Freitag, 1. Januar 2016

ധ്രുവദീപ്തി // World // Church// കരുണയുടെ ജൂബിലിവർഷം : Prof. Dr. Fr. Andrews Mekkattukunnel.


ധ്രുവദീപ്തി // World // Church// 


 (ദിവസങ്ങളും മാസങ്ങളും വർഷങ്ങളും നമ്മെ വിട്ട് കടന്നകലുമ്പോൾ അതുവരെ നാം നേരിട്ട് ദർശിച്ചിട്ടുള്ള സംഭവങ്ങളെയും അനുഭവങ്ങളെയും അവഗണിക്കുകയോ വിസമരിക്കുകയൊ ചെയ്യാം. അതിനുതക്ക ഏതെങ്കിലും ബാഹ്യപ്രേരണ ഈ അവസ്ഥാവിശേഷത്തിനു കാരണമാകുന്നില്ല. എന്നാൽ 2016 വർഷം, തികച്ചും അസാധാരണമായ വർഷമായി തിരുസഭ ആചരിക്കുവാൻ ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചിരിക്കുന്നു. തിരുസഭയുടെ ഈ ജൂബിലി വർഷത്തിന്റെ പശ്ചാത്തലത്തേയും അസാധാരണത്വത്തെയുംകുറിച്ചു വടവാതൂർ സെന്റ്‌ തോമസ്‌ മേജർസെമിനാരി പ്രൊഫ. ഡോ. ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ "കരുണയുടെ ജൂബിലി വർഷം" എന്ന ഈ ലേഖനത്തിൽ രൂപപ്പെടുത്തുവാൻ ശ്രമിക്കുന്നു. കരുണയുടെ ജൂബിലിവർഷപശ്ചാത്തലവും സവിശേഷതകളും വിശദീകരിക്കുന്ന അദ്ദേഹം രൂപപ്പെടുത്തിയ ഈ ലേഖനം നമുക്ക് വഴികാട്ടിയാകട്ടെ- ധ്രുവദീപ്തി).

   കരുണയുടെ ജൂബിലിവർഷo 

Prof. Dr. Fr. Andrews Mekkattukunnel, 
(St.Thomas Apostolic Major Seminary, Vadavathoor).


Fr. Dr. Andrews Mekkattukunnel
ഫ്രാൻസിസ് പാപ്പ 08. 12. 2015-ന് വത്തിക്കാനിൽ പത്രോസ് ശ്ലീഹായുടെ ബസിലിക്കായിൽ ജൂബിലി കവാടം തുറന്നതോടെ ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭയിൽ കരുണയുടെ വർഷത്തിനു ആരംഭമായി. തുടർന്നുവന്ന ഞായറാഴ്ച- ഡിസംബർ 13-ന്  സാർവ്വത്രികസഭയിലെ സകല കത്തീഡ്രൽ ദൈവാലയങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാ ടന കേന്ദ്രങ്ങളിലും കരുണയുടെ വാതിൽ തുറക്ക പ്പെട്ടപ്പോൾ സമൂഹത്തിൽ അതിരുകളിൽ കഴിയുന്നവർക്കായി ഹൃദയ വാതിലുകൾ കരുണ യോടെ തുറന്നു നൽകാനുള്ള പാപ്പായുടെ ആഹ്വാനം വിശ്വാസികൾ ഏറ്റുവാങ്ങുകയായിരുന്നു.

ഈ വർഷം മുഴുവൻ കരുണയ്ക്കായി നീക്കിവയ്ക്കുന്നത് വഴി ഫ്രാൻസിസ് പാപ്പാ എന്താണ് ഉദ്ദേശിക്കുന്നത്? കരുണയുടെ ജൂബിലി വർഷം എന്നതിന്റെ അർത്ഥമെന്താണ്?

ഫ്രാൻസിസ് പാപ്പായും കരുണയുടെ മുഖവും.

സാർവ്വത്രിക സഭയുടെ അമരനായ നാൾമുതൽ ഫ്രാൻസിസ് പാപ്പാ ജീവിതം മുഴുവനും ആവർത്തിച്ചു ഉദ്ഘോഷിക്കുന്ന സന്ദേശമാണ് കരുണയുടെത്. കരുണ നിറഞ്ഞ മനോഭാവത്തിലൂടെയും ചെയ്തികളിലൂടെയും അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഈ കാരുണ്യത്തിന്‌ മനുഷ്യ ജീവിതത്തിലുള്ള  പ്രാധാന്യം സന്മനസ്സുള്ള ഏവരെയും ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാപ്പാ "കരുണയുടെ ജൂബിലിവർഷം" പ്രഖ്യാപിച്ചിരിക്കുന്നത്. താൻ പാപ്പാ ആയതിന്റെ രണ്ടാം വാർഷിക ദിനത്തിൽ (13.03.2015 ) ആയിരുന്നു ഈ പ്രഖ്യാപനം എന്നത് ഈ സന്ദേശത്തിന് അദ്ദേഹം നൽകുന്ന പ്രാധാന്യം വിളിച്ചോതുന്നത്‌.



