Donnerstag, 31. Juli 2014

ധ്രുവദീപ്തി // Faith / Religion // കേട്ടത് പാതി, കേൾക്കാത്തത് പാതി / വൃദ്ധവിലാപം.../ ടി.പി.ജോസഫ് തറപ്പേൽ

ധ്രുവദീപ്തി :  Faith / Religion 


വൃദ്ധ വിലാപം. /

ടി.പി.ജോസഫ് തറപ്പേൽ

തുടർച്ച ...2


1924-ൽ പണിയാരംഭിച്ച് 1935 -ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച സുന്ദരമായ ദേവാലയം



2011 -ൽ കൊച്ചുമക്കളും രൂപതാ അധികാരികളും കൂടി ഡൈനമൈറ്റ് വച്ച് തകർത്തു. സൂചകാവശിഷ്ടങ്ങൾ യാതൊന്നുമില്ലാത്ത വിധത്തിൽ അപ്രത്യക്ഷമാക്കി. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലുവില.


ആമുഖം

ടി. പി. ജോസഫ് 
തറപ്പേൽ
ചെങ്ങളം ഇടവകയിലെ പ്രായവും പക്വതയുമുള്ള കുറേപേർ ചേർന്ന് തയ്യാറാക്കിയ ശതാബ്ദി സ്മരണിക ഇതിനകം പുറത്തുവന്നു കാണും. ഇല്ലെങ്കിൽ ഉടനെ പുറത്തുവരും. ആ കമ്മിറ്റിയിലേയ്ക്ക് ഞാൻ ക്ഷണിതാവായിരുന്നില്ല. അപ്പോൾ എനിക്ക് തോന്നി, ശതാബ്ദി ആഘോഷത്തെപ്പറ്റിയും, പള്ളിയുടെ ചരിത്രത്തെപ്പറ്റിയും എനിക്കറിയാവുന്ന ചില കാര്യങ്ങൾ സ്വന്തമായി പ്രകാശനം ചെയ്യണമെന്ന്. ഒരു ലഘുലേഖ എഴുതി. ആ ലഘുലേഖ ആർക്കും എതിരായിട്ടുള്ളത് അല്ല. കുറെ ചരിത്ര സത്യങ്ങൾ ഇടവകക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു എന്ന് മാത്രം. എന്റെ മനസാക്ഷിയനുസരിച്ച് സത്യമെന്ന് പൂർണ്ണ ബോദ്ധ്യമുള്ളവ മാത്രം. ആരുടെയെങ്കിലും മനസ്സിന് ലഘുലേഖ മുറിവ് വരുത്തുന്നതായാൽ അതിനു ഇപ്പോൾ തന്നെ മാപ്പുചോദിക്കുന്നു. ഇതിനു "വൃദ്ധ വിലാപം" എന്നാണു പേരു കൊടുത്തിരിക്കുന്നത്. കുറെ മാസങ്ങൾക്ക് മുമ്പ് "വൃദ്ധവിലാപം ഒന്ന് "എന്നപേരിൽ നൊവേന ഭക്തിയെപ്പറ്റി ഒരു കുറിപ്പ് ഇറക്കിയിരുന്നു. അതിന്റെ കുറെ ഫോട്ടോസ്ടാറ്റ് കോപ്പികളെ വിതരണം നടന്നുള്ളൂ. ഈ ലഘുലേഖ ചെങ്ങളം ഇടവകയിലെ എന്റെ സഹോദരന്മാർക്കും സഹോദരിമാർക്കും സഹൃദയരായ എല്ലാ വായനക്കാർക്കും സ്വല്പം വൈകിയാണെങ്കിലും ഒരു പുതുവത്സര സമ്മാനമായിത്തന്നെ ഞാൻ സമർപ്പിക്കുന്നു.

ശതാബ്ദിയാഘോഷത്തിരക്ക്-

2012 ഒക്ടോബർ രണ്ടാം തിയതി മുതൽ 2013 ഒക്ടോബർ ഒന്നാം തിയതി വരെ ചെങ്ങളം ഇടവകക്കാർ ശതാബ്ദിയാഘോഷത്തിന്റെ തിരക്കിലായിരുന്നല്ലോ. എന്നാൽ ഇതുവരെയും എനിക്ക് പിടികിട്ടാത്തത് ഈ ശതാബ്ദി എന്തിന്റെ ആയിരുന്നു എന്നുള്ളതാണ്. ശതാബ്ദി വർഷത്തെ കർമ്മപദ്ധതികൾ എന്ന ചെറുപുസ്തകത്തിൽ പറഞ്ഞിരിക്കുന്നത് ദൈവാലയത്തിന്റെ ശതാബ്ദി എന്നാണ്. എന്നാൽ കല്ലിട്ട തിരുനാളിന്റെ നോട്ടീസിൽ പറഞ്ഞിരിക്കുന്നത് ദൈവാലയത്തിന് കല്ലിട്ടതിന്റെ ശതാബ്ദിയെന്നാണ്. ബ. വികാരിയച്ചനും ഒരിക്കൽ പറഞ്ഞത് പള്ളിയുടെ ശതാബ്ദി അല്ല, കല്ലിട്ടതിന്റെ ശതാബ്ദി എന്നാണ്. നിജസ്ഥിതി എന്താണെന്നറിയാൻ ചരിത്രത്തിന്റെ താളുകൾ ഒന്ന് മറിച്ചു നോക്കാം. ചരിത്രത്തിൽ കൂടി നമുക്ക് പിറകോട്ടു നടക്കാം. പ്രസക്തഭാഗങ്ങൾ താഴെ ചേർക്കുന്നു. ഇവിടെ ആരാണ് ശരിയും തെറ്റും പറഞ്ഞത്?

മൂന്നു കാക്കകളെ ഛർദ്ദിച്ച കഥ.

പിറകോട്ടു നടപ്പ് ഒരു ചെറിയ കഥയോടെ ആരംഭിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു. ഏതാണ്ട് എഴുപത്തിയഞ്ച് വർഷങ്ങൾക്ക് മുമ്പ് ഞാൻ ചെങ്ങളത്തുള്ള പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലം. അന്നത്തെ മൂന്നാം ക്ലാസ്സിലെ മലയാളം പാഠാവലിയിൽ ഉണ്ടായിരുന്ന ഒരു കഥയാണ് ഇവിടെ ചുരുക്കത്തിൽ എഴുതിയിരിക്കുന്നത്.

ഒരാൾ മൂന്നു കാക്കകളെ ഛർദ്ദിച്ചു. ഛർദ്ദിച്ചതെല്ലാം കാക്കകൾ. വാർത്ത കേട്ട ഒരാൾക്ക് അത് വിശ്വസിക്കാൻ ബുദ്ധിമുട്ടു തോന്നി. അതുകൊണ്ട് അയാൾ വാർത്തയുടെ ഉറവിടം അന്വേഷിച്ചു യാത്രയായി. "ഇന്നാര് പറഞ്ഞു കേട്ടു, ഇന്നാര് പറഞ്ഞു കേട്ടു"... എന്നാണു എല്ലായിടത്തുനിന്നും കിട്ടിയ മറുപടി. കുറെ കഴിഞ്ഞപ്പോൾ ഛർദ്ദിച്ചത് രണ്ടു കാക്കകൾ എന്നായി വേറൊരാൾ. നമ്മുടെ അന്വേഷക കഥാനായകൻ പിന്നെയും അന്വേഷണം തുടർന്നു. കുറെക്കഴിഞ്ഞപ്പോൾ ഛർദ്ദിച്ചത് ഒരു കാക്കയെ എന്നായി. നമ്മുടെ ആൾ അന്വേഷണം അവിടംകൊണ്ടും നിറുത്തിയില്ല. അവസാനം ഛർദ്ദിച്ച ആളിന്റെ അടുത്തെത്തി സംഭവം ശരിയോ എന്ന് തെരക്കി. ആ മനുഷ്യൻ പറഞ്ഞു. "ഞാൻ കാക്കയെ ഛർദ്ദിച്ചില്ല, പക്ഷെ ഒന്ന് ഛർദ്ദിച്ചു, അത് കറുത്തിരുന്നു, അത്രമാത്രം". ഇതാണൊരാൾ മൂന്ന് കാക്കകളെ ഛർദ്ദിച്ച കഥയായി രൂപപ്പെട്ടത്. ആരും സത്യം അറിയുവാൻ മെനക്കെടുന്നില്ല. കേട്ടതു പാതി, കേൾക്കാത്തത് പാതി , 'കാള പെറ്റു കയറെടുത്തോളൂ" എന്ന മട്ടിൽ തിരക്കഥകൾ തയ്യാറാക്കുന്നു എന്ന് മാത്രം.

വിവിധ രേഖകൾ-

 2003ലെ ഡയറക്ക്ട്ടറിയിലും 2011-ലെയും, 1968 ലെ സുവർണ്ണ ജൂബിലി സ്മരണികയിലും 1988-ലെ പ്ലാറ്റിനം ജൂബിലി സ്മരണികയിലും എല്ലാം കുറിച്ച ചരിത്രരേഖകൾ ഒന്നുതന്നെയാണ്. 1968 ലെ ജൂബിലി സ്മരണികയിൽ ഇപ്രകാരം എഴുതിയിട്ടുണ്ട്:
"1912- ചെങ്ങളത്തെ കത്തോലിക്കാ വിശ്വാസികൾക്ക് ഒരു കുരിശുപള്ളി സ്ഥാപിച്ചു കിട്ടുന്നതിനു താല്പ്പര്യമുണ്ടായി. അതിനാവശ്യമായ സ്ഥലം തച്ചപറമ്പത്തു ഐപ്പ് അവിരാ ദാനം ചെയ്തു. വലിയ പറമ്പിൽ കരോട്ട് വർക്കി പോത്തൻ, തച്ചപറമ്പത്തു അവിരാ മാത്യൂ എന്നിവരായിരുന്നു അതിനു മുൻകൈ എടുത്തവർ. സ്ഥാപിക്കുന്ന കുരിശ് "കാഞ്ഞിരത്തിൻ തടി" കൊണ്ടായിരിക്കണമെന്നും കുരിശുപള്ളി വി. അന്തോനീസിന്റ നാമത്തിൽ ആയിരിക്കണമെന്നും അന്ന് നറുക്കിട്ട് തീരുമാനിച്ചു."

demolished St.Antony's Church, at
Chengalam
അതിനിടെ പനിപിടിച്ചു അവശനായ അവിരാ മാത്യൂവിനുവേണ്ടി അന്തോനീസു പുണ്യവാനോട് അപേക്ഷിച്ച് രോഗം പെട്ടെന്ന് കുറയുകയും പൂർണ്ണ സൗഖ്യം പ്രാപിക്കുകയും ചെയ്തു. മുൻവാഗ്ദാനമനുസരിച്ച് പള്ളിക്കുള്ള സ്ഥലം അവിരാ മാത്യൂ ദാനം ചെയ്തു. അങ്ങനെ 1913 ഒക്ടോബർ ആദ്യ ചൊവ്വാഴ്ച അന്നത്തെ ആനിക്കാട്ടുപള്ളി ഇടവകവികാരി ബ. പെരുമ്പുഴ അച്ചൻ പുതിയ ചെങ്ങളം പള്ളിക്ക് തറക്കല്ലിട്ടു. അവിടെ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ കുരിശ് വലിയ പറമ്പിൽ വർക്കി പോത്തൻ സ്വന്തം കൈകൊണ്ടു നിർമ്മിച്ചതായിരുന്നു.

മുൻ ആനിക്കാട്ടു പള്ളി വികാരിയായിരുന്ന ബ.കൊച്ചയ്യങ്കനാൽ അച്ചൻ തന്റെ സംഭാവനയായി വി.അന്തോനീസിന്റെ ഒരു രൂപം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. പള്ളിക്കുവേണ്ടിയിരുന്ന ഷെഡ്‌ നേരത്തെ തന്നെ തീർന്നിരുന്നതിനാൽ മദ്ബഹായും അൾത്താരയും മാത്രമേ ഉടനെതന്നെ ഉണ്ടാക്കേണ്ട ആവശ്യം നേരിട്ടുള്ളൂ.

1917- ഏപ്രിൽ മാസത്തിൽ ചെങ്ങളം പള്ളിയിൽ സ്ഥിരം വൈദികനെ നിയമിച്ചു. പിന്നീട് ജൂലൈ മാസത്തിൽ ഇവിടേയ്ക്ക് നിയമിതനായ ബ. വടാനയിൽ അച്ചന്റെ കാലത്ത്, 1917-നവംബറിൽ ചെങ്ങളം പള്ളി ചങ്ങനാശ്ശേരി രൂപതയിലെ ഒരു ഇടവകപ്പള്ളിയായി ഉയർത്തപ്പെട്ടു. ദേവാലയം പുതുക്കി പണിയുന്ന കാര്യമാണ് അദ്ദേഹം പ്രധാനമായും ശ്രദ്ധിച്ചത്. മദ്ബഹായുടെ ഭാഗങ്ങൾ മിക്കവാറും അദ്ദേഹത്തിൻറെ കാലത്ത് പണിയപ്പെട്ടു എന്ന് പറയാം. വി.അന്തോനീസിന്റെ മാദ്ധ്യസ്ഥം മൂലമുള്ള രോഗശാന്തികൾ അക്കാലത്ത് ആരംഭിച്ചിരുന്നു.

1919-ൽ ബ. മണിയങ്ങാട്ട് അച്ചൻ വികാരിയായി വന്നപ്പോൾ മുതൽ ആയിരുന്നു ചെങ്ങളത്തെപ്പറ്റി ഏറെയും പുറലോകം അറിഞ്ഞുതുടങ്ങിയത്. തീരാവ്യാധികളും മറ്റും വിട്ടുമാറുന്നതിന് അന്തോനീസ് പുണ്യവാനോട്‌ പ്രാർത്ഥിക്കുവാൻ വേണ്ടി ചെങ്ങളത്തേയ്ക്ക് ധാരാളം ആളുകൾ പ്രവഹിച്ചു തുടങ്ങി. ഇടവകപ്പള്ളിക്കു വേണ്ടി മണിയങ്ങാട്ട് അച്ചൻ അഞ്ചേക്കർ സ്ഥലം വാങ്ങി. അതിനുശേഷം 1920-ൽ വികാരിയായി നിയമിതനായ ബ. കയ്പ്പൻപ്ലാക്കൽ അച്ചൻ പള്ളിക്കുവേണ്ടി ഒൻപത് ഏക്കർ ഭൂമിയും വാങ്ങി.

1924-ൽ ബഹു. തയ്യിലച്ചൻ വികാരിയായിരുന്ന കാലത്ത് പള്ളിപണി പുരോഗമിച്ചു. മദ്ബഹായുടെ പണി പൂർത്തിയാക്കി പുതിയ അൾത്താര പണികഴിപ്പിക്കുകയും അതിൽ ദിവ്യബലി അർപ്പിക്കുന്നതിനുള്ള അനുവാദം വാങ്ങുകയും ചെയ്തു. തുടർന്ന് പള്ളിയുടെ മുഖവാരത്തിന്റെ പണിക്ക് തുടക്കമിട്ടു. പിന്നീട് വന്ന ബഹു. ചക്കാലയിൽ അച്ചൻ വിശുദ്ധ അന്തോനീസിന്റെ ഒരു വലിയ രൂപം വാങ്ങുകയും പള്ളിക്കകം സിമിന്റിടുകയും ചെയ്തു. 1931-ൽ ബഹു. പൊറ്റേടത്തിൽ അച്ഛൻ ജനാലകളും മറ്റും പെയ്ന്റടിപ്പിച്ചു ചിത്രവേലകൾ ചെയ്യിപ്പിച്ചും പള്ളി മനോഹരമാക്കിത്തീർത്തു.

മാത്യൂ വറുഗീസ് ചെങ്ങളത്തിന്റെ ചില ഓർമ്മക്കുറിപ്പുകൾ-

ആദ്യകാലത്ത് ചെങ്ങളത്ത് പള്ളിയായി ഉപയോഗിച്ചിരുന്നത് വെറും ഒരു ഷെഡ്‌ മാത്രമായിരുന്നു. അത് കിഴക്കോട്ടു ദർശനം കൊടുത്ത് പണിതതായിരുന്നു. ഏതാണ്ട് നാല് കൊല്ലത്തോളം തിരുക്കർമ്മങ്ങളും മറ്റും അവിടെ നടന്നു. പിന്നീടാണ് ദർശനം കിഴക്കിന് പകരം പടിഞ്ഞാട്ടാകണം എന്ന അഭിപ്രായം പൊന്തി വന്നത്. അതനുസരിച്ച് ഷെഡ്ഡിനു നല്കിയിരുന്ന രൂപത്തിന് വ്യത്യാസംവരുത്തി മദ്ബഹായും അൾത്താരയും കിഴക്കേ അറ്റത്തേയ്ക്ക് മാറ്റിയും മുഖവാരം പടിഞ്ഞാട്ടേയ്ക്കും നല്കി സ്ഥാപിച്ചു.

യാത്രാസൗകര്യങ്ങൾ തീർത്തും ഇല്ലാതിരുന്നതിനാൽ ചെങ്ങളത്തെയ്ക്ക് വരുന്ന തീർത്ഥാടകർ ചെങ്ങളം അടുത്തുള്ള ഏതെങ്കിലും വീടുകളിൽ തിങ്കളാഴ്ച തന്നെ വന്നു തങ്ങുകയായിരുന്നു പതിവ്. ചൊവ്വാഴ്ചകളിൽ ആയിരുന്നു പുണ്യവാനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന നടന്നിരുന്നത്. മാത്യൂ വർഗീസ് നേരിൽ കണ്ട കാഴ്ചകൾ ഇവിടെ വിവരിക്കുന്നു: - "തിങ്കളാഴ്ച പത്തുമണിയാകുമ്പോഴേയ്ക്കും ജനപ്രവാഹം ആരംഭിക്കുകയായി. നാലുമണി ആകുമ്പോഴേയ്ക്കും പള്ളിയും പരിസരങ്ങളും ആളുകളെക്കൊണ്ട് നിറഞ്ഞു കഴിയും. ചൊവ്വാഴ്ച രണ്ടുമണി വരെ ജനത്തിരക്കിനു കുറവുണ്ടാവുകയില്ല. ഈ ആൾക്കൂട്ടം പാലായിലെ രാക്കുളിത്തിരുനാളിനു അന്ന് കൂടുന്ന ആൾക്കൂട്ടത്തിനു തുല്യമായിരുന്നു.

തീർത്ഥാടകരുടെ സൗകര്യത്തിനായി ചൊവ്വാഴ്ച ദിവസങ്ങളിൽ വിശുദ്ധന്റെ രൂപം ഷെഡ്ഡിന്റെ മുൻവശത്ത്‌ ഉണ്ടാക്കിയ ഒരു മണ്ഡപത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചിരുന്നു. അഴിക്കാലുകൾ നാട്ടി സ്ഥലം വേർതിരിച്ചാണ് രൂപത്തിന് മുമ്പിലുള്ള തിക്കും തിരക്കും നിയന്ത്രിച്ചിരുന്നത്. പിശാചു ബാധയുള്ളവരും അല്ലാത്തവരുമായ പല രോഗികളും അഴിക്കാലുകളിൽ പിടിച്ച്‌ "പുണ്യാളാ, പുണ്യാളാ"  എന്ന് വിളിച്ചുകൊണ്ടു മുമ്പോട്ടും പിറകോട്ടും ആടുന്നതും, മറ്റു ചിലർ അഴികളിൽ പിടിച്ചുകൊണ്ടും അല്ലാതെയും മേൽപ്പോട്ടും കീഴ്പ്പോട്ടും ചാടുന്നതും കുറേക്കഴിയുമ്പോൾ മലർന്നടിച്ചു വീഴുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഇങ്ങനെ രോഗികൾ മലർന്നടിച്ചു വീഴുമ്പോൾ ആളുകൾ പിന്നോക്കം പോകുന്നതിനു തിടുക്കം കൂട്ടിയിരുന്നു. ആ ബഹളത്തിൽ പലരും പിറകെ പിറകെ ഒന്നൊന്നായി വീഴുന്നതും കണ്ടിട്ടുണ്ട്."

