Samstag, 26. September 2015

ധ്രുവദീപ്തി // Literature / കവിത - തേങ്ങലുകളറിയാതെ ../ നന്ദിനി വർഗീസ്



ധ്രുവദീപ്തി // Literature / കവിത:

തേങ്ങലുകളറിയാതെ ../ 

നന്ദിനി വർഗീസ് 



കൈയ്യെത്തും ദൂരെനിന്നമ്പേയകലുമാ 
കൈകുമ്പിൾ കവരുവാൻ ആശിച്ച ജലധാര ..
ഒന്നു നുകർന്നു കൊതി തീരും മുമ്പേയകന്ന 
ഓർമ്മച്ചെപ്പിൽ വിരഹ വൈവിദ്ധ്യങ്ങൾ .

പൂനിലാ പുഞ്ചിരി തൂകി മാനത്തിലുയർന്നു 
വിരാജിച്ച ചന്ദ്രോദയ രശ്മിയിൽ ..
ഇരുളിൻ വിരഹതപ ശാന്തിയേകി 
കനിവിൻ കരുത്തിലകറ്റും ജഗാന്ധത ..

കാറ്റിലും കോളിലും ചില്ലകൾ തന്നിൽ 
ഇറുക്കിപ്പിടിച്ചങ്ങില  തൻ മറവിലായ്..
കുതിർന്നിരിക്കുന്നൊരാ കുഞ്ഞു കിളി പേറും 
വിരഹ വിശ്രാന്തിയിൽ  പൊൻവെയിൽ കണികകൾ

ആശിച്ചതൊക്കെയും ആശയായ് തന്നെ 
അടിഞ്ഞുകൂടുന്നൊരാ ബാക്കിപത്രത്തിലായ്
മുള പൊട്ടുമാഗ്രഹം തൊട്ടുണർത്തീടുന്ന 
വിഷമ വൃത്തത്തിൽ വിതുമ്പുന്നു  ചിന്തകൾ   ..

" ഞാനിനിയില്ല എന്നസ്തിത്വമന്ത്യത്തിലെന്നു 
 കരുതിയിട്ടെന്തിനോ  കേഴവേ ..
 ആരോ മെനഞ്ഞ കഥയിലെ ആട്ടക്കാരി-
 യെന്തോ മറന്നതു പോലെ തിരയവേ ..

 ഇനിയൊന്നുമില്ലിനി ഇല്ലായ്മ മാത്രമെൻ 
അന്തർഗതങ്ങളിൽ നിറയ്ക്കുന്നു ശൂന്യത  .. "
ഉള്ളിൽ പുകയുന്ന നീറ്റലിൽ നീറി
പുകഞ്ഞു വിതുമ്പുന്ന കണ്ണീർ കണങ്ങളിൽ ...

കുതിരും തലയിണയേറ്റു വാങ്ങുന്നോരു 
കദനക്കഥയിലെ ശോകരേണുക്കളിൽ   ....
ഇടനെഞ്ചിലങ്ങു കുമിഞ്ഞു കൂടുന്നൊരാ
ഭാരമതെന്തെന്നു തെല്ലു ഞാനോർക്കവേ ...

വിരഹം വിളിപ്പാടകലെ നിൽപ്പുണ്ടതെ-
ന്നറിയാതെയറിയുന്ന  ആത്മദാഹങ്ങളിൽ ...
ആശ നിരാശയ്ക്കു സ്ഥാനഭ്രംശശ്രമം
അകമേ പടരുന്ന കാർന്നു തിന്നും വ്രണം ..

ആത്മതീരങ്ങളിൽ ദാഹജലമാകും 
സത് വചനങ്ങളിൽ  ഗുരുചരണങ്ങളിൽ ...
വിരഹം വിതയ്ക്കുന്ന ചിന്തയ്ക്കൊരന്ത്യ -
മതെന്നാളുമെപ്പോഴും ഋജുരേഖകൾ മാത്രം ..

Donnerstag, 17. September 2015

ധ്രുവദീപ്തി // Politics // വീണ്ടുവിചാരം / ശ്രേഷ്ഠസമൂഹം പരാജയപ്പെടുന്നു. / George Kuttikattu, Germany

ധ്രുവദീപ്തി // Politics // വീണ്ടുവിചാരം// 


ശ്രേഷ്ഠസമൂഹം പരാജയപ്പെടുന്നു. / 

George Kuttikattu, Germany 



 കേരളത്തിലെ തൊഴിലാളി ലോകം വളരെവേഗം നാടകീയമായി മാറിക്കൊണ്ടിരിക്കുന്നു. തൊഴിൽരംഗം ആഗോള വത്കരണത്തിന്റെയും കാപിറ്റലിസത്തിന്റെയും  പ്ലാറ്റ്ഫോം ആയി. തൊഴിലാളികളും അവരുടെ സംഘടനകളും എന്നത്തെയുംപോലെ തൊഴിൽ ദാതാവിൽ ഏറ്റവും ശക്തനായ പിശാചിനെ കാണുന്നു എന്ന വിരുദ്ധ മനോഭാവം കൈവിടുന്നില്ല./ ധ്രുവദീപ്തി ഓണ്‍ലൈൻ 


തൊഴിലാളികളും സമരവും 
സംഘടനകളും
രാണിതിനെല്ലാം ഉത്തര വാദികൾ ? പൊതു അധികാര രാഷ്ട്രം, ഭരണകൂടം, ജസ്റ്റീസ്, എന്നൊക്കെപറഞ്ഞാൽ സർക്കാർ സംബന്ധമായി നല്കുന്ന വിവരങ്ങളെല്ലാം   ശരിയാണെന്നു ള്ളതിനുള്ള സത്യപ്രതിജ്ഞ തന്നെയാകുന്നു.എന്നാൽ കേരളത്തിലെ ജനസമൂഹം പ്രതികരണ ശേഷി നഷ്ടപ്പെട്ടു മൂകരായോ നിസ്സഹായരായോ തീരുന്ന അവസ്ഥയാണ് കാണുന്നത്. ആര് എന്ത് പറഞ്ഞാലും ഏറെ ദു:ഖകരവും ബഹുമുഖവുമാണ് ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ. അതായത്, കേരളത്തിന്റെ ഭരണതലത്തിലും മത- സാമൂഹിക തലങ്ങളിലും "എലൈറ്റ്" സമൂഹമെന്ന മഹാശ്രേഷ്ഠ വ്യക്തികൾ അവരുടെ ധർമ്മത്തിലും കർമ്മത്തിലും പാടേ പരാജയപ്പെട്ടതിന്റെ സാക്ഷിപത്രം.

കരുണയില്ലാത്ത, പണം ഒന്നിൽ മാത്രം അമിതഭ്രമമുള്ള, രാജ്യദ്രോഹത്തിൽ നിന്നും ഉടലെടുത്തിട്ടുള്ള മൂകമായ വിഷണ്ണതയുടെ കെട്ടുകഥ. എല്ലാ പ്രസ്താവനകളും ആരംഭിക്കുന്നതും അവസാനിക്കുന്നതും ഒരേ ഒരു വാക്കിൽത്തന്നെയാണ്, നമ്മുടെ ഭരണഘടനയുടെ സംരക്ഷണം! കേരള സർക്കാരിന്റെയും പ്രാദേശിക  രാഷ്ട്രീയ പാർട്ടികളുടെയും മുന്നിൽ ആനുകാലികമായി തന്ത്രപൂർവ്വം തന്നെ കൈകാര്യം ചെയ്യപ്പെടേണ്ടതും ഇപ്പോൾ അണികളിൽ അതിശ്രദ്ധേയമായി  പ്രചാരണത്തിലിരിക്കുന്നതു മായ  പ്രഥമപ്രധാന വിഷയം, കുറഞ്ഞൊരു മാസങ്ങൾക്ക്ശേഷം പെൻഷൻ പറ്റുന്ന ഒരു മന്ത്രിസഭയുടെ അവസാനത്തെ ദിവസത്തിനുശേഷം നടക്കാനുള്ള സംസ്ഥാനത്തെ തെരഞ്ഞെടുപ്പാണ്. അത്പക്ഷെ, ഒന്നോർത്തു നോക്കിയാൽ ഭരണത്തിന്റെ ദുർബലതയുടെ തുറന്ന പ്രകടമായ സ്വയം വെളിപ്പെടുത്തൽ തന്നെയാണ്.