ഫ്രാൻസിസ് മാർപാപ്പാ
ഇത് അസാധാരണമായൊരു ജൂബിലി വർഷമാണ്‌. സാധാരണ യായി തിരുസഭയിൽ ജൂബിലി വർഷങ്ങൾ ആഘോഷിക്കുന്നത് ഇരുപത്തിയഞ്ച് വർഷങ്ങൾ കൂടു മ്പോഴാണ്. 2000-ലെ മഹാജൂബിലി യാഘോഷത്തെക്കുറിച്ചുള്ള ഓർമ്മ നമ്മുടെ മനസ്സിൽ ഇപ്പോഴും പച്ച പിടിച്ചു നിൽപ്പുണ്ട ല്ലോ. 1933-ലും 1983-ലുമാണ് രണ്ട് അസാധാരണ ജൂബിലിവർഷങ്ങൾ ആചരിക്കപ്പെ ട്ടത്. അവ ഈശോയുടെ രക്ഷാകര മായ കുരിശുമരണത്തിന്റെ വാർഷികങ്ങളിൽ ആയിരുന്നു. എന്നാൽ ഇതിൽനിന്നെല്ലാം വളരെ വ്യത്യസ്തമായി, ദൈവത്തിന്റെ അനന്തമായ കരുണയോടു ബന്ധപ്പെടുത്തി, ഒരു ജൂബിലി വർഷം തിരുസഭയുടെ ചരിത്ര ത്തിലാദ്യമായിരിക്കും.

2015 ഡിസംബർ 8- ന് കരുണയുടെ വർഷം ആരംഭിച്ചതിന് ചരിത്രപരമായ കാരണമുണ്ട്. ഉറവിടങ്ങളിലേയ്ക്കു മടങ്ങിക്കൊണ്ട് തിരുസഭയിൽ നവീക രണത്തിന് തുടക്കമിട്ട രണ്ടാം വത്തിക്കാൻ സൂനഹദോസ് സമാപിച്ചതിന്റെ അമ്പതാം വാർഷികദിനം അന്നായിരുന്നു. അതായത്, 1965 ഡിസംബർ 8-നാണ് സൂനഹദോസ് സമാപിച്ചത്.

കാർക്കശ്യത്തിന്റെയല്ല, കാരുണ്യത്തിന്റെ ഔഷധമാണ് തിരുസഭ പകർന്നു നൽകേണ്ടത് എന്ന ആഹ്വാനവുമായാണ്‌ വി. ജോണ്‍ ഇരുപത്തിമൂന്നാമൻ മാർപാപ്പാ കൗണ്‍സിൽ സമാരംഭിച്ചത്. സഭയിലെ ആത്യാത്മികതയുടെ മാതൃകയായി, സൂനഹദോസിന്റെ സമാപനത്തിൽ, വാഴത്തപ്പെട്ട പോൾ ആറാമൻ മാർപാപ്പാ എടുത്തു കാണിച്ചത്, കരുണ പ്രദർശിപ്പിച്ചുകൊണ്ട് നല്ല അയൽക്കാരനായി ഭവിച്ച സമരിയാക്കാരനെയാണ്. കൌണ്‍സിലിന്റെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ചുള്ള കരുണയുടെ ഈ ജൂബിലിവർഷ പ്രഖ്യാപനം, കൌണ്‍സിൽ രേഖകളുടെ പുന:ർ വായനയ്ക്കുള്ള കാഹളം കൂടിയാണ്. മംഗളവാർത്തക്കാലത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവത്തിരുനാൾ ദിനത്തിൽ ആരംഭിച്ച്, പള്ളിക്കൂദാശക്കാലത്തിൽ മിശിഹായുടെ രാജത്വത്തിരുനാളിൽ, 2016 നവംബർ 20ന്, സമാപിക്കുന്ന കരുണയുടെ ജൂബിലിയാരാധനാവത്സരത്തിന്റെ പശ്ചാത്തലത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

2015 ഏപ്രിൽ പതിനൊന്നിനു "കരുണയുടെ മുഖം" (Misericordiae Vultus) എന്ന സ്ലൈഹിക രേഖയിലൂടെയാണ് പാപ്പാ ജൂബിലിവർഷം പ്രഖ്യാപിച്ചത്. ആത്മാർത്ഥതയോടെ തന്നെ സമീപിക്കുന്നവർക്ക് അതിരില്ലാതെ കരുണ നൽകുന്ന, കരുണയിൽ സമ്പന്നനായ, ദൈവത്തിന്റെ അതിരറ്റ സ്നേഹവും കരുണയും എല്ലാ മനുഷ്യരും അനുഭവിച്ചറിയണം എന്ന തീവ്രമായ ആഗ്രഹ മാണ് ഈ പ്രഖ്യാപനത്തിന് പിന്നിൽ. പ്രഖ്യാപനവേളയിൽ ഫ്രാൻസിസ് പാപ്പാ ഇപ്രകാരം പറഞ്ഞു: ദൈവകാരുണ്യ ഗൃഹത്തിലേയ് ക്കുള്ള വഴി എല്ലാവർ ക്കുമറിയാം.

