Samstag, 24. Oktober 2020

ധ്രുവദീപ്തി.// Crimes // മനുഷ്യാവകാശങ്ങളെ കണ്ണുമടച്ചു നിഷേധിക്കുന്ന ഇന്ത്യാ മഹാരാജ്യം. George Kuttikattu


 മനുഷ്യാവകാശങ്ങളെ കണ്ണുമടച്ചു നിഷേധിക്കുന്ന ഇന്ത്യാ മഹാരാജ്യം.

George Kuttikattu 

 

        ഇന്ത്യയിൽ ഇക്കാലത്തു വീണ്ടും വീണ്ടും നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ ബലാത്സംഗങ്ങളും, അതിനു പിന്നാലെ ഇരകളായിത്തീരുന്ന സ്ത്രീകളെയും, പെൺകുട്ടികളെയും കൊലചെയ്യുന്നതും ലോകമാകെ ഞെട്ടിപ്പിച്ചിരിക്കുന്ന നിത്യസംഭവമാ യിത്തീരുന്നു. എന്നാൽ ഇന്ത്യൻ സർ ക്കാർ ഇത്തരം പുതിയ വാർത്തകളെ നിഷേധിക്കുകയും, ഇവയെല്ലാം അന്തർദ്ദേശീയ സംഘത്തിന്റെ ഗൂഡാലോചയുടെ വമ്പൻ നടപടികളാണെന്നു മാണ് ഇന്ത്യൻ സർക്കാർ പരസ്യമായി തുറന്ന് മാദ്ധ്യമങ്ങളിലൂടെ അവയെപ്പറ്റി ആരോപിക്കുന്നത്. അതോടൊപ്പം സംഭവങ്ങൾ സർക്കാർ മൂടിവയ്ക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഇന്ന് ഇന്ത്യയിൽ സ്ത്രീകളുടെയും കുട്ടികളുടെയും നേർക്ക് നടക്കുന്ന ലൈംഗിക ആക്രമണങ്ങൾക്കെതിരെ ശക്തമായ എല്ലാവിധ നടപടികളും ചെയ്യണമെന്ന് വിവിധ രാഷ്ട്രീയ, നീതി ന്യായ നേതൃത്വങ്ങളോട് ജനങ്ങൾ ആവശ്യപ്പെട്ടിട്ടും രാഷ്ട്രീയക്കാർ ഇത്തരം ക്രൂരകൊലപാതകങ്ങളെ  ആരും ഒട്ടു കണ്ടതുമില്ല, കേട്ടതുമില്ലെന്ന മട്ടിൽ തള്ളിക്കളയുന്നു. ഏറ്റവും ഒടുവിൽ നടന്ന ബലാത്സംഗ കൊലപാതകം വീണ്ടും ഉത്തരപ്രദേശിലെ ഫിറോസാബാദിലാണ്. ബലാത്സംഗശ്രമത്തെ തടഞ്ഞ പെൺകുട്ടിയെ കുറെ ചെറുപ്പക്കാർ വെടിവച്ചു കൊല്ലുകയായിരുന്നു.