സർക്കാരും ഉദ്യോഗസ്ഥരും ജനങ്ങളും തൊഴിലാളികളും മത- സമുദായങ്ങളും പരസ്പരം പ്രകോപനപരമായ മത്സരം ആണ് നടത്തുന്നത്. ഇതിൽ തോൽവി സ്വീകരിക്കേണ്ടിവരുന്നത് ബലഹീനൻ മാത്രം ആയിരിക്കും. വളരെയേറെ ഇത്തരം മത്സരങ്ങൾ- ഉദ്യോഗസ്ഥരുടെ ശമ്പള വർദ്ധനവിന് സമരം, അഴിമതിയാരോപണങ്ങൾ ഉയർത്തിയ സമരങ്ങൾ, കർഷകരുടെ അവകാശത്തിൻപേരിൽ നടത്തുന്ന സമരങ്ങൾ, കസ്തൂരി രംഗൻ റിപ്പോർട്ട്, മുല്ലപ്പെരിയാർ സമരം, നിയമസഭാസമ്മേളനഹാളിൽ നടക്കുന്ന നിഷേധസമരങ്ങൾവരെ ഒരു രാജ്യത്തെ ഡിജിറ്റൽ ധനതത്വശാസ്ത്രത്തെയോ, ജനാധിപത്യമൂല്യത്തെയോ നവീകരിക്കുകയോ നശിപ്പിക്കുകയോവരെ ചെയ്യുന്ന നിരവധി സമരങ്ങൾ കേരളത്തിൽ ഉണ്ട്. എന്തിനുവേണ്ടി?
  
ഇതിനൊക്കെ പ്രധാന ഉത്തരവാദപ്പെട്ടയാൾ സംസ്ഥാന മുഖ്യമന്ത്രിയോ അഥവാ ഇന്ത്യയുടെ പ്രധാന മന്ത്രിയോ ആയിരിക്കാമെന്ന അഭിപ്രായം ജനങ്ങളിൽ എല്ലാവർക്കും ഇല്ല.  ഞാനും അങ്ങനെ  കാണാൻ ഇഷ്ടപ്പെടുന്നില്ല. ഒരുപക്ഷെ ഇത്തരം സമരങ്ങളോട് സ്വീകരിക്കുന്ന നയപരമായ സമീപനം ശ്രദ്ധിച്ചാൽ രാജ്യത്തെ ശക്തികേന്ദ്രങ്ങളായ "എലൈറ്റ്" സൊസൈറ്റിയുടെ  അധികാരസിദ്ധമായ മൌനം സംശയത്തിനും ഇടയാക്കുന്നുണ്ട്. യാഥാസ്ഥിതികമോ, അധീശത്വമനോഭാവമോ ഒക്കെ ചർച്ചചെയ്തു ക്രമപ്പെടുത്താൻ കഴിയും, പക്ഷെ, മൗനം സ്ഥിരമായി നിലനിൽക്കും. അനിയന്ത്രിതവും പ്രത്യേകിച്ച്, പ്രശ്നസങ്കീർണ്ണവുമായിരുന്നു, കേരള മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി നേരിടേണ്ടിയിരുന്നത്.

ചരിത്രത്തെ അതിശയിപ്പിച്ച ബജറ്റ് അവതരണം
കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മൻ ചാണ്ടി ചില സുപ്രധാന കാര്യങ്ങളിൽ കൈക്കൊണ്ട തുടർച്ചയായ നയപരമായ മൌനം മാദ്ധ്യമങ്ങൾക്ക് അദ്ദേഹ ത്തിൻറെ ഇശ്ചാശക്തിയു ടെ, ബുദ്ധിയുടെ, അഥവാ വിവേകത്തിന്റെയോഅതിസൂക്ഷ്മ ദൃഷ്ടിയുടെയോ വെളിപ്പെടുത്തലുകളായി   അവയെ കാണുവാൻ കഴിഞ്ഞു. അത് തന്റെ മന്ത്രിസഭയിലെ മന്ത്രിശ്രേഷ്ടനായിരിക്കുന്ന ധനകാര്യമന്ത്രി ശ്രീ കെ. എം. മാണിക്കെതിരെ ശത്രുക്കൾ മെനഞ്ഞെടുത്ത ആരോപണങ്ങളോട് പ്രതികരിച്ച രീതി ജനങ്ങൾ മനസ്സിലാക്കുന്നുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ, തന്റെ ജീവിതം മുഴുവൻ അർപ്പിതമായ വിശാല ജനാധിപത്യ രാഷ്ട്രീയത്തിനായി സ്വയം സ്വീകരിച്ച ഒരു മഹാനെയാണ്, ശ്രീ. കെ. എം. മാണിയിലൂടെ കേരള രാഷ്ട്രീയവും  മാത്രമല്ല ഇന്ത്യൻ രാഷ്ട്രീയവും കാണുന്നത്.

നിയമസഭയിൽ മാത്രമല്ല, പുറത്തും പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പുകൾ നേരിട്ട് നേരിടുന്നത് കേരളത്തിലെ  മന്ത്രിസഭയ്ക്ക് തന്നെ വലിയ പ്രശ്നസങ്കീർണ്ണ വെല്ലുവിളിയായിരുന്നു. എന്നാലിക്കാര്യത്തിൽ അത് നേരെമറിച്ചാണെങ്കിൽ, ഉദാഹരണത്തിന്, ബലഹീനതയുടെ ഒരു അടയാളം, അഥവാ, അധൈര്യം നിയമസഭയിലും  ഭരണകക്ഷികൾ കാണിച്ചി രുന്നെങ്കിൽ? എന്നിട്ടെന്തുണ്ടായി? മുഖ്യമന്ത്രിയെന്ന നിലയിൽ ശ്രീ. ഉമ്മൻ ചാണ്ടി കൃത്യമായിത്തന്നെ സർക്കാരിനും തന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്കും സംസ്ഥാനത്തിനും വേണ്ടി തികച്ചും ജനാധിപത്യ മാതൃകാപരമായി നിലകൊണ്ടു. പ്രതിപക്ഷങ്ങൾക്ക്‌ ഏറ്റവും ആഹിതകര മായ ശൈലി.

ഒന്നാലോചിച്ചാൽ, ബലഹീനത? കമ്യൂണിസ്റ്റുകാരെപ്പോലെയുള്ള ഇടതു യാഥാസ്ഥിതികരുടെ അഭിപ്രായത്തിൽ മുഖ്യമന്ത്രിയുടെയും മറ്റു വകുപ്പ് മന്ത്രിമാരുടെയും ധനകാര്യമന്ത്രിയുടെയും അയവില്ലാത്ത ഉറച്ച നിലപാടിൽ   പൂർണ്ണ അസംതൃപ്തരാണ്. ശരിയാണ്, ദാരിദ്ര്യത്തിന്റെ വക്കിൽ വരെ എത്തിച്ച സാമ്പത്തിക തകർച്ചയുടെ ദുരിതം അനുഭവിക്കുന്ന കേരളത്തിലെ റബർ കർഷകർ, ബലഹീനരായ ഈയൊരു ജനവിഭാഗത്തിന്റെ നേർക്ക്  ഈ ഉറച്ച നിലപാട് വ്യക്തമായും വളരെയേറെ കടുത്തതായിട്ടും കാണുന്നു. കർഷകരുടെ വിഷയത്തിൽ പ്രതിപക്ഷം ഭരണകക്ഷിയെപ്പോലെതന്നെ നിലപാട് സ്വീകരിച്ചതുകൊണ്ടാണല്ലോ തിരുത്താനാവാത്ത ഗുരുതര അവസ്ഥാവിശേഷം കർഷകർക്ക് ഉണ്ടായിരിക്കുന്നത് എന്ന് പതിപക്ഷവും സമ്മതിക്കുന്നില്ലല്ലോ.

