗത്യവിജയം കേരളത്തിലെ മത- പ്രേഷിതരംഗത്തു വലിയ ഉണണർവ് ഉണ്ടാക്കിയെന്നതിൽ തർക്കമില്ല.

കേരളത്തിലെ കത്തോലിക്കാ സഭയ്ക്ക് ഇറ്റാലിയൻ, അമേരിക്കൻ തുടങ്ങിയ രാജ്യങ്ങളിലെ സഭയുമായി നല്ല ബന്ധം പുലർത്തുന്നുണ്ട്. എന്നാൽ ജർമൻ സഭയും ജർമൻ ഭാഷയുമായി യാതൊരു ബന്ധങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. അതിനാൽ ജർമ്മനിയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞന്മാരും, ഉദാഹരണത്തി നു , മുൻ മാർപാപ്പ ബനഡിക്ട് പതിനാറാമൻ ( മുൻ കർദ്ദിനാൾ ജോസഫ് റാറ്റ്സിൻഗെർ), Prof. KARL RAHNER, Prof. HANS KÜNG തുടങ്ങിയ പ്രശസ്ത ജർമ്മൻ ദൈവശാസ്ത്ര പണ്ഡിതന്മാരുമായും മിസറിയോരുമായും കേരളസഭയ്ക്ക് ബന്ധം ഉണ്ടാകണമെന്നും അതിനു ഉത്തമമായ നിത്യ പരിഹാരമാണ് ജർമ്മൻ - കേരള കത്തോലിക്കാ സഭയുടെ പരസ്പരസഹകരണത്തിൽ ശാശ്വതമായി സാധിക്കേണ്ടതെന്നും പാലാ രൂപതാ മെത്രാൻ മാർ സെബാസ്റ്റിയൻ വയലിൽ ആഗ്രഹിച്ചിരുന്നതാണ് .ക്ലാരിറ്റിനർ കോൺഗ്രിഗേഷൻ ഇന്ത്യയിൽ അനേകം പ്രൊവിൻസുകളായി വളർന്നു. ഒരു മലയാളിയായ റവ. ഫാ. മാത്യു വട്ടമറ്റം C.M.F  ആണ് നിലവിൽ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ എന്ന കാര്യം വയലിൽ പിതാവിന്റെ സേവനത്തിന്റെ ശരി വിജയമാണ്. കേരളത്തിൽ പലഭാഗങ്ങളിൽ ഉദാ: കുറവിലങ്ങാട് ക്ലാരിറ്റൻ ആശ്രമം,  പിന്നീട് മല്ലികശ്ശേരി യിൽ സ്ഥാപിതമായ "അഥോർണോ ഫാദേഴ്‌സ് സമൂഹം, എന്ന് തുടങ്ങിയ സഭാസ്ഥാപനങ്ങളുടെ നല്ല പ്രവർത്തനവിജയത്തിൽ അടിസ്ഥാനപരമായ പ്രായോഗിക പിന്തുണ നല്കിയതു ജർമ്മനിയിലെ ഹോപ്സ്റ്റനും അവിടെ നിന്ന് ജർമ്മനിയിലെ എല്ലാ മലയാളികൾക്കും സഹായമായി പ്രവർത്തിച്ചിരുന്ന  "വാർത്ത" എന്ന മലയാള മാദ്ധ്യമവുമാണെന്നുള്ള യാഥാർത്ഥ്യം ഇവിടെ കുറിക്കുന്നതേറെ ഉചിതമാണ് എന്ന് ഞാൻ കരുതുന്നു. 

സർക്കാർ കരാറുകളില്ലാത്ത കുടിയേറ്റം- അഭ്യൂഹങ്ങൾ. 

കേരളത്തിൽ നിന്നും ജർമനിയിൽ വന്നെത്തി തൊഴിൽ ചെയ്യുന്നതിനോ പഠനത്തിനോ ഇന്ത്യയും പശ്ചിമജർമ്മനിയുമായി യാതൊരു വിധത്തിലും സർക്കാർ തലത്തിൽ ഒരു തൊഴിൽ കരാറുകളും ഉണ്ടായിരുന്നില്ല. രണ്ടാം ലോകമഹായുദ്ധത്തിൽ തകർന്ന ജർമനിയിൽ ആരോഗ്യരംഗത്ത് എപ്പോഴും ആവശ്യമായിരുന്ന നഴ്‌സുമാരും സഹായികളും വളരെ കുറവായിരുന്നു. അടിയന്തിര സാഹചര്യവുമായിരുന്നു. ജർമ്മനിയിൽ ജർമ്മൻകാരായ പെൺകുട്ടികൾക്ക് ഇതേ പ്രൊഫഷനിൽ കുറഞ്ഞ താൽപ്പര്യം മാത്രമേ ഉണ്ടായിരുന്നുള്ളു എന്നതും വേറെ യാഥാർത്ഥ്യമായിരുന്നു. മലയാളികൾക്ക് തൊഴിൽപരമായ സാദ്ധ്യത കണക്കിലെടുത്താണ് അന്ന് നമ്മുടെ കേരളാ സഭാപിതാക്കന്മാരുടെയെല്ലാം ഇടപെടലുകൾ നടന്നത്. അപ്പോഴേയ്ക്കും ജർമ്മനിയിൽ ഇറ്റലിക്കാരും, തുർക്കികളും, ഗ്രീക്കുകാരും, തുടങ്ങി നിരവധി ആയിരം വിദേശികൾ മറ്റു വിവിധ ജോലികൾക്കായി വന്നുകൊണ്ടിരുന്നു. എന്നാൽ കേരളീയർ എണ്ണത്തിൽ അന്ന് ജർമനിയിൽ വന്നവർ വളരെയേറെ കുറവായിരുന്നു. ഉദാഹരണത്തിന് നോക്കുക, 1976 കാലഘട്ടത്തിൽ ബാഡൻ- വ്യൂർട്ടംബർഗ്ഗ് സംസ്ഥാനത്തിൽ ഉണ്ടായിരുന്ന ഇന്ത്യൻ നഴ്‌സുമാരുടെയാകെ  എണ്ണമാകട്ടെ ഏകദേശം 400 പേർ മാത്രമായിരുന്നു. ഒരു വസ്തുത എഴുതട്ടെ, അന്നും ഇക്കാലത്തും ഇന്ത്യാക്കാർ ജർമനിയിൽ എത്രപേരുണ്ടെന്നുള്ള ഒരു യഥാർത്ഥമായ സ്റ്റാറ്റിസ്റ്റിക് ആരും എടുത്തതായി അറിവില്ല.