ഇന്ത്യയിൽ ആളിക്കത്തുന്ന വംശീയതയും, പ്രത്യേകമായി ദളിത് വംശജരുടെ നേരെ നടക്കുന്ന ആക്രമണവും, ഇന്ത്യയിലെ അധികൃതരുടെ അവഗണനയും, നിത്യാനുഭവങ്ങളാണ്. ദൈനംദിന ക്രിമിനൽകുറ്റകൃത്യങ്ങളെ കർശനമായി നിരോധിക്കുന്ന കാര്യത്തിൽ ഇന്ത്യൻ സർക്കാരിന് ഒരു താൽപ്പര്യവുമില്ല എന്ന വാസ്തവം ലോകം മുഴുവൻ സംസാരവിഷയമാണ്. ഇന്ത്യയിലെ വംശീയതയ്ക്ക് വളമിടുന്ന വരാൻപോകുന്ന പൗരത്വ ഭേദഗതി നിയമം വഴി ഭരണകൂടവും ഈ വംശീയതയ്ക്ക് ശക്തി വർദ്ധിപ്പിക്കും. അന്തർദ്ദേശീയ മാദ്ധ്യമങ്ങളിൽ എന്നും ഇപ്പോഴും പൊതുജനശ്രദ്ധയിൽ വരുത്തുന്ന വാർത്തകൾ ഭീകരമാണ്. ദളിത വംശവിഭാഗം ജനങ്ങൾ അവരുടെ മൗലീക അവകാശങ്ങൾക്ക് വേണ്ടി നിത്യം പോരാടുമ്പോൾ അവർക്കെതിരെ കൂടുതൽ മോശമായി പെരുമാറുന്നു. ഇന്ന് ഇന്ത്യയിലെ ദളിതുകളിലെ അംഗങ്ങൾ എല്ലാവരും ഇന്നും"തൊട്ടുകൂടാത്തവർ" ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. സർക്കാരും വിവേചനം കാണിക്കുന്നുണ്ട്. അവർഉപദ്രവിക്കപ്പെടുകയും വീണ്ടും വീണ്ടും കൊല്ലപ്പെടുകയും ചെയ്യുന്നു. വിദേശജേര്ണലിസ്റ്റുകൾ അക്രമങ്ങളിൽനിന്നും രക്ഷപെട്ട ഇന്ത്യയിലെ ദളിത് കുടുംബാംഗങ്ങളെകണ്ടു സംസാരിച്ചശേഷം നൽകിയ ചില കാര്യങ്ങളാണ് പത്രങ്ങളിൽ വന്ന പുതിയവാർത്തകൾ. 

ഒരു വടക്കേഇന്ത്യൻ ഗ്രാമത്തിൽ നടന്ന ക്രൂരതയെപ്പറ്റി പറയാം. ഒരു ചെറിയ ഗ്രാമത്തിൽ ഭാര്യയേയും ഭർത്താവിനെയും ആ ഗ്രാമത്തിലെ ചില ആളുകൾ കൂട്ടമായി ആക്രമിച്ചു. ദളിതവംശജരായ അവർക്കെതിരെ വന്ന പുരുഷന്മാർ അവരിരുവരെയും അവരുടെവീട്ടിൽനിന്നും വലിച്ചിഴച്ചു ഭർത്താവിനെ ഇരുമ്പ് വടികൊണ്ടടിച്ചു കൊന്നു. ഭാര്യയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അവരുടെ സമൂഹത്തിലെ തലവനായിരുന്ന ആളിന്റെ മകനെ ഓടിച്ചിട്ട് പിടിച്ചുകെട്ടി മരത്തിൽ കെട്ടിത്തൂക്കി കൊലചെയ്തു. വികൃതമാക്കപ്പെട്ട ഒരു മൃതദേഹമാണ്  പിതാവിന് കാണുവാൻ കഴിഞ്ഞത്. ഉയർന്ന ജാതിയിൽപ്പെട്ട പെൺകുട്ടിയോട് സംസാരിച്ചുവെന്ന് ആരോപിച്ചാണ് ആ ചെറുപ്പക്കാരനെ കൊന്നുകളഞ്ഞത്. അതുപോലെ തന്നെ, മറ്റൊരു മദ്ധ്യവയസ്കനെയും ഒരുകൂട്ടം ആളുകൾ മഴുവും, ഇരുമ്പ് ബാറുകളും വടികളുംകൊണ്ടാണ് ഭീകരമായി ആക്രമിച്ചത്. അയാളെ ആശുപത്രിയിൽ ആക്കി. കാലുകളും കൈയും മുറിച്ചുകളയേണ്ട ഓപ്പറേഷൻ വേണ്ടിവന്നു. തന്റെ മകളെ ബലാത്സംഗം ചെയ്തതിനു നീതി ആവശ്യപ്പെട്ടതിന് മാത്രമാണ് അയാൾ ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിൻറെ അതെ ഗ്രാമത്തിൽ ഉള്ള ആളുകൾ ആണ് കുറ്റവാളികൾ. അനവധി പേർ കുറ്റകൃത്യത്തിൽ പങ്ക് ചേർന്നുവെന്നാണ് പുതിയ വാർത്ത. 

