Dienstag, 28. Juli 2015

ധ്രുവദീപ്തി // ആദരാഞ്ജലികൾ

 


 

ബഹു. മുൻ ഇന്ത്യൻ      പ്രസിഡണ്ട് 
ഡോ. എ. പി. ജെ. അബ്ദുൾ   കലാമിന്റെ   വേർപാടിൽ   ആദരാഞ്ജലികൾ-
                                -ധ്രുവദീപ്തി-

Donnerstag, 23. Juli 2015

ധ്രുവദീപ്തി · // Panorama // കെ. സി. സെബാസ്റ്റ്യൻ അനുസ്മരണം. / George Kuttikattu

ധ്രുവദീപ്തി // Panorama // 
കെ. സി.സെബാസ്റ്റ്യൻ സ്മരണകൾ//  
                          George Kuttikattu

ദിവംഗതനായ പത്രപ്രവർത്തക ആചാര്യൻ 
ശ്രീ. കെ. സി. സെബാസ്റ്റ്യൻ
  ശ്രീ. കെ. സി. സെബാസ്റ്റ്യൻ 2015  ജൂലൈ 20 -നു ഈ ലോകത്തോട്‌ വിടപറഞ്ഞിട്ട്‌ ഇരുപത്തിയൊമ്പത് വർഷങ്ങൾ തികഞ്ഞു. ഒരു പത്രപ്രവർത്തകന്റെ സമൂഹത്തോടുള്ള കടപ്പാട് അങ്ങേയറ്റം തികഞ്ഞ അവബോധത്തോടെ ഉൾക്കൊള്ളുകയും കക്ഷിരാഷ്ട്രീയത്തിനെതിരായി നിർഭയമായ, സ്വതന്ത്രമായ വിമർശനത്തിലൂടെ ജേർണ്ണലിസത്തിന്റെ മഹത്തായ മാതൃകയാണ് അദ്ദേഹം ഉയർത്തിക്കാട്ടിയത്.

ശ്രീ. കെ. സി. സെബാസ്റ്റ്യന്റെ സ്മരണയോട് ആദരസൂചകമായി അദ്ദേഹത്തെ അറിയുന്നവർക്കും ഇന്നുള്ള മാദ്ധ്യമപ്രവർത്തകർക്കും നമ്മുടെ പൊതു സമൂഹത്തിനും മുൻപിൽ അദ്ദേഹത്തെക്കുറിച്ചുള്ള മരിക്കാത്ത ഓർമ്മകൾ ധ്രുവദീപ്തിയിൽ ഘട്ടം ഘട്ടമായി പ്രസിദ്ധീകരിക്കുന്നതാണ്.
ധ്രുവദീപ്തി ഓണ്‍ ലൈൻ.
--------------------------------------------

കെ. സി. സെബാസ്റ്റ്യൻ 
അനുസ്മരണം. 

-ധൃവദീപ്തി-


മാദ്ധ്യമ പ്രവർത്തനലോകത്തിന്റെ അരൂപി തൊട്ടറിഞ്ഞിട്ടുള്ള ഏതൊരു കേരളീയന്റെയും അറിവിൽ മാദ്ധ്യമ പ്രവർത്തനത്തിലും, കേരളാ- ഇന്ത്യൻ രാഷ്ട്രീയത്തിലും ഇത്രയേറെ കർമ്മധീരതയോടെ വ്യാപരിച്ച ശ്രീ. കെ. സി. സെബാസ്റ്റ്യൻ  അന്തരിച്ചിട്ട് 2015 ജൂലൈ 20 നു 29 വർഷങ്ങൾ തികഞ്ഞു. ദീപിക പത്രത്തിലൂടെ മലയാളിയുടെ രാഷ്ട്രീയ മാദ്ധ്യമ അഭിമാനബോധത്തെ അങ്ങങ്ങ്‌ ഉയരങ്ങളിൽ എത്തിച്ചു. അവരുടെ ജനാധിപത്യഅവകാശ സ്വാതന്ത്ര്യത്തെയും നേരെ ചൂണ്ടിക്കാണിച്ചുകൊടുത്ത, കേരളപ്പിറവിക്ക് ശേഷം അധികാരത്തിലെത്തി ജനവിരുദ്ധ ഭീകരഭരണം നടത്തിയ കേരളത്തിലെ ഭരണാധികാരികളെ മുട്ടുമടക്കിക്കാൻപോലും കരുത്തുറ്റ തൂലിക ചലിപ്പിച്ച ഒരപൂർവ്വ മഹാസംഭവം തന്നെയായിരുന്നു ശ്രീ. കെ. സി. സെബാസ്റ്റ്യൻ.

1986 ജൂലൈ 20 ഞായറാഴ്ചയുടെ  രാവിൽ  ഇന്ത്യൻ പത്രപ്രവർത്തക- രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ലോകത്തെ ദു:ഖപൂരിതമാക്കിയ മഹാനായ കെ.സി. സെബാസ്റ്റ്യന്റെ വേർപാട് ഇന്നുള്ള പലരും അന്നത്തെതുപോലെ തന്നെ ഇന്നും ഓർമ്മിക്കും. കെ. സി. സെബാസ്റ്യൻ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇരുപത്തി ഒൻപത് വർഷങ്ങൾ തികഞ്ഞുവെങ്കിലും അദ്ദേഹം ഇന്നും ജനമനസ്സിൽ ജീവിച്ചിരിക്കുന്ന കർമ്മോൽസുകനായ പത്രപ്രവർത്തനലോകത്തിന്റെ ആത്മാവാണ്, ശക്തിപ്രഭയാണ്. അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ ഇപ്പോൾ 86 വയസുള്ള സമാനതയില്ലാത്ത ആദർശനിഷ്ടനായ ഒരു മഹാത്മാവായിരുന്നു.

മാദ്ധ്യമലോകത്തിലെയും മാത്രമല്ല, കേരളരാഷ്ട്രീയത്തിലെയും ഒട്ടുംതന്നെ  വേർതിരിച്ചു  മാറ്റപ്പെടാനാവാത്ത അവിഭാജ്യഘടകമായിരുന്നു ശ്രീ കെ. സി. സെബാസ്റ്റ്യൻ. കേരളത്തിന്റെ രാഷ്ട്രീയത്തിലും പത്രപ്രവർത്തനത്തിലും ഉന്നത കാഴ്ചപ്പാട് പുലർത്തിയ ഹൃദയത്തിന്റെ ഉടമയായിരുന്നു ശ്രീ കെ. സി. സെബാസ്റ്റ്യൻ. പ്രസിദ്ധനായ പത്രപ്രവർത്തകൻ എന്ന ഖ്യാതി നേടിയ അദ്ദേഹത്തിൻറെ തൂലിക ചലിക്കുമ്പോൾ, അത് എതുവിധത്തിലുമുള്ള സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ അഭിപ്രായങ്ങളിൽ  ജനങ്ങളെയെല്ലാം തന്റെ ഒപ്പം നിറുത്തുവാൻ തക്ക മൂർച്ചയുള്ളതായിരുന്നു. അതുപക്ഷെ കേരളരാഷ്ട്രീയത്തിലെ അതിവമ്പന്മാരുടെ സ്നേഹവും സൌഹൃദവും നേടി, അതിനൊപ്പം രാഷ്ട്രീയ പ്രതിയോഗികളെയും.

അദ്ദേഹത്തിൻറെ തൂലികയുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളിലെ അഭിപ്രായങ്ങൾ മൂർച്ചയേറിയ മുനയുള്ള വാളിനേക്കാൾ ശക്തമായിരുന്നു. ആ ശക്തിക്ക്  എല്ലാത്തരം ആളുകളുടെയും സ്നേഹാദരവുകൾ പിടിച്ചുപറ്റാനും കഴിഞ്ഞു. അദ്ദേഹത്തിന്റെ തൂലികയ്ക്ക് എല്ലായ്പ്പോഴും ജനാധിപത്യത്തിനുവേണ്ടി പൊരുതി നേടാനായി എന്നത് വാസ്തവമാണ്. സൗഹൃദബന്ധങ്ങളോ സാമൂഹ്യ സാംസ്കാരിക പരിചിത ബന്ധങ്ങളോ, അതുപോലെ കക്ഷി രാഷ്ട്രീയ ആശയവിരുദ്ധരോ ഒന്നും ഇതിനു തടസ്സമായില്ല. യാതൊരു ഭേദവുംകൂടാതെ, മുഖം നോക്കാതെയുമുള്ള കറതീർന്ന രാഷ്ട്രീയ റിപ്പോർട്ടുകൾക്ക് വേണ്ടി ജനം കാത്തിരുന്നു. അത് ഒന്നിനുപിറകെ മറ്റൊന്നായി  ദീപികയിൽ എന്നും നിറഞ്ഞു കൊണ്ടിരുന്നു. ഇന്ന് ദീപികയുടെ കെ. സി. സെബാസ്റ്യൻ എന്തെഴുതിയിരിക്കുന്നു എന്നാണ്, അല്ലാതെ, ഇ. എം. എസ്. നമ്പൂതിരിപ്പാട് എന്തുപറഞ്ഞു, എന്തു ചെയ്തു എന്നായിരുന്നില്ല, ജനങ്ങൾ ഓരോരോ പുലർച്ചയിലും അന്വേഷിച്ചിരുന്നത്.

കേരളസംസ്ഥാന രാഷ്ട്രീയത്തിലെ അവിഭാജ്യ ഘടകമായിരുന്ന ശ്രീ. പി. റ്റി . ചാക്കോ ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉന്നതമാനദണ്ഡം പുലർത്തിയ മഹാവ്യക്തിയായിരുന്നു.  മുൻ പാർലമെന്റ് മെമ്പറും കേരളം കണ്ടിട്ടുള്ള മഹാന്മാരായ പത്രപ്രവർത്തകരിൽ ഏറ്റവും ശ്രേഷ്ഠവ്യക്തിത്വം ഉണ്ടായിരുന്ന ശ്രീ. കെ. സി. സെബാസ്റ്യൻ അന്തരിച്ചപ്പോൾ, മുതിർന്ന രാഷ്ട്രീയ പ്രവർത്തകനായ ശ്രീ. ആർ. ബാലകൃഷ് ണപിള്ള പറഞ്ഞത് ഇപ്രകാരമാണ്:"പി. ടി. ചാക്കോയും കെ. സി.സെബാസ്റ്റ്യനും ജേഷ്ഠനും അനുജനും പോലെ ആയിരുന്നു. സെബാസ്റ്റ്യന്റെ ഉപദേശം ചാക്കോയും  മറിച്ചു സെബാസറ്റ്യനും പോലും അങ്ങുമിങ്ങും സ്വീകരിച്ചുകൊണ്ടാണ് ഇരുവരും പ്രവർത്തിച്ചിരുന്നത്" .

ദുർഭരണം നടത്തിയ കമ്യൂണിസ്റ്റ് സർക്കാരിന് നേർക്ക് തന്റെ വിമർശന ശരം തൊടുത്തു വിട്ടു. കേരളത്തിലെ ജനങ്ങൾ ഹൃദയം തുറന്ന പിന്തുണ അതിനു നല്കി. 1959  ജൂലൈ 31നു ദീപികയിൽ നല്കിയ രാഷ്ട്രീയ ലേഖനം അന്നത്തെ ഇ. എം. എസ്. നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായിരുന്ന കേരളസർക്കാരിന്റെ നേരെ ഉയർത്തിയ മൂർച്ചയേറിയ തൂലികാചലനം ആയിരുന്നു. അദ്ദേഹം എഴുതി: "പ്രതിജ്ഞയും പൂർത്തീകരണവും" എന്ന തലക്കെട്ടിൽ. "ജനങ്ങൾ ഒരു പ്രതിജ്ഞയെടുത്തു: "ഈ സർക്കാർ പോയേതീരൂ". അവർ മുദ്രാവാക്യം മുഴക്കി. "ചലോ ചലോ  സെക്രട്ടറിയേറ്റ്".  "ഏതു ജനഹിതത്തെയും ധിക്കരിച്ചുകൊണ്ട്  പോലീസിന്റെ തോക്കും ലാത്തിയും വീശി,  അന്ന് ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിൽ വന്ന ഒരു ജനാധിപത്യ ഗവണ്‍മെന്റിന് അധികാരത്തിൽ തുടരാൻ സാധിക്കുമെന്ന വിചാരം വെറും മിഥ്യയാണെന്ന് തെളിഞ്ഞ ദിനമാണ്." സെബാസ്റ്റ്യൻ തന്റെ ലേഖനത്തിൽ ഇ. എം. എസിനെയും അദ്ദേഹത്തിൻറെ കമ്യൂണിസ്റ്റ് പാർട്ടിയെയും വെല്ലുവിളിച്ചു. കേരള ചരിത്രത്തിൽ ഒരിക്കലും മായാത്ത ചരിതം ദീപികദിനപ്പത്രം സൃഷ്ടിച്ചു. സെബാസ്റ്റ്യന്റെ ലേഖനങ്ങൾ ഓരോരോ മഹാസംഭവങ്ങൾ തന്നെയായിരുന്നു. കേരളത്തിലെ ജനങ്ങൾ മുഴുവൻ കാത്തിരുന്നത്, സെബാസ്റ്യൻ നാളെ ദീപികയിൽ എന്ത് പറയുന്നുവെന്നതായിരുന്നു. ശ്രീ കെ. സി  "സെബാസ്റ്റ്യൻ ദീപികയായിട്ടും, ദീപിക സെബാസ്റ്റ്യനായിട്ടും ആണ് അറിയപ്പെട്ടത്. രാഷ്ട്രീയരംഗത്ത് കോളിളക്കങ്ങൾക്ക് സെബാസ്റ്റ്യന്റെ രാഷ്ട്രീയ വാർത്തകൾ കാരണമായിട്ടുണ്ട്". അന്നത്തെ നിയമ സഭാ സ്പീക്കർ ആയിരുന്ന വിഎംസുധീരൻ അനുസ്മരിച്ചു. 

ശ്രീ. കെ. സി. സെബാസ്റ്റ്യൻ എന്ന മഹാപ്രതിഭ മാദ്ധ്യമലോകത്തിലെ  ചോദ്യം ചെയ്യപ്പെടാത്ത ചക്രവർത്തിയായിരുന്നു. 1986 ജൂലൈ 20 നു ഞായറാഴ്ച വെളുപ്പിന് അദ്ദേഹം അമ്പത്തിഏഴാമത്തെ  വയസ്സിൽ ഈ ലോകത്തോട്‌ എന്നേയ്ക്കുമായി വിടപഞ്ഞപ്പോൾ അര ശതാബ്ദത്തോളം തന്റെ മാന്ത്രിക തൂലികയുടെ ചലനത്തിലെ അലകൾ തഴുകിയ ദീപിക പത്രത്തിനും കേരള സമൂഹത്തിനും നഷ്ടമായത് കെ. സി. സെബാസ്റ്റ്യൻ എന്ന ഒരു വ്യക്തിയെയോ അഥവാ ഒരു ജനപ്രതിനിധിയായ പാർലമെന്റു ആംഗത്തെയൊ അല്ല, ജന മനസ്സിൽ എന്നും  സ്ഥിരപ്രതിഷ്ഠ നേടിയെടുത്ത ഒരു മഹാപ്രസ്ഥാനത്തെ യായിരുന്നു. ശ്രീ. കെ. സി. സെബാസ്റ്റ്യനു അദ്ദേഹത്തിൻറെ ശരീരവലുപ്പത്തെ ക്കാൾ വലിയ ഒരു സ്നേഹഹൃദയം ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ അതൊട്ടും തന്നെ അതിശയോക്തിയല്ല.

 സമൂഹത്തോടുള്ള ബന്ധത്തിനും വ്യക്തികളോടുള്ള ബന്ധത്തിനും മറ്റെന്തിനേ ക്കാൾ പ്രാധാന്യം നല്കി. എന്നാൽ സ്വന്തം രാഷ്ട്രീയ ആദർശത്തോട് പൂർണ്ണതോതിൽ വിശ്വസ്ഥത പുലർത്തി. കേരളാ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയ പാർട്ടിയെ അദ്ദേഹം സ്വയംവരിക്കുകയാണ് ചെയ്തത്. കേരളാകോണ്‍ഗ്രസ്സിന്റെ ഒരു രാജ്യസഭാംഗം ആയി നോമിനേറ്റ് ചെയ്യപ്പെടുന്നതുവരെ ഒരു രാഷ്ട്രീയ പാർട്ടിയിലും അദ്ദേഹം അംഗമായിരുന്നില്ല. "എനിക്ക് സെബാസ്റ്റ്യൻ പത്രപ്രവർത്തകനല്ലായിരുന്നു. രാഷ്ട്രീയക്കാരനല്ലായിരുന്നു. എനിക്ക് എന്തും പറയാവുന്ന ഞാൻ ഉപദേശങ്ങൾ സ്വീകരിക്കുന്ന എന്റെ ജേഷ്ഠ സഹോദരൻ ആയിരുന്നു." അന്ന് കേരളാ നിയമ മന്ത്രിയായിരുന്ന ശ്രീ. കെ. എം. മാണി പറഞ്ഞു.

