Freitag, 29. August 2014

Dhruwadeepti //Social-Politics // മലയാളികൾ മറ്റേതൊരു ജനതതിയെക്കാൾ മെച്ചപ്പെട്ട ധാർമ്മികതയുള്ളവരാകണമെന്ന യാഥാർത്ഥ്യം ഉൾക്കൊള്ളണം. // George Kuttikattu


Dhruwadeepti //Social-Politics // 

മലയാളികൾ മറ്റേതൊരു ജനതതിയെക്കാൾ 
മെച്ചപ്പെട്ട ധാർമ്മികതയുള്ളവരാകണമെന്ന 
യാഥാർത്ഥ്യം ഉൾക്കൊള്ളണം.

ജോർജ് കുറ്റിക്കാട്


നാട്ടുരാജാക്കന്മാരിൽ നിന്നും ബ്രിട്ടിഷ് ചക്രവർത്തി യുടെ സാമ്രാജ്യത്തിൽ നിന്നും അന്തിമമായ അവസാന മുണ്ടായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പദവിയിൽ ഒരു സ്വതന്ത്ര ഇന്ത്യൻ രാഷ്‌ട്രമാ യിത്തീരുവാൻ ഇതുവരെ വേണ്ടിയിരുന്നത് ഒരു എഴുപ ത്തി ഏഴു വർഷങ്ങളായിരുന്നു, ഒരു നൂറ്റാണ്ടിന്റെ മൂന്നിൽ രണ്ടു കാലം. ഒരു ജനാധിപത്യകേരള സംസ്ഥാ നമായി സ്ഥാപിച്ച 1956 നവംബർ ഒന്നുമുതൽ ഇന്നുവരെ യുള്ള കാലത്തിനു 58 വർഷങ്ങളുമായി. ഈ കാലയള വിനുള്ളിൽ കേരളത്തിൽ വിവിധ രാഷ്ട്രീയപ്പാർട്ടിക ളുടെ നേതൃത്വത്തിൽ സർക്കാരുകൾ മാറി മാറി അധികാരത്തിലും വന്നു. ഇതിനുശേഷം കേരളത്തിലെ ജനങ്ങളും സർക്കാരും വളരെയേറെ തെറ്റുകൾ ചെയ്തു, കേരളത്തിന്റെ സമാധാനവും മൌലീക അവകാശങ്ങളെ പോലും തകർക്കാനിടയുണ്ടായ വളരെയധികം വീഴ്ച്ചകൾ വരുത്തി, വളരെയധികം സ്വാർത്ഥതയും കൂടുതലേറെ മുരട്ടുസിദ്ധാന്തങ്ങളും പ്രചരിക്കാൻ അവയെ കാരണവുമാക്കി. എന്തുകൊണ്ടിങ്ങനെയെല്ലാം കേരളത്തിൽ സംഭവിക്കുന്നു വെന്നു ആരാണ് സ്വയം ചോദിക്കുന്നത്? ആരും സ്വയം സമൂഹമദ്ധ്യത്തിനു  മുന്നിൽ ബലികൊടുക്കുകയില്ല, എല്ലാം വേണം, വേണം, ഓരോരുത്തനും സ്വന്തം കാര്യം മാത്രം! നമ്മുടെ രാജ്യം പുഷ്പ്പിക്കുന്ന ഒരു നാടാകണം, കേരള സംസ്ഥാനം രൂപീകരിച്ചപ്പോൾ നമ്മുടെ ജനങ്ങൾ യഥാർത്ഥത്തിൽ അതിനെ ഭാവനയിൽ കണ്ടിരുന്നോ? ഇല്ല, തീർച്ചയായും ഇല്ല, ഇന്നും അങ്ങനെ കാണാൻ സാധിക്കുമോ?

നിലവിലിരിക്കുന്ന കണക്കനുസരിച്ച് കേരളത്തിൽ ഏതാണ്ട് 33,5 മില്യണ്‍ ജനങ്ങൾ വസിക്കുന്നുണ്ട്. ഏകദേശം 56. 5% ഹിന്ദുക്കൾ, 25% മുസ്ലീമുകൾ, 20% ക്രിസ്ത്യാനികൾ ബാക്കിയുള്ളവർ 1% വരും. കേരളത്തിലെ ജനങ്ങൾ ഓരോ വ്യത്യസ്ത മതങ്ങളിൽ വിശ്വസിച്ചു ജീവിക്കുന്നവരാണ്. ഏകദേശ കണക്കു 2011- ലെ സെൻസസ് പ്രകാരമുള്ളതാണ്. ഇവരിൽതന്നെ പലവിഭാഗങ്ങളും ഉണ്ട്. അതിതാണ്: ന്യൂനപക്ഷക്കാർ, മുന്നോക്കക്കാർ. മേൽജാതിയും പല പല കീഴ്ജാതിയും ഉണ്ട്. ഓരോരോ വ്യത്യസ്ത മതാചാരങ്ങളും വ്യത്യസ്ത  ഗ്രൂപ്പുകളും രാഷ്ട്രീയ ഘടകങ്ങളും ഉണ്ട്. ഹിന്ദുക്കൾ, മുസ്ലീമുകൾ, ക്രിസ്ത്യാനികൾ എന്നിങ്ങനെ അവരുടെയെല്ലാം പ്രത്യേക ആരാധനാലയങ്ങളുമുണ്ട്.

ഒരു കാലഘട്ടത്തിനപ്പുറത്തു ജീവിച്ചിരുന്ന നമ്മുടെ പൂർവീകരുടെ മുൻകാല തലമുറകൾ മാറി മാറി വന്നപ്പോൾ അവരുടെ മക്കൾക്ക് വിദ്യാഭ്യാസം ലഭിച്ചു തുടങ്ങി. മുൻകാലത്തെ തലമുറകൾ ഒരു ബഹുഭാഗം ജനങ്ങളും ദാരിദ്ര്യവും രോഗവും മൂലം കഷ്ടതകളും മരണവും നേരിൽ കണ്ടവരാണ്. ഒരു വിഭാഗം പേർ സമ്പന്നതയും ജീവിതസുഖവും കണ്ടവരായിരുന്നു. വർഷങ്ങൾക്ക് മുമ്പ് വിദ്യാഭ്യാസത്തിന്റെ അഭാവം, ആശുപത്രികളുടെ അഭാവം ദാരിദ്യം, മറ്റ് മേല്ജാതി കീഴ്ജാതി അസമത്വം എന്നിങ്ങനെ സമൂഹത്തിലെ അവസാനത്തെ മനുഷ്യജീവികളായിരുന്നവരും, മലയാളികൾ ആയിരുന്നു. അവിടെ ബഹു ഭാര്യത്വവും ബഹുഭർത്രുത്വവും വടക്കൻ മലബാറിൽ ഉണ്ടായിരുന്നു. ഓരോ കുടിയാനും ജന്മികളും എന്നത് 1960 നു മുമ്പ് കേരളസമൂഹത്തിലെ സാമൂഹ്യ വ്യവസ്ഥയായിരുന്നു . തൊഴിലാളിയും മുതലാളിയും എന്ന തോന്നലിൽ ഉറച്ച ഏറെ അകലത്തിൽക്കണ്ട ജീവിതശൈലിയുണ്ടായിരുന്നു അന്ന്..

ശബരിമല ക്ഷേത്രം
അങ്ങനെ രാജ്യത്തെ ഒരു വലിയജനവിഭാഗത്തിന്റെ ചരിത്രം- അതായത് അടിസ്ഥാനമുള്ള സമഗ്രമായ സാമൂഹ്യ പരിവർത്തനം, അഥവ മോചനം നേടലിലൂടെ, മേൽ സൂചിപ്പിച്ച പഴയ അടിമത്തത്തിൽ നിന്നും മോചിതരായി വന്നത് മലയാളികൾ ആണ്, ഇന്നത്തെ തലമുറ. അവർ ആരും ഇന്ന് ഒരു സ്വതന്ത്രമഹാരാഷ്ട്രത്തിലെ അടിമകളല്ല, അപരിചിതരല്ല, തീർച്ചയായും  വിവിധ ഉച്ചനീചത്വങ്ങളുടെ പിടിയിൽ ഒതുങ്ങാത്ത ഒരു ജനവിഭാഗമാണ്. ഒരുപക്ഷെ ലോക ജനതകളുടെ കൗതുകം ഉണർത്തുന്ന ഉന്നതമാതൃക നല്കാൻ കഴിയുന്ന ഒരു മഹാ സെക്കുലർ സമൂഹമായിത്തീർന്നിട്ടുണ്ടാകും. അതുപക്ഷെ, ഇവിടെ ഒരു യാഥാർത്ഥ്യം നാമെല്ലാം  മനസ്സിലാക്കേണ്ടതുണ്ട്. ഈ വൈവിദ്ധ്യങ്ങൾ അലിഞ്ഞുചേർന്ന ജനസമൂഹം ഒന്നായി കണ്ടു കൊണ്ടുതന്നെ മാതൃകാപരമായും മാനുഷികമായും ഒരുപോലെ പരസ്പരം അറിയുക, ഓരോരുത്തരുമായി നിരന്തരം സഹചരിക്കുക, ചിന്തയിലുണ്ടാ യിരിക്കുക, ഇത് നമ്മുടെ കർത്തവ്യമാണല്ലോ. എന്നാൽ ഇന്ന് കേരളത്തിലെ ജനങ്ങൾ അങ്ങുമിങ്ങും അവരവരുടെ സ്വരം ഊന്നൽ ശക്തിപ്പെടുത്തി സമൂഹത്തിലെ സന്തുലിതാവസ്ഥയ്ക്ക് അപരിചിതരായി ത്തീർന്നു: മാതൃ ഭാഷാ സമൂഹത്തിൽ അന്യരായി തോന്നുകയാണ്.

കുറേക്കാലങ്ങളായി കേരള സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ ചർച്ചകളും വിവാദങ്ങളും സാമൂഹ്യപ്രശ്നങ്ങളും സൂചിപ്പിക്കുന്നത് ഇതാണ്; ഏതാണ്ട് 33,5 മില്ല്യൻ ജനങ്ങളുടെ പ്രശ്നങ്ങളെ അടുത്തഭാവിയിൽ ഒന്നും പരിഹരിച്ചു തീർക്കുമെന്ന് കരുതേണ്ട സാഹചര്യമില്ല. എന്നാൽ ഭാവിയിലും കേരളത്തിന്റെ സ്വന്തം സാമൂഹ്യ-മത-രാഷ്ട്രീയ തലത്തിലെ വിഷയങ്ങളുമായി എന്നും ഏറ്റുമുട്ടുകയോ ശക്തമായി നേരെ പ്രതികരിക്കുകയോ ചെയ്തു മുന്നോട്ടുള്ള നിലപാടുകൾ സ്വീകരിക്കേണ്ടിയും വരും. കേരളത്തിൽ ഇപ്പോൾ മലയാളഭാഷ മാത്രം പറയുന്നവർ മാത്രമല്ലല്ലോ ജീവിക്കുന്നത്. വിവിധ മതവിശ്വാസവഴികളിലും പോകുന്നവരുണ്ട്. പള്ളിയുണ്ട്, അമ്പലമുണ്ട്, മോസ്ക്കുകൾ ഉണ്ട്, പൂജാരികളുണ്ട്. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്നു ജോലിചെയ്യുന്നവരും ഇവിടെ വിദ്യാഭ്യാസം ചെയ്യുന്നവരും ഉണ്ട്. ഇത് നാം കേരളീയർ പ്രാധാന്യത്തോടെ കാണണം. ഇവരുടെ ഒഴുക്ക് ഭാവിയിൽ ഇതിലേറെയും കൂടുതൽ കൂടുതൽ കേരളത്തിലേയ്ക്ക് വർദ്ധിക്കുകയും ചെയ്യാം. അപ്പോൾമുതൽ കേരളത്തിലെ തദ്ദേശ ജനങ്ങളിൽ പുതിയ കുടിയേറ്റക്കാരുടെ സാന്നിദ്ധ്യം ഒരു അവിഭാജ്യഘടകവും  വിഷയമായും കാണാൻ കഴിയും. അതിനാൽത്തന്നെ നിയമപരമായ സംരക്ഷണം ഒന്നിച്ചു ജീവിക്കുന്ന എല്ലാ കേരളീയനും എല്ലാ ഇന്ത്യൻ പൌരനും എന്ന വിഷയത്തിൽ ഭരണഘടനയും സംസ്ഥാനസർക്കാരും കേന്ദ്ര സർക്കാരും, അതായത് സംസ്ഥാനങ്ങളുടെ തലത്തിൽ നിയമസഭകളിലും ഇന്ത്യൻ പാർലമെന്റിലും സ്വതന്ത്രവും പൂർണ്ണവും ആയ  ചർച്ച ചെയ്തു വേണ്ട തീരുമാനം ഉണ്ടാകണം.

ഭാഷാടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളെ വേർതിരിച്ചത് ചില നിശ്ചിത പ്രാദേശിക സാമൂഹ്യ പ്രശ്നങ്ങളെ ഒഴിവാക്കാനായിരുന്നു. അതുകൊണ്ടുതന്നെ ഇന്റർ സംസ്ഥാന അടിസ്ഥാനത്തിൽ ഭരണഘടനാ അവകാശങ്ങളുടെ പൂർണ്ണസംരക്ഷണ കാര്യങ്ങളിൽ  വ്യക്തമായ സുതാര്യതയും അടിസ്ഥാനവും ഉണ്ടാകണമെന്നതിനാൽ കേരളത്തിലെ  നിയമസഭയിൽ ചർച്ചകൾ നടക്കേണ്ടതാണ്. ഈയിടെ ഇന്ത്യൻ ഭരണ നേതൃത്വം പഴകിയ നിയമങ്ങളെ പുറത്തു തള്ളുവാൻ ചിന്തിക്കുന്നുവെന്നറിയുന്നത്‌ പ്രതീക്ഷകൾക്ക് വക തരുന്നു. ഇതിനെ ഇന്ത്യൻ നീതിപീഠം മാത്രമല്ല ജനങ്ങളും അംഗീകരിക്കണം. ഒന്നിലധിക നൂറ്റാണ്ടുകൾ കഴിഞ്ഞ മുൻതലമുറകൾക്ക് വേണ്ടി നിർമ്മിച്ച നിയമങ്ങൾ മാറ്റപ്പെടണം. കാലഘട്ടത്തിനു അനുസരണമായതും പുതിയ ഇന്ത്യൻ തലമുറയുടെ ആവശ്യങ്ങളെ പ്രതിനിധാനം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യുന്ന നിയമ ഘടനയാണ് ആവശ്യം.
 

Tomb Of Saint Alphonsa 

ജനഹൃദയത്തിൽ നിന്നും ഉയരുന്ന ഉച്ചനീചത്വങ്ങളുടെ നിത്യദു:ഖങ്ങളും മനോഭാവവും അവരുടെ ആരോപണങ്ങളും എല്ലാം കൂടുത ലായി ഇന്നത്തെ കേരള സമൂഹത്തിൽ  കാണപ്പെടുന്നുണ്ട്.






വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടം - വിശ്വാസികൾ പ്രാർത്ഥിക്കുന്നു
അതിൽപ്പെട്ടതാണ് വിവിധ മത ന്യൂനപക്ഷ ങ്ങളുടെ യും വിവിധ സമുദായങ്ങളുടെ ആവശ്യങ്ങളും അവരുടെ അവകാശങ്ങളും. ഭരണഘടനാടിസ്ഥാ നത്തിലുള്ള എല്ലാവിധ അവകാശങ്ങൾക്കും സംരക്ഷണം നൽകണം. ഉദ്യോഗസ്ഥർക്കും കർഷകർക്കും അവർ അർഹിക്കുന്ന അവകാശങ്ങളും മുന്നോക്ക പിന്നോക്ക സമുദായങ്ങളുടെയെല്ലാം എല്ലാ വിധത്തിലുമുള്ള സാമൂഹ്യ ജീവിതാവശ്യങ്ങളും അവകാശങ്ങളു മെല്ലാം ക്രമമായി സംരക്ഷിക്കപ്പെടണം. ഈവക കാര്യങ്ങളെ വിവാദ വിഷയങ്ങളായി തീർക്കുന്നതുമൂലം ഗൌരവതരമായി അവ കേരളത്തിലെ മുഴുവൻ ജനങ്ങളെയും അസ്വസ്തരാക്കുന്നുണ്ട്. അത് സമുദായങ്ങൾ തമ്മിൽപ്പോലും സ്പർദ്ധയ്ക്കും വിരോധങ്ങൾക്കും പൊതുവെ കാരണമാക്കുന്നതാണ്. ഒരു വിഭാഗത്തിനു മാത്രമായി കൂടുതലും മറ്റേ വിഭാഗത്തിനു കുറച്ചും ആവശ്യങ്ങൾ സർക്കാർ സാധിച്ചു നല്കുന്നുവെന്ന തോന്നൽ ഉണ്ടാകുന്നതു കൊണ്ടാണ് ഈ അസ്വസ്ഥതയ്ക്ക് കാരണം. കേരളീയനെന്ന അർത്ഥത്തിൽ എല്ലാവരും നോക്കുമ്പോൾ ഇങ്ങനെ ഒരുവിഭാഗത്തെ മാത്രം മോശമായി കാണുന്നു എന്ന നിർദ്ദിഷ്ഠ തോന്നലിൽ ഉണ്ടാകാവുന്ന വലിയ വിവാദങ്ങളും സംഘർഷങ്ങളും സമരങ്ങളും ബന്ദുകളും പണിമുടക്കുകളും പൊതുമുതലുകളെ നശിപ്പിക്കലും എല്ലാം രാജ്യത്തിന്റെ അടിസ്ഥാന നിയമങ്ങളിൽമേലുള്ള ലംഘനം തന്നെയല്ലേ? ഈ അടിസ്ഥാന നിയമങ്ങൾ ഇന്ത്യൻജനതയുടെ മൂല്യത്തിനു ക്ഷതം തട്ടാനാവാത്തതും, അല്ലാത്തവ ഒരു മനുഷ്യ സമൂഹത്തിന്റെ അടിസ്ഥാന ശിലയായിട്ടുള്ള അവകാശങ്ങളെ എങ്ങനെയോ അവ അന്യാധീനമാക്കപ്പെടുന്ന വിധം നേരിടുന്ന കടുത്ത വെല്ലുവിളിയായും തീരുന്നതാണെന്ന്, ഇന്ത്യൻ ജനതയ്ക്ക് അറിയാം. ഇങ്ങനെയുള്ള ജനദ്രോഹപരവും നിയമവിരുദ്ധവുമായ ഭാവപ്രകടനങ്ങൾ കുറ്റകരവും ശിക്ഷാർഹവുമാക്കണം.

കേരളത്തിൽ കുറ്റകൃത്യങ്ങൾ നാൾതോറും വർദ്ധിക്കുന്നുണ്ട്. കുറ്റകൃത്യങ്ങളിൽ ആണും പെണ്ണും ഏറെ എണ്ണത്തിൽ വലിയ അന്തരമില്ലാതെ പങ്കുചേരുന്നതായും കാണാൻ കഴിയും. സൂര്യനസ്തമിച്ചാൽ വീടുകളിലും പോലും മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ മോഷണവും കൊലപാതകങ്ങൾ പോലും നടക്കുന്നു. നിയമം അനുസരിച്ച്, ചെയ്യുന്ന കുറ്റകൃത്യങ്ങളിൽ സ്ത്രീപുരുഷ വ്യത്യാസം പരിഗണിക്കാതെ സ്വദേശിയോ വിദേശിയോ ആരുമാകട്ടെ സ്വതന്ത്രമായ ശിക്ഷാവിധി കർശനമായും അതിവേഗത്തിലും നടപ്പാക്കുന്നതിൽ സർക്കാരിനും  കോടതിയ്ക്കും ജഡ്ജിമാർക്കും കഴിയണം. നമ്മുടെ നീതിപീഠം പലപ്പോഴും ഇക്കാര്യത്തിൽ പരാജയപ്പെടുന്നുണ്ട്. കുറ്റവാളികൾക്ക് ഒരു കാരണവശാലും ശിക്ഷയിളവിൽ അവസരമാക്കുന്ന വിധിക്ക് ജഡ്ജിമാർ ശ്രമിക്കുന്നത് നിലവിൽ ഒരു പരിഹാരമല്ല, തൊട്ടറിയാവുന്ന ഒരു ബുദ്ധിമോശം ആയിരിക്കും.