കേരള നിയമസഭയിലെ 
പ്രതിപക്ഷ അഴിഞ്ഞാട്ടം
എന്നാൽ തുറമുഖ പദ്ധതി മുതൽ, സ്മാർട്ട് സിറ്റി, വിമാനത്താവളം,  കസ്തൂരി രംഗൻ റിപ്പോർട്ട്, പൊതുജന സമ്പർക്കം  തുടങ്ങിയവ വരെയുള്ള വിവിധ  വിഷയ ങ്ങളിൽ മുഖ്യമന്ത്രി വളരെ യേറെ ശ്രദ്ധയോടെ പ്രമുഖ മായ പങ്കു വഹിക്കുന്നു വെന്ന് നാൾതോറും ഇന്ത്യൻ മാദ്ധ്യമ ങ്ങൾ നിറയെ ആഘോഷിക്കു മ്പോൾ, അതേസമയം ക്ലാസ്സിലെ കേമൻ റൌഡിയായ മറ്റൊരു സ്കൂൾ കുട്ടിയുടെ ശക്തി പ്രഹരത്തെ ഭയന്ന് ചഞ്ചലപ്പെട്ട് അടുത്ത പ്രഹരം കുറെ മയപ്പെടുത്തണ മെന്ന് അവനോട് യാചിക്കുന്ന ഒരു സ്കൂൾ കുട്ടിയെപ്പോലെ പ്രതിപക്ഷത്തിന് മുമ്പിൽ ഭരണ നേതൃത്വം ആകുന്നുവെന്ന ആക്ഷേപം ഉണ്ടായി. എങ്കിലും മുഖ്യമന്ത്രിയും മന്ത്രിമാരും  തീർത്തും ഒറ്റപ്പെടുന്നില്ല, തീരെ തനിച്ചല്ല. ഒന്നാലോചിച്ചാൽ, കേരളത്തിന്റെ ധനകാര്യമന്ത്രിക്ക് നേരെ ബാർകോഴക്കേസ്സിൽ കോടതിയുടെ നിലപാടും, പ്രതിപക്ഷത്തിന്റെ ബാർ മുതലാളിമാരുമായുള്ള സഹതാപവും സഹവർത്തിത്വവും, മാദ്ധ്യമവേട്ടയും എല്ലാം എല്ലാം ഏറ്റവും കടുത്ത ശുദ്ധ അസംബന്ധവും കൂട്ടിപ്പിരിച്ചു കെട്ടിയുണ്ടാക്കിയതും വക്രമായ പ്രാഥമിക അന്വേഷണ നടപടികളുമായി രുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു. ഇവയെല്ലാം ഉയർന്നു പൊങ്ങിയപ്പോൾ അദ്ദേഹം സ്വീകരിച്ചത് എന്താണ്, എങ്ങനെയാണ്? മുഖ്യമന്ത്രി സ്വന്തം പൊസിഷനിൽ കാലുറപ്പിച്ചു കാണിച്ചുവെന്നതാണ് കണ്ടത്. രാജ്യത്തോടും ജനങ്ങളോടുമുള്ള കടമയിൽ നില ഉറപ്പിച്ചു നിൽക്കുകയും ചെയ്തിട്ടുണ്ട്. അധാർമ്മികശക്തിക്ക് നേരെ യാഥാർത്ഥ്യത്തിനു മുൻ‌തൂക്കം നൽകി.

നമ്മുടെ അടുത്ത പുകയുന്ന പ്രശ്നമാണ് അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലെ താമസവും ജോലിയും. ഭരണഘടനാപരമായ സംരക്ഷണം അവർക്ക് സംസ്ഥാനം നൽകേണ്ടതുണ്ട്. കാണാനോ കേൾക്കാനോ ശരിയായ സ്ഥിതിവിവരക്കണക്ക് എടുക്കുവാനോ കഴിയുന്നില്ല. പ്രാദേശിക ഭരണ ഘടകങ്ങളായ പഞ്ചായത്തുകൾ ഈ വിഷയത്തിൽ ഇടപെടട്ടെ. ഒന്നുകിൽ ബലമായി പിടിച്ചുനിൽക്കുക അതല്ലെങ്കിൽ കൈവിടുക. ഇതുവരെയും ഇതിൽ തീരുമാനിക്കപ്പെടാത്തത്, അന്യസംസ്ഥാന തൊഴിലാളികളുടെ താമസ്സം തൊഴിൽ ഇവയെല്ലാം അവരുടെ സ്വയം  തീരുമാനം ആയിരിക്കണമോ എന്നതാണ്. പുകയുന്ന ബോംബാണ് എന്നതിൽ സംശയിക്കേണ്ടതില്ല.

കേരളത്തിലെ പരമ്പരാഗത ലാൻഡ് വർക്കേഴ്സ് എവിടെ? അവരുടെ സാന്നിദ്ധ്യം കർഷകന് കാർഷികമായിട്ടുള്ള  ആവശ്യമുള്ളതനുസരിച്ചു ലഭിക്കുന്നില്ല. സർക്കാരിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ അവരെ മാറ്റിനിറുത്തി. എന്താണ് ഫലം? കർഷകത്തൊഴിലാളികളും കർഷകനും ഇപ്പോൾ  രണ്ടു ധ്രുവങ്ങളിൽ ആയി. പരസ്പരം പ്രതിബദ്ധതയില്ലാതായി. തൊഴിലാളികൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും സർക്കാർ നൽകുന്നുണ്ട്, അതേസമയം കർഷകന് യാതൊരുവിധ ആനുകൂല്യങ്ങളും നൽകുന്നില്ല. സ്വദേശകർഷക തൊഴിലാളികൾ അന്യസംസ്ഥാനക്കാർക്ക് ഇരിപ്പിടം നല്കി. ഒരു തർക്കവും ചർച്ചയും വേണ്ട. കേരളത്തിലെ തൊഴിലാളി ലോകം വളരെവേഗം നാടകീയമായി മാറിക്കൊണ്ടിരിക്കുന്നു. തൊഴിൽരംഗം ആഗോള വത്കരണത്തിന്റെയും കാപിറ്റലിസത്തിന്റെയും  പ്ലാറ്റ്ഫോം ആയി. തൊഴിലാളി സംഘടനകൾ എന്നത്തെയുംപോലെ തൊഴിൽ ദാതാവിനെ ഏറ്റവും ശക്തനായ പിശാചിനെ കാണുന്നു എന്ന വിരുദ്ധ മനോഭാവം കൈവിടുന്നില്ല. സർക്കാരിന്റെ തൊഴിൽരാഷ്ട്രീയം തൊഴിലാളി- കർഷക സാമൂഹിക ബന്ധങ്ങളെ തകർത്തുവെന്നത് ശരിതന്നെ.

ഭരണകക്ഷിയും വിമാനത്താവള നിർമ്മാണവും
കേരളത്തിലെ രാഷ്ട്രീയക്കാർ തനിച്ചു മാത്രമല്ല കുറ്റക്കാർ ആയിരിക്കുന്നത്. കേരളത്തി ലെ സമ്പത്ഘടനയുടെ എല്ലാ വശങ്ങളും ശരിയായി വിശകലനം ചെയ്തുനോക്കി  ഓരോരോ പ്രത്യേക    കാരണ ങ്ങൾ മുഖ്യമന്ത്രിയുടെ നേതൃ ത്വത്തിലുള്ള മന്ത്രിസഭയും ഉദ്യോഗസ്ഥന്മാരും മനസ്സിലാ ക്കിയാൽ ഈ രാജ്യത്തിന്‌ വിഷമകരമായ പ്രശ്നങ്ങളുണ്ടെ ന്ന് കാണാൻ കഴിയും. അത് സ്പർശിക്കുന്നത് രാഷ്ട്രീയ ത്തെത്തന്നെ  മാത്രമല്ല. എല്ലാവർക്കും എല്ലാറ്റിനും കുറ്റം നിറയെ ഉണ്ടെന്ന് പറയുന്നതും ശരിയല്ല. അതുപക്ഷെ ഈ രാജ്യത്തെ എലൈറ്റ് അഥവാ പൊതുവെ സമൂഹത്തിലെ  ശ്രേഷ്ഠരെയാണ് സ്പർശിക്കുന്നത്. ഈയൊരു പദപ്രയോഗം "എലൈറ്റ്" പൊതുവെ അത്രതന്നെ ഹിതകരവുമല്ലാ. എങ്കിലും, യാഥാർത്ഥ്യത്തെ കാണണമല്ലോ, ഈ രാജ്യത്തെ വികസന പ്രവർത്തനത്തിൽ മുഴുകിയിരിക്കുന്ന കുറെ ആയിരം രാഷ്ട്രീയക്കാർ, ഉന്നത ഉദ്യോഗസ്ഥർ, നടത്തിപ്പുകാർ, സമുദായ- മതനേതൃത്വങ്ങൾ, മാദ്ധ്യമ ശ്രദ്ധയെ എന്നുമെന്നും ഏറെ ആകർഷി ക്കുന്നവർ, ബുദ്ധിജീവികൾ, വ്യവസായികൾ, പൊതുസമൂഹ ത്തിലെ ഉന്നതന്മാർ വരെ ഈ രാജ്യത്തുണ്ട്. അവരോടൊത്ത് നാം ചേർന്ന് പ്രവർത്തിക്കുക, അവരെ പ്രവർത്തിക്കാൻ അനുവദിക്കുക. ലോകം പ്രതിസന്ധി നിറഞ്ഞതാണ്‌, അതുപക്ഷെ, ഇതിനു നേരെ ക്രിയാത്മകമായി ചെയ്യുന്നവരോ കുറവാണ്.