1928-ലെ ചരിത്ര സംക്ഷേപം.

പ്രാരംഭ ചരിത്രമായിരുന്നു അത്. വെറും പത്തൊൻപത് പേജുകൾ മാത്രമുള്ള ചെറിയ വേദോപദേശത്തിന്റെ വലുപ്പമുള്ള ഒരു പുസ്തകമായിരുന്നു. അതിന്റെ പ്രസിദ്ധീകരണ വർഷമൊന്നും പുസ്തകത്തിലൊട്ടു ചേർത്തിട്ടുമില്ല. ബ. തയ്യിൽ അച്ചന്റെ കാലം വരെയുള്ള കാര്യങ്ങളാണ് തന്നിരിക്കുന്നത്. അതുകൊണ്ട് ഇത് 1928-ൽ പ്രസിദ്ധീകരിച്ചതാണെന്ന് അനുമാനിക്കാം. ഒരുപക്ഷെ, 1927-നവംബറിൽ ഇടവകയുടെ ദശവത്സരാഘോഷം പ്രമാണിച്ച് ഇറക്കിയതായിരിക്കാം.


Bishop Mar Thomas Kuriyalachery-
(1911-1925)
1968-ൽ  ചെങ്ങളം പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷവേളയിൽ സുവർണ്ണ ജൂബിലി സ്മരണിക പ്രസിദ്ധീകരിച്ചിരുന്നു. ലഭിച്ച വിപുലമായ ചരിത്ര തെളിവുകൾ 135 പേജുകളിൽ ശേഖരിച്ചുകൊണ്ടു പള്ളിയുടെ നിർമ്മാണാരംഭ ചരിത്ര രൂപരേഖ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചിരുന്നു. ചങ്ങനാശ്ശേരിയിലെ The Kerala Digest Press 1968 ഫെബ്രുവരി 6- ന് സുവർണ്ണ ജൂബിലി സ്മാരക ഗ്രന്ഥം പ്രസിദ്ധീകരിച്ചു. ഈ ഗ്രന്ഥം തയ്യാറാക്കുന്നതിന് മാത്രമായി ഒരു ചരിത്ര നിർമ്മാണ കമ്മിറ്റി രൂപീകരിച്ചു. അക്കാലത്ത് സർക്കാർ സർവീസിൽ അദ്ധ്യാപകനായിരുന്ന ശ്രീ. കെ.എ.തോമസ്‌ കുറ്റിക്കാട്ട് ആയിരുന്നു ചരിത്രനിർമ്മാണകമ്മിറ്റിയുടെ കണ്‍വീനർ.

1967- ൽ ആണ് ചരിത്ര നിർമ്മാണ കമ്മിറ്റിയുടെയും പത്രാധിപ സമിതിയുടെയും രൂപീകരണം നടത്തിയത്. രക്ഷാധികാരിയായി അന്നത്തെ വികാരിയായിരുന്ന ഫാ. ലുക്ക്‌ മണിയങ്ങാട്ട് ആയിരുന്നു. അക്കാലത്തു ശ്രീ ആന്റണി കുറ്റിക്കാട്ട് പള്ളിയുടെ ട്രസ്റ്റി ആയിരുന്നു. ചീഫ് എഡിറ്റർ-ബ. ഫാ. ആന്റണി മൈലാടി, മാനേജർ- ബ. ഫാ. ആന്റണി താന്നിക്കൽ, ശ്രീ. കെ. റ്റി. ആന്റണി (അദ്ധ്യാപകൻ) കണ്‍വീനറുമായിരുന്നു. ഇവരെ കൂടാതെ ശ്രീ തൊമ്മൻ തൊമ്മൻ പാറാന്തോട്ട്, മാത്യൂ വറുഗീസ് ചെങ്ങളത്ത്, ജോസഫ് പൌലോസ് തറപ്പേൽ, ദേവസ്യ വർഗീസ് മൈലാടിയിൽ, അദ്ധ്യാപകരായിരുന്ന ശ്രീ. കെ. എ. തോമസ്‌ കുറ്റിക്കാട്ട്, ശ്രീ. കെ.പി. വർക്കി കുറ്റിക്കാട്ട്, ശ്രീ. വി.ജെ. ആന്റണി വയലുങ്കൽ, ശ്രീ. കെ. ജെ. ജോസഫ് കുഴിക്കൊമ്പിൽ എന്നിവർ പത്രാധിപസമിതിയിൽ അംഗങ്ങളുമായിരുന്നു.

ചരിത്രത്തിലേയ്ക്ക് പിറകോട്ടു പോയാൽ നമ്മെ അമ്പരപ്പിക്കുന്ന തെളിവുകൾ കാണുന്നുണ്ട്. 1912-ൽ ചെങ്ങളത്ത് ഒരു കുരിശു സ്ഥാപിക്കുന്നതിലേയ്ക്കായി വലിയ പറമ്പിൽകരോട്ടു വർക്കി പോത്തനും ചെങ്ങളത്ത് അവിരാ മാത്തുവും കൂടി ആലോചിക്കുകയും, ഒരു പള്ളിക്കുവേണ്ടിയ സ്ഥലമായി അഞ്ചുപറ വിത്തിനുള്ള  സ്ഥലം ദാനമായി തന്നുകൊള്ളാമെന്ന് അവിരാ മാത്തു വാഗ്ദാനം ചെയ്യുകയും ചെയ്തു. അനന്തരം വർക്കി പോത്തൻ പ്രാർത്ഥനാപൂർവ്വം നിത്യാരാധന പുസ്തകം തുറന്നപ്പോൾ വി. അന്തോനീസിന്റെ രൂപം കണ്ടു. അപ്പോൾത്തന്നെ വി.അന്തോനീസിന്റെ നാമത്തിൽ കുരിശ് സ്ഥാപിക്കണമെന്ന് മനസ്സിലുറപ്പിച്ചു. അതിനിടെ അവിരാ മാത്തുവിനു കലശലായ പനി പിടിപെട്ടു. അതറിഞ്ഞ വർക്കി പോത്തൻ കൂട്ടുകാരന്റെ അടുത്തുചെന്ന് രോഗിയെ തൊട്ട് വിശുദ്ധ അന്തോനീസിനോട് പ്രാർത്ഥിച്ചു. അപ്പോൾ കൂട്ടുകാരന്റെ പനി കുറഞ്ഞ് താമസിയാതെ രോഗി പൂർണ്ണ സൗഖ്യം പ്രാപിച്ചു. അനന്തരം അവിരാ മാത്തു മുൻ നിശ്ചയപ്രകാരം തന്റെ കുടുംബസ്വത്തിൽ നിന്നുമുള്ള ഒരേക്കർ സ്ഥലം പള്ളിക്കായി എഴുതിക്കൊടുത്തു. ഇങ്ങനെയാണ് തുടക്കം.

ഔദ്യോഗിക അനുവാദം

അതിനുശേഷം ചങ്ങനാശ്ശേരി മെത്രാൻ മാർ തോമസ്‌ കുര്യാളശ്ശേരി (1911-1925 വരെ ചങ്ങനാശ്ശേരി മെത്രാൻ) ചെങ്ങളത്ത് കുരിശു സ്ഥാപിക്കുന്നതിന് അനുവദിച്ചു. അടുത്ത നടപടി പള്ളി പണിയുന്നതിനു സർക്കാരിൽ നിന്നും ഔദ്യോഗിക അനുവാദം വാങ്ങുന്നതിനായിരുന്നു. അതിനായി വലിയപറമ്പിൽ വർക്കി പോത്തനും, അവിരാമാത്തുവും, ചാക്കോ ദേവസ്യയും, വലിയപറമ്പിൽതെക്ക് ചാക്കോ പോത്തനും കൂടി തിരുവിതാംകൂർ പേഷ്ക്കാരെ സമീപിച്ചു. പള്ളി സ്ഥാപിക്കുന്നതിന് പല തടസ്സങ്ങളും നേരിട്ടെങ്കിലും, അവസാനം 1913- സെപ്. 2- നു തിരുവനന്തപുരം ഹജ്ജൂർ കച്ചേരിയിൽ നിന്നും (ഇന്നത്തെ ഹൈക്കോടതി എന്ന് പറയാം) പള്ളിക്ക് അനുമതി ലഭിച്ചു.//-

(തുടരും ...ധ്രുവദീപ്തി )
     

Freitag, 25. Juli 2014

ധ്രുവദീപ്തി // Religion / പൗരോഹിത്യം പൗരസ്ത്യ കാനോന സംഹിതയിൽ / ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത്

Religion / 

പൗരോഹിത്യം പൗരസ്ത്യ 
കാനോന 
സംഹിതയിൽ /  


ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത് 


Judicial Vicar at Major
Archdiocese of Trivandrum




 ഫാ. ഡോ. തോമസ്‌
കുഴിനാപ്പുറത്ത്
പ്പസ്തോലിക കാലം മുതൽ സഭയിൽ വിവിധ ശുശ്രൂഷാസ്ഥാനങ്ങൾ നില നിന്നിരുന്നു. കർത്താവായ യേശുക്രിസ്തു തന്നെ സ്ലീഹന്മാരെ തെരഞ്ഞെടുത്തു. അവർക്ക് പ്രത്യേക നിയോഗം നൽകി അയക്കുകയും ചെയ്തു (മത്താ.10. 1-15). സഭയെ നയിക്കുന്നതിനും പഠിപ്പിക്കുന്നതിനും വിശുദ്ധീകരിക്കുന്നതിനും ഉള്ള അധികാരം ലഭിച്ച ശ്ലീഹന്മാർ പിന്നീട് തങ്ങളുടെ സഭയിലെ ശുശ്രൂഷകളിൽ സഹായിക്കുന്നതിനു പലരെയും തെരെഞ്ഞെടുക്കുകയും കൈവയ്പ്പ് നൽകി അധികാരപ്പെടുത്തുകയും ചെയ്തു. ഇങ്ങനെ സഭയിൽ വിവിധ പൌരോഹിത്യ ശുശ്രൂഷാ ക്രമങ്ങൾ നിലവിൽ വന്നു. ഇപ്രകാരം തെരഞ്ഞെടുക്കപ്പെടുന്നവരെല്ലാവരും ക്രിസ്തുവി ന്റെ ശുശ്രൂഷാ പൗരോഹിത്യത്തിൽ തങ്ങളുടേ തായ  നിലയിൽ പങ്കു പറ്റുന്നു.

ശ്ലീഹന്മാരുടെ പിൻഗാമികളായ മെത്രാന്മാർ കൈവയ്പ് വഴി അവരെ പൗരോഹിത്യത്തിൽ പങ്കുകാരാക്കുന്നു. ഇപ്രകാരം നിയോഗിക്കപ്പെടുന്ന പുരോഹിത ശുശ്രൂഷകളുടെ ജീവിതത്തെ ക്കുറിച്ചും പ്രതിപാദിക്കാനാണ്, പൗരസ്ത്യ സഭകളുടെ കാനോനിക സംഹിത (CCEO) അതിന്റെ പത്താം ശീർഷകം മുഴുവൻ നീക്കി വച്ചിരിക്കുന്നത് (കാനോന-323-398). ഈ കാനോന കളുടെ ആമുഖമായി കാനോന സംഹിതയിൽ ഉരുത്തിരിയുന്ന പൗരോ  ഹിത്യ ദർശനത്തിലേയ്ക്ക് ഒരു അന്വേഷണം നടത്തുകയാണ് ഈ ലേഖനത്തിൽ.

പൗരോഹിത്യം: ഒരു കാനോനിക നിർവചനം.

പൗരോഹിത്യ ശുശ്രൂഷകളെ സൂചിപ്പിക്കുവാനായി പൗരസ്ത്യ കാനോന സംഹിതയിൽ ഉപയോഗിച്ചിരിക്കുന്ന പദം "ക്ലെരിക് " എന്നതാണ്. ഈ പദം ഗ്രീക്ക് ഭാഷയിലെ "ക്ലേരോസ്" എന്ന സംജ്ഞയിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ്. ഇതിന്റെ വാച്യാർത്ഥം "നറുക്ക്" എന്നതാണ്. അതായത്, ക്ലെരിക് എന്നാൽ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവൻ എന്നർത്ഥം (അപ്പ. പ്ര.1,26). പിൽക്കാലങ്ങളിൽ തെരെഞ്ഞെടുപ്പ് കൂടാതെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് തെരെഞ്ഞെടുക്കപ്പെടുന്നവരും "ക്ലെരിക്" എന്ന്  അറിയപ്പെടാൻ തുടങ്ങി. ഇവരെ വിശുദ്ധ ശുശ്രൂഷികൾ (Sacred Ministers) എന്നും കാനോന സംഹിത വിളിക്കുന്നു. ഇവിടെ "വിശുദ്ധ" എന്ന പദത്തിനർത്ഥം "മതപരമായത്" എന്നാണ്. ഇത് ലൗകീകമായ സേവനങ്ങളിൽ നിന്നും പൗരോഹിത്യ ശുശ്രൂഷയെ വ്യതിരക്തമായി കാണുവാൻ ഉപയോഗിച്ചിരിക്കുന്നു എന്ന് സൂചിതം.

പൗരസ്ത്യ കാനോന സംഹിതയിൽ പൗരോഹിത്യത്തിനു ഒരു നിർവ്വചനം തന്നെ കണ്ടെത്താനാവും. ഔദ്യോഗിക സഭാധികാരിയാൽ തെരഞ്ഞെടുക്കപ്പെട്ട ഇടയനായ ക്രിസ്തുവിന്റെ ദൗത്യത്തിലും അധികാരത്തിലും പങ്കുചേരുന്ന സഭാ ശുശ്രൂഷകരായിത്തീരുന്നതിന് പൗരോഹിത്യ സ്വീകരണത്തിലൂടെ ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ ദാനത്താൽ നിയുക്തരായ ക്രൈസ്തവ വിശ്വാസികളാണ് വിശുദ്ധ ശുശ്രൂഷികൾ എന്നുകൂടി വിളിക്കപ്പെടുന്ന പുരോഹിതർ (കാനോന-323). ഈ കാനോനിക നിർവ്വചനത്തിൽ അഞ്ചു വ്യത്യസ്ത മാനങ്ങൾ ഉൾച്ചേർന്നിരിക്കുന്നു.

1. ക്രിസ്തു കേന്ദ്രീകൃതം (Christocentric).

Christocentric-ക്രിസ്തുകേന്ദ്രീകൃതം
ഇടയനായ ക്രിസ്തുവിന്റെ ദൗത്യത്തി ലും അധികാരത്തിലും പങ്കുചേരുന്ന സഭാ ശുശ്രൂഷകരായി തീരുന്നതിനാ ണ് പുരോഹിതർ വിളിക്കപ്പെട്ടിരി ക്കുന്നത്. ക്രിസ്തുവാണ്‌ പരിശുദ്ധാ ത്മാവിൽ ഈ ശുശ്രൂഷകരെ വിളി ക്കുന്നത് (കാനോന-328§1 ).

2. പരിശുദ്ധാത്മപരം (Pneumatological)

പരിശുദ്ധാത്മാവിന്റെ ദാനത്തിലാണ് ഒരുവൻ പുരോഹിതനാവുന്നത്. "പ്രവചന പ്രകാരവും സഭാശ്രേഷ്ഠന്മാരുടെ കൈവയ്പ് വഴിയും നിനക്ക് നൽകപ്പെട്ട കൃപാവരം നീ അവഗണിക്കരുത്" (2 തിമോ.4,14 ). "എന്റെ കൈവയ്പിലൂടെ നിനക്ക് ലഭിച്ച ദൈവീകവരം വീണ്ടും ഉജ്ജ്വലിപ്പിക്കണ മെന്നു ഞാൻ നിന്നെ അനുസ്മരിപ്പിക്കുന്നു." (തിമോ.1,6). "നിന്നെ ഏൽപ്പിച്ചിരി ക്കുന്ന നല്ല ആക്ഷേപങ്ങൾ നമ്മിൽ വസിക്കുന്ന പരിശുദ്ധാത്മാവിന്റെ ശക്തിയാൽ കാത്തുസൂക്ഷിക്കുക" (2 തിമോ.1,14).

3. സഭാത്മകം (Ecclesial).

പുരോഹിത ശുശ്രൂഷികൾ സഭയിൽ നിന്നും സഭാധികാരികളാൽ തെരെ ഞ്ഞെടുക്കപ്പെടുന്നവരാണ്. അവർ സഭയുടെ ശുശ്രൂഷികളും സഭയെ പ്രതി നിധീകരിക്കുന്നവരുമാണ്.

4. ആരാധനാക്രമപരം (Liturgical )

ആരാധനാക്രമപരമായ പട്ടംകൊട ശുശ്രൂഷയിലൂടെയാണ് ഒരുവൻ പൗരോഹിത്യം സ്വീകരിക്കുന്നത്. ക്രിസ്തുവിനാൽ വിളിക്കപ്പെട്ടു പരിശുദ്ധാത്മാ ദാനത്തിലൂടെ സഭാശുശ്രൂഷകരായി നിയുക്തരാകുന്നത് ഈ ആരാധനക്രമശുശ്രൂഷയിലൂടെയാണ്. അതോടൊപ്പം ആരാധനക്രമാപരമായ ശുശ്രൂഷകൾ നിർവഹിക്കുന്നതിനു വേണ്ടിയാണ് പുരോഹിതൻ അഭിഷിക്ത നായിരിക്കുന്നത്.

5. കാനോനികം അഥവാ നൈയാമികം. (Canonical)

വൈദികപട്ടം വഴി അഭിഷിക്തരാകുന്ന പുരോഹിതർക്ക് ദൈവിക ശക്തിയാൽ തങ്ങളുടെ സ്ഥാനത്തിനു ചേർന്ന വിശുദ്ധ ശുശ്രൂഷകൾ നിർവഹിക്കുന്നതിനുള്ള അധികാരവും ലഭിക്കുന്നു.

പൗരോഹിത്യ ദൗത്യം: ദൈവീകം.

പുരോഹിതർ സഭയുടെ ശുശ്രൂഷകരാണ് എന്നതിനർത്ഥം അവർ സഭയിലെ ജീവനക്കാർ ആണെന്നല്ല. മറിച്ച് ക്രിസ്തുശരീരമായ സഭയിലെ ദൈവജനത്തിന്റെ ശുശ്രൂഷകരാകുവാൻ ദൈവത്താൽ പവിത്രീകരിക്കപ്പെട്ടവരാണ്, അവർ (Consecrated by God). ദൈവജന ശുശ്രൂഷയ്ക്കായി നിത്യപുരോഹിതനായ ക്രിസ്തുവിന്റെ കൂടുതൽ ഉത്തമങ്ങളായ ഉപകരണങ്ങളായി തീരുന്നതിനും അജഗണത്തിനു ശ്രേഷ്ഠമായ മാതൃകകളായി ഇരിക്കുന്നതിനും വൈദിക പട്ടാഭിഷേകത്തിലൂടെ നവമായ രീതിയിൽ ദൈവത്തിനു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു(കാനോന-368 ).