നിരവധി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സംഘർഷങ്ങൾ വിവിധ കാരണങ്ങളാൽ കേരളത്തിൽ എമ്പാടും നിത്യസംഭവങ്ങൾ ആയി നാം മാധ്യമങ്ങളിലൂടെ ശ്രദ്ധിക്കുന്നു. കേരളസംസ്ഥാന രൂപീകരണശേഷം ജനാധിപത്യപരമായി അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണ കൂടത്തിനെതിരെ ജനരോഷം ആളിക്കത്തി. അന്നത്തെ സർക്കാരിനെ പിരിച്ചുവിട്ടു പുതിയ ഭരണത്തിനു ജനം ആവശ്യപ്പെട്ടു സമരം ചെയ്തു. അതുപക്ഷേ പോലീസ് ജനത്തിനു നേരെ അക്രമം ചെയ്തു. വെടിവയ്പ്പിനും മരണസംഭവങ്ങൾക്കും അത് കാരണമാക്കി. ഇന്ന് ആർക്കെതിരെ ആര് പ്രതികരിക്കുന്നു?

വിലയില്ലാത്ത കർഷകന്റെ പൊന്ന് -
റബ്ബർ
നിലവിൽ കേരളത്തിൽ എന്താണ് ഇല്ലാത്തത്? അനധികൃതമായ സർക്കാർഭൂമി കയ്യേറ്റം, അവരെ വീണ്ടും വീണ്ടും കുടിഒഴിപ്പിക്കൽ, വിദ്യാഭ്യാസ രംഗത്തുള്ള തീരാത്ത അഴിമതി, കോഴവാങ്ങൽ, പാറമടകളും മണൽവാരലും, ഹയർസെക്കൻഡറി സ്കൂളുകൾക്കുള്ള അംഗീകാരം നൽകൽ പ്രശ്നം, സർക്കാർ ഇതിന്റെ പേരിൽ കോടതിയിൽ കയറി ഇറങ്ങിയുള്ള നാണംകെട്ട വിശദീകരണം നൽകൽ, കേരളത്തിൽ ഉണ്ടായിരുന്ന എല്ലാ നിത്യോപയോഗസാധനങ്ങളുടെയും വിലവർദ്ധനവ്, തകരാറിലായിരിക്കുന്ന വൈദ്യുതി വിതരണം, വൈദ്യുതിബിൽ തയ്യാറാക്കുന്നതിലെ പരസ്യമായ അഴിമതിയും കൊള്ളയടിക്കലും, തകരാറിലായ ടെലഫോണ്‍സംവിധാനം, പ്രകൃതിയും പശ്ചിമഘട്ടസംരക്ഷണവും കസ്തൂരിരംഗൻ റിപ്പോർട്ടും കർഷകരുടെ അവസാനിക്കാത്ത  ആശങ്കകളും, ന്യൂനപക്ഷവിഭാഗങ്ങളെ തീരെ അവഗണിച്ചുവെന്ന നിത്യവുമുള്ള ആരോപണങ്ങൾ, വർദ്ധിക്കുന്നു.

മന്ത്രിസഭയിലെ മന്ത്രിമാരുടെ വ്യക്തിദോഷം മൂലമുള്ള സർക്കാർ പ്രതിസന്ധികൾ, വേശ്യവ്രുത്തിയും സർക്കാർ ആഫീസുകളിലെ തട്ടിപ്പുകളും മാത്രമല്ല, കൊല്ലും കൊലയും, പിടിച്ചുപറിയും എന്നും കൈമുതലായി എന്നും പോലീസ് അകമ്പടിയിൽ നടക്കുന്നവരുടെ സഹായത്തിനെത്തുന്ന ചില രാഷ്ട്രീയ നേതൃത്വം, തകർന്ന റോഡുകളും യാത്രാദുരിതങ്ങളും അപകടമരണങ്ങളും, ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെ വൻ തട്ടിപ്പുകളും ഒരുവശത്ത്‌ മുടക്കമില്ലാതെ നടക്കുന്നു. ഇതുമാത്രമല്ലാ, സർക്കാരിന്റെ കർഷകവിരുദ്ധമായ നിലപാടുകളാൽ, (ഉദാ: റബ്ബർ വിലയിടിവു തുടങ്ങിയ കാര്യങ്ങൾ) കേരള റബ്ബർകർഷകർ വല്ലാത്ത പ്രതിസന്ധിയിലായി. ഇപ്പോഴിതാ ഏറ്റവുമൊടുവിൽ, കുറേപ്പേർ മദ്യനിരോധനം എന്ന ഒരൊറ്റമൂലിയിൽ എല്ലാപ്രതികൂല വിഷയങ്ങളേയും തേയ്ച്ചു മായിച്ചു കളയാനുള്ള കപടവിദ്യകൾ പ്രയോഗിച്ചുവരുന്നു. അടുത്ത പുതിയ വിദ്യയുമായി ഓരോരോ രാഷ്ട്രീയക്കാരും സ്കൂൾ അധികൃതരും മതനേതൃത്വങ്ങളും സമുദായ നേതൃത്വങ്ങളും പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

കാഞ്ഞിരപ്പള്ളി രൂപതയിൽപ്പെട്ട ചെങ്ങളം ഇടവകയിലെ വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ഈ ദേവാലയം പൊളിച്ചു കളയപ്പെട്ടു .   
മദ്യവിഷയം മാത്രം ഇവിടെ ഇവരെല്ലാം കൂടി സമൂഹത്തെയാകെ വിഷമയമാക്കിത്തീർത്തു. കേട്ടത് പാതി. "കാള പെറ്റു, കയറെടുത്തോളൂ." എന്ന് ചിന്തിച്ചു ഒരു മുഴം മുന്നേ ചാടിയവരിൽ ചില പ്രമുഖ സമുദായ നേതാക്കളും മതനേതൃത്വവും വാചകമേള നടത്തി ലാഭം കൊയ്യുവാൻ ചിലരെ പുകഴ്ത്തിപ്പറഞ്ഞു നോക്കി. അത് ഫലിച്ചില്ല. ചക്കിനു വച്ചത് കൊക്കിനു കൊണ്ടതുപോലെ ആയപ്പോൾ അവരെല്ലാം  അണിയറയിൽ ഒളിച്ചു. വിശ്വാസികളിൽ അന്ത:ച്ഛിദ്രം വരെയുണ്ടായി. ചില സമുദായനേതാക്കൾ ഇതര വിശ്വാസാചാരങ്ങളെ വരെ തൊട്ടു അനാവശ്യ അഭിപ്രായങ്ങൾ പറയാൻ കാരണമാക്കി. ജർമ്മൻ ജനതയുടെ ഒരു ചൊല്ലാണ് "പള്ളി ഇരിക്കുന്നിടത്ത്‌ അതിരിക്കുവാൻ അനുവദിക്കുക"എന്ന് ചുരുക്കി പറയാം. അതല്ലേ ശരിയെന്നു ചിലരെങ്കിലും പറയുന്നുണ്ട്. ചില രാഷ്ട്രീയ പാർട്ടികൾ തമ്മിലും, നേതാക്കൾ തമ്മിലും, കോടതികളും സർക്കാരും തമ്മിലും, നിരന്തരം ഉടക്കാണ്. അവരുടെ അഭിമാനമായ ക്രെഡിറ്റ് അവകാശങ്ങളുമായി അരംഗത്തുണ്ട്. ഇങ്ങനെ നിരവധി ശുഭകരമല്ലാത്ത സാമൂഹ്യ ജീവിതം കേരളത്തിൽ ഉണ്ടാക്കുന്നത്‌ ആരാണെങ്കിലും സമൂഹത്തിന്റെ ഓരോരോ കോണുകളിലും അത് ശക്തമായിത്തന്നെ പ്രതികൂലമായി പ്രതിഫലിക്കും. ഇങ്ങനെയുള്ള കൃത്യങ്ങളാൽ സാമൂഹ്യവിരുദ്ധമായ പ്രവർത്തികൾ ഉണ്ടാകുന്നത് ജനജീവിതത്തിൽ വളരെയേറെ അസ്വസ്ഥതയാണ് തുടരെതുടരെ ഉണ്ടാക്കുന്നത്‌. ആരോഗ്യകരമായ വളർച്ചയല്ല. ചില രാജ്യങ്ങളിലെ മതതീവ്വ്രവാദി പ്രവർത്തകരുടെ ഭീകരാക്രമണം പോലെ സ്വന്തം നാട്ടിലെ സ്വന്തം ജനങ്ങളോട് നിന്ദ്യവും ക്രൂരവുമായ  കുറ്റകൃത്യങ്ങൾ തന്നെയാണ് ഇവർ ചെയ്യുന്നതും.

ഇത്തരം കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുവാൻ ഇന്നു സമൂഹത്തിൽ നന്മവേണമെന്നു ആഗ്രഹിക്കുന്നവർ ഒരു ജനതയുടെ അവകാശമെന്ന കാഴ്ചപ്പാടിൽ ആശയപരമായ മറ്റൊരു ശാന്തവിമോചനസമരം നടത്തി ഒറ്റക്കെട്ടായി ഉറച്ചു തോൽപ്പിക്കണം. ഇതിനുവേണ്ടിയതു രാജ്യം ഭരിക്കുന്നവരിലൂടെയുള്ള ധാർമ്മികവും രാഷ്ട്രീയമായ നേതൃത്വവും ആണ്. എന്നാൽ അതുപോലെതന്നെ പ്രധാനപ്പെട്ടതാണ് രാജ്യത്ത് നമ്മുടെ സമാധാനം നശിപ്പിക്കുന്ന ഭീകരതയും അതിനായുള്ള ആഹ്വാനം ചെയ്യുന്നവർക്കെതിരെ ഭരണഘടനയിൽ ഉറച്ച വിശ്വാസ ജ്ഞാനമുള്ള ജനാധിപത്യവിശ്വാസികളുടെ ശക്തമായ പ്രതിരോധം. കേരളത്തിലെ ജനങ്ങളുടെ ധാർമ്മികത അപകടത്തിലാണ്. നമ്മുടെയെല്ലാം മാനുഷിക ശക്തി ഇതിനെതിരെയുള്ള ഒരു പ്രതിരോധ ശക്തിയാക്കണം. വര്ത്തമാന കാല കേരളത്തിന്റെ ചൈതന്യം പോറലുകൾ പറ്റി മങ്ങിയിരിക്കുന്നു. വർഗ്ഗീയതയും സഹോദരവിദ്വേഷവും വിഭാഗീയതകളും കൂടെപ്പിറപ്പുകളായി. അഴിമതി ഞാൻ ചെയ്തിട്ടില്ല, അതൊരിക്കലുമില്ല നിത്യവും ആണയിടുന്ന ഭരണ രാഷ്ട്രീയ സാമൂഹ്യ സമുദായ നേതാക്കളുടെ വിളറിയ മുഖമാണ് കാണാനുള്ളത്. ഇന്നത്തെ ജനങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നകാര്യത്തിൽ പുറംതിരിഞ്ഞു നില്ക്കുന്ന വികൃത ഭാവം. 

രാജ്യതാൽപ്പര്യത്തിനെതിരെയുള്ള പ്രവണതകളെ കാണുന്ന സമാധാനം കാംക്ഷിക്കുന്ന ജനങ്ങളുടെ സഹിഷ്ണുതയ്ക്ക് അപ്പുറത്തേയ്ക്ക് കടക്കാതിരിക്കുവാൻ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. കേരളത്തിലെയും അതുപോലെതന്നെ ഇന്ത്യയൊട്ടാകെയും ഉള്ള രാഷ്ട്രീയ സ്ഥിതികൂടി തിരിച്ചറിയേണ്ടിയിരിക്കുന്നു. ആദ്യമായിത്തന്നെ ജനങ്ങളുടെ ആവശ്യം - അതായത്, വിവിധ സമുദായങ്ങളുടെ, വിവിധ രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരുടെ വികാരങ്ങളും താല്പ്പര്യങ്ങളും ഇവയെല്ലാം രാഷ്ട്രീയപരമായി പരിഹരിക്കുവാൻ സർക്കാർ നിരീക്ഷണവും സഹകരണവും അതിവേഗ നടപടികളിൽ അനിവാര്യമാണ്. കേരളസർക്കാർ നടപടികൾ ധൃതഗതിയിൽ തീർക്കുന്നുവെന്നതിലെ  ദുരൂഹതയുള്ള ചില കപട നടപടികളെയാണ് ഈയിടെ കേരള ഹൈക്കോടതി നിയമ വിരൽചൂണ്ടി വിശദീകരണം ചോദിച്ചത്. ഉദാ: പുതിയ കേരള ഹയർ സെക്കണ്ടറി വിദ്യാലയങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരണം. ഇത്തരം കുറ്റകരമായ നടപടികൾ കേരള സർക്കാർതലത്തിൽ ഉണ്ടാകരുതാത്തതാണ്. നിയമസഭയിൽ ഇങ്ങനെയുള്ള നിയമപര വിഷയങ്ങളിന്മേൽ പരസ്യമായ ചർച്ചകൾക്ക് വേണ്ട സാഹചര്യം ആവശ്യമായിരുന്നു, ചെയ്യേണ്ടതുമായിരുന്നു. എന്നാൽ ആവശ്യം വന്നാൽ ഉടൻ നിയമ നിർമ്മാണം പോലും വേണമായിരുന്നു. അങ്ങനെയെങ്കിൽ കോടതിയുടെ സംശയം തീരെ അസ്ഥാനത്തും ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനവും ഉണ്ടാവില്ലായിരുന്നു.

കേരളവികസനത്തിന് വേണ്ടി ശക്തമായി കേരളത്തിലെ സ്ഥിരവാസികൾക്ക് ഒപ്പം പ്രവാസിമലയാളികൾ വഹിക്കുന്ന വലിയ പങ്കു ചെറുതായി കാണുന്ന രാഷ്ട്രീയ സാമുദായിക മതനേതൃത്വങ്ങൾ വരെ നിലവിൽ ഉണ്ട്. അവർക്ക് വേണ്ടിയത് മറുനാടൻ മലയാളി നൽകുന്ന പണവും ആതിഥ്യവും അവാർഡു സ്വീകരിക്കലും പുകഴ്ചയുമാണ്. കേരളത്തിൽ ഇന്റഗ്രേഷൻ ആവശ്യമുള്ളവരുടെ മൌലീക അവകാശങ്ങളെ ക്രൂരമായി തടഞ്ഞുവയ്ക്കുന്ന ബ്യൂറോക്രസ്സിയുടെ ഭീകരരൂപം പ്രവാസിമലയാളിക്ക് കേരളത്തിൽ നേരിട്ട് കാണാം. അവർക്ക് വേണ്ടി കേരളത്തിന്റെ നിയമഘടന എളുപ്പമാക്കണം.

എല്ലാ മലയാളീ പ്രവാസികൾക്കും ഇന്ത്യൻ പ്രസിഡന്റു ഒപ്പിട്ട ഇന്ത്യൻ പാസ്പ്പോർട്ട് കൈവശം ഉള്ളവരാണ്. എവിടെയും അവരെ തിരിച്ചറിയുവാൻ നല്കുന്ന പ്രകടമായ ഒരു ഐഡന്റിറ്റി കാണിക്കുവാനുള്ളത് ആ പാസ്പ്പോർട്ട് ആണ്. ഈ അടുത്ത കാലങ്ങളിലായി വിദേശ പൗരത്വംലഭിച്ച ഇന്ത്യാക്കാർക്ക് ലഭിച്ചിരിക്കുന്ന OCI, PIO സ്റ്റാറ്റസ് ഉള്ള ഇന്ത്യാക്കാരുടെ സ്ഥിതിയും അത്രതൃപ്തികരമല്ല. ഇരട്ടപൗരത്വവാഗ്ദാനം കൊണ്ട് മാത്രം അത് ഒതുങ്ങി. ഇങ്ങനെയുള്ളവർക്ക് പ്രതീക്ഷിക്കാത്ത പ്രശ്നങ്ങളെ നേരിടേണ്ടിവരുന്നു. ഇന്ത്യയിൽ നിലവിൽപ്രയോഗത്തിൽ വന്ന ആധാർ കാർഡ്, പാൻകാർഡ്, റേഷൻകാർഡ് എന്നിങ്ങനെ നിരവധി കാർഡുകൾ ഒരു പൌരനു വേണ്ടിവരുന്നുണ്ട്. പ്രവാസീ ഇന്ത്യക്കാരനും ഈ കാര്യങ്ങൾ വേണം. പക്ഷെ പല കടമ്പകൾ കടക്കണം. ഇവ അനുവദിക്കുന്ന കാര്യത്തിൽ  അതതു പ്രാദേശിക ഭരണ സ്ഥാപനങ്ങൾക്ക്, (ഉദാ.പഞ്ചായത്ത്, നഗരസഭകൾ), അധികാരഅനുവാദം നല്കേണ്ടതല്ലേ? നിയമസഭകളിലേയ്ക്ക് വരുന്ന നമ്മുടെ ജനപ്രതിനിധികൾ സർക്കാരിന്റെ ബ്യൂറോക്രസ്സി പാരമ്പര്യത്തിന് അതിവേഗ വിടുതൽ കൊടുക്കുവാൻ അവരുടെ ശേഷിക്കുന്ന ബുദ്ധിശക്തി ഇനിയെങ്കിലും പ്രകാശിപ്പിക്കുമോ? പ്രവാസികളായിത്തീർന്നിട്ടുള്ള മറ്റ് രാജ്യങ്ങളിലെ പൌരന്മാരുടെ കാര്യത്തിൽ, ഉദാ: യൂറോപ്യൻ രാജ്യങ്ങൾ, മറ്റു അയൽരാജ്യങ്ങൾ, അവിടെയുള്ള സർക്കാരുകൾ എന്ത് ചെയ്യുന്നു എന്ന് നമ്മുടെ സർക്കാർ നിരീക്ഷിക്കണം. അവരുടെ പ്രായോഗിക അനുഭവ സമ്പത്ത് സ്വീകരിക്കാൻ നമ്മുടെ സർക്കാർ തയ്യാറാകണം. നിയമസഭകളും സർക്കാരും പാർലമെന്റും അതെപ്പറ്റി പഠിക്കുവാൻ നടപടി സ്വീകരിക്കണം.

ഇന്ത്യൻ പാസ്പോർട്ട്
പ്രവാസിമലയാളികളുടെ പ്രശ്നങ്ങൾ എളുപ്പമായി പരിഹരിക്കാൻ കഴിയുന്ന നിയമ സംവിധാനം ഏർപ്പെടുത്തണം. ഓരോസംസ്ഥാനങ്ങളിലും അവരുടെ പ്രാദേശിക ഭരണകൂടത്തിൽ പ്രവാസികൾക്ക് വേണ്ടിയ കാര്യങ്ങൾ തീർച്ചയാക്കാൻ വിദഗ്ധ ജോലിക്കാരെ ഏർപ്പെടുത്തണം. അതായത്, സംസ്ഥാനത്തെ  പഞ്ചായത്തുകളിൽ, നഗരസഭകളിൽ, കളക്ട്റേറ്റുകളിൽ ഇവിടെയെല്ലാം ഈ സേവനം ലഭ്യമാക്കാൻ കഴിയണം. ഒരു പൌരൻ വസിക്കുന്ന വീടിരിക്കുന്ന പഞ്ചായത്തിന് ആ  ആളിനെക്കുറിച്ചുള്ള രേഖകളും ഉണ്ടാകണം. ഇക്കാര്യത്തിൽ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും പൂർണ്ണമായ നിയമ അധികാരം ഉണ്ടാകണം. എന്നാൽ ഈവക പ്രധാനപ്പെട്ട   കാര്യങ്ങൾ  എളുപ്പമാക്കാനാണോ അതിനുവേണ്ടി ഉദ്ദേശിച്ചിരുന്ന "അക്ഷയ കേന്ദ്രം" പോലെയുള്ള അനാവശ്യ ഏജൻസി സ്ഥാപനങ്ങൾ നിലവിൽ വരുത്തിയത്? അവ ഇല്ലാതാക്കണം.