വിദ്യാർത്ഥിയാരിക്കുമ്പോൾ മുതൽ, തന്റെ പതിനേഴാമത്തെ വയസ്സു മുതൽ, തന്നിൽ ഉറഞ്ഞുകൂടിയ പത്രപ്രവർത്തനം അദ്ദേഹത്തിൻറെ അവസാന ശ്വാസം വിട്ടുപിരിയുന്നതുവരെ കൂട്ടുനിന്നു. 1946 മുതൽ മരണം തന്നെ ക്ഷണിച്ചു കൊണ്ടുപോകുന്നതുവരെ ഒരേശൈലിയിൽ ജേർണ്ണലിസത്തിന്റെ മഹത്തായ മാതൃകയായി ഒരേ ദീപികത്തറവാടിനു വേണ്ടി ദീപികയുടെ എല്ലാമായിരുന്ന അദ്ദേഹം എക്കാലവും കേരളത്തിലെ ജനങ്ങൾക്ക്  അവിസ്മരണീയനായിത്തീർന്നു. ഒരു "രാഷ്ട്രീയ പത്രപ്രവർത്തനം" എന്ന പുതിയൊരു ശൈലി പത്രപ്രവർത്തന ലോകത്തെ അമ്പരിപ്പിച്ച പുതിയ അതിശയമായിരുന്നു. ജീവിതം മുഴുവൻ പത്രപ്രവർത്തനം നടത്തുവാൻ, "അതെ അതൊരു തെരഞ്ഞെടുത്ത പ്രേഷിത വേല പോലെ" പ്രതിജ്ഞ ചെതത് 1929 നവംബർ 2- നു പാലായിലെ കാടങ്കാവിൽ തറവാട്ടിലെ ശ്രീ. കെ. സി. ചാക്കോയുടെയും ഭാര്യ മറിയത്തിന്റെയും പുത്രനായി ജനിച്ച ശ്രീ കെ. സി. സെബാസ്റ്റ്യൻ ആയിരുന്നു.  ഇന്ത്യയുടെ രാജ്യസഭാംഗവും ഒരു നൂറ്റാണ്ടിന്റെ പത്രപ്രവർത്തനചൈതന്യം സ്വന്തം പേനാത്തുമ്പിൽ ആവഹിച്ചു കേരളരാഷ്ട്രീയത്തെ നയിക്കുകയും ചെയ്ത അദ്ദേഹം  ജീവിതകാലത്തുതന്നെ ഒരു ഇതിഹാസ പുരുഷനായിത്തീർന്നു.

ലോകമാകെമാനം സോഷ്യൽ മീഡിയ വേൾഡ്  ശക്തി കിരീടമണിഞ്ഞു നിൽക്കു മ്പോൾ മലയാള മാദ്ധ്യമലോകത്തിനു കെ. സി. സെബാസ്റ്റ്യൻ, എന്നും അടുത്ത സുഹൃത്തുക്കളുടെ "ദേവസ്യാച്ചൻ", നല്കിയ പത്രപ്രവർത്തനത്തിന്റെ ആ ആത്മചൈതന്യം ഇപ്പോൾ കൈമോശം വന്നിരിക്കുന്നു.

വ്യക്തിബന്ധത്തിനു എന്നും മുന്തിയ സ്ഥാനം നൽകിയയാൾ, വിശാലമായ മാദ്ധ്യമലോകത്തിലെ പത്രപ്രവർത്തകൻ, പാർലമെന്റെറിയൻ, രാഷ്ട്രീയ വിമർശകൻ, സംഘാടകൻ എന്നിങ്ങനെ സ്വന്തം ജീവിതം മാദ്ധ്യമ- രാഷ്ട്രീയ ലോകത്തിനു മാതൃകാ സന്ദേശമാക്കിയ അദ്ദേഹത്തിലെ കർമ്മചൈതന്യം വള്ളിയും പുള്ളിയുമില്ലാതെ മാദ്ധ്യമ പ്രവർത്തകർക്കും ജനഹൃദയത്തിലും എക്കാലവും അദ്ദേഹം പരിധിയില്ലാത്ത ഉദാഹരണമായിരിക്കും. / / -
 
-------------------------------------------------------------------------------------------------------------------------------------
Visit 

 Dhruwadeepti.blogspot.com

for up-to-dates and FW. link 

Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
            george.kuttikattu@yahoo.com

Dienstag, 21. Juli 2015

ധ്രുവദീപ്തി //Church History- Churches in Kerala / വൃദ്ധവിലാപം / ചെങ്ങളം പള്ളി ചരിത്രങ്ങളിലൂടെ-Part-II-

 
(1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച വി. അന്തോനീസ്സിന്റെ അത്ഭുതങ്ങൾ നടന്ന ചെങ്ങളത്തെ  സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും, ഇടവക- രൂപതാധികാരികളും ചേർന്ന് വി.അന്തോനീസിന്റെ പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില ! / വൃദ്ധ വിലാപം).
------------------------------------------------------------------------------ 

കനക ജൂബിലി സന്ദേശം 
Message of Most Rev. Mathew Kavukatt B. A. D. D
Archbishop of Chenganachery,
Archbishop's House, Chenganachery.


Archbishop Mar Mathew Kavukatt .


ചെങ്ങളം സെൻറ് ആന്റണീസ് ദേവാലയത്തിന്റെയും സ്കൂളിന്റെയും കനക ജൂബിലി ആഘോഷിച്ചതിന്റെ സ്മാരകമായി ഒരു ഗ്രന്ഥം പ്രസിദ്ധം ചെയ്യുന്നെന്നറിയുന്നതിൽ സന്തോഷമുണ്ട്. കത്തോലിക്കർക്ക് ദേവാലയവും വിദ്യാലയങ്ങളും ഒരുമിച്ചു പോകുന്ന സ്ഥാപനങ്ങൾ ആണല്ലോ.

അമ്പതു കൊല്ലങ്ങൾക്ക് മുമ്പ് ചെങ്ങളം നിവാസികൾ ദൈവാരാധനയ്ക്കായും അവരുടെ അപേക്ഷകളും ബലികളും ദൈവത്തിന്റെ പക്കൽ സമർപ്പിക്കുന്നതിനായും അത്ഭുത പ്രവർത്തകനായ വിശുദ്ധ   അന്തോനീസിന്റെ നാമത്തിൽ ഒരു ദേവാലയം സ്ഥാപിക്കുകയും ചെയ്തു. അത് അവരുടെ വിശ്വാസത്തിനു സംരക്ഷണവും വളർച്ചയും ലഭിക്കുവാൻ ഇടയാക്കുകയും ചെയ്തു.
 
കുട്ടികൾക്ക് അക്ഷരാഭ്യാസവും മനോവികാസവും ലഭിക്കുന്നതോടോപ്പം വിശ്വാസത്തെ സജ്ജീവമായി സംരക്ഷിക്കുന്നതിനും ത്യാഗപൂർവ്വം അവർ ഒരു വിദ്യാലയം സ്ഥാപിക്കുകയും അതിനെ ഹൈസ്കൂളാക്കി വളർത്തിയെടു ക്കുകയും ചെയ്തു. ആ വിദ്യാലയത്തിൽനിന്നു പ്രേഷിത ചൈതന്യമുള്ള കുഞ്ഞുങ്ങൾ വൈദികരായും കന്യാസ്ത്രികളായും നാടിന്റെ നാനാഭാഗ ങ്ങളിലും സേവനമനുഷ്ടിക്കുകയും ചെയ്യുന്നുണ്ട്. അമ്പതു കൊല്ലങ്ങൾക്ക് മുമ്പ് ഈ സ്ഥാപനങ്ങൾക്കായി പ്രെയത്നിച്ചവരെയും ഇതിന്റെ വളർച്ചയ്ക്കായി ത്യാഗമനുഭവിച്ചവരെയും കൃതജ്ഞതയോടെ നാം അനുസ്മരിക്കുകയും ഈ ഇടവകയ്ക്കും വിദ്യാലയത്തിനും മംഗളങ്ങൾ ആശംസിക്കുകയും ദൈവ ത്തിന്റെ കൃപയും അനുഗ്രഹവും പ്രാർത്ഥിക്കുകയും ചെയ്യുന്നു. 
Sd.
മാർ മാത്യൂ കാവുകാട്ട്.
ചങ്ങനാശേരി . അ. രൂ. മെത്രാപ്പോലീത്ത.
07. 02. 1969.

----------------------------------------------------------------------------------------------------------------------------

ചെങ്ങളം പ്രദേശത്തു ഒരു പള്ളി വി. അന്തോ നീസിന്റെ നാമത്തിൽ സ്ഥാപിക്കുവാൻ അന്നത്തെ ചങ്ങനാശ്ശേരി രൂപതാ അധികാരികൾ 1913- ൽ അനുവാദം നല്കി. അതിനുശേഷം തുടർച്ചയായി പള്ളിയുടെ ഭരണനിർവഹണത്തിനായി അവിടെ വികാരിമാരും മാറിമാറി ചുമതലയേറ്റു സേവനം ചെയ്തു തുടങ്ങി. ചെങ്ങളം പള്ളിയെ ഇടവകപ്പള്ളിയാക്കി ഉയർത്തുന്നത് മുതൽ പള്ളിയുടെയും പള്ളിയിലെത്തുന്ന ഓരോ വിശ്വാസികളുടെയും ഇടവകക്കാരുടെയും സഭാപരമായ വിവിധ  ആവശ്യങ്ങളെ ക്രമമായും ശരിയായും നടത്തിക്കൊടുത്ത അന്നത്തെ വികാരിമാരും അസിസ്റ്റന്റ് വികാരിമാരും ട്രസ്റ്റിമാരും ഇടവക ജനങ്ങളും പള്ളിയുടെ ചരിത്രത്തിന്റെ പ്രധാന ഭാഗമാണ്.

(ഈ ദേവാലയത്തിന്റെ കനക ജൂബിലി ആഘോഷത്തിന്റെ (1968-69 ) സ്മരണികയിൽ ചരിത്ര നിർമ്മാണ കമ്മിറ്റി കണ്‍വീനർ 
Late ശ്രീ കെ. എ. തോമസ്‌ കുറ്റിക്കാട്ട് എഴുതിയ ലേഖനം .

Late   K. A. Thomas  Kuttikattu
കനകജൂബിലി തുടർച്ച...).



ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ

തുടർച്ച .

 

ചെങ്ങളം പള്ളിയുടെ ആദ്യകാല വികാരിമാർ. 

                                       റവ. ഫാ.  മത്തായി  മണിയങ്ങാട്ട്.

വിവിധ കാലഘട്ടങ്ങളിലായി മൂന്നു പ്രാവശ്യം അദ്ദേഹം ചെങ്ങളം പള്ളിയുടെ വികാരിയായിരുന്നിട്ടുണ്ട്. 1917 ഏപ്രിൽ മുതൽ മൂന്നര മാസ്സക്കാലവും 1919 മേയ് മുതൽ 1920 ജൂണ്‍ വരെയും 1942 മുതൽ 1945 മെയ് വരെയും അദ്ദേഹം വികാരിയായിരുന്നു. അദ്ദേഹം ആദ്യമായി ചെങ്ങളത്തു നിയമിതനായപ്പോൾ പള്ളി ഇടവകപ്പള്ളി ആയിരുന്നില്ല. ഇടവകപ്പള്ളി ആക്കുന്നതിനുവേണ്ടി അദ്ദേഹം തീവ്രമായി പരിശ്രമിച്ചു. അക്കാലത്താണ് ശവക്കോട്ട ഇവിടെ പണിയപ്പെട്ടത്‌. അദ്ദേഹം സ്ഥലം മാറിപ്പോയതിനു ശേഷമാണ് പള്ളി ഇടവകപ്പള്ളിയായി ഉയർത്തപ്പെട്ടത്.

Fr. Mathai Maniyangatt

അദ്ദേഹത്തിൻറെ ഭരണത്തിന്റെ രണ്ടാം കാലഘട്ടം ചെങ്ങളം പള്ളിയെ സംബന്ധിച്ചിടത്തോളം അവിസ്മര ണീയ നാളുകളായി രുന്നു. വി.അന്തോനീ  സിന്റെ മാദ്ധ്യസ്ഥത്താൽ തീരാവ്യാധികൾ വിട്ടുമാറുന്നതായും അതുപോലെതന്നെ  മറ്റനേകം അത്ഭുതസിദ്ധികൾ ലഭിക്കുന്നതുമായുള്ള വാർത്ത ഏതാണ്ട് കേരളത്തിൽ എമ്പാടും   പരന്നു കഴിഞ്ഞിരുന്നു. ജാതിമത
ഭേദമെന്യേ ആയിരക്കണക്കിന് ആളുകൾ ചെങ്ങളത്തേയ്ക്ക് പ്രവഹിച്ചു തുടങ്ങി. വന്നുകൂടുന്ന ആളുകൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതിൽ വികാരിയച്ചൻ ശുഷ്ക്കാന്തി പ്രകടിപ്പിരുന്നു. ഏതാനും ചൊവ്വാഴ്ചകളിൽ തുടർച്ചയായി വി.അന്തോനീസിന്റെ രൂപത്തിന് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിക്കണം എന്നതായിരുന്നു നിർദ്ദേശങ്ങളിൽ ഒന്ന്. പ്രാർത്ഥന നടത്തേണ്ട ദിവസത്തിന്റെ എണ്ണം മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് എന്നീ ക്രമത്തിലായിരുന്നു അവരോട്  നിർദ്ദേശിക്കപ്പെട്ടിരുന്നത്.

അദ്ദേഹത്തിൻറെ നിർദ്ദേശങ്ങൾ അനുസരിച്ച് പെരുമാറിയിട്ടുള്ള പല രോഗി കളും പൂർണ്ണ സുഖം പ്രാപിച്ച് ക്രുതാർത്ഥരായി തിരിച്ചുപോയിട്ടുള്ള സംഭ വങ്ങൾ ഇന്നും പലരും അനുസ്മരിക്കുന്നുണ്ട്‌. രോഗശാന്തിയുടെ രീതി ഏതാണ്ട് താഴെ പറയുന്നതുപോലെയായിരുന്നു.

രോഗികൾ വിശുദ്ധന്റെ രൂപത്തിന് മുമ്പിൽ വന്നു പ്രാർത്ഥിക്കുന്നു. പ്രാർത്ഥന യ്ക്കിടയിൽ പെട്ടെന്ന് അവരിൽ ഭാവഭേദമുണ്ടാകുകയും അവർ തുള്ളിച്ചാടി ഒച്ചപ്പാട് ഉണ്ടാക്കുന്നതിനു ആരംഭിക്കുകയും ചെയ്യും. ഏതാണ്ട് ഭ്രാന്തിളകിയ ആളുകൾ ചെയ്യുന്നതുപോലെയുള്ള പെരുമാറ്റങ്ങൾ. തുള്ളലിനിടയ്ക്ക് പെട്ടെന്നവർ ബോധരഹിതരായി നിലംപതിക്കുന്നു. പിന്നീട് ബോധം തെളിയു മ്പോൾ രോഗി പരിപൂർണ്ണ സുഖം പ്രാപിച്ചിരിക്കും. എത്ര ബഹളമുണ്ടാക്കുന്ന രോഗികളായാലും ബ. വികാരിയച്ചന്റെ സാന്നിദ്ധ്യത്തിൽ നിശബ്ധത പാലിക്കു കയും അദ്ദേഹത്തിൻറെ നിർദ്ദേശങ്ങളെ അനുസരിക്കുകയും ചെയ്തിരുന്നു.

പള്ളിപണി നടന്നുകൊണ്ടിരുന്ന അവസരത്തിൽ തലവേദനയുടെ ശാന്തി തീർത്ഥാടകർ നേർച്ചയായി വെട്ടുകല്ല് ചുമന്നു കൊണ്ടുവരുക പതിവായി. ഇങ്ങനെ കൊണ്ടുവരപ്പെട്ട കല്ലുകളാണ് പണിക്കു ഉപയോഗിച്ചവയിൽ നല്ല പങ്കുമെന്നു പറയാം. പള്ളിപണിക്ക് വേണ്ടി തങ്ങൾ കല്ല്‌ ചുമന്നിട്ടുള്ള വിവരം പള്ളിയുടെ ജൂബിലിയുടെ അവസരത്തിൽ ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത തിരുമേനിയും പാലാമെത്രാൻ തിരുമേനിയും ചാരിതാർത്ഥ്യത്തോടെ അനുസ്മരിക്കുകയുണ്ടായി.

പള്ളിക്കുവേണ്ടി അഞ്ചേക്കർ സ്ഥലവും രണ്ടു വെള്ളിക്കുരിശും വാങ്ങിയതും ഇടവകയുടെ വടക്കെ അതിർത്തിയിൽ ഒരു കപ്പേള സ്ഥാപിച്ചതും, മാത്രമല്ല ചെങ്ങളം - കൂരാലി റോഡ്‌ വിസ്താരപ്പെടുത്തിക്കൊണ്ട് വാഹനസഞ്ചാര യോഗ്യമാക്കിത്തീർത്തതും ഈ കാലയളവിലാണ്.

