Montag, 12. September 2016

ധ്രുവദീപ്തി // Christianity // പത്തൊൻപതാം നൂറ്റാണ്ടിലെ ബൈബിൾ വ്യാഖ്യാനം.// Fr. Dr. Andrews Makkattukunnel



പത്തൊൻപതാം നൂറ്റാണ്ടിലെ 
ബൈബിൾ വ്യാഖ്യാനം.

Fr. Dr. Andrews Mekkattukunnel
(Oriental Institute of Religious Studies, Vadavathoor)

  Fr. Dr. Andrews Makkattukunnel
വിശുദ്ധ ലിഖിതവും വിശുദ്ധ പാരമ്പര്യവും അവ തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ഓരോരോ മറ്റുതരത്തിലുള്ള തെറ്റായ ധാരണകൾ വളരെ സങ്കീ ർണ്ണമായിക്കൊണ്ടിരുന്ന പ്രത്യേക കാലഘട്ടത്തിലാ ണ് രണ്ടാം വത്തിക്കാൻ സൂനഹദോസ് സമ്മേളിച്ചത്. പത്തൊൻപതാം നൂറ്റാണ്ടു മുതൽ തിരുസഭ ദൈവവചനത്തെക്കുറിച്ചു നൽകിയിരുന്ന പ്രബോധ നങ്ങളുടെ തുടർച്ചയാണ് വത്തിക്കാൻ കൗൺസി ലിൽ പ്രതിഫലിച്ചത് തന്നെ.  കൗൺസിൽ ദർശനം ശരിക്കു മനസ്സിലാക്കാൻ നാം അവയ്ക്ക് മുമ്പുള്ള പ്രബോധന ചരിത്രം മുഴുവൻ അടിസ്ഥാനമായി അറിഞ്ഞിരിക്കുക വളരെയേറെ ആവശ്യമാണ്.

5.1. പ്രോവിദെന്തീസ്സിമൂസ് ദേവൂസ്

ബൈബിൾ പഠനത്തെ സംബന്ധിച്ചുള്ള പ്രഥമ ചാക്രിക ലേഖനം ലിയോ പതി മൂന്നാമൻ മാർപാപ്പ 1893-ൽ പുറപ്പെടുവിച്ച 'പ്രോവിദെന്തിസ്സിമൂസ് ദേവൂസ്' (സർവ്വപരിപാലകനായ ദൈവം) ആണ്. ഇതിനു ഒരു ചരിത്ര പശ്ചാത്തലമുണ്ട്. 1678 മുതൽ റിച്ചാർഡ് സൈമൺ (1638- 1712 ) എന്ന ഫ്രഞ്ച് ഒററ്റോറിയൻ വൈ ദികൻ ബൈബിളിന്റെ ചരിത്ര വിമർശനാത്മക കൃതികൾ പ്രസിദ്ധീകരിച്ചു തുടങ്ങി. പക്ഷെ അവ കത്തോലിക്കാ വൃത്തങ്ങളിൽ സ്വീകരിക്കപ്പെട്ടില്ല. പിന്നീടുള്ള രണ്ടു നൂറ്റാണ്ടുകൾ ബൈബിളിനെ സംബന്ധിച്ച് നിശബ്ദതയുടെ കാലമായിരുന്നു. 1885 മുതൽ 1887 വരെയുള്ള കാലത്തു റോമിലെ ഗ്രിഗോറി യൻ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന റുഡോൾഫ് കൊർണേലി എന്ന ഈശോസഭാ വൈദികൻ നാല് വാല്യങ്ങളിലായി പഴയനിയമത്തെയും പുതിയ നിയമത്തെയും സംബന്ധിച്ച് ചരിത്രാത്മകവും നിരൂപണാത്മകവു മായ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു.

 പോപ്പ്  ലിയോ പതിമൂന്നാമൻ 
ഇത് മുമ്പോട്ട് വച്ച വ്യാഖ്യാനത്തിന്റെ ശൈലി ലെയോ മാർപാപ്പയുടെ ശ്രദ്ധയിൽപെട്ടു. ഈ രീതിയിലുള്ള ബൈബിൾ പഠനം സഭയിൽ വിവേക പൂർവം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മാർപാപ്പ ഒരു ചാക്രിക ലേഖനമെഴുതി. അതിൽ മാർപാപ്പ ഊന്നിപ്പറഞ്ഞ കാര്യങ്ങൾ ഇവയാണ്: ശരിയായ വിശുദ്ധ ഗ്രന്ഥ പാഠം കണ്ടെത്തിയശേഷം അവതരിപ്പിക്കുന്ന വാച്യാർത്ഥം എന്താണെന്ന് നാം അന്വേഷിക്കണം. ഈ യഥാർത്ഥ അർത്ഥത്തിൽ ഊന്നിനിന്നുകൊണ്ടു വിശ്വാസജീവിതത്തെയും സന്മാർഗ്ഗജീവിതത്തെയും സഹായിക്കുന്നതായ മറ്റർത്ഥങ്ങളും കണ്ടത്തണം. വിശുദ്ധലിഖിതങ്ങളെ ദൈവം ഭരമേല്പിച്ച തിരുസഭയാണ് അതിന്റെ ആധികാരിക വ്യാഖ്യാതാവ്. അതുകൊണ്ട് സഭ നിർണ്ണയിച്ചിട്ടുള്ള വ്യാഖ്യാനങ്ങൾക്കോ സഭാപിതാക്കന്മാർ ഐക്യകണ്ഠേന ഉറപ്പിച്ചിട്ടുള്ള അർത്ഥങ്ങൾക്കോ എതിരായി ബൈബിൾ വ്യാഖ്യാനിക്കാൻ പാടില്ല. ദൈവശാസ്ത്രത്തിന്റെ ആത്മാവായി വർത്തിക്കേണ്ടത് ദൈവ വചനപഠനമാണ്.