ഇക്കഴിഞ്ഞ സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഒരു വയലിൽ ഒരു പത്തൊൻപത്കാരിയെ നാലുപേർചേർന്ന് ബലാത്സംഗം ചെയ്തു. യുവതിയെ കണ്ടെത്തിയപ്പോൾ രക്തക്കു ളത്തിൽ എന്നപോലെയാണ് യുവതി രക്തത്തിൽ കുളിച്ചു കിടന്നത് എന്ന വാർത്ത ജനങ്ങളെ ഞെട്ടിച്ചു. അവളുടെ നട്ടെല്ല് തകർത്തു, നാവ് മുറിച്ചുകളഞ്ഞി രുന്നു, രണ്ടാഴ്ചയോളം ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും ഒക്ടോബർ ആദ്യം അവൾ മരണപ്പെട്ടു. ഈ കുറ്റകൃത്യം 2012 ൽ നടന്ന സമാനമായ, ഭീകരമായ ഒരു കേസ് കാര്യം നമ്മുടെ ഓർമ്മയിലേക്ക് തിരിച്ചു കൊണ്ടുവരികയാണ്. അധികനാൾ കഴിഞ്ഞില്ല. ഡൽഹിയിൽ കുറെ പുരുഷകുറ്റവാളികൾ 25വയസ്സുള്ള ഒരു ഫിസിയോ തെറാപ്പിസ്റ്റിനെ ഒരു ബസ്സിലേക്ക് വലിച്ചിഴച്ചു കയറ്റി പീഡനം ചെയ്തു. ഈ കേസ് ഇന്ത്യയിൽ വലിയൊരു ബഹുജന പ്രതിഷേധത്തിന് കാരണമായതായി ലോകമെമ്പാടുമുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ കേസ് സംബന്ധിച്ച ചില രാഷ്ട്രീയ തരംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇത് സംഭവിക്കുമ്പോൾ ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷത്ത്‌ ഇരിക്കുകയായിരുന്നു. രാജ്യത്തെ സ്ത്രീകളുടെ സൂരക്ഷ ഉറപ്പിക്കുവാൻ അന്ന് ഭരണകക്ഷിയായിരുന്ന കോൺഗ്രസ്സ് പാർട്ടി വേണ്ടത്ര ശ്രമിച്ചില്ലെന്നു നരേന്ദ്ര മോഡി ആരോപിച്ചിരുന്നതാണ്. അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോഴുടനെ സ്ത്രീയുടെ കാര്യത്തിൽ ആവശ്യമായത് നടപ്പിൽ വരുത്തണമെന്നും മോഡി ഓരോ ഇന്ത്യാക്കാരനോടും അഭ്യർത്ഥിച്ചിരുന്നു.  

അതുപക്ഷേ ഇന്നത്തെ നില എപ്രകാരമാണെന്ന് ലോകം മുഴുവനുമുള്ള എല്ലാ ജനങ്ങളും  ചോദിക്കുന്നു. അടുത്ത കാലത്തു നടന്ന പീഡനകഥകളെക്കുറിച്ചു ഉടൻ അന്വേഷണം നടത്താൻ പ്ലാനിട്ട കോൺഗ്രസ് നേതാക്കൾ ആയ പ്രിയങ്ക ഗാന്ധിയ്ക്കും  രാഹുൽ ഗാന്ധിക്കും സർക്കാരിന്റെ ശക്തമായ പ്രതിരോധം ഏൽക്കേണ്ടിവന്നു. ഒടുവിൽ നടന്ന അറസ്റ്റിനും നീണ്ട ചർച്ചകൾക്കും ശേഷം മാത്രമാണ് ഇരകളായവരുടെ ഗ്രാമം തന്നെ അവർക്ക് സന്ദർശിക്കാൻ പോലും ഇരുവരെയും അനുവദിച്ചത്. എങ്കിലും വിമർശകർ ഇപ്പോഴും അവരിരുവരെ ശകാരിക്കുകയാണ്. പ്രിയങ്കാ ഗാന്ധി പീഡനം അനുഭവിച്ചവരെയും, അപ്പോൾ മരിച്ചവരുടെ അമ്മയെയും സ്വന്തക്കാരെയും ആശ്വസിപ്പിക്കാൻ ആലിംഗനം ചെയ്യുന്ന ഫോട്ടോ യൂറോപ്യൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. പ്രിയങ്ക ഗാന്ധി മരിച്ചയാളിന്റെ അമ്മയെ എപ്രകാരം  ആശ്വസിപ്പിക്കുന്നവെന്ന   ഫോട്ടോകൾ
ഹൃദയസ്പർശിയായ നിമിഷവും തികച്ചും ജനങ്ങൾക്ക് പരസ്പരം ആശ്വാസം നൽകുന്നതായിരുന്നു. അതേസമയം സർക്കാർപക്ഷത്തെ പ്രതിരോധം അന്ന് പ്രിയങ്കയുടെയും രാഹുലിന്റെയും പ്രതിരോധം തകർക്കാനുള്ള വമ്പൻശക്തി ഉപയോഗിക്കുന്നതുമായിരുന്നു. ഏറ്റവും കൂടുതലായി ഉത്തർപ്രദേശ് സംസ്ഥാനം.വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി പ്രതിപക്ഷം നടത്തുന്നതായ പ്രതിരോധപ്രവർത്തനം നരേന്ദ്രമോദിയുടെ പ്രശസ്തിക്ക് ഭീഷണിയാകുമെന്ന് മനസ്സിലാക്കി. പോലീസ് ഉദ്യോഗസ്ഥരും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധി യും ആയിട്ടുള്ള ഏറ്റുമുട്ടലിൽ ഇരുപക്ഷക്കാർക്കും പരിക്കേറ്റിരുന്നു.