മൂന്നാം പ്രാവശ്യം വികാരിയായി വന്നപ്പോഴേയ്ക്കും വാർദ്ധക്യം അദ്ദേഹത്തെ ബാധിച്ചിരുന്നു. എന്നിരിക്കലും ഇടവകയുടെ എല്ലാവിധ അഭിവ്രുത്തിക്കു വേണ്ടി പലകാര്യങ്ങളും അദ്ദേഹം ചെയ്തു. പള്ളിപ്പുരയിടത്തിലെ ദേഹണ്ഡ ങ്ങൾ അഭിവ്രുത്തിപ്പെടുത്തുക, പള്ളിമുറ്റം ഭിത്തികെട്ടി വൃത്തിയാക്കുക, പള്ളിയുടെ സുരക്ഷിതത്വത്തിനുവേണ്ടി കാന്തം ഇടുവിക്കുക തുടങ്ങിയ കാര്യ ങ്ങൾ ഈയവസരത്തിലാണ് അദ്ദേഹം നിർവ്വഹിച്ചത്‌. 

ഇടവകപ്പള്ളിയാകുന്നു.

 

 ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു 
തകർത്തു.

റവ.ഫാ. മാത്യൂ വടാന വികാരിയായിവന്നശേഷം അധികം കഴിയുന്നതിനു മുമ്പ്, 1917 നവംബറിൽ ചെങ്ങളംപള്ളി ഇടവകപ്പള്ളിയായി ഉയർത്തപ്പെട്ടു. വി. അന്തോനീസിന്റെ മാധ്യസ്ത്ഥം മൂലമുള്ള അത്ഭുത രോഗശാന്തികൾ തുടർന്ന്, പ്രസിദ്ധവുമായി. തന്മൂലം പള്ളിയിലെ നേർച്ച വരവ് ക്രമേണ വർദ്ധിച്ചു വന്നു. ദേവാലയം പുതുക്കിപ്പണിയുന്ന കാര്യ ത്തിലേയ്ക്കാണ് പുതിയ വികാരിയുടെ യും ശ്രദ്ധ  പ്രധാനമായും തിരിഞ്ഞത്. മദ്ബഹായുടെ ഭാഗങ്ങൾ മിക്കവാറും ഇദ്ദേഹത്തിന്റെ കാലത്ത് തന്നെ പണിയ പ്പെട്ടുവെന്നു പറയാം. ഇടവകയുടെ തെക്കേ അതിർത്തിയിൽ ഒരു കപ്പേള പണിയിച്ചതും ഇദ്ദേഹമാണ്. ഇതു വരെയും സ്ഥലം പ്രൈമറിസ്കൂളിന്റെ മാനേജർ വലിയപറമ്പിൽ വർക്കി പോത്തൻ ആയിരുന്നു. ആ അവകാശം ബ. വാടാനയച്ചൻ പള്ളി വികാരിയുടെ പേരിലാക്കി വാങ്ങുകയും സ്കൂളിന്റെ ബഹുമുഖമായ ആവശ്യത്തിലേ യ്ക്കായി ഒരു ചെറിയ കെട്ടിടം നിർമ്മിക്കുകയും ചെയ്തു.

പള്ളി നിർമ്മാണത്തിന്റെ ഭാരവാഹികളായിരുന്നവർ.

വിശുദ്ധ സെബസ്ത്യാനോസിന്റെ ഒരു കൊത്തുരൂപം പാറാന്തോട്ട് തൊമ്മൻ തൊമ്മൻ പള്ളിക്ക് ദാനം ചെയ്തത് ഈ കാലയളവിലാണ്. തണ്ണിപ്പാറ കിഴക്ക് കുരുവിള മത്തായി ഈ കാലത്ത് പ്രതിഫലം കൂടാതെ പള്ളിക്കണക്കുകൾ എഴുതിയിരുന്നുവെന്നതും പ്രസ്താവ്യമാണ്.  1917 -1920 കാലഘട്ടത്തിൽ ട്രസ്ടിമാരായിരുന്നവർ പോത്തൻ അന്തോനി കുറ്റിക്കാട്ട്, ചാക്കോ ദേവസ്യ വലിയപറമ്പിൽ, വർക്കി പോത്തൻ വലിയ പറമ്പിൽകരോട്ട്, തൊമ്മൻ മാത്യൂ മൈലാടിയിൽ, ചാക്കോ മാത്യൂ വലിയ പറമ്പിൽതെക്ക്, മത്തായി മത്തായി പതിയിൽ എന്നിവരായിരുന്നു. ഇവരെല്ലാം പള്ളിപണിയുടെ പ്രധാന ഭാര വാഹികളും ആയിരുന്നു.

വികാരിമാരും പ്രവർത്തനങ്ങളും

1920 -മുതൽ 1924 വരെ റവ. ഫാ. എബ്രാഹം കൈപ്പൻപ്ലാക്കൽ ആയിരുന്നു ചെങ്ങളം പള്ളിയുടെ വികാരിയായത്. ഫ്രാൻസിസ്കൻ മൂന്നാം സഭാ പ്രവർ ത്തകനും മെത്രാൻ കച്ചേരിയിൽ ആലോചനക്കാരനും ആയിരുന്ന ഇദ്ദേഹം ഒരു എഴുത്തുകാരൻ എന്ന നിലയിൽ പ്രസിദ്ധനായിരുന്നു. തന്മൂലം വിദ്യാഭ്യാസ കാര്യത്തിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ നൽകി. ചെങ്ങളം സ്കൂളിൽ നാലും അഞ്ചും ക്ലാസുകൾ നടത്തുന്നതിനു അനുവാദം വാങ്ങിയതും പഴയ സ്കൂൾ കെട്ടിടം പൊളിച്ച് കുരിശുംതൊട്ടിക്ക് അഭിമുഖമായി പുതുതായി പണിയിച്ച തും ഇദ്ദേഹമായിരുന്നു. അദ്ദേഹം ഇടവകയിൽ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ ഒരു ശാഖയും കത്തോലിക്കാ യുവജനസംഘം എന്നൊരു പുതിയ സംഘടനയും സ്ഥാപിച്ചു.

ആനിക്കാട് ഇടവകയുമായുള്ള അതിർത്തി തർക്കം തീർത്തതും ചെങ്ങളം പള്ളിക്ക് ഒൻപത് ഏക്കറോളം സ്ഥലം വാങ്ങിച്ചതും പള്ളിപ്പറമ്പിൽ തെങ്ങ് മുതലായവ കൃഷി ചെയ്യിച്ചതും അദ്ദേഹം തന്നെ. ചെങ്ങളത്ത് ആദ്യമായി ഒരു "അഞ്ചൽ പെട്ടി " പള്ളിമേടയിൽ സ്ഥാപിച്ചതും ഇദ്ദേഹം തന്നെയായിരുന്നു. ഇദ്ദേഹത്തിന്റെ കാലയളവിലും വി.അന്തോനീസിന്റെ അത്ഭുത രോഗശാന്തി തുടർന്ന് കൊണ്ടിരുന്നുവെന്ന കാര്യം പ്രത്യേകം എടുത്തു പറയട്ടെ.

ഫാ. എബ്രഹാം കൈപ്പൻപ്ലാക്കലിനു ശേഷം 1924 ഏപ്രിൽ മുതൽ 1928 നവംബർ വരെ ബ. ഫാ. സ്കറിയ തൈയ്യിൽ വികാരിയായിരുന്നു. ഇദ്ദേഹത്തിന്റെ കാലത്തും പള്ളിപണി വളരെയധികം പുരോഗമിച്ചു. മദ്ബഹായുടെ പണി സംബന്ധിച്ചുണ്ടായിരുന്ന ചില അഭിപ്രായവ്യത്യാസങ്ങൾ അദ്ദേഹം വളരെ നയപരമായി പറഞ്ഞു തീർക്കുകയും മദ്ബഹായുടെ പണി പൂർത്തിയാക്കി അൾത്താര പണികഴിപ്പിക്കുകയും ചെയ്തു. പുതിയ അൾത്താരയിൽ ദിവ്യ ബലി അർപ്പിക്കുന്നതിനുള്ള അനുവാദവും അദ്ദേഹം വാങ്ങി. അതേത്തുടർന്ന് പള്ളിയുടെ മുഖവാരത്തിന്റെ പണിക്ക് അദ്ദേഹം തുടക്കമിട്ടു. പ്രൈമറി  സ്കൂൾ കെട്ടിടത്തിന്റെ തെക്കോട്ടുള്ള നീണ്ട ഹാൾ പണിയിപ്പിച്ചതും ഇദ്ദേഹം തന്നെയാണ്. ഈയവസരത്തിൽ ഇടവകയിൽ എങ്ങനെയോ കക്ഷി വഴക്കുകൾ വർദ്ധിച്ചു.അവ അവസാനിക്കുന്നതിനു മുമ്പ്തന്നെ സ്ഥലംമാറ്റം കിട്ടി അദ്ദേഹം ചെങ്ങളത്തോട് യാത്ര പറഞ്ഞു പിരിഞ്ഞു.

കാഞ്ഞിരപ്പള്ളി ഫൊറോനായുടെ വികാരിയായിരിക്കെയാണ് റവ.ഫാ. ജോസഫ് ചക്കാലയിൽ (1928-മുതൽ 1931 വരെ) ഫാ. തൈയ്യിലിനു പകരം സ്ഥലം മാറ്റം കിട്ടി ചെങ്ങളം പള്ളിയുടെ വികാരിയായി ചാർജെടുത്തത്. പ്രഗത്ഭനും പണ്ഡിതനും ആയിരുന്നു, അദ്ദേഹം. എങ്കിലും അദ്ദേഹത്തിൻറെ ഭരണകാലം ഇടവകയെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടോ എന്ന് പറയേണ്ടതുണ്ട്, സമാധാന പൂർണ്ണമായിരുന്നില്ല. പല നല്ല കാര്യങ്ങളും അദ്ദേഹം ചെയ്തിട്ടുണ്ട് എന്നത് ഇവിടെ വിസ്മരിക്കാനാവില്ല. പള്ളിവക സ്വർണ്ണ ഉരുപ്പടികൾ വിറ്റ് പള്ളിയുടെ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിയതും സ്വർണ്ണം പൂശിയ ഒരു കുരിശു തീർപ്പിച്ചതും വി. അന്തോനീസിന്റെ ഒരു വലിയ രൂപം വാങ്ങിയതും പള്ളിക്കകം മുഴുവൻ സിമിന്റിട്ടതും ഇദ്ദേഹമാ യിരുന്നു. വലിയപറമ്പിൽ ചാക്കോ പോത്തൻ ഒരു വെള്ളിക്കുരിശു ദാനം ചെയ്തത് ഇദ്ദേഹത്തിന്റെ കാലത്താണ്.

ചെങ്ങളത്തിന്റെ വികസനം.

ആദ്യമായി ഇടവകയിലെ കക്ഷിവഴക്കുകൾ അവസാനിപ്പിച്ച് ശാന്തിയും സമാധാനവും കൈവരുത്തുന്നതിനാണ് വികാരിയായി ചാർജെടുത്ത റവ. ഫാ. ജോണ്‍ പൊറ്റേടം  പരിശ്രമിച്ചത്. ശാന്തഗംഭീരനും ഭരണ മികവുമുള്ള അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തു. 1931 മാർച്ച് മുതൽ 1935 ഡിസംബർ വരെ അദ്ദേഹം വികാരിയായി സേവനം ചെയ്തു. തികഞ്ഞ ഒരു വിദ്യാഭ്യാസ വിദഗ്ദ്ധൻ കൂടിയായിരുന്നു, അദ്ദേഹം. പ്രൈമറി സ്കൂൾ അറ്റകുറ്റപ്പണികൾ ചെയ്യിച്ചു മനോഹരമാക്കി. പള്ളിമൈതാനത്തിനു വടക്ക് വശത്തായി മിഡിൽ സ്കൂളിന്റെ ആവശ്യത്തിലേയ്ക്ക് മനോഹരമായ ഒരു കെട്ടിടം കരിങ്കല്ലു കൊണ്ട് പണി കഴിപ്പിച്ചു. കുന്നുംകുഴിയും പിടിച്ചുകിടന്നിരുന്ന പള്ളിപ്പരിസര ങ്ങൾ ഇടവകക്കാരെ സംഘടിപ്പിച്ചു മനോഹരമായ ഒരു മൈതാനമാക്കിത്തീർ ക്കുവാനും അദ്ദേഹത്തിനു കഴിഞ്ഞു. പള്ളിയുടെ ജനലുകൾപെയിന്റടിപ്പിച്ചും മറ്റു ചിത്രവേലകൾ ചെയ്യിച്ചും പള്ളി മനോഹരമാക്കിത്തീർത്തു. ചെങ്ങളം വഴി കൂരാലി- മുത്തോലി റോഡ്‌ വിശാലമായി വെട്ടി തുറക്കുന്നതിന് മുൻകൈ എടുത്ത് പ്രവർത്തിച്ചതും അദ്ദേഹമായിരുന്നു. അതിലേറെ ജനശ്രദ്ധ നേടിയത് ചെങ്ങളത്ത് ഒരു "അഞ്ചൽ ആഫീസ്" (പോസ്റ്റ്‌ ഓഫീസ്) സ്ഥാപിച്ചത് അദ്ദേഹ മായിരുന്നുവെന്നതാണ്.

വി.അന്തോനീസിന്റെ സപ്തശതവാർഷികം ആഢംബരപൂർവ്വം ആഘോഷി ക്കുന്നതിൽ ബ. ഫാ. പൊറ്റേടം കാണിച്ച ശുഷ്കാന്തി അവിസ്മരണീയമാണ്. അന്ന് പൊന്തിഫിക്കൽ കുർബാന അർപ്പിച്ചതും ദിവ്യകാരുണ്യപ്രദക്ഷിണം നടത്തിയതും ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ മാർ ജയിംസ് കാളാശേരി തിരുമേനിയായിരുന്നു. അന്നത്തെ ആഘോഷങ്ങളോ ടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം രൂപതയൊട്ടുക്കുള്ള മൂന്നാം സഭക്കാരുടെ വിശേഷാൽ സമ്മേളനം എന്നിവ എടുത്തു പറയത്താക്ക സംഭവങ്ങൾ ആയിരുന്നു.

കൃഷികാര്യങ്ങളിലും പരിസ്ഥിതി സംരക്ഷണ കാര്യത്തിലും അദ്ദേഹം അതീവ തല്പ്പരനായിരുന്നു. കമ്പോസ്റ്റ് വളങ്ങളുടെ നിർമ്മാണോപയോഗങ്ങൾ പ്രവർ ത്തന രീതി എന്നിവ ജനങ്ങളെ മനസ്സിലാക്കിക്കൊടുക്കുവാൻ അദ്ദേഹം ശ്രമിച്ചി രുന്നു. പള്ളിവക സ്ഥലത്ത് സാമാന്യം ഭേദപ്പെട്ട ഒരു തെങ്ങിൻതോപ്പു വച്ചു പിടിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിൻറെ പരിശ്രമത്തിന്റെയും ദീർഘവീ ക്ഷണത്തിന്റെയും സ്മാരകമായി ഇന്നും അവ പള്ളിപ്പറമ്പിൽ വളർന്നു നില്ക്കുന്നു.

കുട്ടികളുടെ വിദ്യാഭ്യാസം

കുട്ടികളുടെ വിദ്യാഭ്യാസ സൌകര്യങ്ങൾ വർദ്ധിപ്പിക്കുകയെന്ന പ്രധാനപ്പെട്ട കാര്യത്തിലാണ് 1936 മുതൽ 1939 വരെ ചെങ്ങളം പള്ളി വികാരിയായിരുന്ന റവ.ഫാ. മാത്യൂ വഴുതനപ്പള്ളിയുടെ ശ്രദ്ധ പ്രമുഖമായി പതിഞ്ഞത്. ചെങ്ങള ത്തു സ്ഥാപിക്കപ്പെട്ടിരുന്ന അഞ്ചലാഫീസിനു സമീപത്ത് തെക്കുവടക്കായി ബലവത്തും മനോഹരവുമായ ഒരു സ്കൂൾ കെട്ടിടം പണി കഴിപ്പിച്ചതോടെ വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങൾ വർദ്ധിച്ചു. ( ഇപ്പോൾ ഈ സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റപ്പെട്ടു മറ്റാവശ്യങ്ങൾക്കായി അവിടെ കെട്ടിടമുണ്ടാക്കി.) ആനിക്കാട്, കാഞ്ഞിരമറ്റം, ഇളങ്ങുളം, ചെങ്ങളം എന്നീ ഇടവകകൾ സംഘടിച്ച് ചെങ്ങളത്തുവച്ചു 1939- ൽ രാജത്വത്തിരുന്നാൽ റവ. ഫാ. പ്ലാസിഡിന്റെ അദ്ധ്യ ക്ഷതയിൽ മതസമ്മേളനം നടന്നതും അവിസ്മരണീയ സംഭവമായിരുന്നു. ഈ കാലയളവിൽ തന്നെയാണ് ചെങ്ങളത്ത് പ്രസിദ്ധമായി അറിയപ്പെട്ട "ചന്ത" (മാർക്കറ്റ്) സ്ഥാപിതമാകുന്നതും.