ആരെയും നിരസിക്കാതെ സകലരെയും സ്വാഗതം ചെയ്യുന്ന ഭവനമാണ്, തിരുസഭ. ഈ ഭവനത്തിന്റെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നതു കൊണ്ട് കൃപയുടെ സ്പർശമേറ്റവർക്ക് അവിടെ പാപമോചനം നിശ്ചയമായും കണ്ടെത്താനാവും. പാപം എത്ര വലുതാണെങ്കിലും അതിലേറെ വലിയ സ്നേഹമാണ് അനുതപിക്കുന്ന പാപിയോട് തിരുസഭ പ്രദർശിപ്പിക്കുന്നത്. തിരുസഭ കരുണയുടെ സജ്ജീവ സാക്ഷിയാണ് എന്ന സത്യം ഈ ജൂബിലി വർഷം നമ്മെ അനുസ്മരിപ്പിക്കുന്നു.

ജൂബിലിവർഷാചരണം: വിശുദ്ധ ഗ്രന്ഥത്തിലും സഭാചരിത്രത്തിലും.
സെന്റ്‌ പീറ്റേഴ്സ് ചർച്ച്, വത്തിക്കാൻ.
ഇസ്രായേൽ ജനത്തോട് അമ്പതു വർഷത്തിലൊരിക്കൽ ജൂബിലി ആഘോഷിക്കണമെന്ന് ദൈവം നിഷ്കർഷിക്കുന്നത് ബൈബിളിൽ നമ്മൾ കാണുന്നുണ്ട്. മുട്ടാടിന്റെ കൊമ്പുകൾ ഉപയോഗിച്ചുള്ള കാഹളം മുഴക്കിയാണ് ഈ വർഷം പ്രഖ്യാപിച്ചിരുന്നത്. (ലേവ്യ-25, 9-11) "മുട്ടാടിന്റെ കൊമ്പ്" എന്നർത്ഥ മുള്ള 'യൊബെൽ' എന്ന ഹീബ്രു പദത്തിൽ നിന്നാണ് 'ആർപ്പു വിളിക്കുക', 'ആനന്ദിക്കുക' എന്നൊക്കെ അർത്ഥമുള്ള 'Jubilare' എന്ന ലത്തീൻ പദത്തിന്റെ ഉത്ഭവം. ഇതിൽനിന്നാണ് 'ജൂബിലി' എന്ന പദമുണ്ടായത്‌.

ജൂബിലിയാഘോഷത്തിന്റെ കാതൽ വിമോചനത്തിലാണ് അടങ്ങിയിരിക്കു ന്നത്. ദൈവം കൽപ്പിച്ചു " അമ്പതാം വർഷത്തെ നീ വിശുദ്ധീകരിക്കണം. ദേശവാ സികൾക്കെല്ലാം സ്വാതന്ത്ര്യം പ്രഖ്യാപിക്കണം. അത് നിങ്ങൾക്ക് ജൂബിലിവർഷ മായിരിക്കും. ഓരോരുത്തർക്കും തങ്ങളുടെ സ്വത്ത് തിരികെ ലഭിക്കണം. ഓരോ രുത്തരും തങ്ങളുടെ കുടുംബങ്ങളിലേയ്ക്ക് മടങ്ങിപ്പോ കട്ടെ.. ആ വർഷം വിതയ്ക്കുകയോ ഭൂമിയിൽ താനേ വളരുന്നവ കൊയ്യുക യോ മുന്തിരിവള്ളിക ളിലെ ഫലങ്ങൾ ശേഖരിക്കുകയോ ചെയ്യരുത്". (ലേവ്യ- 25, 8- 12). ഭൂമി മുഴുവൻ ദൈവത്തിന്റെതാണെന്നും മനുഷ്യൻ അതിന്റെ കാര്യസ്ഥൻ മാത്രമാണെന്നും അവനെ അനുസ്മരിപ്പിക്കാനായി രുന്നു ഇത് (ലേവ്യ -25,23). അടിമകൾക്കും കടക്കെണിയിൽ കുടുങ്ങിപ്പോയവർക്കും മാത്രമായിരുന്നില്ല വിമോചനം; ഭൂമിക്കുപോലും വിശ്രമത്തിനുള്ള സമയ മായിരുന്നു ജൂബിലി.