സുറിയാനി സഭയിലെ പ്രഥമ സഭാപിതാവായ അഫ്രഹാത്തിന്റെ ചിന്തയനുസരിച്ച് ക്രിസ്തുവിന്റെ കീഴ്‌ ഇടയന്മാർ (under shepherds) ആയിട്ടാണ് പുരോഹിതർ നിയുക്തരായിരിക്കുന്നത്. ഈ ആത്മീയ അധികാരത്തെ വി.പത്രോസ് വിവരിക്കുന്നതിപ്രകാരമാണ്. "നിങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ദൈവത്തിന്റെ അജഗണത്തെ പരിപാലിക്കുവിൻ. അത് നിർബന്ധം മൂലം ആകരുത്. ദൈവത്തെ പ്രതി സന്മനസ്സോടെ ആയിരിക്കണം. ലാഭേശ്ചയോടെ ആയിരിക്കരുത്"(1 പത്രോസ് 5,2-3). ക്രിസ്തുവിന്റെ ഈ വിശുദ്ധ അധികാരം (sacred power) മതേതര അധികാരത്തിൽ (secular power) നിന്നും തികച്ചും വ്യത്യസ്തമാണ്. "വിജാതീയരുടെ മേൽ അവരുടെ രാജാക്കന്മാർ ആധിപത്യം അടിച്ചേൽപ്പിക്കുന്നു. തങ്ങളുടെ മേൽ അധികാരമുള്ളവരെ അവർ ഉപകാരികളായി കണക്കാക്കുകയും ചെയ്യുന്നു. എന്നാൽ നിങ്ങൾ അങ്ങനെയായിരിക്കരുത്. നിങ്ങളിൽ ഏറ്റവും വലിയവൻ ഏറ്റവും ചെറിയവനെപ്പോലെയും അധികാരമുള്ളവൻ ശുശ്രൂഷകനെപ്പോലെയും ആയിരിക്കണം" (ലൂക്ക്.22,24-26).

പൗരോഹിത്യം ഒരു സമ്പൂർണ്ണ സമർപ്പണം

Hierarchical Communion
ദൈവീക പട്ടാഭിഷേക ശുശ്രൂഷ യിലൂടെ ആണ് ഒരുവൻ പുരോഹിത നാവുന്നത്.  തിരുപ്പട്ട സ്വീകരണത്തി നു മുമ്പ് അർത്ഥി  വാഗ്ദാനം നടത്തേണ്ടതുണ്ട്. തിരുപ്പട്ടം സ്വീകരിക്കുവാൻ താൻ തയ്യാറാണെ ന്നും അതുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം സ്വയമായും സ്വന്തമായും സ്വീകരിക്കു ന്നുവെന്നും സഭാശുശ്രൂഷ യ്ക്കായി തന്നെ സ്ഥിരമായി അർപ്പിക്കുന്നുവെന്നും (devote) സാക്ഷ്യപ്പെടുത്തി ക്കൊണ്ടും അതേ സമയം തിരുപ്പട്ടം സ്വീകരിക്കുവാൻ തന്നെ അനുവദിക്കണമെന്ന് അപേക്ഷിച്ചുകൊണ്ടും തന്റെ കൈയ്യോപ്പോടുകൂടിയ ഒരു പ്രഖ്യാപനം തന്റെ ഭദ്രാസന മെത്രാനൊ മേജർ സുപ്പീരിയറിനൊ അർത്ഥി സമർപ്പിക്കേണ്ടതാണ് (കാനോന-762).

ഇവിടെ സഭാശുശ്രൂഷയ്ക്കായുള്ള സമ്പൂർണ്ണ സമർപ്പണമാണ് കാനോന സംഹിത അർത്ഥിയിൽ നിന്നും ആവശ്യപ്പെടുന്നത്. ഈ സമർപ്പണത്തെ (devote) സൂചിപ്പിക്കുവാനായി കാനോനാസംഹിതയിൽ ഉപയോഗിച്ചിരിക്കുന്ന ലത്തീൻ പദം (Mancipare) "മൻസിപ്പാരെ" എന്നാണു. ഇതിന്റെ വ്യാച്യാർത്ഥം ഒരു അടിമ വേല ചെയ്യുവാനായി സ്വയം സമർപ്പിക്കുക എന്നതാണ്." Mancipium-"എന്നതുകൊണ്ട്‌ ശുശ്രൂഷകൻ എന്ന അർത്ഥമാണ് ഇവിടെ നൽകപ്പെടുന്നത്. ശുശ്രൂഷകൻ ശുശ്രൂഷ ചെയ്യുവാനുള്ളവനാണ്. അയാൾ സഭയേയും തദ്വാര ദൈവജനത്തേയും ശുശ്രൂഷിക്കുന്നവനാണ്. മറിച്ചു ആരെയും അധീനപ്പെടുത്തുവാനുള്ള അധികാരമല്ല പൗരോഹിത്യത്തിലൂടെ ലഭിക്കുന്നതെന്ന് സൂചിതം.

ശുശ്രൂഷാ പൗരോഹിത്യവും ക്രൈസ്തവ വിശ്വാസികളുടെ പൊതു പൌരോഹിത്യവും.

ക്രൈസ്തവ വിശ്വാസികളുടെ പൊതുവായ രാജകീയപൌരോഹിത്യത്തെക്കുറിച്ചു കാനോന സംഹിത പറയുന്നതിങ്ങനെയാണ്. "മാമ്മോദീസയിലൂടെ ക്രിസ്തുവിൽ ചേർക്കപ്പെട്ട ദൈവജനമായി സ്ഥാപിക്കപ്പെട്ടവരാണ് ക്രൈസ്തവ വിശ്വാസികൾ. ഇക്കാരണത്താൽ ക്രിസ്തുവിന്റെ പുരോഹിത, പ്രവാചക,രാജകീയ ധർമ്മങ്ങളിൽ തങ്ങളുടേതായ രീതിയിൽ ഭാഗഭാക്കുകളായിക്കൊണ്ട് ലോകത്തിൽ പൂർത്തിയാകു വാനായി ദൈവം സഭയെ ഭരമേൽപ്പിച്ചിരിക്കുന്ന ദൗത്യം തങ്ങളുടെ ജീവിതാവസ്ഥ കൾക്കനുസരിച്ച് നിർവ്വഹിക്കുവാൻ വിളിക്കപ്പെട്ടവരാണവർ" (കാനോന-7§1 ). ശുശ്രൂഷാ പൗരോഹിത്യം എല്ലാ ക്രൈസ്തവ വിശ്വാസികൾക്കുമുള്ള രാജകീയ പൌരോഹിത്യത്തിൽ നിന്നും വിഭിന്നമാണെന്ന് കാനോന സംഹിത പഠിപ്പിക്കുന്നു. "തിരുപ്പട്ടത്തിന്റെ അടിസ്ഥാനത്തിൽ പുരോഹിത ശുശ്രൂഷികൾ ഇതര ക്രൈസ്തവ വിശ്വാസികളിൽ നിന്നും ദൈവനിശ്ചയത്താൽ വേർതിരിക്കപ്പെട്ടിരിക്കുന്നു" (കാനോന-323 § 2 ). ഈ വ്യത്യസ്തത നാല് തലങ്ങളിലാണെന്ന സൂചന സംഹിതയിൽ നിന്നും ലഭിക്കുന്നു.

1. പ്രത്യേകമായ ദൈവവിളിയുടെ കാര്യത്തിൽ - ഇതിലൂടെ പ്രത്യേകമായ                    പരിശുദ്ധാത്മദാനങ്ങൾക്കായി അർത്ഥികൾ ക്ഷണിക്കപ്പെടുന്നു.

2. വൈദീക പട്ടാഭിഷേകത്തിലൂടെ - സഭാശുശ്രൂഷകരായി പുരോഹിതരെ      പ്രത്യേകമായി സഭ ചുമതലപ്പെടുത്തുന്നു.

3. ക്രിസ്തുവിന്റെ അജപാലനപരമായ ദൗത്യത്തിലും അധികാരത്തിലും പുരോഹിതർ പങ്കു പറ്റുന്നതിലൂടെ.

4. ഇടയനായ ക്രിസ്തുവിന്റെ ദൗത്യം തുടരുവാൻ പ്രത്യേകമായി തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ.

ശുശ്രൂഷാ പുരോഹിതർ പ്രത്യേകമായി വിളിക്കപ്പെടുകയും അയയ്ക്കപ്പെടുകയും ചെയ്തിട്ടുള്ളവരാണെന്ന് കാനോന സംഹിത പഠിപ്പിക്കുന്നു. "അവർ കർത്താവിനു ശുശ്രൂഷ ചെയ്തും ഉപവസിച്ചും കഴിയവെ പരിശുദ്ധാത്മാവു അവരോട് പറഞ്ഞു. ബർണ്ണബാസിനെയും സാവൂളിനെയും ഞാൻ വിളിച്ചിരിക്കുന്ന ജോലിക്കായി എനിക്കുവേണ്ടി മാറ്റി നിറുത്തുക. ഉപവാസത്തിനും പ്രാർത്ഥനയ്ക്കും ശേഷം അവർ അവരുടെ മേൽ കൈവയ്പ്പ് നടത്തി പറഞ്ഞയച്ചു" (അ.പ്ര.13,2-3). അതോടൊപ്പം ചിതറിക്കിടക്കുന്ന ആട്ടിൻ കൂട്ടത്തെ ഒരുമിച്ചു ചേർക്കാനുള്ള ഉത്തരവാദിത്വം (യോഹ.10,16 ) പുരോഹിതർക്കുണ്ടെന്ന പ്രബോധനവും കാനോന സംഹിതയിലുണ്ട്. ക്രിസ്തുവിൽ ആട്ടിൻ കൂട്ടത്തെ മേയിക്കാനുള്ള ചുമതലയും (യോഹ.21,25,-17) ഇവർക്ക് നൽകപ്പെടുന്നു. ഇടയനും ആട്ടിൻ കൂട്ടവും തമ്മിൽ വ്യത്യാസം ഉണ്ടെന്നും ഇത് ദൈവജന ശുശ്രൂഷയുടെ നല്ല നടത്തിപ്പിനുവേണ്ടി ദൈവത്താൽ സ്ഥാപിതമാണെന്നും കാനോന സംഹിത പഠിപ്പിക്കുന്നു (കാനോന-323§2).

വിശ്വാസികളുടെ പൊതുവായ പൗരോഹിത്യവും ശുശ്രൂഷാ പൗരോഹിത്യവും അളവിൽ മാത്രമല്ല സത്തപരമായിത്തന്നെ വ്യത്യസ്തമെങ്കിലും അവയ്ക്ക് പരസ്പര ബന്ധമുണ്ട്. (രണ്ടാം വത്തിക്കാൻ സുന്നഹദോസ്, തിരുസഭ.10). പൗരോഹിത്യ സ്വീകരണത്തിലൂടെ ഒരു വ്യക്തിയിൽ സത്താപരമായ വ്യതിയാനം തന്നെ സംഭവിക്കുന്നു എന്നാണ് സുന്നഹദോസ് മതം. അതിനാലാണ് പൗരോഹിത്യം ഒരിക്കൽ നൽകപ്പെട്ടാൽ അത് ആവർത്തിക്കാനാവില്ല എന്ന് സഭ പഠിപ്പിക്കുന്നത്‌. മാമ്മോദീസ, സ്ഥൈര്യലേപനം, തിരുപ്പട്ടം എന്നീ കൂദാശകൾ (കാനോന- 972 &1) ആവർത്തിക്കപ്പെടാവുന്നതല്ല. കാരണം ഈ കൂദാശയിലൂടെ മായാത്ത മുദ്ര പതിക്കപ്പെടുന്നു. ഇപ്രകാരം സ്ഥായീഭാവത്തോടെ ദൈവത്താൽ വിളിക്കപ്പെട്ടു പരിശുദ്ധാത്മാദാനത്താൽ ദൈവീകദൗത്യ നിർവ്വഹണത്തിനായി പ്രത്യേകം വേർതിരിക്കപ്പെട്ടവർ ആണ് ക്രിസ്തീയ പുരോഹിതഗണം.

ശുശ്രൂഷാ പൗരോഹിത്യത്തിലെ ഐക്യം.

പുരോഹിത ഗണത്തിലെ ഐക്യവും കൂട്ടായ്മയും പൗരസ്ത്യ കാനോനസംഹിത ചർച്ചചെയ്യുന്ന മറ്റൊരു വിഷയമാണ്. ഹൈരാർക്കിക്കൽ കൂട്ടായ്മ (Hierarchical communion) വഴി പരസ്പരം ബന്ധപ്പെട്ടിരിക്കയും വിവിധ തലങ്ങളിൽ ശുശ്രൂഷ ചെയ്യുകയും ചെയ്യുന്ന പുരോഹിത ശുശ്രൂഷികൾ സഭയുടെ ദൈവസ്ഥാപിതമായ ഏകശുശ്രൂഷയിൽ വിവിധ തരത്തിൽ പങ്കുചേരുന്നു (കാനോന-324).സഭയിൽ വിവിധ ശുശ്രൂഷകൾ ചെയ്യുന്ന പൗരോഹിത്യ സമൂഹത്തിലെ ഐക്യത്തെയാണ് കാനോനസംഹിത അനുശാസിക്കുന്നു. ഈ ഹൈരാർക്കിക്കൽ കൂട്ടായ്മയ്ക്ക് പുറത്തു ശുശ്രൂഷചെയ്യുന്ന പുരോഹിതർ തികച്ചും സഭാഗോത്രത്തിൽനിന്നും വിഭിന്നമായ സേവനമാണ് ചെയ്യുന്നത് എന്ന് കാനോന സംഹിത വ്യംഗ്യമായി സൂചിപ്പിക്കുകയാണിവിടെ. തിരുപ്പട്ടത്തിന്റെ അടിസ്ഥാനത്തിൽ പുരോഹിത ശുശ്രൂഷകളെ മെത്രാന്മാർ, വൈദികർ, ശേമ്മാശന്മാർ എന്നിങ്ങനെ വേർതിരിക്കുന്നു (കാനോന- ). ഈ ഹൈരാർക്കിക്കൽ കൂട്ടായ്മ അതിന്റെ എല്ലാ അർത്ഥത്തിലും പൂർണ്ണമാക്കപ്പെടുമ്പോഴാണ് സഭയിലെ പൗരോഹിത്യശുശ്രൂഷ അർത്ഥപൂർണ്ണവും സഫലവുമാകുന്നത്. ഈ പരസ്പരപൂരകമായ ഐക്യത്തിൽ ദൈവജനശുശ്രൂഷ നിവർത്തിപ്പെടുമ്പോഴാണ് സഭയെന്ന യാഥാർത്ഥ്യം ഓരോ പ്രദേശത്തും സജ്ജീവമാകുന്നത്.

ഉപസംഹാരം.

പ്രത്യേക ദൈവവിളിയാലും പരിശുദ്ധാത്മാദാനത്താലും തെരഞ്ഞെടുക്കപ്പെട്ട് വേർതിരിക്കപ്പെടുന്ന പുരോഹിതരുടെ ദൈവജന ശുശ്രൂഷാദൗത്യം ദൈവീകമാണ്‌. അത് പുരോഹിത ശുശ്രൂഷികളിൽ നിന്നും സമ്പൂർണ്ണ സമർപ്പണം ആവശ്യപ്പെടുന്ന ഒരു ജീവിതാവസ്ഥയാണ്. ഈ സമർപ്പണം സംഭവിക്കേണ്ടത്‌ സഭയിലെ ഹൈരാർക്കിക്കൽ കൂട്ടായ്മയിലൂടെയാണ്. മെത്രാനും വൈദീകരും, ശെമ്മാശന്മാരും അടങ്ങുന്ന ഈ കൂട്ടായ്മ ദൈവജനശുശ്രൂഷ എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടു പ്രവർത്തനനിരതമാകുമ്പോൾ അത് സാർവ്വത്രിക സഭയ്ക്ക് ഒരു പ്രദേശിക സാക്ഷ്യമായി ഭവിക്കുന്നു എന്നും കാനോനസംഹിത പഠിപ്പിക്കുന്നു. ഈ പൗരസ്ത്യ കാനോനസംഹിതയിൽ ഉരുത്തിരിയുന്ന ഈ പൗരോഹിത്യ ദർശനം നമ്മുടെ പ്രേഷിത മേഖലകളിൽ പുത്തനുണർവ് പകരട്ടെ.

 

---------------------------------------------------------------------------------------------------------------

Rev. Dr. Thomas Kuzhinapurath
Judicial Vicar at Major
Archdiocese of Trivandrum

Sonntag, 20. Juli 2014

ധ്രുവദീപ്തി // Germany // യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും മൈഗ്രേഷനും യൂറോ പ്രതിസന്ധിയും /ജോർജ് കുറ്റിക്കാട്ട്.

ധ്രുവദീപ്തി // Germany // Politics -


യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും 
മൈഗ്രേഷനും യൂറോ പ്രതിസന്ധിയും //

ജോർജ് കുറ്റിക്കാട്ട്



പുതിയ കുടിയേറ്റക്കാർ -
ജർമ്മൻ ഭാഷാപഠനസ്കൂൾ
 യൂറോപ്യൻ യൂണിയനിലെ തൊഴിൽ രംഗത്ത് മൈഗ്രേഷൻ പദ്ധതിയിലൂടെ ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്നത് ജർമ്മനിയാണോ അഥവാ  അല്ലെന്നോ    എന്നുള്ള ചോദ്യങ്ങൾ നിലവിൽ ഉണ്ട്. ഇതിൽ ചില ചോദ്യങ്ങൾ കൂടുതൽ സങ്കീർണ്ണമായ സംശയത്തിനു മാത്രം  ഇടയാകുന്നുണ്ടെന്നുള്ള നയതന്ത്ര വിഷയങ്ങൾ അത്ര പുതിയതുമല്ല? നമ്മെ ഏറെക്കുറെ ആകർഷിക്കുന്ന ചില വസ്തുതകൾ മാത്രം ഇവിടെ എഴുതുന്നു. കഴിഞ്ഞ വർഷങ്ങളിൽ വിദേശ രാജ്യങ്ങളിലെ പൌരന്മാരുടെ
ജർമ്മനിയിലേയ്ക്കുള്ള കുടിയേറ്റം ഏറെക്കൂടുതൽ ശക്തമായി വർദ്ധിച്ചു. മൈഗ്രേഷനെക്കുറിച്ചു ഇക്കഴിഞ്ഞ പത്തു വർഷങ്ങളിലെ ഏകദേശമായ  കണക്കനുസരിച്ച് വർഷം തോറും ഏതാണ്ട് ഒരുലക്ഷത്തോളം കുടിയേറ്റക്കാരുടെ ക്രമമായ വർദ്ധനവ് ഉണ്ടായതായി കാണുന്നു. 2012- ൽ മാത്രം 369000 ത്തിൽപരം ആളുകൾ(സ്വദേശികളും, വിദേശികളും) ജർമ്മനിയിലേയ്ക്ക് കുടിയേറിയപ്പോൾ, 2013- പകുതിയായപ്പോൾ ഏതാണ്ട് 400.000 ആളുകൾ തൊഴിൽ കുടിയേറ്റം നടത്തിയതായി ജർമ്മൻ സ്റ്റാറ്റിടിക്സ്‌ ബ്യൂറോ 2013 a, 2013b റിപ്പോർട്ട് ചെയ്തു. അതോടെ ജർമ്മനി യൂറോപ്യൻ യൂണിയനുള്ളിലെ ഏറ്റവും വലിയ കുടിയേറ്റ രാജ്യമായി ആയിത്തീർന്നു. 

യൂറോ സാമ്പത്തിക പ്രതിസന്ധിയും കുടിയേറ്റവും.

കുടിയേറ്റ വർദ്ധനവിനെ സ്വാധീനിച്ച ഘടകങ്ങൾ, യൂറോപ്യൻ യൂണിയനിലെ യൂറോ പ്രതിസന്ധിയാണ്, പ്രത്യേകിച്ച്, തെക്കൻ രാജ്യങ്ങളിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടതാണ്. ധന-സാമ്പത്തിക പ്രതിസന്ധി തുടങ്ങുന്നതിനു മുമ്പ് ഇംഗ്ലണ്ടിനും അയർലണ്ടിനും ശേഷം, സ്പെയിനും ഇറ്റലിയും ആയിരുന്നു യൂറോപ്യൻ യൂണിയനിലെ ഏറ്റവും പ്രധാനപ്പെട്ട കുടിയേറ്റ രാജ്യങ്ങൾ. മാത്രമല്ല , ഗ്രീസ്സിനു അവരുടെ ജനസംഖ്യയുടെ അനുപാതം വച്ചു നോക്കിയാൽ, ജർമ്മനി സ്വീകരിച്ചതിലും താരതന്മ്യേന കൂടുതലേറെ കുടിയേറ്റക്കാർ ഗ്രീസിൽ  ഉണ്ടായിരുന്നവെന്ന് കാണാം. സ്പെയിനിൽ ഒരു പത്തു വർഷങ്ങൾക്കുള്ളിൽ ജനിച്ച വിദേശ കുടിയേറ്റക്കാരുടെ എണ്ണം ഏതാണ്ട് രണ്ടിൽ നിന്നും പതിനാലു ശതമാനത്തിലേയ്ക്ക് ഉയർന്നിരുന്നു. അതേസമയം, ജർമ്മനിയിൽ ഒരു അമ്പതു വർഷങ്ങളിലെ അതിഥി ജോലിക്കാരുടെ എണ്ണത്തിൽ ഉയർന്നത് 12% ശതമാനമാണ്.