സ്വതന്ത്ര ബൈബിൾ വ്യാഖ്യാനം (Liberal Exegesis) സഭയുടെ വിശ്വാസത്തിനു എതിരെ വെല്ലുവിളികൾ ഉയർത്തിയ ഒരു സന്ദർഭത്തിലാണ് ഈ പ്രബോധനം പുറത്തിറങ്ങിയത്. ഇത്തരം സ്വതന്ത്ര വ്യാഖ്യാതാക്കളുടെ ചില ആരോപണ ങ്ങൾ ശാസ്ത്രത്തിന്റെ നേട്ടങ്ങളിൽ അധിഷ്ഠിതമായ നിഗമനങ്ങളായി കൊട്ടിഘോഷിച്ചുകൊണ്ടു സഭാവിശ്വാസത്തെ ആക്രമിക്കാൻ തയ്യാറെടുത്ത വരിൽനിന്നു സഭയെ സംരക്ഷിക്കുക എന്ന ലക്ഷ്യവും ഈ രേഖയ്ക്ക് ഉണ്ടാ യിരുന്നു. ബൈബിൾ വ്യാഖ്യാനത്തിൽ ശാസ്ത്രീയരീതികൾ അവലംബിക്കു ന്നത് നിരുത്സാഹപ്പെടുത്തുകയല്ല സഭ ചെയ്തത്. മറിച്ചു, ശാസ്ത്രീയ മാർഗ്ഗങ്ങ ൾ തന്നെയും ഉപയോഗിച്ചുകൊണ്ട് ബൈബിൾ ശരിയായി വ്യാഖ്യാനിക്കാനും അതുവഴി പ്രതിയോഗികളെ അവിടെവച്ചു അവരുടെതന്നെ പാളയത്തിൽ തോൽപ്പിക്കാനും ആഹ്വാനം ചെയ്യുകയാണുണ്ടായത്. പുരാതന പൗരസ്ത്യ ഭാഷകൾ പഠിച്ചും ശാസ്ത്രീയ നിരൂപണകല പരിശീലിച്ചും കൊണ്ടു സ്വതന്ത്ര വ്യാഖ്യാതാക്കളുടെ ആക്രമണത്തെ ചെറുക്കാൻ മാർപാപ്പ ഉദ്‌ബോധിപ്പിച്ചു. * "The first means of defence is found in studying the ancient languages of the east as well as the practice of scientific criticisam", Enchiridion Biblicum,118. ശാസ്ത്രീയ സമീപനത്തെ സഭ ഭയപ്പെട്ടില്ല. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ചില അഭിപ്രായങ്ങൾ അക്കാലത്തു ശാസ്ത്രത്തിന്റെ പേരുപറഞ്ഞു പ്രചരിപ്പിച്ചിരുന്നതിനെയാണ് സഭ സംശയ ദൃഷ്ടിയോടെ വീക്ഷിച്ചത്. ബൈബിൾ പഠനത്തിൽ ശാസ്ത്രീയ സമീപനത്തെ സഭ പ്രോത്സാഹിപ്പിക്കുകകൂടി ചെയ്തു.

ശാസ്ത്രീയ നിരൂപണകലയെ (Scientific criticisam) പ്രോത്സാഹിപ്പിച്ചപ്പോഴും പ്രൊട്ടസ്റ്റന്റ് പാളയത്തിൽ ചെന്ന് പെടാതിരിക്കാനായി അത് കരുതലോടെ ഉപയോഗിക്കണമെന്ന് മാർപാപ്പ മുന്നറിയിപ്പ് നൽകി. കാരണം പ്രൊട്ടസ്റ്റന്റ് പണ്ഡിതരെ സ്വാധീനിച്ചിരുന്നത് ഐന്ദ്രിയജ്ഞാന യുക്തിവാദവും (Empiric rationalisam) ദൈവീകവെളിപാടിനെയും പ്രകൃത്യതീതമായ ദൈവീക ഇട പെടലുകളെയും നിഷേധിക്കുന്ന ദേവസങ്കല്പവും (Deism) ഹെഗലിന്റെ തത്വ ശാസ്ത്രവും (Hegelianism) ആയിരുന്നു. ഇത് ബൈബിൾ ചിന്തയോട് ചേർന്ന് പോവുകയില്ലല്ലോ.