ജർമനിയിലെ ആദ്യകാലത്തെ ഇന്ത്യാക്കാരുടെ എണ്ണത്തെക്കുറിച്ചു ഈയിടെ കൊളോൺ കാരിത്താസിന്റെ മേൽനോട്ടത്തിൽ ഇറക്കിയ ഒരു ജേർണലിൽ (MEINE WELT- HERBST 2016) ഉത്തരവാദിത്വപ്പെട്ട എഡിറ്ററെന്ന നിലയിൽ നൽ കിയ എഡിറ്റോറിയൽ (ആമുഖകുറിപ്പ്) വിവരങ്ങൾ അസത്യത്തിന്റെ മാറാ രോഗം ബാധിച്ച പുഴുക്കുത്തുകളാണെന്നു ഇവിടെ പറയാതെ പോകുന്നതു തന്നെ സത്യത്തോട് ചെയ്യുന്ന അപരാധമാണ്, എന്ന് ഞാൻ വിശ്വസിക്കുന്നു. അതിൽ ഇപ്രകാരം എഴുതി: "ആദ്യ കാലത്തു ജർമനിയിൽ 15000 -20000 ഇന്ത്യാ ക്കാർ ഉണ്ടായിരുന്നു, അവരിൽ ഏറെയും സ്റ്റുഡന്റസ് ആയിരുന്നു" എന്നൊ ക്കെ എഡിറ്റോറിയൽ എഴുതിയത് കണ്ടു ഞാനും അമ്പരന്നു. നാൽപ്പതു വർഷങ്ങൾക്ക് മുമ്പ് ജർമനിയിൽ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾ താരതമ്മ്യേന വളരെക്കുറവായിരുന്നു. അതുപോലെ തന്നെ ഏതോ ഒരു "മ്യൂൾഹൈമെർ സെമിനാറിനെപ്പറ്റി" എഡിറ്റോറിയലിൽ എഴുതി കാണുന്നു ണ്ട്. എനിക്കോ ഇത് വായിച്ച മറ്റുള്ള പലർക്കുമോ ഇപ്രകാരം മലയാളികളുടെ സെമിനാർ കേന്ദ്രമുണ്ടായിരുന്നത് ആർക്കും അറിവില്ല. ഇതൊക്കെ എഡിറ്റർ അപ്രകാരം എഴുതിയതിന്റെ നിഗൂഢ പ്രാധാന്യം നിശ്ചയമില്ല. അതുപക്ഷേ അപ്രകാരം ധരിച്ചില്ലെങ്കിൽ ആപത്തുണ്ടാകുമെന്ന വിചാരവും എനിക്കില്ല. 

എന്നാൽ കേരളത്തിലും ജർമ്മനിയിലും മാത്രമല്ല, അന്ന് ലോകമെമ്പാടുമുള്ള മലയാളികൾക്കും അന്നത്തെ ഇന്ത്യൻ പ്രസിഡന്റിനും കേന്ദ്ര മന്ത്രിസഭയ്ക് വരെ വളരെ പ്രിയങ്കരമായ ഒരു കേന്ദ്രം ജർമ്മനിയിൽ പ്രവർത്തിച്ചിരുന്നത്,   അതായിരുന്നു, അന്തർദ്ദേശീയ മലയാളികളുടെ സംഗമസ്ഥാനമായ പ്രസിദ്ധ കേന്ദ്രം- "ഹോപ്സ്റ്റൻ ഗ്രാമം". ഇവിടെ നടത്തപ്പെട്ട സെമിനാറുകളിലും ലോക മലയാള സമ്മേളനവും ലോകപ്രസിദ്ധ കേരളമേളകളിലും പങ്കെടുക്കുവാൻ അനേകം ജർമ്മൻ മലയാളികൾ മാത്രമല്ല, യൂറോപ്യൻ രാജ്യങ്ങളായ, ഇറ്റലി ആസ്ട്രിയ, സ്വിറ്റ്‌സർലൻഡ്, ഗൾഫ് രാജ്യങ്ങൾ തുടങ്ങി, അമേരിക്കയിൽ നിന്നുവരെ മലയാളികൾ ഈ കേന്ദ്രത്തിൽ ഓരോരോ സംഗമങ്ങളിലും സന്നിഹിതരായിരുന്നു. മലയാളികളുടെ മാത്രമല്ല മറ്റുള്ള രാജ്യങ്ങളിലെ ആളുകളും അവിടെ സെമിനാറുകൾ നടത്തിയിരുന്നു. ഹോപ്സ്റ്റണിലെ സെമിനാറുകളും ക്യാമ്പുകളും മറ്റുള്ള കാര്യങ്ങളും പിന്നീട് ഒരവസരത്തിൽ വിശദീകരിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു.


വികസന ചർച്ചകൾ , നെടുമ്പാശ്ശേരി വിമാനത്താവള നിർമ്മാണത്തിന് തുടക്കമിട്ട പ്രാരംഭ ചർച്ചയും.