റോഡുഗതാഗത വികസനം
 
ഒരു തികഞ്ഞ സാമൂഹ്യ പ്രവർത്തകനായിരുന്നു റവ. ഫാ. ജോസഫ് കോയിത്ര. 1940 മുതൽ 1942 വരെ അദ്ദേഹം വികാരിയായി സേവനം ചെയ്തു. സ്ഥലത്തെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന കാര്യത്തിലുണ്ടായ അദ്ദേഹത്തിൻറെ പ്രവർത്തനഫലമാണ് ചെങ്ങളം-പൈക റോഡ്‌, ചെങ്ങളം- ഇളമ്പള്ളി, ചെങ്ങളം-ആനിക്കാട്, ചെങ്ങളം-പള്ളിക്കത്തോട് എന്നീ റോഡുകൾ നിർമ്മിക്കപ്പെട്ടത്. ഇടവകയുടെ കാര്യക്ഷമമായ പ്രവർത്തനത്തിനായി ഇടവകയെ 12 വാർഡുക ളായി തിരിച്ചത് അദ്ദേഹമായിരുന്നു. ഈ വിഭജനം പിൽക്കാലത്ത് പ്രവർത്തന ങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.

1942 മുതൽ വീണ്ടും ചെങ്ങളം പള്ളിയുടെ പ്രഥമ വികാരിയായിരുന്ന റവ. ഫാ. മത്തായി  മണിയങ്ങാട്ട് വികാരിയായി 1945 മേയ് വരെ സേവനം ചെയ്തു. വാർദ്ധ ക്യ കാലം ചെങ്ങളത്ത് വീണ്ടും സ്തുത്യർഹമായ സേവനമാണ് അദ്ദേഹം നടത്തിയത്.

അദ്ദേഹത്തിനുശേഷം വികാരിയായി വന്നത് റവ.ഫാ. മാമ്മൻ കൂട്ടുമ്മേൽ ആയിരുന്നു. പുതിയ പ്രവർത്തനങ്ങളിൽ സജ്ജീവമായി അദ്ദേഹം എർപ്പെട്ടി ല്ലെങ്കിലും നിലവിലിരുന്ന മിഡിൽ സ്കൂൾ സണ്‍ഡേസ്കൂൾ എന്നിവയിലെ അദ്ധ്യയനരീതികൾ മെച്ചപ്പെടുത്തുന്നതിന് പലതും ചെയ്യുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതുപോലെതന്നെ പള്ളിപ്പുരയിടത്തിലെ ദേഹണ്ഡങ്ങൾ എല്ലാം മെച്ചപ്പെടുത്തുന്ന കാര്യത്തിലും അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു.

ചെങ്ങളം ആദ്ധ്യാത്മിക വളർച്ചയിൽ 

1948 ജനുവരി മുതൽ 1949 ഒക്ടോബർ വരെ ചെങ്ങളത്തു വികാരിയായി സേവനം ചെയ്ത റവ .ഫാ. തോമസ്‌ പ്ലാക്കാട്ട് ഇടവകജനങ്ങളുടെ ആദ്ധ്യാത്മിക അഭിവൃത്തിക്കുവേണ്ടി ധാരാളം കാര്യങ്ങൾ തുടങ്ങി. ഇടവകയിലെ കക്ഷി വഴക്കുകൾക്ക് ഇടയാക്കുന്ന സാഹചര്യങ്ങൾ ഇടവകയിൽ ഉണ്ടായിയെങ്കിലും നയതന്ത്രപരമായി അവയെല്ലാം നിയന്ത്രിച്ച്‌ സമാധാനവും സംതൃപ്തിയും കൈവരുത്തുന്നതിൽ അദ്ദേഹം വിജയിച്ചു. കക്ഷിരഹിതനായി പ്രവർത്തിച്ച അദ്ദേഹത്തിൻറെ വിദഗ്ദ്ധ്യത്തെ കൃതജ്ഞതയോടെ ഇടവകക്കാർ സ്മരിക്കുന്നു.

റവ.ഫാ. ജോസഫ് കൂടത്തിനാൽ 1949 മുതൽ 1951 വരെ ചെങ്ങളത്തു പള്ളി വികാരിയായിരുന്നു. സ്വതേ ശാന്തനായിരുന്ന അദ്ദേഹവും ഇടവക ജനങ്ങളുടെ ആദ്ധ്യാത്മിക കാര്യങ്ങൾക്കാണ് മുൻ‌തൂക്കം നല്കിയത്. ഇടവക ജനങ്ങളുടെ സമ്പൂർണ്ണ സഹകരണം നേടിയെടുക്കുന്നതിൽ അദ്ദേഹം വിജയിച്ചു. ഈ കൂട്ടായ സഹകരണം മൂലം അന്നുണ്ടായിരുന്ന മിഡിൽ സ്കൂൾ ഹൈസ്കൂൾ ആക്കി ഉയർത്തുന്നതിന് അദ്ദേഹത്തിനു കഴിഞ്ഞു.


റവ.ഫാ.ജേക്കബ് കാഞ്ഞിരത്തിനാൽ 


റവ.ഫാ.ജേക്കബ് കാഞ്ഞിരത്തിനാൽ 1951 മുതൽ 1957 വരെ
ചെങ്ങളം പള്ളി വികാരിയായിരുന്നു. അദ്ദേഹത്തിൻറെ സേവനകാലം ചെങ്ങളം ഇടവകയെ സംബന്ധിച്ചിടത്തോളം തികച്ചും ആദ്ധ്യാത്മിക വിപ്ലവത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. ഇടവകയിൽ മിഷൻലീഗ് സ്ഥാപിച്ചതും അതിന്റെ പ്രവർത്തനത്തിൽ സന്തുഷ്ടൻ ആയിരുന്ന ചങ്ങനാശ്ശേരി മെത്രാൻ തിരുമേനിയുടെ അഭിനന്ദനങ്ങൾക്ക് പാത്രമാകത്തക്ക വിധം അതിനെ വളർത്തിയെടുത്തതും അദ്ദേഹമായിരുന്നു. ഈ കാലയളവിൽ ഇവിടെയുണ്ടായ ദൈവവിളി വർദ്ധനവിന് മിഷൻലീഗ് വളരെയധികം സഹായിച്ചിട്ടുണ്ടെന്നത് അവിതർക്കിത മാണ്. ബഹു. വികാരിയുടെ മാതൃകാ പരമായ ജീവിതവും സദ് ഉപ  ദേശങ്ങളും അതിനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. ഇന്നും  ഈ ഇടവകയിൽപ്പെട്ട അന്നത്തെ അനേകം യുവതീ യുവാക്കന്മാർ ഇന്ത്യയിൽ പല ഭാഗത്തും ഇന്ത്യയ്ക്ക് വെളിയിലും പ്രേഷിത വേലകൾ ചെയ്യുന്നുണ്ട്. ഇത് അദ്ദേഹത്തിൻറെ വ്യക്തിനന്മയുടെ ആധാര അടയാളമായി നമുക്ക് കാണാൻ കഴിയും. ആദ്ധ്യാത്മികത മാത്രമല്ല, സ്ഥലത്തെ വിദ്യാഭ്യാസ സൗകര്യം വർദ്ധിപ്പിക്കുവാൻ ഹൈസ്കൂൾ കെട്ടിടത്തിനു വേണ്ടി ആദ്യത്തെ നില പണി കഴിപ്പിച്ചതും അദ്ദേഹമായിരുന്നു.

റവ.ഫാ. ജോസഫ് ഓണംകുളം 1957 ജനുവരി മുതൽ 1958 മേയ് വരെ പതിനാറു മാസ്സങ്ങൾ വികാരിയായിരുന്നു. പണ്ഢിതനും ഭക്തനുമായ ഇദ്ദേഹത്തെ ഒരു യഥാർത്ഥ സിദ്ധനായാണ് അക്രൈസ്തവർ പോലും കരുതുക. ഇതിനാൽ വിവിധ അവശതകൾ അനുഭവിക്കുന്നവർ ഇദ്ദേഹത്തെ സമീപിച്ചു ഉപദേശ ങ്ങൾ സ്വീകരിക്കുക പതിവായിരുന്നു. അവർ അങ്ങനെ ആശ്വാസം പ്രാപിക്കു കയും ചെയ്തിരുന്നു. രോഗികളും തങ്ങളുടെ വിലപ്പെട്ട സാധനങ്ങൾ നഷ്ടപ്പെട്ട വരും മറ്റുമായിരുന്നു അവരിൽ അധികമാളുകളും. ഇദ്ദേഹത്തിന്റെ നിർദ്ദേ ശാനുസരണം പള്ളിയിൽ പ്രാർത്ഥിക്കുകയും മറ്റും ചെയ്തു ഉദ്ദിഷ്ഠ കാര്യങ്ങ ൾ സാധിച്ചു പലരും സംതൃപ്തി നേടിയിട്ടുള്ള സംഭവങ്ങൾ നിരവധിയുണ്ട്. സ്ഥലത്തെ ഹൈസ്കൂൾ കെട്ടിടത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കുന്നതിനും രണ്ടാം നില പൂർത്തിയാക്കുന്നതിനും വേണ്ടി ഇദ്ദേഹം സഹിച്ചിട്ടുള്ള ത്യാഗ ങ്ങൾ കൃതജ്ഞതയോടെ മാത്രമേ ഓർമ്മിക്കുവാൻ കഴിയൂ. ഇദ്ദേഹത്തിന്റെ കാലത്തും ചെങ്ങളത്തെ നിരവധി യുവതീ യുവാക്കൾ പ്രേഷിതവേലയ്ക്കായി മിഷൻ രംഗങ്ങളിലേയ്ക്ക് പോയിരുന്നു.

ബ .ഓണംകുളത്തച്ചന്റെ സ്ഥലം മാറ്റത്തിനുശേഷം പുതിയ വികാരി സ്ഥാന മേറ്റെടുക്കുന്നതിനു മുൻപായി രണ്ടുമൂന്നു മാസ്സങ്ങളോളം സ്ഥലത്തെ ഹെഡ് മാസ്റ്റർ കൂടിയായിരുന്ന ഫാ. എബ്രാഹം നെടുംതകിടി വികാരിയായും പ്രവർത്തിച്ചു. 

റവ .ഫാ. ലൂക്ക് മണിയങ്ങാട്ട്



റവ. ഫാ. ലൂക്ക് മണിയങ്ങാട്ട്.


ചെങ്ങളം ഇടവകയിൽ ഏറ്റവും കൂടിയ കാലയളവിൽ വികാരിയായി മഹത്തായ സേവനം ചെയ്ത ജനപ്രിയനായ വൈദികനായിരുന്നു, ഫാ.ലൂക്ക് മണിയങ്ങാട്ട്. 1958 മുതൽ 1971 വരെ ചെങ്ങളം ഇടവക വികാരിയായിരുന്നു. ശാന്തസ്വഭാവം, ആകർഷകമായ പെരുമാറ്റം വിനയപൂർണ്ണവും ആദർശപരവുമായ ജീവിതം, അടിയുറച്ച ദൈവവിശ്വാസം, വിജയത്തിൽ ഒട്ടും അഹങ്കരിക്കാത്ത സ്വഭാവത്തിന് ഉടമ, അതിലുപരി സേവനസന്നദ്ധത ഇടവകജനങ്ങളെയെല്ലാം ഒരേ ചരടിൽ  കോർത്തിണക്കുന്നതിനു വേണ്ടിയ നയചാതുര്യം ഇത്രയുമായാൽ ബ. മണിയങ്ങാട്ട് അച്ചന്റെ ഏകദേശ രൂപമായി.  ചെങ്ങളം ഇടവകയുടെ സമുദ്ധാരണാർത്ഥം അദ്ദേഹം ചെയ്തിട്ടുള്ള കാര്യങ്ങൾ നിരവധിയാണ്. 

പ്രൈമറി സ്കൂൾ കെട്ടിടം പഴകി ജീർണ്ണിച്ച് ഉപയോഗയോഗ്യമല്ലാതായപ്പോൾ ഇടവക അംഗങ്ങളെ സംഘടിപ്പിച്ചു ചുരുങ്ങിയ കാലംകൊണ്ട് പുതിയതൊന്നു പണി കഴിപ്പിക്കുവാൻ അദ്ദേഹം നേതൃത്വം നല്കി. പഴയ കെട്ടിടം പൊളിച്ചു മാറ്റിയ സ്ഥലം ഹൈസ്കൂളിനുള്ള കളിസ്ഥലമാക്കി രൂപാന്തരപ്പെടുത്തുകയും ചെയ്തു. പള്ളിപ്പുരയിടത്തോട് ചേർന്ന് കിടന്നിരുന്ന റബർ തോട്ടം വിലയ്ക്ക് വാങ്ങി ശാസ്ത്രീയമായി അവിടെ റബർ റീ പ്ലാന്റെഷൻ നടത്തിച്ചത് അദ്ദേഹ മായിരുന്നു. കൂടാതെ ഇന്നും കാണപ്പെട്ടിരുന്ന പള്ളിയുടെ ചുറ്റു മതിലുകൾ, പുതിയ വൈദിക മന്ദിരം ഇവയെല്ലാം തീർത്ത്‌ രൂപതാ മെത്രാന്റെ അഭിനന്ദന വും അദ്ദേഹത്തിനു ലഭിച്ചു. അദ്ദേഹത്തെ ഇക്കാര്യത്തിലെല്ലാം അന്ന് സഹായി ച്ച അന്തോനി അന്തോനി കുറ്റിക്കാട്ട്, ദുമ്മിനി കുര്യാക്കോസ് കൊച്ചുപറമ്പിൽ തുടങ്ങിയ നിരവധി പള്ളി ട്രസ്റ്റിമാരുടെ സേവനം ഒരിക്കലും വിസ്മരിക്കാനാ വില്ല.

പള്ളിയുടെയും സ്കൂളിന്റെയും കനക ജൂബിലി ആഘോഷപൂർവം നടത്തു വാനിടയായത് അദ്ദേഹത്തിൻറെ മികവുറ്റ നേതൃത്വം കൊണ്ടുതന്നെ യായിരു ന്നെന്നു പറയേണ്ടിയിരിക്കുന്നു. ജൂബിലിയോടനുബന്ധിച്ചു ഒരു സ്മരിണിക കൂടി പ്രസിദ്ധീകരിക്കുവാൻ അദ്ദേഹം എന്നോടൊപ്പം താൽപ്പര്യപൂർവ്വം സഹ കരിച്ചുവെന്നത് എടുത്തുപറയത്തക്കതു തന്നെ. 

അതുപോലെ തന്നെ കുട്ടികളുടെ വിദ്യാഭ്യാസ സൌകര്യങ്ങൾ മെച്ചപ്പെടുത്തു വാൻ സവിശേഷമായ ശദ്ധ നല്കി. ആവശ്യമായ സ്കൂൾ ഉപകരണങ്ങൾ വാങ്ങുന്നതിലും സ്കൂൾ കെട്ടിടവും പരിസരങ്ങളും നന്നാക്കുന്ന കാര്യങ്ങളി ലും പൊതുവെ സ്കൂളിന്റെ സര്‍വതോത്മുഖമായ അഭിവ്രുത്തിയിലും പ്രശസ്തിയിലും അദ്ദേഹം വഹിച്ചിരുന്ന പങ്കു ചരിത്രത്തിനു മായ്ക്കുവാനാ വില്ല. 

ഇടവകയുടെ എല്ലാവിധ വികസനപ്രവർത്തനത്തിലും ചെങ്ങളം പള്ളിയിൽ വികാരിമാരോടൊപ്പം സഹകരിച്ചു സഹായസേവനം ചെയ്തിട്ടുള്ള അനേകം അസിസ്റ്റന്റു വികാരിമാരുടെ നിശബ്ദ സേവനം ഏറെ പ്രശംസനീയവും മാത്രു കാപരവുമായിരുന്നു. ഇടവകയുടെ അവശ ക്രൈസ്തവ വിഭാഗത്തിന്റെ ഉന്നമനം ലാക്കാക്കിയുള്ള പ്രവർത്തനങ്ങൾ, ഇടവകയിൽ ഭക്തസംഘടനകൾ വളർത്തിയെടുക്കുവാനുള്ള പരിശ്രമങ്ങൾ, യുവജനങ്ങളെ സംഘടിപ്പിച്ചു, അവരുടെ സാംസ്കാരിക ആദ്ധ്യാത്മിക അഭിവ്രുത്തിക്ക് വേണ്ട ശ്രമങ്ങൾ ,സണ്‍ഡെസ്കൂൾ കാര്യക്ഷമമായി നടത്തുവാനുള്ള പദ്ധതികൾ ഇങ്ങനെ നിരവധി വികസന പ്രവർത്തനങ്ങൾ ഇവിടെ സേവനം ചെയ്ത അസിസ്റ്റന്റു വികാരിമാർ ചെയ്ത മഹാത്തായ കാര്യങ്ങളാണ്. 

ജൂബിലിആഘോഷങ്ങൾ ഒരു പുതുമയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ ആരംഭി ച്ച സംഭവങ്ങളാണ്. ദൈവമാണ് അതിന്റെ ഉപജ്ഞാതാവ്. "അമ്പതാമത്തെ വർഷം നീ പവിത്രീകരിക്കണം. എന്തുകൊണ്ടെന്നാൽ അത് ജൂബിലി വർഷമാ കുന്നു" (ആചാര്യ - 25,10 എന്ന് വേദപുസ്തകത്തിൽ നാം വായിക്കുന്നുണ്ടല്ലോ. ഈ പശ്ചാത്തലത്തിൽ വേണം ജൂബിലി ആഘോഷങ്ങളെ വിലയിരു ത്തുവാൻ. 