വിശുദ്ധഗ്രന്ഥകർത്താക്കൾക്ക് മനുഷ്യരക്ഷയെ സംബന്ധിക്കാത്ത ഒരു കാര്യത്തെക്കുറിച്ചും പഠിപ്പിക്കാൻ ഉദ്ദേശമില്ലാതിരുന്നതുകൊണ്ട് ഭൗതീക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളുമായി ബൈബിളിലെ വിവരണങ്ങളെ പൊരുത്തപ്പെടുത്താനുള്ള ശ്രമം ആവശ്യമില്ലെന്നും മാർപാപ്പ പഠിപ്പിച്ചു. ഉദാഹരണത്തിന്, പ്രപഞ്ചത്തിന്റെ ഉത്പത്തിയെ സംബന്ധിച്ച കണ്ടുപിടു ത്തങ്ങളുമായി ബൈബിളിലെ സൃഷ്ടിയുടെ വിവരണത്തെ പൊരുത്തപ്പെടു ത്തുവാൻ ശ്രമിക്കുന്നത് ശരിയല്ല. കാരണം, പ്രപഞ്ച വസ്തുക്കളുടെ ഘടനാ പരമായ രൂപീകരണത്തെക്കുറിച്ചു പഠിപ്പിക്കുക വിശുദ്ധ ഗ്രന്ഥകർത്താക്ക ളുടെ ഉദ്ദേശമായിരുന്നില്ല.

തിരുലിഖിതം മുഴുവന്റെയും ദൈവനിവേശിത സ്വഭാവത്തെപ്പറ്റിയും ഒരു വ്യക്തമായ പ്രബോധനം നൽകപ്പെട്ടു. വിശ്വാസത്തെയും സന്മാർഗ്ഗത്തെയും സംബന്ധിച്ച കാര്യങ്ങളിൽ മാത്രമല്ല, വിശുദ്ധ ഗ്രന്ഥം മുഴുവനും ദൈവനി വേശിതമാണ് (2 തിമോ 3, 16) എന്നും പഠിപ്പിച്ചു.

 വത്തിക്കാൻ വിശുദ്ധ 
പത്രോസിന്റെ
ബസിലിക്കാ 
തിരുലിഖിതത്തിന്റെ ചരിത്രമൂ ല്യം, ആധികാരി കത, പുരാതനത്വം, സമഗ്രത തുടങ്ങിയവയ്‌ക്കെ തിരെ ഉയർന്നുവന്ന വെല്ലുവിളികളെ ബൈബിൾ ഭാഷകളായ ഹീബ്രു, അറമായ, ഗ്രീക്ക്, സുറിയാ നി, തുടങ്ങിയ ഭാഷകളിലുള്ള വൈദഗ്ധ്യവും അവഗാഹവും പൗരസ്ത്യ സംസ്കാരങ്ങൾ സംബ ന്ധിച്ച അറിവ്‍കൊണ്ടും നേരിടുവാൻ വിശുദ്ധ ഗ്രന്ഥപഠിതാക്കൾക്ക് സാധിച്ചു. 1892-ൽ ലെയോ മാർപാപ്പ അംഗീകാരം നൽകിയ ജറുസലേമിലെ ഉന്നത ബൈബിൾ പഠനകേന്ദ്രത്തിനു (Ecole Biblique de Jerusalem) അംഗീകാരം നൽകി. അവിടെ നിന്നും ഫാദർ മേരി- ജോസഫ് ലഗ്രാഞ്ചിന്റെ നേതൃത്വത്തിൽ റിവ്യൂ ബിബ്ളിക് (Revue Biblique) എന്ന പേരിൽ ആരംഭിച്ച മാസിക വിശുദ്ധ ഗ്രന്ഥത്തെ ചരിത്ര-വിമർശനരീതി (Historical critical method) ഉപയോഗിച്ച് അവതരിപ്പിച്ചു. പ്രൊട്ടസ്റ്റന്റ് പണ്ഡിതർ ഈ വ്യാഖ്യാനരീതി സ്വീകരിച്ചിരുന്നത് യുക്തിവാദ ത്തിന്റെയും അജ്ഞേയവാദത്തിന്റെയും സ്വാധീനത്തിലായിരുന്നെങ്കിൽ, അതൊഴിവാക്കിക്കൊണ്ടു ഈ സമീപനരീതിയുടെ നല്ല വശങ്ങൾ ബൈബിൾ പഠനത്തിന് വേണ്ടി ഉപയോഗിച്ചു എന്നതായിരുന്നു ലഗ്രാഞ്ചിന്റെ നേട്ടം. കത്തോലിക്ക സഭ ബൈബിൾ പഠനത്തിന് അതുവഴി പുതിയൊരു പന്ഥാവ് തുറന്ന് കാട്ടി.

5. 2 . പൊന്തിഫിക്കൽ ബിബ്ലിക്കൽ കമ്മീഷന്റെ തുടക്കം.

