Mittwoch, 28. Oktober 2015

ധ്രുവദീപ്തി // Politics /Journalism // പ്രതിപക്ഷത്തിന്റെ മഹാപരാജയം:// കെ. സി. സെബാസ്റ്റ്യൻ.

ധ്രുവദീപ്തി:   Politics   //Journalism

   
രാഷ്ട്രീയ പത്രപ്രവർത്തകൻ 
ശ്രീ.കെ. സി. സെബാസ്റ്റ്യന്റെ 
തെരഞ്ഞെടുത്ത ചില ലേഖനങ്ങൾ- 

കെ. സി. സെബാസ്റ്റ്യൻ


നാല് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിൻറെ രാഷ്ട്രീയ പത്രപ്രവർത്തനലേഖനങ്ങൾ ചരിത്ര വിദ്യാർത്ഥികൾക്കും- പത്രപ്രവർത്തക ലോകത്തി ലെ ഗവേഷകർക്കും മാത്രമല്ല, പുതു തലമുറ രാഷ്ട്രീയ പ്രവർത്തകർക്കും മാതൃക നൽകുന്ന വഴികാട്ടിയും ആണ്. അര നൂറ്റാണ്ടിനു മുമ്പ് കേരളപ്പിറവിക്കു തലേവർഷം 1955- മുതൽ 1981- വരെ ഇന്ത്യയിലെയും കേരളത്തിലെയും പത്രപ്രവർത്തനരംഗത്ത്, വിശേഷിച്ചു രാജഭരണ കാലത്തും ജനാധിപത്യ കേരളരാഷ്ട്രീയത്തിലും, ഭരണരംഗത്തും അത്ഭുതകരമായ പരിവർത്തന ങ്ങൾക്ക് ഇടയാക്കിയ പലപ്പോഴായി എഴുതിയിട്ടുള്ള അനേകം ലേഖനങ്ങളിൽ നിന്നും എടുത്ത ചില ലേഖനങ്ങൾ ഇവിടെ ചേർക്കുകയാണ്-/-  




കഴിഞ്ഞ നിയമസഭ- Nov. 10, വ്യാഴം, 1960. ദീപിക 

പ്രതിപക്ഷത്തിന്റെ മഹാപരാജയം:

കെ. സി. സെബാസ്റ്റ്യൻ.

(രാഷ്ട്രീയബിൽ ചർച്ച മാറ്റി വെപ്പിച്ചതും, സ്പീക്കറുടെ റൂളിംങ്ങിന്റെ പേരിൽ വാക്കൗട്ട് നടത്തിയതും E. M. S ന് പറ്റിയ രണ്ട് അബദ്ധങ്ങൾ)



നിയമസഭയിലെ പ്രതിപക്ഷ കക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി കഴിഞ്ഞ സമ്മേളനത്തിൽ ഒരു "ഗോ സ്ലോ" നയമാണ് സ്വീകരിച്ചതെന്ന് പരക്കെ അഭിപ്രായമുണ്ട്. വലിച്ചുനീട്ടിയും നീട്ടിവലിച്ചും, കമ്മ്യൂ. മെമ്പറന്മാർ പ്രസംഗിക്കാൻ മടിച്ചില്ല. പ്രസംഗങ്ങളുടെ കാര്യത്തിൽ ഏതാണ്ട് ഒരു "വീരനാണ്" കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഈ. പി. ഗോപാലൻ. ഏതു വിഷയത്തെക്കുറിച്ചും എത്ര നേരം വേണമെങ്കിലും പ്രത്യേക ചില അംഗവിക്ഷേപങ്ങളോടെ പ്രസംഗിക്കാൻ ഗോപാലന് കഴിയും. ചെവിയിൽ തുളച്ചുകയറുന്ന ആ ശബ്ദം കേൾവിക്കാരിൽ ഉണ്ടാക്കുന്ന പ്രതികരണം ഗോപാലൻ ശ്രദ്ധിക്കാറില്ല. ആരെങ്കിലും തിരുത്താൻ മുതിർന്നാൽ ഗോപാലൻ പ്രസംഗത്തിന്റെ വഴിമാറും. പെട്ടെന്ന് പെട്ടെന്നാണ് ആശയഗതി മാറുന്നത്. വിഷയം മാറുന്നുവെന്ന് മറ്റു മെമ്പർമാർ പലരും ആക്ഷേപം പ്രകടിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ ഒതുങ്ങി നിന്ന് സംസാരിക്കാൻ സ്പീക്കർ നിർദ്ദേശിച്ചിട്ടുമുണ്ട്. പക്ഷെ, ഗോപാലൻ പ്രസംഗം അങ്ങനെ തുടരുകയായിരുന്നു പതിവ്. 

ഗോപാലന്റെ പ്രസംഗത്തെപ്പറ്റി പി. എസ്. പി. യിലെ പി. നാരായണൻ തമ്പി സഭയിൽ എല്ലാവർക്കും രസിച്ച ഒരു ഫലിതം ഒരിക്കൽ തട്ടിവിട്ടു: ഗോപാലന്റെ ദീർഘമായ പ്രസംഗത്തിൽ നിന്നും കേൾവിക്കാർക്ക് ഒന്നും മനസ്സിലായില്ലെന്ന്- തമ്പിയുടെ പ്രസ്താവനയെ ചിരികൾ കൊണ്ട് സഭ സ്വാഗതം ചെയ്യുകയാണുണ്ടായത്. ഒരു ബില്ലിനെപ്പറ്റി ഗോപാലൻ സഭയിൽ പ്രസംഗിക്കുകയായിരുന്നു. നേരം വളരെ കഴിഞ്ഞു. ബില്ലിനെ അനുകൂലിക്കുകയാണോ പ്രതികൂലിക്കുകയാണോ എന്ന് സഭയിൽ സംശയമായി. സഭാനടപടികൾ തികച്ചും സാങ്കേതികമായി നടക്കണമെന്ന് നിർബന്ധക്കാരനായ ടി. എ. തൊമ്മൻ ഒരു പോയിന്റ് ഓഫ് ഓർഡർ വഴി മെമ്പറിന്റെ പ്രസംഗത്തെപ്പറ്റിയുള്ള സംശയം സ്പീക്കറുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. സ്പീക്കർതന്നെ പ്രസംഗകനോട് വിവരം ആരാഞ്ഞു. സഭയിലാകെ നീണ്ടുനിന്ന ചിരികൾക്കിടയിൽ താൻ പ്രസംഗത്തെ അനുകൂലിക്കുകയാണെന്ന് ഗോപാലൻ പറഞ്ഞു. 

എന്തായാലും ഇക്കഴിഞ്ഞ നിയമസഭാസമ്മേളനത്തിൽ കൂടുതൽ സമയം ഉപയോഗിച്ച മെമ്പർ ഗോപാലൻ ആയിരുന്നു. അത് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഉണ്ടാക്കിയ നേട്ടമെന്താണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് തീരുമാനിക്കേണ്ടത്. 

സാർ സാർ വിളി... 

ബില്ലുകളുടെ ചർച്ചയിൽ ഫലപ്രദമായി പങ്കെടുത്ത ഒരംഗമുണ്ട്, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ. അത് കെ. ആർ. ഗൌരിയാണ്. താൻ നേതൃത്വം നൽകി പാസാക്കിയ കാർഷികബന്ധബിൽ ഭേദഗതി ചർച്ചയിലാണ് കെ.ആർ. ഗൗരി പ്രധാനമായി രംഗത്ത് വന്നത്. പഞ്ചായത്ത് ബില്ലിന്റെ പരിഗണനാവേളയിലും അവർ പിറകോട്ടു മാറിയില്ല. ഗൗരിയെ സംബന്ധിച്ചിടത്തോളം കാർഷിക ബന്ധബിൽ നല്ല നിശ്ചയമുള്ള ഒന്നാണ്. കാർഷികബന്ധബില്ല് പരിഗണനാവേളയിൽ ഫലപ്രദമായിത്തന്നെ അവർ  പങ്കെടുത്തു. സാർ, സാർ, സാർ ! വിളികളോട്കൂടി ഏതു നിമിഷത്തിലും അവർ ചാടി എഴുന്നേൽക്കുന്നത്‌ കാണാമായിരുന്നു. "ഓർഡർ" വിളി അവരെ പലപ്പോഴും അലട്ടിയിരുന്നില്ല. പറയാനുള്ളത് പറഞ്ഞു മാത്രമാണ് ഇരിക്കാറ്. ഒരു സ്ത്രീയുടെ ബലഹീനത പലപ്പോഴും പ്രകടിപ്പിച്ചു പോയിട്ടുണ്ടെങ്കിലും എത്രനേരം പ്രസംഗിക്കുന്നതിനും അവർക്ക് മടി ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിലെ കെ. കെ. വിശ്വനാഥൻ എഴുന്നേറ്റാൽ-സംസാരിച്ചാൽ -കെ. ആർ. ഗൗരിക്കു ശുണ്ഠി ഇളകും. രണ്ടുപേരും തമ്മിൽ നിയമസഭയ്ക്ക് ഉള്ളിൽ നിന്നുകൊണ്ടുള്ള കോർക്കൽ രസകരമായ ഒരു കാഴ്ചയായി. ടി. എ. തൊമ്മൻ കൊണ്ടുവരുന്ന പോയിന്റ് ഓഫ് ഓർഡറുകളും അവരെ ചൊടിപ്പിക്കുന്നത് കാണാമായിരുന്നു.    

പഞ്ചായത്ത് ബിൽ വന്നപ്പോൾ

പഞ്ചായത്ത് ബിൽ പരിഗണനയ്ക്ക് വരുന്നതുവരെ നിശബ്ദനായിരുന്ന ഒരു അംഗം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ട്. വെളിയം ഭാർഗ്ഗവൻ. മുൻ അവസരങ്ങളിൽ ഏതു വിഷയത്തെപ്പറ്റിയും എന്തും പ്രസംഗിക്കുന്ന ഒരംഗമായിരുന്ന ഭാർഗ്ഗവൻ ഇത്തവണ പഞ്ചായത്ത് ബിൽ ചർച്ചാവേളയിൽ മാത്രമേ സജീവമായിരുന്നുള്ളൂ. ഏതാണ്ട് ഗോപാലനെപ്പോലെ തന്നെയാണ് ഭാർഗ്ഗവന്റെയും പോക്ക്. തനിക്ക് മേൽ ആരുമില്ലെന്ന തോന്നൽ ഭാർഗ്ഗവന്റെ എല്ലാ ചലനങ്ങളിലും ഒരാൾക്ക്‌ വീക്ഷിക്കാം. 

കമ്മ്യൂണിസ്റ്റ് കക്ഷിയിൽ ഭാഗ്യവാനായ ഒരു മെമ്പർ ഉണ്ട്. ടി. കെ. രാമകൃഷ്ണൻ. സ്പീക്കറുടെ ദൃഷ്ടി ഉദാരമായി ലഭിക്കുന്ന ഒരു മെമ്പറാണ്, അദ്ദേഹം. കുറഞ്ഞത്‌ 36 ദിവസത്തെ സമ്മേളനത്തിടയിൽ നാല് റൂൾ 66 പ്രത്യേക ചർച്ചയ്ക്കെങ്കിലും രാമകൃഷ്ണന് അവസരം ലഭിച്ചു. ബില്ലുകളെക്കുറിച്ചും മറ്റു എന്ത് വിഷയത്തെക്കുറിച്ചും ധാരാളമായി രാമകൃഷ്ണൻ സംസാരിക്കാറുണ്ട്. ഭാഷാപ്രശ്നം കൂടെക്കൂടെ ഉയർന്നുവരാൻ എം. എം. സുന്ദരം കൂടെക്കൂടെ ഇടയാക്കി. ദേവികുളത്തുനിന്നും ജയിച്ചുവന്ന കമ്മ്യൂണിസ്റ്റ് മെമ്പറാണ് സുന്ദരം. മലയാളത്തിലും പ്രസംഗിക്കാൻ മെമ്പർക്ക് കഴിവുണ്ട്. എന്നാൽ ആശയങ്ങൾ ശരിയായി പ്രതിഫലിപ്പിക്കാൻ തമിഴിലേ സംസാരിക്കു. പോലീസ് മർദ്ദനവും എസ്റ്റേറ്റുമാണ് കൈകാര്യം ചെയ്യുന്ന രണ്ടു പ്രശ്നങ്ങൾ. മുൻ അവസരങ്ങളിലെല്ലാം വളരെ വാചാലനായി കാണപ്പെടാറുള്ള ടി. സി. നാരായണൻ നമ്പ്യാർ ഇത്തവണ പതിവിനു വിരുദ്ധമായി മൂകനായിരുന്നു. എന്നാൽ കിട്ടിയ അവസരങ്ങൾ കവിതയും ശ്ലോകവുമായി പ്രത്യക്ഷപ്പെടുകയും ചെയ്തു. 