ഇതിലേറ്റവും അപഹാസ്യമായ ഒരുകേന്ദ്രമാണ് "നോർക്ക", പൊതുജനങ്ങൾ നല്കുന്ന നികുതിപ്പണം ശമ്പളമായി പറ്റി  തട്ടിപ്പുനടത്തുന്ന നോർക്ക പോലെയുള്ള ഉപസർക്കാർ സ്ഥാപനങ്ങൾ ഇല്ലാതാക്കണം. അവിടെ ജനവിരുദ്ധമായ  സേവനം ചെയ്യാതിരിക്കുന്നതല്ലേ നല്ലത്? രാഷ്ട്രീയക്കാരുടെ ഉപഗ്രഹങ്ങൾ ആണ് അവിടെ പ്രവർത്തർക്കുന്നതും. ജനങ്ങൾ വോട്ടു കൊടുത്ത് തെരഞ്ഞെടുത്തു വിടുന്ന ജനപ്രതിനിധികൾ പഞ്ചായത്തിലും നഗരസഭയിലും ഉണ്ട്. ചിലർ നിയമ സഭയിൽ എത്തിപ്പിടിച്ചു കയറി ചെന്നെത്തുന്നത് അവരുടെ  കായബലവും നാവിന്റെ കരുത്തും വീറോടെ ദൃശ്യമാദ്ധ്യമങ്ങളിൽ ചൂടാറാതെ എത്തിക്കുവാനാണല്ലോ എന്നുവേണം കരുതാൻ. ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തുവാൻ കഴിയണം.

പ്രവാസികളുടെ ഇന്റഗ്രേഷൻ സംബന്ധിച്ച കാര്യങ്ങളും  നിയമസഭകളിൽ ഇവർ ചർച്ച ചെയ്യേണ്ടതാണ്. കേരളത്തിൽ ഇതുവരെയും പ്രവാസികളുടെ സുപ്രധാന കാര്യത്തിൽ പ്രഖ്യാപിതമായ ഒരു വ്യക്തതയുള്ള നയരേഖകളും രൂപീകരിച്ചിട്ടില്ല. എന്തെങ്കിലും പ്രതിസന്ധി നേരെ കണ്‍മുന്നിലെത്തിയാൽ ആ കരട് തോണ്ടിക്കളയാൻ എടുക്കുന്ന താല്ക്കാലിക നടപടികൾ മാത്രമാണുള്ളത്. ഉദാ : ഇറാക്ക്, സിറിയ, ലിബിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും മടങ്ങേണ്ടിവന്നവരുടെ ഇന്റഗ്രേഷൻ  പദ്ധതിക്ക് പ്രത്യേക ഭാവിയില്ല. ഭാവിയിൽ കൂടുതലേറെ പ്രവാസീ മലയാളികൾ സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചുവരാനുള്ള സാദ്ധ്യതകൾ ഏറെയുണ്ട്. 2013- സൗദി അറേബ്യ പ്രഖ്യാപിച്ചതുപോലെ നിതാഖത്തു - സ്വന്തം പൗരന്മാർക്കു തൊഴിൽസംരക്ഷണം നടപ്പാക്കുകയെന്ന പദ്ധതി - പ്രവർത്തിക്കുന്നു. ഗൾഫ് രാജ്യങ്ങളിൽ എല്ലാം ഈ പദ്ധതി നടപ്പിൽ വന്നാൽ അവിടെനിന്നും അപ്രതീക്ഷിതമായി ഉണ്ടാകാവുന്ന മലയാളികളുടെ തിരിച്ചുവരവിന് കേരളം സാക്ഷിയാകും. നിലവിലെ ന്യൂനപക്ഷഗ്രൂപ്പാണ് കേരളത്തിൽ പ്രവാസീകളായ മലയാളികൾ.

കേരളത്തിൽ മതസൌഹാർദ്ദം ശിഥിലമാക്കുന്ന രാഷ്ട്രീയ സാമുദായിക നേതൃത്വങ്ങളുടെ അപക്വമായ പ്രസ്താവനായുദ്ധങ്ങൾ നടക്കുമ്പോൾ സാധാരണ ജനങ്ങൾ പകച്ചുനോക്കി നില്ക്കേണ്ട സാഹചര്യം ഉണ്ടാകുന്നു. ബഹുഭൂരിപക്ഷങ്ങളും ഈ സംവാദത്തിൽ പങ്കു ചേരാൻ ഇഷ്ടപ്പെടുകയില്ല. പരസ്പരം അവരവരുടെ ഉറവിടം നഷ്ടമാകാതെ അവർ അറിഞ്ഞുതന്നെ അങ്ങുമിങ്ങും അവരവരുടെ പാരമ്പര്യങ്ങളും മര്യാദകളും പുറമേ നിന്നും സമ്മർദ്ദം ഉണ്ടാകാതെ സൂക്ഷിക്കുവാനുമാണ് ആഗ്രഹിക്കുക. അതനുസരിച്ച് ഒരുമിക്കുന്ന ഐക്യം ആവശ്യപ്പെടുന്ന സംസ്കാര ശൈലി പുഷ്ടിപ്പെടുത്തുവാനും നമ്മുടെയൊക്കെ തുറന്ന മന:സാക്ഷി വളരണം. സമാധാനജീവിതം ആഗ്രഹിക്കുന്ന ഒരു ജനതയ്ക്ക്, രാജ്യത്തിന്‌ ഭാവിയിൽ ഏറെ ബലം പകരും. കേരളീയൻ, മലയാളി എന്ന നാമത്തിനു തന്നെ അതൊരു മുഖവുര ആകും.

കേരളത്തിലെവിടെ വസിക്കുന്നവരും അഥവാ അവിടെനിന്നും മെച്ചപ്പെട്ട ജീവിതം തേടി മറു നാടുകളിൽ പോയവരും കേരളത്തിലേയ്ക്ക് തൊഴിലും ഭാവിജീവിതവും തേടി വന്ന ഓരോരുത്തനും വിവിധ ജാതികളും സമുദായ ങ്ങളും അവയുൾക്കൊള്ളുന്ന എല്ലാ ജനങ്ങളും ഇന്ത്യൻ ജനതയെന്നു വിളിക്ക പ്പെടുന്നുണ്ട്. കേരളത്തിലെ ജനസംഖ്യയിലെ പരിവർത്തനങ്ങൾ നമ്മുടെ സാമൂഹ്യ സന്തുലിതാവസ്ഥയ്ക്ക് ഒരുപക്ഷെ പ്രതികൂല സമർദ്ദം ഉണ്ടാക്കി യേക്കാം. ജനനനിരക്കിലെ കുറവ്, യുവജനങ്ങളുടെ തൊഴിലില്ലായ്മ വയോജ നങ്ങളുടെ ഒറ്റപ്പെടൽ, അവരുടെ ആരോഗ്യ സുരക്ഷാപദ്ധതികൾ ഇവയെല്ലാം അതിവിശേഷമായ ശദ്ധയർഹിക്കുന്ന വിഷയങ്ങൾ ആണല്ലോ. അപ്പോൾ കേരളത്തിൽ പൊതുവായ ഒരു നിയമ വ്യവസ്ഥ, കുറഞ്ഞ തോതിൽ ഇതര സംസ്ഥാനങ്ങളുമായി സഹകരിച്ചുപോലും ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത് ആവശ്യപ്പെടുന്നത് ഒരു സാമൂഹ്യപിരിമുറുക്കം ഒഴിവാക്കുവാനാണ്. കേരള ത്തിലെ  സർക്കാരും-നീതിപീഠവും സഹകരിച്ചു പ്രവർത്തിക്കുന്നു എന്ന് പറയാൻ നിലവിൽ വിലയിരുത്തൽ അസാദ്ധ്യമാണ്.

മുസ്ലീം പള്ളി, തിരുവനന്തപുരം
കേരളം എക്കാലത്തും  ഒരു സമ്മിശ്ര സാംസ്കാരിക സംസ്ഥാനമാണ്. എല്ലാ മത വിശ്വാസങ്ങളും അവിടെ സംരക്ഷിക്കപ്പെടുന്നു. അതുപക്ഷെ ചില കറുത്ത വശങ്ങൾ കാണുന്നതൊക്കെ കേരളീയർ ഉയർത്തിപ്പിടിച്ചാൽ, അതായത് മുസ്ലീo സ്ത്രീകളുടെ സ്വാതന്ത്ര്യം, മുസ്ലീം സ്ത്രീ-പുരുഷ അസമത്വം, വിശ്വാസ ജീവിതം, ഹിന്ദുസമൂഹത്തിലെ ചില അന്ധവിശ്വാസങ്ങൾ, ഈയിടെ ചിലർ നടത്തിയ കുർബാനയിലെ വീഞ്ഞു വിവാദം, ഇവയെല്ലാം അസ്വസ്ഥമായ അന്തരീക്ഷം ഉണ്ടാക്കുന്നതാണല്ലോ. ഉദാ: ഒരു മുസ്ലീം വിമർശകൻ സൽമാൻ റുഷ്ദിക്ക് നേരെ നടത്തിയ ഇറാനിലെ അയ്യാത്തോള്ള ഖൊമേനിയുടെ വധഭീഷണി. ഇതൊന്നും ചരിത്രത്തിൽ നിന്നും പുറത്ത് എറിയുവാൻ കഴിയുകയില്ല. മാത്രമല്ല, വിവിധ ക്രിസ്ത്യൻ സഭകളിലെ ചരിത്രപരമായ പടല പിണക്കങ്ങളും, ക്രൂരമായ വെല്ലുവിളികളും, സഭകളുടെ പൂർണ്ണ ഐക്യമില്ലായ്മയും, മദ്ധ്യപൂർവ രാജ്യങ്ങളിലെ മുസ്ലീമുകളുടെ ഇടയിലുണ്ടാകുന്ന സമുദായ ഗ്രൂപ്പുവഴക്കുകളും നാം നിത്യമെന്നോണം  കേൾക്കുന്നു. ഉദാ: കുർദിസ്ഥാൻ, ഇറാക്ക്, സിറിയ തുടങ്ങിയ രാജ്യങ്ങളിലെ ഭീകരർ നടത്തുന്ന യുദ്ധങ്ങൾ. ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഓരോന്നും  നമ്മുടെ രാജ്യം നേരിട്ട് അഭിമുഖീകരിക്കുമ്പോൾ അത് ഒരു കടുത്ത പ്രതിരോധ വെല്ലുവിളിയായി എടുക്കരുത്. അതുപക്ഷെ, ചിലർ രാഷ്ട്രീയമായി നിരീക്ഷിക്കുന്നതു പോലെ ജനം സഹിഷ്ണത കാണിക്കുന്നവർ ആയിരിക്കുമോ?

എന്തെല്ലാമായാലും മലയാളികൾ ഏതു രാജ്യത്ത് വസിക്കുന്നവരുമാകട്ടെ അവരുടെ സ്വന്തമായ ജന്മദേശത്തിന്റെയും അവരുടെ തന്നെയും മനുഷ്യസമൂഹത്തിന്റെ വൈവിധ്യം നിറഞ്ഞ സംസ്കാരവും മതാചാരങ്ങളും അവരുടെ ജാതിഉറവിടങ്ങളും ഒന്നും അങ്ങുമിങ്ങും ചികഞ്ഞുകൊണ്ട് അടിവേര് പിഴുതെടുക്കുവാൻ ശ്രമിക്കരുത്. ഒരുപക്ഷെ മലയാളിക്ക് കൂടുതൽ പ്രശ്നങ്ങളെ ഇന്ത്യയിൽ പരിഹരിക്കുവാനുള്ള ഉത്തരവാദിത്വം കൂടുതലായി ഏറ്റെടുക്കെണ്ടിയും വരാം. അല്ലാതെ അവർ മുന്നിലുള്ള പ്രതിസന്ധിയിൽ ചുരുങ്ങിപ്പോകരുത്. അനന്തമായ ഒരു സമാധാനത്തിന്റെ നിത്യ അന്വേഷകരായി, അതുപക്ഷെ, വേദനയുണ്ടാക്കുന്ന ഒരു ശാന്തത ഒരുമിച്ചുജീവിക്കുന്ന മനുഷ്യസമൂഹത്തിനു കൈവരിക്കുവാൻ വേണ്ടി, സ്വന്തം മനസുകളിൽ കൂടുതലേറെ ഗൌരവമേറിയ മുറിവേൽക്കുകയും സഹിക്കുക്കുകയും ചെയ്യുവാൻ തയ്യാറുള്ളവർ ആകേണ്ടിവരും. അല്ലാതെ പ്രാഥമികമായിട്ടുള്ള ഏതൊരു അടിസ്ഥാനതത്വങ്ങളും ഉപേക്ഷിച്ചുകളയുന്ന അന്ധതതയുള്ളവർ ആകരുത്, നാം മലയാളികൾ മറ്റേതൊരു ജനതതിയെക്കാൾ ഏറെ മെച്ചപ്പെട്ട ധാർമ്മികതയുള്ളവരാകണമെന്ന പരമസത്യം ഉൾക്കൊള്ളുകയും വേണം./gk
-------------------------------------------------------------------------------------------------------------------


Samstag, 23. August 2014

ധ്രുവദീപ്തി // Kerala Church // കേട്ടത് പാതി കേൾക്കാത്തത് പാതി- തുടർച്ച. (വൃദ്ധ വിലാപം) / ടി.പി. ജോസഫ് തറപ്പേൽ



ധ്രുവദീപ്തി // Kerala Church //

കേട്ടത് പാതി കേൾക്കാത്തത് പാതി- 

തുടർച്ച. (വൃദ്ധ വിലാപം) / 

 ടി.പി. ജോസഫ് തറപ്പേൽ

1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും രൂപതാധികാരികളും ചേർന്ന് നമ്മുടെ ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. . .പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില !


കുരിശിന്റെ കഥകൾ.

ടി. പി. ജോസഫ് തറപ്പേൽ
ള്ളി പണിക്കുള്ള സർക്കാരിൽ നിന്നുള്ള അനുവാദം ലഭിച്ചു. പള്ളി പണിയുന്നിടത്ത് ഒരു കുരിശു വേണം. കുരിശിന്റെ നിർമ്മാണം എങ്ങനെയെന്നു നറുക്കിട്ട് വേണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതിനുശേഷം വർക്കി പോത്തൻ കുറിയിട്ട് നോക്കി. കുരിശു നിർമ്മിക്കുന്നത് "കാഞ്ഞിര"ത്തിൻ മരത്തിന്റെ തടികൊണ്ടാ യിരിക്കണമെന്നു കുറി വീണു. ഇനിയെന്ത്? അത് കിട്ടായ്കയാൽ പകരം മുള്ളുവേങ്ങത്തടി കൊണ്ട് കുരിശ് നിർമ്മാണം തുടങ്ങി. പക്ഷെ, വർക്കി പോത്തന്റെ കാൽവിരലിനു വെട്ടേറ്റതു കൊണ്ട് കുറെ ദിവസം ഇരിപ്പായി. തടസ്സം. പിന്നീട് വീണ്ടും കുറിയിട്ട് നോക്കിയപ്പോൾ  അപ്പോഴും കാഞ്ഞിരത്തിൻ തടി തന്നെ വേണമെന്ന് കിട്ടി. കാഞ്ഞിര ത്തിൻ തടിക്കായുള്ള അന്വേഷണം തുടങ്ങി.

അന്വേഷണാവസാനം പുരയിടത്തിൽ പോത്തൻ വർക്കിയുടെ വക സ്ഥലത്തുനിന്നിരുന്ന കാഞ്ഞിരത്തിൻ തടി കൊടുക്കാമെന്നു സമ്മതിച്ചു. ആ മരത്തിൽ ചുറ്റിപ്പിടിച്ചു വളർന്നു നിന്നിരുന്ന കുരുമുളകുകൊടി പൊളിച്ചു മാറ്റി. തടിവെട്ടി അറുത്തെടുത്തു. വർക്കി പോത്തൻ സ്വന്തം കൈകൊണ്ടു തന്നെ പണിചെയ്ത് കുരിശുതീർത്തു. 1913 സെപ്റ്റം-29ന് മെത്രാനച്ചനിൽ നിന്നും കുരിശു സ്ഥാപിക്കുന്നതിന് വേണ്ടി അനുമതിയും ലഭിച്ചു.

മെത്രാനച്ചൻ തിരുമേനിയുടെ താത്പര്യപ്രകാരം 1913 ഒക്ടോ.7-ന്, ആദ്യ വെള്ളിയാഴ്ച കഴിഞ്ഞു വന്ന,  ചൊവ്വാഴ്ച നമ്മുടെ കുരിശ് ആനിക്കാട് പള്ളി യിൽ കൊണ്ടുചെന്ന് വെഞ്ചരിപ്പിച്ചു. ബ. പെരുമ്പുഴ അച്ചനായിരുന്നു ആനിക്കാട് പള്ളി വികാരി. അദ്ദേഹം അവിടെ പാട്ടുകുർബാന ചൊല്ലി യശേഷം പ്രദക്ഷിണത്തോടുകൂടി ചെങ്ങളത്തു വന്ന് കുരിശു സ്ഥാപിച്ചു.

ശിലാസ്ഥാപനവും വി.അന്തോനീസിന്റെ കൊത്തുരൂപവും.

പിന്നീട് വി.അന്തോനീസിന്റെ നാമത്തിൽ ശിലാസ്ഥാപനം നടത്തിയെന്നും പറയുന്നുണ്ട്. കുരിശ് സ്ഥാപിച്ചിടത്തു പന്തൽ ഉണ്ടായിരുന്നിരിക്കണം. പള്ളിക്കുള്ള യാതൊരു മുന്നൊരുക്കങ്ങളും അന്നില്ലായിരുന്നിരിക്കെ അവിടെ ശിലാസ്ഥാപനം നടത്തിയെന്ന് ആരെങ്കിലും പറയുന്നതിൽ,എന്റെ അറിവില്ലായ്മ കൊണ്ടായിരിക്കാം, എനിക്കത് മനസ്സിലാകുന്നില്ല.

എന്നെങ്കിലും ഒരുകാലത്ത് ഒരു പള്ളി സ്ഥാപിക്കപ്പെടുമെന്നതിനാൽ പ്രതീകാത്മകമായി ഒരു ശില അവിടെ എവിടെയെങ്കിലും സ്ഥാപിച്ചിരിക്കാം. നമ്മുടെ പുതിയ പള്ളിക്ക് വേണ്ടി ഒരിക്കൽ 04.10. 2011.ൽ ഒരു ശിലാസ്ഥാപനം നടത്തിയ കഥ വേറെ. പിന്നീട് പുതിയ പള്ളി പണിയാൻ വേണ്ടി പണി തുടങ്ങുന്നതിനു മുമ്പായി വീണ്ടും ഒരു ശിലാസ്ഥാപനം കൂടി നടത്തി. ചെങ്ങളത്തു കുരിശു സ്ഥാപിച്ച ശേഷം മുൻവികാരി ബ. കൊച്ചയ്യങ്കനാൽ അച്ചൻ വി.അന്തോനീസിന്റെ ഒരു ബസ്കിയിട്ട രൂപം (ഫ്രൈം ചെയ്ത) അവിടെ സ്ഥാപിച്ചു. ഒരുപക്ഷെ, 1913-ൽ കുരിശു സ്ഥാപിച്ചശേഷം ശിലാസ്ഥാപനം എന്ന പേരിൽ എന്തെങ്കിലും ഒരു ആരാധനാക്രമങ്ങൾ നടന്നിട്ടുണ്ടാ യിരിക്കണം. 1914 ഒക്ടോ. മുതൽ ആണ്ടുതോറും കല്ലിട്ട തിരുനാൾ ആഘോഷം തുടങ്ങിയത്, അപ്രകാരമാകാം.