 Photo- Ponthifical Biblical Commission
Certificate-1914
ലിയോ പതിമൂന്നാമൻ പാപ്പ 1902 ൽ ബൈബിൾ പണ്ഡിതന്മാർ ഉപദേശകരായുള്ള, കർദ്ദിനാളന്മാ രുടെ ഒരു കമ്മീഷന് (പൊന്തിഫിക്കൽ ബിബ്ലി ക്കൽ കമ്മീഷൻ) രൂപം നൽകി. കത്തോലിക്കാ ബൈബിൾ പണ്ഡിതരിൽ തന്നെ ചിലർ അജ്ഞേയവാദത്തിനും (Skepticism) ആധുനിക താവാദം (Modernism) പോലുള്ള പാഷണ്ഡതകൾ ക്കും മറ്റും  അടിമപ്പെട്ട സാഹചര്യത്തിലാണ് സഭയുടെ ഔദ്യോഗിക പ്രബോധനത്തിന്റെ ഭാഗമായി ഈ കമ്മീഷൻ സ്ഥാപിച്ചത്. അതു കൊണ്ടുതന്നെ ഈ കമ്മീഷന്റെ പ്രഖ്യാപനങ്ങൾ പലതും യാഥാസ്ഥിതിക വും ശരിരീതിയിൽ ശാസ്ത്രീയ ഗവേഷണത്തെ പ്രോത്സാഹിപ്പിക്കാത്തവ യുമായിരുന്നു. എന്നാൽ രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നുകൊണ്ടിരി ക്കുമ്പോൾതന്നെ ഇതേ കമ്മീഷൻ 1964 ഏപ്രിൽ 24-ന് സുവിശേഷങ്ങളുടെ ചരിതപരതയെക്കുറിച്ചു പുറപ്പെടുവിച്ച രേഖ ശാസ്ത്രീയ നിരൂപണാത്മക പഠനത്തെ വളരെ പ്രോത്സാഹിപ്പിച്ചു. ഈ രേഖയെക്കുറിച്ചു പിന്നീട് പ്രതിപാദിക്കുന്നതാണ്.

സ്പിരിത്തൂസ് പാരക്ളീത്തൂസ്- (ചാക്രികലേഖനം) 
 ബനഡിക്ട് പതിനഞ്ചാമൻ
മാർപാപ്പ 

ബെനഡിക്റ്റ് പതിനഞ്ചാമൻ മാർപാപ്പ പുറപ്പെടു വിച്ച സ്പിരിത്തൂസ് പാരക്ലിത്തൂസ് (ആശ്വാസപ്രദ നായ ദൈവാരൂപി) എന്ന ചാക്രികലേഖനം ആധു നിക ഗവേഷണ രീതികൾ ഉപയോഗിച്ചുള്ള ബൈ ബിൾ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതായിരു ന്നു. അത് വാച്യാർത്ഥത്തിനു പ്രാധാന്യം നൽക പ്പെട്ടു. ആത്മീയ ഉത്ക്കർഷത്തിനും വിശ്വാസ സംരക്ഷണത്തിനും വിശ്വസ്തതാപൂർവ്വം വചനം പ്രഘോഷിക്കുന്നതിനും വേണ്ടിയാവണം വിശുദ്ധ ഗ്രന്ഥം പഠിക്കുന്നതെന്നും ബനഡിക്ട് മാർപാപ്പ കൂട്ടിച്ചേർത്തു. ആദിമസഭ ദർശിച്ച ഏറ്റവും പ്രസിദ്ധ ബൈബിൾ പണ്ഡിതനായ വി. ജെറോമി ന്റെ മരണത്തിന്റെ 1500- മത് ചരമവാർഷികത്തിനാണ് ഈ ചാക്രികലേഖ നം പുറത്തിറങ്ങിയത്.

"ഡിവീനോ അഫ്‌ളാന്തേ സ്പിരിത്തു"- (ചാക്രികലേഖനം).

പ്രോവിദെന്തിസ്സിമൂസ്‌ ദേവൂസ് പുറത്തിറങ്ങിയതിന്റെ അമ്പതാം വർഷം, വി. ജെറോമിന്റെ തിരുനാളിൽ, പന്ത്രണ്ടാം പീയൂസ് മാർപാപ്പ പുതിയൊരു ചാക്രികലേഖനം- ഡിവീനോ അഫ്‌ളാന്തേ സ്പിരിത്തു- (ദിവ്യാത്മാവിനാൽ ചലിക്കപ്പെട്ട്) പുറപ്പെടുവിച്ചു. ബൈബിൾ ഗവേഷണത്തിൽ ശാസ്ത്രീയ മാർഗ്ഗങ്ങൾ അവലംബിക്കാനാണല്ലോ പ്രോവിദെന്തിസ്സിമൂസ്‌ ദേവൂസ് നിർദ്ദേ ശിച്ചത്. എന്നാൽ വിശുദ്ധ ഗ്രന്ഥം ശാസ്ത്രീയമായി പഠിക്കുന്നതിനു സഭയ്ക്കു ള്ളിൽ നിന്നുതന്നെ എതിർപ്പുണ്ടായി. സഭയെയും ആത്മാക്കളുടെ രക്ഷയെ യും സംബന്ധിച്ച് അപകടകരമായ നീക്കമായാണ് ചിലർ ശാസ്ത്രീയ സമീപ നത്തെ വീക്ഷിച്ചത്. സഭ തന്റെ ഔദ്യോഗിക പ്രബോധനാധികാരം ഉപയോ ഗിച്ച് ശാസ്ത്രീയ പഠനത്തെ വിലക്കണമെന്നുപോലും ഇക്കൂട്ടർ ശഠിച്ചു.