പ്രതിപക്ഷ നേതൃത്വം.

പ്രതിപക്ഷ നേതാവെന്ന നിലയിൽ E. M. S. നമ്പൂതിരിപ്പാട്‌ ഒരു തികഞ്ഞ പരാജയമാണെന്ന് ഇതുവരെ ഉള്ള അദ്ദേഹത്തിൻറെ പ്രവർത്തനം തെളിയിച്ചു. പ്രതിപക്ഷ കക്ഷി എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും. വളരെ വിരളമായി മാത്രമേ അദ്ദേഹം സഭയിൽ കാണാറുള്ളൂ. വന്നാലും പ്രതിപക്ഷനേതാവിന്റെ സീറ്റിൽ അധികനേരം ഇരിക്കാറില്ല. സ്വന്തം കക്ഷിയിലെ മറ്റംഗങ്ങളുടെ അടുക്കൽ പോയിരുന്നു വർത്തമാനം പറഞ്ഞാണ് സമയം കഴിക്കുക. ഇതുവരെ പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്ത് ഇരുന്നവരോടുള്ള ക്ഷമായാചനമായി താൻ അവിടെ ഇരിക്കെണ്ടാ എന്ന് കരുതിയിട്ടാണോ എന്തോ ? ഇന്നത്തെ അഭ്യന്തര മന്ത്രിയായിരിക്കുന്ന പി. റ്റി. ചാക്കോ അദ്ദേഹത്തിൻറെ പേരും പെരുമയും വർദ്ധിപ്പിച്ച് ഒരു സ്ഥാനം ഉറപ്പിച്ചെടുത്തത് നമ്പൂതിരിപ്പാട്‌ ഇന്നിരിക്കുന്ന സ്ഥാനം ഉപയോഗിച്ചാണെന്നും പ്രത്യേകം ഓർക്കണം. 

രണ്ടു അബദ്ധങ്ങൾ 

നമ്പൂതിരിപ്പാടിന് രണ്ടു അപകടങ്ങൾ ഈ സമ്മേളനത്തിൽ പിണഞ്ഞു. ഒന്ന്, കാർഷിക ബന്ധ ബിൽ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടതാണ്. തനിക്കുകൂടെ ചർച്ചയ്ക്ക് അവസരം കിട്ടത്തക്കവണ്ണം ബിൽ ചർച്ച നീട്ടിവയ്ക്കണമെന്ന് നമ്പൂതിരിപ്പാട്‌ ഗവർമെന്റിന് എഴുതി. പ്രതിപക്ഷ ബഹുമാനം വച്ചുകൊണ്ട് ഗവർമെന്റ് അത് സമ്മതിക്കുകയും ചെയ്തു. പക്ഷെ ആ സാവകാശം ഉപയോഗിച്ച് കർഷകബന്ധബിൽ ഭേദഗതിവിരുദ്ധ പ്രക്ഷോപണം സംഘടിപ്പിക്കാൻ ശ്രമിക്കുകയാണ് പാർട്ടി ചെയ്തത്. അത് തെളിയിക്കുന്ന ഒരു രഹസ്യ രേഖയും ഗവർമെന്റിന് കിട്ടി. ഗവർമെന്റു ഭാഗത്തുനിന്നും ആ രേഖ ഹാജരാക്കിക്കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ കുറ്റപ്പെടുത്തിയപ്പോൾ അതിനു അവർക്ക് സമാധാനം പറയാൻ ഉണ്ടായിരുന്നില്ല. മറ്റൊരു അപകടം പിണഞ്ഞത് ഒരു വാക്കൗട്ടിനു നേതൃത്വം നൽകിയതാണ്. സ്പീക്കറുടെ റൂളിങ്ങിനെ പ്രതിഷേധിച്ചായിപ്പോയി വാക്കൗട്ട്. മന:പൂർവ്വം അങ്ങനെ ഒരു നടപടി സ്വീകരിച്ചതാവാൻ വഴിയില്ല. എന്തായാലും നിയമ സഭാനടപടി ക്രമങ്ങൾക്ക്‌ യോജിക്കാത്ത ഒരു നടപടി പ്രതിപക്ഷനേതാവ് സ്വീകരിച്ചതായി നിയമസഭാ നടപടികളിൽ രേഖപ്പെടുത്തപ്പെട്ടു. അങ്ങനെ രേഖപ്പെടുത്തിയത് പി. റ്റി. ചാക്കോയുടെ ഒരു പോയിന്റ് ഓഫ് ഓർഡറിന്റെ വെളിച്ചത്തിലും ആയിരുന്നു.

പുതിയ അടവ്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സമ്മേളനത്തിൽ തികച്ചും പുതിയ ഒരടവാണ് സ്വീകരിച്ചത്. കാർഷികബന്ധബിൽ എന്ന പേരിൽ ഒരു ബഹുജനപ്രക്ഷോപണം സംഘടിപ്പിക്കാനുള്ള അവരുടെ ശ്രമം പരാജയപ്പെട്ടതായിരിക്കണം അവരെ പുതിയ അടവ് സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. അഭ്യന്തര മന്ത്രി പി. റ്റി .ചാക്കോയെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുക എന്ന നയം അവർ പാടേ ഉപേക്ഷിച്ചിരുന്നു. അങ്ങോട്ട്‌ തിരിഞ്ഞുള്ള കടി ഒന്നുംതന്നെ നടത്തിയില്ല. അതുകൊണ്ട് തിരിച്ചും അധികമൊന്നും വാങ്ങേണ്ടി വന്നില്ല. താണുപിള്ള സാർ നല്ലവനാണ്, വലിയവനാണ്‌ എന്ന പ്രശംസാ പത്രം മുഖ്യമന്ത്രിക്ക് ലഭിച്ചു. "സാറും ഞാനും തുല്യ ദു:ഖിതരാണെന്ന്" വരെ ഒരവസരത്തിൽ കെ. ആർ .ഗൗരി പറയുകയുണ്ടായി. പിന്നെ വല്ലപ്പോഴും വാക്ക് സംഘട്ടനത്തിന് മുതിർന്നത് മന്ത്രി കെ. ചന്ദ്രശേഖരനുമായിട്ടാണ്. അതിനെല്ലാം കണക്കിന് തിരികെ വാങ്ങുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാർട്ടി ഗവർമെന്റുമായി സഹകരിച്ച് മുന്നോട്ടുപോകുവാൻ തയ്യാറാണെന്ന ഒരു ധാരണ ജനങ്ങളിൽ ഉണ്ടാക്കാനാണ് ഇത്തരം ഒരു അടവ് സ്വീകരിച്ചതെന്ന് കരുതുന്നതിൽ തെറ്റില്ല. നഷ്ടപ്പെട്ട ബഹുജന പിന്തുണ എങ്ങനെ നേടി എടുക്കാമെന്നുള്ള പരീക്ഷണത്തിന്റെ ഭാഗമാണിതും. 

അടുത്ത പ്രാവശ്യം അടവ് വീണ്ടും മാറും.

അടുത്ത സമ്മേളനം ആകുമ്പോഴേയ്ക്കും അവർ അടവ് വീണ്ടും മാറുന്ന ലക്ഷണമുണ്ട്. വിദ്യാഭ്യാസ ആക്ട് 11-)0 വകുപ്പിന്റെ പേരിൽ ഒരു ബഹുജന പ്രക്ഷോപണം സംഘടിപ്പിക്കാനുള്ള ശ്രമമാണ് ഇന്നവർ ആരംഭിച്ചിരിക്കുന്നത്. ഒരു വിഭാഗം ജനങ്ങളുടെ വികാരത്തെ ഉണർത്താൻ കഴിയുന്ന ഒരു പ്രശ്നമാണതെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. ആ പ്രശ്നം പൊന്തിച്ചുകൊണ്ടു വന്നാൽ വീണ്ടും ജനദൃഷ്ടിയിൽ "സമർത്ഥന്മാർ" ആകാമോ എന്നതാണ് നോട്ടം. ആ നോട്ടത്തിന്റെ പ്രതിഫലനം അടുത്ത സമ്മേളനത്തിൽ ഉണ്ടാകുകയും ചെയ്യും.   / -
  ----------------------------------------------------
Visit  

ധൃവദീപ്തി  ഓണ്‍ലൈൻ 
Dhruwadeepti.blogspot.de

  DHRUWADEEPTI ONLINE LITERATURE. 


Published from Heidelberg, Germany, 



in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

   

Freitag, 23. Oktober 2015

ധ്രുവദീപ്തി // People /Journalism // കെ. സി. സെബാസ്റ്റ്യന്റെ തെരഞ്ഞെടുത്ത ചില ലേഖനങ്ങൾ- മരിക്കാത്ത സ്മരണകൾ


ധ്രുവദീപ്തി: കെ. സി.സെബാസ്റ്റിയൻ സ്മരണകൾ#

കെ. സി. സെബാസ്റ്റ്യന്റെ തെരഞ്ഞെടുത്ത ചില ലേഖനങ്ങൾ-

1929 നവംബർ രണ്ടിന് പാലായ്ക്കടുത്ത് കരൂർ ഗ്രാമത്തിൽ കാടൻകാവിൽ ശ്രീ ചാക്കോയുടെയും മറിയത്തിന്റെയും പുത്രനായി പിറന്ന ശ്രീ. കെ. സി. സെബാസ്റ്റ്യൻ 1946 -ൽ ദീപികയുടെ ഏജൻസി ഓർഗനൈസർ ആയിട്ടാണ് തിരുവനന്തപുരത്തെ ത്തിയത്. ഒരു യുഗത്തിന്റെ ചൈതന്യം സ്വന്തം പേനത്തുമ്പിൽ ആവാഹിച്ച് തൂലികവൃത്തി നടത്തി, ജീവിതകാലത്ത്തന്നെ ഇതിഹാസമാവുക - കാടൻകാവിൽ ചാക്കോ സെബാസ്റ്റ്യൻ എന്ന കെ. സി. സെബാസ്റ്റ്യൻ അത് സാധിച്ചു. നാല് പതിറ്റാണ്ട് കാലത്തെ അദ്ദേഹത്തിൻറെ രാഷ്ട്രീയ പത്രപ്രവർത്തന ലേഖനങ്ങൾ ചരിത്രവിദ്യാർത്ഥികൾക്കും- പത്രപ്രവർത്തക ലോകത്തിലെ ഗവേഷകർക്കും പുതുതലമുറ രാഷ്ട്രീയപ്രവർത്തകർക്കും മാതൃക നൽകുന്ന വഴികാട്ടിയും ആണ്. അര നൂറ്റാണ്ടിനു മുമ്പ് കേരളപ്പിറവിക്കു തലേവർഷം 1955-മുതൽ 1981 വരെ കേരള പത്ര പ്രവർത്തന രംഗത്തും, ജനാധിപത്യകേരളരാഷ്ട്രീയത്തിലും, ഭരണരംഗത്തും  അത്ഭുതകരമായ പരിവർത്തനങ്ങൾക്ക് ഇടയാക്കിയ പലപ്പോഴായി എഴുതിയിട്ടുള്ള അനേകം ലേഖനങ്ങളിൽ നിന്നും എടുത്ത ചില ലേഖനങ്ങൾ ഇവിടെ ചേർക്കുകയാണ്-/ ധൃവദീപ്തി ഓണ്‍ലൈൻ.

 ദീപിക, 1955 ജനുവരി 14, വെള്ളിയാഴ്ച പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം.

തിരുകൊച്ചി രാഷ്ട്രീയം ഒരു റിക്കാർഡ്കൂടി സൃഷ്ടിക്കുമോ?

പി. എസ്. പി, എം. എൻ. പി. കൊച്ചുകുഞ്ഞിന്റെ രാജി. 
(സ്വന്തം ലേഖകൻ, ജനു.13. തിരുവനന്തപുരം).


കെ. സി. സെബാസ്റ്റ്യൻ 
നിയമസഭാ സമ്മേളനം അടുത്തു വരുന്നതോടെ രാഷ്ട്രീയാന്തരീക്ഷം കൂടുതൽ കൂടുതൽ സജീവമായി വരുന്നു. അടുത്ത സമ്മേളനം എങ്ങനെയും പ്രതിസന്ധി കൂടാതെ കടന്നുപോകുന്നതിന് മന്ത്രി പി. കെ. കുഞ്ഞിന്റെ നേതൃത്വത്തിൽ ഊർജിത ശ്രമം നടന്നുകൊണ്ടിരിക്കുന്നു. നിയമസഭയിലെ ഇടതുപക്ഷങ്ങളുടെ പിൻതുണയോടുകൂടി ഭരണം തുടരുന്നതിനുള്ള സംരംഭമാണ് ഇപ്പോൾ നടക്കുന്നത്. ഐക്യമുന്നണിയിലെ ചില നേതാക്കന്മാരുമായി ഈ അടിസ്ഥാനത്തിൽ ഇതിനകം തന്നെ കൂടിയാലോചനകൾ നടന്നു കഴിഞ്ഞിട്ടുണ്ട്. തുടർന്ന് നടക്കുകയും ചെയ്യും. 