ആദ്യത്തെ കല്ലിട്ട തിരുനാൾ ആഘോഷിച്ചത് ഒക്ടോബർ 6-ന്, ആദ്യവെള്ളിയാഴ്ച കഴിഞ്ഞു വന്ന, ചൊവ്വാഴ്ചയായിരുന്നു. അന്നാണ് ചെങ്ങളത്ത് ആദ്യമായി ദിവ്യബലിയർപ്പണം നടന്നത്. കാർമ്മികൻ ബ. കൊച്ചയ്യങ്കനാൽ അച്ചൻ ആയിരുന്നു. തിരുനാൾ കർമ്മങ്ങൾ നടത്തുന്നതിന് ഉണ്ടായിരുന്ന ഒരു ഷെഡ്ഡിൽ പലക കൊണ്ടും മറ്റും പുതിയതായി ഒരു മദ്ബഹായും അൾത്താരയും തീർത്തിരുന്നു.

തിരുനാളിനുള്ള ഈവക ഒരുക്കങ്ങൾ എല്ലാം നടത്തിയത് വർക്കി പോത്തൻ,അവിരാ മാത്തൂ, മയിലാടിയിൽ പോത്തൻ മുതലായ കുറെ പേരായിരുന്നു. തിരുനാൾ ദിവസം അന്നത്തെക്കാലത്ത് എഴുപതോളം രൂപയോളം പണിക്കൂലിവരുന്ന കരവേലയിൽ വി.അന്തോനീസിന്റെ ഒരു കൊത്തുരൂപം ആലുങ്കൽതാഴത്തു മാണി മാണി പള്ളിക്ക് ദാനം ചെയ്തു. കാഞ്ഞിരമറ്റം പള്ളി ഇടവകക്കാരനായ ചേലക്കൽ വീട്ടിൽ മാത്തു മേസ്തിരി ആയിരുന്നു പ്രസ്തുത കൊത്തുരൂപത്തിന്റെ ശില്പി. അന്നദ്ദേഹം നല്കിയ രൂപമായിരുന്നിരിക്കണം പള്ളിയുടെ മുൻഭാഗത്ത് താഴെ ഉണ്ടായിരുന്നത്. ഈ കൊത്തു രൂപമാണ് പള്ളിയുടെ ആരംഭം മുതൽ അന്നുണ്ടായ തീർത്ഥാടക പ്രവാഹകാലത്തും ഉണ്ടായിരുന്നത് എന്ന് കരുതപ്പെടുന്നു.

ഇടവകസ്ഥാപനവും ആദ്യവികാരിയും.

ചെങ്ങളത്ത് ഒരു വൈദികനെ നിയമിച്ചു കിട്ടുന്നതിനു പലതവണ ശ്രമം നടത്തി. 1917 ഫെബ്രു.17-നു മാർ ജയിംസ് കുര്യാളശ്ശേരി ചങ്ങനാശ്ശേരിയിൽ നിന്നും ആനിക്കാട്ടു പള്ളിയിൽ വിസീത്തയ്ക്കായി വന്നപ്പോൾ വർക്കി പോത്തൻ തുടങ്ങിയവരുടെ മുട്ടിപ്പായ അപേക്ഷയനുസരിച്ച് ചെങ്ങളം സന്ദർശിക്കുവാൻ സമ്മതിച്ചു. യാത്രാസൗകര്യങ്ങൾ തീരെ കുറവായിരുന്ന തിനാൽ അദ്ദേഹത്തെ പല്ലക്കിൽ എടുത്തു കൊണ്ടുവരുകയാണ് ചെയ്തത്. അപ്പോൾ, ഒരു വൈദികന് താമസ്സിക്കുന്നതിനുള്ള സൌകര്യങ്ങൾ ഏർപ്പാട് ചെയ്യുവാനും പള്ളിക്ക് അത്യാവശ്യമായ കുർബാനകുപ്പായങ്ങളും മറ്റു അനുബന്ധ സാധനങ്ങളും അരമനയിൽ നിന്നും വാങ്ങുന്നതിനും നിർദ്ദേ ശിച്ചു. നിർദ്ദേശമനുസരിച്ച് പള്ളി മുറി നേരത്തെതന്നെ പണിതു തീരത്തിരുന്നു. മെത്രാൻ ആവശ്യപ്പെട്ട കാര്യങ്ങൾ എല്ലാം പൂർത്തിയായ പ്പോൾ ചെങ്ങളത്ത് ഒരു വൈദികനെ നിയമിക്കാൻ തീരുമാനം ഉണ്ടായി. 1917 ഏപ്രിൽ മാസ്സത്തിൽ തന്നെ കൊഴുവനാൽ പള്ളി ഇടവകക്കാരനും ആനിക്കാട്ടു പള്ളിയുടെ അസിസ്തെന്തിയുമായിരുന്ന ബ. മത്തായി മണിയ ങ്ങാട്ടച്ചനെ ചെങ്ങളം പള്ളിയുടെ വികാരിയായി താൽക്കാലിക ചുമതല നൽകി നിയമിച്ചു. മൂന്നു മാസത്തേയ്ക്കായിരുന്നു ആ നിയമനം.

1917- ജൂലൈ മാസ്സത്തിൽ ബ. മത്തായി വടാന അച്ചനെ വികാരിയായി ചെങ്ങളത്തെയ്ക്ക് സ്ഥിരമായി നിയമിച്ചു. വടാന വല്യച്ചൻ എന്നാണു ഞാൻ അദ്ദേഹത്തെപ്പറ്റി കേട്ടിട്ടുള്ളത്. എനിക്ക് ഓർമ്മ വച്ചകാലത്ത് വടാന കൊച്ചച്ചൻ ആയിരുന്നു അസിസ്തെന്തി. 1917-നവംബർ 20- ന് കുര്യാളശേരി തിരുമേനി ചെങ്ങളം പള്ളിയുടെ സമീപ ഇടവകയായ കാഞ്ഞിരമറ്റം പള്ളിയിൽ വിസീത്തയ്ക്കായി വന്നപ്പോൾ ചെങ്ങളം പള്ളിയെ ഇടവകയായി ഉയർത്തി.

ആദ്യം കിഴക്കോട്ട് , പിന്നെ പടിഞ്ഞാട്ടേയ്ക്ക്.

1917- ൽ ഇടവക സ്ഥാപിതമായപ്പോൾ സ്ഥിരമായ ഷെഡ്ഡുകൾ ഉണ്ടാക്കി പള്ളിയായി ഉപയോഗിച്ചുതുടങ്ങി. അവിടെ എന്നും ദിവ്യ ബലിയർപ്പണം ഉണ്ടായിരുന്നല്ലോ. അന്ന് പള്ളിക്കുവേണ്ടി പണിത ഷെഡ്ഡ് കിഴക്കോട്ടു ദർശനമാക്കിയായിരുന്നു നിർമ്മിച്ചത്. നാലുവർഷങ്ങൾ കഴിഞ്ഞപ്പോൾ ആണ് ദർശനം പടിഞ്ഞാട്ടു വേണമെന്ന ആശയം പൊന്തിവന്നത്. അതായത്-1922-ൽ.

ഡൈനമിറ്റ് വച്ചു തകർത്ത പള്ളി.
1917-ൽ വികാരിയായി നിയമിതനായ ബ. മത്തായി വടാന അച്ചന്റെ കാലത്ത് പുതിയ പള്ളിയുടെ പണികൾക്ക് വേണ്ടിയ കാര്യങ്ങൾ പ്രധാനമായും ശദ്ധിച്ചു. മദ്ബഹായുടെ ഭാഗങ്ങൾ മിക്കവാറും അദ്ദേഹത്തിൻറെ കാലത്ത് പണിയ പ്പെട്ടുവെന്നു പറയാം. ഈ അഭിപ്രായത്തിന്റെ വെളിച്ചത്തിൽ 1922-ൽ ഷെഡ്ഡിന്റെ രൂപത്തിന് മാറ്റം വരുത്തി. മദ്ബഹായും അൾത്താരയും കിഴക്കേ അറ്റത്തേയ്ക്കു മാറ്റി സ്ഥാപിച്ചു.

ചെങ്ങളം-പ്രാരംഭ ചരിത്രം .

നൂറ്റിച്ചില്വാനം കൊല്ലങ്ങൾക്ക് മുമ്പ് ചെങ്ങളം ഒരു കുടിയേറ്റ പ്രദേശമായിരുന്നു. 19-)o ശതക ത്തിന്റെ അന്ത്യഘട്ടവും, 20-)o  ശതകത്തിന്റെ ആരംഭഘട്ടവും എന്ന് പറയാം. അന്ന് ഉണ്ടായി രുന്ന ചെങ്ങളം നിവാസികൾ വിദ്യാവിഹീനരും, പലവിധ ദുരാചാര വിശ്വാസങ്ങളുടെ അടിമ കളും ആയിരുന്നു. അവരുടെയിടയിലേയ്ക്കാണ് ചേർപ്പുങ്കൽ നിന്നും ചേർപ്പുങ്കലിന്റെ അയൽ പ്രദേശങ്ങളിൽ നിന്നും ധാരാളംപേർ കുടിയേറിയത്. കുടിയേറ്റക്കാരിൽ കൂടുതൽ പങ്കും ചേർപ്പുങ്കൽ പ്രദേശത്തു നിന്നുള്ളവർ ആയിരുന്നു. കാടുകൾ നിറഞ്ഞ സ്ഥലം. നരികൾ, പുലികൾ, തുടങ്ങിയ വന്യജീവികൾ അവിടെ സ്വൈര്യ വിഹാരം നടത്തിയിരുന്നു. കുടിയേറിയ കർഷകർ താമസ്സിച്ചിരുന്നത് ചെറിയ മോടലപ്പുരകളിൽ. അന്നത്തെ ചെറുപ്പക്കാരായ മാതാപിതാക്കൾ അവരുടെ കൊച്ചു മക്കളെ പുരയ്ക്കുള്ളിൽ 'വല്ലക്കൊട്ട'കളുടെ കീഴിൽ പിടിച്ചിട്ട് പണിചെയ്യാൻ വേണ്ടി പോകുമായിരുന്നു എന്ന് അക്കാലത്തെപ്പറ്റി ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്. പുലികളും മറ്റു വന്യ മൃഗങ്ങളും വന്നു ആക്രമിക്കാതിരിക്കുവാനാണ് അങ്ങനെ ചെയ്തത്. ഇത്തരം വന്യമൃഗങ്ങളുടെ ഉപദ്രവങ്ങൾ ഉണ്ടാകാതി രിക്കുന്നതിനും വസന്തകളും, മാത്രമല്ല മറ്റു അനാചാരങ്ങളും ഒക്കെ ഉള്ള ഇങ്ങനെയൊരു ഈ സ്ഥലത്ത് ഒരു കുരിശു സ്ഥാപിക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് അവർ തീരുമാനിച്ചു. 1912 കാലഘട്ടമായിരുന്നു അപ്പോൾ.

ചെങ്ങളത്ത് ഒരു കുരിശു സ്ഥാപിച്ച 1913 മുതൽ തന്നെ അത്ഭുതങ്ങൾ തുടരെ തുടരെ നടന്നു കൊണ്ടിരുന്നു. 1918 മുതൽ വിശേഷാൽ അത്ഭുതങ്ങളും സംഭവിച്ചു തുടങ്ങി. അന്ന് മുതൽ തീർത്ഥാടകരും വന്നുകൊണ്ടിരുന്നു.

ചെങ്ങളത്ത് ഒരു വിദ്യാലയം സ്ഥാപിതമാകുന്നു.

1915-1916 കാലഘട്ടം. വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ താമസിയാതെ ഒരു പള്ളിക്കൂടം കെട്ടിയുണ്ടാക്കി. അക്ഷരജ്ഞാനമില്ലാത്ത കുറെ കുട്ടികളെ അവിടെ വച്ചു പഠിപ്പിക്കുവാൻ ആരംഭിച്ചു. പിന്നീട് അദ്ദേഹവും കൂട്ടരും സ്കൂളിനു ഔദ്യോഗിക  അനുവാദം വാങ്ങുവാൻ സർക്കാരിൽ ഒരു അപേക്ഷ കൊടുത്തു. അധികം താമസിയാതെ തന്നെ വർക്കി പോത്തൻ മാനേജരായി സ്കൂൾ അനുവദിച്ചു ഉത്തരവ് ലഭിച്ചു. താമസിയാതെ കല്ലുകൾ പൊട്ടിച്ചും തടികൾ അറുത്തും നാട്ടുകാരുടെ ഒരു പുതിയ സ്കൂൾ കെട്ടിടം പൊതു സഹകരണത്തോടെ ഉണ്ടാക്കി പഠനം അവിടെ ആരംഭിച്ചു. അദ്ധ്യാപകരെ അതിനായി സ്കൂളിൽ നിയമിക്കുകയും ചെയ്തു. സ്കൂൾ ആരംഭിച്ചത് 1916 മെയ് 22. ന് ആയിരുന്നു. സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ആയി ശ്രീ.പി. ജെ. ജോസഫ് പുതുപ്പറമ്പിലിനെ നിയമിച്ചു.

ചെങ്ങളം പള്ളിയുടെ സ്ഥാപനത്തിനും സ്കൂളിന്റെ സ്ഥാപനത്തിനുമെല്ലാം മുൻകൈ എടുത്തു പ്രവർത്തിച്ചവരിൽ പ്രധാനിയായിരുന്നു സ്കൂളിന്റെ ആദ്യ മാനേജരും കൂടി  ആയിരുന്ന വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ എന്ന് പറഞ്ഞല്ലോ. അദ്ദേഹം സ്ഥലത്തെ ഒരു വൈദ്യനും കൂടിയായിരുന്നു. താന്നിക്കൽ കൊച്ചേട്ടൻ എന്നാണു എന്റെ ചെറുപ്പത്തിൽ അദ്ദേഹത്തെ ഞാൻ അറിഞ്ഞിരുന്നത്. എന്റെ വല്യപ്പന്റെ മാതുല പുത്രനായതിനാൽ അദ്ദേഹത്തെ ഞാൻ ചിറ്റപ്പൻ എന്നും വിളിച്ചിരുന്നു. 1917 ജൂലൈ മാസ്സത്തിൽ ബ.മത്തായി വടാന അച്ചൻ ചെങ്ങളത്തു പള്ളി വികാരിയായി ഇവിടെ നിയമിക്കപ്പെട്ടു. ഒക്ടോബർ മാസത്തിൽ പള്ളിക്കൂടത്തിന്റെ മാനേജർ സ്ഥാനം വർക്കി പോത്തനിൽ നിന്നും അദ്ദേഹം ഏറ്റെടുത്തു. / തുടരും - 
--------------------------------------------------------------------------------------------------------------------

Dienstag, 19. August 2014

ധ്രുവദീപ്തി // കവിത // പ്രിയ മറിയമ്മ- നന്ദിനി

           

  കവിത : നന്ദിനി 

പ്രിയ മറിയമ്മ  




പണ്ടൊരിക്കല്‍ അമ്മ
എന്നോട് ചോദിച്ചു ...
കുഞ്ഞിന്നറിയാമോ ...
ആരാണ്  മറിയമ്മ ...?
                                പൊട്ടിച്ചിരിച്ചു കൊണ്ടു-
                                 ത്തരമോതി ഞാന്‍ ...
                                 "അമ്മയ്ക്കറിയില്ലേ....
                                  ഞാനാണ് മറിയമ്മ .."

കുഞ്ഞു കുസൃതിയെ
തഴുകിത്തലോടി യി -
ട്ടമ്മ പറഞ്ഞുടന്‍
"നീയും മറിയമ്മ .."
                                " സഭയുടെ താളില്‍  നിൻ 
                                  വിളിപ്പേര്  മറിയമ്മ....
                                  എന്നാലാ മറിയമ്മ
                                  അല്ലാമറിയമ്മ ...."
ആരാണതെന്നു ഞാന്‍
പിന്നെയും ചോദിച്ചു
ഉത്തരമായിട്ടു
പറഞ്ഞമ്മ ഇങ്ങനെ...
                                   "നാല് പതി റ്റാണ്ടു
                                     മുമ്പക്ഷരം ചാലിച്ച്
                                     കഥകള്‍ എഴുതിയ
                                      ആളാണ് മറിയമ്മ ..."

"എല്ലാരും കഥകള്‍
പറയില്ലേ അമ്മേ .....
മറിയമ്മ യ്ക്കെന്താണ്
പിന്നെ പ്രത്യേകത ...."
                                     "എല്ലാരും പറയുമ്പോള്‍
                                      സമ്മാനം കിട്ടുമോ ...?
                                      സമ്മാനം കിട്ടിയ
                                      ആളാണ്‌ മറിയമ്മ ..."
"സമ്മാനം കിട്ടിയ
മറിയമ്മെ കാണണം ..."
കാണിച്ചു തരുവാനായി
മുറവിളി കൂട്ടി ഞാന്‍

                           ശല്യം സഹിക്കാതെ
                          എന്നോട് പറഞ്ഞമ്മ
                          "ചാര് കസേരയില്‍
                            പോയി നീ നോക്കുക .."
മറിയമ്മെ നോക്കീട്ടു
കണ്ടതെന്‍ അപ്പനെ
ചാരു കസേരയില്‍
അപ്പനുറങ്ങുന്നു ....
                             സംശയമായുടന്‍
                              പിന്നെ ഞാന്‍ ചോദിച്ചു
                              "അമ്മേ മറിയമ്മ
                              ആണാണോ പെണ്ണാണോ..?
ഒരു ചെറു പുഞ്ചിരി-
യോടെ പറഞ്ഞമ്മ ...
"നിന്നിലെ ജീവന്റെ 
തുടിപ്പാണെൻ മറിയമ്മ ...."
*

Samstag, 16. August 2014

ധ്രുവദീപ്തി // പരിവർത്തനം സ്വീകരിക്കുന്ന ജർമ്മൻ ഭാഷയും പ്രതിസന്ധിയും / George Kuttikattu



ജർമ്മൻ ഡയറി //.ധ്രുവദീപ്തി // 


പരിവർത്തനം സ്വീകരിക്കുന്ന 
ജർമ്മൻ ഭാഷയും 
പ്രതിസന്ധിയും /


George Kuttikattu


ർമ്മൻകാർ സാധാരണ പറയാറുള്ള ഒരു ചൊല്ലാണിത്: "Deutsche Sprache, Schwere Sprache" "ജർമ്മൻ ഭാഷ പ്രയാസമുള്ള ഭാഷയാണ്‌ ". ജർമ്മനിയിൽ ഞാനിതു ഒരു നാൽപ്പതു വർഷങ്ങളായി കേൾക്കുന്നു. ജർമ്മൻ വംശജർ അവരുടെ മാതൃഭാഷയെക്കുറിച്ചു ഇപ്രകാരം പറയുന്നത് എന്തുകൊണ്ടാ ണെന്നു  ആദ്യമൊന്നും അതെക്കുറിച്ച് ഞാൻ വ്യക്തമായി ഒന്നുംതന്നെ മനസിലാക്കിയതുമില്ല. സ്വന്തം മാതൃഭാഷ സ്വന്തം നാട്ടിൽ എങ്ങനെ ജർമ്മൻകാർക്ക് പ്രയാസമുള്ളതാകും എന്നായിരുന്നു എന്റെ ചിന്ത.