അങ്ങനെ 1968 ഫെബ്രുവരി പത്തും പതിനൊന്നും തിയതികളിൽ ചെങ്ങളത്തെ വി.അന്തോനീസിന്റെ നാമത്തിലുള്ള ദേവാലയത്തിന്റെയും സ്കൂളിന്റെയും സംയുക്ത സുവർണ്ണ ജൂബിലി അത്യാഢംബര പൂർവം ആഘോഷിക്കപ്പെട്ടു.
ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത മാർ മാത്യൂ കാവുകാട്ട്, പാലാ രൂപതയുടെ മെത്രാൻ മാർ സെബാസ്റ്യൻ വയലിൽ, ജനപ്രതിനിധികൾ, മന്ത്രിമാർ തുടങ്ങിയ ആദ്ധ്യാത്മിക - പൊതുരംഗത്തെ നേതാക്കൾ  എന്നിവർ ഒരുമിച്ചു ജൂബിലി ആഘോഷ പരിപാടികളിൽ സംബന്ധിച്ചുവെന്നത് ചെങ്ങളം ഇടവകയെ ധന്യമാക്കിയ മഹാസംഭവമായിരുന്നു. 

പള്ളി മൈതാനത്ത് മനോഹരമായി നിർമ്മിച്ചിരുന്ന മണ്ഡപത്തിൽ വച്ചു ചങ്ങ നാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്ത തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൃത്യം അഞ്ചു മണിക്ക് ജൂബിലി സമ്മേളനം ആരംഭിച്ചു. ചെങ്ങളം സെന്റു ആന്റണീസ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. കെ. ടി. ആന്റണി മാപ്പിളത്താഴെ (കണികതോട്ട്) നടത്തിയ സ്വാഗത പ്രസംഗത്തിൽ ചെങ്ങളം ഇടവകയുടെ സംക്ഷിപ്തമായ ചരിത്രം വിവരിക്കുകയും, വികാരിമാരായും അസിസ്റ്റന്റു വികാരിമാരായും സേവനം ചെയ്തിട്ടുള്ള വൈദികരെ കൃതജ്ഞതയോടെ സ്മരിച്ചു സംസാരിക്കുകയുമുണ്ടായി. ചെങ്ങളത്തിന്റെ അഭിവ്രുത്തി ഇവിടുത്തെ ജനങ്ങളുടെ ത്യാഗ മാനോഭാവത്തിന്റെ മധുരിക്കുന്ന ഫലവും അമ്പതു വർഷത്തെ അവരുടെ ജീവിതത്തിന്റെ ജൂബിലിയുമാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. / / -


-------------------------------------------------------------------------------------------------------------------------------------
Visit 

 Dhruwadeepti.blogspot.com

for up-to-dates and FW. link 

Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
            george.kuttikattu@yahoo.com
   

Montag, 13. Juli 2015

ധ്രുവദീപ്തി : Panorama : society // മലയാളിമനസ്സിലെ സ്വർണ്ണ ഭ്രമം / / K. A. Philip, U S A.

ധ്രുവദീപ്തി : Panorama //



ഇന്ത്യയിലെ ജനങ്ങൾ കൈവശം സൂക്ഷിച്ചിരിക്കുന്ന അനേകകോടികളുടെ  സ്വർണ്ണ ശേഖരം ഇന്ത്യയുടെ സ്വന്തമാണ്. അതുപക്ഷെ വിനിമയമില്ലാതെ കറ പുരണ്ട് ഒളിവിൽത്തന്നെ കഴിയുന്നു. സ്വർണ്ണം രാജ്യത്തിന്റെ പൊതുസ്വത്ത് എന്ന നിലയിൽ ആണെങ്കിലും സ്വകാര്യ വ്യക്തികളിലും ജൂവലറി ഉടമകളിലും കള്ളക്കടത്തു കാരിലും എത്തിച്ചേർന്നിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പത്ഘടനയ്ക്ക് ശക്തി നല്കേണ്ട സ്വർണ്ണനിക്ഷേപം ശരിയായ വിധം സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഉറച്ച നിരീക്ഷണത്തിലും നിയമസംരക്ഷണത്തിലും  കാണപ്പെട്ടിരുന്നെങ്കിൽ ഇന്ത്യ ലോകത്തിലെ ഒന്നാംകിട സമ്പത്ശക്തിരാജ്യമായി മാറുമായിരുന്നു. / ധ്രുവദീപ്തി-

   മലയാളിമനസ്സിലെ 

സ്വർണ്ണ ഭ്രമം //  

K. A. Philip, USA

 

മലയാളി വധുവും വരനും- വിവാഹവേളയിൽ
ഥാർത്ഥത്തിൽ നമ്മുടെയൊക്കെ വയറ്റിൽ എങ്ങനെയാണ് സ്വർണ്ണം ഉണ്ടായി വന്നത്  ? കേരളത്തിലെ ഒരു കൊച്ചുകുട്ടിയെ എങ്ങനെ ഈ സത് കാര്യം കാര്യമായി പറഞ്ഞു മനസ്സി ലാക്കും? അതൊരു അപകടം പിടിച്ച ഉദ്യമം തന്നെയെന്നു തോന്നി. ഒരു കുട്ടി ജനിക്കുന്നസമയം മുതൽ കുട്ടി  അച്ഛനമ്മമാരെ അറിയുന്നതിന് മുമ്പ് തന്നെ അതിനു നല്കുന്ന പരിചയം മിന്നിത്തിളങ്ങുന്ന പൊന്നിനോടാണ്. ഇതെങ്ങനെ വിശദീകരിക്കും?

അതിശ്യോക്തിയുണ്ടോ ഇങ്ങനെ പറയുന്നതിൽ? ഒരു കുട്ടിയുടെ എല്ലാത്തരം  ദൈനംദിനകാര്യത്തിലും സ്വർണ്ണം അതിന്റെ ഡാഡിയെയും മമ്മിയെയുംകാൾ അവരുടെ അടുത്ത ബന്ധുവുമാണ്. അതുപക്ഷെ എല്ലാ കുട്ടികളും ജനിക്കുന്നത് ഇപ്രകാരമൊരു സ്വർണ്ണമയപ്രപഞ്ചത്തിലെ വൈവിദ്ധ്യം നിറഞ്ഞ ഒരു ചെറുകുടുംബത്തിൽ അല്ലായെന്ന് എങ്ങനെ കുട്ടികളെ യാഥാർത്ഥ്യം പറഞ്ഞു വിശദീകരിക്കാൻ കഴിയും? കുട്ടികൾ ധാരാളം ചോദിക്കും. ഇങ്ങനെയുള്ള നൂറു ചോദ്യങ്ങൾക്ക് മറുപടിയും കൊടുക്കണം. ചിലപ്പോൾ ചോദ്യങ്ങൾക്ക് മറുപടി പറയുക കുറെ വിഷമമില്ല. പക്ഷെ, ഇങ്ങനെയൊരു ചോദ്യം, "ബാറ്ററി ഭക്ഷിക്കാൻ പറ്റുകേലേ"? ഒരറിവുമില്ലയെങ്കിലും, അതുപക്ഷെ എങ്ങനെയും, "ബാറ്ററി വിഷമാണ്", എന്ന് പറയാൻ കഴിയും. അതുപോലെ ചിലപ്പോൾ വിഷമം പിടിപ്പിക്കുന്ന വലിയ വിഷയമാണ് സ്വർണ്ണമെന്ന ആ പ്രത്യേക ലോഹവസ്തു. ഒരു കൊച്ചുകുട്ടിക്ക് എന്നെങ്കിലും അറിയാൻ കഴിയുന്ന നിഗൂഢ കാര്യമാണെ ങ്കിലും ഒരു കൊച്ചുകുട്ടിയെ വല്ലവിധത്തിലെങ്കിലും അത് ബോദ്ധ്യപ്പെടുത്താൻ നമുക്ക് വാക്കുകൾ പോരാ. ഇതുപോലെ  എന്തുകൊണ്ട് , സ്വർണ്ണം എങ്ങനെ എന്തിനു മനുഷ്യന്റെ ജീവാത്മാവിൽ വന്നു സ്ഥാനം പിടിച്ചുവെന്നു എങ്ങനെ നിർവചിക്കുവാൻ കഴിയും ? നിരവധി കാര്യങ്ങൾ പറയാനുണ്ടാകും.

ഒരു കുട്ടി ജനിക്കുമ്പോൾ ആദ്യമേതന്നെ  തേനിൽ സ്വർണ്ണം ഉരച്ചു ചാലിച്ച് നാക്കിൽ കൊടുക്കും. അങ്ങനെ നമ്മുടെയൊക്കെ വയറ്റിൽ സ്വർണ്ണം വന്നു ചേർന്നു. ഇത് നമ്മുടെ ആചാരമാക്കിയിരുന്ന പൂർവ്വ കാലങ്ങൾ ഒട്ടും വിദൂരതയിലല്ല. ജനിച്ച കുട്ടിക്ക് സമ്മാനകാഴ്ചകൾ നല്കുന്നതുപോലും സ്വർണ്ണ ആഭരണങ്ങൾ ആയിരുന്നു. ഇന്ത്യാക്കാരുടെ, അവർ ധനികരൊ ദരിദ്രരോ ആകട്ടെ, ഒട്ടാകെയുള്ള അവർക്ക് വേർതിരിച്ചു കാണാൻ കഴിയാത്ത ജീവിതഭാഗമായിരിക്കുന്ന സ്വർണ്ണത്തിന്റെ ഭ്രമവും അതിനോടുള്ള ഭക്തിയും ലോകജനതയ്ക്ക് മുമ്പിൽ വിഷമം പിടിച്ച ഉത്തരമാണ്. എങ്കിലും ഉത്തരം ഇങ്ങനെ തന്നെ ലളിതമായി പറയാം. മനുഷ്യചരിത്രത്തോളം മേന്മയേറിയ സാംസ്കാരികോല്പന്നമെന്ന പരിഗണനയിൽ പൊന്നിനു ജീവിതത്തിൽ വലിയ സ്ഥാനവും സ്വാധീനവും ഉണ്ട്, വലിയ പങ്കുണ്ട്.

സ്വർണ്ണത്തിന്റെ കാര്യത്തിൽ അതിന്റെ മാന്ത്രികവും മനോഹരവുമായ നിറം പോലെ തന്നെ  സ്ഥലകാലഅന്തരമില്ലാത്ത സൂര്യകാന്തിയുടെ തിളക്കമേറിയ ചരിത്രങ്ങളും  ഓരോരോ ആചാരങ്ങളുടെയും ജീവിത വിശുദ്ധിയുടെയും വിശ്വാസങ്ങളുടെയും കലാസംസ്കാരത്തിന്റെയും ജീവിതശൈലിയുടെയും പ്രതിരൂപമായും ഒക്കെ നിരവധി തെളിവുകൾ നമുക്ക് കാണുവാൻ കഴിയുന്നു. സ്വർണ്ണത്തിനെ മനുഷ്യൻ ദിവ്യമായി ഉപമിക്കുന്നു, അവൻ ഭാവനയിൽ വർണ്ണിച്ച് പറയുന്നു, കവികൾ ഗാനങ്ങൾ എഴുതുന്നു, ആലപിക്കുന്നു. മിന്നിത്തിളങ്ങുന്ന ദിവ്യസ്വർണ്ണത്തിന്റെ നിർമ്മലമനോഹാരിതയെ പ്രേമജീവിതമാക്കിത്തീർക്കുന്ന കവിഭാവനകൾ. തങ്കംപോലെ ശുദ്ധമായ മനസ്സുള്ളവൾ എന്നിങ്ങനെ പോകുന്നു ചില ഭാവനകൾ. ഒരു യാഥാർത്ഥ്യം, മനുഷ്യർ ചിലപ്പോൾ തമ്മിൽ തമ്മിൽ പരസ്പരം ഒട്ടുംതന്നെ സ്നേഹഹിക്കുന്നില്ലായിരിക്കും. ഒരു രാജകുമാരി ഒരുപക്ഷെ ഒരു രാജകുമാരനെ സ്നേഹിക്കുന്നില്ലായിരിക്കും. അത്പക്ഷെ ഇവരെല്ലാം ആഴത്തിൽ  ഒന്നിനെ സ്നേഹിക്കുന്നു, അത് വർണ്ണമനോഹരമായി എന്നും മിന്നിത്തിളങ്ങുന്ന സ്വർണ്ണത്തെയാണ്. 

ദീർഘവീക്ഷണവും പുരോഗമന ചിന്താഗതിയുമുള്ള മലയാളിയുടെ ജീവിത ശൈലിയിൽ  തന്നെ ഒരേസമയം ആർഭാടങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഒട്ടും പിറകിലല്ലായെന്ന് അവർ കാണിച്ചു തരുന്നുണ്ട്. പട്ടിണി കിടന്നാലും അവരുടെ കഴുത്തിലും കാതിലും കയ്യിലും കാലിലും  സ്വർണ്ണം ധരിച്ചു നടക്കണമെന്നത്  അവരുടെ വ്യക്തിത്വത്തിന്റെ ഒരു പ്രത്യേക ഘടകമായി അവർ കരുതുന്നു. 

ഈ ചിന്താഗതി മലയാളിക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പൊതുജീവിത വേദിയിൽ, മതാനുഷ്ഠാനരംഗങ്ങളിൽ, എന്നുവേണ്ട സ്വർണ്ണം ജീവിതത്തിന്റെ പ്രധാന ഘടകമാക്കി മലയാളി മാറ്റിയിരിക്കുന്നു. രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും പഴയകാലം മുതൽ ഇന്നും ആരാധനാലയങ്ങളായ ക്ഷേത്രങ്ങളിലും പള്ളികളിലും എല്ലാം സ്വർണ്ണ ശേഖരങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണമായി നോക്കാം. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെയും ശബരിമലയിലെയും അതുപോലെ തന്നെ ചില പുരാതന ക്രിസ്ത്യൻ പള്ളികളിലും ഉണ്ടായിരുന്ന സ്വർണ്ണശേഖരങ്ങളേക്കുറിച്ചുള്ള വാർത്തകളും അറിവുകളും എല്ലാം അവയെ നമുക്ക് സ്ഥിരീകരിക്കുവാൻ ഉതകുന്നവയാണ്. അമ്പലങ്ങളിലും പള്ളികളിലും ഉണ്ടായിരുന്ന സ്വർണ്ണകുരിശുകളും സ്വർണ്ണ കൊടിമരങ്ങളും പ്രതിമകളും അല്പവിശ്വാസികൾ നല്കുന്ന സ്വർണ്ണ നേർച്ചകളും എല്ലാം സൂചിപ്പിക്കുന്നതെന്തിനെയാണ്, അത് മലയാളികളുടെ അന്ധമായ സ്വർണ്ണഭ്രമത്തെയാണ്, വിശ്വാസത്തെയാണ്.

 ഇന്ത്യയിലെ സ്ത്രീകൾക്ക് സ്വർണ്ണം അണിഞ്ഞാൽ അവരുടെ സൌന്ദര്യം ഏറെ വർദ്ധിക്കും എന്ന ധാരണ എക്കാലവും ഉണ്ടായിരുന്നു. പുരുഷന്മാരിലും  ചിന്തയിൽ ഇതേ വികാരം സ്വർണ്ണത്തിനോട് കാണിക്കുന്നുണ്ട്. കേരളത്തിൽ അതിനുവേണ്ടി എത്ര പണം ചെലവാക്കാനും മലയാളിക്ക് ഒട്ടു മടിയുമില്ല. കുട്ടികൾ മുതൽ ഏതു പ്രായത്തിലുള്ളവരും സ്വർണ്ണ ആഭരണങ്ങൾ അണിഞ്ഞു നടക്കുന്നതിൽ ഉത്സുഹരാണ് എന്ന് കാണാൻ കഴിയുന്നു. കയ്യിൽ വളകൾ, മോതിരങ്ങൾ, കാതിൽ, അരയിൽ അരഞ്ഞാണം, കഴുത്തിൽ മാലകൾ എന്നിങ്ങനെ കുട്ടിപ്രായത്തിൽ മുതൽ ശരീരമൊട്ടാകെയും മിന്നിത്തിളങ്ങുന്ന സ്വർണ്ണ ആഭരണങ്ങൾ അണിയിക്കുന്നു. ആദ്യത്തെ കുട്ടി തനിക്കു ജനിക്കുമ്പോൾ ഒരാചാരമുണ്ട്. മാതാവിന്റെ വീട്ടിൽനിന്നും പിതാവിന്റെ വീട്ടിലേയ്ക്ക് പോകുമ്പോൾ അമ്മയുടെ വീട്ടുകാരുടെ സാമ്പത്തികകഴിവു അനുസരിച്ച് കുഞ്ഞിനു സ്വർണ്ണാഭരണങ്ങൾ വാങ്ങിക്കൊടുത്ത് അയക്കുകയാണ് പതിവ്. 