  

അന്തരിച്ച മുൻ മന്ത്രി 
ശ്രീ. ടി. എം. ജേക്കബ്

സാംസ്കാരിക സമ്മേളനങ്ങൾ മാത്രമായിരുന്നില്ല, ഹോപ്സ്റ്റണിലെ പ്രസിദ്ധ സാംസ്കാരിക കേന്ദ്രത്തിൽ നടന്നത്. ഈ കേന്ദ്രത്തിൽ വച്ചാണ് നെടുമ്പാശ്ശേരിയിലെ   ഭാവി അന്തർദ്ദേശീയ വിമാനത്താവളത്തിന്റെ  നിർമ്മാണത്തിന് തുടക്കമിട്ട പ്രാഥമിക ചർച്ചകൾ നടന്നത്. ഇന്ത്യക്കു പുറത്തു ആദ്യമായിട്ടാണ് ഇതു സംബന്ധിച്ചുള്ള ചരിത്രം സൃഷ്ടിച്ച  പ്രാരംഭ  ചർച്ചകൾ ക്ക്  ഹോപ്സ്റ്റൻ   നഗരം വേദിയൊരുങ്ങിയത്. 


അന്നത്തെ ചർച്ചയിൽ കേരളത്തിലേയ്ക്ക് നേരിട്ട് യൂറോപ്പിലുള്ള എല്ലാ മലയാളികൾക്കും കഷ്ടപ്പാടില്ലാതെയെത്തിച്ചേരാൻ പര്യാപ്തമായ ഏറെ  സൗകര്യമുള്ള വിമാനത്താവളമാണ് അന്ന് ജർമ്മനിയിലെ മലയാളികൾ മുന്നോട്ട് ആവശ്യപ്പെട്ടത്. അതിനുവേണ്ടി കേരളത്തിൽ ഒരു അന്തർദ്ദേശീയ വിമാന ത്താവളം തന്നെ വേണം എന്ന ആശയവുമായി കേരള- കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തിയത് അവിടെ നിന്നുമാണ്. കേരളത്തിലെ മന്ത്രിയായിരുന്ന ശ്രീ. ടി. എം. ജേക്കബ് +), സിയാൽ ഡയറക്ടർ ശ്രീ. വി. ജെ. കുര്യൻ ഐ. എ. എസ്, എന്നിവർ 08.10.1993-11.10.1993 ദിവസങ്ങളിൽ അവിടെയെത്തി, അന്ന്  ജർമ്മനിയിലെ മലയാളി പ്രതിനിധികളുമായി ഔദ്യോഗിക  ചർച്ചനടത്തി.

കേരളത്തിൽ വിമാനത്താവളം ഒരു "PRIVATE PARTICIPATION PROJECT " എന്ന നിലയിൽ ജർമൻ മലയാളികളുടെയും എല്ലാ പ്രവാസി മലയാളികളുടെയും സഹകരണത്തിലും പങ്കാളിത്തത്തിലും കൊച്ചിയിൽ ഒരു വിമാനത്താവളം നടക്കാനുള്ള വിവിധ സാദ്ധ്യതകളെപ്പറ്റി ചർച്ചയുണ്ടായി. അതനുസരിച്ചു ജർമ്മനിയിൽ പല സ്ഥലങ്ങളിലും വച്ച് ചർച്ചകൾ നടന്നു. നെടുമ്പാശേരി വിമാനത്താവളം എന്ന തങ്ങളുടെ സ്വപ്നം വാസ്തവമാക്കാനുള്ള ആദ്യത്തെ തുകയുടെ ചെക്ക് നൽകിയ ആ ബഹുമാന്യ ജർമൻ മലയാളി അന്തരിച്ച ശ്രീ. മാളിയേക്കലാണ്, അദ്ദേഹത്തിൻറെ ഹൃദയ നന്മയുടെ ഓർമ്മയിൽ പങ്കു ചേരുന്നു. 
കേരളത്തിൽ   നെടുമ്പാശേരിയിൽ  പുതിയ വിമാനത്താവളത്തിന്റെ തുടക്കത്തിന്റെ പ്രാരംഭചർച്ചകൾ നടന്നത് ഹോപ്സ്റ്റണിൽ ആയിരുന്നു. ഇതിനെല്ലാം സാഹചര്യമൊരുക്കിയ ത്  വിദേശീ- വിദ്യാഭ്യാസ     വിഭാഗ ത്തിന്റെ   റെഫെറെൻറ് ആയിരുന്ന ഡോ. മാത്യു മണ്ഡപത്തിൽ (AUSLÄNDER- BILDUNGSREFERENT, DIÖZESE  MÜNSTER) ആയിരുന്നു.  തുടക്കം മുതലേ തന്നെ അദ്ദേഹത്തി ൻറെ നേതൃത്വത്തിലാണ് ചർച്ചകൾ നടന്നത്. ഇദ്ദേഹം തന്നെയായിരുന്നു ജർമ്മനിയിലെ "വാർത്ത" മാദ്ധ്യമത്തിന്റെ ചീഫ് എഡിറ്റർ. അക്കാലത്താണ് അദ്ദേഹത്തിൻറെയും മറ്റുചില മലയാളികളുടെയും ആത്മാർത്ഥ സഹകരണ ത്തിൽ പ്രവാസിമലയാളികളുടെ P. I. O. CARD, പ്രവാസികളുടെ വോട്ടവകാശം തുടങ്ങി മറ്റനവധി കാര്യങ്ങൾക്ക് മുൻ ഇന്ത്യൻ പ്രസിഡന്റ് ശ്രീ. കെ. ആർ. നാരായണൻ, മറ്റു കേന്ദ്രമന്ത്രിമാർ തുടങ്ങിയ ഇന്ത്യൻ ഭരണനേതൃത്വങ്ങളു മായി ന്യുഡൽഹിയിൽ വച്ച് ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിയത്. മലയാളികളുടെ ജർമ്മനിയിലെ ജീവിതത്തിൽ 1981-മുതൽ 2006 കാലഘട്ടം വരെ, കാൽ നൂറ്റാണ്ടുകളോളം കാലം ജർമ്മനിയിലെയും കേരളത്തിലെയും സാംസ്കാരിക ജീവിതത്തെ  പരസ്പരം കോർത്തിണക്കിയ സംഗമ സ്ഥാനമായി രുന്നു, ഹോപ്സ്റ്റൻ നഗരനടുമുറ്റത്ത് തലയുയർത്തി നിന്നിരുന്ന "ബർണാർഡ്- ഓട്ടേ ഹൌസ്" എന്ന സാംസ്കാരിക കേന്ദ്രം. വിനോദത്തിനും വിജ്ഞാന സമ്പാദനത്തിനും വിശ്രമത്തിനും വേണ്ടി സംഘടനാ ആവശ്യങ്ങൾക്കും വേണ്ടി, എപ്പോഴും നിലകൊണ്ട ഈ കേന്ദ്രം കേരളത്തിലെ മലയാളികൾക്ക് ഒരു തീർത്ഥാടനകേന്ദ്രമായിരുന്നു.