ഗാന്ധിമാർക്കെതിരെ ബി. ജെ. പി. പാർട്ടിയുടെ പ്രത്യാക്രമണം നടത്തിയിട്ടു അധികനാളായില്ല. ഉത്തര്പ്രദേശിലെ പീഡനകഥകൾക്കെതിരെ നടത്തപ്പെട്ട സമരങ്ങളുടെ ചിത്രങ്ങൾ വിലകുറഞ്ഞ ആരോപണമെന്നാണ് വിശേഷണം ഉടൻ നടത്തിയ   സർക്കാർ വിഭാഗം പരസ്യങ്ങൾ ചെയ്തത്. എന്തുകൊണ്ടാണ് രണ്ടു ഗാന്ധികൾ ഇന്ത്യയിൽ നടക്കുന്ന ബലാത്സംഗകുറ്റകൃത്യങ്ങൾക്കെതിരെ പ്രത്യേക ശ്രദ്ധ ചെലുത്തിയത്? ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിത്യവും നടക്കുന്ന കുറ്റകൃത്യങ്ങളെല്ലാം പ്രതിപക്ഷം കുറ്റകൃത്യമായി കണ്ടിരുന്നു. എന്നാൽ ഈ ബാലാൽസംഗങ്ങളൊന്നും ഇന്ത്യയിൽ ഒരിടത്തും നടന്നിട്ടില്ലെന്ന് വിദേശ മാദ്ധ്യമപ്രവർത്തകരെ ബോദ്ധ്യപ്പെടുത്താൻ ഉത്തര്പ്രദേശ് സർക്കാർ പ്രത്യേക പബ്ലിക് റിലേഷൻ ഏജൻസിയെ നിയമിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആകട്ടെ അതുസംബന്ധിച്ചു ട്വീറ്റ് ചെയ്തു.