പഴയകാലങ്ങളിൽ പണം  സൂക്ഷിക്കുന്ന രീതി ഇങ്ങനെയായിരുന്നു: പണം പണസഞ്ചിയിൽ സൂക്ഷിച്ചിരുന്നു. പിന്നീടത്‌ സ്ത്രീധനത്തോട്‌ ഒപ്പം കൊടുത്തുവിടുന്ന കാൽപ്പെട്ടികളിൽ ആയി.  അക്കാലങ്ങളിൽ ബാങ്കുകളോ മറ്റു പണ നിക്ഷേപ സ്ഥാപനങ്ങളോ ഉണ്ടായിരുന്നില്ല. അതിനു പകരം ഉള്ള പണം കൊടുത്ത് ചുക്ക്, കുരുമുളക്, എന്നിങ്ങനെ മലഞ്ചരക്കുകൾ "കണ്ടി" ക്കണക്കിന് വാങ്ങി വീടുകളിൽ സ്റ്റോക്ക് ചെയ്തു വന്നു. പണത്തിനു ആവശ്യം വരുമ്പോൾ, ഉദാഹരണം, പെണ്‍കുട്ടികളുടെ വിവാഹം തുടങ്ങിയ പ്രധാന കാര്യങ്ങൾ ഉണ്ടാകുമ്പോൾ അവ വിറ്റു കാര്യങ്ങൾ നടത്തിയിരുന്നു. ചിലർ സ്വർണ്ണം വാങ്ങി വീടുകളിൽ സൂക്ഷിച്ചിരുന്നു. പക്ഷെ വിവാഹാവശ്യങ്ങൾക്ക് അങ്ങനെ സൂക്ഷിക്കുന്ന സ്വർണ്ണത്തിനു കുറഞ്ഞ മൂല്യമാണ് നല്കിയത്, അതായത് പഴയ സ്വർണ്ണം ആണ്, അതിനു വന്ന തേയ്മാനം തുടങ്ങി പല കുറവുകൾ കണക്കാക്കിയിരുന്നു.  കാലങ്ങൾക്ക് ശേഷം ബാങ്കുകളും അതുപോലെയുള്ള ഇടപാട് സ്ഥാപനങ്ങളും നിലവിൽ വന്നതോടെ സ്വർണ്ണം വീടുകളിൽ സൂക്ഷിക്കുന്ന അപകട ഭീതി ഇല്ലാതായി. സ്വർണ്ണം അങ്ങനെ ആദായകരമായ ഒരു വ്യാപാര വസ്തുവായി തീർന്നു. ബാങ്കുകൾക്കു അതൊരു വലിയ ആദായ മാർഗ്ഗവുമായി മാറി. സർക്കാരിന് സ്വർണ്ണശേഖരം വലിയ സാമ്പത്തിക ഭദ്രതാകേന്ദ്രബിന്ധുവാണ്.

 പണമില്ലാത്തവൻ പോലും സ്വർണ്ണം വാങ്ങുന്നത് കുറയ്ക്കുന്നില്ല. പണം കടം വാങ്ങിയോ വസ്തു വിറ്റോ പണമുണ്ടാക്കി ആചാരം നിറവേറ്റുന്ന രീതിയാണ് ഉണ്ടായത്. ഇക്കാലത്ത് അതിലൊട്ടും പിന്നിലല്ല. മാതാപിതാക്കൾ പിറന്ന കുട്ടി പെണ്‍കുട്ടിയെങ്കിൽ അവൾ വിവാഹ പ്രായമെത്തുമ്പോഴേയ്ക്കും മകളെ കെട്ടിച്ചയയ്ക്കാൻ സ്ത്രീധനത്തുകയിൽ അളവറ്റ അളവിൽ സ്വർണ്ണവും സ്വരൂപിച്ചു വയ്ക്കുന്നത് സാധാരണയാണ്. ഇത് സാധിച്ചില്ലെങ്കിൽ മാതാപിതാക്കൾ ദു:ഖിതരാകുമെന്നതു ഒരു സാധാരണ യാഥാർത്ഥ്യവുമാണ്. ഇവിടെയും സ്വർണ്ണം മനുഷ്യനെ നിയന്ത്രിക്കുന്നു.

ഇന്ത്യൻ സമൂഹത്തിൽ, പ്രത്യേകിച്ച്‌ കേരളത്തിൽ സ്ത്രീവിദ്യാഭ്യാസം അർഹമായ രീതിയിൽ പുരോഗമിച്ചതോടെ സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള സമ്പത്തും മറുരാജ്യങ്ങളിൽ പോയി തൊഴിൽ നേടുന്നതിനും സ്ത്രീകൾക്ക് അവസരം ലഭിച്ചു. ഇതോടെ പൊതുജീവിതത്തിൽ സ്ത്രീകൾക്ക് സ്വയം സ്വർണ്ണത്തിന്റെ പ്രാധാന്യത്തെയും ഉപയോഗത്തെയും സംബന്ധിച്ച കാര്യങ്ങളിൽ ചില വ്യക്തമായ മാറ്റങ്ങൾ ഉണ്ടായി എന്ന് കാണാം. ആണും പെണ്ണും പ്രേമബദ്ധരായി വിവാഹിതരാകുന്നവരിൽ മിന്നിത്തിളങ്ങുന്ന സ്വർണ്ണത്തിനു അവരിൽ രണ്ടാം സ്ഥാനമേ നല്കിയുള്ളൂ.

Jewellery
എങ്കിലും ഇന്നും സ്വർണ്ണാഭരണഭ്രമം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്ത്രീകളിലും  പുരുഷന്മാരിലും  കൂടി വരുന്നതും ശ്രദ്ധേയമാണ്. ഇതിനു ഒരു തെളിവാണ്,  നമ്മുടെയൊക്കെ ചെറു നാട്ടു ഗ്രാമങ്ങളിൽ പോലും വലിയ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങൾ ഉയർന്നുവരുന്നത്. അവിടെയെല്ലാം കോടികൾ വിലമതിക്കുന്ന വജ്രാഭരണങ്ങൾ തുടങ്ങിയവ എന്നും വില്ക്കപ്പെടുകയും  ചെയ്യുന്നത് പതിവാണ്  . നിയമവിരുദ്ധമായി മറുരാജ്യങ്ങളിൽ നിന്നും കേരളത്തിലേയ്ക്ക് കടത്തിക്കൊണ്ടുവരുന്ന സ്വർണ്ണക്കട്ടികൾ മലയാളിയുടെ സ്വർണ്ണഭ്രമത്തിന്റെ തികഞ്ഞ പ്രതിരൂപമാണ്. ഇത്തരം കുറ്റകൃത്യങ്ങൾ നടത്തുന്നവർക്ക് ഏറ്റവും അടുത്ത  സഹായികളായി ഉദ്യോഗസ്ഥരും,  കൂടാതെ ഭരണതലത്തിൽപ്പെട്ടവർപോലും ഇവർക്ക് ഒപ്പം ഉണ്ടെന്നതാണ് യാഥാർത്ഥ്യം.

വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യാക്കാരിൽ പുറമേ നോക്കിയാൽ അവരിൽ സ്വർണ്ണാഭരണഭ്രമം കുറവായി തോന്നും. പക്ഷെ അവരിൽ പോലും സ്വർണ്ണ ശേഖരം ഇല്ലായെന്ന് പറയുന്നത് ശരിയല്ല. മലയാളിസ്ത്രീകൾ മറുനാട്ടിൽ അപൂർവ്വമായെ സ്വർണ്ണാഭരണങ്ങൾ ധരിക്കുന്നുള്ളൂ. കാരണം, ഉദാഹരണമായി നോക്കാം. പാശ്ചാത്യ നാടുകളിലെ സ്ത്രീകൾ സ്വർണ്ണാഭരണ പ്രിയരല്ല. അതിനാൽ അവർ അത് ധരിച്ചു നടക്കുന്നില്ല. ആ രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ കേരളീയ വനിതകൾ ചുരുക്കം അളവിൽ ആഭരണം ധരിച്ചു കാണുന്നുണ്ട്. യൂറോപ്യരൊ അമേരിക്കരോ അവരുടെ വീടുകളിൽ പോലും സ്വർണ്ണം വാങ്ങി ശേഖരിച്ചു വയ്ക്കാറില്ല. വിവാഹിതരാകുന്ന വധൂവരന്മാർ പോലും സ്വർണ്ണാഭരണങ്ങൾ ധരിക്കാറില്ല. അപൂർവമായി ചിലർ ഡയമണ്ട്, വജ്രം തുടങ്ങിയവയിൽ നിർമ്മിച്ച ആഭരണം ധരിച്ചു കാണുന്നുണ്ട്. അവരുടെ കൊച്ചുകുട്ടികളെയും ഇവയൊന്നും അണിയിക്കുന്നില്ല. പ്രായമായ ചില സ്ത്രീകൾ ചില ആഭരണങ്ങൾ അണിയാറുണ്ട്. പൊതുജീവിതരംഗത്തു സ്വർണ്ണം അവർക്കിടയിൽ വലിയ സ്വാധീനം ഇല്ലാത്ത വസ്തുവാണ്. അതുപക്ഷെ ഒരു വ്യാപാര വസ്തുതന്നെ എന്ന പ്രാധാന്യമേയുള്ളൂ.. ഇതിനാൽ സ്ത്രീകൾക്ക് ഭയപ്പാടില്ലാതെ വീടുകളിലും പുറത്തും നിർബാധം സഞ്ചരിക്കാം.

എന്നാൽ കേരളത്തിൽ മലയാളിയുടെ സ്വർണ്ണഭ്രമം വലിയ അപകടത്തിൽ അവരെ കൊണ്ടുചെന്നെത്തിക്കുന്നുണ്ട് എന്ന് ദിനം തോറുമുള്ള വാർത്തകൾ പഠിപ്പിക്കുന്നു. ആഭരണം മോഷ്ടിക്കപ്പെടുന്നു, പിടിച്ചുപറിക്കാരും കള്ളന്മാരും ഗുണ്ടകളും അവിടെ സജ്ജീവമാണ്. വീടുകളിൽ സ്ത്രീകൾക്കും തനിച്ചു താമസിക്കുന്ന പ്രായം ചെന്നവർക്കും എല്ലാം കേരളത്തിൽ ഭീഷണിയാണ്. കൊലപാതകവും ഭവന ഭേദനവും ഏതാണ്ട് നിത്യ സംഭവങ്ങൾ തന്നെയാണ്. സ്വർണ്ണത്തിനു വേണ്ടി മനുഷ്യ ജീവൻ പോലും അവിടെ തകർക്കപ്പെടുന്നുണ്ട്.

മറ്റൊരു കാര്യം നോക്കാം. ഈ സ്വർണ്ണം തന്നെ ഒരു വയ്യാവേലിയാണ്. ഒരു പെണ്‍കുട്ടിയെ മാതാപിതാക്കളുടെ സാമ്പത്തിക ശേഷിയനുസരിച്ച് വിവാഹം കഴിപ്പിച്ചു അയച്ചുവെന്ന് ഇരിക്കട്ടെ. ഭർതൃ ഭവനത്തിൽ ചെല്ലുമ്പോൾ ചിലപ്പോൾ മറ്റുചില അപ്രതീക്ഷിത സംഭവങ്ങൾക്ക് തുടക്കമാകുന്നതും ഈ മിന്നിത്തിളങ്ങുന്ന സ്വർണ്ണമാണ്. ഭർത്താവിന്റെ വീട്ടിൽ ഭാര്യ കൊണ്ടുവന്ന സ്വർണ്ണം ഒന്നുകൂടി തൂക്കി നോക്കി തിട്ടപ്പെടുത്തും. അതോ കൂടെ കൊണ്ടുവന്ന സ്വർണ്ണം തനി സ്വർണ്ണം തന്നെയാണോയെന്നു നോക്കും. ഭാര്യയുടെ സ്വർണ്ണം പറഞ്ഞിരുന്നതിൽ അല്പം കുറവു കണ്ടാൽ ആ വീട്ടിൽ ഭാര്യക്കെതിരെ, ഭാര്യയുടെ അച്ഛനെതിരെ, വീട്ടുകാർക്കെതിരെ ആരോപണ യുദ്ധം തുടങ്ങുക യായി. ആ വീട് വഴക്കിന്റെ കേന്ദ്രമായി മാറുന്നു, അടിപിടി, ചിലപ്പോൾ അത് ഒരു വലിയ ദുരന്തത്തിനുവരെ കാരണമാക്കുന്നു. സ്ത്രീധനപീഡനം ഭർതൃ ഭവനത്തിൽ കൊടിയേറിക്കഴിഞ്ഞു. സ്ത്രീ പീഡനം മടുത്തു സ്വന്തം വീട്ടിലേ യ്ക്ക് വന്നു നില്ക്കുന്നു. അതുപക്ഷെ വിവാഹമോചനം മുതൽ കൊലപാതകം വരെയും ചെന്നെത്തി നില്ക്കും.

 ഇത്തരം പൈശാചികതയുടെ കാരണഭൂതൻ വെട്ടിത്തിളങ്ങി ശോഭിക്കുന്ന ഒരു കൊടുംഭീകരനായി സ്വർണ്ണം പരിണമിക്കുകയാണ്. ഇവിടെ സ്വർണ്ണം ഒരു പൈശാചിക ഉപകരണമായിത്തീരുന്നു, ഒരു നിത്യ ശാപം എന്നപോലെ ആയിത്തീരുന്നു, ഈ നിധി പിശാചിന്റെതായി മാറുന്നു. ധാരാളം ഇന്ത്യൻ സ്ത്രീകൾ ഇങ്ങനെയുള്ള ആക്രമങ്ങളിൽ ഇരയായിത്തീരുന്നു. കേരളത്തിൽ ഇത്തരം സംഭവങ്ങൾ നിരവധിയുണ്ട് എന്ന് പറയുന്നത് യുക്തി യുക്തമാണ്. നൂറും ഇരുനൂറും പവൻ സ്വർണ്ണ ആഭരണങ്ങൾ കൊടുത്താണ് പെണ്‍കുട്ടികളെ കെട്ടിച്ചയക്കുന്നത്. സാമ്പത്തികത്തിന്റെ അളവുകോലാകുന്ന സ്വർണ്ണത്തിന്റെ  തൂക്കത്തിൽ ആയിരിക്കും പൊതു അംഗീകാരം നൽകപ്പെടുന്നത്. അതൊന്നും നല്കാൻ കഴിയാത്ത മാതാപിതാക്കളുടെ പെണ്മക്കൾ ദു:ഖപുത്രിമാരായി സ്വന്തം ഭവനത്തിൽ "പുര നിറഞ്ഞു" നില്ക്കുന്ന കഥകളും ഉണ്ടാകുന്നുണ്ട്.
 
സ്വർണ്ണ വ്യാപാര രംഗത്ത് മലയാളികൾ അതിരുവിട്ട വ്യാപാര ചരക്കായി സ്വർണ്ണത്തെ മാറ്റിക്കഴിഞ്ഞു. ആഗോളതലത്തിലുള്ള മാറ്റങ്ങളെ നിരീക്ഷിച്ചാൽ മലയാളികൾ മറ്റു വിദേശ രാജ്യങ്ങളിലെതിനേക്കാൾ അതിരില്ലാത്ത അളവിൽ  സ്വർണ്ണം ഇറക്കുമതിയിലൂടെയോ കള്ളക്കടത്തിലൂടെയോ കണക്കില്ലാതെ കേരളത്തിൽ എത്തിക്കുന്നുണ്ട്. കേരളത്തിലെ വിമാനത്താവളങ്ങൾ ഇതിനായി വ്യാപാരികളും കള്ളക്കടത്തുകാരും ഉപയോഗിക്കുന്നു. മലയാളിയുടെ സ്വർണ്ണ ഭ്രാന്തു തെളിയിക്കുന്ന കാര്യങ്ങളാണ് നിത്യവും നടക്കുന്ന സ്വർണ്ണ കള്ളക്കടത്തി ന്റെ വാർത്തകൾ  ഞെട്ടിപ്പിക്കുന്നത്‌.

കേരളത്തിലേയ്ക്ക് സ്വർണം ഇറക്കുമതി കൂടി; സ്വർണ്ണത്തിന്റെ കള്ളക്കടത്തും വർദ്ധിച്ചു.  ഇറക്കുമതി നിയന്ത്രണങ്ങളിൽ അയവു വരുത്തിയെങ്കിലും സ്വർണക്കള്ളക്കടത്ത് 2012-13ൽ ഉണ്ടായതിനേക്കാൾ അഞ്ചിരട്ടി 2014-2015ൽ വർധിച്ചതായി കണക്ക് ബോധ്യപ്പെടുത്തുന്നു. 1120 കോടിയുടെ 4480 കിലോ സ്വർണം പിടിച്ചു. 4400 കേസുകൾ റജിസ്റ്റർ ചെയ്തു. 252 പേർ അറസ്റ്റിലായി. എന്നാൽ 2012-13ൽ റജിസ്റ്റർ ചെയ്തത് 870 കേസ് മാത്രം. പിടിച്ചത് 100 കോടി വിലമതിക്കുന്ന 400 കിലോ സ്വർണവും. 2014-15ൽ നിയമവിധേയമായ ഇറക്കുമതി വൻ തോതിൽ വർധിച്ചുവെങ്കിലും അതോടൊപ്പം കള്ളക്കടത്തും വൻതോതിൽ വർധിച്ചത് റവന്യു ഇന്റലിജൻസ് ഉദ്യോഗസ്ഥരെയും ജനങ്ങളെയും അസ്വസ്ഥരാക്കുന്നുണ്ട്. ഈയിടെ പ്രശസ്ത സ്വർണ്ണ കള്ളക്കടത്തു കാരൻ ജാബിന്റെ നേതൃത്വത്തില്‍ 1500 കിലോ സ്വര്‍ണ്ണം കടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതുവഴി കോടികളാണ് അയാൾ സമ്പാദിച്ചിരിക്കുന്നത്.