നിയമസഭയിൽ മന്ത്രിസഭയ്ക്ക് പരാജയം നേരിട്ടാൽ നിയമസഭ പിരിച്ചുവിടുന്നതിന് രാജപ്രമുഖനെ ഉപദേശിക്കുമെന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ഒരു ഭീഷണിയായി കണക്കാക്കുന്നവരും കുറവല്ല. ഒരു പൊതു തിരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുവാൻ യാതൊരു രാഷ്ട്രീയപാർട്ടിയും ഇഷ്ടപ്പെടുന്നതായി കാണുന്നില്ല. തെരഞ്ഞെടുപ്പിന് വേണ്ടി വരുന്ന പണച്ചിലവും അത്യദ്ധ്വാനവും ആണ് ഈ വിമുഖതയ്ക്ക് കാരണം. പതിനെട്ടു അംഗങ്ങളുള്ള നിയമസഭയിലെ മൂന്നാംകിട കക്ഷിയുടെ നേതാവിന് നിയമസഭ പിരിച്ചു വിടുന്നതിനു രാജപ്രമുഖനെ ഉപദേശിക്കുവാനുള്ള അവകാശത്തെ, അധികാരത്തെ എല്ലാവരും ചോദ്യം ചെയ്യുന്നു. മുഖ്യമന്ത്രി നൽകുന്ന ഉപദേശം രാജപ്രമുഖന് വേണമെങ്കിൽ തള്ളിക്കളയാം, എന്ന് ഇന്നലെ കോണ്‍ഗ്രസ് പാർട്ടി നേതാവ് പനമ്പിള്ളി ഗോവിന്ദ മേനോൻ പ്രസ്താവിച്ചു. 

മന്ത്രിസഭയുടെ പേരിൽ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളുടെ എണ്ണവും, വണ്ണവും ഓരോ ദിവസവും കൂടിക്കൂടി വരുകയുമാണ്‌ ചെയ്യുന്നത്. പി. എസ്. പി. നിയമസഭാകക്ഷിയിലെ ഒരംഗമായ പി. കെ. കൊച്ചുകുഞ്ഞ് പാർട്ടി ഭരണത്തിലുള്ള അതൃപ്തിയും വെറുപ്പും മൂലം രാജി വച്ചിരിക്കുന്നു. മന്ത്രിസഭയ്ക്ക് പരാജയം നേരിട്ടാൽ ഭാവിപരിപാടി എന്തായിരിക്കണമെന്നു കേന്ദ്രത്തിൽ നിന്നും വ്യക്തമായ തീരുമാനങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.   
  
                                                           ----------------------------------------------------------------

പ്രതിജ്ഞയും പൂർത്തീകരണവും /ദീപിക : ജൂലൈ 31, ഞായർ, 1960. /  
 കെ. സി. സെബാസ്റ്റ്യൻ 


നങ്ങൾ ഒരു പ്രതിജ്ഞ എടുത്തു: " ഈ സർക്കാർ പോയേ തീരൂ." അവർ ഒരു മുദ്രാവാക്യം മുഴക്കി. "ചലോ, ചലോ, സെക്രട്ടറിയേറ്റ്". 1959 ജൂലൈ 30, കേന്ദ്രമന്ത്രിസഭ കേരളപ്രശ്നം ചർച്ച ചെയ്തു. ജൂലൈ 31, കേന്ദ്രം കേരളത്തിൽ ഇടപെട്ടു- വിമോചനസമരം ഓർമ്മകളിലൂടെ. 1960 ജൂലൈ 31.

ബാലറ്റ് പെട്ടിയിൽക്കൂടി അധികാരത്തിൽ വന്ന ആദ്യത്തെ കമ്മ്യൂണിസ്റ്റ് ഗവർമ്മെന്റിനെ വ്യവസ്ഥാപിതമായ ഒരു ജനകീയ പ്രക്ഷോപണം വഴി അധികാരത്തിൽ നിന്നും മാറ്റിയ ആ ചരിത്രപ്രസിദ്ധമായ ദിനത്തിന്റെ ഒന്നാം വാർഷികം കേരളം ഇന്ന് ആചരിക്കുകയാണ്. 

1959 ജൂലൈ 31, ഏതു ജനഹിതത്തെയും ധിക്കരിച്ച് പോലീസിന്റെ തോക്കും ലാത്തിയും കൊണ്ട് ഒരു ജനാധിപത്യ ഗവർമ്മെന്റിനു അധികാരത്തിൽ തുടരാൻ സാധിക്കുമെന്ന വിചാരം മിഥ്യയാണെന്ന് തെളിഞ്ഞ ദിനമാണിത്. കേരളമാകെ അന്ന് മധുര പലഹാര വിതരണം നടന്നു. കരിമരുന്നു പ്രയോഗം നടത്തപ്പെട്ടു. 28 മാസം നീണ്ടു നിന്ന വേദനയിൽ നിന്നുള്ള രക്ഷപെടൽ. ശ്വാസം മുട്ടലിനു ശേഷമുള്ള സ്വതന്ത്രമായ ശ്വാസോച്ഛ്വാസം.

ഓർമ്മകൾ.

 പി. റ്റി. ചാക്കോ 
ഓർമ്മകൾ പിന്നിലേയ്ക്ക് പോവുകയാണ്.

"ദുർഭരണം നടത്തുന്ന കമ്മ്യൂണിസ്റ്റ് ഗവർമ്മെന്റ് അധികാരത്തിൽനിന്നും മാറണം". വിമോചന സമര നേതാവ് മന്നത്ത് പത്മനാഭൻ തീർത്തു പറഞ്ഞു. കൂട്ടാക്കിയില്ല.

 "ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ട നിങ്ങൾ രാജി വച്ചു ഒരു പുതിയ തിരഞ്ഞെടുപ്പ് നടത്തുക" -പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയിൽ പി. ടി. ചാക്കോ ആവശ്യപ്പെട്ടു. പക്ഷെ, കേൾക്കാനാരും തയ്യാറായില്ല.

 "ഈ ഗവർമ്മെന്റു രാജി വച്ചു പിരിയുക എന്നതല്ലാതെ യാതൊരു ഒത്തുതീർപ്പും ഇല്ല"- കെ. പി. സി. സി. പ്രസിഡണ്ട് ആർ. ശങ്കർ പറഞ്ഞു.

 Pattom A.Thanu Pillai
"രാജിയൊഴിച്ചു എന്തും ആലോചിക്കാം" ഇതായിരുന്നു മറുപടി. "ഈ ഗവർമ്മെന്റിനു കേരളം ഭരിക്കാൻ അവകാശമില്ല" - പി. എസ്. പി. ചെയർമാൻ പട്ടം താണുപിള്ള പറഞ്ഞു. "നിയമസഭയിൽ ഭൂരിപക്ഷ മുള്ളിടത്തോളം കാലം ഭരിക്കും"- അതായിരുന്നു  ഉത്തരം.

"ഈ ഗവർമ്മെന്റ് ജനങ്ങളുടെ ഗവർമ്മെന്റല്ല"- മുസ്ലീം ലീഗ് നേതാവു ബാഫക്കി തങ്ങൾ വിധി എഴുതി. "ജനങ്ങൾ ഞങ്ങളുടെ കൂടെയാണ്" സങ്കോചമില്ലാതെ അവർ മദിച്ചു. 

"കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെ ഡിസ്മിസ് ചെയ്യുക"- ജനലക്ഷങ്ങൾ പ്രധാന മന്ത്രി നെഹൃവിനോടും ഇന്ത്യൻ പ്രസിഡണ്ട് ഡോ. രാജേന്ദ്ര പ്രസാദിനോടും അഭ്യർത്ഥിച്ചു. "കത്തോലിക്കാ പള്ളിയുടെയും പാതിരിമാരുടെയും എൻ. എസ് എസ്‌, മുസ്ലീംലീഗ് സ്ഥാപിത താൽപ്പര്യക്കാരുടെയും ആഗ്രഹപ്രകടനം മാത്രമാണത്" - എന്ന് കമ്മ്യൂക്കൾ ഉത്തരം നൽകി. 

"ബഹുജന വിശ്വാസം നഷ്ടപ്പെട്ട നശിച്ച ഒരു മന്ത്രിസഭ രാജിവച്ച് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ് ജനാധിപത്യപരമായ നടപടി", പ്രധാന മന്ത്രി നെഹ്രു ഉപദേശിച്ചു. "ജനാധിപത്യം ആരുടേയും കുത്തകയല്ല", ഉപദേശം തള്ളിക്കളഞ്ഞു. 

"മന്ത്രിസഭയെ പുറത്താക്കുക", ജനങ്ങൾ ഒന്നാകെ ഇളകി.

മറുപടിയായി തോക്കുകൾ ഗർജ്ജിച്ചു. ലാത്തികൾ നാലുപാടും  വീശി. ജനങ്ങൾ പരിക്കേറ്റും മരിച്ചും വീണു.

"പുറത്തിറക്കുക"- ജനങ്ങൾ വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞു. കളക്ടറേറ്റുകൾ സ്തംഭിച്ചു. വീണ്ടും തോക്കുകൾ ഗർജ്ജിച്ചു. ലാത്തികൾ നാലുപാടും വീശി.

"ജയിലറ ഞങ്ങൾക്ക് പൂമേടയാണ്", ആയിരക്കണക്കിന് യുവതീ യുവാക്കന്മാരും സ്ത്രീപുരുഷന്മാരും തടങ്കലിലായി. ജയിൽ നിറഞ്ഞു.

" അമ്മേ, ഞങ്ങൾ പോകുന്നു, കണ്ടില്ലെങ്കിൽ കരയരുതേ". കൂടുതൽ കൂടുതൽ ആളുകൾ സമരരംഗത്തെയ്ക്ക് വന്നു. തോക്കുകൾ വീണ്ടും ഗർജ്ജിച്ചതും, ലാത്തികൾ വീണ്ടും നാലുപാടും വീശിയതും ഫലം.

ജനകീയ പ്രതിജ്ഞ.

അടി പതറിയില്ല. നാടാകെ രക്തക്കളമായി. ദീനരോദനമില്ല. ഒരു ശബ്ധമുയർന്നു...

"കല്ലറയാണേ കട്ടായം, പകരം ഞങ്ങൾ ചോദിക്കും". 1959 ജൂലൈ 31. പകരം ചോദിച്ചു. കമ്മ്യൂണിസ്റ്റ് ഗവർമ്മെന്റ് പുറത്താക്കപ്പെട്ടു. തനിയെ മാറാത്തവരെ പിടിച്ചു മാറ്റി... ... ...

(ശ്രീ. കെ. സി. സെബാസ്റ്റ്യന്റെ ലേഖനങ്ങൾ തുടരും-
 ധൃവദീപ്തി ഓണ്‍ലൈൻ.കോം) .
 ----------------------------------------------------
Visit  

ധൃവദീപ്തി  ഓണ്‍ലൈൻ 
Dhruwadeepti.blogspot.de

for up-to-dates and FW. link 

Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 


Published from Heidelberg, Germany, 



in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

 

Donnerstag, 8. Oktober 2015

ധ്രുവദീപ്തി // Religion: പ്രാർത്ഥനയെന്ന മഹത്വ കീർത്തനം / Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി // Religion: 


പ്രാർത്ഥനയെന്ന മഹത്വ കീർത്തനം

Dr. Dr. Joseph Pandiappallil


Dr. Dr. Fr. Joseph 
Pandiappallil
ശോ പ്രാർത്ഥിച്ചു. തീവ്രമായി പ്രാർത്ഥിച്ചു. അവസാനശ്വാസം വരെ പ്രാർത്ഥിച്ചു. പ്രാർത്ഥിക്കേണ്ട തുപോലെ പ്രാർത്ഥിച്ചു. അവിടുത്തെ ഉജ്ജ്വലമായ പ്രാർത്ഥനയുടെ അക്ഷരങ്ങളിലൂടെയുള്ള അമൂർത്ത മായ ആവിഷ്കാരമാണ് പുരോഹിതപ്രാർത്ഥന. പ്രാർത്ഥി ക്കേണ്ടതെങ്ങനെയെന്നു പറഞ്ഞു കൊടുത്ത് പഠിപ്പിച്ച വൻ പ്രാർത്ഥിച്ചു കാണിക്കുകയാണിവിടെ.

പശ്ചാത്തലം.