യൂറോ സാമ്പത്തിക പ്രതിസന്ധിക്ക് മുമ്പ് യൂറോപ്പിലേയ്ക്ക് കൂടുതൽ അതിഥി ജോലിക്കാരുടെ കുടിയേറ്റങ്ങളുടെ ആകർഷണം ഉണ്ടായത് ഇപ്രകാരമാണ്: ഇംഗ്ലണ്ടിനെ ഒഴിച്ചു നിറുത്തി നിരീക്ഷിച്ചാൽ, ഇന്ന് യൂറോപ്പിൽ കൂടുതൽ മൈഗ്രന്റ് ജോലിക്കാർക്ക് ജർമ്മനിപോലെ  ആകർഷകമായ മറ്റൊരു ലക്ഷ്യരാജ്യം ഇല്ലായെന്നതായിരുന്നു യഥാർത്ഥ സ്ഥിതി. പ്രത്യേകിച്ച് തൊഴിലില്ലായ്മയും അതിഥിജോലിക്കാരുടെ ഇടയിൽ ഏറെ കൂടുതലാണല്ലോ. ഇരുപതു മുതൽ മുപ്പതു ശതമാനം വരെയും  ഇവരുടെയിടയിലെ  തൊഴിലില്ലായ്മ ക്വോട്ട ഉയരുന്നത് തീരെ അപൂർവ്വമല്ലായിരുന്നു. അന്ന് ലഭിക്കുന്ന തൊഴിൽ വേതനവും വളരെ സ്പഷ്ടമായി ത്തന്നെ വളരെയധികം താഴ്ന്നതുമാണ്. നേരെമറിച്ച് യൂറോ പ്രതിസന്ധിയുടെ കുത്തിഒഴുക്കിലും, ജർമ്മനിയുടെ തൊഴിൽ കമ്പോളവും തെളിയിച്ചത് വളരെ അതിശയകരമായിത്തന്നെ ഉറപ്പുള്ള ഒരു സിസ്റ്റം   ആയിരുന്നു. വേതനം ഉയരുകയും ചെയ്യുന്നതാണ് നിരീക്ഷിക്കപ്പെട്ടത്.

സാമ്പത്തികപ്രതിസന്ധിയുള്ള രാജ്യങ്ങളിൽനിന്നുള്ള മൂലധനപാലായനം ജർമ്മനി അക്ഷരാർത്ഥത്തിൽ ലാഭം കൊയ്യുകയാണ്. യൂറോപ്രതിസന്ധിയിലെ പ്രതിസമതയില്ലാത്ത പരിണാമം യൂറോപ്പിലേയ്ക്കുള്ള മൈഗ്രേഷൻ ഒഴുക്കിന് വഴി തിരിച്ചിട്ടുണ്ട്. യൂറോ സാമ്പത്തികപ്രതിസന്ധി ഉണ്ടാകുന്നതിനു മുമ്പ് യൂറോപ്യൻ യൂണിയൻ  രാജ്യങ്ങൾക്ക് പുറമെനിന്നുള്ള അനേകം ജനങ്ങൾ തൊഴിൽ കുടിയേറ്റം നടത്തിയത് സ്പെയിൻ, ഇറ്റലി, ഇംഗ്ലണ്ട്, അയർലണ്ട്, എന്നിങ്ങനെയുള്ള  രാജ്യങ്ങളിലേയ്ക്കായിരുന്നു, ഇപ്പോൾ പോകുന്നത് ജർമ്മനിയിലേയ്ക്കാണ്.

ഇവരിൽ ഭൂരിഭാഗവും യൂറോപ്യൻ യൂണിയനിലെ പുതിയ അംഗ രാജ്യങ്ങളിൽ നിന്നുള്ള മനുഷ്യരാണ്. യൂറോപ്യൻ  യൂണിയനിലെ ഏതാണ്ട് പത്തിൽ ഒൻപതു ശതമാനം.  മദ്ധ്യ യൂറോപ്പ്-കിഴക്കൻയൂറോപ്പ് അംഗ രാജ്യങ്ങളിൽ നിന്ന് (ബൾഗേറിയ, റുമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുൾപ്പടെ), 2012-ൽ മാത്രം അമ്പത്തിരണ്ടു ശതമാനം പേർ ജർമ്മനിയിലേയ്ക്കു കുടിയേറിയിട്ടുണ്ട്. പ്രതിസന്ധി നിറഞ്ഞ സൌത്ത് യൂറോപ്പിൽ (ഉദാ: ഗ്രീസ്, ഇറ്റലി, പോർട്ടുഗൽ, സ്പെയിൻ,) നിന്നും 19 % വും. ആകെയുള്ള കുടിയേറ്റക്കാരുടെ മൂന്നിൽ രണ്ടു ആളുകൾ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിൽ നിന്നുള്ളവർ ആയിരുന്നു. യൂറോ പ്രതിസന്ധിയും, കൂടുതൽ കുടിയേറ്റത്തിന്റെ യഥാർത്ഥ കാരണമായി നേരിട്ട് പ്രതിഫലിച്ചതും, ഇവിടെയൊക്കെ തന്നെയാണ്. വളരെ ശ്രദ്ധേയമായതു ജർമ്മനിയിലേക്കുണ്ടായ അളവിൽ കൂടിയ കുടിയേറ്റ ആകർഷണ വലയമാണ്.

ഏറ്റവും പുതിയ നിരീക്ഷണമനുസരിച്ചു സമാന്തര ലക്ഷ്യകുടിയേറ്റ രാജ്യങ്ങളിൽ 2007-നു മുമ്പായി ഉണ്ടായട്ടുള്ള സാമ്പത്തിക പ്രതിസന്ധിയെ അപേക്ഷിച്ച് 2012-ൽ ജർമ്മനിയിലേയ്ക്കുണ്ടായ തൊഴിൽ തേടിയുള്ള കുടിയേറ്റം ഏതാണ്ട് എഴുപതു ശതമാനത്തിലധികം വർദ്ധിച്ചിട്ടുണ്ടെന്നു കാണാം. പക്ഷെ, ജർമ്മനിയുടെ ആകെമാന സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തൽ എന്ന വിഷയത്തിൽ ഇതിൽ കുറഞ്ഞ പങ്കുമാത്രമേയുള്ളൂയെന്ന് ജർമ്മൻ സാമ്പത്തിക നിരീക്ഷകർ വെളിപ്പെടുത്തുന്നു. അതേസമയം, ഈ രാജ്യങ്ങളുടെ ഭാവിയെപ്പറ്റിയുള്ള പ്രധാനപ്പെട്ട ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ അവർക്ക് കഴിയുന്നുണ്ട് . അതായത്, ഇടവേളയിൽ യൂറോപ്രതിസന്ധി ശക്തിയായി നേരിട്ടിരിക്കുന്ന എല്ലാ രാജ്യങ്ങൾക്കും വീണ്ടും പൂർവസ്ഥിതിയിലേയ്ക്ക് തിരിച്ചെത്താനുള്ള സാവകാശവും അവസരവുമാകും. അതോടെ ജർമ്മനിയിലേയ്ക്കുള്ള തൊഴിൽ അന്വേഷിച്ചുള്ള കുടിയേറ്റം ശക്തമായി പിറകോട്ടു പോവുകയും ചെയ്യും. നിലവിലുള്ള കുടിയേറ്റ വർദ്ധനവ് നിയന്ത്രണ വിധേയമാകുകയും ചെയ്യും.

ഭാവി എന്തായാലും ചുരുങ്ങിയ കാലയളവിൽ ജർമ്മനിയിലേയ്ക്കു ഒരു വർഷം കൊണ്ട് (2012-13) കുറഞ്ഞത്‌ എഴുപതിനായിരം ബൾഗേറിയക്കാരും, കൂടുതൽ റുമേനിയക്കാരും കുടിയേറി. നിയമം കുറേക്കൂടി ലളിതമാക്കിയതോടെ അവരുടെ എണ്ണം ഏതാണ്ട് രണ്ടു ലക്ഷത്തോളം എത്തി. ഈ കുടിയേറ്റ വർദ്ധനവിനു കാരണം, സാമ്പത്തികമായി ഒട്ടും തന്നെ ആകഷിക്കപ്പെടാത്ത സ്പെയിനും, ഇറ്റലിയും, ഒന്നും അവരുടെ ഭാവി പ്രതീക്ഷകളെ രക്ഷിക്കുന്നില്ലായെന്നു കരുതിയതുകൊണ്ടാണ്.

കുടിയേറ്റക്കാരുടെ ഉയർന്ന വിദ്യാഭ്യാസയോഗ്യത. 

1871 മുതൽ ജർമ്മനിയിലേയ്ക്കു 
നടന്ന കുടിയേറ്റം
കുടിയേറിയ ഭൂരിഭാഗം ആളുകൾക്കും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയാണ് ഉള്ളതെന്ന അഭിപ്രായം നിലവിലുണ്ട്.  ഇവർക്കെല്ലാം   തൊഴിൽ കമ്പോളത്തിൽ, വിദ്യാഭ്യാസ ചട്ടപ്രകാരമുള്ള കരാറിൽ അടിസ്ഥാനം നൽകാവുന്ന ഇന്റഗ്രേഷൻ നടപടിയിൽ തടസ്സങ്ങളു ണ്ടാക്കുന്നുണ്ട്.        ഈ കാഴ്ചപ്പാട് ഒട്ടും ശരിയല്ല. വളരെ ശ്രദ്ധേയമായ ഒരു വസ്തുതയിതാണ്: 2010-ൽ ലേബർ ഫോഴ്സ് നടത്തിയ ലേബർസർവേയിൽ അന്നുള്ള ജർമ്മൻ പൌരന്മാരുടെ ഇടയിൽ 28 ശതമാനം ബിരുദധാരികൾ ഉള്ളപ്പോൾ പുതിയ കുടിയേറ്റക്കാരിൽ 43 ശതമാനം ആളുകൾ ബിരുദധാരികൾ ഉണ്ടായിരുന്നതായും കണ്ടെത്തി. 2000-മാണ്ടിലേതുമായി തട്ടിച്ചു നോക്കിയാൽ അത് 20 ശതമാനം കഷ്ടിച്ചുള്ള വർദ്ധനവാണെന്നു കണ്ടെത്തി. അവരിൽ 22 ശതമാനം ഒരു പ്രൊഫഷണ ൽ യോഗ്യതയില്ലാത്തവർ ആയിരുന്നു. 2000- ലെ കണക്കിൻ പ്രകാരം ഏതാണ്ട് അത് പകുതിയോളം വന്നു.

കുടിയേറ്റക്കാരുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയെപ്പറ്റി രണ്ടു സുപ്രധാനമായ വഴിത്തിരിവുകളെ (Trends) മനസ്സിലാക്കുവാൻ നമ്മെ  പിൻപിലേയ്ക്ക് നയിക്കുന്ന ഘടകങ്ങൾ ശ്രദ്ധിക്കുക. ഒന്നാമതായി, കൂടുതൽ മെച്ചപ്പെട്ട വിദ്യാഭ്യാസനിലവാരം.  കുടിയേറ്റക്കാരുടെ സ്വദേശം ഏതാണെന്നതനുസരിച്ചാണ് അവരുടെ വിദ്യാഭ്യാസ യോഗ്യതനിലവാരം കാണുന്നത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ സൌത്ത് യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ കൂടുതൽ ഇപ്പോൾ മെച്ചപ്പെട്ട വിദ്യാഭ്യാസ നിലവാരം ഉള്ളത് മദ്ധ്യ -പൂർവ യൂറോപ്യൻ രാജ്യങ്ങളിൽ ആണ്. ഈ സവിശേഷത എല്ലാ ബിരുദധാരികൾക്കും ഒരുപോലെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രണ്ടാമത്തേത്, കൂടുതൽ യോഗ്യതയുള്ളവരുടെയിടയിൽ  കൂടുതൽ മൊബിലിറ്റി വർദ്ധിക്കുന്നുണ്ട്. അതായത്, ആഗോള തലത്തിൽ കൂടുതൽ യോഗ്യതയുള്ളവർക്കാണ്, വിദ്യാഭ്യാസം കുറഞ്ഞവരേക്കാൾ കുറഞ്ഞത്‌ നാലിരട്ടിയെങ്കിലും മുകളിൽ സാധ്യതകളേറുന്നത്; മറ്റ് രാജ്യങ്ങളിലേയ്ക്ക് തൊഴിൽ അടിസ്ഥാനപ്പെടുത്തിയ കുടിയേറ്റത്തിനു ഏറെ എളുപ്പം ആകുന്നതും. ഇക്കാലത്ത് മറ്റു രാജ്യങ്ങളിൽ പോയി പഠിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്ന എല്ലാ യുവ ജർമ്മൻകാർക്കും ഇതേ അവസ്ഥതന്നെയാണ്‌. ഏറെ സഹായകമായ പ്രധാനഘടകമാണ്, യുവജനങ്ങളിൽ വർദ്ധിച്ചുവരുന്ന ഭാഷാ പരിജ്ഞാനം തേടുന്നതിനുള്ള വ്യഗ്രതയും. അത് വളരെ ഉയർന്നുകൊണ്ടിരിക്കുന്നു.

തീർച്ചയായും, ഉന്നതവിദ്യാഭ്യാസയോഗ്യത നേടിയവർ മാത്രമല്ല, മറിച്ച്, താഴ്ന്ന സെക്കണ്ടറി സ്കൂൾ പഠനമോ അതിലും താഴയോ അഥവാ ഒരു തൊഴിലധിഷ്ടിത പഠനമോ ഇല്ലാത്തവരും അന്യരാജ്യങ്ങളിലേയ്ക്ക് പോകാറുണ്ട്. ഇതിനു ഏതാണ്ട് കാരണമാക്കുന്നത് എന്താണ്? ഓരോ രാജ്യത്തും വ്യത്യസ്ഥപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായമാണ് നടപ്പിലുള്ളത്. ജർമ്മനിയിൽ ഒരു ഡുവൽ വിദ്യാഭ്യാസ സമ്പ്രദായമാണ് ഉള്ളത്. ചില രാജ്യങ്ങളിൽ സ്കൂൾ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും വേറെ വേറെ സ്ഥാപനങ്ങളിൽ നടത്തപ്പെടുന്നു. ചില ഈസ്റ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരിൽ ഏതാണ്ട് 60 % പേരും ഉന്നതപഠനം ഉള്ളവരായിരുന്നു. പക്ഷെ, 2010 മുതൽ കുറഞ്ഞും കൂടിയും മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. പഠനത്തിലും, സാങ്കേതിക പഠന സാധ്യതകളിലും ഉയർച്ച ഏകദേശം 35 % വരെ ഉയർന്നു.

ഇങ്ങനെയുള്ള വിഷയങ്ങൾ മാത്രമല്ല, കൊടുംപട്ടിണി കൊണ്ട് ജീവിതം വഴിമുട്ടിയ ആളുകൾ അന്യദേശ കുടിയേറ്റം നടത്തുന്നതിനെയും കുറിച്ച് കൂടുതൽ ചർച്ച ചെയ്യപ്പെടുന്നുണ്ട് . ഉദാ: ബൾഗേറിയ, റുമേനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ധാരാളം പേർ ജർമ്മനി പോലെയുള്ള സാമ്പത്തിക ഭദ്രതയുള്ള യൂറോപ്യൻ രാജ്യങ്ങളിലേയ്ക്ക്  കുടിയേറിയിട്ടുണ്ട്. സമയാധിഷ്ടിത ജോലികൾക്കായി ഇത്തരം ജോലിക്കാരെ എടുക്കുന്നതിൽ നിയമം വളരെ സ്വതന്ത്രമാക്കിയിട്ടുണ്ട്. സാമ്പത്തിക ലാഭം നോക്കിയുള്ള കുടിയേറ്റജോലിക്കാരുടെ എണ്ണം ജർമ്മനിയിൽ ഒരു വർഷം ഏകദേശം രണ്ടുലക്ഷം വരുമെന്നു ഒദ്യോഗികമായി കണക്കാക്കിയിട്ടുണ്ട്. ഇവർ കുറഞ്ഞ മാസ്സങ്ങൾ മാത്രമേ ജർമ്മനിയിൽ തങ്ങുന്നുള്ളൂ. ഇവർക്ക് പ്രത്യേകമായി യോഗ്യതകൾ ഒന്നും ഇല്ലാത്തവരാണ്. കൂടുതൽ യോഗ്യതയുള്ളവർ ദീർഘകാലം താമസ്സിക്കുന്നതിന് താത്പര്യപ്പെടുന്നുണ്ട്. അതിനാൽ ബൾഗേറിയ, റുമേനിയ തുടങ്ങിയ യൂറോപ്യൻ ഘടക രാജ്യങ്ങളിൽനിന്നും എത്തുന്ന തൊഴിലന്വേഷകർക്ക് യോഗ്യതയനുസരിച്ചുള്ള മൈഗ്രേഷൻ എന്ന നയമാണ് ഇപ്പോൾ ഏറെയും സ്വീകരിക്കുന്നതെന്നാണ് അറിയുക. എന്നാലതു ഏതളവിൽ വരെ കൃത്യമായി നടപ്പാകുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.

മൂന്നിലൊന്നു അംഗീകാരം.

കുടിയേറിയ വളരെയേറെ തൊഴിലാളികളും ജോലി ചെയ്യുന്നത് അവർക്കുള്ള യോഗ്യതയുടെ തോതനുസരിച്ചല്ലായെന്നത് ശ്രദ്ധിക്കപ്പെടെണ്ടതാണ്. അതുപക്ഷെ സ്വദേശികളായ ജർമ്മൻകാരുടെയും സ്ഥിതി, യോഗ്യതയിലും ജോലിയിലും ഒരു അളവു വരെ ഏതാണ്ട് സമാനതയുള്ളതാണ്. ആ അളവു 27 % വരെയുണ്ടാകുമെന്ന അഭിപ്രായം നിലവിലുണ്ട്. അതുപോലെ ജർമ്മനിയിൽ കുടിയേറിയ ഒരാളുടെ രണ്ടാം തലമുറയ്ക്കും സമാനമായ പരിഗണനാ അവകാശമെ കാണുന്നുള്ളൂ. ഏകദേശം 33 % എന്ന് പറയപ്പെടുന്നു. അതുപോലെ മറ്റൊന്ന്, മാതൃരാജ്യത്ത് നിന്ന് വിദ്യാഭ്യാസം ചെയ്തു വിദേശത്തു വന്ന ഒരാളുടെ പഠനയോഗ്യത അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നത് 10-മുതൽ  20 ശതമാനം വരെയെന്നും രേഖപ്പെടുത്തുന്നുണ്ട്.