ദൈവപുത്രന്റെ മനുഷ്യാവതാരത്തോടെ ആരംഭിച്ച ദൈവരാജ്യത്തെ പഴയ നിയമ ജൂബിലിയുടെ ഭാഷ ഉപയോഗിച്ചാണ് ഈശോ അവതരിപ്പിച്ചത്. തന്റെ 'നസ്രത്ത് മാനിഫെസ്റ്റൊ' യിൽ (ലൂക്കാ -4, 18-21) പ്രവാചകനിൽ നിന്ന് ഉദ്ധരിച്ചു കൊണ്ട് (ഏശ -61,1-2), 'കർത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിച്ച പ്പോൾ അവിടുന്ന് വിഭാവനം ചെയ്തിരുന്നത് ജൂബിലി വർഷമായിരുന്നു. ഈശോ സമാരംഭിച്ച ദൈവരാജ്യജൂബിലിയിൽ ഭൗതീക അടിമത്തത്തിലും കടങ്ങളിൽ നിന്നുള്ള മോചനമെന്നതിലുപരി, ആത്മീയമായി മനുഷ്യനെ അടിമപ്പെടുത്തുന്ന എല്ലാവിധ ബന്ധനങ്ങളിലും അടിച്ചമർത്തലുകളിലും നിന്നുള്ള വിമോചനമാണ് ലഭ്യമായിരിക്കുന്നത്. ഈശോ നൽകുന്ന വിമോച നം ആത്യന്തികമായി പാപമോചനമാണ്. ഈ വിശുദ്ധ ഗ്രന്ഥപശ്ചാത്തലത്തി ൽ നിന്നുകൊണ്ടാണ് മിശിഹാവർഷം 1300-ൽ ബോനിഫസ് എട്ടാമൻ മാർ പാപ്പാ റോമിലെ സഭയിൽ ആദ്യമായി ഒരു ജൂബിലി വർഷം പ്രഖ്യാപിച്ചത്. നാളിതുവരെ തിരുസഭയിൽ 28 ജൂബിലി വർഷങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടി ട്ടുള്ളത്. 2000-)0 മാണ്ടിലെ മഹാ ജൂബിലിയായിരുന്നു ഇരുപത്തിയെട്ടാമത്. ഇപ്പോൾ ആരംഭിക്കുന്ന "കരുണയുടെ ജൂബിലിവർഷം" ഇരുപത്തിയൊൻപ താമത്തെതും.

തീർത്ഥാടനവും കാരുണ്യപ്രവൃത്തികളും വഴി അനുരഞ്ജന കൂദാശയിൽ ക്ഷമിക്കപ്പെട്ട പാപങ്ങൾക്കുള്ള താൽക്കാലിക ശിക്ഷയിൽ നിന്ന് ഇളവ് (ദണ്ഡവിമോചനം) നേടാം എന്നതാണ് ജൂബിലിവർഷത്തിന്റെ പ്രത്യേകത. പാപം മോചിക്കപ്പെട്ടാലും അതിന്റെ സ്വാധീനം ചിന്തയിലും പ്രവൃത്തി യിലും ഉണ്ടാകാം. ഈ അനന്തര ഫലങ്ങളിൽനിന്നുള്ള ഇളവാണ് ദണ്ഢ വിമോചനം ലഭിക്കുന്നത്. വിശുദ്ധാത്മാക്കളുടെ യോഗ്യതമൂലം തിരുസഭ യ്ക്ക് കൈവന്നിരിക്കുന്ന വിശുദ്ധിയുടെ നിക്ഷേപത്തിൽനിന്നു "പുണ്യ വാന്മാരുടെ ഐക്യ'ത്തിന്റെ അടിസ്ഥാനത്തിൽ ബലഹീനർക്ക് സഭ പകർന്നു നല്കുന്ന പങ്കാണ് ദണ്ഢവിമോചനം. കരുണയുടെ ജൂബിലി വർഷത്തിൽ കുമ്പസാരിച്ചശേഷം ജീവിതപരിവർത്തനത്തിനുള്ള ഉറച്ച തീരുമാനത്തോടെ 'കരുണയുടെ വാതിൽ' കടക്കുന്നവർക്കാണ് ദണ്ഢ വിമോചനം ലഭിക്കുന്നത്.

മുൻഗാമികളുടെ പാതയിൽ ഫ്രാൻസിസ് മാർപാപ്പാ.

'കരുണയിൽ സമ്പന്നൻ ' എന്ന ചാക്രിക ലേഖനത്തിലൂടെ വിശുദ്ധ ജോണ്‍ പോൾ മാർപാപ്പ 1980-ൽ ഇപ്രകാരം ഉത്ബോധിപ്പിച്ചു: "കാരുണ്യം പ്രഖ്യാപി ക്കുകയും പ്രഘോഷിക്കുകയും ചെയ്യുമ്പോൾ സഭ ആധികാരികമായ ഒരു ജീവിതം നയിക്കുന്നു. സൃഷ്ടാവിന്റെയും രക്ഷകന്റെയും ഏറ്റവും ശ്രേഷ്ടമായ സവിശേഷതയാണിത്. രക്ഷകനായ മിശിഹായുടെ കാരുണ്യത്തിന്റെ ഉറവിട ത്തിലേയ്ക്ക് ജനങ്ങളെ അടുപ്പിച്ചുകൊണ്ട് വരുമ്പോഴാണ് തിരുസഭ യഥാർത്ഥ സഭയാകുന്നത്. ക്രൈസ്തവർ വിശിഷ്യ സമർപ്പിതരും പുരോഹിതരും ദൈവ ത്തിന്റെ കരുണയുടെ മുഖം പ്രതിഫലിപ്പിക്കുവാൻ കടപ്പെട്ടവരാണ്. കരുണയുടെ ഈ ഭാവത്തിലേ യ്ക്കാണ് നമ്മൾ വളരേണ്ടത്. വിശുദ്ധഗ്രന്ഥം ഇതിനു മാർഗ്ഗദീപമായി നിലകൊള്ളുന്നു". (Dives in Misericordia, 13).