അസത്യത്തിന്റെ തത്വശാസ്ത്രം 

എന്നിട്ടും, ഇത്രയും ഏറെ ചരിത സംഭവങ്ങളെല്ലാം നടന്നിട്ടും കാലങ്ങളേറെ കടന്നുപോയിട്ടും ആ പ്രസിദ്ധ മഹനീയ കേന്ദ്രം ഒരിക്കൽപോലും നേരിട്ട് കാണാനും അറിയുവാനും ഒരു "MEINE WELT" ന്റെ എഡിറ്റർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരാൾക്ക് ഇപ്രകാരം വെറും യാഥാർത്ഥ്യങ്ങളെയെല്ലാം മാത്രം ഇങ്ങനെ മറയ്ക്കുവാൻ വേണ്ടി, തന്റെ അജ്ഞതയുടെ ഗർത്തത്തിൽ നിന്നും ഇന്നും രക്ഷപെടാൻ പോലും ആഗ്രഹിക്കാത്ത, അതുപക്ഷേ, മറ്റുപല  കാര്യങ്ങൾക്കും സത്യവും പ്രാധാന്യവും ഉണ്ടായേക്കും, എന്നുപോലും കാണാൻ പോലും കഴിയാത്ത ഒരാൾക്കു മാത്രമേ, അപ്രകാരം എഴുതുന്നതിന്‌ കഴിയൂ. മുൻകാലത്തും എക്കാലവും ജർമ്മനിയിലെ മലയാളി സമൂഹത്തെ മുഴുവൻ ഇന്ത്യയിലേയ്ക്ക് തിരിച്ചയക്കാൻ രഹസ്യ കെണികെട്ടിയ പ്രസിദ്ധ കൊളോൺ കാരിത്താസും, അതിന്റെ ഔദാര്യങ്ങൾ സ്വീകരിച്ചു കൊണ്ട് ജർമ്മൻ ഭാഷയിൽ, തന്റേതായി മറ്റുള്ളവർക്ക് പോലും തോന്നിപ്പിക്കാവുന്ന "സ്വന്തം കുടുംബമാദ്ധ്യമ"ത്തിന്റെ ഉത്തരവാദപ്പെട്ട ആത്മാർത്ഥതയുള്ള പ്രവർത്തകനാകുമ്പോൾ അറിഞ്ഞുകൊണ്ട് പറയുന്നതും അവ മനസ്സിലാക്കി എഴുതുന്നതുമായ തെറ്റുകൾ ഒന്നും തന്നെ ഒട്ടും തന്നെ അസ്വസ്ഥനാക്കുന്നില്ല എന്നദ്ദേഹം നമുക്ക് കാണിച്ചുതരുന്നു. ഇതൊക്കെ പ്രോത്സാഹിപ്പിക്കുകയോ, കാരിത്താസിന്റെയും അവരുടെ ആനുകൂല്യം കണ്ണടച്ച് ആസ്വദിക്കുന്ന ശിങ്കിടികൾക്കും ആവശ്യമായത്? ജർമ്മനിയിലെ എല്ലാ മലയാളികളുടെയും ഹൃദയത്തെ അതിഘോരമായി കുലുക്കി ഞെട്ടിപ്പിച്ചിരുന്ന കൊളോണിലെ കാരിത്താസിന്റെ കഴിഞ്ഞ കാലത്തിലെ വിഖ്യാതസേവനങ്ങൾ ഇന്നവർ അനുസ്മരിപ്പിക്കുന്നതുപോലെ തന്നെയാണോ അവരുടെ  ഇന്നുമുള്ള മുഖ്യ നിത്യദൗത്യം ?