"ഇംഗ്ലീഷ് ഒരു ലോക ഭാഷയാണ്‌. എന്നുകരുതി നമ്മുടെ മാതൃഭാഷ പരോക്ഷമായ അവഗണനയ്ക്ക് വിധേയമാകുന്നത് തടയണം" ഈ പ്രമേയം, ജർമ്മൻ ഭാഷാ  ശാസ്ത്രജ്ഞരിലും, പണ്ഡിതന്മാരിലും, പ്രമുഖ ജർമ്മൻ ഭാഷാ സാഹിത്യകാരന്മാരിലും, എന്ന് മാത്രമല്ല, ലോക സാമ്പത്തിക കമ്പോളമേഖല കളിലും, തൊഴിൽ-ഉന്നതവിദ്യാഭ്യാസ- ഗവേഷണ മേഖലകളിലും, ജർമ്മൻ ഭാഷാസമൂഹത്തിലെ വ്യത്യസ്തപ്പെട്ട ഓരോ തട്ടുകളിലുമുള്ളവരുടെയും ചിന്താവിഷയം തന്നെയാണ്. ഒരു ജനതയുടെ മുഴുവൻ മാതൃഭാഷാഭിമാനം. ഭാഷയും നൂതന വിദ്യാഭ്യാസരീതിയും പഠനവും മനുഷ്യന്റെ സാമൂഹ്യസാം സ്കാരിക ജീവിതത്തിനു അങ്ങുമിങ്ങും പ്രയോജനപ്പെടുന്ന സമീപനമാണല്ലൊ. ഒരു  ജനവിഭാഗത്തിന്റെ ഭാഷയും സാഹിത്യ കൃതികളും സംസ്കാരവും തമ്മിലുള്ള പരസ്പര സംഭാവനകൾ പരിശോധിച്ചാൽ അതൊരു മഹാവിസ്മയ മായി നമുക്കു കാണാവുന്നതാണ്.

ജർമ്മൻ ഭാഷാ ലിപി
ഒരുവന്റെ ചിന്തയുടെ ഉറവിടം, അഥവാ ചിന്താസ്വദേശം നഷ്ടപ്പെടു ന്നത് ഒരു ഭാഷ അവന്റെ ചുറ്റുവട്ട ത്തിൽ  മാതൃഭാഷയല്ലാതെ അത് അന്യമായിത്തീരുമ്പോഴാണ്. അന ന്തരഫലം എന്ത്? ബൌദ്ധികമായ കാഴ്ചപ്പാടുകളിൽ യാതൊരുവിധ പരിഹാരം കണ്ടെത്താൻ പറ്റാത്ത അകലത്തിൽ, ഒരുപക്ഷെ, സ്വന്ത ജന്മദേശത്തിന്റെതായ അടിസ്ഥാന സംസ്കാരിക ജീവിത ശൈലിയിൽ നിന്നുവരെയും  ഒരുവന് വ്യക്തിതലത്തിൽ ഉണ്ടാകുന്ന സാമൂഹിക സാംസ്കാ രിക മൂല്യങ്ങളിൽ നിന്നുള്ള അകൽച്ചയ്ക്ക് പോലും മാതൃഭാഷാ അപരിചിതത്വം ഏറെ ശക്തമായി കാരണമാക്കുന്നു. സാമൂഹ്യ- സാംസ്കാരി ക- ശാസ്ത്ര വിജ്ഞാനികളുടെ കഷ്ടവും നഷ്ടവും ഇതായിരിക്കുമെന്നതും തീർച്ചയാണ്.

ഇതേക്കുറിച്ചുള്ള മാനങ്ങൾ അതിവിശാലമാണ്. ചില സത്യവസ്തുതകളെ ഇവിടെ ചേർക്കട്ടെ. അന്തർദ്ദേശീയ സമ്മേളനങ്ങളിലും സെമിനാറുകളിലും സർവ്വകലാശാല തലങ്ങളിൽ നടക്കുന്ന സെമിനാറുകളിലും എല്ലാം ഇംഗ്ലീഷ് ഭാഷയിൽ തന്നെയാണ് പ്രഭാഷണങ്ങൾ നടക്കുന്നതെന്ന് പാശ്ചാത്യ ലോകത്തുള്ള സാഹിത്യകാരന്മാരും മറ്റു ഭാഷാപണ്ഡിതന്മാരും പരാതി പ്പെടുന്നുണ്ട്. അവർ പറയുന്ന ന്യായമിതാണ്, സ്വന്തം പാദങ്ങൾ നിലത്തുറപ്പിക്കുവാൻപോലും കഴിയാതെ, ചവുട്ടി നിൽക്കുന്നിടം വലിച്ചു മാറ്റുന്ന രീതിയാണ് ഭാവിയിലും തുടരുന്നതെങ്കിൽ അവിടേയ്ക്കു ശാസ്ത്ര വിജ്ഞാനീ യരുടെ സാന്നിദ്ധ്യവും കുറയുമെന്നാണ്. ഇത്തരം പരാതികളെ ദൃക്സാക്ഷിയായി കാണേണ്ടിവന്ന ഞാൻ, നേരിൽക്കണ്ട ഒരു സംഭവം ഇവിടെ  സ്മരിക്കുന്നു. ഇന്ത്യയുടെ ആയുർവേദ ചികിത്സ ശാസ്ത്രത്തെ സംബന്ധിച്ച് ജർമ്മനിയിലെ ഹൈഡൽ ബർഗ്ഗിലുള്ള പേരും പെരുമയുമുള്ള 'കാൾ- റുപ്രെഹ്റ്റ്'- സർവ്വകലാശാലയിൽ നടന്ന ഒരു പഠന സെമിനാറിൽ ഞാനും പങ്കെടുത്തിരുന്നു. അവിടെ പങ്കെടുത്ത ജർമ്മൻകാരുടെ സദസ്സിൽ അമേരിക്കയിലെ അരിസോണാ സർവ്വകലാശാലയിലെ പ്രൊഫസ്സർ ഡോ. നിഹ്ടർ ആയുർവേദ ചികിത്സാശാസ്ത്രത്തെക്കുറിച്ചു അന്ന് പ്രഭാഷണം നടത്തിയത് ഇംഗ്ലീഷിലാണ്. അപ്പോൾ മേല്പ്പറഞ്ഞ വാദഗതികളെ സംശയത്തോടെയാണ് ഞാൻ കാണുന്നത്.

പണ്ഡിതന്മാരുടെയും സമാന്യജനങ്ങളുടെയും ആവശ്യങ്ങളും ആശയങ്ങളും അങ്ങോട്ടു മിങ്ങോട്ടും വ്യക്തമായി കടന്നുപോകുവാനുള്ള ഒരു പാലമായിരിക്കണം ഭാഷ എന്നാണു വിവക്ഷ. ഇംഗ്ലീഷിന്റെ വികാസം ഇതിനു തടസ്സമാകുന്നുവെന്ന വാദഗതി ഉള്ളവരും പാശ്ചാത്യ ചിന്തകരിലും ഏറെയുണ്ട്. ഇത് വസ്തുതയാണെന്ന് ഗൌരവ പൂർവ്വം സമ്മതിക്കുവാനുള്ള ലക്ഷണമൊട്ടില്ല താനും, എന്ന് പറയുന്നവരും ഉണ്ട്. ഇതു പറയുമ്പോൾ ഓർമ്മയിലെത്തുന്നതിതാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളീയരുടെ സ്വന്തം മാതൃഭാഷയായ മലയാള ഭാഷാപ്രയോഗം മലയാളികൾ മന:പൂർവം ഒരു വികലമായ ഭാഷയാക്കി ഉപയോഗിക്കുന്നതാണ്. മലയാള ദൂരദർശനിയിലൂടെ പ്രക്ഷേപണം ചെയ്യുന്ന ചില കാര്യങ്ങൾ അവതരിപ്പിക്കുന്നവരുടെ മലയാളഭാഷയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്. മലയാളമാണ് അവർ പറയന്ന ഭാഷ. അതുപക്ഷെ, ഒരു വാചകം പറയുന്നതിൽ കുറഞ്ഞത്‌ മൂന്നു വാക്ക്, ആർക്കും പിടികിട്ടാത്ത ഇംഗ്ലീഷ് വാക്കുകളാണ് അവിടെ ഉപയോഗിക്കുന്നത്. നല്ല മലയാള പദങ്ങൾ അവരുടെ സ്വന്തം പദശേഖരത്തിൽ കുറയും. കേൾവിക്കാർക്ക് അവയിലൊന്ന് കേൾക്കുന്നത് പോലും അസഹനീയമാണ്. അതുപോലെതന്നെയാണ് ചിലരാഷ്ട്രീയക്കാരുടെ മലയാളഭാഷയുടെ ഉപയോഗം. 

"മലയാളത്തിലെ ഒരു ചൊല്ലാണല്ലോ "വെടക്കാക്കി തനിക്കാക്കുക" എന്ന രീതി. കോടതി ഭാഷയും സർക്കാർ ഭാഷയും ഇതിൽനിന്നും മോചനം നേടിയിട്ടില്ല. ഇംഗ്ലീഷിന്റെ പ്രാമുഖ്യം ഉണ്ടാക്കിയെടുക്കുവാൻ സർക്കാരുകളും വിദ്യാഭ്യാസ മണ്ഡലങ്ങളും ഇംഗ്ലീഷു മീഡിയം സ്കൂളുകൾക്ക് അത്യൂന്നത സ്ഥാനം നല്കി. മലയാളഭാഷയെ ശ്രേഷ്ഠ ഭാഷയാക്കി ഒരു മലയാളഭാഷാസർവ്വകലാശാലയും കേരളം ശ്രുഷ്ടിച്ചു വച്ചു. മലയാള ഭാഷാസമ്പന്നരുടെ നാടായ കേരളത്തിൽ ആദ്യമായി ഉണ്ടായ ആ മുഖ്യ കലാശാലയുടെ "വൈസ് ചാൻസിലർ" പദവി നല്കിയത് ഒരു മലയാളഭാഷാ പണ്ഡിതനല്ല താനും..  

മേൽപ്പറഞ്ഞ മലയാള ഭാഷയുടെ വിവാദപരമായ ദുർഗതിതന്നെയാണ് ജർമ്മൻ ഭാഷാ സമ്പന്നരുടെയിടയിലെ ജർമ്മൻ ഭാഷയുടെ ഭാവി വികസനം സംബന്ധിച്ചു നിലവിലുള്ള അഭിപ്രായം . അപ്പോൾ, സമൂഹത്തിലെ ബുദ്ധിജീവികൾ വ്യക്തിപരമായ നേട്ടങ്ങൾ ലാക്കാക്കി ഇംഗ്ലീഷ് ഭാഷയെ ആസ്ഥാനത്ത് പ്രതിഷ്ഠിച്ചു വയ്ക്കുകയാണെന്ന കടുത്ത വാദഗതി ശക്തമാകുന്നു. യാഥാർത്ഥ്യമിതാണ്- ജർമ്മനിയിൽ നിലവിൽ സാമ്പത്തിക സുരക്ഷിതത്വമുള്ളവരും ഭാവിയെപ്പറ്റി സമഗ്രവീക്ഷണമുള്ളവരും അവരു ടെ കുട്ടികളെ ഇംഗ്ലീഷ് ബോർഡിംഗ് സ്കൂളുകളിലും ഹൈസ്കൂളു കളിലും സ്വകാര്യജർമ്മൻ  സർവ്വകലാശാലകളിലും ചേർത്തു പഠിപ്പിക്കുന്നു. സ്വാഭാവികമായിത്തന്നെ ഇംഗ്ലീഷ് സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്നതൊക്കെ മെച്ചപ്പെട്ട ജീവിത ശൈലിയുടെ സൌകര്യങ്ങളിൽ ജീവിക്കുന്ന സമൂഹം ഹൃദയപൂർവം സ്വാഗതം ചെയ്യും. എന്നാൽ ജർമ്മനി യിലെ വിദ്യാർത്ഥികളുടെ വായനയിലും എഴുത്തിലുമുള്ള പരിജ്ഞാനത്തെ വളരെ മോശമായ നിലയിലാണ് OECD രാജ്യങ്ങൾ നടത്തിയ പരിശോധന യിൽ കണ്ടെത്തിയത്. അതിങ്ങനെ: ജർമ്മനിയിലെ കുട്ടികൾ 25-)മത്തെ റാങ്കിൽ നില്ക്കുന്നു.
 
ജർമ്മൻ ഭാഷ ഒരു കാലിക പ്രതിബന്ധമാണെന്ന് പറയുന്നവർ സാധാരണ ജർമ്മൻകാർ മാത്രമല്ല, പൊതു പ്രവർത്തകരായ രാഷ്ട്രീയ-ഭരണതലത്തിലുള്ള വരും ജർമ്മനിയിലെ അന്തർദ്ദേശീയ കോടതികളിലെ ജഡ്ജിമാരും ഇവരിൽപ്പെടുന്നു. ഉദാഹരണമായി, ഒരു പ്രാദേശിക കോടതി യിൽ നടക്കുന്ന അന്തർദ്ദേശീയ വ്യവഹാരകാര്യങ്ങളിൽ മുഴുവൻ നടപടിക്രമങ്ങൾ ഇംഗ്ലീഷിൽ കൈകാര്യം ചെയ്യേണ്ടി വരുന്നു. പ്രതിബന്ധ മായിട്ടുള്ള ഒരു നിയമം ഇവിടെ കാണുന്നു: 1877 മുതൽ എഴുതപ്പെട്ടിട്ടുള്ള ജർമ്മനിയുടെ കോടതി ഭരണഘടനാ നിയമമനുസരിച്ച് കോടതിഭാഷ ജർമ്മൻഭാഷയായിരിക്കണമെന്ന് അനുശാസിക്കുന്നുണ്ട്. ജർമ്മൻ ഭാഷയായ തിനാൽ ജർമ്മനിയുടെ കോടതികളിൽ വലിയ സാങ്കേതിക പ്രതിബന്ധങ്ങൾ നേരിടുന്നുണ്ടെന്ന് വ്യാപകമായി പറഞ്ഞുതുടങ്ങി. "ജർമ്മൻ ജനതയുടെ പേരിൽ"- "im Namen des deutschen volkes"- എന്നെഴുതി തുടരുന്ന വിധികൾ, ഭാവിയിൽ, ഇതുതന്നെ എന്താണെന്നുപോലും ജർമ്മൻകാർക്കും അതത്ര വെറുതെ  മനസ്സിലാവുകയില്ല.

സമൂഹത്തിലെ വിവിധ തലങ്ങളിൽ ഉള്ളവർക്ക് ഇവ ഒരു പ്രതിബന്ധം തന്നെയാകും. ജർമ്മൻ പാർലമെന്റു ഉപസഭ തന്നെ നടത്തിയ അന്വേഷണത്തിൽ ഒരു മൂന്നിൽരണ്ടു ജർമ്മൻകാർക്കും ഇംഗ്ലീഷ് മെച്ചപ്പെട്ട രീതിയിൽ കൈപ്പിടിയിൽ ഒതുങ്ങുന്നുവെന്നാണ് അറിഞ്ഞത്. എന്നിരു ന്നാലും സർക്കാർ- കോടതി ഭാഷകളിൽ മാറ്റമുണ്ടാകുന്നതിൽ ഇനിയും സമൂഹത്തിന്റെ ആവശ്യങ്ങളെ നിരീക്ഷിക്കേണ്ടതുണ്ട് എന്ന ആശയമാണ് നിലവിലുള്ളത്. രാഷ്ട്രീയതലത്തിൽ ഈ പ്രശ്നങ്ങൾ ഗൗരവമായി കണക്കിലെടുക്കുമോ എന്ന കാര്യം! മൂന്നിൽ രണ്ടു ഭാഗം ആളുകൾക്കും കോടതികളുടെ നടപടിക്രമങ്ങളും  അന്തർദ്ദേശീയ വ്യവഹാരങ്ങളുടെ കാര്യത്തിലും ജർമ്മൻഭാഷയിൽ ആകുന്നതിൽ ബുദ്ധിമുട്ടില്ല.

എന്നാൽ ശ്രദ്ധേയമായിരിക്കുന്ന ഒരു കാര്യമാണ്, ജർമ്മൻസർവ്വകലാ ശാലകളിൽ മറ്റിതര ഭാഷകളിലല്ലാതെ ജർമ്മൻ ഭാഷയിൽ മാത്രം അദ്ധ്യാപനഭാഷ ആക്കുന്നതിലുള്ള വൈകല്യം ചൂണ്ടിക്കാണിച്ചു അധികാരികൾ പരാതിപ്പെട്ടത്. ഇതിനെ ന്യായീകരിച്ചു മ്യൂനിച്ചിലെ TU സർവ്വകലാശാല അന്തർദ്ദേശീയ സ്റ്റൻഡാർഡ് പാലിക്കുന്നതിനായി 2020 വരെ സെമിനാർ ഇംഗ്ലീഷിൽ അദ്ധ്യയനഭാഷ ഇംഗ്ലീഷ്ഭാഷ തന്നെ ആയിരിക്കുമെന്ന് തീരുമാനിച്ചു. അപ്പോൾ, ഇതേ ന്യായത്തിൽ ചിന്തിക്കുന്നത് ഇപ്രകാരം:  എന്തുകൊണ്ട് ഈ കാഴ്ചപ്പാടിൽ ജർമ്മൻ കുട്ടികളിൽ പ്രധാനമായി ഇംഗ്ലീഷു പഠനവും ഒരുമിച്ചു സാദ്ധ്യമാക്കാൻ കഴിയില്ലേ എന്ന ചോദ്യം നിലവിൽ ഉണ്ട്. ഇംഗ്ലീഷ്ഭാഷാ പഠനം വളരെ പ്രാധാന്യമേറിയതാകുമെന്ന് തീർച്ചയാണ്. എന്തായാലും ആഗോളവത്കരണ ത്തിൽ ഭാഷകൾ ജനതകളുടെ സംസ്കാരത്തിൽ ഉണ്ടാക്കാവുന്ന ബലിവസ്തുവായി മാറ്റാനും സംസ്കാരങ്ങളുടെ മൂല്യം കുറയ്ക്കാനും ഇടവരു ത്തരുത്. പ്രത്യേകിച്ച്, യൂറോപ്പിൽ- ജർമ്മനിയിൽ ഭാഷയുടെ വിപുലമായ പ്രയോഗത്തിൽ കൂടുതൽ പരിവർത്തനങ്ങൾ ആവശ്യമാണെന്നുള്ള കാഴ്ചപ്പാട് പ്രകടമാണ്. തൊഴിൽരംഗത്തും ഈ ആവശ്യം ഏറെ ശക്തമായിക്കൊണ്ടിരി ക്കുന്നു.

ഇംഗ്ലീഷിന്റെ അരങ്ങ് എവിടെയെല്ലാം ശക്തിപ്പെടുന്നുവോ അവിടെയെല്ലാം സാധാരണ ജനങ്ങളും ഇംഗ്ലീഷ് പഠിക്കേണ്ടിയിരിക്കുന്നു. അതനുസരിച്ച് വീണ്ടും ഇംഗ്ലീഷിന്റെ ആധിപത്യം വർദ്ധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. ഈ വാദത്തെ ഔദ്യോഗികമായി ന്യായീകരിക്കുന്നതാണ്, ഇപ്പോൾ തന്നെ യൂറോപ്പിൽ തൊണ്ണൂറു ശതമാനം സ്കൂൾ കുട്ടികളും ഇംഗ്ലീഷ് ഭാഷ പഠിക്കുന്നുണ്ടെന്ന യൂറോപ്യൻ യൂണിയന്റെ പുതിയ സ്ഥിതിവിവരക്കണ ക്കുകൾ സ്ഥിരീകരിച്ചത്.