ബനഡിക്ട് പതിനാറാമൻ മാർപാപ്പാ കരുണയെ തിരുസഭയുടെ സ്വഭാവത്തി ന്റെ തന്നെ ഭാഗമായി നിർവചിച്ചു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന പരിശുദ്ധ പിതാവ് തന്റെ ആദ്യ ചാക്രിക ലേഖനത്തിൽ ഇപ്രകാരം എഴുതി: "സഭയുടെ ഏറ്റവും അഗാധമായ സഭാവം വെളിപ്പെടുന്നത് മൂന്ന് തലങ്ങളിലു ള്ള ഉത്തരവാദിത്വ നിർവഹണത്തിലാണ്. വചനപ്രഘോഷണം (Kerygma), കൂദാശകളുടെ പരികർമ്മം (Leitourgia) , ഉപവിപ്രവർത്തനം (diakonia). ഈ മൂന്നു കടമകൾ പരസ്പരബന്ധിതങ്ങളും അതിനാൽ അഭേദ്യങ്ങളുമാണ്. സഭയെ സംബന്ധിച്ചിടത്തോളം ഉപവിപ്രവർത്തനം വെറും ക്ഷേമപ്രവർത്തനം അല്ല; ക്ഷേമപ്രവർത്തനം മറ്റുള്ളവരെ ഭരമേൽപ്പിക്കാവുന്നതാണ്. സഭയുടെ  ഉപവി പ്രവർത്തനമാകട്ടെ അവളുടെ സ്വഭാവത്തിന്റെതന്നെ ഭാഗമാണ്, അവളുടെ അസ്തിത്വത്തിന്റെതന്നെ ഒഴിച്ചുകൂടാനാവാത്ത പ്രകാശനവുമാണ്" (സത്യ ത്തിൽ സ്നേഹം, 25). 2012 നവംബർ 11 നു പുറപ്പെടുവിച്ച ശ്ലൈഹിക ലേഖന ത്തിൽ (മോത്തു പ്രോപ്രിയോ), കാരുണ്യത്തിന്റെ മുഖം സഭയുടെ അടിസ്ഥാ ന ഭാവമാണെന്നു ബനഡിക്ട് പാപ്പാ നിർവചിച്ചു.

 ഫ്രാൻസിസ് മാർപാപ്പാ കരുണയുടെ വാതിൽ തുറക്കുന്നു-വിശുദ്ധ വാതിൽ
തന്റെ മുൻഗാമികളുടെ പാത പിന്തുടരുന്ന ഫ്രാൻസിസ് പാപ്പാ വിശ്വാസ ജീവിതത്തിൽ കരുണ യ്ക്കുള്ള പരമപ്രധാനമായ സ്ഥാന ത്തെക്കുറിച്ച് നമ്മെ ബോദ്ധ്യപ്പെടു ത്തുവാനായി ഒരു വർഷം തന്നെ നീക്കിവച്ചിരിക്കുകയാണ്. 2015 ഡിസംബർ 8- നു ഫ്രാൻസിസ് പാപ്പാ പത്രോസ് ശ്ലീഹായുടെ നാമത്തിൽ വത്തിക്കാനിലുള്ള ബസിലിക്കായു ടെ വിശുദ്ധ വാതിൽ തുറന്നു. യഥാർത്ഥ വാതിലായ മിശിഹായി ലൂടെ രക്ഷയുടെ ഭവനത്തിൽ പ്രവേശിച്ച് പാപമോചനവും ജീവനും പ്രാപിക്കുവാൻ വിശ്വാസികളെ ക്ഷണിക്കുന്നതിന്റെ ഭാഗമായിരുന്നത്.