Gold Bar
 സംസ്‌ഥാനത്തെ മൂന്നു പ്രധാന വിമാനത്താവളങ്ങളില്‍ നിന്നായി 2013 മുതല്‍ 2015 വരെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട്‌ 432 പേര്‍ പിടിയിലായതായി അഭ്യന്തര മന്ത്രി  കഴിഞ്ഞ നിയമസഭയില്‍ വെളിപ്പെടുത്തി. മൊത്തം 547.324 കിലോഗ്രാം സ്വര്‍ണം ഇക്കാലയളവില്‍ പിടിച്ചെടുത്തു. കേരളത്തിൽ ഒട്ടാകെ അനധികൃത സ്വര്‍ണക്കടത്തിന്‌ പ്രത്യേക റാക്കറ്റ്‌ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ രാജ്യാന്തര വിമാനത്താവളങ്ങളുടെ സുരക്ഷാച്ചുമതല കേന്ദ്ര ഏജന്‍സികള്‍ക്കായതിനാല്‍ സംസ്‌ഥാന പോലീസിന്‌ ഇടപെടാനാവാത്ത സ്‌ഥിതിയുണ്ട്‌ എന്ന് പറയുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ 51.38 കിലോഗ്രാം സ്വര്‍ണമാണ്‌ പിടിച്ചെടുത്തത്‌. 32 പേര്‍ അറസ്‌റ്റിലായി എന്ന് വാർത്തകൾ ഉണ്ട്. നെടുമ്പാശേരിയില്‍ 195.959 കിലോ ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. 241പേര്‍ പിടിയിലായി. കരിപ്പൂരില്‍ 299.985 കിലോ ഗ്രാം സ്വര്‍ണം കസ്‌റ്റഡിയിലെടുത്തു. 159 പേരെ അറസ്‌റ്റ്‌ ചെയ്‌തു. സ്‌ത്രീകളും സ്വര്‍ണക്കടത്തില്‍ പങ്കാളികളാണ്‌. ഇതെല്ലാം നിയമസഭയിൽ നടത്തിയ വെളിപ്പെടുത്തലുകളാണ്. പക്ഷെ എട്ടിലെ പശു പുല്ലുതിന്നുന്നില്ല. അഭ്യന്തര വകുപ്പും പൊതുവെ കേരളസർക്കാരും ഇത്തരം കുറ്റക്കാരെ നിയമപരമായി നേരിടുവാൻ ആവശ്യമായ പദ്ധതികൾ ചെയ്തിട്ടില്ല. അഥവാ അതിനുവേണ്ടി എന്തെങ്കിലും ചെയ്യുവാനോ ആഗ്രഹിക്കുകയില്ല. അതുകൊണ്ടാണല്ലോ നിത്യവും കേരളത്തിലേയ്ക്ക് സ്വർണ്ണം  ഒളിച്ചു കടത്തിക്കൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ കൂടിക്കൊണ്ടിരിക്കുന്നത്. കള്ളക്കടത്തിലൂടെ കേരളത്തിൽ വരുന്ന സ്വർണ്ണം പിടിക്കപ്പെടുന്നുവെന്ന പൊടിപടലങ്ങൾ ചേർത്ത വാർത്തകൾ ഉണ്ടാകുന്നുണ്ട്. പക്ഷെ ഇതുവരെ പിടിച്ചെടുക്കപ്പെട്ട സ്വർണ്ണം എന്ത് ചെയ്തു എവിടെ ശേഖരിക്കുന്നു എന്നൊന്നും വെളിപ്പെടുത്താൻ സർക്കാരും ഉദ്യോഗസ്ഥരും മടികാണിക്കുന്നുവെന്നാണ് പൊതുജനസംസാരം.

ഇന്ത്യയിലെ ജനങ്ങൾ കൈവശം സൂക്ഷിച്ചിരിക്കുന്ന അനേകകോടികളുടെ  സ്വർണ്ണ ശേഖരം ഇന്ത്യയുടെ സ്വന്തമാണ്. അതുപക്ഷെ വിനിമയമില്ലാതെ കറ പുരണ്ട് ഒളിവിൽത്തന്നെ കഴിയുന്നു. സ്വർണ്ണം രാജ്യത്തിന്റെ പൊതുസ്വത്ത് എന്ന നിലയിൽ ആണെങ്കിലും സ്വകാര്യ വ്യക്തികളിലും ജൂവലറി ഉടമകളിലും കള്ളക്കടത്തു കാരിലും എത്തിച്ചേർന്നിരിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പത്ഘടനയ്ക്ക് ശക്തി നല്കേണ്ട സ്വർണ്ണനിക്ഷേപം ശരിയായ വിധം സർക്കാരിന്റെയും റിസർവ് ബാങ്കിന്റെയും ഉറച്ച നിരീക്ഷണത്തിലും നിയമസംരക്ഷണത്തിലും  കാണപ്പെട്ടിരുന്നെങ്കിൽ ഇന്ത്യ ലോകത്തിലെ ഒന്നാംകിട സമ്പത് രാജ്യമായി മാറുമായിരുന്നു.

-------------------------------------------------------------------------------------------------------------------------------------
Visit 

 Dhruwadeepti.blogspot.com

for up-to-dates and FW. link 

Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
            george.kuttikattu@yahoo.com
 

Montag, 6. Juli 2015

ധ്രുവദീപ്തി // History- / Churches in Kerala / വൃദ്ധവിലാപം / ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ / by Late K. A Thomas Kuttikattu, / സമ്പാദകൻ - ടി. പി. ജോസഫ് തറപ്പേൽ.

വൃദ്ധവിലാപം / ചെങ്ങളം പള്ളി ചരിത്രങ്ങളിലൂടെ / സമ്പാദകൻ - ടി. പി. ജോസഫ് തറപ്പേൽ.


ശ്രീ. റ്റി. പി .ജോസഫ് തറപ്പേൽ
1924- ൽ പണിയാരംഭിച്ചു 1935- ൽ പൂർത്തിയാക്കി പിതാമഹന്മാർ നമുക്ക് സമ്മാനിച്ച വി. അന്തോനീസ്സിന്റെ അത്ഭുതങ്ങൾ നടന്ന സുന്ദരമായ ദേവാലയം. 2011- ൽ കൊച്ചുമക്കളും ഇടവക രൂപതാധികാരികളും ചേർന്ന് നമ്മുടെ ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു. പിതാമഹന്മാരുടെ സമ്മാനത്തിനു പുല്ലു വില !


 കേരളത്തിലെ സീറോമലബാർ സഭയുടെ, കാഞ്ഞിരപ്പള്ളി രൂപതയിലെ (മുൻ ചങ്ങനാശ്ശേരി അതിരൂപതയിൽ) ഒരു പുരാതന ഇടവകപ്പള്ളിയാണ് ചെങ്ങളത്തുള്ള വിശുദ്ധ അന്തോനീസിന്റെ നാമത്തിലുള്ള ദേവാലയം. ഒരു നൂറ്റാണ്ട് കാലം മുമ്പ് ഉണ്ടായിരുന്ന ചെങ്ങളം നിവാസികളുടെ കഠിനാദ്ധ്വാനം സാക്ഷാത്ക്കരിക്കപ്പെട്ട അടയാളമായിരുന്നു ചെങ്ങളംപള്ളി. കാഞ്ഞിരപ്പള്ളി രൂപതാ സഭാ അധികാരികളുടെ തീരുമാനപ്രകാരം ഡൈനാമിറ്റ് വച്ചു തകർത്തതിലൂടെ ചരിത്ര പ്രസിദ്ധമായിരുന്ന പള്ളിയുടെയും ചെങ്ങളത്തിന്റെ പൂർവചരിത്രത്തിലെ യാഥാർത്ഥ്യങ്ങളെയും അവർ തമസ്കരിക്കുകയാണ് ചെയ്തത് എന്ന് ഇവിടെ കുറിക്കട്ടെ . 

1968- 1969-ൽ ചെങ്ങളം സെന്റ്‌ ആന്റണീസ് ദൈവാലയത്തിന്റെയും സെന്റ്‌ ആന്റണീസ് സ്കൂളിന്റെയും കനകജൂബിലി ആഘോഷത്തോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച സ്മാരക സോവനീറിൽ  സോവനീർ കമ്മിറ്റി ചെയർമാനും കൂടിയായിരുന്ന യശ:ശരീരനായ ശ്രീ. കെ. എ .തോമസ്‌ സാർ കുറ്റിക്കാട്ട് അന്ന് എഴുതിയിരുന്ന  "ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ" എന്ന ലേഖനം ഇവിടെ പ്രസിദ്ധീകരിക്കുന്നു. 

ഒരു നൂറ്റാണ്ടു മുമ്പ് നിർമ്മിക്കപ്പെട്ട ചെങ്ങളം പള്ളിയുടെ സ്ഥാപന ചരിത്രവുമായി ബന്ധപ്പെട്ട് ഞങ്ങൾക്ക് ലഭ്യമായ എല്ലാ രേഖകൾക്കും മൂലരേഖകൾക്കും അക്കാലഘട്ടത്തിലെ പ്രായോഗിക ഭാഷാ പ്രയോഗങ്ങൾക്കും ഘടനയ്ക്കും ഒട്ടുംതന്നെ മാറ്റമില്ലാതെ വായനക്കാർക്ക് ഒരു "ചരിത്ര സംക്ഷേപമായി" അവയിൽ ചിലതെങ്കിലും പ്രസിദ്ധീകരിക്കുവാൻ കഴിയുന്നതിൽ ഏറെ സന്തോഷമുണ്ട്. ഭാവി തല മുറകൾക്ക് ഇതൊരു ചരിത്ര രേഖയാകട്ടെയെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇതിനായി ഞങ്ങളെ സഹായിച്ചവർക്കും വിശിഷ്യ ശ്രീ. ടി. പി. ജോസഫ് തറപ്പേലിനും ഹൃദയപൂർവം നന്ദി- ധ്രുവദീപ്തി ) .

കനകജൂബിലി ആഘോഷത്തിന് നേർന്ന ആശംസകൾ

Message of HIS HOLINESS POPE PAUL VI

Vatican, 7th February 1969

To 
His Grace Archbishop Mathew Kavukattu,
Chenganachery.

Joining in the Celebration being held on the occation of the Golden Jubilee of St.Antony's Church and High School, Chengalam, I am happy to convey as a sign of Divine Graces the Blessing of the Holy Father.
+ Maximilean Cardinal de Fürstenberg.
-------------------
ലേഖനം :

 ചരിത്രത്തിന്റെ പേജുകൾ മറിക്കുമ്പോൾ
Late K. A Thomas Kuttikattu, 
(Rtd. Govt.School Headmaster)
(കണ്‍വീനർ , സെൻട് ആന്റണീസ് ചർച്ച് സുവർണ്ണ ജൂബിലി & ചരിത്ര നിർമ്മാണ കമ്മിറ്റി - 1967-1968.).
 

 ചെങ്ങളം - കേരളത്തിലെ പാദുവ.

ശ്രീ.കെ. എ. തോമസ്‌ കുറ്റിക്കാട്ട്
കോട്ടയം താലൂക്കിലെ അകലക്കുന്നം വില്ലേജിൽ ഉൾപ്പെട്ട ഒരു ചെറു ഗ്രാമമാണ് (ഇപ്പോൾ ചെങ്ങളം വില്ലേജ്) ചെങ്ങളം. "കേരളത്തിലെ പാദുവ" എന്ന പ്രസിദ്ധമായ അപരനാമം കരസ്ഥമാക്കിയ ഈ പ്രദേശത്തു അര നൂറ്റാണ്ടിനു മുൻപ് ഒരു ദേവാലയം സ്ഥാപിതമായി. പ്രസ്തുത ദൈവാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ അതിന്റെ ചരിത്രത്തിലേയ്ക്ക് ഒന്നെത്തിനോക്കുന്നത്‌ ഉചിതമായിരിക്കുമല്ലോ. 

വന്യമൃഗങ്ങളുടെ വിഹാരരംഗമായിരുന്ന വനപ്രദേശമായിരുന്നു ഒരു കാലത്ത് ചെങ്ങളം എന്ന കാര്യം ഒരു പക്ഷെ ഇന്നത്തെ തലമുറയിൽപ്പെട്ട പലരും അറിഞ്ഞിട്ടുണ്ടാവില്ല. യാത്രാസൗകര്യം അന്ന് തുലോം വിരളമായിരുന്നെന്നു പറയേണ്ടതില്ലല്ലോ. നല്ല നടപ്പാതകൾ തന്നെ വെട്ടിത്തുറന്നിട്ട് കാലം അധികം കഴിഞ്ഞിട്ടില്ല. ത്യാഗ മനസ്ഥിതിയും സേവന സന്നദ്ധതയും ഉത്സാഹവും ദൈവവിശ്വാസവുമുള്ള ഒരു ജനതതിക്ക് ഐശ്വര്യം താനേ കൈവന്നുകൊള്ളും എന്നതിന് ഒരു ഉദാഹരണമാണ് ഇന്നും വളർന്നു കൊണ്ടിരിക്കുന്ന ചെങ്ങളം. 

അവിടെ ഇന്ന് വലുതും മനോഹരവുമായ ഒരു കത്തോലിക്ക ദൈവാലയമുണ്ട്. കിന്റർഗാർട്ടൻ മുതൽ സെക്കണ്ടറി സ്കൂൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പോസ്റ്റ്‌ ഓഫീസ്, ചെറിയ പബ്ലിക് മാർക്കറ്റ്, കോ. ഓപ്പറേറ്റീവ് ബാങ്ക്, പബ്ലിക് ലൈബ്രറി തുടങ്ങിയ സ്ഥാപനങ്ങൾ ഇവിടുത്തെ ജനങ്ങളുടെ ത്യാഗത്തിന്റെയും അത്യധ്വാനത്തിന്റെയും ഫലങ്ങളാണെന്ന് മുഴുവൻ അഭിമാനത്തോടെ പറയുവാൻ കഴിയും. ഇളങ്ങുളം, എലിക്കുളം, പൈക, മീനച്ചിൽ, കാഞ്ഞിരമറ്റം, ആനിക്കാട്, ഇളമ്പള്ളി തുടങ്ങിയ സമീപ പ്രദേശങ്ങളിലേയ്ക്ക് മാത്രമല്ല മറ്റുള്ള സ്ഥലങ്ങളിലേയ്ക്ക് സാമാന്യം മെച്ചപ്പെട്ട റോഡുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. നിലവിൽ പൊൻകുന്നത്തുനിന്നും ചെങ്ങളം വഴി പോകുന്ന ബസ്സ്‌ സർവീസുകളും ഉണ്ട്.

ദേവാലയം സ്ഥാപിക്കുന്നതിന് ആലോചന നടത്തുന്നു. 

പരിശുദ്ധ പത്താം പീയുസ് മാർപ്പാപ്പ തിരുസഭയെ ഭരിക്കുന്ന കാലം. അഭിവന്ദ്യ മാർ തോമസ്‌ കുര്യാളശ്ശേരിയായിരുന്നു ചങ്ങനാശ്ശേരി രൂപതയുടെ മെത്രാൻ. തിരുവിതാംകൂർ രാജ്യത്തിന്റെ ഭരണാധിപൻ ശ്രീമൂലം തിരുനാൾ മഹാരാജാവും. ആയിടയ്ക്ക്, കൃത്യമായി പറഞ്ഞാൽ 1912- ൽ, ചെങ്ങളം നിവാസികളായ ഏതാനും പേർക്ക് തങ്ങളുടെ പ്രദേശത്തു ഒരു കുരിശു പള്ളി സ്ഥാപിച്ചു കിട്ടിയാൽ കൊള്ളാമെന്ന് ആഗ്രഹം തോന്നി. അന്ന് ഈ പ്രദേശത്തുള്ളവർ ആനിക്കാട്ടു പള്ളി ഇടവകക്കാരായിരുന്നു. അവരിൽ വലിയ പറമ്പിൽ കരോട്ട് വർക്കി പോത്തൻ, തച്ചപറമ്പത്ത് അവിരാ മാത്യു എന്നിവരായിരുന്നു കുരിശു പള്ളി സ്ഥാപിക്കുന്നതിന് വേണ്ടി മുൻകൈ എടുത്തു പ്രവർത്തിച്ചത്. 