പൊതുസമൂഹത്തിൽ നുണക്കഥകൾ ഉണ്ടാക്കുന്ന അച്ചടക്കത്തിന്റെ ഒരു ഭാഗമാണ് ഇത്തരം പ്രസ്താവങ്ങൾ എന്ന് ഇത്തരത്തിലുള്ള മാദ്ധ്യമ വാർത്താ വിശേഷങ്ങൾ പഠിപ്പിക്കുന്നു. അറിഞ്ഞോ അറിയാതെയോ സത്യത്തെ മൂടി വയ്ക്കുക അല്ലെങ്കിൽ അവയെല്ലാം ആകെ വ്യത്യാസപ്പെടുത്തുക, പോരാ അതുമല്ലെങ്കിൽ അതിശയോക്തി കലർത്തി പറയുക എന്നത് മനുഷ്യന്റെ ഒരു സ്വാഭാവിക ദൗർബല്യമാണ് എന്ന അഭിപ്രായമാണ് ഇക്കാര്യത്തിൽ  എനിക്ക് തോന്നുന്നത്. ഇത്തരം അസത്യ പ്രസ്താവങ്ങൾ പ്രതിഫലിപ്പിക്കുന്ന തായിട്ടുള്ള  എഡിറ്റോറിയൽ മുഖക്കുറിപ്പുകളൊന്നും ലോകത്തിനു ഒട്ടു യാതൊരു ഗുണവും ചെയ്യുന്നതാവില്ല. ഇതേക്കുറിച്ചുള്ള വിവിധ കാര്യങ്ങളും, മലയാളികളുടെ ജീവിത വഴിയിലെ കല്ലും മുള്ളുകളും നിറഞ്ഞ മനസ്സിൽ ശ്രദ്ധിക്കപ്പെട്ട സംഭവങ്ങളെയും മറ്റ് അനുഭവങ്ങളെയും വിശദമായി പിന്നീട് പറയുന്നതാണ്.

ആദ്യത്തെ ദീർഘദൂരയാത്ര

ആദ്യമായി ജർമ്മനിയെ ലക്ഷ്യമിട്ട് പോരാൻ തയ്യാറായിരുന്ന ഇവരെല്ലവരും കേരളത്തിലെ നിശബ്ദ മനോഹര ഉൾഗ്രാമപ്രദേശങ്ങളിൽ ചിരിച്ചു കളിച്ചു വളർന്നവരായ വെറും പതിനെട്ട്-പത്തൊൻപത് വയസുകൾ മാത്രം പ്രായം   ഉള്ള കുഞ്ഞു കുരുന്നകൾ ആയിരുന്നു.  ഒന്നുമറിയാത്ത നിഷ്ക്കളങ്കർ മാത്രമായിരുന്നു, അവർ. സ്നേഹം തന്ന തങ്ങളുടെ സ്വന്തം അമ്മമാരോടും അച്ചാച്ഛന്മാരോടും സഹോദരങ്ങളോടും ചുടു കണ്ണീരിൽ കുതിർന്ന സ്തുതി പറഞ്ഞു പിരിഞ്ഞപ്പോൾ, ദുഃഖം ഉള്ളിലൊതുക്കി ശ്വാസമടച്ചു നിശ്ചലമായി നിന്നുകൊടുത്ത സ്നേഹനിധികളായ അപ്പനും അമ്മയും പ്രിയപ്പെട്ട കുഞ്ഞു സഹോദരങ്ങളും മനംപൊട്ടി മുഖം പൊത്തി...സ്വന്ത വീടും നാടും, സ്നേഹം പകർന്ന കൂട്ടുകാരെയും വിട്ട്, ആഴക്കടലിലെ കാറും കോളും തിരമാലകളും തഴുകിപ്പോകുന്ന ഒരു കപ്പലിൽ തനിയെ ഒരു ദീഘദൂരകടൽയാത്രയായിരു ന്നു അവരുടെയെല്ലാം മുൻപിൽ ഉള്ളതെന്ന പച്ചയാഥാർത്ഥ്യം ഒട്ടുമേതന്നെ അവരുടെ കുരുന്നു മനസ്സുകളിൽ പതിഞ്ഞിട്ടുണ്ടാവില്ല. പശ്ചിമജർമനിയോ ? എവിടെയെന്നു പോലും അവർ പോലും ചിന്തിച്ചിട്ടുണ്ടാവില്ല. ജനിച്ചു വീണ സ്വന്തം വീട്ടിൽനിന്നും നാട്ടിൽ നിന്നും തൊട്ടടുത്ത തങ്ങളുടെ അയൽപക്ക ഗ്രാമത്തിലോ പട്ടണത്തിലോ പോകാത്തവർ- ആദ്യമായി ഇറങ്ങി ദേശവും ഭാഷയും ആളുകളെയും അറിയാത്ത ഒരപരിചിത നാടിനെ ലക്ഷ്യമാക്കി ഏതോ ആഴക്കടലിൽ ഒരു കപ്പലിൽ കയറിപ്പോകുന്ന ആദ്യത്തെ ദീർഘദൂര വിദേശ യാത്ര!! പുതിയ ജീവിതത്തിലെ തീരങ്ങളെത്തേടിയുള്ള യാത്ര!

1961-ലെ ആദ്യ ബാച്ച്  Loyd Triestieno എന്ന കമ്പനിയുടെ "ഓഷ്യാന" എന്നൊരു കപ്പലിൽ 12.10. 1961- ൽ കൊച്ചിയിൽ നിന്നും യാത്രയാരംഭിച്ചു. ആകെ 15 ദിവ സങ്ങൾ കൊണ്ട് 26. 10. 1961- ൽ ജർമ്മനിയിൽ എത്തിച്ചേർന്നു. കൊച്ചിയിൽ നിന്നും പുറപ്പെട്ട് നെയാപ്പിൾ വഴി (ഇറ്റലി) സൂറിച്ചിലേയ്ക്കും അവിടെനിന്നു നേരെ ജർമനിയിലേക്കും എത്തി. അങ്ങനെ 1961- ൽ ഈ പദ്ധതിക്ക് തുടക്ക മായി. അതുപ്രകാരം നിശ്ചയിക്കപ്പെട്ട ആദ്യഗ്രൂപ്പ് ഒൻപതു പേരടങ്ങുന്നതാ യിരുന്നു. അഞ്ചു പേരടങ്ങുന്ന ഒരു തിയോളജി സ്റ്റുഡന്റസ് ഗ്രൂപ്പിനെയും, നാല് പേരടങ്ങുന്ന മെഡിക്കൽ സ്റ്റുഡന്റസ് ഗ്രൂപ്പിനെയും അവരിൽ നിന്ന് രണ്ടു കന്യാസ്ത്രികളെയും ആണ് പാലാരൂപതയിൽ നിന്നും ആദ്യം ജർമനി യിലേക്ക് അയച്ചത്.