കേരളത്തിനു ഹിതകരമല്ലാത്ത ഒരു യാഥാർത്ഥ്യം ഉണ്ട്. നമ്മുടെ ശ്രേഷ്ഠ നേതൃത്വം ബലഹീനമാണ്. ഒരുപക്ഷെ, അവർ ഭയപ്പെടുന്നു, അതല്ലെങ്കിൽ അവരവരുടെ ഇഷ്ടം പോലെ പ്രവർത്തിക്കുന്നു. പൗരന്റെ അവകാശങ്ങളും പ്രശ്നപരിഹാരവും  നീതിയും ഉറപ്പാക്കേണ്ട നീതിന്യായസംരക്ഷകരെന്ന് അവകാശപ്പെടുന്ന നിയമസംഹിതയുടെ കാവൽക്കാർ തന്നെ  നിയമത്തെ വ്യഭിചരിച്ചാൽ? പൌരന്മാർ ഭരണഘടനയും നിയമസംഹിതയും അവകാശങ്ങളും കടമകളും സംബന്ധിച്ച കാര്യങ്ങളിൽ ഇന്നുവരെയും ബോധവാന്മാരല്ല.  ഒരൊറ്റ വീക്ഷണത്തിൽ കാണാൻ കഴിയുന്നത്‌ ഇങ്ങനെ: ജനങ്ങളുടെ അടിയന്തിര ആവശ്യങ്ങളെ പരിഹരിക്കുന്നതിൽ നമ്മുടെ ശ്രേഷ്ഠ ജനങ്ങൾ പരാജയപ്പെട്ടു. പരാജയം അങ്ങേയറ്റം വഷളായി എന്നുതീർത്ത്‌ പറയുന്നതാണ് ശരി.

ജനകീയ പ്രശ്നങ്ങളുടെ നേർക്ക് ചിലർ അഭിപ്രായം പറയുന്നു, ചിലർ മൌനം പാലിക്കുന്നു, ചിലർ ഒരർത്ഥത്തിലും പോലും പ്രതികരിക്കുന്നേയില്ല. ജനങ്ങൾ യാതൊന്നിലും പ്രതികരിക്കുന്നില്ല. എല്ലാം സർക്കാർ ചെയ്യട്ടെ എന്ന അഭിപ്രായ പ്രകടനം നടത്തുന്നവർക്ക് പ്രധാന വിഷയം രാഷ്ട്രീയം. സമൂഹവും, ഭാവിയും , ഇതിനിടെ അഭിപ്രായങ്ങൾ  ഉണ്ടാക്കുന്ന ചില മാദ്ധ്യമ പ്രവർത്തകരും, പിന്നെ കുറെ അകലത്തിൽ ഇരുന്നു പ്രതിപക്ഷ പാർട്ടികളുടെ കുരയ്ക്കലും കൂവലും കേൾക്കാം. പ്രതിപക്ഷ രാഷ്ട്രീയം തികച്ചും പരാജയത്തിലാണ്. എന്തായാലും ഏറെക്കൂറും നേതൃനിരയിൽ ഉള്ളവർ എല്ലാവരും ചിന്തിക്കുന്നത്, തലപുകയുന്ന രാഷ്ട്രീയ പ്രശ്നങ്ങളെല്ലാം കേന്ദ്രസർക്കാർ ചെയ്യട്ടേയെന്ന ഭാവമാണ്,  ഇവരാകട്ടെ കണ്ണുംകെട്ടി ഒരുവക കാഴ്ചപ്പാടുകളും ഇല്ലാതെ സംസ്ഥാന ഭരണത്തിലിരിക്കുകയും ചെയ്യുന്നു.  

രാഷ്ട്രീയക്കാരുടെമേൽ കടുത്ത സമ്മർദ്ദം വിജയകരമാകും.?

നിയമസഭയിൽ 
ലോകം അതിശീഘ്രവേഗത്തിൽ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. പൊതുവെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി താരതന്മ്യേന മെച്ചപ്പെട്ട സ്ഥിതിയിൽ ആയിരുന്ന തിനാൽ സംസ്ഥാനത്തെ രാഷ്ട്രീയ സാമുദായിക നേതൃത്വം വലിയ പ്രതിസന്ധികളെ ഒന്നിച്ചു നേരിടേ ണ്ടതായി വന്നില്ല. രാജ്യം പലപ്പോഴും നേരിടേണ്ടി വന്നിരുന്ന പ്രശ്നങ്ങളെ, സർക്കാരിന്റെ ശാന്തമായ ഭരണത്തിനു കോട്ടം ഉണ്ടാക്കിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും അല്പം ആശങ്കയോടും ഭയപ്പാടോടുകൂടിയെങ്കിലും, അവയെ മന:പൂർവ്വം അവഗണിക്കുവാനും അങ്ങനെ എങ്ങനെയെങ്കിലു മൊക്കെ കാര്യങ്ങൾ നടക്കുമെന്ന പരീക്ഷണമാണ് നടത്തിയത്. അതായത്, കൂടിക്കുഴഞ്ഞ കാര്യങ്ങളെ  പൊതുവിഷയത്തിൽ മുന്നോട്ടു വയ്ക്കാതെ യിരിക്കുകയെന്ന നിലപാട്. എന്നാൽ അശാന്തരായ ഒരു സിവിൾ സമൂഹത്തിൽ അപ്രായോഗിക പോപ്പുലിസം മാത്രമവശേഷിക്കുന്നു. മൂന്നിൽ രണ്ടു മാദ്ധ്യമങ്ങൾ പോലും രാജ്യത്തിന്റെ ശരിയായ അവസ്ഥയെപ്പറ്റിയും, ശ്രേഷ്ഠനേതൃത്വങ്ങളുടെ നിരുത്തരവാദിത്തപരമായ കൈകെട്ടിനിൽപ്പിനെ ക്കുറിച്ചും, ഇവയൊക്കെ അറിയുകയോ പറയേണ്ടത് പറയുകയോ ചെയ്തിട്ടില്ല. ചിലർ മാത്രം വല്ലപ്പോഴും എന്തോ നിശിതമായി വിമർശിച്ചിട്ടുണ്ട്.

അപ്പോൾ നിലപാടിൽ രണ്ടുപക്ഷമില്ലാതെ പറയാൻ കഴിയുമെന്നും തെളിഞ്ഞു. ഒന്ന്, സാദ്ധ്യമായ കാര്യമാണ്, രാഷ്ട്രീയത്തിന് മേൽ ശക്തമായ സമ്മർദ്ദം ഉണ്ടാകണം, ജനാവശ്യങ്ങളിലേയ്ക്ക് അവരെ വലിച്ചിറക്കുന്നുവെന്ന തോന്നൽ സ്വയം അവർക്കുണ്ടാകണം. കഴിഞ്ഞ കാലങ്ങളിൽ ചിലത് അപ്രകാരം സംഭവിച്ചു. അതുപക്ഷെ അപൂർവ്വം ചില നേതൃത്വങ്ങൾ കുറഞ്ഞപക്ഷം മാദ്ധ്യമങ്ങളിൽ തങ്ങൾക്കുനേരെ ഉയരുന്ന ആരോപണങ്ങൾ ശരിയായില്ലയെന്ന തങ്ങളുടെ എതിർപ്പ് പുറത്തു കാണിച്ചു. നമ്മുടെ സമൂഹത്തിൽ പ്രവർത്തിക്കുന്ന ഈ "എലൈറ്റ്" സമൂഹം പൊതുജനസമൂഹത്തിനെതിരെ എതിർത്തു  ന്യായീകരിക്കാൻ മാത്രമുള്ള വേണ്ടുവോളം ആത്മവിശ്വാസം ഉൾക്കൊള്ളുന്നത് അംഗീകരിക്കാനാവില്ല, ഭീഷണി നേർക്കുനേർ  ഉയരുന്നില്ലെങ്കിൽ. ബാക്കിയുള്ളത് ഉൾക്കൊള്ളാൻ കഴിയട്ടെ. പൊതുപ്രവർത്തനത്തിലെ- മത-സാമുദായിക, സാമൂഹിക, രാഷ്ട്രീയ മണ്ഡലങ്ങളിലെ "പ്രമുഖ വ്യക്തി"കളുടെ ലജ്ജിപ്പിക്കുന്ന, വളരെ വിഷമിപ്പിക്കൂന്ന പെരുമാറ്റശൈലി, ഇവയുടെ ഇരട്ടിച്ച ഭാവപ്രകടനം, അത്  ,നിഷ്കരുണവും നിഷേധാത്മകവുമാണ്. 
-------------------------------------------------------------------------------------------------------------------------  --------------------------------------------------------------------------------------------------------------------------- 