അങ്ങനെവരുന്ന സാഹചര്യത്തിൽ വെറുതെയങ്ങനെ സാധാരണമായ പഠന യോഗ്യതാടിസ്ഥാനത്തിൽ മാത്രം അവരുടെ പങ്കു യൂറോപ്യൻ തൊഴിൽ കമ്പോളത്തിൽ ഉൾക്കൊള്ളിക്കുവാനും കഴിയുകയില്ല. എന്തൊക്കെയാണെങ്കിലും മൈഗ്രൻസ് ആയിട്ട് വന്നിട്ടുള്ള തൊഴിലന്വേഷകരിൽ ഒരു നല്ല ഭാഗം അവരുടെ യോഗ്യതയയിലും താഴെയുള്ള ലഭിക്കാവുന്ന ജോലി ചെയ്യുന്നുണ്ട്. ഇവർക്കുള്ള വിദ്യാഭ്യാസ യോഗ്യതയിലുള്ള ഏറ്റക്കുറച്ചിലുകൾ  അടിസ്ഥാനപ്പെടുത്തിയാണ് കുടിയേറിയ രാജ്യത്തുള്ള താമസ്സം കാലാവധിയേക്കുറിച്ച് പറയാൻ കഴിയൂ. ജർമ്മൻ ഭാഷാ പരിജ്ഞാനം ഇന്റഗ്രേഷൻ നടപടികളുടെ കാര്യത്തിൽ പ്രധാന ഘടകമാണ്. മൂന്നിലൊന്നു മൈഗ്രൻസും അവരുടെ മുൻ യോഗ്യതാ ബിരുദത്തിനു  പുതിയ കുടിയേറ്റ  സ്ഥലത്ത് അംഗീകാരം ലഭിക്കുന്നതിനുവേണ്ടി ആവശ്യമായത് നിയമപരമായിചെയ്യുന്നുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ജർമ്മനിയിലേയ്ക്കു നിലവിലുള്ള ഇന്റഗ്രേഷൻ നിയമനടപടിക്രമങ്ങൾക്ക് അതെല്ലാം ഒരു വലിയ വെല്ലുവിളിയായിട്ടാണ് അറിയപ്പെടുന്നത്.

കേരളീയ പെണ്‍കുട്ടികളുടെ ജർമ്മനിയിലേയ്ക്കുള്ള സാഹസിക കുടിയേറ്റ ചരിത്രം -1965

തൊഴിൽ വർദ്ധനവും മെച്ചപ്പെട്ട ലാഭവും .

കുടിയേറ്റങ്ങൾ തൊഴിൽ സാദ്ധ്യതകളെ ഒരുവശത്ത്‌ പ്രോത്സാഹിപ്പിക്കുമ്പോൾ സാമ്പത്തിക ലാഭം മറ്റേ വശത്ത്‌ ഉണ്ടാകുന്നുണ്ട്. തൊഴിലില്ലായ്മ വർദ്ധിക്കുമെന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ല, ശമ്പളം ഒട്ടു കുറയുന്നുമില്ല എന്ന് കഴിഞ്ഞകാല തൊഴിൽരംഗം നിരീക്ഷിക്കുന്നവർ വ്യക്തമാക്കുന്നുണ്ട്. കുടിയേറ്റം തൊഴിലില്ലായ്മ വർദ്ധിപ്പിച്ചേക്കുമെന്നുള്ള ഈയൊരു ആശങ്ക കഴിഞ്ഞ കുറേക്കാലങ്ങൾക്കു മുമ്പ് ജർമ്മൻ തൊഴിൽ കമ്പോളത്തിൽ ഉണ്ടായിരുന്നു. ഇതിനു കാരണമാക്കിയതിതാണ്, ജർമ്മനി ഒരു കുടിയേറ്റ രാജ്യമല്ലായെന്നു ധരിച്ചുവശായതാണ്.

ഇവിടെ ആശയപരമായ വീക്ഷണത്തിൽ വിശകലനം ചെയ്‌താൽ ഈ ആശങ്ക സന്ദേഹാസ്പദമാണ്. വളരെ ലളിതമായി നോക്കിയാൽ ഇങ്ങനെയൊരു അവസ്ഥ വരാനും കാര്യങ്ങൾ ഉണ്ട്. അതായത്, മൂലധനത്തിൽ ഉണ്ടാകുന്ന വർദ്ധിച്ച ലാഭവും തൊഴിലിനു നൽകപ്പെടുന്ന വേതനം കുറയുകയും ചെയ്യുമ്പോൾ ഉണ്ടാകാവുന്ന അവസ്ഥാഭേദങ്ങൾ തന്നെ. ഈ ലാഭവിഹിതം ജർമ്മൻ ജനതയിൽ സ്വാഭാവികമായി താനേ അൽപമെങ്കിലും എത്തിച്ചേരും. തൊഴിൽവർദ്ധനവ് സൂചിപ്പിക്കുന്നത് സ്വാഭാവികമായി അത് മൂലധനത്തിന്മേൽ എത്തിച്ചേരുന്ന ലാഭമാണ്. അതുപക്ഷെ മൂലധന വർദ്ധനവനുസരിച്ചുള്ള നിക്ഷേപം തൊഴിൽരംഗത്ത്‌ കൂടിവരും. അത് സ്വദേശ -വിദേശ നിക്ഷേപങ്ങൾക്ക് വഴിതെളിയിക്കുമെന്നു ബോദ്ധ്യപ്പെട്ടു. ഫലമോ, സാമ്പത്തിക രംഗം വികസിക്കുന്നു. തൊഴിൽ അവസരങ്ങൾ കൂടുന്നു, പുതിയ പുതിയ നിക്ഷേപങ്ങളും വരുന്നു. ഇതോടെ തൊഴിൽ രംഗത്ത് വേതനവർദ്ധനവും  അതേസമയം കുറഞ്ഞ തൊഴിലില്ലായ്മയുമാണ് ഉണ്ടാകുന്നത്.

ആരെങ്കിലും ഏതെങ്കിലും ഒരു രാജ്യത്ത് കുടിയേറി അയാൾ നേട്ടം ഉണ്ടാക്കിയാലും ഇല്ലെങ്കിലും അതൊരു മറുപടിയില്ലാത്ത ചോദ്യമാവുകയില്ല. അതൊക്കെ അയാളുടെ ജോലിക്കനുസരണമായി വേണ്ടിയിരുന്ന യോഗ്യതയിൽ ജോലിസ്ഥലത്ത് സ്ഥിരതയോടെ പ്രവർത്തിക്കുന്നത് ആശ്രയിച്ചായിരിക്കും. ജർമ്മനിയിലേയ്ക്ക് ഇക്കാലത്ത് യൂറോപ്പിൽ  നിന്നും കുടിയേറുന്നവരിൽ ഭീമഭാഗം ആളുകളും ഉയർന്ന സാങ്കേതിക വിദ്യാഭ്യാസ യോഗ്യത നേടിയിട്ടുള്ളവരാണ്. എങ്കിലും ഒരേജോലിസ്ഥലത്തുള്ള വിദേശികളും ജർമ്മൻകാരും തമ്മിൽ താരതന്മ്യം നോക്കിയാൽ തൊഴിൽ പരിചയം കൂടുതലുള്ളത് ജർമ്മൻകാർക്കാണെന്നു വ്യക്തക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ജർമ്മനിക്ക് കൂടുതൽ അഭിമാനിക്കാനുണ്ട്. പരിണിതഫലമോ, ലാഭവും നഷ്ടവും ഉണ്ടാകുന്നത് വീതിക്കുമ്പോൾ കുടിയേറ്റക്കാരുടെ വരവിലൂടെ ആർക്കാണ് കൂടതൽ നഷ്ടം, ആർക്കാണ് കൂടുതൽ ലാഭം? നഷ്ടം, രാജ്യത്ത് താമസിക്കുന്ന വിദേശ ജോലിക്കാരന് തന്നെ. ഇതിനാൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുടെ പ്രാധാന്യം യൂറോപ്യൻ യൂണിയനും പ്രത്യേകിച്ച് ജർമ്മനിയും, മൈഗ്രന്സിൽ നിന്നും പ്രതീക്ഷിക്കുന്നു./gk
-------------------------------------------------------------------------------------------------------------------
dhruwadeepti.blogspot.com
e-mail: dhruwadeepti@gmail.de

Freitag, 18. Juli 2014

ധ്രുവദീപ്തി // Faith /Church / വൃദ്ധവിലാപം-// സത്യത്തിന്റെ ഒരു തരി: by ടി.പി. ജോസഫ് തറപ്പേൽ

 

ധ്രുവദീപ്തി:


 Faith /Church / വൃദ്ധവിലാപം- 


സത്യത്തിന്റെ ഒരു തരി: 

                                                    by  ടി.പി. ജോസഫ് തറപ്പേൽ                                                             

"1924-ൽ പണിയാരംഭിച്ച് 1935-ൽ പൂർത്തിയാക്കി പിതാമഹന്മാരായ മുൻ തലമുറ നമുക്ക് സമ്മാനിച്ച സുന്ദരമായ ദേവാലയം, 2011-ൽ കൊച്ചുമക്കളും സഭയുടെ കുറെ ക്ലെർജിമാരും കൂടിച്ചേർന്നു ഡൈനാമിറ്റ് വച്ച് അത് തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലുവില" (വൃദ്ധവിലാപം). ചെങ്ങളത്ത് വി.അന്തോനീസ് പുണ്യവാന്റെ നാമത്തിൽ പണിത പള്ളിയുടെ ചരിത്രം ശ്രീ ടി.പി.ജോസഫ് തറപ്പേൽ "വൃദ്ധവിലാപം" എന്ന പേരിൽ തുടർച്ചയായി എഴുതുന്നു. (ബഹു. വായനക്കാരുടെ അഭിപ്രായം സ്വാഗതാർഹാമാണ്. ധ്രുവദീപ്തി ഓണ്‍ലൈൻ)

                                                                     വൃദ്ധവിലാപം-              
                                                                       by ടി.പി.ജോസഫ് തറപ്പേൽ
                                                          

സത്യത്തിന്റെ ഒരു തരി: 

ടി .പി .ജോസഫ് 
തറപ്പേൽ
ചെങ്ങളത്തെ പണി ചെയ്യപ്പെടുന്ന പുതിയ പള്ളി കാണുമ്പോൾ ഭക്തിയല്ല ഭയമാണ് തോന്നുക. മണ്ണെടുത്തു മാറ്റി, മുമ്പുണ്ടായിരുന്ന പള്ളിക്കുന്നിന്റെ വ്യാപ്തി കുറച്ച് അതിന്റെ വിളുമ്പിൽ പഴയതിന്റെ ഒന്നര മടങ്ങ്‌ പൊക്കമുള്ള പള്ളി പടുത്തുയർത്തിവരുന്നു. 1935- ൽ പൂർത്തിയാക്കിയ പഴയ പള്ളി. 1938- ൽ ഞാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉച്ചയൂണിനു വിട്ട സമയം. മഴയില്ല. ഒരു വെള്ളിടി! പള്ളിക്കിട്ടു ഇടി വെട്ടുന്നത് ഞാൻ കണ്ടു. മുഖവാരത്തിനു ക്ഷതം തട്ടി. നൂറുകണക്കിന് ഓടുകൾ തകർന്നു വീണു. എന്റെ പ്രൈമറി സ്കൂൾ പഠന കാലത്ത് ഒരിക്കൽ കൂടി ഇടിവെട്ടി. അത് ക്ലാസ് സമയത്തായിരുന്നു. 1942- നു ശേഷമാണ് ഇടിമിന്നൽകവചമൊക്കെ പിടിപ്പിച്ചത്. ഏതു കവചവും കവച്ചു വയ്ക്കാനുള്ള ശക്തി തമ്പുരാന്റെ ഇടിക്കുണ്ട്.



                                                               നൊവേന ഭക്തി:

സുമാർ നാൽപ്പത് കൊല്ലം മുമ്പ് അന്തോനീസ് പുണ്യവാന്റെ ഒരു വലിയ രൂപം (1. 1/4 വീതി, 1.3/4 നീളം ) ഫ്രെയിം ചെയ്ത് എന്റെ വീട്ടിൽ സ്ഥാപിച്ചു. അന്നുമുതൽ എന്നും സന്ധ്യാപ്രാർത്ഥനയോടുകൂടി അൽപനേരം വി.അന്തോനീസിനോട് പ്രാർത്ഥിക്കാറുമുണ്ട്. ഭക്തി തോന്നുന്ന അവസരങ്ങളിൽ, ആരോഗ്യമുണ്ടായിരുന്ന കാലത്ത്, പള്ളിയിലെ നൊവേനകളിൽ പങ്കെടുക്കാറുമുണ്ടായിരുന്നു. മാതാവിനോടും യൌസേപ്പിനോടും അതിലും കൂടുതലായിട്ട് പ്രാർത്ഥിക്കുമായിരുന്നു. ഇന്നും അങ്ങിനെ തന്നെ. അങ്ങനെയാണല്ലോ വേണ്ടത്. വി. അന്തോനീസിനു അവരുടെ സ്ഥാനമില്ലല്ലോ. 

പിന്നെ, പള്ളിയിൽ താഴെ ഭാഗത്ത്, ആദ്യകാല അന്തോനീസിന്റെ രൂപം. അൾത്താര ഭാഗത്ത് മണിയങ്ങാട്ട് വല്യച്ചൻ വാങ്ങിച്ചു വച്ച രൂപം. ഇനി കുരിശുംതൊട്ടിയിലെ കാര്യം. കുരിശുംതൊട്ടിയിൽ ജോർജ് കുറ്റിക്കാട്ടിന്റെ സംഭാവന. ചന്തക്കപ്പേളയിൽ ഉള്ള അന്തോനീസു പുണ്യാളന്റെ രൂപം കുന്നപ്പള്ളിൽ വർഗീസ് ചേട്ടന്റെ സംഭാവന. അങ്ങനെ പള്ളിയിൽ തന്നെ നാല് വി.അന്തോനീസ് രൂപങ്ങൾ ഉണ്ട്.

ഇനി എന്തിനാണ് അഞ്ചാമത് ഒരെണ്ണം ? ഇറ്റലിയിൽ നിന്നും അത് വാങ്ങിക്കൊണ്ടു വന്നതാണ് എന്ന് നാട്ടുകാർ പറയുന്നു. ഇടവകയിലെ ഓരോ വീടുകളിലും ഓരോ ദിവസം കൊണ്ടുവയ്ക്കുന്നു. ഒരു വീട്ടിൽ കൊണ്ടുവന്നു വച്ചാൽ അത് പിറ്റേന്ന് ആളുകളെ കൂട്ടി അടുത്ത വീടുകളിലേയ്ക്ക് എന്ന ക്രമത്തിൽ രൂപം കൊണ്ടുനടക്കുന്നു. വി.അന്തോനീസിനെ അപമാനിക്കാനാണെന്ന് തോന്നിപ്പോകും. ഒരു വീട്ടുകാർക്ക് ചെലവാകുന്ന തുക ആയിരങ്ങളും. നമ്മുടെ ജീവിത ലക്ഷ്യം അന്തോനീസല്ലല്ലോ, കുരിശിൽ തൂങ്ങപ്പെട്ട ഈശോയല്ലേ? 

ചെങ്ങളം പള്ളി വികാരി മണിയങ്ങാട്ട് ബ. ലൂക്കാ അച്ചന്റെ കാലത്ത് കല്ലിട്ട തിരുനാളിന് ത്രിദിന അപേക്ഷയാണ് ഉണ്ടായിരുന്നത്. പിന്നീട് അത് നൊവേന ആയി മാറി. നൊവേനയെന്നാൽ ഒൻപത് ദിവസത്തെ പ്രത്യേക അപേക്ഷ. ദർശന തിരുനാളിനോടനുബന്ധിച്ച് നൊവേനയ്ക്ക് തുടക്കമായി. പണ്ട് ഒൻപതു ദിവസമായിരുന്നു നൊവേന. കൊടിയേറ്റത്തിന്റെ തലേദിവസം വരെ. ഇപ്പോൾ അത് പതിമൂന്നു ദിവസമായി മാറി. കാലം മാറി വന്നപ്പോൾ പിന്നീട് ചെങ്ങളത്തു വികാരിയായിരുന്ന കൊച്ചുപറമ്പിൽ അച്ചന്റെ കാലം മുതൽ ജൂണ്‍ മാസത്തിലെ പതിമൂന്നാം തിയതി തിരുനാളിനൊരുക്കമായി നൊവേന ആരംഭിച്ചു. ഇനി കുറെ കാലങ്ങൾ  കഴിയുമ്പോൾ ആണ്ടിൽ 365 ദിവസങ്ങളും നൊവേനയാകാം. ഇപ്പോൾ വീടുകളിൽ നടത്തുന്നതുംകൂടി കണക്കിലെടുത്താൽ നിത്യ നൊവേന എന്ന് പറയാം.

കഴിഞ്ഞ ജനുവരി ഇരുപതാം തിയതി (2013- ജനുവരി 20 ന്.) ചെങ്ങളം പള്ളിയിൽ കേട്ട ഒരു പ്രസംഗത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യം അകത്താക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ, ഏറ്റവും കൂടുതൽ ക്രിസ്ത്യാനികൾ വസിക്കുന്ന കൊച്ചു കേരളമാണെന്ന് കേട്ടു. പ്രാദേശിക കണക്ക് നോക്കിയാൽ കേരളത്തിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് അന്യമതസ്ഥരോ, അന്യസഭാ വിഭാഗങ്ങളോ, തീരെയില്ലാത്ത കറകളഞ്ഞ കൽദായ കത്തോലിക്കർ മാത്രം ഉള്ള, നമ്മുടെ നാടാണെന്നും കേട്ടു.

ഒരു വശത്ത്‌ നൊവേന ഭക്തി, മറുവശത്ത്‌ മദ്യഭക്തി ! ഇവ രണ്ടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? മന:സാക്ഷിയുള്ളവർ അവനവന്റെ മന:സാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കട്ടെ!
(രചന -ചെങ്ങളം, 19. 03. 2013.)                                                                        

തീരുമാനം:                                                                                                                                                                                                                                                                    
-St.Antony's Church 
Chengalam
*വിവാദ വിഷയമായിത്തീർന്ന ചെങ്ങളം പള്ളി പൊളിക്കൽ വിഷയം ഒടുവിൽ പുരാവസ്തു വകുപ്പ് കാര്യാലയം വരെ എത്തി. അതുപക്ഷെ, കുത്തിയൊഴുകുന്ന കോഴപ്പണത്തിന്റെ ശക്തിയിലും കയ്യൂക്കിന്റെ ബലത്തിലും പുരാവസ്തു വകുപ്പിനെ പ്പോലും ബലക്ഷയപ്പെടുത്തി. "കേരളത്തിലെ പാദുവ"( Ref: ചരിത്ര സംക്ഷേപം) എന്ന വിളിപ്പേരുള്ള ചരിത്ര പ്രധാനമായ ചെങ്ങളം പള്ളി അതേപടി  സംരക്ഷിക്ക ണമെന്നും, ഇടിച്ചു പൊളിച്ചു കളയരുതെന്നും ചൂണ്ടി ക്കാണിച്ചുകൊണ്ട്  ലോക മെമ്പാടും നിന്ന് ഏറെ പരാതികൾ ഒന്നൊന്നായി പുരാവസ്തു വകുപ്പിലേയ്ക്ക് പ്രവഹിച്ചു,. ഇടവകാംഗങ്ങൾ രണ്ടു തട്ടിലായി. എന്നിട്ടും ഫലം, ഒടുവിൽ ഇങ്ങനെ സംഭവിച്ചു.      മറുപടി വന്നു. അതിങ്ങനെ:

                                                                         പുരാവസ്തു വകുപ്പദ്ധ്യക്ഷകാര്യാലയം 
                                                                                ശ്രീപാദം പാലസ്, ഫോർട്ട്‌ (പി.ഒ.)
                                                                                          തിരുവനന്തപുരം-23 
                                                                                            തിയതി : 04.11.2011 
A-2- 4560/ 2011/ DA
ഫാ:മാത്യൂ പുതുമന 
വികാരി 
സെന്റ്‌ ആന്റണീസ് ചർച്ച് 
ചെങ്ങളം-686585 

സാർ,

വിഷയം :- പുരാവസ്തുവകുപ്പ്-ചെങ്ങളം സെന്റ്‌ ആന്റണീസ് ചർച്ചു    പുതുക്കിപ്പണിയുന്നത് സംബന്ധിച്ച്.

സൂചന:-  1.    22.10.11-ലെ ഇതേ നമ്പർ കത്ത്.