 തിരുവല്ല മെത്രാൻ
മാർ സഖറിയാസ് അത്തനാസിയോസ് 
പത്തുപേരടങ്ങുന്ന രണ്ടാമത്തെ ഗ്രൂപ്പ് 1962-ൽ ജർമനിയിലേക്ക് യാത്ര പുറപ്പെട്ടു. ഈ ഗ്രൂപ്പിൽ ആറ് തീയോളജി സ്റ്റുഡന്റ്സും, നാല് പേർ  മെഡിക്കൽ സ്റ്റുഡന്റ്സും, ഈ നാലിൽ രണ്ടു പേർ കന്യാസ്ത്രികളായിരുന്നു. അഞ്ചു     പേർ അടങ്ങുന്ന മൂന്നാമത്തെ തീയോളജി ഗ്രൂപ്പ് 1964- ൽ ആണെത്തിയത്. അതിനുശേഷം വീണ്ടും നാലാമത്തെ ഏഴംഗ തീയോളജി ഗ്രൂപ്പ് 1965ലും വന്നെത്തിച്ചേർന്നു. 1966-ൽ അഞ്ചുപേരടങ്ങുന്നതായ അവസാനത്തെ തിയോളജി ഗ്രൂപ്പുമാണ് എത്തിച്ചേർന്നത് . അപ്പോൾ ആകെ, 29 തിയോളജി സ്റ്റു ഡന്റസും 9 മെഡിക്കൽ സ്റ്റുഡന്റസും കൂടി ജർമ്മനിയിൽ എത്തി.   ആകെ 38 പേർ ഉണ്ടായിരുന്നു. അവരിൽ ആകെ നാല് കന്യാസ്ത്രികൾ ഉൾപ്പെട്ടിരുന്നു.

എന്നാൽ 1962- ൽ വന്നവർ കൊച്ചിയിൽ നിന്നും പുറപ്പെട്ടത് "ആസ്‌ട്രേലിയ" എന്ന കപ്പലിൽ, ( LOYD -TRISTIENO എന്ന കപ്പൽ കമ്പനി) ജനീവയും കടന്നു ജർമ്മനിയിലെത്തി. അവരുടെ യാത്ര 14. 10. 1962 മുതൽ 29.10.1962 വരെ നീണ്ട യാത്രയായിരുന്നു. ഇതോടൊപ്പം അന്ന് നേഴ്‌സിംഗ് പഠനത്തിന് പോന്നിരുന്ന 60- ലേറെ പെൺകുട്ടികളും, ജർമ്മനിയിലെ കോൺവെന്റുകളിലേക്കുള്ള ആസ്പിരാന്റകളും കപ്പലിലുണ്ടായിരുന്നു. തികച്ചും വലിയ സാഹസികയാത്ര എന്നതിനെ തീർത്തും പറയാം. അതിനുശേഷം ജർമ്മനിയ്ക്ക്  പോയവർ വിമാനത്തിലാണ് വന്നെത്തിയത്.

1962 കാലഘട്ടമായതോടെ കേരളത്തിൽ നിന്നും തിരുവല്ല രൂപത, കൊല്ലം, ആലപ്പുഴ, ചങ്ങനാശേരി, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ രൂപതകളിൽ നിന്നും നഴ്‌സിംഗ് പഠനത്തിനായ പെൺകുട്ടികളുടെ വരവിനു എണ്ണം കൂടി. ഒരു വർഷം തന്നെ 80 ലേറെ പെൺകുട്ടികൾ നഴ്‌സിംഗ് പഠനത്തിനുവേണ്ടി  ജർമനിയിലെ FREIBURG, FRANKFURT, HEIDELBERG, WIESLOCH, KÖLN തുടങ്ങിയ സ്ഥലങ്ങളിലേക്ക് വന്നെത്തി. 1965 ലാണ് ജർമ്മനിയുടെ തെക്കുപടിഞ്ഞാറൻ സംസ്ഥാനം ബാഡൻ- വ്യൂർട്ടംബെർഗ്ഗിലെ അതിപുരാതന ഹൈഡൽബർഗ് നഗരത്തിൽ ആദ്യഗ്രൂപ്പ് മലയാളി പെൺകുട്ടികളെത്തിയത്. അവരിൽ കുറേ പെൺകുട്ടികൾ തിരുവല്ല രൂപതയിൽപ്പെട്ടവരുമുണ്ടായിരുന്നു.

 മലയാളി പെൺകുട്ടികളുടെ ചരിത്രം സൃഷ്ടിച്ച കുടിയേറ്റം.