Visit  

ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.com


for up-to-dates and FW. link 

Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
.

Montag, 7. September 2015

ധ്രുവദീപ്തി // Religion / Faith / വിശ്വാസ വാതിൽ തുറക്കുന്ന ദൈവം. / Prof. Dr. Fr. Andrews Mekkattukunnel

ധ്രുവദീപ്തി :


വിശ്വാസ വാതിൽ തുറക്കുന്ന ദൈവം. // 

Prof.  Dr. Fr. Andrews Mekkattukunnel



"വിശ്വാസത്തിന്റെ വാതിലി"നു ദൈവരാജ്യവുമായുള്ള ബന്ധം ഇവിടെ വ്യക്തമാണ്. ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിനു വിധേയരായി ജീവിക്കുന്നവരാണ് ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്. 
വിശ്വാസത്തിന്റെ വാതിൽ ഏതാണെന്നും ആ വാതിൽക്കലേയ്ക്ക് എത്താനുള്ള വഴികൾ ചൂണ്ടിക്കാണിച്ച അപ്പസ്തോലന്മാരുടെ ദൌത്യത്തെപ്പറ്റിയുമുള്ള ദൈവശാസ്ത്രപരമായ ബന്ധം വെളിപ്പെടുത്തുന്ന ഫാ. ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ സീറോമലബാർ സഭയുടെ വാടവാതൂർ മേജർ സെമിനാരി പ്രൊഫസ്സർ കൂടിയാണ്. 

(ധ്രുവദീപ്തി ഓണ്‍ലൈൻ)


Prof. Dr. Fr. Andrews Mekkattukunnel
വിശ്വാസവർഷത്തോടനുബന്ധിച്ചു  (11. 10. 2012- 24. 11. 2013) പുറപ്പെടുവിച്ചിരുന്ന സ്ലൈഹിക ലേഖനത്തിൽ "വിശ്വാസത്തിന്റെ വാതിൽ" എന്ന് പേരിടാൻ മാർപാപ്പയ്ക്ക് പ്രചോദനമേകിയത് ശ്ലീഹന്മാരുടെ നടപടി പുസ്തകത്തിലെ ഒരു രംഗമാണ്. ഏഷ്യാ മൈനറിലെ വിജാതീയരുടെ യിടയിൽ സുവിശേഷം അറിയച്ചശേഷം അന്ത്യോക്ക്യയിൽ തിരിച്ചെത്തിയ പൗലോസ്‌ സ്ലീഹായും ബർണ്ണബായും തങ്ങളുടെ ആദ്യത്തെ പ്രേഷിത യാത്രയേക്കുറിച്ച് അന്ത്യോക്ക്യ യിലെ സഭാംഗങ്ങളോട് വിവരിക്കുന്ന സന്ദർഭത്തിലാണ് "വിശ്വാസത്തിന്റെ വാതിൽ" എന്ന പ്രയോഗം നമ്മൾ കാണുന്നത്.

ദൈവം തങ്ങളിലൂടെ ചെയ്തതും വിജാതീയർക്കു "വിശ്വാസത്തിന്റെ വാതിൽ"തുറന്നു കൊടുത്തതുമെല്ലാം അന്ത്യോക്ക്യയിലെ സഭാംഗങ്ങളോട് അവർ  വിവരിച്ചു എന്നാണു (നടപടി 14, 27) വി. ലൂക്കാ എഴുതുന്നത്‌. ഭൂമിയുടെ അതിർത്തികൾ വരെ ഉത്ഥിതനായ മിശിഹായ്ക്കു സാക്ഷ്യം വഹിക്കാനുള്ള ദൈവിക കല്പന (നടപടി 1, 8) നിറവേറ്റുന്നതിന്റെ ഭാഗമായാണ്, പൗലോസും ബർണ്ണബായും വിജാതീയ ദേശങ്ങളിലേയ്ക്ക് യാത്രയായത് (നടപടി 13, 1-3). സെലൂകി, സലാമിസ്, പംഫോസ്, പംഫീലിയ, പെർഗ, പിസീദിയായിലെ അന്ത്യോക്യ, തുടങ്ങിയ പട്ടണങ്ങളിലെ യഹൂദ സിനഗോഗുകളിൽ നമ്മുടെ കർത്താവിന്റെ വചനം അവർ പ്രഘോഷിച്ചു.

ബനഡിക്റ്റ് പതിനാറാമൻ 
മാർപാപ്പ
പിതാക്കന്മാരോട് ദൈവം ചെയ്ത വാഗ്ദാനങ്ങളുടെ പൂർത്തീകരണമായി മരിച്ചവരിൽ നിന്നുള്ള മിശിഹായുടെ ഉയിർപ്പിനെ പൗലോസ് ശ്ലീഹാ വ്യാഖ്യാനിച്ചു (നടപടി 13, 27, 33). ഉത്ഥിതനായ മിശിഹായിൽ ഏവർക്കും പാപമോചനം ലഭ്യമാണെന്നും അത് പ്രാപിക്കാനായി അവനിൽ വിശ്വസിക്കുക മാത്രമേ ആവശ്യമായുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യഹൂദരിൽ കുറേപ്പേർ അവരുടെ പ്രഘോഷണത്തോട് താല്പര്യം പ്രദർശിപ്പിച്ചുവെങ്കിലും പൊതുവെ തിരസ്കരണമാണുണ്ടായത്. ഈ  അവസരത്തിലാണ് ശ്ലീഹന്മാർ വിജാതീയരുടെ പക്കലേയ്ക്ക് തിരിഞ്ഞത്. വിജാതീയർ സുവിശേഷ സന്ദേശം ശ്രവിച്ചു സന്തോഷിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. നിത്യജീവന് നിയുക്തരായവരെല്ലാം വിശ്വാസം സ്വീകരിക്കുകയും ചെയ്തു (നടപടി 13, 48).

ഇപ്രകാരമാണ് ദൈവം സ്ലീഹന്മാരിലൂടെ വിജാതീയർക്കു വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തത്. ഇത് പിതാവായ ദൈവത്തിന്റെ രക്ഷാപദ്ധതിയുടെ ഭാഗമാണ്.മുൻകൈയെടുക്കുന്നത് ദൈവമാണ്. പൗലോസ് ഉൾപ്പടെയുള്ള ശ്ലീഹന്മാർ തെരഞ്ഞെടുക്കപ്പെട്ട ഉപകരണങ്ങൾ മാത്രം (നടപടി 9-15). അവർ  തങ്ങളുടെ മിശിഹാനുഭവം പങ്കുവച്ചതിലൂടെ എല്ലാവരെയും മിശിഹായോടുള്ള കൂട്ടായ്മയിലേയ്ക്ക് ക്ഷണിച്ചുവെങ്കിലും വിശ്വാസത്തിലേയ്ക്ക് വ്യക്തികളെ നയിക്കുന്നത് ദൈവമാണ്. വിശ്വാസം ദൈവത്തിന്റെ ദാനമാണ് എന്ന് സാരം.
 