ശാസ്ത്രീയപഠനം- പന്ത്രണ്ടാം പീയൂസിന്റെ പ്രബോധനം

 പന്ത്രണ്ടാം പീയൂസ് 
മാർപാപ്പ 
ശാസ്ത്രീയ രീതികളെ തീർത്തും പരിഗണിക്കാ തെയുള്ള ഒരുതരം ആത്മീയ വ്യാഖ്യാനം മാത്രമേ ബൈബിൾ പഠനത്തിൽ കരണീയമായുള്ളൂ എന്ന ചിന്ത ആയിരുന്നു മേല്പറഞ്ഞവർക്കു ഉണ്ടായിരു ന്നത്. എന്നാൽ ഈ രണ്ടു വേറിട്ട സമീപനങ്ങളെ യും വ്യത്യസ്ത ധ്രുവങ്ങളിലായി ഇവയെ കാണാ തെ, അതിന് തമ്മിലുണ്ടാകേണ്ട പരസ്പര ഐക്യ ത്തിലേക്കാണ് പന്ത്രണ്ടാം പീയൂസ് മാർ പാപ്പാ തന്റെ പ്രബോധനത്തിലൂടെ ശ്രദ്ധ തിരിച്ചത്. ശാസ്ത്രീയ പഠനത്തിൽ കണ്ടെത്തുന്ന വാച്യാർത്ഥത്തിന്റെ ദൈവശാസ്ത്ര പ്രാധാന്യം മാർപാപ്പ ഊന്നിപ്പറഞ്ഞതോടൊപ്പം ആധികാരികത തെളിയിക്കപ്പെടുന്ന ആത്മീയാർ ത്ഥത്തെ വിശുദ്ധ ഗ്രന്ഥത്തിന്റെ യഥാർത്ഥ അർത്ഥമായി അംഗീകരിക്കുക യും ചെയ്തു. ആത്മീയാർത്ഥത്തിന്റെ ആധികാരികത തെളിയിക്കുന്നതിന് ശാസ്ത്രീയ രീതികൾ അവലംബിക്ക ണം. ശാസ്ത്രീയ അടിസ്ഥാനമില്ലാത്ത വെറും വ്യക്തിപരമായ തോന്നലുകളാകരുത് ആത്മീയാർത്ഥമായി പ്രചരിപ്പിക്കുന്നത്. ദൈവം തന്നെ, ദൈവനിവേശിത തിരുലിഖിതത്തിന് ഉദ്ദേശിച്ചു നൽകുന്ന അർത്ഥമായിരിക്കണം അത്.

ബൈബിൾ വ്യാഖ്യാനം

കത്തോലിക്കാ സഭയിലെ ബൈബിൾ വ്യാഖ്യാനരംഗത്തു നിർണ്ണായകമായ വളർച്ചയ്ക്ക് ഇത് വഴിയൊരുക്കി. വിശുദ്ധഗ്രന്ഥ കർത്താക്കളുടെ മനസ്സ് വായിക്കാനായി മൂലഭാഷകളിലേയ്ക്ക് തിരിയേണ്ടതിന്റെ ആവശ്യകത ഒരിക്കൽക്കൂടി വ്യക്തമാക്കപ്പെട്ടു. ഇതിലൂടെ പാഠഭാഗ നിരൂപണത്തിനു (Textual criticism) മാർപാപ്പ പ്രോത്സാഹനം നൽകുകയായിരുന്നു. അതിങ്ങനെ: മൂലഭാഷയിലെ പാഠഭാഗം നിശ്ചയിച്ച ശേഷം അതിന്റെ വാച്യാർത്ഥം കണ്ടെത്താൻ ശ്രമിക്കണം. പാഠഭാഗത്തിന്റെ ചരിത്രപരവും (historico crtical) പുരാവസ്തു ഗവേഷണപരവും (archaelogical) ഭാഷാശാസ്ത്രപരവും(Philological) ആയ അർത്ഥം മാത്രമല്ല വാച്യാർത്ഥത്തിന്റെ പരിധിയിൽ വരുന്നത്. ദൈവ ശാസ്ത്രപരമായ അർത്ഥവും അതിന്റെ ഭാഗമാണ്. മാർപാപ്പയുടെ പ്രോത്സാ ഹനത്തിന്റെ ഫലമായാണ് വചനാധിഷ്ഠിത ദൈവശാസ്ത്രത്തിൽ (bibilical Theology) തുടർന്ന് വലിയ പുരോഗതിയുണ്ടായത്. പാഠഭാഗത്തിന്റെ ആത്മീയ അർത്ഥത്തിനും പ്രാധാന്യം നൽകപ്പെട്ടു. അതായത്, പഴയ നിയമ ത്തിൽ ദൈവം പറയുകയും പ്രവർത്തിക്കുകയും ചെയ്ത കാര്യങ്ങൾ, പുതിയ നിയമ ത്തിൽ വരാനിരുന്നവയുടെ ആത്മീയ പതിപ്പായി ഉദ്ദേശിക്കുകയും ആക്കി ത്തീർക്കുകയും ചെയ്തിരിക്കുന്നു എന്നാണു ആത്മീയാർത്ഥം. ആദിമ സഭാ പിതാക്കന്മാരുടെ വ്യാഖ്യാനം ഈ ആത്മീയാർത്ഥത്തിനു പ്രാധാന്യം നല്കി ക്കൊണ്ടുള്ളതായിരുന്നു.