                      2.    02.11.11.ലെ വകുപ്പിലെ എക്സ്കവേഷൻ അസിസ്റ്റന്റിന്റെ റിപ്പോർട്ട്                     

                     3.    03.11.11.ലെ 2526/ 1/ MCRD, P&C നമ്പരായ സർക്കാർ മേലെഴുത്തു.

സൂചന ഒന്ന് പ്രകാരം ചെങ്ങളം പള്ളി പൊളിക്കാതിരിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന് വകുപ്പിൽനിന്നും അറിയിച്ചിരുന്നു. എന്നാൽ സൂചന 2- പ്രകാരമുള്ള എക്സ്കവേഷൻ അസിസ്റ്റന്റിന്റെ വിശദമായ റിപ്പോർട്ട് പ്രകാരം 1917-ൽ നിർമ്മിതമായ ചെങ്ങളം പള്ളിക്ക് പുരാവസ്തുപരമായോ, ചരിത്ര പരമായോ വാസ്തു ശാസ്ത്രപരമായോ പ്രാധാന്യമില്ലെന്ന് അറിയിച്ചിരിക്കുന്നു. ആയതിനാൽ പ്രസ്തുത പള്ളി പൊളിച്ചു പണിയുന്നതിനുള്ള അനുമതി നൽകുന്നു. 

വിശ്വസ്തതയോടെ                                                ഒപ്പ്-
                                                                     ഡയറക്ടർ-ഇൻ-ചാർജ് 

അംഗീകാരത്തോടെ 
സീനിയർ സൂപ്രണ്ട്.

പകർപ്പ്: 1: വില്ലേജ് ഓഫീസർ, വില്ലേജ് ഓഫീസ്, ചെങ്ങളം, കോട്ടയം.

                   2. ശ്രീ. ടി.പി.ജോസഫ് തറപ്പേൽ, ചെങ്ങളം, കോട്ടയം.
S-0411.

 ( വൃദ്ധ വിലാപം- തുടർച്ച അടുത്തതിൽ----ധൃവദീപ്തി ഓണ്‍ലൈൻ. )
-------------------------------------------------------------------------------------------------------------------

Montag, 14. Juli 2014

ധ്രുവദീപ്തി // Politics // Religion // "പ്രവാചകനാണ്‌ നമ്മുടെ ശക്തി, നമ്മുടെ മാർഗ്ഗം യുദ്ധമാണ്." // ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി:
അന്തർദേശീയം // Politics  and  Religion- 




  "പ്രവാചകനാണ്‌ നമ്മുടെ ശക്തി, നമ്മുടെ മാർഗ്ഗം യുദ്ധമാണ്."- 


  ജോർജ് കുറ്റിക്കാട് 

സിറിയൻ യുദ്ധത്തിന്റെ 
ഭീകരമുഖം
രണ്ടായിരത്തി അമ്പതാമാണ്ടോടുകൂടി ലോകമൊട്ടാ കെയുള്ള ജനസംഖ്യയുടെ നാലിലൊന്ന് ഇസ്ലാമിക വിശ്വാസികളായിരിക്കുമെന്ന ഒരു വിലയിരുത്തൽ കുറച്ചു നാളുകളായി കേൾക്കുന്നു. അതായത്, ലോകജനതയുടെ ഏകദേശം 27. 5 നും 30 % ഇടയ്ക്കാണ്, അതെന്നു കാണാം. അതുപക്ഷെ ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികളുടെ ആകെ യുള്ള അംഗസംഖ്യയിലും താഴെയാണെന്നുള്ളത് ഏറെ ശ്രദ്ധേയവുമായ കണക്കുകൂട്ടലാണ്. 2030 ആകുമ്പോഴേയ്ക്കും മുസ്ലീംകളുടെ ആകെയുള്ള   വർദ്ധനവ് ഏകദേശം മുപ്പത്തിയഞ്ചു ശതമാനം വരുമെന്നു  അനൌദ്യോഗിക കണക്കുവച്ചു ഇങ്ങനെ കാണാം. 3.1 മില്യാർഡൻ ക്രിസ്ത്യാനികൾക്ക് നേരെ രണ്ടര മില്യാർഡൻ മുസ്ലീമുകൾ എന്ന അനുപാതം ഉണ്ടെന്നു മതനിരീക്ഷകർ അഭിപ്രായപ്പെടുന്നു.

ലോകജനതയെ കഴിഞ്ഞ ഇരുപതാം നൂറ്റാണ്ടിൽ ഭീകര ദുരന്താനുഭവങ്ങളുടെ ആഴങ്ങളിലേയ്ക്ക് വീണ്ടും വീണ്ടും നിപതിപ്പിച്ച  ചരിത്രമാണുള്ളത്. അവയിൽ പ്രധാനപ്പെട്ടതായിരുന്നു ഒന്നും രണ്ടും മഹായുദ്ധങ്ങൾ. അതിനുശേഷവും സംഘർഷങ്ങൾ നിരന്തരം തുടരുന്ന അവസ്ഥയെയാണ് ലോകജനത നേരിടുന്നത്. മനുഷ്യദുരന്തമാകാമായിരുന്ന 1962-ലെ ക്യൂബൻ സംഘർഷം, നോർത്ത്-സൌത്ത് കൊറിയകൾ തമ്മിലുള്ള സംഘർഷം, കാശ്മീർ, ബാൽകാൻ, യുഗൊസ്ലാവിയൻ സംഘർഷം, ഇങ്ങനെ പലതും. ഏറ്റവും പുതിയതായി ഇപ്പോൾ നടക്കുന്ന ഇസ്രയേൽ-ഹാമാസ് (പലസ്തീൻ) സംഘർഷം, ഇറാക്ക് യുദ്ധം, സിറിയൻ സംഘർഷം തുടങ്ങിയവയും, മതഭീകരവാദത്തിന്റെ തീവ്രത നിറഞ്ഞ സംഘർഷങ്ങളുമെല്ലാം ലോകസമാധാനത്തിന് പ്രതിബന്ധമായി കാണുന്നു.

ലോകവ്യാപകമായി കഴിഞ്ഞ കുറേ കാലങ്ങളിലുണ്ടായിട്ടുള്ള ഇസ്ലാമിന്റെ നവ വളർച്ചയ്ക്ക് വിവിധ പശ്ചാത്തലങ്ങൾ കാണാം. മതവിശ്വാസ കാഴ്ചപ്പാടുകളിലും  മാത്രം ഒതുങ്ങുന്നതല്ല അത്. സാമൂഹ്യപരം, രാഷ്ട്രീയപരം, ജനവികാരം ഇളക്കി വിടുന്ന ചില യോജിപ്പില്ലായ്മയും, അതിനു പ്രേരകശക്തിയായിത്തീരുന്ന ചില നിർദ്ദിഷ്ഠ രാഷ്ട്രീയനയങ്ങളും, ചൂണ്ടിക്കാണിക്കാവുന്ന ചരിത്ര സംഭവങ്ങളാണവ.  ഏറ്റവും അടുത്ത കാലങ്ങളിലെ സംഭവങ്ങളിൽ, ഉദാഹരണമായി സിറിയ, ഇറാക്ക്, അഫ്ഗാനിസ്ഥാൻ, എത്യോപ്യ, ഇറാൻ എന്നിങ്ങനെയുള്ള മദ്ധ്യപൂർവ ഏഷ്യൻ രാജ്യങ്ങളിൽ തുടർച്ചയായിത്തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരാവിപ്ലവങ്ങൾ അവിടെയുള്ള ഭരണാധികാരികളും മറ്റുള്ള നിശ്ചിത സ്വാർത്ഥതാല്പര്യങ്ങൾ ഉൾക്കൊള്ളുന്ന ചില മത തീവ്രവാദ ഗ്രൂപ്പ്ശക്തികളും തമ്മിൽ അന്ന് അധികാര കൈമാറ്റത്തിന് വേണ്ടി നേർക്കുനേരെയുണ്ടായ ബലപരീക്ഷണം ആയിരുന്നെന്ന് കാണാം.
 
നിലവിൽ സിറിയയിലും ഇറാക്കിലും നടക്കുന്ന യുദ്ധം സർക്കാർ സൈന്യങ്ങളും അവിടെയുള്ള വ്യത്യസ്ഥപ്പെട്ട പ്രതിപക്ഷ മതതീവ്രവാദശക്തികളും- സുന്നിഗ്രൂപ്പും, ഷിയിറ്റൻ ഗ്രൂപ്പുകളും, നടത്തുന്ന ആഭ്യന്തര യുദ്ധമാണ്. സിറിയയിൽ പ്രസിഡന്റ് ബാഷാർ അൽ ആസ്സാദ് നയിക്കുന്ന യുദ്ധം ജയിക്കുന്നതിനായി വിദേശരാജ്യങ്ങളായ റഷ്യയുടെയും ഇറാന്റെയും സഹായം തേടിയിട്ടുമുണ്ട്. മറുവശത്ത്‌ യൂറോപ്യൻ, അമേരിക്കൻ ശക്തികളും കാഴ്ചക്കാർ!. 2011-ൽ "അറേബ്യൻ വസന്തം" എന്നറിയപ്പെട്ടിരുന്ന ഒരു മുസ്ലീം നവോത്ഥാന പ്രസ്ഥാനത്തിന്റെ തികച്ചും സമാധാനപരമായ ഒരു     പ്രചാരണവേളയിൽ   പൊടുംന്നെനെ      പൊട്ടിപ്പുറപ്പെട്ട    ഏറ്റുമുട്ടലിനൊടുവിൽ അതൊരു  ആയുധവത്ക്കരിക്കപ്പെട്ട ഭീകരത നിറഞ്ഞ ആഭ്യന്തര യുദ്ധം എന്ന സ്ഥിതിയിലേയ്ക്ക് ആയിത്തീർന്നു. ഇതോടെ തുടർച്ചയായി സിറിയയിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളിൽ വിദേശശക്തികൾക്കും ഒട്ടും തന്നെ നിസ്സാരമല്ലാത്ത താല്പര്യം ഉണ്ടായി. ചിലർ  പണവും ആളുംകൊണ്ട് യുദ്ധത്തിൽ സഹകരിക്കുന്നു. തുടർന്നും അവരുടെ സഹകരണം അവിടേയ്ക്ക് ഒഴുകുന്നു. പണത്തിനു ആവശ്യം ഉണ്ടായിരിക്കുന്നവർ പ്രതിപക്ഷത്തു ചേർന്ന് യുദ്ധത്തിലും ചേരുന്നുണ്ട്.

സിറിയൻ അഭ്യന്തര യുദ്ധം
ഒരു ജനാധിപത്യ സർക്കാരിന് രൂപം നല്കണമെന്ന ആദ്യകാലത്തുണ്ടായി രുന്ന  ആശയത്തിന് ഇപ്പോൾ ഒട്ടും പ്രസക്തിയില്ല. മറിച്ച്, ഇപ്പോൾ യുദ്ധം നടക്കുന്നത് ഒരു വശത്ത്‌ മതാതിഷ്ടിത മായ താല്പര്യങ്ങൾക്കും വംശീയതയ ക്കും അവർക്ക് മാത്രമുള്ള പ്രാധാന്യം നൽകിക്കൊണ്ടാണ്. അതിനെതിരെ യുള്ള ഏതൊരു ശക്തികളെയും ഇല്ലാതാക്കുന്നതിനുള്ള ശക്തമായ പോരാട്ടമാണ് ഈ രാജ്യങ്ങളിൽ നടക്കുന്നത്. സിറിയയിൽ ഇതുവരെയും ഏതാണ്ട് 160000 ജനങ്ങൾ യുദ്ധത്തിൽ വധിക്കപ്പെട്ടിട്ടുണ്ടെന്നു ജൂണ്‍ 2014 വരെ ലോകനിരീക്ഷകർ അഭിപ്രായപ്പെടുന്നു. 1990-കളിൽ റുവാണ്ടയിൽ നടന്ന യുദ്ധക്കൊലപാതക ങ്ങളെക്കാൾ ഏറെ ഭീകരമാണ് സിറിയയിൽ നടന്നതെന്ന് ഈയിടെ യൂ.എൻ. ഒ.യും റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചു. ഇതിനകം 9 മില്യൻ ജനങ്ങൾ അവിടെ നിന്നും പാലായനം ചെയ്തു കഴിഞ്ഞു. അക്കൂട്ടത്തിൽ അവിടെയുണ്ടായിരുന്ന വിദേശ പൗരന്മാരും പാലായനം ചെയ്തു.

ഇറാക്കിലും ഏതാണ്ടിതേ സ്വഭാവത്തിലുള്ള അഭ്യന്തര യുദ്ധം നിലവിലിപ്പോൾ  നടക്കുന്നു.  സദ്ദാം ഹുസൈന്റെ ഭരണകൂടം രാജ്യാന്തര നിയമങ്ങളെ അവഗണിച്ചു    അയൽ രാജ്യമായ കുവൈറ്റിൽ അതിക്രമിച്ചു കയറി ആക്രമിച്ചതോടെയാണ് അമേരിക്കയും ഇംഗ്ലണ്ടും ഇറാക്കിനെ തിരെ 2003-ൽ യുദ്ധം നടത്തിയത്. കുവൈറ്റ് ഭരണാധികാരി കളുടെ പക്ഷം പിടിച്ചു പ്രസിഡന്റ് ജോർജു ബുഷും സദ്ദാം ഹുസൈനും തമ്മിലുള്ള നേർക്കുനേർ യുദ്ധം. ഏകാധിപതി സദ്ദാം ഹുസൈനിനെ സ്ഥാനഭ്രുഷ്ടനാക്കി ബാഗ്ദാദ് പിടിച്ചടക്കിയതോടെ പ്രസിഡന്റ് ജോർജു ബുഷു് നടത്തിയ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചു. ഇപ്പോഴാകട്ടെ വീണ്ടും ഇറാക്ക് മറ്റൊരു യുദ്ധവേദിയായി മാറിയിരിക്കുന്നു.
  
നുറി-അൽ-മാലിക്കി-
 ഇറാക്ക് പ്രധാനമന്ത്രി 


ഇറാക്ക് പ്രധാനമന്ത്രി നുറി- അൽ-   മാലിക്കിയുടെ സർക്കാരിന്റെ നിലവിലുള്ള      പ്രതിരോധ യുദ്ധ ശക്തി പ്രഭാവത്തിനു വളരെ  അധികം കുറവു ഇപ്പോൾ    തട്ടിയിരിക്കുന്നു. കാരണം ഇറാക്കിന്റെ ഏകീകരണമെന്ന മുൻ ആശയത്തോട് യോജിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇറാക്കിനെ രണ്ടായി വിഭജിക്കണമെന്ന ആശയം സുന്നികൾ ആവശ്യപ്പെടുന്നു. സുന്നികളുമായി ഒരു രമ്യതയിൽ എത്തി കാര്യങ്ങളുടെ തീരുമാനം ഉണ്ടാകണം എന്ന് ശക്തമായ രാഷ്ട്രീയ  സമ്മർദ്ദം മാലിക്കിയുടെ മേൽ ഉണ്ടായിരിക്കുന്നു. ഇറാക്കിന്റെ വടക്കൻ പ്രവിശ്യ കുർദിസ് കേന്ദ്രമാക്കിയ ഇസ്ലാമിക ഭീകരവാദികളായ സുന്നികൾക്ക് പിന്തുണ നല്കുന്നത് മറ്റുള്ള ഇസ്ലാമിക രാജ്യങ്ങളാണ്. ഇറാക്കിലും സിറിയയിലുമുള്ള സുന്നിഗ്രൂപ്പുകളുടെ ഇസ്ലാമിക വിപ്ലവ സംഘടനയാണ്, "ഇസ്സിസ്". ഈ സംഘടനയെ  ഭീകരവാദ ഗ്രൂപ്പായിട്ടാണ് യഥാർത്ഥ മുസ്ലീമുകൾ കാണുന്നത്. വിപ്ലവത്തിന്റെ പേരിൽ അക്രമം അഴിച്ചുവിട്ട് സ്ത്രീകളേ പീഡിപ്പിക്കുന്ന സംഭവങ്ങൾ എന്ന് ഇസ്ലാമിക മാധ്യമങ്ങൾ പറയുന്നു.
 
ഇറാക്കിനെ ഒരു തരത്തിലും ഇനി ഒന്നായി കാണുവാനുള്ള സാധ്യതയെ "ഇസ്സിസും" (മതതീവ്രവാദസംഘടന) മറ്റു നിരീക്ഷകരും തള്ളിക്കളയുന്നുണ്ട്. തെക്കൻ പ്രദേശമായ തിക്രിട്ട് ഏതാണ്ട് പ്രതിപക്ഷത്തിന്റെ പിടിയിലുമാണ്. സുന്നികളുടെ പ്രസിദ്ധ താമസകേന്ദ്രമായ വടക്ക് പടിഞ്ഞാറൻ പ്രവിശ്യ കുർഡിന്റെ നിയന്ത്രണം സർക്കാരിനു നഷ്ടമായിട്ടുണ്ട്. ഇതുമാത്രവുമല്ല, സുന്നികൾക്ക് പുറമേനിന്നു സഹായം ചെയ്യുന്നവരുടെയും സമ്മർദ്ദം അൽ- മാലിക്കിയുടെ മേൽ ഏറിക്കൊണ്ടിരിക്കുന്നു. നിരവധി ആയിരങ്ങൾ വിദേശീയരായ തൊഴിലാളികളും സ്വദേശികളും സുരക്ഷിതസ്ഥാനങ്ങളി ലേയ്ക്ക് പാലായനം ചെയ്യുന്ന വാർത്തകൾ നിത്യം നാം അറിയുന്നു. അതിൽപെടുന്നവരാണ് ഇന്ത്യൻ ഗസ്റ്റ് വർക്കേഴ്സ്. ഇവരിൽ ആയിരക്കണക്കിന് മലയാളികളും പെടുന്നുണ്ട്. പൊതുവെ ഇറാക്കിൽ നടക്കുന്ന യുദ്ധത്തിന്റെ ലക്ഷ്യം ഇറാക്കിനെ വിഭജിച്ചു "കുർദിസ്ഥാൻ" രാജ്യം നിർമ്മിക്കുകയെന്ന താണ്. വിജയം ഇസ്ലാംമതത്തിന്റെ പ്രവാചകന്റെ ശക്തിയുടെ വിജയം ആകുമെന്നാണ് ഈ ആശയത്തെ അനുകൂലിക്കുന്ന ഇസ്ലാം നിരീക്ഷകർ പറയുന്നുത്.