വി. പൗലോസ് ശ്ലീഹാ
രണ്ടാം പ്രേഷിതയാത്രയ്ക്കിടെ പൗലോസ് ശ്ലീഹാ ഫിലിപ്പോയിൽ സുവിശേഷം അറിയിച്ചതിന്റെ ഫലമായി നമ്മുടെ കർത്താവിൽ വിശ്വസിക്കുകയും കുടുംബസമേതം മാമ്മോദീസാ സ്വീകരിച്ച ലിദിയായെ ക്കുറിച്ചുള്ള വി. ലൂക്കായുടെ സാക്ഷ്യം മേല്പ്പറഞ്ഞ വസ്തുതയ്ക്ക് ബലമേകുന്നതാണ്. "നമ്മുടെ കർത്താവ് അവളുടെ ഹൃദയം തുറന്നതിനാൽ, പൗലോസ് പറഞ്ഞത് അവൾ ശ്രദ്ധിച്ചുകൊണ്ടിരുന്നു (നടപടി 16.14).



ശ്ലീഹന്മാർ തങ്ങളുടെ പ്രഘോഷണം വഴി വിശ്വാസ വാതിൽ തുറന്നു നല്കിയത് ദൈവരാജ്യത്തിലേയ്ക്കാണ്. ഈ ഭൂമിയിൽ മനുഷ്യനായവതരിച്ച ഈശോയുടെ മുഖ്യപ്രബോധനവിഷയം ദൈവരാജ്യം അഥവാ സ്വർഗരാജ്യമായിരുന്നു. വിശ്വാസത്തിൽ നിലനിൽക്കണമെന്നും നിരവധി കഷ്ടപ്പാടുകളിലൂടെ ദൈവരാജ്യത്തിൽ പ്രവേശിക്കണമെന്നും ഉപദേശിച്ചുകൊണ്ടു ശ്ലീഹന്മാർ വിശ്വാസികളെ ധൈര്യപ്പെടുത്തിയിരുന്നു (നടപടി 14,22).

"വിശ്വാസത്തിന്റെ വാതിലി"നു ദൈവരാജ്യവുമായുള്ള ബന്ധം ഇവിടെ വ്യക്തമാണ്. ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട ദൈവഹിതത്തിനു വിധേയരായി ജീവിക്കുന്നവരാണ് ദൈവരാജ്യത്തിൽ പ്രവേശിക്കുന്നത്. മാമ്മോദീസാവഴി ഭൂമിയിലെ ദൈവരാജ്യമായ തിരുസഭയിലേയ്ക്ക് പ്രവേശിച്ചത്‌കൊണ്ട് മാത്രം പൂർത്തിയാകുന്നതല്ല വിശ്വാസ തീർത്ഥാടനം. നിരവധി കഷ്ടപ്പാടുകൾ സഹിച്ച് വിശ്വാസത്തിൽ നിലനിന്നാൽ മാത്രമേ സ്വർഗ്ഗരാജ്യപ്രവേശം പൂർത്തിയാവൂ. //-   
 
-------------------------------------------------------------------------------------------------------------------------  --------------------------------------------------------------------------------------------------------------------------- 


Visit  

ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.com


for up-to-dates and FW. link 

Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
.

Dienstag, 1. September 2015

ധ്രുവദീപ്തി // Journalism / People / കെ. സി. സെബാസ്റ്റ്യന്റെ കുടുംബം. / Fr. Dr. Thomas Kadenkavil C. M. I

ധ്രുവദീപ്തി:

ദിവംഗതനായ പത്രപ്രവർത്തക ആചാര്യൻ 
ശ്രീ. കെ. സി. സെബാസ്റ്റ്യൻ
 
  ശ്രീ. കെ. സി. സെബാസ്റ്റ്യൻ 2015  ജൂലൈ 20 -നു ഈ ലോകത്തോട്‌ വിടപറഞ്ഞിട്ട്‌ ഇരുപത്തിയൊമ്പത് വർഷങ്ങൾ തികഞ്ഞു. ഒരു പത്രപ്രവർത്തകന്റെ സമൂഹത്തോടുള്ള കടപ്പാട് അങ്ങേയറ്റം തികഞ്ഞ അവബോധത്തോടെ ഉൾക്കൊള്ളുകയും കക്ഷിരാഷ്ട്രീയത്തിനെതിരായി നിർഭയമായ, സ്വതന്ത്രമായ വിമർശനത്തിലൂടെ ജേർണ്ണലിസത്തിന്റെ മഹത്തായ മാതൃകയാണ് അദ്ദേഹം ഉയർത്തിക്കാട്ടിയത്.

ശ്രീ. കെ. സി. സെബാസ്റ്റ്യന്റെ സ്മരണയോട് ആദരസൂചകമായി അദ്ദേഹത്തെ അറിയുന്നവർക്കും ഇന്നുള്ള മാദ്ധ്യമപ്രവർത്തകർക്കും നമ്മുടെ പൊതു സമൂഹത്തിനും മുൻപിൽ അദ്ദേഹത്തെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മകൾ ധ്രുവദീപ്തിയിൽ ഘട്ടം ഘട്ടമായി പ്രസിദ്ധീകരിക്കുന്നു/ .

ധ്രുവദീപ്തി ഓണ്‍ ലൈൻ.
--------------------------------------------

കെ. സി. സെബാസ്റ്റ്യൻ 
അനുസ്മരണം. 

-ധൃവദീപ്തി-

കെ. സി. സെബാസ്റ്റ്യന്റെ കുടുംബം.

Fr. Dr. Thomas Kadenkavil C. M. I  

( 1987-ൽ എഴുതിയത് ).

യിരത്തിത്തൊള്ളായിരത്തി എഴുപത് ആഗസ്റ്റ്‌ 10-ന് ആണ് ഞങ്ങളുടെ പിതാവു കർത്താവിൽ നിദ്രപ്രാപിച്ചത്. കരൂർ ഇടവക പള്ളിയിലെ കുടുംബക്കല്ലറയിൽ അദ്ദേഹത്തെ അടക്കം ചെയ്തു. ഇന്ന് ആ കല്ലറയിൽ ആ പിതാവിന്റെ മക്കളിൽ ഒരാൾകൂടി എത്തിയിരിക്കുന്നു. കെ. സി.  സെബാസ്റ്റ്യൻ.

ഞങ്ങളുടെ കുടുംബത്തിൽ പതിനഞ്ചു മക്കൾ ഉണ്ടായി എന്ന് അമ്മ പറയുന്നു. പക്ഷെ ഞങ്ങളുടെ ഓർമ്മയിൽ ഞങ്ങൾ ഒൻപതു പേരാണ്. സന്ന്യാസ വൈദിക ജീവിതമോ ദാമ്പത്യ ജീവിതമോ സ്വീകരിക്കാതെ ഏകനായി രാഷ്ട്രീയ പത്രപ്രവർത്തനം തന്റെ ജീവിതലക്ഷ്യമായി ജീവിച്ച സെബാസ്റ്റ്യനു തന്റെ സഹോദരങ്ങളും സഹോദരികളും അവരുടെ മക്കളുടെ കുടുംബങ്ങളും, അവരുടെ മക്കളുടെ കുടുംബങ്ങളും ഉൾപ്പെട്ട ഒരു വലിയ കൂട്ടുകുടുംബമാണ് ഇന്ന് സ്വന്തമായിട്ടുള്ളത്.

കുടുംബത്തിലെ ഏക വൈദിക സഹോദരനായ ഞാൻ മാമ്മോദീസ, കല്യാണം, ജൂബിലികൾ, രോഗശുശ്രൂഷ, തുടങ്ങിയ തിരുക്കർമ്മങ്ങൾ കുടുംബത്ത് നടക്കുമ്പോൾ മാത്രം മുഖ്യമായി എത്തിയിരുന്നപ്പോൾ, ദേവസ്യാച്ചൻ എന്ന് ഞങ്ങളുടെ കൂട്ടുകുടുംബത്തിലെ ഓരോ ശാഖയിലേയും എല്ലാ തുടിപ്പുകളിലും, ചലനങ്ങളിലും പങ്കാളിയായിരുന്നു. സ്വന്തമായി ഒരു കുടുംബമില്ലാതിരുന്ന സെബാസ്റ്റ്യന് എല്ലാ സഹോദരന്മാരുടെയും സഹോദരികളുടെയും, അവരുടെ അനന്തരവരുടെയും വീടുകൾ സ്വന്തം പോലെയായിരുന്നു.