ഗ്രന്ഥകാരൻ ഉദ്ദേശിച്ചതെന്തെന്നു കണ്ടുപിടിക്കാനായി വ്യാകരണ, ഭാഷാ ശാസ്ത്ര അപഗ്രഥനമോ സന്ദർഭാവലോകനമോ മാത്രം പോരാ, ചരിത്രത്തി ന്റെയും പുരാവസ്തു ഗവേഷണത്തിന്റെയും മറ്റു ശാസ്ത്രങ്ങളുടെയും സഹായത്തോടെ ഗ്രന്ഥകാരന്റെ കാലഘട്ടത്തിലേക്ക് പോകണം. അദ്ദേഹം ഉപയോഗിച്ച സാഹിത്യരൂപങ്ങൾ കണ്ടെത്തണം. അക്കാലത്തെ മറ്റു സാഹി ത്യ കൃതികളിൽ കാണുന്ന സാഹിത്യരൂപങ്ങൾ തന്നെയാകണം വിശുദ്ധ ഗ്രന്ഥകാരന്മാരും ഉപയോഗിച്ചത്. അതുകൊണ്ടു, സമകാലിക സംസ്കാരങ്ങൾ, ഭാഷകൾ, സാഹിത്യകൃതികൾ തുടങ്ങിയവയെക്കുറിച്ചുള്ള പുതിയ അറിവ് ശാസ്ത്രീയമായ ബൈബിൾ പഠനത്തിന് അത്യന്താപേക്ഷിതമാണ്.

ഡിവീനോ അഫ്‌ളാന്തേ സ്പിരിത്തു പുറത്തുവന്നു അഞ്ചു വർഷങ്ങൾക്കുള്ളി ലായിരുന്നു ഖുംറാൻ രേഖകളുടെ കണ്ടുപിടുത്തം. പല പഴയനിയമങ്ങളുടെ യും കയ്യെഴുത്തു പ്രതികൾക്ക് പുറമെ, ഖുംറാൻ സമൂഹത്തിന്റെ ജീവിത ശൈലി വ്യക്തമാക്കുന്ന നിരവധി രേഖകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പഴയനിയമ ചരിത്രത്തിന്റെ അവസാന ഘട്ടത്തിലേയ്ക്കും പുതിയനിയമ ത്തിന്റെ ആരംഭഘട്ടത്തിലേയ്ക്കും വെളിച്ചം വീശുന്നവയാണ് ഈ രേഖക ൾ. ഭൂഗർഭ ഗവേഷണ ഫലമായി ഉണ്ടായിട്ടുള്ള മറ്റു പല കണ്ടുപിടുത്തങ്ങളും വിശുദ്ധ ഗ്രന്ഥ പഠനത്തെ വളരെയേറെ മുമ്പോട്ട് നയിച്ചിട്ടുണ്ട്.

മനുഷ്യാവതാര രഹസ്യവും ബൈബിൾ വ്യാഖ്യാനവും. 

തിരുലിഖിതത്തിനു മനുഷ്യാവതാരരഹസ്യവുമായി അഭേദ്യമായ ബന്ധം ഉണ്ടെന്നു ഡിവീനോ അഫ്‌ലാന്തേ സ്പിരിത്തുസ് സമർത്ഥിച്ചു. ഇതേ കാര്യം രണ്ടാം വത്തിക്കാൻ കൗൺസിലും ആവർത്തിക്കുന്നുണ്ട് (ഡെയി വെർബും, 13). പരിശുദ്ധ റൂഹായുടെ പ്രചോദനത്തിൽ ദൈവവചനം ലിഖിതരൂപം പ്രാപിച്ച പ്രക്രിയയാണ് മനുഷ്യാവതാരത്തിന്റെ ആദ്യപടിയെന്ന്‌ പറയാം. എഴുതപ്പെട്ട ഈ വചനങ്ങളാണ് ദൈവ- മനുഷ്യബന്ധത്തിനുള്ള ശാശ്വതാടി സ്ഥാനം. ദൈവം മനുഷ്യനോട് സംവദിക്കുന്നതും മനുഷ്യൻ ദൈവവുമായി സംസർഗ്ഗത്തിലാകുന്നതും ഈ ലിഖിത വചനം വഴിയാണ്. സമയത്തിന്റെ പൂർത്തിയിൽ ദൈവവചനം മനുഷ്യരൂപമെടുത്തപ്പോൾ (യോഹ .1 ,14) അത് ദൈവീകപദ്ധതിയുടെ പൂർത്തീകരണമായി മനുഷ്യന് തിരിച്ചറിയാൻ സാധിച്ചത് ലിഖിതവചനത്തിന്റെ പ്രവാചക സ്വഭാവം മൂലമായിരുന്നു.