കഴിഞ്ഞ നൂറ്റാണ്ടിൽ, അറബിലോകത്ത് (മദ്ധ്യപൂർവരാജ്യങ്ങൾ) രാജ്യങ്ങളുടെ അതിർത്തികൾ സംബന്ധിച്ചും സാമ്പത്തിക സന്തുലനം സാധിക്കുന്നതിലുമുള്ള കരാറുകളിലും പാശ്ചാത്യ സാമ്രാജ്യ ശക്തികൾ നല്കിയ വാഗ്ദാനങ്ങൾ പാലിക്കാതെയിരുന്നത് മദ്ധ്യപൂർവ രാജ്യാധികാരി കളിൽ ആഴത്തിലുറച്ച കടുത്ത നിരാശയ്ക്ക് കാരണമാക്കിയിരുന്നു. ഇതിനുള്ള വലിയ തെളിവാണ്, 1967 ജൂണ്‍ പത്താം തിയതി ഇസ്രയേലിനെതിരെ നടന്ന ആറു ദിവസത്തെ യുദ്ധത്തിൽ അറബികൾ നേരിടേണ്ടിവന്ന കനത്ത പരാജയമെന്നും, അത് ഇസ്ലാമിക ശക്തിയുടെ തിരിച്ചു വരവാണെന്ന് അക്കാലത്ത് ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫ. തിമോത്തി ഷാ, വ്യക്തമാക്കിയിരുന്നതാണ്. പുതിയ മദ്ധ്യപൂർവ രാജ്യ രാഷ്ട്രീയചലനങ്ങൾ എങ്ങനെ കാണണമെന്നുള്ളത് ലളിതമല്ല. ഇസ്രായേലും, പാലസ്തീനയും  അറബി-മുസ്ലീം രാജ്യങ്ങളുമായിട്ടുള്ള ബന്ധങ്ങളിൽ  വന്നിട്ടുള്ള ഉലച്ചിൽ രാഷ്ട്രീയമായി നോക്കിയാൽ കനത്ത പരാജയം തന്നെ. ഉദാ: നിലവിലുള്ള ഇസ്രയേൽ- പലസ്തീൻ സംഘർഷം. ആ രാജ്യങ്ങളിലെ രാഷ്ട്രീയ സംഘർഷം ബോംബുകൾ വർഷിച്ചു പരിഹരിക്കാൻ ശ്രമിക്കുന്നത് എരിയുന്ന തീയിൽ എണ്ണ ഒഴിക്കുന്ന ഫലമാണ് ഉണ്ടാക്കുക. അവിടെ ഡിപ്ലോമസി പരാജയപ്പെട്ടിരിക്കുന്നു, രാഷ്ട്രീയ സഹിഷ്ണത തകർന്നുകഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ ഇതുവരെയും പൂർത്തീകരിക്കപ്പെടാത്തതായ ചില കഴിഞ്ഞകാലങ്ങളിലെ വാഗ്ദാനങ്ങ ളെല്ലാം     അറബികൾക്കുണ്ടായിരുന്ന വാഗ്ദാനങ്ങളുടെ പൂർണ്ണ ഉറപ്പിലെ അവസാനത്തെ  ഖണ്ഡികയുമായിരുന്നെന്നുവേണം പറയാൻ. അതിനുള്ള വ്യക്തമായ തെളിവാണ്, ഇപ്പോഴുമുള്ള സംഘർഷം തുടരുന്നതിൽ നിന്നും മനസ്സിലാക്കേണ്ടത്.

Gamal Abdel Nassar(left)
Jawaharlal Nehru (middle)
Mashal Joseph Tito(Right)

ലോക സോഷ്യലിസ്റ്റ് വ്യവസ്ഥിതിയി ൽ നിന്നും പാലായനം ചെയ്ത ഈജി പ്തിന്റെ ഗമാൽ അബ്ദൽ നാസ്സർ അദ്ദേഹത്തിൻറെ മുസ്ലീം സഹോദര ങ്ങളെ പൂർവകാല ശക്തിപൂർണ്ണമായി  വീണ്ടെടുക്കുവാനുള്ള ആഹ്വാന വും ധർമ്മോപദേശവും നൽകിക്കഴി ഞ്ഞിരുന്നു. അതിങ്ങനെയായിരുന്നു, "നമ്മുടെ ലക്ഷ്യം ദൈവത്തിലേയ് ക്കാണ്, ഖുറാൻ നമ്മുടെ വിശുദ്ധ ഗ്രന്ഥവും ശാസനാപത്രവുമാ ണ്. പ്രവാചകനാണ്‌ നമ്മുടെ മാർഗ്ഗ ദർശിയും ശക്തിയുടെ ഉറവിട വും.  നമ്മുടെ മാർഗ്ഗം യുദ്ധമാണ്. മരണം ദൈവത്തിനു വേണ്ടിയു ള്ള ഏറ്റവും ഉന്നതമായ സമർപ്പണവും". 
1978 / 79 ലെ ഇറാനിൽ നടന്ന ഇസ്ലാമികവിപ്ലവം വിപ്ലവം. ആ വിപ്ലവം നിരവധി അനന്തര ദുരന്തസംഭവങ്ങൾക്ക് കാരണമാക്കിയിരുന്നു. അവിടെ, ഭരണത്തലവൻ ഷാ മഹമ്മദ് റെസ്സ പാഹ് ലേവിക്ക് എതിരെ ഇസ്ലാമിക നേതൃത്വം നടത്തിയ വിപ്ലവത്തിന് അവസാനം പാഹ് ലേവി രാജ്യം വിട്ടുകൊടുത്തു  വിവിധ രാജ്യങ്ങളിൽ അഭയാർത്ഥിയാകേണ്ടി വന്നു. സ്വന്തം സാമ്രാജ്യം വിട്ടുകൊടുത്തു പാലായനം ചെയ്തിട്ടും രോഗിയായി ത്തീർന്നിരുന്ന ഷായെ ഇസ്ലാമിക ശക്തികൾ വെറുതെ വിട്ടില്ല. എങ്കിലും അവസാനത്തെ ബഹുമതി അദ്ദേഹത്തിനു നല്കി ആദരിച്ചത് ഈജിപ്ത് ആയിരുന്നു. അവിടെ അന്ത്യ വിശ്രമം കൊള്ളുന്നത്‌, ഇസ്ലാമികതീവ്ര വാദശക്തിക്ക് എന്നേയ്ക്കുമായി സാമ്രാജ്യം വിട്ടു കൊടുക്കേണ്ടി വന്ന ചക്രവർത്തിയാണ്, ഷാ ഡിനാസ്റ്റി"യുടെ അവസാന ചരിത്രവുമാണ്. 

Ayatollah Ruhollah Khomeini-1979
മതശക്തിയിലെ നേതൃത്വം പിടിച്ചിരുന്ന അയ്യാത്തുള്ള ഖൊമെനിയുമായി നടന്ന അധികാര മാറ്റത്തിന്റെ വിപ്ലവം.

അഫ്ഗാനിസ്ഥാനിൽ സോവ്യറ്റ് റഷ്യയുടെ പട്ടാളങ്ങൾ ഇടിച്ചു കയറിയ ചരിത്ര സംഭവങ്ങൾ ഇസ്ലാമിക തീവ്രവാദ മതവിപ്ലവത്തിന്റെ വേറൊരു ഉദാഹരണമാണ്. അറബി രാജ്യങ്ങളിൽ എവിടെയെല്ലാം തെരഞ്ഞെടുപ്പു പ്രക്രിയകൾ നടന്നിരുന്നുവോ അവിടെയെല്ലാം ഇസ്ലാമിക രാഷ്ട്രീയപാർട്ടികൾ ശക്തി തെളിയിച്ചു മുന്നേറിയിരുന്നു. അൾജേറിയ, ഈജിപ്ത്, പാലസ്തീന, എത്യോപ്യ, തുടങ്ങിയ രാജ്യങ്ങളിൽ മാത്രമായിരുന്നില്ല, മുന്നേറ്റത്തിന്റെ അലകൾ ഉയർന്നുപൊങ്ങിയത്. ടർക്കി ഒരു സെക്കുലർ രാജ്യമാണ്. എങ്കിലും അവിടെ ഇസ്ലാമിക പാർട്ടിയുടെ മേധാവിത്തം ആണ് ഭരണനേതൃത്വത്തിലിരിക്കുന്നത്. അടുത്ത ടർക്കിയുടെ ഏകാധിപതിയായി പ്രസിഡന്റു ആകുവാൻ കണ്ണിട്ടിരിക്കുന്ന ടർക്കിയുടെ പ്രധാനമന്ത്രി എർദോഗാൻ ഇസ്ലാമിക തീവ്രവാദ പ്രചാരണ ങ്ങളെ ശക്തമായി എതിർക്കുന്നയാളാണ് എന്ന് പറയുക സാദ്ധ്യമല്ല..  

ഏറ്റവുമധികം ഇസ്ലാമിക വളർച്ചയുണ്ടായത് ഇസ്ലാമിന്റെ സ്വന്തം സ്വദേശ ത്തായിരുന്നില്ല. ഇതൊരു ചരിത്ര യാഥാർത്ഥ്യമാണ്. വളർച്ചയുണ്ടായത് അതി വിദൂരതയിലുള്ള ഏഷ്യൻ രാജ്യങ്ങളിലാണ്. ഏതാണ്ട് 203 മില്യൻ മുസ്ലീംങ്ങൾ ഇന്തോനേഷ്യയിലും അതുപോലെ ഈജിപ്തിലുള്ളതിന്റെ നേരെയിരട്ടി യിലേറെ ഇന്ത്യ, പാകിസ്ഥാൻ,ബംഗ്ലാ ദേശ് എന്നീ രാജ്യങ്ങളിലുണ്ട്. ജനപ്പെരുപ്പവും യുവജന സാന്ദ്രതയേറെയുള്ളതുമായ രാജ്യങ്ങളിലാണ് വ്യാപകമായി ഇസ്ലാമിക വികാസം ഉണ്ടായിട്ടുള്ളതെന്ന് സ്ഥിതിവിവര ക്കണക്കുകൾ രേഖപ്പെടുത്തുന്നു. അവയിൽ പ്രധാനപ്പെട്ട നാലുരാജ്യങ്ങളാണ് ഇന്ത്യ, പാകിസ്ഥാൻ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നും രേഖപ്പെടുത്തുന്നു. ജനന നിരക്ക് ഏറെയുണ്ടെങ്കിലും നോർത്ത് ആഫ്രിക്കയിലും മദ്ധ്യപൂർവ രാജ്യങ്ങളിലും ഓരോ അഞ്ചാമത്തെ മുസ്ലീമുകൾ മാത്രമേ അറബി ഭാഷ സംസാരിക്കുന്നവരായി ഉള്ളതെന്നും വെളിപ്പെടുത്തുന്നു. ഇവരുടെ തന്നെ എണ്ണം പിറകോട്ടു പോകുന്നുവെന്ന് ഇസ്ലാം പണ്ഡിതർ സമ്മതിക്കുന്നു.

ഷാ മുഹമ്മദ്‌ റെസ്സ പാഹ് ലെവി
അതേസമയം യൂറോപ്പിൽ ഇസ്ലാം ഒരു ന്യൂനപക്ഷ ഗ്രൂപ്പാണ്. ഏതാണ്ട് എഴുനൂറു മില്യണ്‍ ജനങ്ങൾ ക്രിസ്ത്യാനികൾ ആണ്. യൂറോപ്യൻ രാജ്യങ്ങളായ ഫ്രാൻസ്, നെതർ ലാൻഡ്, എന്നീ രാജ്യങ്ങളിലെ മുസ്ലീം ജനസംഖ്യവർദ്ധനവ് ഏതാണ്ട് ആകെ യുള്ള ജനസംഖ്യയുടെ അഞ്ചു ശതമാനം വരുമെന്നു സ്ഥിതി വിവര ക്കണക്കുകൾ രേഖപ്പെടുത്തി. ജർമ്മനിയിലാകട്ടെ മുസ്ലീം ജനസംഖ്യ കഷ്ടിച്ച് അഞ്ചു ശതമാനത്തിലെത്തി യിട്ടുണ്ട്. ഇവരിൽ പകുതിയോളം പേർ തുർക്കികൾ ആണ്. മുസ്ലീം വിഭാഗത്തിൽ പകുതിയിലേറെപ്പേർക്കും ജർമ്മൻ പൌരത്വം ഉള്ളവരാണ്. സ്വിറ്റ്സർലൻഡിലും ഓസ്ട്രിയയിലും യഥാക്രമം 4. 5. ഉം, 4. 2.ഉം മുസ്ലീംമുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശ്രദ്ധേയമായ ഒരു കാര്യമിതാണ്‌: ഇവരിൽ ഇസ്ലാം വിശ്വാസികളേക്കാൾ മൂന്നിരട്ടിയാളുകൾ അവിശ്വാസി കളും നിരീശ്വരവാദികളും ഉണ്ട്.

യൂറോപ്പിലെതു മാത്രമല്ല, ലോകത്തിലെ എല്ലാദേശങ്ങളിലുമുള്ള ക്രിസ്ത്യാനികൾ ക്രിസ്തുമത ചൈതന്യത്തിന്റെ അർത്ഥവും രഹസ്യവും അറിവോടെ തന്നെയാണ്  പിന്തുടരുന്നത്. നിരന്തര പരിശ്രമം അഥവാ തീവ്ര ശുഷ്കാന്തിയും, ആത്മീയ അച്ചടക്കവും, ജീവിതഗതിയും എല്ലാം ഒരു ആധുനികയുഗത്തിലെ തലമുറകൾക്ക് സ്വാധീനിക്കുന്ന വികസനത്തിന് യോജിച്ച പ്രചോദനം നൽകുന്ന ഘടകങ്ങളായി തീരണം. ഇത്തരം അടിസ്ഥാന തത്വങ്ങൾ തന്നെയാണ്, യഥാർത്ഥ ഇസ്ലാം മതത്തിനും ഒപ്പം നിൽക്കുവാൻ ഉതകുന്ന ശക്തിയുടെയും കുറിപ്പടി.

ലോക മതവിഭാഗങ്ങളെല്ലാം അവരവരുടെ പ്രവർത്തനനിരതമായ വിശ്വാസ പ്രചാരണത്തിന് വേണ്ടി ധാരാളം പണം നൽകുന്നുണ്ട്, ചെലവഴിക്കുന്നുണ്ട്. ഉദാഹരണമായി മെക്കയെത്തന്നെ എടുക്കാം. 2009 നവംബർ 23 നു ഹജ്ജ് മാസ്സത്തിലെ ആറാമത്തെ ദിവസം, മെക്കയുടെ തൊട്ടടുത്തു ഒരു സ്ഥലത്ത് ലോക ഇസ്ലാമിക് ലീഗ്, മാത്രമല്ല, നിരവധി ചാരിറ്റബിൾ സംഘടനകളുടെ കേന്ദ്രീയ സംഘടനാ നേതാക്കൾ, അവരുടെ വാർഷിക കോണ്‍ഗ്രസ്സിന് സംബന്ധിച്ചിരുന്നു. സമ്മേളനസ്ഥലത്ത് പരവതാനി വിരിക്കുന്നതിനുള്ള തൊഴിലാളികളായി പാകിസ്ഥാൻകാരും, ഇൻഫോർമേഷൻ നോട്ടീസുകൾ വിതരണം ചെയ്യുവാൻ "ഫാഡ്ഫിണ്ടർ" യൂണിഫോറം ധരിച്ചിരുന്ന സൗദി അറേബ്യൻ തൊഴിലാളികളും പ്രവർത്തനനിരതരായിരുന്നു എന്ന് വേൾഡ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇവരെല്ലാം അസംബ്ലി ഓഫ് വേൾഡ് യൂത്തിലെ ( WAMY) അംഗങ്ങൾ ആയിരുന്നുവെന്നതാണ്, ഒരു യാഥാർത്ഥ്യം. അവർ മാത്രവുമല്ല, യുവമുസ്ലീമുകളും കോണ്‍ഗ്രസ്സിൽ പങ്കെടുത്തിരുന്നു.

എന്നാൽ ഈ സമ്മേളനത്തിൽ എന്ത് നടന്നു? ആഗോളവത്കരണത്തിൽ മുസ്ലീം യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളായിരുന്നു പ്രധാന ചർച്ചാവിഷയം. വിഷയം വളരെ നല്ലതുതന്നെ, പക്ഷെ പ്രാസംഗികർ മോശവുമായിരുന്നു, എന്നാണു അന്ന് മാദ്ധ്യമങ്ങളുടെ വിമർശനമുണ്ടായത്. അതിൽ പങ്കെടുത്ത ഒരാൾ പറഞ്ഞതിങ്ങനെ: ഒരു പക്ഷെ കേരളത്തിലെ ചില പ്രസംഗവേദികളിൽ അനുഭവപ്പെടാറുള്ള അനുഭവങ്ങൾ പോലെ; അദ്ധ്യക്ഷനാകട്ടെ പ്രസംഗങ്ങൾ ശ്രദ്ധിക്കുന്ന മട്ടില്ലതാനും.

ഇറാക്ക് അഭ്യന്തര യുദ്ധം-
 2014
സാമൂഹ്യ അധ:പതനത്തെ അതിജീവിക്കുന്നതിനു ള്ള ഒരു മാർഗ്ഗം "ഷാരിയ" (ഇസ്ലാം മത നിയമ സംഹിത) മാത്രമേ ഉപകരിക്കപ്പെടുകയുള്ളൂ എന്നാണു മുസ്ലീമുകളുടെ വിശ്വാസം. ഷാരിയ യുടെ പേരിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ഭീകരപ്രവർത്തനങ്ങൾ ഒരിക്കലും യഥാർത്ഥ മുസ്ലീമിന് യോജിക്കുന്നില്ലയെന്നു അവർ സമ്മതിക്കുന്നു. ലോകത്ത് നടക്കുന്ന ഭീകര ലൈംഗിക പീഡനങ്ങൾ മുതലായ കുറ്റകൃത്യങ്ങളെ എതിർത്തു ഇല്ലാതാക്കുക, ഇതിന് ഉപകരണമായി നിരന്തരമുള്ള "ധ്യാനാത്മകബോധവും വ്യക്തിഗത ബോധവത്ക്കരണവും" ഇസ്ലാമിനു വലിയ മൂല്യമുള്ളതായി കാണാൻ കഴിയണമെന്നാണ്‌ പണ്ഡിത മതം. മദ്യവും മയക്കുമരുന്നും മതപരമായ ഏതൊരു  കാഴ്ചപ്പാടിനും സാമാന്യബുദ്ധിക്കും നിരക്കാത്തുമാണ്. ഇങ്ങനെയാണ് ഇസ്ലാമിക പണ്ഡിതരുടെ പ്രശ്നപരിഹാര ചിന്തകൾ .

ഇസ്ലാമിക സന്ദേശങ്ങൾ വ്യാപിപ്പിക്കുവാൻ വേണ്ടി നിരവധി സംഘടനകളും സൌദി സർക്കാരും കൈയയച്ച സഹായങ്ങൾ ചെയ്യുന്നുണ്ട്. മോസ്ക്കുകൾ, അനാഥ മന്ദിരങ്ങൾ, സ്കൂളുകൾ തുടങ്ങിയ  നിർമ്മിക്കുക, ദരിദ്രരായവരെ സഹായിക്കുക, തുടങ്ങിയവ ഇവയിൽ ചിലത് മാത്രം. ഇതിനായി മില്യാർഡൻ ഡോളറുകൾ നല്കി സഹായം നൽകിയതായി മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നു. ഇതിനു കൂടുതൽ നേതൃത്വം നല്കിയത് സൌദിയുടെ അന്തരിച്ച ഫാദ് ബിൻ അബ്ദൽ അസീസ്‌ രാജാവ്  ആയിരുന്നു. ഇത്തരം വികസനസഹായ പ്രവർത്തങ്ങൾ അമ്പത്തിയഞ്ചു രാജ്യങ്ങളിൽ നടപ്പിൽ വരുത്തിയിട്ടുണ്ട്.

ഒട്ടേറെ കാര്യങ്ങളിൽ ഇസ്ലാം മതവും ക്രിസ്തുമതവും ഒരുപോലെ യോജിക്കുന്നതിവിടെയാണ്: ശരിയായ ഒരു ജീവിതക്രമത്തിനു ഏറ്റവും ഫലപ്രദമായ ഒരുപാധിയാണ്‌ വിവാഹവും കുടുംബജീവിത മാതൃകയും എന്ന് ഇരു മതവിഭാഗങ്ങളും പഠിപ്പിക്കുന്നു. എന്നാൽ കത്തോലിക്കാ സഭയുടെ കാഴ്ചപ്പാടിൽ ജനനനിയന്ത്രണ വിഷയങ്ങളാണ്, ആദർശ ശൈലിയിൽ കുറെ മാറ്റങ്ങൾ കാണുന്നത്. പ്രസിദ്ധ ഇസ്ലാം പണ്ഡിതനായിരുന്ന ഷൂഗ് ഹെറി യുവാക്കളെ ഉപദേശിക്കുന്നതിങ്ങനെയാണ്: "യഥാർത്ഥ മനുഷ്യനായിത്തീരാൻ ഒരു മുസ്ലീമോ, മറ്റേതെങ്കിലും മത വിശ്വാസത്തിലോ അംഗം ആയിത്തീരണമെന്നില്ല, മറ്റുള്ളവരുമായി ഒരുമിച്ചുള്ള ജീവിതം എളുപ്പമാക്കുന്നതിനു നിരന്തരം ഉണർന്നിരിക്കണ മെന്നെയുള്ളൂ." അതുപക്ഷെ, ഇങ്ങനെയുള്ള ഉപദേശങ്ങൾ തീവ്രവാദങ്ങൾ ക്കും അരങ്ങേറുന്ന ഭീകരാക്രമണങ്ങൾക്കും മുമ്പിൽ നിഷ്പ്രഭമായി ത്തീരുന്നു. 