ക്ലാരിറ്റിനർ ഗ്രൂപ്പിന് ആദ്യ സ്റ്റേഷൻ ബവേറിയയിലെ WEISENHORN എന്ന സ്ഥ ലമായിരുന്നു. അവിടെ ആറുമാസം ജർമ്മൻ ഭാഷാ പഠനമാണ് നടത്തേണ്ടിയി രുന്നത്. അന്ന് വൈദിക പഠനത്തിനായി എത്തിയവരെ മാത്രം പിന്നീട് ജർമ നിയുടെ തെക്ക് പടിഞ്ഞാറൻ "ബാഡൻ-വ്യുർട്ടംബെർഗ്ഗ്" സംസ്ഥാനത്തിലെ പട്ടണം "SPEICHINGEN" എന്ന സ്ഥലത്തു നൊവിഷ്യേറ്റിനും ഭാഷാപഠനത്തിനു മായി അയച്ചു. അതിനുശേഷം ഫിലോസഫിയും തിയോളജിയും പഠിക്കുന്ന തിനു വന്നവരെല്ലാം ഫ്രാങ്ക്ഫർട്ടിലുള്ള ഈശോസഭക്കാരുടെ സ്വന്തം ഫിലോ സഫി- തിയോളജിക്കൽ (PHILOSOPHISCH THEOLOGISCHE HOCHSCHULE, SANKT GEORGIEN DER JESUITEN) യൂണിവേഴ്സിറ്റിയിൽ തുടർ പഠനം ചെയ്തു. പിന്നീട് നാലുപേരെയാണ് തിയോളജി പഠനത്തിന് വേണ്ടി 1965- 66- ൽ (UNIVERSITÄT LATERANUM, COLLEGIUM INTERNATIONALE CLARITIANUM, ROMA)റോമിലേയ്ക്കു അയച്ചത്.

 ബിഷപ്പ് 
മാർ ഗ്രിഗോറിയോസ്
തിരുവനന്തപുരം 
ആദ്യകാലത്തു കേരളത്തിൽ നിന്ന് വന്നിരുന്ന യുവതീ യുവാക്കളുടെ യും, ജർമനിയിലെ അവരുടെ സ്വന്തം ജീവിതാവശ്യങ്ങളിൽ വേണ്ടവിധം സഹായിക്കുവാനും അന്വേഷിക്കുന്നതിനും അവരെ ജർമനിക്ക് അയയ്ക്കുവാൻ ഏറെ ശ്രമിച്ചിരുന്ന പിതാക്കന്മാർ അതീവ ശ്രദ്ധ നൽകിയിരുന്നു. 1961- ൽ റോമിൽ തുടങ്ങിയതും 1965- ൽ അവസാനിക്കുന്നതുമായ  രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ യോഗങ്ങളിൽ പങ്കെടുക്കുന്നതിന് അവിടെ എത്തിയിരുന്ന തിരുവല്ല, പാലാ തിരുവനന്തപുരം, എന്നീ രൂപതകളുടെ മെത്രാന്മാരെല്ലാം റോമിൽ നിന്നും ജർമനിയിലെത്തി അവിടെയുള്ള എല്ലാ മലയാളികളുടെയും ക്ഷേമമന്വേഷി ച്ചു മടങ്ങിപ്പോകുന്ന സന്തോഷകരമായ സ്മരണകൾ ഇന്നും മായാതെ തന്നെ നിലനിൽക്കുന്നു. 

അങ്ങനെ ജർമ്മനിയിലെ സർവ്വകലാശാലകളിൽ വിവിധ വിഷയ പഠനങ്ങൾ പഠിക്കുന്നതിനുവേണ്ടിയും, നഴ്‌സിംഗ് സ്‌കൂളിൽ പരിശീലനം നടത്തുവാനും ആൺ- പെൺകുട്ടികൾ ജർമ്മനിയിലേക്ക് വരാനുള്ള തുടക്കമിട്ടു. അതിനു ശേഷം പിന്നീടുള്ള കാലങ്ങളിൽ ചില മലയാളികൾ, ചില രാഷ്ട്രീയകാരണം കാണിച്ചു അഭയാർത്ഥികളായി ജർമ്മനിയിൽ എത്തിച്ചേർന്നവരും ഉണ്ട്. അവരിലേറെപ്പേരും ജർമനിയിലെ കൊളോണിലും പരിസരപ്രദേശ ഭാഗ ങ്ങളിലുമാണെത്തിയത്. ആദ്യകാലത്തു തീയോളജി പഠനത്തിന് എത്തിയ വരിൽ ചിലർ അത് നിറുത്തി മറ്റു രംഗത്തേയ്ക്കിറങ്ങിയവരാണ് ഇത്തരം അഭയാർത്ഥികഥകളിലൂടെ തങ്ങളുടെ സ്വന്തക്കാരെ ജർമ്മനിയിൽ കൊണ്ടു വരാനാകുമെന്നു പദ്ധതിയിട്ടവർ. അങ്ങനെ കുറേപ്പേരെ ഈ വിശിഷ്ട തന്ത്രം ഉപയോഗിച്ച് ജർമ്മനിയിലെത്തിച്ചു. ഇന്ത്യയിലേയ്ക്ക് തങ്ങൾ വീണ്ടും തിരി ച്ചു പോകുന്നത് തീർത്തും അപകടകരമായിട്ടുള്ള ജീവിത സാഹചര്യത്തെ നേരിടേണ്ടി വരുമെന്ന കാരണമാണ് അവർ അന്ന് ജർമ്മൻ അധികാരികളെ അറിയിച്ചത്. അഭയാർത്ഥികളെ സ്വീകരിക്കണമെന്നു ജർമൻ ഭരണഘടന നിയമത്തിൽ ഉണ്ടല്ലോ. അത് അവർ ഫലപ്രദമായി ഉപയോഗിച്ച് കാര്യംകണ്ടു. ജർമ്മനിയിലേക്ക് അങ്ങനെ വന്നവരും അവരെ കൊണ്ടുവന്നവരും ഇന്ന് സ്വയം പരിചയപ്പെടുത്തുന്ന "മാതൃകാ മാന്യപുരുഷന്മാരാണ്", ഇന്നും ചിലർ കൊളോൺ കാരിത്താസിന്റെ ഔദാര്യത്തിന്റെ കുടക്കീഴിൽ ! ജർമനിയി ലെത്തി അഭയാർത്ഥികളായിത്തീർന്ന മലയാളികൾ മലയാളി  പെൺകുട്ടിക ളെത്തന്നെ വിവാഹം ചെയ്തു. അവർ ജർമ്മനിയിൽ സ്ഥിരതാമസവും സ്ഥിര തൊഴിലും കണ്ടെത്തി. കേരളത്തിൽനിന്നുമെത്തിയ  അഭയാർത്ഥികളിൽ  (ASYLANTEN) എല്ലാവരും തന്നെ ജർമ്മൻ പൗരത്വം സ്വീകരിക്കുകയും ചെയ്തു. 