ഒരു അപരിചിത ഭാഷ മറ്റൊരു രാജ്യത്ത് വികാസം പ്രാപിക്കുന്ന തോതനു സരിച്ച് ആ രാജ്യത്തെ സംസ്കാരവും ഭാഷയും ബലിവസ്തുവാകരുത്. എങ്കിലും കുറഞ്ഞയളവ് പരിവർത്തനങ്ങൾ ഉണ്ടാകുമെന്ന് തീർച്ചയാണ്. ജർമ്മനിയിൽ കുട്ടികൾക്ക് ജർമ്മൻ ഭാഷയോടൊപ്പം തന്നെ ഇംഗ്ലീഷ് ഭാഷയും പ്രാധാന്യം നല്കി പഠിപ്പിക്കുന്നതിന് പ്രൈമറി ക്ലാസുകൾ മുതലേ ഇംഗ്ലീഷ് ഭാഷാ പഠനം പ്രയോഗത്തിൽ വരുത്തി. ജർമ്മനി നിലവിൽ ഏകദേശം നാനൂറോളം ഇംഗ്ലീഷ് മീഡിയം കിന്റർ ഗാർടനുകൾ വിവിധ ഭാഗങ്ങളിൽ തുടങ്ങിയിട്ടുണ്ട്. പ്രൈമറി മുതൽ സർവ്വകലാശാലകളിലും വരെയും ഇംഗ്ലീഷുഭാഷയുടെ പ്രാധാന്യം ജർമ്മൻ ഭാഷയോടൊപ്പം തന്നെ വളർന്നു കഴിഞ്ഞു. വിദേശീവിദ്യാർത്ഥികൾക്കും സ്വദേശീകൾക്കും സർവകലാ ശാലകളിൽ അദ്ധ്യയനം ഇംഗ്ലീഷു ഭാഷയിൽ, പ്രത്യേകിച്ച് ടെക്നോളജി വിഭാഗ പഠനങ്ങളിൽ, ആണ് ക്ലാസുകൾ എടുക്കപ്പെടുന്നത്. അതേസമയം ജർമ്മൻ ഭാഷയുടെ പ്രാധാന്യം കുറയ്ക്കുന്നില്ല. പുതുതായി ജർമ്മൻ തൊഴിൽമേഖലയിൽ വരുവാൻ ആഗ്രഹിക്കുന്ന വിദേശ ഉദ്യോ ഗാർത്ഥികൾക്കും  സർവ്വകലാശാലകളിൽ ഉപരിപഠനം തേടുന്നവർക്കും ജർമ്മൻ ഭാഷയിലും ഇംഗ്ലീഷിലും അവർക്കുള്ള പരിജ്ഞാനം തെളിയിക്കുന്ന പഠനയോഗ്യതാ സർട്ടിഫിക്കറ്റുകളും മറ്റുള്ള തെളിവുകളും ഉണ്ടായിരിക്കണ മെന്ന് നിയമപരമായി ജർമ്മനി ആവശ്യപ്പെടുന്നുണ്ട്.

ഒരു രാജ്യത്തെ 'തൊഴിൽഭാഷ' ഇംഗ്ലീഷ് ഭാഷയാണെങ്കിൽ അവിടെയ്ക്ക് വന്നിട്ടുള്ള കുടിയേറ്റക്കാരുടെ മക്കൾ ആ രാജ്യത്തെ ഭാഷ എന്തിനു പഠിക്കണം ? ഈ വിഷയം ഇപ്പോൾ വളരെ ശക്തമായി ചർച്ച ചെയ്യപ്പെടുന്നുണ്ട്. " നമ്മുടെ കുടുംബങ്ങളിലെയും വിശ്രമവേദികളിലെയും വിശ്രമസമയങ്ങളിലെയും ഭാഷയാണ്‌ ജർമ്മൻഭാഷ. ഇതിനു മാറ്റമുണ്ടാകില്ല. അതങ്ങനെ തന്നെ നിലനിൽക്കും. എന്നാൽ നമ്മുടെ തൊഴിൽഭാഷ ഇംഗ്ലീഷ് ആണ്". ഇങ്ങനെ പറഞ്ഞത് യൂറോപ്യൻ എനർജി കമ്മീഷണർ  (മുൻ ബാഡൻ വ്യൂർട്ടംബർഗ് സംസ്ഥാനമുഖ്യമന്ത്രി)  ജർമ്മൻകാരനായ ഗ്യൂന്ദർ ഓട്ടിങ്ങർ ആയിരുന്നു. ഇത്തരം അഭിപ്രായങ്ങൾ വീണ്ടും വീണ്ടും ചർച്ചാവിഷയമാണ്.

മറ്റൊരു വിഭാഗത്തിന്റെ വാദഗതി " ജർമ്മൻ ഭാഷ തളർച്ച നേരിടുന്നു" എന്നാണ്.   മിസ്റ്റർ. യൂർഗൻ ട്രബാൻഡ്, പ്രസിദ്ധ ഭാഷാവിദഗ്ധനും സാഹിത്യ കാരനുമാണ്. അദ്ദേഹം പറയുന്നതിങ്ങനെ: " ജർമ്മൻ ഭാഷ പ്രാദേശിക ഉപ ഭാഷകളുടെ സ്വാധീനവും ഇംഗ്ലീഷിന്റെ ആഗമനവും ആധിപത്യവും മൂലം ദുർബലമാകുന്നു" എന്നാണ്. അതുപക്ഷെ, അദ്ദേഹത്തിൻറെ അഭിപ്രായം തീർത്തും ശരിയെന്നു പറയുവാൻ കഴിയുകയില്ല. വാസ്തവമിതാണ്, ഓരോ ജർമ്മൻകാരനും, ടാക്സി ഡ്രൈവർ മുതൽ പാർലമെന്റ് അംഗം വരെയും, ജർമ്മൻ പാർലമെന്റിലും മറ്റെല്ലാ സർക്കാർ ഓഫീസുകളിലും മാധ്യമ ങ്ങളിലും പൊതുസാമൂഹ്യമേഖലകളിലും ജർമ്മൻ ഭാഷ ഉപയോഗിക്കുന്നു, പ്രയോഗത്തിലിരിക്കുന്നു.

ഒന്ന് തീർച്ചയാണ്. ഏതു ഭാഷയിലാണെങ്കിലും ഭാഷാപരമായ പരിവർത്തന ങ്ങളും ചിന്താരീതിയും സംഭാഷണ വിഷയങ്ങളും അതനുസരിച്ച് സാമൂഹ്യജീവിത സംസ്കാര രീതികളും ഒക്കെ നാം പ്രതീക്ഷിക്കുന്നതിലേറെ വേഗത്തിൽ മാറ്റങ്ങൾ അതിവേഗത്തിൽ നേരിട്ടുവന്നുകൊണ്ടിരിക്കുന്നു. വളരെ പ്രകടമായി ചില വിഭാഗങ്ങളിലെ യുവജനങ്ങളിൽ ഈ മാറ്റം ദർശിക്കുവാൻ കഴിയും. ജന്മരാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് സാഹസിക ബുദ്ധിയോടെ പ്രതീക്ഷകൾ തോളിലേറ്റി വിവിധ കാരണങ്ങളാൽ കുടിയേറ്റം നടന്നിട്ടുള്ളവരുടെ പിൻതലമുറകളിൽ ഈ മാറ്റം വളരെ പ്രകടമായി കാണാൻ കഴിയുന്നു. കാലം അവർക്കു മുന്നിൽ മുഖം തിരിച്ചു നിന്നു. പൂർവീകരുടെ മാതൃഭാഷയും അവരുടെ മാതൃസാംസ്കാരിക പാരമ്പര്യജീവിത മൂല്യങ്ങളും ആ രണ്ടാം തലമുറയിൽ കുറഞ്ഞുവരുകയോ അഥവാ പൂർണ്ണമായി അവയെല്ലാം  അപ്പാടെതന്നെ അവഗണിക്കപ്പെടുകയോ ചെയ്യപ്പെടുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്. ഇക്കൂട്ടർ ഈ പുതിയ കുടിയേറ്റ രാജ്യത്ത് ഇരു സംസ്കാരങ്ങളിലും നിന്നും വിട്ടകന്ന്, സ്വന്തം മാതൃഭാഷയിലെ ചിന്താദേശവുമായും ഒട്ടും ഒരുമപ്പെടാൻ കഴിയാത്ത അരങ്ങുനിറഞ്ഞ ജീവിതശൈലികളെയാണ് സ്വീകരിച്ചത്. ഇവർക്ക് മാതൃരാജ്യത്തിലെ സാമൂഹ്യമൂല്യങ്ങളിലുള്ള വിലപ്പെട്ട യാതൊരു ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറഞ്ഞതോതിൽ എങ്കിലും മനസ്സിലാക്കുവാനോ സ്വീകരിക്കാനോ കഴിയാതെയും പോകുന്നു. പ്രകടമായ ഒരുദാഹരണമാണ്, കേരളത്തിൽനിന്നും തൊഴിൽ തേടി വിദേശങ്ങളിൽ എത്തിയവരുടെ പിൻതലമുറയിലെ ചില യുവത്വങ്ങളുടെ ജീവിത കാഴ്ചപ്പാട്. അവരുടെ  ആന്ത രിക ജീവിതം പരമദരിദ്രമാക്കുന്നുവെന്ന ഈ ദർശനം ഒരു ദോഷൈക ദർശ നമല്ലാ, മറിച്ച് സമഗ്രവീക്ഷണത്തോടെയല്ലാത്തവർ കാട്ടുപോത്തുകളുടെ ഇടയിൽ ചെന്നുപെട്ട ഒറ്റയാൻ സിംഹത്തെപ്പോലെ അവിടെ അപഹാസ്യ നാകും. ഇത്തരം നിരീക്ഷണങ്ങൾ ഉള്ളടക്കുന്ന ജീവിതമാതൃകയെന്ന അത്യന്തം ഗൌരവമുള്ള ആശയം നിത്യനൂതനമാണല്ലോ. ഒരു തലമുറക്കാല ത്തിനുള്ളിൽ വന്നുസംഭവിക്കുന്ന പരിവർത്തനങ്ങൾ വളരെ കൂടുതൽ അസ്വസ്ഥതകൾക്ക് കാരണമാകുമെന്ന് തീർച്ചയാണ്.

ജർമ്മൻ ഭാഷാ ലിപി
ജർമ്മൻ ഭാഷയുടെ തനത് ഐഡി ന്റിറ്റി വ്യത്യസ്തതകളേറെ നിറഞ്ഞി രിക്കുന്ന ഒരു സാംസ്കാരികതയിൽ യൂറോപ്പിൽ അവ തീർത്തും അന ന്യമായിട്ടുള്ള ഒരു യാഥാർത്ഥ്യമാ ണ്. തങ്ങളുടെ എണ്ണത്തിലും വർണ്ണ ത്തിലും വൈവിദ്ധ്യം നിറഞ്ഞ വിവിധയിനം ബ്രഡ്ഡ്കളും, പ്രിയപ്പെ ട്ട ബീയറും വൈനും ആസ്വദിക്കു ന്ന ഈ നാടിന്റെ കഥകൾ പറയുന്ന ഭാഷയുടെ ലോക സാംസ്കാരിക പൈതൃകം ചരിത്ര വസ്തുതകളാണ്. ശരിയാണ്, പാശ്ചാത്യ സമൂഹത്തി ൽ നാൾതോറും ഇംഗ്ലീഷ്  ഭാഷയും സാഹിത്യവും വളരെയധികം  പ്രധാനപ്പെട്ടതാണ്; അത് കണ്ണും കാതും ഉള്ളവർക്ക് ആർക്കും ഈ വസ്തുത നിഷേധിക്കുവാൻ കഴിയുകയില്ല. സ്വന്തം മാതൃഭാഷ സ്വന്തം രാജ്യത്ത് നിലനില്പ്പിനു വെല്ലുവിളിയായും  മറുഭാഷകൾ ആധിപത്യം കവർന്നു അവിടെ വന്നു നിൽക്കുന്നതും മാതൃഭാഷയുടെ വ്യക്തിത്വത്തിന് കളങ്കം ഉണ്ടാക്കും. അതായത് ഇംഗ്ലീഷിന്റെ കൂടുതൽ  ഏറിവരുന്ന കടന്നു കയറ്റത്തിൽ ജർമ്മൻ ഭാഷയ്ക്ക്‌ ക്ഷീണമുണ്ടാക്കും.

ജർമ്മൻ രാഷ്ട്രീയം ഈയൊരു വിഷമവിഷയം ഗൌരവപൂർവം ശ്രദ്ധിക്കുമോ ? മൂന്നിൽരണ്ട് ഭാഗം പേർക്കും ഔദ്യോഗികഭാഷയിൽ, ജർമ്മൻ ഭാഷ, പ്രശ്നമായി തോന്നുന്നില്ലായെങ്കിൽ അത് തൃപ്തികരമായ സ്ഥിതിയാണ്. എന്നാൽ മഹത്തായ ജർമ്മൻ ഭാഷ ഒരു പ്രാദേശിക ഭാഷയായി തരം താഴ്ത്തപ്പെട്ടുപോയാൽ? ഇതിൽ നിന്നും ആരായിരിക്കും ലാഭം കൊയ്യുന്നത്? മാതൃഭാഷ ഉപയോഗിക്കുന്നവർ ആയിരിക്കില്ല. ഇതിൽ അപരിചിതമായി തോന്നുന്ന ഒരു പ്രസക്തകാര്യം, ജർമ്മൻ ഭരണഘടന നിർമ്മിച്ച്‌ എഴുതിയിരിക്കുന്നത് ജർമ്മൻഭാഷയിലും അതേസമയം ജർമ്മൻ കോടതി കളിൽ ഏറെക്കൂടുതൽ ഇംഗ്ലീഷും പ്രയോഗത്തിൽ ആണെന്നുള്ളതും ആണ്. ഇത് നിഴലിക്കുന്നത് തെറ്റായ ദിശയിലേയ്ക്കാണോയെന്ന ദുരൂഹത നിഴലിക്കുമ്പോഴാണ്.

എന്തായാലും ശരിയിതാണെന്നു നമുക്ക് സമ്മതിക്കാതെ വയ്യ. കഴിഞ്ഞ കാലങ്ങൾ ലോകത്തിലെ അതിശ്രേഷ്ഠ ബുദ്ധിജീവികളുടെ അഭിമാന ഭാഷയായിരുന്നു ജർമ്മൻ ഭാഷയെന്നതിനു തെളിവുകൾ നിരത്താനേറെ യുണ്ട്. ശ്രേഷ്ഠ ജർമ്മൻ ഭാഷയ്ക്ക് പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലും ലോകഭാഷയുടെ മുമ്പിൽ യുഗചൈതന്യം ഉണ്ടായി. അത് രാഷ്ട്രീയമോ സാമ്പത്തികമോ വിനിമയ സംബന്ധമോ ആയിട്ടുള്ള കാരണങ്ങളാലല്ല. മറിച്ച് ജർമ്മൻഭാഷയിൽ അന്തർദ്ദേശീയമായി സമീപ കാലഘട്ടംവരെയും എഴുതപ്പെട്ടിട്ടുള്ള തത്വശാസ്ത്രപരവും സാഹിത്യപര വും വളരെയേറെ അർത്ഥവത്തുമായ സാഹിത്യകൃതികളാണ് ഈ മഹത്ചൈതന്യം ജർമ്മൻ ഭാഷയ്ക്ക് സമ്മാനിച്ചത്‌.

ഒരു ഭാഷയുടെ, അത് ഏതു ജനവിഭാഗത്തിന്റെ ഭാഷയുമാകട്ടെ, വിനിമയം നിർണ്ണയിക്കുവാനും നിർവചിക്കുവാനും ശ്രമിക്കുന്നത് ശ്രമകരവുമാണ്. ജർമ്മൻ ഭാഷ ഒരു യുഗ ചൈതന്യമുള്ള ഭാഷയാണ്‌. അപ്പോൾ ഒരു സാധാരണ ജർമ്മൻപൗരൻ, "ജർമ്മൻ ഭാഷ പ്രയാസമേറിയ ഭാഷ " (Deutsche Sprache, Schwere Sprache)"എന്ന് സ്വയം ഏറ്റു പറയുന്നതിൽ എന്തോ കഴമ്പുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു.  ജർമ്മൻ ഭാഷയുടെ രക്ഷ ആരുടെ കരങ്ങളിലാണ് സുരക്ഷിതമാകുന്നത് ?//-

ധ്രുവദീപ്തി -
("കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന "പ്രതിച്ഛായ" വാരികയിൽ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനം. )
------------------------------------------------------------------------------------------------------------------------------

Freitag, 15. August 2014

ധ്രുവദീപ്തി // സ്വാതന്ത്ര്യ ദിനാശംസകൾ!



" ഏറ്റവും നിസ്സാരസൃഷ്ടിയെക്കൂടി തന്നെപ്പോലെ തന്നെ സ്നേഹിക്കാൻ കഴിയുന്ന ആളിനേ സാർവ്വലൗകികവും സർവ്വ വ്യാപിയുമായ സത്യാത്മാവിനെ ദർശിക്കാനാവു. സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ്" / മഹാത്മാ ഗാന്ധി. 
സ്വാതന്ത്ര്യ ദിനാശംസകൾ!

Dienstag, 12. August 2014

ധ്രുവദീപ്തി // Religion / Faith / വിശുദ്ധ ഗ്രന്ഥം: വിശ്വാസത്തിന്റെ വാതിൽ / Dr. Andews Mekkattukunnel

 Religion / Faith /
വിശ്വാസത്തിന്റെ വാതിൽ


Dr. Andews Mekkattukunne


ദൈവവചനവും ദൈവശാസ്ത്രവും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തിക്കൊണ്ട്‌ സത്യവിശ്വാസത്തിന്റെ വാതിൽ ചൂണ്ടിക്കാണിച്ചു തരുകയാണ്‌ ലേഖകൻ. ദൈവ ശാസ്ത്ര പണ്ഡിതനും വടവാതൂർ സെന്റ്‌ തോമസ്‌ മേജർ സെമിനാരി പ്രൊഫസറുമായ റവ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ അപ്പസ്തോലന്മാർ നൽകിയ സുവിശേഷ ഗ്രന്ഥത്തിലൂടെ വെളിപ്പെടുത്തിയ വിശ്വാസ വാതിലിന്റെ ദൈവശാസ്ത്രപരമായ ആഖ്യാനം നല്കുന്നു (ധ്രുവദീപ്തി).


"തിരുസഭയിൽ വിശ്വസ്തതാപൂർവം കൈമാറപ്പെടുന്ന ദൈവവചനവും തന്റെ ശിഷ്യരുടെ ജീവനായി നൽകപ്പെട്ടിരിക്കുന്ന ജീവന്റെ അപ്പവും (യോഹ 6,51) ആഹരിക്കാനുള്ള താൽപര്യം നമ്മൾ കണ്ടെത്തേണ്ടതുണ്ട്" (വിശ്വാസത്തിന്റെ വാതിൽ,3).



Rev. Dr. Andrews
Mekkattukunnel
ദൈവം സ്വയം വെളിപ്പെടുത്തുന്നതുവഴി മനുഷ്യർക്കായി വിശ്വാസത്തിന്റെ വാതിൽ തുറന്നു നൽകുന്നതിന്റെ വിവരണമാണ് വിശുദ്ധഗ്രന്ഥം. അവിടുത്തെ വെളിപ്പെടുത്തലുകളെ മൂന്നു ഗണങ്ങളായി മനസ്സിലാക്കാം.

1- തന്നെക്കുറിച്ച് തന്നെ. 2- മനുഷ്യനെക്കുറിച്ച്. 
3- പ്രപഞ്ചത്തെക്കുറിച്ച്.

ദൈവം നേരിട്ടല്ല, പ്രകൃതിയിലൂടെയും മനുഷ്യചരിത്രത്തി ലൂടെയും തിരഞ്ഞെടുത്ത വ്യക്തികളിലൂടെയുമാണ് വെളിപ്പെടുത്തുന്നത്. താൻ വെളിപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന സത്യം മനുഷ്യർക്ക്‌ മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കുവാൻ വേണ്ടി ചില വ്യക്തികളെ ദൈവം തെരഞ്ഞെടുക്കുന്നു. അവരാണ് ദൈവീക പ്രചോദനത്തിലും നിയന്ത്രണത്തിലും സഹമനുഷ്യർക്കു മനസ്സിലാകുന്ന രീതിയിൽ  ദൈവീകവെളിപാട് അവതരിപ്പിക്കുന്നത്.