പ്രാരംഭമായിട്ടുള്ള കാര്യങ്ങൾ നറുക്കിട്ടാണ് തീരുമാനിച്ചത്. സ്ഥാപിക്കുന്ന കുരിശ് കാഞ്ഞിരത്തടികൊണ്ട് നിർമ്മിച്ചതാവണമെന്നും കുരിശുപള്ളി വി. അന്തോനീസിന്റെ നാമത്തിലായിരിക്കണമെന്നും തീരുമാനമെടുത്തത് അപ്രകാരമാണ്. അന്ന് ആനിക്കാട്ട് പള്ളി വികാരിയായിരുന്ന ഫാ. ജോസഫ് കൊച്ചയ്യങ്കനാലിനെ ഈ വിവരങ്ങൾ അറിയിച്ചപ്പോൾ അദ്ദേഹം സസന്തോഷം വേണ്ട പ്രോത്സാഹനങ്ങൾ നല്കി. പദ്ധതിക്ക് ബ. വികാരിയുടെ അംഗീകാരം ലഭിച്ചു കഴിഞ്ഞപ്പോൾ, പള്ളി സ്ഥാപിക്കുന്നതിനുള്ള സ്ഥലം ഉണ്ടാക്കുന്നതിനെപ്പറ്റിയായി ആലോചന. ആവശ്യമായ സ്ഥലം ദാനം ചെയ്യാമെന്ന് തച്ചപറമ്പത്ത് അവിരാ മാത്യു സമ്മതിച്ചതോടുകൂടി ആ പ്രശ്നം അവസാനിച്ചു. 

ആദ്യത്തെ അത്ഭുതം. 

ആയിടയ്ക്ക് തച്ചപറമ്പത്ത് അവിരാ മാത്യുവിന് പണി പിടിപെടുകയും രോഗി ആശങ്കാജനകമായ നിലയിലെത്തിച്ചേരുകയും ചെയ്തു. രോഗവിമുക്തി അസാദ്ധ്യമെന്നു പല വൈദ്യന്മാരും വിധിയെഴുതി. തന്റെ ഉറ്റ സ്നേഹിതന്റെ രോഗവിവരമറിഞ്ഞു വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ രോഗിയെ സന്ദർശിക്കുകയും രോഗിയുടെ നെറ്റിയിൽ കുരിശു വരച്ചുകൊണ്ട് രോഗശാന്തിക്കായി വി. അന്തോനീസിനോട് മനമുരുകി പ്രാർത്ഥിക്കുകയും ചെയ്തു. രോഗം പെട്ടെന്ന് ശാന്തമായി. താമസംവിനാ രോഗിക്ക് പൂർണ്ണ സൗഖ്യം കിട്ടുകയും ചെയ്തു. വിശുദ്ധ അന്തോനീസിന്റെ അത്ഭുതം നിമിത്തമാണ് അപ്രകാരം രോഗശാന്തി ലഭിച്ചതെന്നാണ് എല്ലാവരുടെയും വിശ്വാസം. പിൽക്കാലത്ത് ചെങ്ങളത്തു സംഭവിപ്പാനിരുന്ന അത്ഭുത പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അങ്ങനെ ആരംഭത്തിലെ നിർവഹിക്കപ്പെട്ടു എന്ന് പറയാം.

രോഗശാന്തി ലഭിച്ച ശേഷം കുരിശുപള്ളിക്ക് ആവശ്യമായ സ്ഥലം ശ്രീ അവിരാ മാത്യു തന്റെ മുൻ വാഗ്ദാനമനുസരിച്ച് ആനിക്കാട്ടു പള്ളിക്ക് തീറെഴുതി കൊടുത്തു. തന്റെ കുടുംബത്തിനു വേണ്ടി ആണ്ടിൽ രണ്ടു കുർബാന ചൊല്ലണം എന്ന വ്യവസ്ഥയിലാണ് സ്ഥലം ദാനം ചെയ്തത്. പ്രസ്തുത വ്യവസ്ഥ രൂപതാധികാരി അംഗീകരിക്കുകയും ചെയ്തു.

പള്ളിക്ക് അനുവാദം വാങ്ങുന്നു.

ചെങ്ങളത്തു ഒരു കുരിശുപള്ളി സ്ഥാപിക്കുന്നതിനുള്ള അനുവാദത്തിനുവേണ്ടി സ്ഥലവാസികൾ ഒപ്പിട്ട ഒരു അപേക്ഷ അന്നത്തെ രൂപതാധികാരിയായ മാർ തോമസ്‌ കുര്യാളശ്ശേറിയുടെ പക്കൽ സമർപ്പിക്കപ്പെട്ടു. അദ്ദേഹം അപേക്ഷ സ്വീകരിക്കുകയും അതിനുവേണ്ട അനുവാദം നൽകുകയും ചെയ്തു. എന്നാൽ ഗവണ്‍മെന്റിൽ നിന്നുകൂടി വേണ്ട അനുവാദം വാങ്ങിക്കൊള്ളണമെന്നു അദ്ദേഹം കല്പനയിൽ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. അതനുസരിച്ച് ഗവണ്‍മെന്റിലും അപേക്ഷ സമർപ്പിച്ചു. 

ചെങ്ങളം പള്ളി ഡൈനാമിറ്റ് വച്ചു തകർത്തു.
അന്നത്തെ നിയമം അനുസരിച്ച് പുതിയ ദേവാലയം തുടങ്ങുന്നതിനു കരക്കാരുടെയും മുറിക്കാരുടെയും സമ്മതം ആവശ്യമായിരുന്നു. കരക്കാരുടെ പ്രതിനിധിയായി ഒറ്റപ്ലാക്കൽ പരമേശ്വര പണിക്കരും മുറിക്കാരുടെ പ്രതിനിധി ആയി ഒരീഴവനായ മാക്കൽ കേളനും ഗവണ്‍മെന്റിൽ നിന്നുള്ള അന്വേഷണ കമ്മീഷന്റെ മുമ്പിൽ അനുകൂലമായ മൊഴി കൊടുത്തു. താമസിയാതെ ആവശ്യമായ അനുവാദം ഗവണ്‍മെന്റിൽ നിന്ന് ലഭിക്കുകയും ചെയ്തു. 

ഗവണ്‍മെന്റു ഉദ്യോഗസ്ഥന്മാരെ സമീപിക്കുന്നതിനും കാര്യങ്ങൾ നേടുന്നതിനും മറ്റും അന്ന് ആനിക്കാട്ട് പള്ളി വക സ്കൂളിൽ ഒരദ്ധ്യാപകനായിരുന്ന പള്ളം സ്വദേശി ശ്രീ രാമൻപിള്ള അവർകൾ ചെയ്തിട്ടുള്ള സഹായങ്ങളെ കൃതജ്ഞതാപൂർവ്വം അനുസ്മരിക്കട്ടെ. വിവിധ അനുവാദങ്ങൾ വാങ്ങുന്നതിനും മറ്റുമായി അന്ന് ഏതാണ്ട് എഴുപതോളം രൂപ ചെലവായിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുന്നതിനും മറ്റും മുൻകൈ എടുത്തു പ്രവർത്തിച്ച രണ്ടു മൂന്നുപേർ സ്വന്തം കൈയ്യിൽ നിന്നാണ് അന്നത്തെ നിലയ്ക്ക് ഒട്ടും നിസ്സാരമല്ലാത്ത ഈ ചെലവുകൾ നിർവഹിച്ചതെന്ന യാഥാർത്ഥ്യവും കൃതജ്ഞതാപൂർവ്വം സ്മരിക്കേണ്ടതാണ്.

പള്ളി ആരംഭിക്കുന്നു: തറക്കല്ലിടീൽ.

പള്ളിപണിക്ക് ആവശ്യമായ അനുവാദങ്ങളെല്ലാം സമ്പാദിച്ചശേഷം 1913 ഒക്ടോബറിലെ ആദ്യ ചൊവ്വാഴ്ച പുതിയ പള്ളിക്ക് തറക്കല്ലിട്ടു. അവിടെ സ്ഥാപിക്കുന്നതിന് തയ്യാറാക്കിയ കുരിശ് വലിയപറമ്പിൽ വർക്കി പോത്തൻ സ്വന്തം കൈകൊണ്ടു നിർമ്മിച്ചതായിരുന്നു. പ്രസ്തുത കുരിശ് ആനിക്കാട്ടു പള്ളിയിൽ വെഞ്ചരിക്കുകയും ആഘോഷമായി ചെങ്ങളത്തേയ്ക്ക് കൊണ്ടുപോരുകയും ചെയ്തു.

ആനിക്കാട്ടു പള്ളിയുടെ അന്നത്തെ വികാരി ഫാ. പീലിപ്പോസ് പെരുമ്പഴ പുതിയ പള്ളിയുടെ ശിലാസ്ഥാപന കർമ്മം നിർവഹിച്ചു. തദവസരത്തിൽ ഫാ. ജോസഫ് കൊച്ചയ്യങ്കനാൽ വി. അന്തോനീസിന്റെ അത്ഭുത പ്രവർത്തനങ്ങളെ ആസ്പദമാക്കി ഒരു പ്രസംഗം ചെയ്യുകയും താൻതന്നെ സംഭാവന ചെയ്ത വിശുദ്ധ അന്തോനീസിന്റെ ഒരു രൂപം അവിടെ പ്രതിഷ്ടിക്കുകയും ചെയ്തു.

ഒരു തുലാത്തോളം തൂക്കം വരുന്ന ഒരു മണിയും മൂന്നു കതിനാക്കുറ്റികളും ആനിക്കാട്ടു പള്ളിയിൽനിന്നും, ഒൻപത് തിരിയുള്ള ഒരു ഓട്ടു വിളക്ക് വലിയപറമ്പിൽ ചാക്കോ പോത്തനിൽ നിന്നും അന്ന് പള്ളിക്ക് സംഭാവന ലഭിച്ചുവെന്നത് പ്രത്യേകം പ്രസ്താവ്യമാണ്. കൂടാതെ അന്നത്തെ ചെലവുകൾക്കായി ഏതാണ്ട് എഴുപതു രൂപയും പന്ത്രണ്ടു പറ അരിയും കൊടുക്കുന്നതിനു മൂന്നു നാലുപേർ തയ്യാറായി എന്നതും വിസ്മരിക്കാവുന്നതല്ല.

കുരിശുപള്ളിയുടെ കാര്യങ്ങൾ അന്വേഷിക്കുന്നതിനു വലിയപറമ്പിൽ വർക്കി പോത്തൻ, തച്ച പറമ്പത്ത് അവിരാ മാത്യു, തുടങ്ങി ഏതാനും പേരെ ആനിക്കാട്ടു പള്ളിയുടെ ബ. വികാരിയച്ചൻ നിയമിച്ചു. അവരുടെയും മറ്റു പലരുടെയും പരിശ്രമത്തിന്റെ ഫലമായി പള്ളിമേട, കുശിനി, കിണർ മുതലായവ താമസിയാതെ ഉണ്ടാക്കുവാൻ കഴിഞ്ഞു. 

തിരുനാൾ ആഘോഷങ്ങൾ .


 തിരുനാൾ ആഘോഷിക്കുന്നതിനെപ്പറ്റിയായി പിന്നീടുള്ള ആലോചന. കല്ലിട്ട തിരുന്നാൾ പിരിവെടുത്തു നടത്തണമെന്നും പ്രസിദേന്തിയായി ഒരാളെ കുറിയിട്ട് തിരഞ്ഞെടുക്കണമെന്നും ഏതാനും പേർകൂടി തീരുമാനിച്ചു. മേലധികാരികളുടെ അനുവാദത്തിനു അപേക്ഷിച്ചതിൽ, പള്ളിക്ക് കല്ലിട്ട ദിവസവും വി.അന്തോനീസിന്റെ തിരുന്നാൾ ദിവസമായ ജൂണ്‍ 13-)0 തിയതിയും കുരിശുപള്ളിയിൽ ദിവ്യബലി അർപ്പിക്കുന്നതിനും ആ ദിവസങ്ങൾ തിരുന്നാളായി ആഘോഷിക്കുന്നതിനും അനുവാദം ലഭിച്ചു. 

ഷെഡ്‌ നേരത്തെതന്നെ നിർമ്മിച്ചിരുന്നതിനാൽ മദ്ബഹായും അൾത്താരയും മറ്റും മാത്രമേ ഉടനെതന്നെ ഉണ്ടാക്കേണ്ട ആവശ്യം നേരിട്ടുള്ളൂ. ചെങ്ങളത്ത് ഒരു പള്ളി പണിയുന്ന ഏറെ ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തു  പ്രവർത്തിച്ച ആദ്യകാല ട്രസ്ടിമാർ ചെയ്ത മഹത്തായ സേവനം എടുത്തു പറയേണ്ട ചരിത്ര യാഥാർത്ഥ്യങ്ങളാണ്. മേൽപ്പറഞ്ഞ കാര്യങ്ങൾക്കും മറ്റുമായി പണിയെടുക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ളവരിൽ ചിലരാണ് താഴെപ്പറയുന്നവർ. വലിയപറമ്പിൽ കരോട്ട് വർക്കി പോത്തൻ,  പോത്തൻ അന്തോനി കുറ്റിക്കാട്ട്, തൊമ്മൻ മാത്യൂ മൈലാടിയിൽ, മത്തായി മത്തായി പതിയിൽ, തച്ചപറമ്പത്തു അവിരാ മാത്യു, വലിയപറമ്പിൽ ചാക്കോ മാത്യു, തോട്ടുപുറത്ത് ചാക്കോ കുര്യാക്കോസ്, തോട്ടുപുറത്ത് ചാക്കോ ജോസഫ്, തച്ചപറമ്പത്ത് ഐപ്പ് അവിര, കണികതോട്ട് തൊമ്മൻ തൊമ്മൻ, തുടങ്ങിയവർ. ശ്രീ പോത്തൻ അന്തോനി കുറ്റിക്കാട്ട് പള്ളിപണിയുടെ ഘട്ടത്തിൽ പലതവണ ട്രസ്ടിയായി പ്രവർത്തിച്ചിരുന്നു. അതുപോലെതന്നെ കൊഴുവനാൽ പള്ളി ഇടവകക്കാരനായ താമരശ്ശേരിൽ മാത്യു ആശാൻ ചെയ്തിട്ടുള്ള സഹായങ്ങൾ ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കുകയില്ല. 

ആദ്യതിരുന്നാൾ, പ്രസിദേന്തി, മാത്തൂ മേസ്തിരി.

തോട്ടുപുറത്ത് മാത്യു ചാക്കോ ആയിരുന്നു ആദ്യത്തെ തിരുന്നാളിന്റെ പ്രസിദേന്തി. 1914 ഒക്ടോബറിലെ ആദ്യ ചൊവ്വാഴ്ചയാണ് അത് ആഘോഷിക്കപ്പെട്ടത്‌. അന്ന് തിരുനാൾ കുർബാന അർപ്പിച്ചത് ഫാ. തോമസ്‌ കൊച്ചയ്യങ്കനാൽ ആയിരുന്നു. വിശുദ്ധ അന്തോനീസിന്റെ ഒരു കൊത്തുരൂപം അന്നേ ദിവസം ആലുങ്കൽത്താഴെ മാണി മാണി എന്നയാൾ പള്ളിക്ക് സംഭാവന ചെയ്തു. കാഞ്ഞിരമറ്റം പള്ളി ഇടവകക്കാരനായ ചേലയ്ക്കൽ മാത്തൂ മേസ്തിരിയാണ് പ്രസ്തുത കൊത്തുരൂപത്തിന്റെ നിർമ്മാതാവ്. പള്ളിക്ക് കല്ലിട്ട അന്ന് മുതൽ മാസം തോറും ആദ്യ ചൊവ്വാഴ്ച്ചകളിൽ വി. അന്തോനീസിനോടുള്ള പ്രാർത്ഥനയും മറ്റു നേർച്ചകളും മുടക്കം കൂടാതെ നടത്തി വരുന്നു.

ചങ്ങനാശ്ശേരിയുടെ മെത്രാൻ മാർ തോമസ്‌ കുര്യാളശ്ശേരി 1917 ഫെബ്രു. 17-ന് ചെങ്ങളം പള്ളി സന്ദർശിച്ചു. അക്കൊല്ലം തന്നെ ഏപ്രിൽ മാസത്തിൽ പള്ളിയിൽ ഒരു സ്ഥിരം വൈദികനെ നിയമിച്ചുകൊണ്ട് കല്പനയുമുണ്ടായി. കൊഴുവനാൽ പള്ളി ഇടവകക്കാരനായ ഫാ. മാത്യു മണിയങ്ങാട്ടാണ് ആദ്യമായി ഈ പള്ളിയിലേയ്ക്ക് വികാരിയായി നിയമിതനായത്. അങ്ങനെ സ്ഥിരം വൈദികനെ കിട്ടുന്നതിനു വേണ്ടിയുള്ള പരിശ്രമങ്ങൾ നാല് കൊല്ലങ്ങൾക്ക് ശേഷം സഫലമായി. / -

(തുടരും - ധ്രുവദീപ്തി)

-------------------------------------------------------------------------------------------------------------------------------------
Visit 

 Dhruwadeepti.blogspot.com

for up-to-dates and FW. link 

Send Article, comments and write ups to : george.kuttikattu@t-online.de
  DHRUWADEEPTI ONLINE LITERATURE. 
Published from Heidelberg, Germany, 
in accordance with the European charter on freedom of opinion and press. DISCLAIMER: Articles published in this online magazine are exclusively the views of the authors. Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."
            george.kuttikattu@yahoo.com