അതിപ്രകാരമാണ്: "ഞങ്ങളുടെ പ്രതിപക്ഷ എതിരാളികൾ ഞങ്ങൾക്കെതിരെ ഗൂഡാലോചന നടത്തി. ജാതികൾ തമ്മിൽ ഉള്ള അക്രമ കലാപത്തിന് ആക്കം കൂട്ടാൻ പ്രതിപക്ഷം ആഗ്രഹിക്കുന്നു. ഈ പ്രവർത്തകർക്ക് വിദേശത്തുനിന്നും പണം ലഭിച്ചതായി സൂചനയുണ്ട്".ഇതിന് പുറമെ മറ്റൊരു ക്രൂരമായ ബലാത്സംഗ കേസ് ഇന്ത്യയെ പിടിച്ചുകുലുക്കി. ഒരു യുവതി മരിച്ചുവെന്ന് മാത്രമേ അതേ പ്പറ്റി ഔദ്യോഗിക പരസ്യമുണ്ടായത്. സംഭവത്തിനെതിരെ ഉടനെ തന്നെ സ്ത്രീകളുടെ എല്ലാവിധ   സുരക്ഷിതത്വം വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ ഭരണപക്ഷം ഈ മരണത്തെ വെറുമൊരു മരണമാക്കി ഇല്ലെന്നാക്കാൻ ശ്രമിച്ചു. കഴിഞ്ഞ കുറച്ചു മാസങ്ങളായി നരേന്ദ്ര മോദിയുടെ ബി. ജെ. പി യും ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗിയും വീണ്ടും വീണ്ടും ഉപയോഗിച്ച ഒരു തന്ത്രമാണ്, പ്രതിപക്ഷത്തിന്റെ എതീർപ്പുകളെ തുടച്ചു കളയുന്ന നിലപാടുകൾ. രാജ്യത്ത്- കാശ്മീരിൽ, ഉത്തരപ്രദേശിൽ, ദൽഹി നഗരത്തിൽ, എല്ലായിടത്തും നടമാടുന്ന ക്രൂരമായ പ്രവർത്തികളെ എല്ലാം വർഷത്തിന്റെ തുടക്കത്തിൽ നടന്ന വലിയ വിവാദമായത്തീർന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായി നടത്തപ്പെടുന്ന പ്രതിഷേധമോ, ആകട്ടെ, സർക്കാരിനെതിരെ ഉയർന്ന വിമർശനങ്ങൾ എല്ലാം കാറ്റിൽ പറത്തുവാനാണ് മോദി സർക്കാർ ശ്രമിച്ചത്. സർക്കാരിന്റെ നയത്തെ എതിർത്തവരെ രാജ്യദ്രോഹികളാക്കി അപകീർത്തിപ്പെടുത്തി. പ്രതിഷേധം നടത്തുന്നവരുടെ പിന്നിൽ പ്രതിപക്ഷമോ മറ്റുള്ള രാജ്യങ്ങളുടെ പിന്തുണയോ ഉണ്ടാകുമെന്ന ആരോപണം സർക്കാർ പക്ഷക്കാർ പരസ്യം നൽകി. സർക്കാർ നടപടി വെളിച്ചത്തുവന്നത് മാദ്ധ്യമങ്ങൾ അവയെല്ലാം പുറത്തുവിട്ടതോടെ മാത്രം ആയിരുന്നു. 

അതേസമയം ഇന്ത്യയിൽ നിത്യം സ്ത്രീകളുടെമേൽ ഉണ്ടാകുന്ന പീഡനങ്ങളും മരണവും പ്രത്യേകവിശദീകരണങ്ങളൊന്നുമില്ലാതെ ഏതോ ഒരു യുവതി മരിച്ചു എന്ന് മാത്രം വാർത്തകൾ നൽകി. ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഇടുക്കി ഡിസ്ട്രിക്റ്റിൽ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പെൺകുട്ടി അപമാനവും ജീവഭയവും കൊണ്ട് അത്മഹത്യ ചെയ്യാൻ സ്വയം തീകൊളുത്തി. നാട്ടുകാർ അവളെ ആശുപത്രിയിലാക്കിയിരിക്കുന്നു. അതുപോലെ, ഈയിടെ കേരളത്തിൽ പത്തനംതിട്ടയ്ക്ക് സമീപം പ്രായപൂർത്തിയാകാത്ത ഒരു ദളിത് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് പോലീസ് അറസ്റ്റുചെയ്ത സംഭവവും ഉണ്ടായി. ഇപ്പോൾ ഇന്ത്യ ഒട്ടാകെയും സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷയില്ലാത്ത രാജ്യമായിക്കൊണ്ടിരിക്കുന്നു. ഇതാണ് നരേന്ദ്രമോദിയുടെ ഭരണശൈലി. രാജ്യത്തെ ജനങ്ങൾക്ക് അവിടെ ജീവിതം ദുഷ്കരമാക്കുന്ന ഭരണം നടത്തിക്കൊണ്ടിരിക്കുന്നു. നിയമസുരക്ഷയോ ഇല്ല.!