മരണത്തെ മുന്നിൽ കണ്ടുകൊണ്ടും മരണനേരം കൃത്യമായി അറിഞ്ഞുകൊണ്ടും ജീവിക്കുക മനുഷ്യർക്ക്‌ ഒട്ടും സുഖമുള്ള കാര്യമല്ല. നിരപരാധിയായിരുന്നിട്ടും അന്യായമായി കുറ്റം വിധിച്ച് കൊലമരത്തിൽ തൂക്കും എന്നറിയുന്ന ഒരുവന്റെ വികാരം സങ്കടമോ ദേഷ്യമോ നിരാശയോ ആകാം. ഈശോ തന്റെ ബന്ധനവും പീഡനവും മരണവും മുൻകൂട്ടി അറിഞ്ഞിരുന്നു. താൻ അന്യായമായി ബന്ധിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് ഈശോ പ്രാർത്ഥിക്കുകയാണ്. ഈശോയുടെ ഈ അവസാനത്തെ പ്രാർത്ഥനയാണ് പുരോഹിത പ്രാർത്ഥന (യോഹ. 17:11-26). പുരോഹിത പ്രാർത്ഥനയിലൂടെ ഈശോ പിതാവിനെ മഹത്വപ്പെടുത്തുന്നു. സുദീർഘമായ ഈ പ്രാർത്ഥനയ്ക്ക് ശേഷം ഈശോ ശിഷ്യന്മാരെ പിരിഞ്ഞു ഗദ്സമെനിയിലേയ്ക്ക് പോയി.

ഈശോയുടെ അവസാനത്തെ കൂടിക്കാഴ്ചയിൽ ശിഷ്യരോടുകൂടി പ്രാർത്ഥിക്കുമ്പോൾ പ്രതിഫലിക്കുന്നത് തകർന്ന ഒരു മനുഷ്യന്റെ വിലാപമല്ല. മറിച്ച് വിജയശ്രീലാളിതന്റെ മഹത്വകീർത്തനമാണ്.

മഹത്വപ്പെടുത്തിയെന്ന പ്രഖ്യാപനം.

ഈശോ പ്രാർത്ഥിക്കുകയാണ്. "പിതാവേ സമയമായിരിക്കുന്നു. പുത്രൻ അവിടുത്തെ മഹത്വപ്പെടുത്തേണ്ടതിനു പുത്രനെ അങ്ങ് മഹത്വപ്പെടുത്തേണമേ" (യോഹ.17:1). ഇതുവരെ പിതാവിനെ മഹത്വപ്പെടുത്തിക്കൊണ്ട് ഈശോ ജീവിക്കുകയായിരുന്നു. പിതാവിനെ ഈശോ മഹത്വപ്പെടുത്തിയത് പിതാവിന്റെ ഹിതം നിറവേറ്റിക്കൊണ്ടാണ്. അവിടുന്നു ഒരിക്കൽ പറഞ്ഞു," എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം" (യോഹ. 4:34). മരണവേദന അനുഭവിച്ചപ്പോഴും ഈശോ പ്രാർത്ഥിച്ചത് "എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ" (മത്തായി.26:40)എന്നാണ്. രോഗികളെ സുഖപ്പെടുത്തിയതും ദൈവവചനം പ്രഘോഷിച്ചതും പിതാവിന്റെ ഹിതം നിറവേറ്റാനായിരുന്നു. അതുകൊണ്ടാണ് ഈശോ പ്രാർത്ഥിക്കുന്നത് "അവിടുന്നു ഏൽപ്പിച്ച ജോലി പൂർത്തിയാക്കിക്കൊണ്ട് ഭൂമിയിൽ അവിടുത്തെ അവിടുത്തെ ഞാൻ മഹത്വപ്പെടുത്തി" (യോഹ. 17:4).

മഹത്വപ്പെടുത്താൻ അപേക്ഷ. 

ഈശോ ഗെത് സമെനിൽ 
പ്രാർത്ഥിക്കുന്നു
പിതാവിനെ മഹത്വപ്പെടുത്തിയ ഈശോ പിതാവിനോട് പ്രാർത്ഥിക്കുകയാണ്, " തന്നെ മഹത്വപ്പെടുത്തേണമേ" എന്ന്. "ആകയാൽ പിതാവേ, ലോകസൃഷ്ടിക്കു മുമ്പ് എനിക്ക് അവിടുത്തോട്കൂടിയുണ്ടായിരുന്ന മഹത്വ ത്താൽ ഇപ്പോൾ അവിടുത്തെ സന്നിധിയിൽ എന്നെ മഹത്വപ്പെടുത്തേണമേ" (യോഹ. 17:5 ). വിശുദ്ധ യോഹന്നാന്റെ ദൈവശാസ്ത്ര പ്രകാരം ഈശോ മഹത്വപ്പെടുന്നത് കുരിശി ലാണ്. കുരിശുമരണം ഈശോയുടെ മഹത്വീ കരണ മായിരുന്നു. അതിനാൽ "തന്നെ" മഹത്വപ്പെടുത്തേ ണമേ എന്ന് ഈശോ പ്രാർത്ഥിക്കുമ്പോൾ കുരിശുമരണം തന്നിൽ നിന്നെടുത്തുകളയരുതെ എന്നാണു പരോക്ഷ മായ അർത്ഥം.

ഈശോ തന്റെ ജീവിതത്തിൽ അനുഭവിച്ച സഹനത്തിന്റെ സംപൂർത്തിയാണ് കുരിശു മരണം. ജീവിതകാലത്ത് സഹിച്ച് പിതാവിന്റെ ഹിതം നിറവേറ്റിയ അവിടുന്ന് സഹനത്തിന്റെ സംപൂർത്തിയായ കുരിശിൽ മരിച്ചു പിതാവിനെ ഏറ്റം മഹത്തായ രീതിയിൽ മഹത്വപ്പെടുത്തുവാൻ ആഗ്രഹിക്കുന്നു. അപ്പോൾ ബലി പൂർത്തിയാകും. ഈശോയുടെ ദൗത്യം പൂർണ്ണമായും നിറവേറും. അതിലൂടെ പിതാവ് ഈശോയെ മഹത്വപ്പെടുത്തും. ഈ മഹത്വപ്പെടുത്തലിനു ഇടയാകണേ എന്നാണ് ഈശോ പ്രാർത്ഥിക്കുന്നത്.

മഹത്വവും സ്നേഹവും.

കുരിശിലാണ് ഈശോ മഹത്വപ്പെട്ടത്‌ എന്ന് നാം പറഞ്ഞുവല്ലോ. ഈശോ പ്രാർത്ഥിക്കുന്നു. "പിതാവേ ലോകസ്ഥാപനത്തിനു മുമ്പ് എന്നോടുള്ള അവിടുത്തെ സ്നേഹത്താൽ അങ്ങ് എനിക്ക് മഹത്വം നല്കി" (യോഹ. 17:24 ) അപ്പോൾ സ്നേഹമാണ് മഹത്വത്തിന് നിദാനം. ഈശോയ്ക്ക് പിതാവു കുരിശു നിശ്ചയിച്ചത് പിതാവിന്റെ അവിടുത്തോടുള്ള സ്നേഹം മൂലമാണ്. സഹനത്തിലൂടെ പിതാവിനോടുള്ള ഐക്യം അവിടുന്ന് സുദ്രുഡമാക്കി. " അങ്ങ് എന്നിലും ഞാൻ അങ്ങിലുമാണെന്നു" പറയാനുള്ള ആഴമായ സ്നേഹാനുഭവം അവിടുത്തേയ്ക്കുണ്ടായി. ഈ സ്നേഹാനുഭവത്തിലൂടെ ഈശോ പിതാവിനെ മഹത്വപ്പെടുത്തി. പിതാവ് ഈശോയെയും മഹത്വപ്പെടുത്തി.

ഐക്യപ്പെടുത്തുന്ന മഹത്വം.

ഈശോ ശിഷ്യർക്ക് നൽകുന്നതും മഹത്വമാണ്. പിതാവ് ഈശോയ്ക്കു നൽകിയത് പോലെ അവിടുന്നു പ്രാർത്ഥിച്ചു. "നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുന്നതിനുവേണ്ടി അങ്ങ് എനിക്ക് നൽകിയ മഹത്വം അവർക്ക് ഞാൻ നൽകിയിരിക്കുന്നു" (യോഹ.17:22). ഈശോയുടെ ശിഷ്യരും അവിടുത്തെപ്പോലെ പീഡിപ്പിക്കപ്പെട്ടവരായിരുന്നു. സഹനം അവിടുത്തെ ഐക്യപ്പെടുത്തി. കല്ലെറിയപ്പെട്ടപ്പോഴും വെട്ടി നുറുക്കപ്പെട്ടപ്പോഴും കുത്തി കൊല ചെയ്യപ്പെട്ട പ്പോഴും തലകീഴായി കുരിശിൽ തറയ്ക്കപ്പെട്ടപ്പോഴും (ഹെബ്ര: 11:35-36) ഈശോയുടെ നാമത്തിൽ അവർ സ്നേഹസമൂഹമായി വർത്തിച്ചു. വിശ്വാസികളുടെ സംഖ്യ ദിനംതോറും ഏറി വന്നു. സഹനത്തിലൂടെ അവർ മഹത്വപ്പെട്ടു. ദൈവപുത്രനായ യേശു മഹത്വപ്പെട്ടതു പോലെ മഹത്വം അവരിൽ സ്നേഹം നിറച്ചു. അവർ സ്നേഹസമൂഹമായി തീർന്നു.

സഹനമാണ് സ്നേഹത്തിന്റെ അടയാളം. മനുഷ്യരക്ഷയ്ക്കവേണ്ടി ഈശോ സഹിച്ചതുകൊണ്ട് അവിടുന്നു പിതാവിനോട് സ്നേഹത്തിൽ ഒന്നായി. കാരണം മനുഷ്യർ പിതാവുമായി ഈശോയിലൂടെ അനുരഞ്ജനപ്പെട്ടു. ഈശോയോടുകൂടി സഹജീവികൾക്കുവേണ്ടി സഹിക്കുന്നവർ അവിടുത്തോ ടുകൂടി മഹത്വപ്പെടും. കുരിശുകൾ സ്നേഹപൂർവം വഹിക്കുകയും സഹിക്കുകയും ചെയ്യുമ്പോൾ നമ്മൾ പിതാവിനെ മഹത്വപ്പെടുത്തും. പിതാവ് അപ്പോൾ നമ്മെയും മഹത്വപ്പെടുത്തും. അതിലൂടെ സ്നേഹിക്കുന്നവരുടെ സമൂഹമായി    ജീവിക്കുവാൻ നമുക്ക് കഴിയും. /  
                                                                          ------------------------------


Visit  

ധൃവദീപ്തി  ഓണ്‍ലൈൻ 
Dhruwadeepti.blogspot.de

for up-to-dates and FW. link 

Send Article, comments and write ups to :

  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 

in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

ധ്രുവദീപ്തി · // Education- / അറിവിന്റെ മുത്തശ്ശി- ഹൈഡൽബെർഗ് സർവകലാശാല- / George Kuttikattu

ധ്രുവദീപ്തി ·  // Education- /
അറിവിന്റെ മുത്തശ്ശി-
ഹൈഡൽബെർഗ് സർവകലാശാല- /
George Kuttikattu 

Education- 

അറിവിന്റെ മുത്തശ്ശി- ഹൈഡൽബെർഗ് 

കാൾ റുപ്രെഹ്റ്റ്‌ സർവകലാശാല- / 

George Kuttikattu  

George Kuttikattu  

അറിവിന്റെയും സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും കുലീനതയുടെയും ജ്ഞാനത്രുഷ്ണതയുടെയും ജീവചൈതന്യം നിറഞ്ഞ പ്രതിരൂപമാണ് ജർമനിയിലെ ഹൈഡൽബർഗ് നഗരത്തിലുള്ള  റൂപ്രഹ്ട്ട്-കാൾസ് സർവകലാശാല. ശ്രേഷ്ഠ പണ്ഡിതന്മാരുടെയും ലോകം ആദരിക്കുന്ന മഹാവ്യക്തികളുടെയും പാദസ്പർശമേറ്റ പുണ്യസ്ഥലം.



ആധുനിക ജർമനിയുടെ മനോഹരമായ തെക്കുപടിഞ്ഞാറൻ സംസ്ഥാനമായ ബാഡൻ വ്യൂർട്ടംബെർഗിലെ ഹൈഡൽബെർഗ് മഹാനഗരത്തിന്റെ വലിയ പ്രശസ്തി റൂപ്രെഹ്ട്ടു-കാൾസ് സർവകലാശാലയുടെ ആസ്ഥാനമാണെന്നതാ ണ്. പ്രാചീനകാലം മുതൽ ഹൈഡൽബെർഗിന് ചരിത്രപരമായി ഒട്ടേറെ പ്രാധാന്യം നിലനിൽക്കുന്നുണ്ടെങ്കിലും അവയെല്ലാം രണ്ടാം സ്ഥാനത്തു നിൽക്കുന്നു.