അനുരഞ്ജനകൂദാശയിലൂടെ രക്ഷ നേടാനായി വിശ്വാസികളെ മാടിവിളിച്ചു കൊണ്ട് കരുണയുടെ ഈ വാതിൽ എല്ലാ രൂപതകളിലെയും കത്തീദ്രലുക ളിലും തീർത്ഥാടനകേന്ദ്രങ്ങളിലും ജൂബിലി സമാപനം വരെ തുറന്നുതന്നെ കിടക്കും. കൂടാതെ വലിയ നോമ്പിലെ മൂന്നാം വെള്ളിയും ശനിയും 24 മണിക്കൂർ കർത്താവിന് (24 hours for the Lord) എന്ന പേരിൽ, കുമ്പസാരത്തിനും ആരാധന യ്ക്കുമായി നീക്കിവയ്ക്കണമെന്നും പാപ്പാ ആവശ്യപ്പെടുന്നുണ്ട്. ഈ വർഷത്തിൽ പ്രത്യേകം നിയോഗിക്കപ്പെടുന്ന "കരുണയുടെ മിഷനറി" മാർക്ക്, മറ്റവസരങ്ങളിൽ മാർപാപ്പയ്ക്ക് മാത്രം മോചിക്കാൻ അധികാരമുള്ള പാപങ്ങൾ പോലും മോചിക്കാൻ അധികാരം ഉണ്ടായിരിക്കും. ഇതും ഈ വർഷത്തിന്റെ സവിശേഷതയാണ്. കരുണ സ്വീകരിക്കാനുള്ള ഈ ക്ഷണത്തോട് ആരും, പ്രത്യേകിച്ച് സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ നിസ്സംഗത രാകരുത് എന്നും പാപ്പാ അപേക്ഷിക്കുന്നുണ്ട് (കരുണയുടെ മുഖം, നമ്പർ 19).

കരുണയിൽ സമ്പന്നനായ ദൈവം.

ദൈവം സ്നേഹമാണ്. പലപ്പോഴും ദൈവത്തിന്റെ സ്നേഹം മനുഷ്യന് അനുഭവവേദ്യമാകുന്നത് കരുണയാണ്. മനുഷ്യന്റെ ദുർഭഗമായ പ്രത്യേക അവസ്ഥയാണ് ദൈവത്തിന്റെ കരുണ ആവശ്യമാക്കിത്തീർക്കുന്നത്. 'റെഹംറഹമിം', 'ഹെസദ്' തുടങ്ങിയ ഹീബ്രു പദങ്ങളാണ് പഴയനിയമത്തിൽ ദൈവത്തിനു മനുഷ്യനോടുള്ള കാരുണ്യ മനോഭാവത്തെയും സമീപനത്തെ യും സൂചിപ്പിക്കുവാൻ ഉപയോഗിച്ചിരിക്കുന്നത്. ഇവയ്ക്ക് തത്തുല്യമായി പുതിയനിയമത്തിൽ 'സ്പ്ളാൻ' ' എലയോസ്' എന്നീ ഗ്രീക്ക് പദങ്ങളുണ്ട്.
"റഹ് മെ"  എന്ന സുറിയാനി പദത്തിനും ഇതേ അർത്ഥം തന്നെയാണുള്ളത്. ഒരമ്മയ്ക്ക് തന്റെ കുഞ്ഞിനോടുള്ള വാത്സല്യത്തെയും കരുതലിനെയും സൂചിപ്പിക്കുന്നവയാണ് ഈ പദങ്ങളെല്ലാം. വേദനിക്കുന്നവരുടെ സഹന ത്തിൽ ഹൃദയപൂർവ്വം പങ്കു ചേരുന്നതിനെയാണ് ലത്തീൻ ഭാഷയിലെ cum-passio (compassion) അർത്ഥമാക്കുന്നത്.

ജനം തന്നോട് അവിശ്വസ്തരായി വർത്തിക്കുമ്പോഴും അവരോട് കരുണ കാണിക്കുന്ന ദൈവത്തെയാണ് പഴയ നിയമത്തിൽ നമ്മൾ കണ്ടു മുട്ടുന്നത്. പുതിയ നിയമത്തിലാകട്ടെ, മനുഷ്യനായവതരിച്ച ഈശോമിശിഹ തന്റെ അനുകമ്പയും ദയാവായ്പ്പും വഴി പിതാവിന്റെ കരുണയുടെ മുഖം മനുഷ്യന് പൂർണ്ണമായി വെളിപ്പെടുത്തി. ദൈവം കാരുണ്യവാനാണ്‌ എന്നതിനർത്ഥം അവിടുന്നു പാപത്തെ അവഗണിക്കുന്നു എന്നല്ല, ഈശോ പാപികളെ സന്ദർശിച്ചതും അവരോടൊത്ത് ഭക്ഷിച്ചതുമെല്ലാം അവരെ പാപാവസ്ഥയിൽ നിന്ന് വിമോചിപ്പിച്ച് ദൈവൈക്യത്തിലേയ്ക്ക് നയിക്കാനാ യിരുന്നു. താൻ ക്ഷമിക്കുന്ന പാപങ്ങൾ അവിടുന്നു പിന്നീടൊരിക്കലും ഓർക്കുന്നില്ല എന്നതാണ് ദൈവകരുണയുടെ സവിശേഷത. ദൈവത്തിന്റെ നീതിയിൽനിന്നു വേർപെടുത്തി കരുണയെ കാണാനാവില്ലതാനും.
 