അപ്പന്റെ മരണശേഷം സെബാസ്റ്റ്യന്റെ ജീവിതത്തിന്റെ ആകർഷണകേന്ദ്രം അമ്മ തന്നെയായിരുന്നു. മൂത്ത സഹോദരൻറെ കൂടെ താമസിക്കുന്ന അമ്മയെ കാണാൻ എറണാകുളത്ത് ഓടി ഓടി എത്തുന്ന സെബാസ്റ്റ്യനെ കാണുമ്പോൾ തിരുവനന്തപുരം ഇടപ്പള്ളി(കൊച്ചി)യിൽ നിന്നും 40 പൈസാ പോയിന്റാണെന്ന് ഒരു പക്ഷെ ഞങ്ങളുടെ അമ്മയ്ക്ക് തോന്നിയിരിക്കണം. രാജ്യസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം സെബാസ്റ്റ്യൻ ആദ്യം ചെയ്തത് കരൂറുള്ള പിതാവിന്റെ ശവകുടീരത്തിൽ പോയി പ്രാർത്ഥിക്കുകയും ഇടപ്പള്ളിയിൽ വന്ന് അമ്മയുടെ അനുഗ്രഹാശ്ശിസ്സുകൾ വാങ്ങുകയുമായിരുന്നു. വാർദ്ധക്യത്തിന്റെ ബുദ്ധിമുട്ടുകൾ വകവയ്ക്കാതെ സെബാസ്റ്റ്യന്റെ ഡൽഹിയിലെ വസതിയിൽ കുറെ ദിവസം താമസിക്കുവാൻ അമ്മ ഇറങ്ങിപ്പുറപ്പെട്ടത് സെബാസ്റ്റ്യന്റെ സ്നേഹം നിറഞ്ഞ നിർബന്ധം കൊണ്ട് മാത്രമാണ്. ഇന്നും ഞങ്ങളുടെ കുടുംബത്തെ കൂട്ടി ഇണക്കി നിറുത്തുന്ന തലക്കണ്ണിയായി അമ്മ നിലകൊള്ളുന്നു.

സെബാസ്റ്റ്യൻ പലപ്പോഴും പ്രകടിപ്പിക്കാറുണ്ടായിരുന്ന ഒരാഗ്രഹമാണ് കുടുംബാംഗങ്ങളുടെ സമ്പൂർണ്ണ പേര് വിവരം ശേഖരിച്ചു വയ്ക്കണമെന്നത്. ഒറ്റത്തടിയായി ജീവിച്ച സെബാസ്റ്റ്യൻ ഒരുപക്ഷെ സ്വന്ത തറവാട്ടിൽ - പുതുപ്പള്ളിയേൽ കാടൻകാവിൽ -ജനിച്ച അല്ലെങ്കിൽ ഈ തറവാടുമായി ബന്ധപ്പെട്ടിട്ടുള്ള ഓരോ അംഗവുമായും പ്രത്യേകം ബന്ധപ്പെടുവാനും അവരെ സ്നേഹത്തിൽ അനുസ്മരിക്കുവാനും വേണ്ടിയായിരുന്നിരിക്കണം ഇങ്ങനെ ഒരാഗ്രഹം വച്ചു പുലർത്തിയിരുന്നത്. ഈ ആഗ്രഹത്തെ മാനിച്ചുകൊണ്ട് തയ്യാറാക്കിയതാണ് പിന്നീട് തയ്യാറാക്കിയ പേരുവിവരങ്ങളും പേരു വിവരപ്പട്ടികയും. ഈ വിവരണത്തിൽ പലപ്പോഴും അംഗങ്ങളുടെ വീട്ടിലെ വിളിപ്പേര് ആണ് കൊടുത്തിരുന്നത്. പട്ടികയിൽ മാമ്മോദീസായിലെ പേരും.

ചിത്രം : സെബാസ്റ്റ്യനും തന്റെ സഹോദരങ്ങളും 
ജനിച്ചു വളർന്ന വീട്ടിൽ വന്നപ്പോൾ.
ഞങ്ങളുടെ മൂത്ത സഹോദരി മറിയക്കുട്ടി, സെബാസ്റ്റ്യൻ ജനിക്കുന്ന തിനു മുമ്പ്തന്നെ കോടിക്കുളത്ത് കാപ്പിലേ യ്ക്ക് വിവാഹിതയായി. കുഞ്ഞേപ്പ് എന്ന് വിളിച്ചു വന്ന ജോസഫായിരുന്നു സെബാസ്റ്റ്യന്റെ ഏക അളിയൻ. അദ്ദേഹം 1960-ൽ  നിര്യാതനായി. പെങ്ങളുടെ മൂത്തമകൾ ഏലിക്കുട്ടി കോതമംഗലം രൂപതയിലെ തിരുഹൃദയ സഭാംഗമാണ്. മൂത്തമകൻ ചെറിയാൻ പ്ലാശനാൽ കാരുപറമ്പിൽ ജോസഫിന്റെ മകൾ ഗ്രേസിയെ വിവാഹം ചെയ്തു. അവർക്ക് ദീപയും ഷൈനും എന്ന രണ്ടു കുട്ടികളുണ്ട്. രണ്ടാമത്തെ മകൻ ജയിംസ് പാലായിൽ കാനാട്ട് എബ്രാഹമിന്റെ മകൾ ലിസ്സമ്മയെ വിവാഹം കഴിച്ചു. അവരുടെ കുട്ടികൾ ഹെയിൻസും ഫ്രാനിയോയും ആകുന്നു. അടുത്ത മകൻ തോമസ്‌ മൂവാറ്റുപുഴ തോട്ടത്തിൽ ജോസഫിന്റെ മകൾ ഡെയിസിയെ വിവാഹം ചെയ്തു. അവർക്ക് ശാലിനി,അശ്വതി എന്ന പുത്രിമാർ ഉണ്ട്. ഇളയ മകൻ ഫ്രാൻസിസ് അവിവാഹിതനാണ്. പുത്രിമാർ തെയ്യാമ്മ വടകര കളപ്പുരയിൽ ജോണിന്റെ മകൻ ജോസിനെയും, ഫിലോ മൂവാറ്റുപുഴ നിരവത്തു ജോസഫിന്റെ മകൻ കുര്യനെയും വിവാഹം ചെയ്തിരിക്കുന്നു. തെയ്യാമ്മയുടെ കുട്ടികൾ നിഷയും രാജേഷുമാണ്. ഫിലോയ്ക്ക് മനു എന്നൊരു പുത്രൻ ഉണ്ട്. പെങ്ങളുടെ മറ്റൊരു പുത്രി കുഞ്ഞാമ്മി തിരുഹൃദയ മഠം അംഗമായിരിക്കെ ഇരുപത്തിമൂന്നാം വയസ്സിൽ ഹൃദ്രോഗം മൂലം നിര്യാതയായി. ഒരു പുത്രി അന്നക്കുട്ടി വീട്ടിൽ അമ്മയോടുകൂടി കഴിയുന്നു.

ഏറ്റവും മൂത്ത സഹോദരനാണ്, കെ.സി. ചാക്കോ. അദ്ദേഹം കരിപ്പാപറമ്പിൽ തോമസ്സിന്റെ മകൾ പെണ്ണമ്മയെ വിവാഹം കഴിച്ചു. പുത്രന്മാർ, ചാക്കോച്ചൻ മണലിൽ കോശിയുടെ മകൾ മേരിയെയും, കുട്ടപ്പൻ മുണ്ടമറ്റത്ത് മാത്യുവിന്റെ മകൾ പെണ്ണമ്മയെയും, അപ്പച്ചൻ മേരിലൂവിനെയും ഫ്രാൻസിസ് പാലാ കെ.എം. മാത്യുവിന്റെ മകൾ ലിറ്റിയെയും വിവാഹം കഴിച്ചു. പുത്രിമാരായ, മേരിക്കുട്ടിയുടെ ഭർത്താവ് കായംകുളം രാമപുരത്ത്  കീച്ചേരിൽ ഗീവർഗീസിന്റെ പുത്രൻ തങ്കച്ചനും, ടെസ്സിയുടെ ഭർത്താവ് ചിറക്കടവു കല്ലൂർ തോമസ്സിന്റെ പുത്രൻ അപ്പച്ചനും, എലിസബത്തിന്റെ ഭർത്താവ് നരിയങ്ങാനത്ത് കുറ്റിയാനിക്കൽ ജോസഫിന്റെ പുത്രൻ ബേബിയും, ക്ലാരമ്മയുടെ ഭർത്താവ് ഫാത്തിമാപുരം മണലോടിപ്പറമ്പിൽ മാത്യുവിന്റെ പുത്രൻ ജോസുമാണ്.