ചരിത്ര പശ്ചാത്തലം.

ഹൈഡൽബെർഗിനു പുരാതനത്വം നൽകുന്ന കെൽടിക്ക്- റോമൻ സംസ്കാരത്തിലേയ്ക്കും അതിനും മുമ്പുള്ള പുരാതന യുഗത്തിലേയ്ക്കും നയിക്കുന്ന ചരിത്രത്തെളിവുകളിലേയ്ക്ക് നമ്മെ എത്തിക്കുന്നുണ്ട്. രണ്ടുലക്ഷം മുതൽ ആറു ലക്ഷം വരെ വർഷങ്ങൾക്കു മുമ്പുള്ള മനുഷ്യ ചരിത്രത്തിന്റെ ഏടുകൾ തുറന്നിരിക്കുന്ന ചരിത്ര പശ്ചാത്തലം ഈ നഗരത്തിനുണ്ട്. ഇത് മനുഷ്യന്റെ ഉറവിടത്തിലേയ്ക്ക് കൊണ്ടെത്തിക്കുവാൻ സഹായിച്ചിട്ടുള്ള ആർക്കിയോളജിക്കൽ ഗവേഷണ ചരിത്രത്തിലെ ഒരു മഹാസംഭവമാണ്.

ഹൈഡൽബെർഗ് നഗരത്തിൽ നിന്നും (റൂപ്രെഹ്റ്റ്- കാൾസ് സർവകലാശാല ആസ്ഥാനത്തുനിന്ന് സുമാർ പത്തു കിലോമീറ്റർ അകലെ തെക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് ലോക മനുഷ്യചരിത്രത്തിൽ ഇടം നേടിയ "മവർ" എന്ന മനോഹരമായ ഗ്രാമം. ഹൈഡൽബർഗിന്റെ ആദ്യ കാല കോളനിയുടെ ഒരു ഭാഗം ആയിരുന്നു, ഈ ഗ്രാമം.

Homo heidelbergenisis- (600.000 - 200.000 years ).

ഹൈഡൽബെർഗ് 
മനുഷ്യന്റെ
കീഴ്ത്താടിയെല്ല്.
ലത്തീൻ ഭാഷയിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. "ഹോമോ" എന്നതിനു മനുഷ്യൻ എന്നാണു അർത്ഥം. ഇവർക്ക് മുമ്പായി ഉണ്ടായി രുന്ന "ഹോമോ എറക്റ്റുസ്" എന്ന മനുഷ്യവിഭാഗ ത്തിൽ നിന്നും രൂപാന്തരം പ്രാപിച്ചുവെന്ന് ചരിത്രം കുറിക്കുന്നു. ഹൈഡൽബർഗ് മനുഷ്യ രുടെ കുറെക്കൂടെ വികാസം പ്രാപിച്ച വിഭാഗമാ യിരുന്നു നെയാണ്ടാർതാൽ (200.000-വർഷങ്ങൾ ക്കു മുമ്പ്) മനുഷ്യർ. "മവർ" ഗ്രാമത്തിലെ മണൽ പ്രദേശത്താണ് ഈ മനുഷ്യവിഭാഗത്തിന്റെ തലയോടും കീഴ്ത്താടിയെല്ലും ആർക്കിയോളജി ഗവേഷകർക്ക്‌ കണ്ട് കിട്ടിയത്. മനുഷ്യചരിത്ര ത്തിന്റെ നിരവധി അടയാളങ്ങൾ മവറിൽ നിന്നും പിന്നീടുള്ള ഗവേഷണങ്ങളിൽ ലഭിക്കുകയുമുണ്ടായി.

ഹൈഡൽബെർഗ് 
മനുഷ്യൻ -

(600.000 -200.000 years )




1907- ൽ ഇവിടെനിന്നും ആറുലക്ഷം വർഷങ്ങൾ പഴക്കമേറിയ ഹോമോ ഹൈഡൽ ബെർഗെനിസിസിന്റെ (ഹൈഡൽബർഗ് മനുഷ്യൻ) കീഴ്ത്താടിയെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഇത് ആർക്കിയോളജിയുടെ ചരിത്ര ത്തിൽ ഒരു മഹാസംഭവം തന്നെയായിരുന്നു. ഹൈഡൽബർഗിലെ മവർ ഗ്രാമവാസികളായിരുന്ന ഹൈഡൽബർഗർ മനുഷ്യർ ആയിരുന്നു, ജർമനി യിലെ നോർത്ത്- റൈൻ വെസ്റ്റ്ഫാളൻ സംസ്ഥാനത്തെ ഡ്യൂസൽഡോർഫ് പ്രദേശത്തു ഉണ്ടായിരുന്ന "നിയാണ്ടർതാൾ മനുഷ്യന് മുമ്പുള്ള ജനവിഭാഗം എന്ന് ചരിത്ര ഗവേഷകർ കരുതിയിരുന്നു. എന്നാൽ പുതിയ ഡി. എൻ. എ പരിശോധനാഫലം അറിയിക്കുന്നത് "നിയാണ്ടർതാൽ" മനുഷ്യർ ഇവരുടെ യഥാർത്ഥ പിൻതലമുറക്കാരല്ല, അവർ ആഫ്രിക്കൻ വംശത്തിലുള്ളവരാണെന്നാണ്.

റോമൻ ചക്രവർത്തി തിബേരിയസ്സിന്റെ കാലത്ത് ഹൈഡൽബർഗിലൂടെ ഒഴുകിയകലുന്ന മനോഹരമായ നെക്കാർ നദിയുടെ തീരങ്ങളിൽ "സുയേബ ൻ " എന്ന വംശജർ വ്യാപകമായി കോളനികൾ സ്ഥാപിച്ചിരുന്നു. പിന്നീടുള്ള കാലഘട്ടങ്ങളിൽ റോമൻ സാമ്രാജ്യത്തിന്റെ വ്യാപകമായ ആധിപത്യം ഉറച്ചതോടെ വിവിധ വംശജർ ജീവിച്ചിരുന്ന ഹൈഡൽബർഗിലും റോമൻ ആധിപത്യം ശക്തമായി. ഇതോടെ ഈ പ്രദേശം റോമൻ ടെറിട്ടറിയുടെ ഒരു മിലിട്ടറി സങ്കേതവും നിലവിൽ വന്നു.

മദ്ധ്യകാലഘട്ടമായതോടെ ഹൈഡൽബർഗിന്റെ ചരിത്രം പുതിയ വഴിത്തി രുവിലെത്തി. 1196-ലാണ് ഹൈഡൽബർഗ് നഗരം ഒദ്യോഗികമായി രജിസ്റ്റർ ചെയ്തതെന്ന് ജർമനിയിലെ വോംസ് രൂപതയുടെ കീഴിലുണ്ടായിരുന്ന ഷേണവ് ആശ്രമ രജിസ്ട്രേഷൻ രേഖകൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഹൈഡൽ ബെർഗ് എന്ന പേര് എങ്ങനെയുണ്ടായി എന്നതിനെപ്പറ്റി ചരിത്രകാരന്മാർക്ക്‌ വിഭിന്ന അഭിപ്രായങ്ങളാണ് ഇപ്പോഴുമുള്ളത്.

സർവകലാശാലയുടെ തുടക്കം.

Ruprecht -Karls University -Heidelberg
ആധുനിക ജർമനിയുടെ സംസ്ഥാനങ്ങളായ ബാഡൻ വ്യൂർട്ടെംബെർഗിലെയും, റൈൻ ലാൻഡ് ഫാൾസിലെയും കുറെ പ്രദേശങ്ങൾ ഭരിച്ചിരുന്നത് "കുർഫാൾസ്" നാട്ടുരാജാക്ക ന്മാരായിരുന്നു. ഹൈഡൽബെർഗിന്റെ ഭരണാധികാരികളും കുർഫ്യൂർസ്റ്റുകൾ ആയിരുന്നു. 1385 കാലഘട്ടത്തിലെ കുർഫാ ൾസിന്റെ രാജാവ് റുപ്രെഹ്ട്ട് ഒന്നാമൻ അക്കാലത്തെ റോമൻ- ജർമൻ രാജാവായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

1385 ഒക്ടോബർ ഇരുപത്തിമൂന്നാം തിയതി ഹൈഡൽബർഗിൽ ഒരു സർവ കലാശാല തുടങ്ങുന്നതിനുള്ള അനുവാദം റോമിലെ അർബൻ ആറാമൻ മാർപാപ്പയിൽ നിന്നും കുർഫ്യൂർസ്റ്റ് രാജാവ് റുപ്രെഹ്ട്ട് ഒന്നാമൻ നേടിയെടു ത്തു. റോമൻ ടെറിട്ടറിയിലെ പ്രദേശങ്ങളിൽ ഇത്തരം സ്ഥാപനങ്ങൾക്ക് അനു വാദം നൽകുന്നയാൾ മാർപാപ്പയായിരുന്നു. ഇതിനാൽ സർവകലാശാലയുടെ പരമാധികാരിയും (ചാൻസിലർ) മാർപാപ്പാ തന്നെയായിരുന്നു.

1386-ൽ ഹൈഡൽബർഗിൽ ഉള്ള "നെക്കാർ നദി"യുടെ തീരത്ത്‌, തിയോളജി, നിയമം, മെഡിസിൻ, തത്വശാസ്ത്രം, ഇവയടങ്ങിയ നാല് ഫാക്കൽറ്റിയുള്ള ഒരു സർവ കലാശാലയുടെ പ്രവർത്തനം തുടങ്ങി. ഇതോടെ ഹൈഡൽബെർ ഗ് നഗരവും അവിടെ സ്ഥാപിക്കപ്പെട്ട സർവകലാശാലയും വേൾഡ് ഹ്യൂമാനി സത്തിന്റെ നടുമുറ്റമായി മാറി.

ലോകത്തിൽ ഏറെ ബഹുമതിയും ആരാധനയും ആദരവും പ്രശസ്തിയും അർഹിക്കുന്ന അപൂർവം വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് റൂപ്രെഹ്റ്റ്- കാൾസ് സർവകലാശാല. 2008- ൽ ജർമ്മൻ ഗവണ്മെൻണ്ട് ഈ സർവകലാശാലയ്ക്ക് "എക്സലൻഡ് സർവകലാശാല" എന്ന പദവി നല്കി ഉയർത്തി.

പ്രാഗിലെയും വിയന്നായിലെയും സർവകലാശാലകൾ കഴിഞ്ഞാൽ പിന്നെ യൂറോപ്പിലെ ഏറ്റവും പഴക്കമേറിയ സർവകലാശാലയാണ് ഹൈഡൽബെ ർഗ് നഗര മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന റൂപ്രെഹ്റ്റ്-കാൾസ് സർവകലാശാല. മാത്രമല്ല, ജർമ്മനിയിലെ ഏറ്റവും പ്രായമേറിയ മുത്തശിസർവകലാശാലയെ ന്ന പദവിയും വഹിക്കുന്നു. 1386 ഒക്ടോബർ 18-ന് ഈ സർവകലാശാലയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നത് റൂപ്രെഹ്റ്റ് ഒന്നാമൻ രാജാവ് പണികഴിപ്പിച്ച പരിശുദ്ധാത്മാവിന്റെ നാമത്തിലുള്ള ഹൈഡൽബർഗിലെ ദേവാലയത്തിൽ ആയിരുന്നു. ഉദ്ഘാടനവേളയിൽ പ്രഖ്യാപിക്കപ്പെട്ടത്, തിയോളജി, നിയമം, തത്വശാസ്ത്രം എന്നീ മൂന്നു ഫാക്കൽറ്റികളായിരുന്നു. 1388- ൽ ഇവിടെ മെഡി ക്കൽ ഫാക്കൽറ്റിയും തുടങ്ങി.

1378 മുതൽ 1389 വരെ റോമൻ കത്തോലിക്കാസഭയുടെ മാർപാപ്പയായിരുന്ന അർബൻ ആറാമൻ മാർപാപ്പയായിരുന്നു തലവൻ. കാനൻനിയമപണ്ഡിത നും കടുംപിടുത്തക്കാരനും സിംഹതുല്യനെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന യാളും, റോമൻസഭയിൽ ഏറെ വിവാദസംഭവങ്ങളുടെ പൊടിപടലങ്ങൾ ഉയർത്തിയ വിവാദ ചരിത്രപുരുഷനുമായിരുന്നു, അർബൻ ആറാമൻ മാർ പാപ്പ. അദ്ദേഹത്തിൻറെ സ്വതന്ത്ര പരിഷ്കരണങ്ങൾ റൂപ്രെഹ്റ്റ്- കാൾസ്  സർവ കലാശാലയുടെ ഘടനയിൽ ഏറെ പരിവർത്തനങ്ങൾ വരുത്തി. ഒരു ഉദാ: വിദേശികൾക്ക് സർവകലാശാലയിൽ വിവിധ സ്ഥാനങ്ങളും അവസരങ്ങളും ലഭിച്ചു.