മനുഷ്യാവതാരം ചെയ്ത വചനത്തിന്റെ സ്വർഗ്ഗീയമഹത്വീകരണത്തിനു ശേഷവും നമുക്ക് മദ്ധ്യേയുള്ള അവിടുത്തെ ശാശ്വത സാന്നിദ്ധ്യത്തെക്കുറി ച്ചു നമുക്കുറപ്പ് ലഭിക്കുന്നത് ലിഖിതവചനം വഴിയാണ്. വിശ്വസിക്കുന്ന മനുഷ്യന് പിതാവും പുത്രനും പരിശുദ്ധ റൂഹായുമായ ദൈവവുമായി സംസർഗ്ഗത്തിലാകാൻ പഴയ ഉടമ്പടി ഗ്രന്ഥങ്ങൾ പോലെ തന്നെ പുതിയ ഉടമ്പടി ഗ്രന്ഥങ്ങളും സഹായകമാണ്. സഹിച്ചു മരിച്ചുയർത്ത മിശിഹായിൽ നിന്ന് ഉത്ഭവിക്കുന്നതും തിരുസഭയിലെ കൂദാശകളിൽ എന്നും നിലനില്ക്കു ന്നതുമായ ആത്മീയ ജീവനുമായി ദൈവനിവേശിത തിരുലിഖിതം അഭേദ്യ മായി ബന്ധപ്പെട്ടാണിരിക്കുന്നത്.

 പരി. ത്രീത്വം 
ചുരുക്കത്തിൽ, മനുഷ്യാവതാരരഹസ്യമാണ് വിശുദ്ധഗ്രന്ഥ വ്യാഖ്യാനത്തി ൽ നമുക്ക് മാർഗ്ഗദർശനമാകേണ്ടത്. മനുഷ്യ നായവതരിച്ച ദൈവപുത്രന്റെ അസ്തിത്വം പലസ്തീനായിലെ ഏതാനും ചില സ്ഥലകാല പരിഗണനകൾ കൊണ്ടുമാത്രം നിർവചിക്കപ്പെടേണ്ടതല്ല. പഴയനിയമ ജനതയുടെ ചരിത്ര ത്തിൽ- അവരുടെ സകല വിജയപരാജയങ്ങളുടെയും, സ മാധാനത്തിന്റെയും ദൈവീകഭരണത്തിനും വേണ്ടിയുള്ള ദാഹത്തിന്റെയും ചരിത്രത്തിൽ - വേരുകളുള്ള യാഥാർ ത്ഥ്യം കൂടിയാണത്. മനുഷ്യനായവതരിച്ച വചനത്തെ പഴയ നിയമ- പുതിയ നിയമ പശ്ചാത്തലത്തിൽ മനസ്സിലാ ക്കേണ്ടതുപോലെ, ലിഖിതരൂപം പ്രാപിച്ച വചനത്തെ അതി ന്റെ മാനുഷികവശങ്ങളിൽകൂടി വേണം സമീപിക്കാൻ. അതായത്, ഭാഷയുടെ സാഹചര്യങ്ങൾകൂടി കണക്കിലെടുക്കണമെന്നു സാരം. വിശ്വാസമുള്ളവർ നസ്രായനായ ഈശോയിൽ ദൈവത്തെ കണ്ടതു പോലെ, ലിഖിത വചനത്തിൽ ദൈവത്തിന്റെ സ്വരം കേൾക്കാൻ നമുക്ക് സാധിക്കണം. വിശ്വാസത്തിന്റെയും ആത്മീയതയുടെയും പിൻബലത്തോ ടെ വ്യാഖ്യാന പ്രക്രിയയിൽ ഏർപ്പെടുന്നവർക്ക് മാത്രമേ ഇത് സാധിക്കൂ. അതുണ്ടെങ്കിൽ തന്നിൽനിന്നു പുറത്തുകടന്ന് വിശ്വാസത്തിലും സ്നേഹ ത്തിലും ജീവിക്കുവാനുള്ള ദൈവീക ക്ഷണം ശ്രവിക്കാനാവും. ഇതേക്കുറി ച്ചു പ്രോവിദെന്തിസ്സിമൂസ് ദേവൂസും ഡിവീനോ അഫലാന്തേ സ്പിരിത്തുവും സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പരിശുദ്ധ റൂഹായോടു തുറവി തിരുസഭ യോട് വിശ്വസ്തതയുള്ളവർക്കേ തിരുലിഖിതം ശരിയായി വ്യാഖ്യാനിക്കാനാ വൂ. സഭാംഗങ്ങളുടെ വിശ്വാസത്തെ  പരിപോഷിപ്പിക്കാനും ഉപവിയുടെ ജീവിതം നയിക്കാനും വേണ്ടിയാണ് ദൈവവചനം വിശ്വാസികളുടെ സമൂഹത്തെ ഭരമേല്പിച്ചിരിക്കുന്നത്.