കേരളഭൂപ്രദേശം- തിരുവിതാംകൂർ, കൊച്ചി, മലബാർ-എന്നീ ചെറിയ നാട്ടു രാജാക്കന്മാരുടെയും, അതിനുശേഷം ഇന്ത്യയുടെ ഭാഗമായും മാറിയപ്പോൾ മാറിമാറി വന്ന ഭരണകർത്താക്കളുടെ ഭരണകാലവും അന്ന് മലയാളികൾ  അതിജീവിച്ചു. തിരുവിതാംകൂർ രാജ്യം വിറപ്പിച്ചു ഭരിച്ച പ്രസിദ്ധ സർ സി.പി. രാമ സ്വാമി അയ്യരുടെ, കേരളത്തിൽ ജനാധിപത്യപരമായി നടന്ന പൊതു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി ദുർഭരണം നടത്തിയ പ്രസിദ്ധ കമ്മ്യൂണിസ്റ് സർക്കാരിന്റെ ഭരണകാലത്തെ ഭീകര ഭീഷണികളെ നേരിൽ  സധൈര്യം നേരിട്ടവരാണ് കേരളത്തിലെ മലയാളികൾ.അക്കാലത്തുപോലും അഭയാർത്ഥിത്വം അപേക്ഷിച്ചു മലയാളികൾ ആരും ഇന്ത്യയ്ക്കു പുറത്തു പോയതായിട്ട് അറിവില്ല. ജർമനിയിലേയ്‌ക്കെത്തിയ മലയാളികളുടെയും ഓരോ ജീവിതാനുഭവങ്ങളിൽ വ്യത്യസ്തമായതോ അതല്ല സമാനമായതോ ആയ ചരിത്രങ്ങളാണ് ഓരോരോരുത്തനും സ്വന്തമായി വിശദീകരിക്കാൻ കഴിയുന്നത്. ഇക്കാര്യത്തിലെ യാഥാർത്ഥ്യങ്ങളെപ്പറ്റി ഇവിടെ ഇപ്പോൾ ഏറെ വിവരിക്കുന്നതിന് ഞാൻ ആഗ്രഹിക്കുന്നില്ല.

ജീവിതത്തിന്റെ തുടക്കം

കാലങ്ങളങ്ങനെ പിന്നെയും കടന്ന് പോയി. ജർമ്മനിയിൽ നഴ്‌സിംഗ് പഠിച്ചു ജോലിചെയ്തു തുടങ്ങിയ പെൺകുട്ടികൾ സ്വന്തനാട്ടിൽ പോയി വിവാഹം ചെയ്തു തിരിച്ചു വന്നു. അങ്ങനെ കേരളീയരായ അവരുടെ ഭർത്താക്കന്മാർക്ക് കുടുംബാംഗമെന്ന പദവിയിൽ ജർമ്മനിയുടെ ഭരണഘടനാനിയമപ്രകാരം   ജർമ്മനിയിൽ വരുവാനും കഴിഞ്ഞു. വളരെ കുറഞ്ഞതോതിൽ മലയാളി   പെൺകുട്ടികൾ ജർമൻകാരെ വിവാഹം ചെയ്തു. അതുമുതൽ നൂറുകണക്കിന് മലയാളി കുടുംബങ്ങൾ നിയമാനുസരണം ജർമ്മനിയിൽ അവിടവിടെയായി  മക്കളും കൊച്ചുമക്കളുമായി താമസിക്കുന്നുണ്ട്. സ്ഥിരതാമസത്തിനും ജോലി സ്ഥിരതയ്ക്കും പല തടസ്സങ്ങളും അവരുടെ ജീവിത വഴിയിൽ ഉണ്ടായിരുന്നു. വിവിധതര കാരണങ്ങളാൽ ഇവിടെ കുറെ വർഷങ്ങൾ താമസിച്ചു ജോലി ചെയ്തിരുന്ന ചിലർ ജർമനിയിലെ ജീവിതം മതിയാക്കി കേരളത്തിലേയ്ക്ക് തീർത്തും തിരിച്ചുപോയി. ചിലർ യൂറോപ്പിന്റെ മറ്റുചില രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കുടിയേറി. എങ്കിലും നമ്മുടെ പരമ്പരാഗതമായ മത- സാമൂഹ്യ- വിശ്വാസ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ മറക്കാത്ത ഒരു ത്യാഗം ചെയ്ത ഒരു സമൂഹത്തിന്റെ കഥ പിന്നീട് വിവരിക്കും. ഇവിടെ ഒരു പ്രത്യേകതയായി ശ്രദ്ധിക്കുവാനുള്ളത്, ജർമ്മനിയിലേയ്ക്ക് ആദ്യകാലത്തു തെക്കേ ഇന്ത്യയിൽ നിന്നുമെത്തിയിരുന്ന കുടുംബങ്ങളിൽ ഏറെയും തന്നെ കേരളത്തിൽ നിന്നും വന്നവരായിരുന്നു, അവരാകട്ടെ, എല്ലാവരും തന്നെ ക്രിസ്ത്യാനികളും ആയിരുന്നുവെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല //-.
(തുടരും).
--------------------------------------------------------------------------------------------------------------------------

ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the a










Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.