ആദ്ധ്യാത്മികതയ്ക്ക് മുൻ‌തൂക്കം നൽകിക്കൊണ്ട് മതമേലധികാരികൾക്കും രാജ്യസേവകർക്കും സ്വന്തം നാട്ടിൽത്തന്നെ പരിശീലനം നൽകണമെന്നുള്ള ശക്തമായ നിർദ്ദേശം നല്കി. അങ്ങനെ റൂപ്രെഹ്റ്റ് ഒന്നാമൻ രാജാവിന്റെയും അർബൻ ആറാമൻ മാർപാപ്പയുടെയും തീരുമാനപ്രകാരം ഹോളണ്ടുകാരൻ പ്രൊഫസർ മാർസിലിയൂസ് ഫൊൻ ഇംഹെനിനെ സർവകലാശാലയുടെ റെക്ടർ ആയി നിയമിച്ചു. എങ്കിലും സ്വയം ഭരണാവകാശം നൽകിയിരുന്നില്ല. ഈ അവകാശം രാജാവിൽ നിക്ഷിപ്തമായിരുന്നു.

1558 കാലഘട്ടത്തിൽ പ്രൊട്ടെസ്റ്റ്ന്റ് സഭാ വിഭാഗം സർവകലാശാലയുടെ നിയന്ത്രണം പിടിച്ചെടുത്തു. അന്നുമുതൽ ലൂതറൻ റിഫൊർമേഷൻ പ്രകാര മുള്ള ലിഖിത നിയമങ്ങളും ചട്ടങ്ങളും 1786 വരെ സർവകലാശാല പാലിക്കേ ണ്ടതായി വന്നു. 1518-ൽ മാർടിൻ ലൂതർ ഹൈഡൽബെർഗ് സന്ദർശിച്ചിരുന്നെ ങ്കിലും മാറ്റങ്ങളുടെ വലിയ സ്വാധീനം അന്നുണ്ടാക്കിയിരുന്നില്ല. 1558-ൽ കുർ ഫാൾസ് ഭരിച്ചിരുന്ന കുർഫ്യൂർസ്റ്റ് ഓട്ട് ഹൈൻ റിഷ് സർവകലാശാലയെ യൂറോപ്യൻ സാംസ്കാരിക പഠന ഗവേഷണ കേന്ദ്രമായി ഉയർത്തി. കാൾവനി സ്റ്റിക് വിദ്യാ കേന്ദ്രം പോലെ ഹൈഡൽ ബെർഗിനെ ബഹുമുഖ പ്രതിഭകളായ പ്രൊഫസർമാരുടെയും വിദ്യാർത്ഥികളുടെയും ഒരു അന്താരാഷ്‌ട്ര കേന്ദ്രമാ ക്കുകയായിരുന്നു ലക്‌ഷ്യം. റീയലിസവും നോമിനലിസവും തീയോളജിയും പ്രസിദ്ധമായ ഹൈഡൽബർഗർ കാറ്റക്കിസവും മാനവവാദ ശാസ്ത്രവുമൊ ക്കെ ഹൈഡൽബെർഗ് സർവകലാശാലയുടെ പ്രശസ്തിയെ ഉന്നതങ്ങളിലേ യ്ക്ക് ഉയർത്തി.

1618 -1648 വരെയുണ്ടായ ചരിത്രപ്രസിദ്ധമായ മുപ്പതുവർഷത്തെ യുദ്ധം സർവ കലാശാലയുടെ ശനിദശയായിരുന്നു. ആശയപരമായി റോമൻ കത്തോലിക്ക രും പ്രൊട്ടെസ്റ്റെന്റുകളുമായുള്ള ദീർഘകാല  യുദ്ധം പാശ്ചാത്യ രാജ്യങ്ങൾ ക്ക് തിരുത്താൻ പറ്റുകയില്ലാത്ത ചരിത്രപരമായ തെറ്റാണ്. യുദ്ധകാരണം എന്തെന്ന് ആര് ആരോട് ചോദിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അവശേഷിക്കുന്നു. സർവകലാശാലയ്ക്ക് കനത്ത നഷ്ടം ഏറ്റു വാങ്ങേണ്ടി വന്നു.

1622- ൽ ഹൈഡൽബർഗ് സർവകലാശാലയുടെ സുപ്രസിദ്ധമായ ലൈബ്രറി "ബിബ്ലിയോത്തെക്കാ പാലാത്തീന"യുടെ പുസ്തകശേഖരം അവയെല്ലാം സൂക്ഷിച്ചിരുന്ന സർവകലാശാല കത്തീഡ്രൽ ദൈവാലയത്തിൽ നിന്നും മോഷ്ടിച്ച് റോമിലേയ്ക്ക് കടത്തിക്കൊണ്ടുപോയി. ഇവ തിരിച്ചു കിട്ടുന്നതി നായി ഇന്നും നയതന്ത്ര ശ്രമം തുടരുന്നു. 1683-ൽ പതിനാലാമൻ ഹൈഡൽ ബെർഗ് ആക്രമിച്ചപ്പോൾ ഉണ്ടായ നഷ്ടങ്ങൾ നികത്താനാവാത്തതായിരുന്നു.

സർവകലാശാലയുടെ വളർച്ചയും യൂറോപ്പിന്റെ ഡീസെന്ട്രലൈസേഷനും എല്ലാം വളരെ ചേർന്ന് സംഭവിച്ചിട്ടുള്ള ചരിത്രവിഷയങ്ങളാണ്. ചരിത്രപര മായ ഒരു വഴിത്തിരുവിലേയ്ക്ക് വീണ്ടും സർവകലാശാല വളർന്നു വന്നത് പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമാണ്. സംഭവ ബഹുലമായ പരിവർത്തനം 1803- ൽ സംഭവിച്ചു. ഇന്നത്തെ ബാഡൻ -വ്യൂർട്ടെംബെർഗ് സംസ്ഥാനത്തിന്റെ ഒരു ഭാഗമായ ബാഡൻ രാജ്യാധികാരി കാൾസ് ഫ്രീഡ്രിഷ് രാജാവു സർവകലാശാലയെ തന്റെ രാജ്യത്തിന്റെ സ്വന്തമായി വിളംബരം ചെയ്തു. സർവകലാശാലയുടെ പേരിനോട് തന്റെ പേരുകൂടി കൂട്ടിച്ചേർത്തു "റൂപ്രെഹ്ട്ട് കാൾസ് സർവകലാശാല എന്ന് പുതിയ പേരും നല്കി. അദ്ദേഹം സർവകലാശാലയുടെ റെക്ടറും പരമാധികാരിയു മായി സ്വയം പ്രഖ്യാപിച്ചു.

ഫ്രീഡ്രിഷ് രാജാവു ഭരണം ഏറ്റെടുത്തതോടെ സർവകലാശാലയുടെ വളർച്ച ധൃതഗതിയിലായി. എന്നാൽ ജർമ്മൻ നാഷണൽ സോഷ്യലിസ്റ്റുകലുടെ ഭരണകാലത്ത് സർവകലാശാല വളരെ വേദനാജനകമായ സംഭവങ്ങൾക്കു സാക്ഷിയാകേണ്ടിയും വന്നു. യഹൂദരുടെ പുസ്തകങ്ങൾ സർവകലാശാലാ അങ്കണത്തിൽ നാസികൾ ചുട്ടുകരിച്ചു കളഞ്ഞു. അന്നുണ്ടായിരുന്ന കുറെ പ്രൊഫസർമാരും വിദ്യാർത്ഥികളും പുസ്തകങ്ങൾ കത്തിക്കുന്നതിൽ നാസ്സി കളോടൊപ്പം ചേർന്നു. ഈ നടപടിയെ എതിർത്തിരുന്ന മറ്റു ചില പ്രൊഫസർ മാരും വിദ്യാർത്ഥികളും നാസികളുടെ കൈകളിൽ പിടഞ്ഞു മരിക്കേണ്ടി വന്നു. "ദി  ലിവിംഗ് സ്പിരിറ്റ്"  എന്ന് സർവകലാശാലയുടെ കവാടത്തിൽ നാസികൾ എഴുതി വച്ചു. എന്നിരുന്നാലും യുദ്ധാനന്തര സർവകലാശാല ശര വേഗത്തിൽ വീണ്ടും അതിന്റെ പൂർവ വിശുദ്ധിയിലേയ്ക്ക് മടങ്ങിയെത്തി.

Image
ഹൈഡൽബെർഗിലെ സർവകലാശാല അന്ത ർദ്ദേശീയമായി അമിത പ്രാധാന്യം അർഹിക്കു ന്ന മഹത്തായ വിദ്യാഭ്യാസ സ്ഥാപനമാണ്‌. ലോകപ്രസിദ്ധരായ പ്രതിഭകളുടെ പാദങ്ങൾ സ്പർശിച്ചിട്ടുള്ള പുണ്യസ്ഥലമാണ്. അക്കാഡമി ക്കൽ അച്ചടക്കം മുൻനിറുത്തി സേവനം ചെയ്തി ട്ടുള്ള മഹത് വ്യക്തികൾ ലോക അംഗീകാരം ലഭിച്ചിട്ടുള്ള തത്വശാസ്ത്രജ്ഞർ, കവികൾ, നിയമജ്ഞർ, ദൈവശാസ്ത്ര പണ്ഡിതന്മാർ, ശാസ്ത്രജ്ഞർ മുപ്പതിലേറെ നോബൽ പ്രൈസ് ജേതാക്കൾ ഓസ്കാർ പ്രൈസ് ജേതാക്കൾ, ലൈ ബ്നിസ് ലൗറെറ്റുകൾ, ജര്മ്മനിയുടെ അഞ്ചു ചാൻസിലർമാർ, ബൽജിയം,ഗ്രീസ്, തായ് ലാൻ ഡ്‌ തുടങ്ങി വിവിധ രാഷ്ട്രത്തല വന്മാർ ഇങ്ങനെ എണ്ണമറ്റ തിളക്കമേറിയ പ്രതിഭകളുടെ പഠന കളരിയാണ് സർവ കലാശാല.

സർവകലാശാലയുടെ അന്തർദ്ദേശീയ പ്രാധാന്യവും ബന്ധങ്ങളുമെല്ലാം അത്ര ശക്തമാണെന്ന് പറഞ്ഞല്ലോ. ഉദാഹരണമായി കേംബ്രിഡ്ജ്, ഓക്സ്ഫോർഡ്, ഹാർവാർഡ്‌ തുടങ്ങി നിരവധി പ്രസിദ്ധ സർവകലാശാലകളുമായി പാർട്ണർ ഷിപ്പ് പ്രവർത്തനങ്ങൾ വഴി വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഗവേഷ കർക്കും സ്ഥാപനങ്ങൾക്കും മാതൃകാപരമായ അന്തർദ്ദേശീയ സൗഹൃദമാണ് വാഗ്ദാനം ചെയ്യുന്നത്.

കാൾ റൂപ്രെഹ്റ്റ്‌ സർവകലാശാലയും കോട്ടയം മഹാത്മാ ഗാന്ധി സവ്വകലാശാലയും തമ്മിലുള്ള കരാർ ഉടമ്പടി 


 കരാർ ഉടമ്പടി സംബന്ധിച്ച ചർച്ച- മഹാത്മാ ഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ സിറിയക്ക് തോമസ്, ജോർജ് കുറ്റിക്കാട് തുടങ്ങിയവർ  

സർവകലാശാലയുടെ പ്രവർത്തനം പന്ത്രണ്ടു ഫാക്കൽറ്റികളിൽ ഒതുക്കിയാ ണ് പ്രവർത്തിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങൾ അന്താരാ ഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിലൊരു വിഭാഗമാണ്‌ സർവകലാ ശാല യുടെ സൗത്ത് ഏഷ്യൻ വിഭാഗം. ഇന്ത്യയിൽ ന്യൂഡൽഹിയിൽ ഒരു കേന്ദ്രം പ്രവർത്തിക്കുന്നു. 

കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന മഹാത്മാ ഗാന്ധി  സർവകലാശാല യും ജർമനിയിലെ ഹൈഡൽബർഗിലുള്ള കാൾ റൂപ്രഹ്ട്ട് സർവകലാശാല യുമായി തുല്യ സഹകരണ പാർട്ണർഷിപ്പ് കരാർ നടപ്പാക്കുവാൻ 2006-ൽ അന്ന ത്തെ ചാൻസിലർ ഡോ. ജാൻസി ജയിംസ് ഒപ്പുവയ്ക്കുകയുണ്ടായി. അന്ന് ഈ സഹകരണ കരാർ നടപ്പാക്കുവാൻ വേണ്ടി ഇരു സർവകലാശാലകളുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചതു ഞാൻ തന്നെയായിരുന്നു. ജർമ്മൻകാരനായ ഫാ. ലുഡ്വിഗ് ബോപ്പ്, ജർമനിയിലെ സൌത്ത് ഏഷ്യൻ വിഭാഗ ഡയറക്ടർ ആയിരു ന്ന പ്രൊ. ഡോ. മോനിക്കാ ടെറ്റിൽബാഹ്, കേരള ധനകാര്യമന്ത്രി കെ. എം. മാണി, ഡോ. മാത്യൂ മണ്ഡപത്തിൽ, മുൻ എം.ജി. സർവകലാശാല വൈസ് ചാൻസിലർ ഡോ. സിറിയക് തോമസ്‌, അന്നത്തെ പ്രൊ. വൈസ് ചാൻസിലർ ഡോ.എൻ. രവിന്ദ്രനാത്‌,  പ്രൊ. ഡോ. കുരിയാസ് കുമ്പളക്കുഴി, പ്രൊ. ഡോ. പി. പി. രവിന്ദ്രൻ തുടങ്ങി നിരവധി പേരുടെ കൂട്ടായ സഹകരണത്തിൽ ആണ് ഈ പദ്ധതിക്ക് രൂപം നല്കിയത്. അന്ന് ഇരു സർവകലാശാലകളും അംഗീകരി ച്ചിരുന്ന ഉടമ്പടി താഴെ പറയുന്നത് പ്രകാരമായിരുന്നു. 



കേരളത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് എന്നെന്നും പ്രയോജ നപ്പെടുമായിരുന്ന ഈയൊരു പദ്ധതിയുടെ ഉത്ഘാടനത്തെപ്പറ്റി അറിഞ്ഞ അന്നത്തെ സീറോമലബാർ സഭയുടെ തലവൻ കർദ്ദിനാൾ വർക്കി വിതയ ത്തിൽ എനിക്ക് ഇപ്രകാരം എഴുതി. അതിപ്രകാരമായിരുന്നു: 
"It is a matter of joy for me to learn about the proposed accademic exchange of staff and students between the south Asia Institute of Heidelberg Universitiy of Heidelberg and the Mahathma Gandhi University, Kottayam. I wish this thoughtfull endeavour all success. It is Highly apreciated that this has been envisaged in view of strengthening the long standing relations between Germany and Kerala. May God bless this endeavour and render it fruitful.
Kindly rest assured of my support and co-operation in this regard.
With prayerful best wishes, 
yours sincerely in Our Lord 
(Signed)
Varkey Cardinal Vithayatthil
Major Arch bishop of Ernakulam-Angamali. "
-------------------------------

ഇരു സർവ കലാശാലകളും സമ്മതിച്ചു പ്രാബല്യത്തിൽ വരുത്തുവാൻ  നിശ്ച യിച്ചു ഒപ്പിട്ടശേഷം ഈ പദ്ധതിയുടെ ഉത്ഘാടനച്ചടങ്ങ്‌ ഹൈഡൽബെർഗ് സർവകലാശാലയിൽ  13. 06. 2006-ൽ നടന്നു. അതുപക്ഷെ, നിർഭാഗ്യവശാൽ ഇതുവരെയും പാർട്ണർഷിപ്പിന്റെ ഉദ്ഘാടന ചടങ്ങ് ഹൈഡൽബെർഗ് സർവ കലാശാലയിൽ ആഘോഷമായി നടന്നതല്ലാതെ മഹാത്മാഗാന്ധി സർവക ലാശാലാ അധികാരികളുടെ സ്വാർത്ഥതയിലും  നിരുദ്ധര വാദിത്വത്തിലും കുടുങ്ങി സംഭവിച്ച കെടുകാര്യസ്ഥതയിൽ "ഏട്ടിലെ പശു പുല്ലുതിന്നുമോ" യെന്ന ചൊല്ല് അന്വർത്ഥമാക്കി ആ പദ്ധതി പൊളിച്ചടുക്കി...എല്ലാ രേഖകളും ഇനി ആർക്കു വേണമെങ്കിലും നൽകാൻ ധ്രുവദീപ്തി തയ്യാറാണ്.

എന്നാൽ 625 വർഷങ്ങൾ നീണ്ട അനുഭവ സമ്പത്തുമായി ഹൈഡൽബെർഗ് സർവ കലാശാല ഇന്ന് "അറിവിന്റെ മുത്തശ്ശി" യായി നില കൊള്ളുന്നു.
-----------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

Sonntag, 4. Oktober 2015

ധ്രുവദീപ്തി // കെ. സി. സെബാസ്റ്റ്യൻ - സ്വന്ത ദൃഷ്ടിയിൽ / സമ്പാദകൻ: Dr. Fr.Thomas Kadenkavil C.M.I

ധ്രുവദീപ്തി


(ശ്രീ. കെ. സി. സെബാസ്റ്റ്യന്റെ സ്മരണയോട് ആദരസൂചകമായി അദ്ദേഹത്തെ അറിയുന്നവർക്കും ഇന്നുള്ള മാദ്ധ്യമപ്രവർത്തകർക്കും നമ്മുടെ പൊതു സമൂഹത്തിനും മുൻപിൽ അദ്ദേഹത്തെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മകൾ-തുടർച്ച....). / ധ്രുവദീപ്തി -


കെ. സി. സെബാസ്റ്റ്യൻ - സ്വന്ത ദൃഷ്ടിയിൽ / 


സമ്പാദകൻ: Dr. Fr.Thomas Kadenkavil C.M.I

ങ്ങൾ 9 അംഗങ്ങൾ ഉള്ള കുടുംബമാണ്. അഞ്ചു ആണും നാല് പെണ്ണും. ഞങ്ങളുടെ കുടുംബത്തിൽ എനിക്ക് പ്രത്യേകമായ ഒരു സ്ഥാനമുണ്ട്. നാലുപേർ, മിസ്സിസ് മേരി ജോസഫ്, കെ. സി. ചാക്കോ, കെ. സി. ജോസഫ്, കെ. സി. ചാണ്ടി.- മൂന്നാണും ഒരു പെണ്ണും. എനിക്ക് മൂത്തത് നാലുപേർ- സിസ്റ്റർ ഹാരോൾഡ്‌, സിസ്റ്റർ സെലറീന, സിസ്റ്റർ റോസുള, റവ. ഡോ. തോമസ്‌ കാടൻകാവിൽ സി. എം. ഐ - മൂന്നു പെണ്ണും ഒരു ആണും എനിക്ക് ഇളയതും. ഞാൻ നടുവിൽ നിൽക്കുന്നു.

കെ. സി. സെബാസ്റ്റ്യൻ
അവിടംകൊണ്ടും ഞങ്ങളുടെ കുടുംബത്തിന്റെ ഘടനയുടെ പ്രത്യേകത അവസാനിക്കുന്നില്ല. എനിക്ക് മുകളിലുള്ള നാലുപേരും ലോകത്തിനുള്ളവർ. എന്റെ മൂത്ത മൂന്ന് സഹോദരന്മാരും ഒരു സഹോദരിയും വിവാഹിതരും കുടുംബജീവിതക്കാരും ആണ്. എനിക്കിളയ സഹോദരനും മൂന്നു സഹോദരികളും ദൈവത്തിനുള്ളവർ- നാലുപേരും സന്ന്യാസവൃതം സ്വീകരിച്ചു കഴിയുന്നു. ഇടയ്ക്ക് നിൽക്കുന്ന ഞാൻ ലോകത്തിനും ദൈവത്തിനും ഇടയ്ക്കുള്ള കുടുംബ ബാലൻസ്‌ തെറ്റിക്കാതെ നിൽക്കുന്നു. "ഞങ്ങളുടെ ചേട്ടൻ, നാല് സഹോദരന്മാരും നാല് സഹോദരികളും നാല് പുത്രന്മാരും നാല് പുത്രിമാരും നാല് കൊച്ചു പുത്രന്മാരും നാല് കൊച്ചു പുത്രിമാരും ഉള്ള ഒരു വലിയ "പാത്രിയാർക്കീസ്" ആണെന്ന് ഞങ്ങളുടെ അനുജൻ അച്ചൻ ചേട്ടന്റെ ഷഷ്ടിപൂർത്തി വേളയിൽ എഴുതിയയച്ചിരുന്ന കാര്യവും ഇവിടെ ആനുഷംഗികമായി ഓർമ്മിച്ചു പോകുന്നു.

ഞങ്ങളുടെ കുടുംബവും 'നാലു'മായി എന്താണാവോ ഇത്ര മമത? ഞങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഞങ്ങളുടെ പിതാവ് ആറു കൊല്ലം മുമ്പേ ഞങ്ങളെ വിട്ടുപിരിഞ്ഞു. ഞങ്ങളെല്ലാം നിറകണ്ണുകളോടെ നോക്കി നിൽക്കുമ്പോൾ, എഴുപത്തിഏഴിൽപരം വർഷങ്ങൾ സ്പന്ദിച്ച ആ ശ്വാസം നിലച്ചു. ഭാഗ്യവാൻ എന്ന് ഞാൻ പറയും. നിരവധി പ്രതികൂല സാഹചര്യങ്ങളിൽക്കൂടി ഞങ്ങളുടെ കുടുംബ നൗക നയിച്ച ഞങ്ങളുടെ ഇച്ചാച്ചൻ ഞങ്ങളുടെ സുഹൃത്തായിരുന്നു. പിതാവ് എന്നുപറയുന്നതിലും കൂടുതൽ ശരി "സുഹൃത്ത്" എന്ന് വിശേഷിപ്പിക്കുകയാണ്. ഞങ്ങളെ ലാളിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതോടൊപ്പം അദ്ദേഹം ഞങ്ങൾക്ക് എല്ലാ സ്വാതന്ത്ര്യങ്ങളും നൽകിയിരുന്നു. ഞാനൊഴിച്ച്‌ മറ്റു സഹോദരീ സഹോദരന്മാരോടൊപ്പം അമ്മ കഴിയുന്നു. ഞങ്ങളുടെ കുടുംബചരിത്രം അത്രയേ ഉള്ളൂ. കൂടുതൽ വിവരിക്കുന്നത് അപ്രസക്തമാണ്.

എന്റെ ഓർമ്മ ഓടിയെത്തുന്നത് ഞാൻ ഏതാണ്ട് ദിഗംബരനായി ഒരു തോർത്തുമുണ്ടുടുത്ത് ഓടിനടന്ന ബാല്യകാലത്തിലേയ്ക്കാണ്. പാലാ ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന പട്ടണമാണ്. അന്ന് പാലായുടെ പ്രാന്തപ്രദേശമായ കരൂരും മറ്റും ആണ്‍കുട്ടികൾക്ക് ചെറുപ്പത്തിൽ അത്രയോക്കെയേയുള്ളൂ വേഷം...

അന്നൊരിക്കൽ, ഞാൻ സ്കൂളിൽ നിന്നും മടങ്ങി വന്നതേയുള്ളൂ. മൂന്നാം ക്ലാസ്സിലാണ് പഠിച്ചിരുന്നത്, എന്നാണ് ഓര്മ്മ...എന്റെ കൂട്ടുകാരായിരുന്ന കുട്ടികളിൽ പലരും അവരുടെ പുസ്തകങ്ങൾ കെട്ടാൻ റബർ വളയങ്ങൾ ഉപയോഗിച്ചിരുന്നു. സഞ്ചിയും ബാഗുമൊന്നും അന്ന് ഞങ്ങൾ പഠിച്ചിരുന്ന കരൂർ ഗവ.സ്കൂളിൽ ഒരു വിദ്യാർത്ഥിക്കും ഇല്ലായിരുന്നു. സ്കൂളിൽ വന്നാൽ റബർ വളയങ്ങൾ പരസ്പരം തെറ്റിക്കളിക്കും. എന്നാൽ എനിക്ക് പുസ്തകം കെട്ടാൻ റബർ വളയങ്ങൾ ഇല്ലായിരുന്നു. പക്ഷെ കളിയിൽനിന്നും മാറാനും വയ്യ! അതുകൊണ്ട് ഒരു കൂട്ടുകാരന്റെ വളയം കടം വാങ്ങി ഞാനും തെറ്റിക്കളിച്ചു. നിർഭാഗ്യമെന്നു പറയട്ടെ, ആ വളയം തെറ്റിച്ചപ്പോൾ പൊട്ടിപ്പോയി. കൂട്ടുകാരന് വളയം വാങ്ങിക്കൊടുക്കുവാൻ ഞാൻ ബാദ്ധ്യസ്ഥനുമായി. നാലുകാശാണ് (2 പൈസ) വളയത്തിന്റെ വില. അത് വീട്ടിൽ ചോദിക്കാൻ പേടി. സാധാരണ ഗതിയിലുള്ള വികൃതികൾക്ക് ദിവസം നാലും അഞ്ചും അടി പതിവായി മേടിച്ചുവന്ന എനിക്ക് ഈ കുസൃതിക്കുള്ള അടികൂടി തീർച്ച! അതൊഴിവാക്കാൻ ഒരു കുറുക്കുവഴി കണ്ടുപിടിച്ചു. ഒരു പുതിയ സ്റ്റീൽ നിബ്ബ് വാങ്ങാൻ നാലുകാശു ചോദിച്ചു വാങ്ങുക. അങ്ങനെ നിബ്ബിന്റെ പേരിൽ വളയം വാങ്ങി,കടം വീട്ടിയ അന്നാണ് ചേട്ടന്റെ ഗ്രഹപ്പിഴ പിടിച്ച ആവശ്യം: എന്റെ സ്റ്റീൽ -- ഞാൻ ഒരുകാലത്ത് പേനയും എഴുത്തും കൊണ്ട് വരുമെന്നു സ്വപ്നം പോലും ചെയ്യാതിരുന്ന ആ കാലത്ത് സ്റ്റീലും നിബ്ബും പേനയും ഒന്നും എനിക്ക് പ്രശ്നമല്ലായിരുന്നു.