സുവിശേഷങ്ങളുടെ ചരിത്രപരതയെക്കുറിച്ചു ബിബ്ലിക്കൽ കമ്മീഷൻ (1994).

ബൈബിൾ പഠനത്തിൽ ശാസ്ത്രീയ രീതികൾ അവലംബിക്കുന്നതിനോട് ബിബ്ലിക്കൽ കമ്മീഷന് ആദ്യമൊക്കെ നിഷേധാത്മകമായ നിലപാടായിരു ന്നെങ്കിലും, ഈ എതിർപ്പിന്റെ ഭാഗമായാണല്ലോ റോമിലെ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യുട്ടിലെ പ്രൊഫസർമാരായിരുന്ന ഫാ. ലിയോണെയും, ഫാ. സെർ വിക്കനെയും 1962-ൽ അദ്ധ്യാപക വൃത്തിയിൽ നിന്നും നീക്കം ചെയ്തത്. പോൾ ആറാമൻ മാർപാപ്പ സ്ഥാനമേറ്റയുടനെ ഇവരെ അവരുടെ തൽസ്ഥാന ത്തു തിരിച്ചെടുത്തതിൽനിന്നു മനോഭാവത്തിലുണ്ടായിരുന്ന മാറ്റം വ്യക്ത മായിത്തുടങ്ങിയിരുന്നു.

 Catholic Bishops at second Vatican
Council 1965
1964 ഏപ്രിൽ 24 ന് സുവിശേഷങ്ങളിലെ ചരിത്ര പരതയെക്കുറിച്ചു പുറപ്പെടുവിച്ച രേഖ വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തിനു പുതിയ രീതികൾ സ്വീക രിക്കുന്നതിനെ പ്രോത്സാഹിപ്പിച്ചു. സുവിശേഷരൂ പീകരണത്തിൽ പാരമ്പര്യത്തിന്റെ വിവിധ ഘട്ട ങ്ങൾ ഉണ്ടെന്നും അതുകൊണ്ടു സുവിശേഷ വിവ രണത്തെ ആധുനികരീതിയിലുള്ള ഒരു സമയബ ന്ധിത ജീവചരിത്രമായി കാണരുതെന്നും ഈ രേഖ പഠിപ്പിക്കുന്നുണ്ട്. വിശുദ്ധ ഗ്രന്ഥ വ്യാഖ്യാന ത്തിൽ ശാസ്ത്രീയമായ നിരൂപണാത്മക പഠന ത്തിന് പിന്തുണ നൽകുന്നതായിരുന്നു ഈ രേഖ. ഭാവാത്മകമായ ഈ സമീപ നങ്ങളുടെ ഉച്ചസ്ഥിതി രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ ദൈവാവി ഷ്ക്കരണം എന്ന പ്രമാണരേഖയിലാണ്.

രണ്ടാം വത്തിക്കാൻ സൂനഹദോസിനു ശേഷം ബിബ്ലിക്കൽ കമ്മീഷൻ ബൈബിൾ സംബന്ധമായി നിരവധി നിർണ്ണായക രേഖകൾ പ്രസിദ്ധീകരിച്ചു. അവയിൽ പ്രധാനപ്പെട്ടവ ഇവയാണ്: വിശുദ്ധഗ്രന്ഥവും മിശിഹാശാസ്ത്രവും, സഭയിലെ ഐക്യവും വൈവിധ്യവും, വിശുദ്ധഗ്രന്ഥവ്യാഖ്യാനം സഭയിൽ, യഹൂദജനതയും അവരുടെ വിശുദ്ധഗ്രന്ഥവും ക്രൈസ്തവ ബൈബിളിൽ, വിശുദ്ധഗ്രന്ഥവും ധാർമ്മികതയും, ക്രൈസ്തവ ജീവിതശൈലിയുടെ വിശുദ്ധ ഗ്രന്ഥ വേരുകൾ.//-
---------------------------------------------------------------------------------------------------------------------------
ധൃവദീപ്തി  ഓണ്‍ലൈൻ
www.Dhruwadeepti.blogspot.de 
DHRUWADEEPTI ONLINE
Published from Heidelberg, Germany,   
in accordance with the European charter on freedom of opinion and press. 

DISCLAIMER:   Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form. 


Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.