ചാക്കോച്ചന് ബാബു, ബിജു, സുനന്ദ എന്നീ കുട്ടികളും, മേരിക്കുട്ടിക്ക് ആണ്, മിനി, ജോജി, ജിബി, എന്ന് നാല് മക്കളും,കുട്ടപ്പന് മഞ്ജു എന്ന ഏക പുത്രിയും, അപ്പച്ചന് ജൂലി, ജിമ്മി, മെലിസാ, എന്ന് മൂന്നു മക്കളും എലിസബത്തിന് ടോണി, കുട്ടപ്പൻ എന്ന് രണ്ടു പുത്രന്മാരും ക്ലാരമ്മയ്ക്ക് മാത്തച്ചൻ,മരിയാ, എന്നീ കുട്ടികളും ഫ്രാൻസിസിന് അമ്മു എന്ന മകളും ഉണ്ട്. കൊച്ചുമകൾ അനുവിനെ വാളാം പറമ്പിൽ മാമ്മന്റെ മകൻ ജോർജ്കുട്ടി വിവാഹം കഴിച്ചു. അവരുടെ പുത്രൻ കുഞ്ഞുമത്തായി, ഞങ്ങളുടെ അമ്മയ്ക്ക് നാലാം തലമുറ കാണാനുള്ള ഭാഗ്യം നല്കി. മിന്നുവും വിവാഹിതയാണ്. വരൻ എടത്വാ പോരൂക്കര തോമസ്സിന്റെ പുത്രൻ ജോർജാണ്. 

ആദ്യകാലങ്ങളിൽ ജേഷ്ഠസഹോദരൻ ചാക്കോയോടു കൂടിയാണ് സെബാസ്റ്റ്യൻ തിരുവനന്തപുരത്തു താമസിച്ചിരുന്നത്. പിന്നീട് ദീപികയിലേയ്ക്ക് മാറിത്താമാസിച്ചപ്പോഴും ജേഷ്ഠൻ കോഴിക്കോട്ടേയ്ക്ക് പോകുന്നതുവരെ ആ വീടുതന്നെയാണ് സെബാസ്റ്റ്യൻ സ്വന്തം വീടായി സ്വീകരിച്ചിരുന്നത്. അതിനുശേഷം ജേഷ്ഠന്റെ മൂത്തപുത്രി മേരിക്കുട്ടിയുടെ തിരുവനന്തപുരത്തെ ഭവനമാണ് സെബാസ്റ്റ്യനു ഒടുവിൽ" സ്വന്തം" വീടായി പരിണമിച്ചത്‌. "ബാസ്റ്റ്യൻ മാവൻ" എന്ന് വിളിച്ചുകൊണ്ടു തന്റെ അടുത്തു വരുമായിരുന്ന മേരിക്കുട്ടിയെയും തങ്കച്ചനെയും അവരുടെ കുട്ടികളെയും സ്വകുടുംബാംഗ ങ്ങളായി സെബാസ്റ്റ്യൻ കരുതി. അവർക്കും ബാസ്റ്റ്യന്മാവൻ അവരുടെ കുടുംബത്തിലെ ഒരംഗമായിരുന്നു. തങ്കച്ചൻ കുടുംബത്തിനു സെബാസ്റ്റ്യനും, സെബാസ്റ്റ്യനു തങ്കച്ചൻ കുടുംബവും പരസ്പരം "പ്രാദേശിക രക്ഷകർത്താക്കൾ" ആയിരുന്നു. ഏകനായി ഓഫീസിൽ ജീവിച്ചുവന്ന സെബാസ്റ്റ്യനു സ്വന്തമെന്നു പറയാവുന്ന ഒരു വീടില്ലായിരുന്നതിന്റെ കുറവ്,മേരിക്കുട്ടിയുടെ കുടുംബം ഒരളവു വരെ പരിഹരിച്ചിരുന്നു.

സെബാസ്റ്റ്യൻ സഹോദരങ്ങളോടൊത്ത് 
ജന്മഗ്രഹത്തിൽ
ഞങ്ങളുടെ കുടുംബത്തി ലെ അടുത്ത മുതിർന്ന അംഗം പാപ്പച്ചൻ എന്നു വിളിച്ചു വന്ന കെ. സി. ജോസഫാണ്. പാപ്പച്ചൻ യോഗ്യാവീട്ടിൽ മാത്യുവി ന്റെ മകൾ ബേബിയെ വിവാഹം കഴിച്ചു. ബേബി യുടെ സഹോദരന്റെ പുത്രി ഷേർളി കോത മംഗലത്ത് പുളിക്കൽ സേവ്യറിന്റെ പുത്രൻ റോയിയെ വിവാഹം കഴിച്ച്, അവരോടുകൂടി തൃശൂരിൽ ജീവിക്കുന്നു. 

കട്ടച്ചിറസ്ഥിരതാമസ്സമാ ക്കിയ കെ. സി. ചാണ്ടി യാണ് അടുത്ത സഹോദരൻ. അദ്ദേഹം അമയന്നൂർ തോപ്പിൽ വർക്കിയുടെ മകൾ കുട്ടിയമ്മയെ വിവാഹം ചെയ്തു. അവരുടെ പുത്രന്മാർ ചാക്കോച്ചൻ, മലയിൽ വർഗീസിന്റെ മകൾ മേരിയെയും ജോർജുകുട്ടി ഒറ്റപ്പാലത്ത് തെക്കീട്ടിൽ ഗ്രേസിക്കുട്ടിയെയും വിവാഹം കഴിച്ചു. ചാക്കോച്ചന്റെ പുത്രിമാർ  പ്രീതിയും പ്രിയയും മഞ്ചുവുമാണ്. ജോർജുകുട്ടിയുടെ പുത്രൻ അലക്സാണ്ടർ ആണ് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ അംഗം. അവൻ ജനിക്കുന്നതിനു മുമ്പേ കെ. സി. സെബാസ്റ്റ്യൻ നിര്യാതനായിരുന്നു. പുത്രിമാർ മേഴ്സിയെ കടപ്പൂർ കിഴക്കേ തൊട്ടിയിൽ ജോസഫിന്റെ മകൻ ബാബുവും ഫിലോമിനയെ കൊങ്ങാണ്ടൂർ തെക്കനാട്ട് കുര്യാക്കോസിന്റെ പുത്രൻ സൈമനുമാണ്‌ വിവാഹം ചെയ്തിരിക്കുന്നത്. മേഴ്സിയുടെ കുട്ടികൾ നിറ്റിയും ലിസ്സയും അരുണും ആകുന്നു. ഫിലോയുടെ കുട്ടികൾ കിരണും കീർത്തിയും. ചാണ്ടിയുടെ മറ്റു പുത്രിമാർ പൌളിനും ആൻസിയും അവിവാഹിതരാണ്. 

അടുത്ത സ്ഥാനമായിരുന്നു സെബാസ്റ്റ്യന്റെത്. അതിനു താഴെയുള്ള നാലുപേരും സന്ന്യാസ വ്രുതക്കാരാണ്. ഹാരോൾഡമ്മ എന്ന പേരുള്ള അന്നക്കുട്ടി കർമ്മലീത്താ സന്ന്യാസിനിയും സെലറീന എന്ന പേരുള്ള കൊച്ചുത്രേസ്യാമ്മയും, റോസുള എന്ന പേരുള്ള കുഞ്ഞേലിക്കുട്ടിയും ക്ലാരസഭാംഗങ്ങളും ആകുന്നു. ഞാൻ കർമ്മലീത്താ സഭാവൈദികനും/-  

(തുടരും ...ധ്രുവദീപ്തി ഓണ്‍ലൈൻ)
 
-------------------------------------------------------------------------------------------------------------------------  --------------------------------------------------------------------------------------------------------------------------- 

Visit  
ധൃവദീപ്തി  ഓണ്‍ലൈൻ
Dhruwadeepti.blogspot.com
for up-to-dates and FW. link 
Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."