പക്ഷെ, അന്നാണ് ചേട്ടൻ മദ്രാസിൽ നിന്നും വന്നത്. അന്ന് അത് അവിടെ ഒരു വലിയ  ദിവസമാണ്. എനിക്ക് പ്രത്യേകിച്ചും. ഇന്നത്തെപ്പോലെ യാത്രാ സൗകര്യമൊന്നും അന്നില്ലല്ലോ. ചേട്ടൻ ആലുവയിൽ വന്നു തീവണ്ടിയിറങ്ങി, പിറവം വഴി പാലായ്ക്കുള്ള ബസ്സിൽ, ഞങ്ങളുടെ വീട്ടിൽ നിന്നും അര മൈലകലെയുള്ള വെള്ളപ്പുരയ്ക്കൽ വന്നിറങ്ങും. നേരത്തെ ഞങ്ങളെ വിവരമറിയിക്കും. ചേട്ടനെ സ്വീകരിക്കാൻ ഞാൻ പോയി കാത്തുനിൽക്കും. വണ്ടി ഒരിക്കലും സമയത്ത് വരാറില്ല. 

ഒരിക്കലും സമയത്ത് കിട്ടാത്ത വണ്ടി (  S.K.V.) എന്ന ഖ്യാതി സമ്പാദിച്ച ഒരു സർവീസ് മാത്രമാണ് അന്ന് അതിലെ ഉണ്ടായിരുന്നത്. എന്നാലും ഞാൻ കാത്തു നിൽക്കും. ചേട്ടന്റെ പെട്ടി എടുക്കാൻ സഹായിക്കാനും കൂട്ടത്തിൽ മധുര ക്കൊതിയനായ ഞാൻ ചേട്ടന്റെ കൈയ്യിൽ ഉണ്ടായിരിക്കാവുന്ന പലഹാരങ്ങളിൽ ഒരു വീതം കൈക്കലാക്കുവാനും. തലേദിവസം രാത്രി വളരെ കാത്തുനിന്നിട്ടും വണ്ടി വന്നില്ല. പിറ്റെദിവസം ഞാൻ സ്കൂളിൽ നിന്നും വന്നപ്പോൾ ചേട്ടൻ വീട്ടിലുണ്ട്. അന്നത്തെ കൂടുതൽ മധുര പലഹാരവും നഷ്ടപ്പെട്ടു. പുറകെ സ്റ്റീലിനുള്ള വിളിയും.

മദ്രാസിൽ നിന്നും വന്ന ദിവസമല്ലെ എന്ന ധൈര്യത്തിൽ എന്റെ പഴയ സ്റ്റീലും മഷിയും ഞാനെടുത്തു കൊണ്ടുചെന്നു കൊടുത്തു. നിബ്ബ് മോശമാണെങ്കിൽ അത് മടക്കിത്തരേണ്ട കാര്യമല്ലേ ഉള്ളൂ. പക്ഷെ അതുകൊണ്ട് ഒരക്ഷരം പോലും എഴുതാൻ കഴിയുന്നില്ലല്ലോ എന്നായി ചേട്ടൻ. കൂട്ടത്തിൽ "ഈ നിബ്ബ് ഇന്ന് വാങ്ങിയതല്ലേ, ഇത്രവേഗം എങ്ങനെ കേടായി" എന്ന ചോദ്യവും. 'ഇതുകൊണ്ട് നന്നായി എഴുതാം' എന്ന് പറഞ്ഞ് ഞാൻ അത് വാങ്ങി എനിക്ക് പരിചിതമായ ഒരു വശം വച്ച് എഴുതിക്കാണിച്ചു. ചേട്ടന്റെ പരീക്ഷണം വീണ്ടും പരാജയപ്പെട്ടു. " അമ്മെ ഇവൻ പുതിയ നിബ്ബ് വാങ്ങിയില്ല. കള്ളം പറയുന്നു". ചേട്ടൻ ആവർത്തിച്ചു. എഴുതാൻ പേന അന്വേഷിക്കുന്നതിനിടയിൽ ഞാൻ അന്ന് നടത്തിയെന്ന് അമ്മയെ ധരിപ്പിച്ചിരുന്ന നിബ്ബ് കച്ചവടത്തിന്റെ കാര്യം അമ്മ ചേട്ടനോട് പറഞ്ഞിരുന്നതുണ്ടോ, ഞാനറിയുന്നു: " നാക്കെടുത്തു വളച്ചാൽ ഗണപതിക്ക്‌ കുറിക്കാൻ പോലും അവൻ സത്യം പറയുകയില്ല. നീ അവനോട് ചോദിക്ക് " അമ്മ പവർ ഓഫ് അറ്റോർണി ചേട്ടന് നല്കി. പിന്നീട് അധികം താമസ്സിച്ചില്ല. ചേട്ടന്റെ ദേഷ്യം തീരുവോളം അടിച്ചു. അന്നത്തെ അടികൊണ്ട് കാൽവെണ്ണ പൊട്ടിയതിന്റെ പാട് ഇന്നും കാണുന്നുണ്ട്. എങ്കിലും ഞാനെന്റെ മുൻ പ്രസ്താവനയിൽത്തന്നെ പിടിച്ചു നിന്നു.

കുറച്ചു കഴിഞ്ഞപ്പോൾ മുറിയിൽ നിന്നും ഒരു ശബ്ദം കേട്ടു: "പിള്ളാരെ ഇങ്ങനെ തല്ലാമോ ? സ്കൂളിൽ നിന്നും വിശന്നു വന്ന അവൻ കാപ്പിപോലും കുടിച്ചി ല്ലല്ലോ". 

അത് ഞങ്ങളുടെ ചേടത്തിയുടെ സ്വരമായിരുന്നു. 

ഇതെല്ലാമാണെങ്കിലും എനിക്ക് അന്ന് ചേട്ടനോട് കോപമോ വിരോധമോ ഒന്നും തോന്നിയില്ല. കള്ളം പറഞ്ഞതിന് കിട്ടിയ ശിക്ഷ എന്ന് മാത്രമേ തോന്നിയുള്ളൂ. കാപ്പികുടിക്കാതെ കരഞ്ഞുകൊണ്ടിരുന്ന എന്നെ വന്നു ചേട്ടൻ സാന്ത്വനപ്പെടുത്തുകയും കള്ളം പറയാതെ ജീവിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തു. ഇന്നും ചേടത്തി കുടുംബസദസ്സുകളിൽ വച്ച് ചിലപ്പോഴെല്ലാം ഈ കഥ അനുസ്മരിച്ചുകൊണ്ട് പറയും: " ഏതായാലും ദേവസ്യാച്ചനു പറ്റിയ തൊഴിൽ കിട്ടി". പത്രപ്രവർത്തന രംഗത്ത് അതിശയോക്തിയും അല്പം ബഡായിയും അനിവാര്യമാണെന്നാണ് ചേടത്തിയുടെ വിശ്വാസം...

ഷെവ. കെ. സി. ചാക്കോ 
കാടൻകാവിൽ
കഴിഞ്ഞ ദിവസം എറണാകുളത്ത് നിന്നും ചേട്ടൻ (ഷെവലിയർ കെ. സി. ചാക്കോ കാടൻ കാവിൽ) എന്നെ വിളിച്ച് അടിയന്തിരമായി അവിടെ വരെ ചെല്ലണമെന്ന് പറഞ്ഞു. ഞാൻ തിരക്കിട്ട് എറണാകുളത്തു ചെന്ന് വിളിച്ചകാര്യം തിരക്കി. "പ്രത്യേകിച്ചൊന്നു മില്ല, കണ്ടിട്ട് വളരെ നാളുകളായ പോലെ തോന്നി. വെറുതെ കാണാൻ വിളിച്ചതാണ്" നാലുമാസ്സം മുമ്പാണ് ഞങ്ങൾ തമ്മിൽ കണ്ടത്. അക്കാര്യം അനുസ്മരിച്ചപ്പോൾ പറയുകയാണ്‌: ഇതൊക്കെ പ്രായമായതിന്റെ ലക്ഷണമാണ്. ഏതാനും മണിക്കൂറുകൾ സംസാരിക്കുകയും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്തപ്പോൾ സന്തോഷത്തോടെ എന്നെ മടക്കി അയച്ചു.

ഞങ്ങളുടെ അപ്പൻ, കെ. സി. ചാക്കോ, ഞങ്ങളുടെ സ്നേഹനിധിയായിരുന്നു. അപ്പൻ ഞങ്ങളെ വിട്ടു പിരിഞ്ഞു... ഇടയ്ക്ക് ചേട്ടൻ എന്നോട് പറയും നീ എന്റെ അനുജനാണ്. പക്ഷെ, പറയുമ്പോൾ ചേട്ടന്റെ മട്ടാണ്" അത് വൃഥാ പറയുകയാണ്‌.../ കെ. സി. സെബാസ്റ്റ്യൻ, കാടൻകാവിൽ.
-----------------------------------------------------------------------------------------------------------------------------
*
(താൻ കണ്ടുമുട്ടിയിട്ടുള്ള പരിചയപ്പെട്ടിട്ടുള്ള എല്ലാവർക്കും സ്നഹം പകർന്ന മഹാത്മാവായിരുന്നു ഷെവലിയർ കെ. സി. ചാക്കോ. അദ്ദേഹം അന്തരിക്കുന്നതിനു കുറച്ചു നാളുകൾക്കു മുമ്പ് അദ്ദേഹത്തെ സന്ദർശിക്കുവാൻ എറണാകുളത്തു ഇടപ്പള്ളിയിലെ അദ്ദേഹത്തിൻറെ വീട്ടിലെത്തിയ ഞങ്ങളോട്  (ദീപികപത്രത്തിന്റെ മുൻ മാനേജിഗ് എഡിറ്റർ റവ. ഫാ. ആന്റണി നരിതൂക്കിൽ സി. എം. ഐ. യും ഞാനും)  സംസാരിക്കുമ്പോൾ, രാജ്യസഭാംഗവും പ്രശസ്തനും മുതിർന്ന തലമുറയിലെ പത്രപ്രവർത്തകനുമായിരുന്ന അദ്ദേഹത്തിൻറെ പ്രിയപ്പെട്ട സഹോദരൻ ശ്രീ. കെ. സി. സെബാസ്റ്റ്യനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ചു. ഇതിനിടെ അദ്ദേഹം ഒരു നിമിഷം സോറി പറഞ്ഞു മുറിയിലേയ്ക്ക് പോയി ഒരു സ്മരണികയുമായി തിരിച്ചു വന്നു. എന്റെ നേർക്കത് നീട്ടിക്കൊണ്ടു പറഞ്ഞു: "ഇതെന്റെ കൈവശമുള്ള ഒരെ ഒരു കോപ്പിയാണ്,  എന്റെ പ്രിയപ്പെട്ട അനുജൻ  സെബാസ്റ്റ്യനെപ്പറ്റിയുള്ള  കൈവശം സൂക്ഷിച്ചിരുന്ന സ്മരണയാണ്, ഇത് ഞാൻ ജോർജിന് തരുന്നു". എന്റെ മനസ്സിൽ അതുമുതൽ തുടിക്കുന്നത് ആ സഹോദര സ്നേഹത്തിന്റെ ജീവിക്കുന്ന ശബ്ദമായിരുന്നു) / ജോർജ് കുറ്റിക്കാട്ട് )

 -------------------------------------------------------------------------------------------------------------------------  --------------------------------------------------------------------------------------------------------------------------- 


Visit  


ധൃവദീപ്തി  ഓണ്‍ലൈൻ 


Dhruwadeepti.blogspot.de




for up-to-dates and FW. link 


Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 

Published from Heidelberg, Germany, 

in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
.