വായിക്കുന്ന അഥവാ വായിച്ചു കേൾക്കുന്ന വ്യക്തികളുടെ ഭാഷാസങ്കേതങ്ങളും ശാസ്ത്രസങ്കൽപങ്ങളും സാഹിത്യശൈലികളും അവലംബിച്ചാണ് വിശുദ്ധഗ്രന്ഥ കർത്താക്കൾ ദൈവീകസത്യങ്ങൾ ആവിഷ്കരിക്കുന്നത്. ഈ വിവരണങ്ങളുടെ അർത്ഥം ശരിക്കു മനസ്സിലാകണമെങ്കിൽ വിശുദ്ധ ഗ്രന്ഥം രചിക്കപ്പെട്ട കാലത്തെ മനുഷ്യന്റെ ശാസ്ത്രസങ്കല്പങ്ങളും ഭാഷാസാഹിത്യശൈലികളും ഗ്രഹിക്കണം. ഇന്നത്തെ നമ്മുടെ അറിവിന്റെയും അനുഭവത്തിന്റെയും അളവുകോൽ ഉപയോഗിച്ച് നൂറ്റാണ്ടുകൾക്കു മുമ്പ് രൂപപ്പെട്ട ബൈബിളിനെ സമീപിക്കുന്നത് ശരിയല്ല.

വിശുദ്ധഗ്രന്ഥത്തിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളുടെ കർത്താവ് മോശയാണ് എന്നത് യഹൂദരുടെയും (പുറ  17, 4; നിയമാ. 31, 9; ജോഷ്വ 8, 32) ക്രൈസ്തവരുടെയും (യോഹ 5, 45 നടപടി 3, 22; റോമ 4, 19) വിശ്വാസമാണ്. പൂർവപിതാവായ അബ്രാഹത്തെ ദൈവം പ്രത്യേകവിധം തെരഞ്ഞെടുത്തു എന്നത് ഇസ്രായേൽ ജനത്തിനുണ്ടായിരുന്ന അടിസ്ഥാന ബോദ്ധ്യമായിരുന്നു. എവിടെ പോയാലും അവിടെയെല്ലാം അവരെ പരിപാലിച്ചു നയിക്കുമെന്നും അവരെ ഒരു വലിയ ജനതയാക്കുമെന്നും ദൈവം അബ്രാഹത്തിനും അദ്ദേഹത്തിൻറെ പിൻ തലമുറക്കാർക്കും വാഗ്ദാനം നൽകിയിരുന്നു എന്നുള്ളത് ജനത്തിനിടയിൽ കഥാരൂപത്തിൽ പ്രചരിച്ചിരുന്നു. ഈജിപ്തിൽ നിന്നുള്ള വിമോചനത്തെ ഈ വാഗ്ദാനങ്ങളുടെ പൂർത്തീകരണമായാണ് മോശ ദർശിച്ചത്. അടിമത്തത്തിൽ നിന്ന് ജനത്തെ മോചിപ്പിച്ചതും, മരുഭൂമിയിലൂടെ നയിച്ചതും, സീനായ് മലയിൽ വച്ച് ദൈവവുമായുള്ള ഉടമ്പടിയുടെ മദ്ധ്യസ്ഥനായി വർത്തിച്ചതും കാനാൻദേശത്തിന്റെ പടിവാതിൽക്കൽ വരെ എത്തിച്ചതുമെല്ലാം മോശയാണല്ലോ.

ഇസ്രായേലിന്റെ വിമോചന ചരിത്രം രേഖപ്പെടുത്തിയ മോശ, അതിനാമുഖമായി പൂർവപിതാക്കന്മാരുടെ ചരിത്രം അവതരിപ്പിച്ചു. ഇസ്രായേൽ ചരിത്രത്തിൽ അനുഭവവേദ്യമായ ദൈവത്തിന്റെ രക്ഷാകര പ്രവർത്തനങ്ങളുടെ വെളിച്ചത്തിൽ അബ്രാഹത്തിന്റെയും പ്രപഞ്ചത്തിന്റെതന്നെയും ഉത്ഭവം തേടിയുള്ള മോശയുടെ അന്വേഷണമാണ് ഉല്പത്തി പുസ്തകത്തിലെ ആദ്യ അദ്ധ്യായങ്ങളിൽ കാണുന്നത്. ദൈവം മനുഷ്യർക്ക്‌ കൈമാറുവാൻ ഉദ്ദേശിച്ചിരുന്ന സന്ദേശം മോശയ്ക്കു നൽകി. അതുതന്നെ കേൾക്കുന്നവർക്ക് മനസ്സിലാകുന്ന രീതിയിൽ മോശ വിവരിച്ചു. ഈ വാചിക പാരമ്പര്യങ്ങളാണ് ക്രമേണ ലിഖിതരൂപം പ്രാപിച്ചു വിശുദ്ധ ഗ്രന്ഥത്തിൽ സ്ഥാനം പിടിച്ചത്.

മോശയും പത്തു പ്രമാണങ്ങളും
ചരിത്രത്തിൽപെടുന്ന, തെരഞ്ഞെടുത്തു നയിക്കുന്ന, ഉടമ്പടി ബന്ധത്തിലേർപ്പെടുന്ന ദൈവത്തെ ഇസ്രായേൽ ജനത്തിനു പരിചിതമാണ്. പ്രപഞ്ചത്തിന്റെ ചരിത്രവും മനുഷ്യചരിത്രവും അഭേദ്യമാംവിധം ബന്ധപ്പെട്ടാണിരിക്കുന്നത്. രണ്ടിന്റെയും അധിനാഥൻ ദൈവമാണ് എന്നതുതന്നെയാണ് ഈ ബന്ധത്തിന് അടിസ്ഥാനം. ചരിത്ര നിയന്താതാവിന്റെ പ്രവർത്തന ശൈലിയിൽ നിന്നാണ് ഇസ്രായേൽജനം പ്രപഞ്ച നാഥനായ സൃഷ്ടാവിനെക്കുറിച്ചുള്ള അറിവിലേയ്ക്ക് എത്തിയത്.

പഴയനിയമത്തിൽ മോശയുടെ ഗ്രന്ഥങ്ങൾക്ക് ശേഷം പ്രവാചക ഗ്രന്ഥങ്ങളാണ് പ്രാധാന്യം അർഹിക്കുന്നത്. ദൈവത്തോട് ഉടമ്പടി വിശ്വസ്തത പാലിക്കാനുള്ള ആഹ്വാനമാണ് പ്രവാചകരിൽ മുന്നിട്ടു നില്ക്കുന്നത്. ഈജിപ്തിൽനിന്നു വിമോചിപ്പിച്ചു വാഗ്ദത്ത ഭൂമിയിലെത്തിച്ച ദൈവം പിന്നീടുണ്ടായ അടിമത്തങ്ങളിൽ നിന്നും- പ്രത്യേകിച്ച് ബാബിലോണിയൻ അടിമത്തത്തിൽ നിന്നും- രക്ഷിക്കുന്നതിന്റെ ചരിത്രമാണ് പ്രവാചകഗ്രന്ഥത്തിലുള്ളത്. ഈ വിമോചനങ്ങൾ എല്ലാം മിശിഹായിൽ സംഭവിക്കാനിരുന്ന യഥാർത്ഥവും ശാശ്വതവുമായ വിമോചനത്തിന്റെ മുന്നോടികൾ മാത്രമായിരുന്നു.

ദൈവവചനം പ്രഘോഷിക്കപ്പെടുകയും തതനുസൃതം ദൈവകൃപയ്ക്ക് കീഴിൽ പരിവർത്തന വിധേയമാകാൻ മനുഷ്യൻ തന്റെ ഹൃദയം സമർപ്പിക്കുകയും ചെയ്യുമ്പോൾ മാത്രമേ വിശ്വാസത്തിന്റെ പടിവാതിൽ കടക്കുവാൻ അവനു സാധിക്കുകയുള്ളൂ (വിശ്വാസവാതിൽ,1). വിശ്വാസവാതിലിലൂടെ പ്രവേശിക്കുന്ന തിനുള്ള രണ്ടു വ്യവസ്ഥകളാണ് ഇവിടെ സമർപ്പിക്കുന്നത്. ദൈവവചന പ്രഘോ ഷണവും മനുഷ്യഹൃദയത്തിന്റെ പ്രത്യുത്തരവും. മനുഷ്യരായ നമുക്കുവേണ്ടി വിശ്വാസവാതിൽ ആദ്യമായി തുറക്കപ്പെട്ടത്‌ ദൈവം സ്വയം വെളിപ്പെടുത്തുവാൻ തിരുമനസ്സായതോടുകൂടിയാണ്.

സൃഷ്ടിയുടെ ആരംഭം മുതൽ പഴയ നിയമത്തിലുടനീളം ദൈവം തന്റെ ഈ വെളിപ്പെടുത്തൽ തുടർന്നുവെങ്കിലും മനുഷ്യനായവതരിച്ച ഈശോമിശിഹായിലാണ് അത് പൂർണ്ണമായത്. ദൈവത്തിന്റെ ജീവനിലേയ്ക്ക് നമ്മെ പ്രവേശിപ്പിക്കുന്ന യഥാർത്ഥ വാതിൽ നസ്രായനായ ഈശോമിശിഹായിലാണ്. വാക്കിലും പ്രവർത്തികളിലും കൂടി അവിടുന്നു പ്രഘോഷിച്ച സുവിശേഷസന്ദേശം നമുക്ക് ഈ വാതിൽ കാണിച്ചു തന്നു.

സ്വയം വെളിപ്പെടുത്തുന്ന ദൈവത്തിനു വിശ്വാസത്തിൽനിന്നു വരുന്ന അനുസരണം (റോമ 13, 26; 2 കോറി 10, 5-6) മനുഷ്യന് നല്കണം. ദൈവവചനത്തിലൂടെ വെളിപ്പെടുന്ന ദൈവഹിതത്തിനുള്ള സമ്പൂർണ്ണമായ സമർപ്പണമാണ് വിശ്വാസത്തിന്റെ കാതൽ (ദൈവാവിഷ്കരണം, 5). ദൈവേഷ്ടപ്രകാരമുള്ള അനുദിന ജീവിതമാണത്.
    

/ ധ്രുവദീപ്തി
  

Donnerstag, 7. August 2014

ധ്രുവദീപ്തി //Autobiography Journey of a Missionary Priest- My formation / Rev. Fr. George Pallivathukkal


ധ്രുവദീപ്തി



A collection of the experiences of fifty years 
of a Missionary Priest in 
central India.

Fr. George Pallivathukal

(... During the last year of our High School in 1953, a German Divine word Missionary priest from Indore, Fr.Zimmerman S.V.D. came to our school and addressed us inviting us to Indore.We were a class of 50 students, 32 boys and 18 girls. Of these 17 boys went for priestly studies and 13 girls joined convent....)(continuation from part II...Dhruwadeepthi.com).

chapter III-

My formation begins-

Jabalpur-India
With my background as narrated above it was but natural That I offered to become a priest to serve in the Missions. I shared my intention with T.C. Joseph, the secretary of the parish Mission League. He too was thinking in the same way. Both of us shared our intention with the parish priest Fr. Abraham Thekkemury. He first asked us to join our own diocesan seminary at Changanassery. When he realized that we were firm in our decision to join a mission diocese he consented. Since we were not sure which diocese to join Fr. Abraham advised us to join the St. Joseph's Mission Home, Pala. Mission home functioned as a minor seminary for those who were desirous of going to work in the missions. While staying and studying there we could choose the diocese or the religious congregation we wanted to join.

The next day we went to the Mission Home,Pala along with Fr. Jacob Kanjirathinal the Manager of our school and met the Rector Mgr. Jacob Vellaringattu. Fr. Jacob Kanjirathinal had a private talk with the Rector and we had lunch together and returned. It was an amazing encounter before we joined the seminary. We were grateful to the lord of the Harvest for simplifying our entry into the seminary making it tension free.

One year in the Mission Home.

On the first of July 1953, after completing our matriculation, both Bro.T.C.Joseph and I joined the Pala Mission Home. Just half an hour before me another person had joined the same institution for priestly studies who providentially became my life long companion. He was Bro. Joseph Thoyalil. Today, 59 years after our first meeting, we are together and supporting each other.

Those days St.Joseph's Mission Home and the Good Shepherd Minor Seminary for Pala diocese were functioning together under the same staff. besides Fr. Rector Mgr. Jacob Vellaringattu we had as our Superiors Fr. George Vayalil M.S.F.S, Fr. N.M. Varkeyachan Nedumgottil and Bro. A.K. Augustine to teach various subjects. Bishop Sebastian Vayalil of Pala diocese used to come regularly once a week and give us one hour talk on priestly spirituality.

Latin was a tough Language. Many brothers could not cope with the study of the Language and soon became drop outs of our seminary. Br.T.C. Joseph was one of them. English was given much importance. English was the spoken language of the community. We owe much to Bro. A.K.Augustine, a committed lay person for his painstaking efforts to impart and inculcate in us a love for learning this language. Life in the Mission Home was not easy at all. Food was very frugal. Remarks were hurting and humiliating. Only aperson who had a strong desire to become a priest could survive there. But today when we look back we can see that the Lord was then preparing us for the tough life of the Missions in the future.

In the Mission Home, Vocation promoters from various diocese and religious congregations used to visit and address us. On the 1st of January 1954 two priests from Jbalpur, Fr. Meesters O'Praem, Rector of the St.Augustine's Seminary, Jabalpur and Fr. Joseph Thaliath visited the Mission Home and spoke to us. Fr. Meesters said that thea would welcome any one who had an average intelligence, a good stomach and a sense of humor. Six of my companions, including Bro. Joseph Thoyalil, decided to join Jabalpur. With the permission of the Vice Rector, Fr. Vayalil I went home and called my friend T.C. Joseph Thazhathedam to come and meet the priests from Jabalpur. He too was accepted for Jabalpur. I was still undecided. Mgr. Vellaringattu persuaded me to join the Patna Jesuits. Fr. George Vayalil was asking me to join the M.S.F.S. I do not know why I was inclined to become a diocesan priest. My companion from Jabalpur, T.C. Joseph, was writing to me often giving me news about Jabalpur and inviting me to join them.

I choose Jabalpur.

God had a plan for me. He had destined Jabalpur for me. When I completed my first year Minor Seminary course in the Pala Mission Home, I sent an application letter to Mgr. C. Dubbelman the Prefect Apostolic of Jabalpur along with the recommendation letter of the Rector for admission to his Prefecture. Jabalpur was not a diocese in those days. By return Post I received the reply from Mgr. Dubbelman admitting me to his prefecture. Jabalpur was my first and the last choice.

Rev.Fr.George Pallivathukkal
I arrived in Jabalpur on the 3rd of July 1954, the feast day of St.Thomas, the apostle of India. That was an auspicious day to join a Mission diocese to continue the apostolate St.Thomas had started 2000 years ago in our land. Two days later, on the 5th July 1954 Jabalpur was declared a diocese and Mgr. Conrad Dubbelman O'Praem was appointed the first Bishop of the new diocese. When we seminarians went to greet the newly appointed Bishop he said that we, the new seminarians had brought this blessing to the diocese. Welcoming us Mgr. Dubbleman said that " from now on Jabalpur diocese will be your new home." He was very fatherly and had much concern for us seminarians.

I did the second year of my minor seminary course in St Augustine's Jabalpur. Here teaching was serious at all. In the Mission Home,besides the Latin grammer which was a very tough subject, we had to study the writings of Cicero, Julius Caesar and the summary of the sacred writings etc. in Latin. By the end of the first year of minor seminary course we could converse in Latin. The seminarians after the second year had to face competitive exams for admissions in the pontifical Seminary, Alwye, Papal Seminary, Kandy, Sri. Lanka, and Propaganda, Rome. In jabalpur we were given a Latin grammar book meant for beginners in Cambridge Schools. Studying this book was like a child's game for me.

God had other Plan

In June 1955 six of us from St.Augustine's Jabalpur were sent to the Major Seminary at Ranchi, Jharkhand. Bro.T.C. Joseph my childhood friend and companion was one of them. Bro. Joseph Thoyalil spent only a few months in the minor seminary, Jabalpur and he had gone to the Major Seminary a year earlier. So he became my senior in St.Albert's.

God had other plans for Bro.T:C. Joseph. He had to leave the seminary a second time while he was in the first year of Philosophy because he had damaged his left eye while playing Basket Ball. Not to have both eyes was an impediment towards becoming a priest according to the old canon law. His dismissal brought much sorrow to us, especially to me. He went home and got married and had two children. He got a job in our parish High School. He died of a paralytic stroke in his late sixties. By divine providence I was at home when he died and the lord gave me the privilege of conducting his funeral rite and of laying him to eternal rest.

തുടരും -  ധ്രുവദീപ്തി
     

Dienstag, 5. August 2014

ധ്രുവദീപ്തി // Faith and Life / പ്രാർത്ഥനയിലെ ശരിയും തെറ്റും / Fr. Dr. Dr. Joseph Pandiappallil

ധ്രുവദീപ്തി // Faith and Life / 

പ്രാർത്ഥനയിലെ ശരിയും തെറ്റും

 Fr. Dr. Dr. Joseph Pandiappallil

  Fr. Dr. Dr. Joseph
Pandiappallil


പ്രാർത്ഥിക്കുന്നവരാണ് മനുഷ്യരിൽ ഭൂരിപക്ഷവും; പ്രാർത്ഥിക്കാത്തവരുമുണ്ട്. പ്രാർത്ഥിക്കുന്നവരിൽ ത്തന്നെ ശരിയായ രീതിയിൽ പ്രാർത്ഥിക്കുന്നവരും തെറ്റായ രീതിയിൽ പ്രാർത്ഥിക്കുന്നവരുമുണ്ട്. പ്രാർ ത്ഥിക്കുന്നവരെ ദൈവീകരായും ദൈവാന്വേഷകരാ യും നാം പൊതുവെ കരുതുന്നു. പ്രാർത്ഥിക്കാത്തവരെ ലൗകീകരായും.

ശരിയായി പ്രാർത്ഥിച്ചാലേ പ്രാർത്ഥനയാകൂ. തെറ്റായ പ്രാർത്ഥന പ്രാർത്ഥനയും അല്ല. പ്രാർത്ഥന പാളിപ്പോകുമ്പോൾ അത് വെറും പ്രഹസനമായി മാറുന്നു.

പ്രാർത്ഥനയിലെ തെറ്റും ശരിയും വേർതിരിച്ചറിയുവാനുള്ള മാനദണ്ഡം ഈശോ തന്നെ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ അളവുകോലാൽ നമ്മെ അളന്നു നാം ശരിയായി പ്രാർത്ഥിക്കുന്നവരൊ അല്ലയോ എന്ന പരിശോധന നമ്മുടെ ജീവിതത്തെ ശരിയായ പ്രാർത്ഥനാജീവിതമാക്കി മാറ്റാൻ സഹായിക്കും തീർച്ച.

ഉപമയിലൂടെയുള്ള പ്രബോധനം-

ഈശോയുടെ പ്രബോധനങ്ങളിൽ പലതും ഉപമയിലൂടെയാണ് ദർശിക്കുന്നത്. പ്രാർത്ഥനയിലെ തെറ്റും ശരിയും വിവേചിക്കുന്നതും ഉപമ വഴിയാണ്.

ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമ-

ചുങ്കക്കാരനും ഫരിസേയനും 
പ്രാർത്ഥനയിൽ
യൂദരുടെ പ്രാർത്ഥനാ ശുഷ്ക്കാന്തി പ്രസിദ്ധമാണ്. പ്രാർത്ഥിക്കേണ്ട നേരത്ത്, തെരുവിലാണേൽപോലും അവർ പ്രാർത്ഥിക്കും. പ്രാർത്ഥിക്കേണ്ട സമയത്ത് തെരുവിലായിപ്പോകാൻ ശ്രമിച്ചെന്നും വരും!. യാചന (സങ്കീ. 25), അനുരജ്ഞന ശുശ്രൂഷ (സങ്കീ: 51) കൃതജ്ഞതാ പ്രകാശനം (ലൂക്കാ.1:46-53) സ്തുതി (ലൂക്കാ: 67-79) തുടങ്ങി വിവിധയിനം പ്രാർത്ഥനാരീതികൾ യൂദർക്കിടയിൽ പ്രചാരമുണ്ട്. സോദോം ഗോമോറ നഗരങ്ങൾക്കുവേണ്ടി ദൈവത്തോട് വാദിക്കുന്ന അബ്രാഹാമും (ഉത്പ. 18:22-23) ജനത്തിനുവേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്ന മോശയും (പുറ. 32:22-14, 30-32) നന്ദി പ്രകാശിപ്പിക്കുന്ന ദാവീദും (2.സാമു.7:18-29) പ്രാർത്ഥിക്കുന്ന ജറമിയ (ജെറെ.32: 16-25), ഏശയ്യ (ഏശ 6:1-11) പ്രവാചകന്മാരും പ്രാർത്ഥനയുടെ മാതൃകകളായി യൂദർ കരുതിയിരുന്നു. ഇതൊന്നും ഈശോ തള്ളിപ്പറയുന്നില്ല. നിയമം ഇല്ലാതാക്കലല്ല, പൂർത്തീകരിക്കലാണ് അവിടുത്തെ ലക്ഷ്യം.  പ്രാർത്ഥന യുടെ നേരമോ രൂപമോ ഘടനയോ മാറ്റി മറിക്കണമെന്നു അവിടുന്നു ആഹ്വാനം നൽകുന്നുമില്ല. മറിച്ച് പ്രാർത്ഥിക്കുന്നവന്റെ മനോഭാവം ശുദ്ധമായിരിക്കണമെന്ന് നിർദ്ദേശവും തെറ്റായ ഭാവം അഹംഭാവം പുലർത്തുന്നവർക്കൊരു താക്കീതുമാണ് ഈശോയുടെ പ്രബോധനം. ഫരിസേയന്റെയും ചുങ്കക്കാരന്റെയും ഉപമയുടെ കാതൽ ഇതാണ്.

രണ്ടു ചിത്രങ്ങൾ-

ഒരാൾ ഫരിസേയൻ, മറ്റെയാൾ ചുങ്കക്കാരൻ. ഈ ഉപമയിൽ രണ്ടു കഥാപാത്രങ്ങൾ മാത്രമേയുള്ളൂ. കഥ നടക്കുന്നത് ദേവാലയത്തിലാണ്.

നിയമാനുഷ്ഠാനത്തിന്റെ കാര്യത്തിൽ തീവ്രവാദിയാണ് ഫരിസേയൻ. അതായത്, അയാൾ നിയമത്തിൽ ജ്ഞാനം നേടുകയും നിയമാനുഷ്ഠാനത്തിൽ കാർക്കശ്യം പുലർത്തുകയും ചെയ്തിരുന്നു. അക്കാരണത്താൽ സമൂഹത്തിൽ ഫരിസേയന് പ്രഥമ സ്ഥാനം ഉണ്ടായിരുന്നു. പുത്തൻ നിയമങ്ങൾ നിർമ്മിക്കാൻ പോലും തങ്ങൾക്ക് അധികാരമുണ്ടെന്ന് അവർ അവകാശപ്പെട്ടിരുന്നു. അനുഷ്ഠാനത്തിൽ ആർക്കും ചോദ്യം ചെയ്യാനാവാത്ത വിധമുള്ള നിഷ്ഠയായിരുന്നു പുലർത്തിയത്‌. ഉദാ: വർഷത്തിലൊരിക്കൽ ഉപവസിക്കണമെന്നു നിയമം അനുശാസിക്കുമ്പോൾ ആഴ്ചയിൽ രണ്ടുപ്രാവശ്യം ഉപവസിച്ച് അയാൾ ശുഷ്ക്കാന്തി കാട്ടിയിരുന്നു. അങ്ങനെ ഫരിസേയൻ എല്ലാംകൊണ്ടും മാന്യനും തികഞ്ഞവനും സ്വീകാര്യനും!

നികുതിപിരിവുകാരനാണ് ചുങ്കക്കാരൻ. യൂദനെങ്കിലും റോമാക്കാരുടെ ഏജന്റ്. റോമിനുവേണ്ടി സ്വന്തക്കാരെ കുത്തിപ്പിഴിഞ്ഞു വിഹിതം കൊടുക്കുന്നവനും, എത്ര വേണമെങ്കിലും പിരിക്കാൻ സ്വാതന്ത്ര്യവുമുണ്ടായിരുന്നു. നിശ്ചിത തുക റോമിന് കൊടുത്താൽ മതിയായിരുന്നു. ആവശ്യം വന്നാൽ ഇതിനായി കൂലിപ്പട്ടാളത്തെ ഉപയോഗിക്കുവാനും വകുപ്പുണ്ടായിരുന്നു. അങ്ങനെ അന്യായമായി യൂദരുടെ പണം കൈവശപ്പെടുത്തി ആഡംബര സമന്വിതമായി ജീവിച്ചതിന്റെ പേരിൽ നാട്ടുകാരാൽ വെറുക്കപ്പെട്ടവനും ശപിക്കപ്പെട്ടവനും ആയിരുന്നു അയാൾ. ഏതെങ്കിലുമൊരു നല്ലകാര്യം താൻ ചെയ്തതായി ചുങ്കക്കാരൻ കരുതുന്നുമില്ല.

കഥാസാരം-

ചില പ്രത്യേക സ്വഭാവക്കാരെ ഉദ്ദേശിച്ചാണ് ഈശോ ഉപമ പറയുന്നത്. തങ്ങൾ നീതിമാന്മാരാണെന്ന ധാരണയിൽ തങ്ങളിൽത്തന്നെ ആശ്രയിക്കുകയും മറ്റുള്ളവരെ പുച്ഛിക്കുകയും ചെയ്യുന്നതുവരെ ഉദ്ദേശിച്ച് (ലൂക്കാ.18:9) ഉള്ളത്. ഒരു പ്രസ്താവനയോടെയാണ് ആരംഭം. " രണ്ടുപേർ പ്രാർത്ഥിക്കുവാൻ ദേവാലയത്തിലേയ്ക്ക് പോയി". അവരാരെന്നറിയുവാൻ ശ്രോതാക്ക ൾക്കപ്പോൾ  താല്പര്യമായി. അടുത്ത വാചകം അത് വ്യക്തമാക്കി. "ഫരിസേയനും ചുങ്കക്കാരനും"(ലൂക്കാ-18:10). ഇരുവരും വിശ്വാസ കാര്യത്തി ൽ അന്തരമില്ലാത്തവർ ആണ്. ഒരു ദൈവത്തിൽ വിശ്വസിക്കുന്നു. ഒരേ മതാത്മകത, ഒരേ സമുദായം, ഒരു ദേവാലയത്തിൽ പ്രാർത്ഥിക്കുന്നു. ഒരു നിയമം അനുഷ്ഠിക്കുന്നു. ഒരേ ബൈബിൾ ജീവിത നിയമമാക്കിയിരിക്കുന്നു. ഒരേ ജീവിതലക്ഷ്യം. പക്ഷെ രണ്ടു ജീവിത നിലവാരം! രണ്ടു സ്ഥാനമഹിമ, രണ്ടു സ്ഥലം, രണ്ടു ജീവിതവീക്ഷണം രണ്ടു മനോഭാവം. ചുങ്കക്കാരൻ നീതീകരിക്കപ്പെട്ടു. ഫരിസേയൻ നീതീകരിക്ക പ്പെട്ടില്ല. മനുഷ്യൻ നല്ലവരെന്നു വിധിച്ചവരെ ദൈവം ഉപേക്ഷിച്ചു. മനുഷ്യൻ ദുഷ്ടനെന്നു കരുതിയവൻ ദൈവത്തിനു സ്വീകാര്യമായി.

തെറ്റായ പ്രാത്ഥന-

ഫരിസേയന്റെ പ്രാർത്ഥന തെറ്റായ പ്രാർത്ഥന ആണ്. അതിന്റെ സ്വഭാവം ഈശോ വ്യക്തമാക്കുന്നു. ഫരിസേയൻ നിന്നുകൊണ്ട് പ്രാർത്ഥിച്ചു. "ദൈവമേ നിനക്ക് ഞാൻ നന്ദി പറയുന്നു"(ലൂക്കാ 18:11-12). സ്വന്തം പുണ്യപൂർണ്ണതയുടെ പേരിലാണ് ദൈവത്തിനയാൾ നന്ദി പറയുന്നത്. തനിക്കു പുണ്യമുള്ളതുകൊണ്ട് ദൈവതിരു മുമ്പിൽ നിവർന്നു നിൽക്കുവാൻ അർഹതയുണ്ടെന്നും അയാൾ കരുതി. ദൈവത്തിനൊപ്പം പ്രതിഷ്ഠിക്കൂയെന്ന കടുംകൈയാണ് ഫരിസേയൻ ചെയ്തത്. പ്രാർത്ഥന കണ്ടുമുട്ടലാണ് (encounter). കണ്ടുമുട്ടുമ്പോൾ തണ്ട് പാടില്ല. പ്രീശൻ തണ്ടോടുകൂടി ദൈവത്തെ കണ്ടുമുട്ടാനും സംഭാഷിക്കുവാനും ഒരുമ്പെട്ടു. കണ്ടു മുട്ടലിൽ "ഞാൻ മാത്രം" മുഴച്ചുനിന്നപ്പോൾ ഫരിസേയനുമുമ്പിൽ ദൈവത്തിന്റെ അനന്തമഹത്വം അപ്രസക്തമായിപ്പോയി. 'ഞാൻഭാവ'ത്തിന്റെ ഉത്തുംഗത്തിൽ ഉയർന്നുനിന്ന ഫരിസേയനെ ദൈവം കൈവിട്ടു. പ്രാർത്ഥനയിൽ കുറെ വളർന്നു കഴിയുമ്പോൾ ഞാൻ ഇമ്മിണി വലിയ ആളായെന്നും പ്രാർത്ഥിക്കുന്നവനും ദൈവാനുഭവമുള്ളവനും ആണെന്നുമൊക്കെ ചിലരെങ്കിലും ഭാവിക്കുന്നുണ്ടെന്ന കാര്യം മറച്ചുവയ്ക്കാനാവാത്ത സത്യമാണ്.

ഫരിസേയന്റെ തണ്ട് മാറത്തടിച്ചു നിലവിളിച്ചിരുന്ന ചുങ്കക്കാരന്റെ മേൽ പരനിന്ദയായി നിപതിച്ചു. അഹങ്കാരിയായ ഫരിസേയൻ സ്വയം മറ്റുള്ളവരുമായി താരതന്മ്യപ്പെടുത്തുകയാണ്. " ഞാൻ അക്രമികളും നീതിരഹിതരും വ്യഭിചാരികളു മായ മറ്റു മനുഷ്യരെപ്പോലെയോ, ഈ ചുങ്കക്കാരനെപ്പോലെയോ അല്ല" (ലൂക്കാ 18:11). ഞാൻ നീതിരഹിതനല്ല. അക്രമിയല്ല. വ്യഭിചാരിയല്ല. കള്ളനല്ല, കവർച്ചക്കാരനല്ല, വഞ്ചകനല്ല. ഫരിസേയൻ അല്ല. അല്ല അല്ല എന്ന മുറവിളി മുഴക്കി. താൻ ചെയ്തുകൂട്ടിയ വൻകാര്യങ്ങളുടെ പട്ടിക നിരത്തുകയും ചെയ്തു. ആഴ്ചയിൽ രണ്ടു പ്രാവശ്യം ഉപവസിക്കുന്നു. സമ്പാദിക്കുന്നതിന്റെയൊക്കെ ദശാംശം കൊടുക്കുന്നു. പിറകിൽ കിടന്നു മാറത്തടിക്കുന്ന ചുങ്കക്കാരനെപ്പൊലെ കെഞ്ചുവാനുള്ള ഗതികേട് തനിക്കില്ലെന്നും അയാൾക്ക്‌ തോന്നി. നീതിരഹിതമായി വിധിക്കുകയാണയാൾ. കരയുന്നവനെ കരുണയില്ലാതെ അയാൾ മന:പൂർവ്വം അവഹേളിക്കുന്നു.

 ഒരോരുത്തരുടെയും ദൈവാനുഭവത്തിന്റെ തോത് മറ്റുള്ള ആരുടേതിനോടും താരതന്മ്യപ്പെടുത്തുവാനാകില്ല. മൌലീകമാണ്. താരതന്മ്യങ്ങൾക്ക് അതീതവുമാണ്. ആർക്കും ആരെയും വിധിക്കുവാൻ അധികാരമില്ല. ദൈവം മാത്രമാണ് യതാർത്ഥ വിധികർത്താവ് (ലൂക്കാ 6:37). ഫരിസേയൻ കാരുണ്യമില്ലാതെ ചുങ്കക്കാരനെ പഴിച്ചു. അന്യരുടെമേൽ പഴിചാരാൻ അധികാരം അയാൾക്കെവിടെന്നു ?

ശരിയായ പ്രാർത്ഥന-

ചുങ്കക്കാരൻ കരുണയ്ക്ക് വേണ്ടി കേഴുന്നു."ദൂരെനിന്ന് സ്വർഗ്ഗത്തിലേയ്ക്ക് കണ്ണുകൾ ഉയർത്താൻ പോലും ധൈര്യപ്പെടാതെ മാറത്തടിച്ചു കൊണ്ട് ദൈവമേ പാപിയായ എന്നിൽ കനിയേണമേ എന്ന് ചുങ്കക്കാരൻ പ്രാർത്ഥിച്ചു (ലൂക്കാ 18:3).ദൈവത്തിന്റെ മുമ്പിലാണ് കരുണ തേടിയുള്ള ഈ യാചന, താൻ തെറ്റുകളുടെ കൂമ്പാരമാണെന്ന് അയാൾക്കറിയാമായിരുന്നു. നീതിയല്ല, കരുണയാണ് അയാൾക്ക് ആവശ്യം. സമൂഹത്തിനു മുമ്പിലും ചുങ്കക്കാരൻ കരുണ തേടുന്നു. ദേവാലയത്തിലെ ഒടുവിലത്തെ സ്ഥാനം ഇക്കാര്യം ചിത്രീകരിക്കുന്നു. ജീവിതവൃത്തി ചുങ്കം പിരിക്കലായി പോയതാണിതിന് കാരണം. നാണക്കേടും കൊണ്ട് ദേവാലയത്തിന്റെ ഒരൊഴിഞ്ഞ കോണിൽ അയാൾ കുനിഞ്ഞിരുന്നു.

യാഥാർത്ഥ്യബോധത്തിന്റെ വക്താവാണ്‌ ചുങ്കക്കാരൻ. തന്റെ തെറ്റുകൾ പൊറുക്കണേ എന്ന യാചന അയാളെ ദൈവതിരുമുമ്പിൽ സ്വീകാര്യനാക്കി. അന്യരുടെ പെരുത്ത തെറ്റുകള നിരത്തി തന്നേക്കാൾ വലിയ പാപികളുണ്ടല്ലോ എന്നോർത്ത് സമാധാനിക്കുകയല്ല ചുങ്കക്കാരൻ.

ദൈവതിരുമുമ്പിൽ താനാരാണെന്നതു മാത്രമായിരുന്നു അയാൾക്ക്‌ പ്രധാനം. ദൈവ തിരുമുമ്പിൽ താനൊന്നുമല്ലെന്നും ദൈവത്തിന്റെ കാരുണ്യം തനിക്കാവശ്യം ആണെന്നും അയാള് ഏറ്റുപറഞ്ഞു. ദൈവം മാത്രമാണ് യോഗ്യനെന്ന് ചുങ്കക്കാരൻ അറിഞ്ഞു. അതുകൊണ്ട് സ്വാശ്രയം ത്യജിച്ചു ഈശ്വരാശ്രയത്തിൽ അയാള് അഭയം പ്രാപിച്ചു. സ്വയം ഉയർത്താതെ ദൈവത്തെ പുകഴ്ത്തി മനുഷ്യന് മുമ്പിലും താൻ ഒന്നുമല്ലെന്നു മനസ്സിലാക്കി. വിനയത്തോടും ഹൃദയ വേദനയോടും കൂടി അയാൾ പ്രാർത്ഥിച്ചു. അഭിമാനിക്കത്തക്കതായി തന്നിൽ ഒന്നുമില്ലെന്ന് വിശ്വസിച്ചു.

രണ്ടു മനോഭാവങ്ങൾ-

The King David in Prayer-
old Bible 
ഈ ഉപമയിലെ രണ്ടു കഥാപാത്രങ്ങളിലൂടെ മനുഷ്യരുടെ രണ്ടു മനോഭാവങ്ങൾ ഈശോ വ്യക്തമാക്കുന്നു. താരതന്മ്യ പഠനത്തിലൂടെ ശ്രേഷ്ഠത അവകാശപ്പെടുന്നവനാണ് ഒരാൾ. സ്വന്തം പരാജയങ്ങൾ മാത്രം ദൈവതിരുമുമ്പിൽ നിരത്തിവയ്ക്കുന്നവനാണ് രണ്ടാമൻ. അന്യരെ വിധിച്ചു സ്വയം നീതീകരിക്കുന്നു, ഫരിസേയൻ. സ്വയാവബോധത്തോടെ ആരെയും വിധിക്കാതെ തിരുമുമ്പിൽ ഹൃദയം തുറക്കുന്നു, ചുങ്കക്കാരൻ. ദൈവത്തോടും സഹജരോടും കരുണ കാണിക്കാതെ താൻ വലിയവനെന്നു ചമയുന്നു, ഒന്നാമൻ. തന്റെ പാപങ്ങൾ പൊറുക്കണേയെന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്നു, രണ്ടാമൻ. മറ്റുള്ളവരെ പഴിച്ചു ചെറുതാക്കാൻ ശ്രമിക്കുന്നു, ഒരാൾ. പഴിക്കാനോ വിധിക്കാനൊ തുനിയാത്തവൻ, മറ്റെയാൾ. സ്വന്തം പൂർണ്ണത ദൈവത്തെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുന്നു, ഫരിസേയൻ. ചുങ്കക്കാരൻ പൂർണ്ണതയൊന്നും അവകാശപ്പെടുന്നില്ല.

ഫരിസേയൻ ചെറിയവരെ അവഗണിച്ചു. അവഹേളിച്ചു, പുറംതള്ളി. ചുങ്കക്കാരനാകട്ടെ, ചെറുതാകലിന്റെ സുവിശേഷം പ്രായോഗികമാക്കി. അങ്ങനെ ഈശോയുടെ മാതൃക അനുവർത്തിച്ച് ഒരു പ്രതീകമായി മാറി. എന്നാൽ ഒട്ടും അർഹിക്കാത്ത ആത്മാഭിമാനത്തിൽ ഊറ്റം കൊണ്ടവനാണ് ഫരിസേയൻ. ചുങ്കക്കാരനാകട്ടെ, ദൈവ തിരുമുമ്പിൽ വിനയപൂർവ്വം സാഷ്ടാംഗം പ്രണമിച്ചു. ചുങ്കക്കാരനെ ദൈവം നീതീകരിച്ചു. സ്വീകരിച്ചു. ഫരിസേയൻ ഒന്നുമില്ലാത്തവനും ഒന്നുമല്ലാത്തവനും ആയി ഭവിച്ചു. ദൈവതിരുമുമ്പിൽ തിരസ്ക്കരിക്കപ്പെട്ടു.

ദൈവതിരുമുമ്പിൽ ആയിരിക്കേണ്ടതുപോലെ ആയിരിക്കുന്നതാണ് യഥാർത്ഥ പ്രാർത്ഥന. ദൈവതിരുമുമ്പിലെ 'ആധികാരികമായ ആയിരിക്കൽ ' മനുഷ്യ ബന്ധങ്ങളിലും അനുദിന പ്രവർത്തനങ്ങളിലും പ്രതിഫലിക്കും. പിഴവില്ലാത്ത മനോഭാവ ശുദ്ധി കൂടിയേ തീരു. ദൈവരാജ്യത്തിന്റെ പ്രതീകമാണ് ഈ കഥ. ദൈവ രാജ്യം നേടാൻ ഈശോയെ അനുകരിക്കുകയും അനുഗമിക്കുകയും വേണം ചുങ്കക്കാരനെപ്പൊലെ ആയാൽ ദൈവരാജ്യം നേടാനാകും. ക്രിസ്താനുഗമനം സാധിതവുമാകും.//.-
 --------------------------------------------------------------------------------------------------------------------