ഈശോയുടെ ജീവിതത്തിലും പ്രവർത്തന ങ്ങളിലും പ്രകാശിതമായ ദൈവീക കാരുണ്യം അനുദിനജീവിതത്തിൽ പ്രതിഫ ലിപ്പിക്കാൻ വിശ്വാസികളെ പ്രാപ്തരാക്കുക എന്നതാണ് ഈ ജൂബിലി വർഷാചരണം കൊണ്ട് മാർപാപ്പാ ആത്യന്തികമായിലക്ഷ്യം വയ്ക്കുന്നത്. അദ്ദേഹം എഴുതുന്നു: "ഈ ജൂബിലിവർഷം കർത്താവിന്റെ വചന ത്തിന്റെ വെളിച്ചത്തിൽ ജീവിക്കുവാൻ നമ്മൾ ആഗ്രഹിക്കുന്നു. നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിൻ "(ലൂക്കാ 6, 36; കരുണയുടെ മുഖം, 13). ദൈവപിതാവിന്റെ അപരിമേയമായ കാരുണ്യം ആവോളം അനുഭവി ച്ചറിഞ്ഞശേഷം അത് സ്വന്തം ജീവിതത്തിലൂടെ സമകാലിക സമൂഹത്തിൽ പ്രകാശിപ്പിക്കുന്നതിനു സഭാംഗങ്ങളെ മാർപാപ്പ ക്ഷണിക്കുന്നു. ഇതിനു സഹായകമായി ചില പ്രായോഗിക നിർദ്ദേശങ്ങളും മാർപാപ്പാ മുമ്പോട്ട്‌ വയ്ക്കുന്നുണ്ട്‌.

കാരുണ്യം സമകാലിക സമൂഹത്തിൽ - പ്രായോഗിക നിർദ്ദേശങ്ങൾ

1. ദൈവവചനം ശ്രവിക്കുക. 

ദൈവത്തിന്റെ ശബ്ദം കേൾക്കുന്നതിന് നിശബ്ദത കൂടിയേ തീരൂ. (കരുണയുടെ മുഖം, 13). കരുണയുടെ സുവിശേഷം എന്നറിയപ്പെടുന്ന വി. ലൂക്കായുടെ സുവി ശേഷം ഈശോയിൽ പ്രതിഫലിച്ച പിതാവിന്റെ കാരുണ്യമുഖം സവിശേഷമാ യി വെളിപ്പെടുത്തുന്നുണ്ട്.

 2. തീർത്ഥാടനം നടത്തുക. 

ഈ ഭൂമിയിലെ വിശ്വാസജീവിതംതന്നെയും സ്വർഗ്ഗം ലക്ഷ്യമാക്കിയുള്ള ഒരു തീർത്ഥാടനമാണ് എന്ന യാഥാർത്ഥ്യം അനുസ്മരിച്ചു കൊണ്ട് ആത്മാർപ്പണ ത്തോടും ത്യാഗമനോഭാവത്തോടും കൂടെ നടത്തുന്ന തീർത്ഥയാത്രകൾ - പ്രത്യേകിച്ച് കരുണയുടെ വാതിൽ തുറന്നിരിക്കുന്ന ദൈവാലയങ്ങളിലേ യ്ക്കുള്ള തീർത്ഥാടനം, മാർപാപ്പാ പ്രോത്സാഹിപ്പിക്കുന്നു. ബാഹ്യമായ ഈ യാത്ര ആന്തരിക മടക്കയാത്രയായ മാനസാന്തരത്തിന്റെ പ്രകാശനം കൂടിയാവണം.

3. കാരുണ്യപ്രവർത്തികൾ ചെയ്യുക.

സമൂഹത്തിന്റെ പുറമ്പോക്കുകളിൽ കഴിയുന്നവർക്കായി ഹൃദയവാതിൽ തുറന്നു നൽകുന്നതിന്റെ ഭാഗമാകണം കാരുണ്യ പ്രവർത്തികൾ. സഹോദര രുടെ ദുരിതങ്ങൾ കാണാനും അവരുടെ നിലവിളി കേൾക്കാനുമായി നിസ്സംഗത യുടെ മതിലുകൾ തകർക്കാൻ പാപ്പാ ആഹ്വാനം ചെയ്യുന്നു.


രോഗി സന്ദർശനം നടത്തുന്ന 
ഫ്രാൻസിസ് പാപ്പാ.
കാരുണ്യ പ്രവർത്തികൾ രണ്ടുതര മുണ്ട്. അവ ശാരീരികവും ആദ്ധ്യാ ത്മികവും വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതും ദാഹി ക്കുന്നവർക്ക് കുടിക്കാൻ കൊടുക്കു ന്നതും രോഗികളെ സുഖപ്പെടുത്തു ന്നതും തടവുകാരെ സന്ദർശിക്കുന്ന തും മരിച്ചവരെ സംസ്കരിക്കുന്നതു മെല്ലാം ശാരീരിക കാരുണ്യ പ്രവർത്തികളിൽപ്പെടും. സംശയം തീർക്കുന്നതും അറിവില്ലാത്തവരെ പഠിപ്പിക്കുന്നതും ദു:ഖിതരെ ആശ്വ സിപ്പിക്കുന്നതും തെറ്റ് ചെയ്യുന്നവരെ തിരുത്തുന്നതും ഉപദ്രവങ്ങൾ ക്ഷമി ക്കുന്നതും അന്യരുടെ കുറവുകൾ ക്ഷമയോടെ സഹിക്കുന്നതും ജീവിച്ചിരി ക്കുന്നവർക്കും മരിച്ചവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതും ആദ്ധ്യാത്മിക കാരുണ്യ പ്രവർത്തികളാണ്. അന്ത്യ വിധിയുടെ മാനദണ്ഢങ്ങളും മറ്റൊന്നു മല്ലല്ലോ.