ഇറാക്ക് യുദ്ധം No.1.അവസാനം
ലോക ജനതയുടെ പുതിയൊരു അറിവിന്റെ അരുകിലൂടെ ഞെട്ടിച്ചു കടന്നുപോയ ഭീകരാക്രമണ സ്പോട നമായിരുന്നു, അമേരിക്കയിലെ ന്യൂയോർക്കിലുള്ള വേൾഡ് ട്രെയ്ഡ് സെന്ററിൽ 2001  സെപ്റ്റംബർ- 11 നു മുസ്ലീം ഭീകരവാദികളുടെ അരങ്ങേറ്റം  നടന്നത്. മുസ്ലീം യുവ ജനങ്ങളിൽ ഈ തിയതി തീവ്രവാദത്തിന്റെ ഉറച്ച ആത്മവിശ്വാസത്തിലെ പരമമായ ജീവിതവീക്ഷണം നങ്കൂരമടിപ്പിക്കുകയായിരുന്നു. എങ്കിലും ഈ തിയതി യഥാർത്ഥ മുസ്ലീം വിശ്വാസികളിൽ വീണ്ടും ധാർമ്മികതയിൽ പുതിയൊരു ആത്മവിശ്വാസത്തിന്റെ അടിസ്ഥാനപരമായ അവബോധം ജനിപ്പിച്ചു എന്നതാണ് ശരി. അതിങ്ങനെ: "താടിമീശ സംസ്കാരവും ഭീകരവാദവും വസ്ത്രധാരണ ശൈലിയിലുള്ള ജിഹാദ് വിവാദത്തിനെതിരെയുമുള്ള ലോകവീക്ഷണം. അതായത്, എഴുനൂറു മില്യണ്‍ താടിവച്ച പുരുഷന്മാർ നിശ്ചയിച്ചാൽ ഈ പ്രപഞ്ചം ഇസ്ലാമായി തീരുകയില്ലെന്നാണ്, ഇവർ അഭിപ്രായപ്പെടുന്ന പുതിയ ആത്മവിശ്വാസം.

ബൈബിൾ, ഖുറാനെ അപേക്ഷിച്ച് മറ്റൊന്നാണ്. "ദൈവ വചനമാണ് മനുഷ്യ സംജ്ഞ". ദൈവത്തെപ്പറ്റി മനുഷ്യനുമായി ദൈവീക ഐക്യത്തെപ്പറ്റി വിവരിക്കുകയാണ്. ഇതിനാൽ ക്രിസ്ത്യൻ ദേവാലയത്തിൽ ബൈബിളിലെ ഓരോ വാചകങ്ങളും വ്യാഖ്യാനിക്കപ്പെട്ടു വിശദീകരിക്കുന്നു. ഇസ്ലാമിൽ, മുഹമ്മദ്‌ മദ്ധ്യകാലഘട്ടത്തിലെ ഒരു പടനായകനായിട്ടല്ല, മറിച്ച് അയക്കപ്പെട്ടവൻ ആണ്,  നവയുഗത്തിന്റെയും ബുദ്ധിജീവികളുടെതു മാണെന്ന തത്വമാണ് ആദ്യം മുതലേ അവർ ഉപദേശിക്കുന്നത്.

ദൈവപുത്രനായ യേശുക്രിസ്തുവിനെപ്പോലെ മനുഷ്യാവതാരം ചെയ്തതല്ലാ, മുസ്ലീമുകളുടെ അള്ളാഹ്. ഖുറാൻ ദൈവത്തിന്റെ വചനങ്ങൾ നിറഞ്ഞ പുസ്തകമാണ്. സത്യത്തെ കൈകാര്യം ചെയ്യലല്ല, അവർ അത് സത്യമാണെന്ന് വിശ്വസിക്കുന്നു. പ്രവാചകനായ മുഹമ്മദിന് ഏന്ജൽ ഗബ്രിയേലിന്റെ വെളിപ്പെടുത്തലാണ്,അത്. ഇതിനാൽത്തന്നെ ഇവയെല്ലാം അടിസ്ഥാന പ്പെടുത്തിയ ഏതു ചർച്ചകളും താത്വികമായി വളരെ പ്രയാസപ്പെട്ടത്‌തന്നെ, എന്നാണു ഇസ്ലാം മതപണ്ഡീതന്മാരുടെ അഭിപ്രായം. സ്ത്രീകൾക്ക് ലഭിക്കേണ്ട സമൂഹത്തിലെ സ്ഥാനവും പ്രതിഛായയും ചോദ്യം ചെയ്യപ്പെട്ടിരുന്ന ഒരു കാലഘട്ടത്തിൽ ഇത്തരം പുതിയ അഭിപ്രായങ്ങൾ ഏറെ അപായകരമായിരുന്നു. ചില രാജ്യങ്ങളിൽ സാവധാനം പരിവർത്തന ത്തിന്റെ നേരിയ തുടക്കം ഉണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ തീവ്രാനുഷ്ടാന ത്തിലുള്ള ശിരോവസ്ത്രധാരണം, മുസ്ലീം സ്ത്രീകളുടെ സാധാരണ വസ്ത്രധാരണ രീതികൾ, സൗദിയിലെ സ്ത്രീകൾ ഇന്നും സ്വപ്നം കാണുന്ന കാറോടിക്കലും, എല്ലാം പരിവർത്തന വിഷയമായി നിറഞ്ഞു നിൽക്കുന്ന വിഷയങ്ങളാണ്.

മദ്ധ്യകാലഘട്ടത്തിലെ നിയമം ഇന്നും തുടരണമെന്നത്, ഉദാ: വിവാഹബന്ധം ഉപേക്ഷിക്കുന്ന സ്ത്രീകളെ ക്രൂരമായി ശിക്ഷിക്കുന്ന രീതികളുമെല്ലാം ഇക്കാലത്ത് നിരവധി ഇസ്ലാം പരിഷ്കരണവാദികളുടെ ഇടപെടൽ മൂലം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഒരു കേന്ദ്രീയ അധികാരസ്ഥാനമോ, ക്രൈസ്തവ സഭയിലേതുപോലെ ഒരു ക്ലെർജിക്കൽ സംവിധാനമോ അഥവാ ഒരു ഹൈരാർക്കിയാൽ നേതൃത്വമോ ഇല്ലാത്ത ഒരു മതമാണല്ലോ ഇസ്ലാം. ഇസ്ലാമിന്റെ കാഴ്ചപ്പാടിൽ വലിയവനായ അള്ളാഹുവിന്റെ മുമ്പിൽ എല്ലാവരും ചെറിയവരാണ്. ഈ വിഷയത്തിൽ എല്ലാവരും ജനാധിപത്യ മതാത്മകതയാണ് ദർശിക്കുന്നത്.

മുഹമ്മദിന്റെ കാലത്തുതന്നെ ക്രിസ്താനികൾ കൂടുതലായി കാലുറപ്പി ച്ചിരുന്ന പ്രദേശങ്ങളുമായി പോലും ചില അവകാശങ്ങളിൽ മോഡൽ ഉടമ്പടികൾ ചെയ്തിരുന്നതായി ചരിത്രം വെളിപ്പെടുത്തുന്നു. അതായത്, ക്രിസ്ത്യാനികളുള്ള പ്രദേശങ്ങളിൽ പുതിയ ദേവാലയങ്ങൾ നിർമ്മിക്കു വാൻ പോലും സമ്മതം നൽകിയിരുന്നില്ല. എന്നാൽ അവരുടെ ക്രിസ്തുമത വിശ്വാസത്തെ ചോദ്യം ചെയ്തിരുന്നില്ല. മതങ്ങളുടെ അവകാശസമത്വം ഇസ്ലാമിനില്ല, അതൊട്ട്‌ സംഭവിക്കുകയുമില്ല.

ഇസ്ലാമികലോകം വ്യക്തിഗതഘടനയിലല്ല, മറിച്ച് പരമ്പരാഗതമായ സമൂഹവും അതിനായി തയ്യാറാക്കിയ ഒരു കേന്ദ്രീയ സംവിധാനവുമാണ് കാണുന്നത്. കുടുംബം, പരസ്പരമുള്ള ഉറച്ച കൂട്ടുകെട്ട് ബന്ധങ്ങൾ, വംശം, അവസാനത്തേതായി വിശ്വാസികളുടെതായ ഒരു സമൂഹവും. വ്യക്തി സ്വാതന്ത്ര്യം ഇസ്ലാമിൽ ഓരോരുത്തനും തനിയെ സാധിച്ചുകൊള്ളുമെന്നാണ് പൊതുനിലപാട്. ഈ കാഴ്ചപ്പാട് പാശ്ചാത്യ രാജ്യങ്ങളിലെ മുസ്ലീമുകളിൽ ഏറെ ഉറച്ചു കാണാനുണ്ട്.

ഒരു മുസ്ലീമിനെ സംബന്ധിച്ചിടത്തോളം മതം മാറി മറ്റൊരു മതത്തിലേയ്ക്കോ വിശ്വാസത്തിലേയ്ക്കോ മാറുന്നത് തന്നെ ഒരു മുസ്ലീമിനെ സംബന്ധിച്ച് ഒരു വലിയ പാപവുമാണത്രെ. അപ്രകാരം സംഭവിച്ചാൽ, അഫ്ഗാനിസ്ഥാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇസ്ലാമിക നടപടിയനുസരിച്ചു വധശിക്ഷയാണ് നല്കുന്നത്. ഇസ്ലാം പരാജയപ്പെട്ടി രിക്കുന്ന പ്രധാന വിഷയം, ആധുനിക സാമൂഹ്യ സാംസ്കാരിക വികാസത്തി നെതിരെ ആഴത്തിൽ വേരൂന്നിയിട്ടുള്ള കടുത്ത വിദ്വേഷവും ലോകസമൂഹത്തിന് നേരെ സഹവർത്തിത്വത്തിൽ ഉണ്ടായിട്ടുള്ള പോരായ്മ കളാണ്.

കൃത്യമായ ദിശയിൽ നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്ന പോരായ്മകളാണ്‌,  ഇസ്ലാം സമൂഹത്തിൽ അവരുടെ കുട്ടികളെ വാർപ്പിരുമ്പുപോലെ സുദ്രുഢമായ അനുസരണാശീലം അഭ്യസിപ്പിക്കുന്നതെന്ന അഭിപ്രായങ്ങൾ. തനതു ചിന്തയിലും അനുഭവങ്ങളിലും വളരേണ്ട സത്യാന്വേഷണ ജീവിതശൈലിയല്ല പഠിപ്പിക്കുന്നത്‌. ആ ജീവിതം തികച്ചും ആരോ ഭാവനയിൽ നിർമ്മിക്കുന്ന കര കൌശല വസ്തുവിനെപ്പോലെയാണത്രെ. എന്താണ് മറുവശം? സ്വതന്ത്രവും ആശയങ്ങളുടെ തടസങ്ങൾ ഇല്ലാത്ത വിനിമയങ്ങളും നിർദ്ദേശങ്ങളും, ഗൌരവ വിഷയങ്ങൾ കാരണമാക്കുന്ന പോരായ്മകൾക്ക്നേരെയുള്ള ശരിനിലപാടുകളും ആണ്. ഇതായിരിക്കും പാശ്ചാത്യ രാജ്യങ്ങളിൽ സംതൃപ്തമായ സാമൂഹ്യജീവിത ശൈലിയും ഭദ്രമായ സാംസ്കാരികവികാസവും കുറെയെങ്കിലും കൈവരിക്കുന്നതിന് മാതൃകയാകുന്നത്‌. ഇങ്ങനെ നിലവിൽ വന്ന സാമൂഹ്യ ജീവിതശൈലിയാണ് എകാധിപതികളെ പാശ്ചാത്യ നാടുകളിൽ നിന്നും അപ്രത്യക്ഷമാക്കാൻ കാരണമാക്കിയത്. പതിനാറാംനൂറ്റാണ്ടിൽ ആരംഭിച്ച ക്രിസ്ത്യൻ റിഫോർമേഷൻ പ്രക്രിയ തന്നെ പാശ്ച്ചത്യസമൂഹത്തിൽ ഉണ്ടായ സ്വതന്ത്രചിന്താരീതിയുടെ മാറ്റൊലിയായിരുന്നു.
 
ആധുനിക ലോകത്തിൽ കുറഞ്ഞതോതിലെങ്കിലും തങ്ങളാരാണെന്ന വിശ്വാസം സമർപ്പിക്കാവുന്ന നിലപാടിന് പരാജയം സ്വീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇസ്ലാമിക ലോകം വളരെയധികം ഭീകരവാദവും ഭീകരാക്രമണങ്ങളും അക്രമാസക്തമായ സംഭവങ്ങളും നൽകുന്നുണ്ട്. കേരളത്തിലും ഇന്ത്യയുടെ മറ്റു ചിലയിടങ്ങളിലും ഒറ്റപ്പെട്ട ദുരന്തങ്ങൾക്കും കാരണമായിട്ടുണ്ട്. അതുപോലെ ശ്രദ്ധേയമാണ്,  ആധുനിക ആഗോളവത്കരണത്തിനു എതിരെ സ്വീകരിക്കുന്ന സ്വാഗതാർഹമല്ലാത്ത നിലപാട്. കഴിഞ്ഞ കാലത്ത് കമ്മ്യൂണിസ്റ്റ് ഉട്ടോപ്പിയുടെ സുവർണ്ണ കാലത്ത് പാശ്ചാത്യ സമൂഹം സ്വീകരിച്ച ഏതാണ്ടതേ മാതൃകയിൽ തന്നെ ഇസ്ലാമും കൈക്കൊണ്ട നിലപാട് ഏറെ ശ്ലാഘനീയമായിരുന്നു. അതുപക്ഷെ ഈ വിധത്തിൽ അവരുടെ ആദ്യത്തേതുമായിരിക്കണം.

എങ്കിലും ശ്രദ്ധേയമായ മറ്റുചില കാര്യങ്ങൾ കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമികലോകത്തിലെ ജനതയുടെ ആകർഷകമായ പങ്കു ആധുനികത നിറഞ്ഞ ഒരു പുതിയ ലോകത്തിനുവേണ്ടി ശ്രദ്ധയോടെ വഹിക്കുന്നുണ്ടെന്നു ള്ളതാണ്. മരണം വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്ന അൽഖയിദയും ഇസ്സിസും പോലുള്ള ഭീകര പ്രവർത്തകർ യഥാർത്ഥ ഇസ്ലാമിന്റെ പടയാളികൾ അല്ലായെന്ന് യുവമുസ്ലീംകൾ വിശ്വസിക്കുന്നു. അവരുടെ ഒരു സേക്കുലർ രാജ്യത്തെപ്പോലും സംശയത്തോടെ വീക്ഷിക്കുന്നു. ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു അനുഭവം ഇവിടെ കുറിക്കട്ടെ. ശിരോവസ്ത്രം ധരിച്ചിരിക്കേണ്ട മുസ്ലീം വനിതകൾ ദുബായിലോ ബെയ്റൂട്ടിലെ തെരുവുകളിലോ ഒന്നും അവർ ഷോപ്പിംഗിന് പോകുമ്പോൾ അവയൊന്നും പാലിക്കുന്നില്ല. ആരും അതിനായി നിർബന്ധിക്കുന്നതായും ഞാൻ കണ്ടില്ല.

ഒരു യാഥാർത്ഥ്യമിതാണ്, മതതീവ്രവാദ ചിന്തയിൽ ഇസ്ലാം ഫണ്ടമെന്റലിസ്റ്റുകൾ നിലവിൽ അഴിച്ചു വിട്ടിരിക്കുന്ന സിറിയൻ-ഇറാക്ക് യുദ്ധങ്ങളും ഈജിപ്തിലെ അസ്വസ്ഥതകളും ഇസ്രായേൽ -പലസ്തീന സംഘർഷങ്ങളും എല്ലാം അവരുടെ ശക്തിയുടെ വ്യാപ്തം ഏറ്റവും കൂടുതൽ വികസിപ്പിക്കുകയെന്നതാണ്. ഭീകരതയുടെ അന്ധതയാണ് ജിഹാദികൾ നടത്തുന്ന  ഈ യുദ്ധങ്ങൾ. ഭീകരതയുടെ പ്രതിരൂപങ്ങളായിരുന്നു, കഴിഞ്ഞകാല ബോംബെ ആക്രമണവും ന്യൂയോർക്ക് ആക്രമണവും.

Prof.Dr.Ömer Özsoy, 

Göthe University, Frankfurt, 

Germany.

നിലവിലുള്ള ഇസ്ലാമിന്റെ പഴയ മൊസൈക്ക്പണിയിൽ  അടിസ്ഥാനപര വും മാത്രുകാപരവുമായ ഒരു  പരിവർ ത്തനം അതിവിദൂരമായിരിക്കില്ല. മാറ്റങ്ങൾ  വേണ്ടത് ആധുനികതയ്ക്കെ ന്നും ഉതകുന്ന മാതിരിയാകണം. മുസ്ലീംങ്ങൾ   അവരുടെ     സ്ത്രീകൾക്ക് അവകാശപ്പെട്ട അംഗീകാരം നല്കണം. അവരുടെ സമൂഹത്തിലെ പ്രധാന കെട്ടുറ പ്പിനും  ഒരു പ്ലൂറൽ സമൂഹത്തിന്റെ  ആരോഗ്യകരമായ നിർമ്മിതിക്കും വളർച്ച യ്ക്കും വേണ്ടി ഇസ്ലാമിന്റെ നിലപാടിൽ മാറ്റം വരണം.  ആന്തരികമായ ഒരു മാറ്റമേ ഇതിനു വേണ്ടി  ആവശ്യമായി വരുന്നുള്ളൂ. മതങ്ങൾ മനുഷ്യന് വേണ്ടിയാകണം, അത്പക്ഷെ നേരേ തിരിച്ചു ആവരുതല്ലോ. 

ആധുനിക ഭാവിയിൽ പരിവർത്തനങ്ങൾ ഇസ്ലാമിൽ നടക്കുന്നതിന്റെ തെളിവാണ്, യൂറോപ്യൻ സമൂഹത്തിലേയ്ക്കുള്ള മുസ്ലീമുകളുടെ സഹകരണവും വിശ്വാസവും. മാത്രമല്ല, ജനാധിപത്യവത്കരണവും ആഗോളവത്ക്കരണവും, ഇതിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഉണ്ടാകേണ്ട കാഴ്ചപ്പാടിൽ ഉണ്ടായ മാറ്റങ്ങളും. ഇതിന്റെ ഫലമാണ് ടർക്കിയുടെ ജനാധിപത്യപ്രക്രിയകളും തുടർന്ന് നാറ്റൊയിലും യൂറോപ്യൻ യൂണിയനിലേയ്ക്കുമുള്ള പ്രവേശനത്തിനുള്ള അടിയൊഴുക്കുകളുമെല്ലാം തുറന്നു  വ്യക്തമാക്കിയത്. "ഖുറാൻ ദൈവത്തിന്റെ വാക്കാലുള്ള ഒരു ഉടമ്പടിയാണ്, ഈ ഉടമ്പടി ഒരിക്കലും പൂർത്തിയാക്കിയിട്ടില്ല; ദൈവത്തിനു ഇനിയും നമ്മോടു സംസാരിക്കുവാനുണ്ട്". ഇപ്രകാരം പറഞ്ഞത്, പ്രശസ്ത ഇസ്ലാം പണ്ഡിതനും (GOETHE UNIVERSITY, FRANKAFURT, GERMANY) ജർമ്മനിയിലുള്ള ഗൊയ്‌ഥെ സർവകലാശാലയിലെ പ്രൊ. ഡോ. ഓയ്മർ ഒയ്സോയ് ആണ്.//-
-------------------------------------------------------------------------------------------------------------------