4. അനുരഞ്ജനകൂദാശ / കുമ്പസാരത്തിലേയ്ക്ക് മടങ്ങുക. 

ദൈവത്തിന്റെ കാരുണ്യം അനുഭവിക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ വേദി കുമ്പസാരമെന്ന കൂദാശയുടെതാണ്‌. ദൈവ കരുണയുടെ ആഘോഷം എന്നാണു പാപ്പാ ഈ കൂദാശയെ വിശേഷിപ്പിക്കുന്നത് (നമ്പർ 18).

5. ജീവിത പരിവർത്തനം. 

സംഘടിത കുറ്റകൃത്യങ്ങളിൽ മുഴുകി ജീവിക്കുന്നവരോട് വളരെ ഹൃദയ സ്പർശിയായ ഒരപേക്ഷ മാർപാപ്പാ നടത്തുന്നുണ്ട്. അവരുടെ ജീവിതത്തെ മാറ്റുവാനുള്ളതാണ് ഈ അപേക്ഷ. കാരുണ്യവാനായ ദൈവത്തിന്റെ തന്നെ പേരിൽ ക്രൈസ്തവരെ കൊന്നൊടുക്കുകയും സ്വന്തനാട്ടിൽനിന്ന് തുരത്തുക യും ചെയ്യുന്ന ഭീകരപ്രവർത്തകരോടാണ് ഈ യാചനയെന്നത് വ്യക്തമാണ്.

6. മാനസാന്തരം.

അന്ധകാരത്തിന്റെ പ്രവർത്തിയായ അഴിമതിയിൽ വ്യാപരിക്കുന്നവരോ ടും അതിൽ പങ്കുപറ്റുന്നവരോടും മാനസാന്തരത്തിനുള്ള ക്ഷണം പാപ്പാ നൽകുന്നു. 

7. നീതിയും കരുണയും.

 ദൈവത്തിന്റെ നീതിയും കരുണയും തമ്മിൽ വൈരുദ്ധ്യമില്ലെന്നും അവ രണ്ടും സ്നേഹമെന്ന വലിയ യാഥാർത്ഥ്യത്തിന്റെ ഭാഗങ്ങൾ മാത്ര മാണെന്നും പാപ്പാ പഠിപ്പിക്കുന്നു (നമ്പർ 20). കാരുണ്യം കൊണ്ട് പൊതിഞ്ഞ താണ് ദൈവത്തിന്റെ നീതി.

8.കരുണയുടെ ജീവിക്കുന്ന സാക്ഷികളാകുക.

ദൈവത്തെ കരുണാമയനായി കരുതുന്ന യഹൂദ മതവിശ്വാസികളോടും മുസ്ലീം സഹോദരന്മാരോടും ആശയകൈമാറ്റവും തുറന്ന സംവാദങ്ങളും ഉണ്ടാകണമെന്നും ഫ്രാൻസിസ് പാപ്പാ ആഗ്രഹിക്കുന്നുണ്ട് (നമ്പർ 23). വ്യക്തി പരമായും സംഘാതമായും ദരിദ്രരോടും പാർശ്വവത്കരിക്കപ്പെട്ടവരോടും അഗതികളോടും അനാഥരോടും, ഉദരത്തിലെ ശിശുക്കളോടും ഭിന്ന ശേഷി യുള്ളവരോടും വൃദ്ധജനങ്ങളോടും കാരാഗ്രഹങ്ങളിൽ  കഴിയുന്നവരോടും, ഈ നാട്ടിലെത്തുന്ന അന്യസംസ്ഥാനക്കാരോടും, മാത്രമല്ല വിവിധ ലോക രാജ്യങ്ങളിൽ വന്നെത്തുന്ന അന്യരാജ്യഅഭയാർത്ഥിജനങ്ങളോടും കൂടുതൽ ഹൃദയാലിവോടെ വർത്തിക്കാനും കരുണയുടെ ജീവിക്കുന്ന സാക്ഷികളാ കാനും കരുണയുടെ ഈ ജൂബിലിവർഷം സഹായകമാകട്ടെ.  /-
---------------------------------------------------------------------------------------------------------------------




Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.de
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 
DISCLAIMER: Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
E-mail: dhruwadeeptionline@gmail.com
     

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.