   നിലവിൽ ജഡ്ജിയുടെ കസേര നീതിയുടെ യും ധാർമ്മികതയുടെയും ഒരു വിശ്വാസ ഇരിപ്പിടമാണോ?  രാജാവും ഭരണാധികാരി യും ജഡ്ജിയും നിത്യം നീതികേട്‌ പ്രവർ ത്തിക്കുന്ന ഇക്കാലത്തെ  രാഷ്ട്രീയക്കാരെ പ്പോലെയാണ്, ഇവരെ നമുക്ക് വിശ്വസിക്കാ നാവില്ല. രാഷ്ട്രീയക്കാർ രാഷ്ട്രീയക്കാരെ വിശ്വസിക്കുന്നില്ല. പരസ്പരം ചാവേറുകളു ടെയും ചാരവൃത്തിയുടെയും ഇരകളായി മാറുന്നു. ഇങ്ങനെയുള്ള യാഥാർത്ഥ്യം ശരി വയ്ക്കുന്ന അനേകം ഉദാഹരണങ്ങൾ കേരള രാഷ്ട്രീയത്തിൽ ഏറെ ചൂടുപിടിച്ച രാഷ്ട്രീയ സ്പോടനങ്ങൾക്ക് കാരണമാക്കി. അതാണ്‌, കഴിഞ്ഞ കേരള നിയമസഭയുടെ സമ്മേളന ഫലം വ്യക്തമാക്കിയതും. അതിന്റെ ദൂരവ്യാപകമായ മോശപ്പെട്ട പ്രതികരണം, കേരള രാഷ്ട്രീയ അന്തസ്സ്, രാഷ്ട്രീയ പാർട്ടികൾ പരസ്പരം തകർത്തുവെന്നതാണ്. ഈ ദാരുണ സംഭവം ലോകമെമ്പാടുമുള്ള ഇന്ത്യൻ ജനത മാത്രമല്ല മറ്റു വിദേശികൾവരെ കേരള രാഷ്ട്രീയക്കാരിൽ ചിലപ്പോൾ അർപ്പിക്കുന്ന കുറഞ്ഞതോതിലെങ്കിലും പറയാവുന്ന വിശാസത്തിലും പ്രതീക്ഷയിലും ഇടിവുണ്ടാക്കുവാൻ കാരണമാക്കി. ഇവരുടെ രാഷ്ട്രീയ ഇമേജു, നെഗറ്റീവ് മാനുഷികചിത്രം, അതായത്, കേരളത്തിലെ ആഭ്യന്തര രാഷ്ട്രീയത്തിൽ എങ്ങനെയായിരിക്കണം എങ്ങനെ അവരെല്ലാം പൊതുവേ മാറേണ്ടതെന്നുമുള്ള ബോധ്യം നഷ്ടപ്പെട്ടവരായി മനസ്സിലാക്കുവാൻ നമുക്ക് കഴിയുന്നുണ്ട്. 
 
കേരളത്തിൽ നിയമസുരക്ഷയോ, അതുപോലെ  ജനങ്ങൾക്ക്ള്ള അവകാശമോ സംരക്ഷിക്കപ്പെടുന്നില്ല. അവകാശങ്ങൾ ഉറപ്പാക്കാൻ കോടതികളിൽ നിന്നും സുരക്ഷയ്ക്കുവേണ്ടി ജനങ്ങൾ വക്കീലന്മാരുടെ പക്കലെത്തും. നിസ്സാരമോ ഏറെ ഗൗരവമായതോ ആയ കാര്യങ്ങൾക്ക് വേണ്ടി അവർ കുറഞ്ഞത് നാലഞ്ച് വർഷങ്ങൾ കേസിനുവേണ്ടി അനാവശ്യമായി ചെലവഴിക്കുന്നു. പരാതിക്കാർ കോടതികളിൽ വന്നെത്താനുള്ള ജഡ്ജിയുടെ അറിയിപ്പ് ലഭിക്കും. പരാതിക്കാർ കോടതിയിൽ വരുമ്പോഴാണറിയുന്നത് ,"കേസിന്റെ അവധി മുന്നോട്ടു മാറ്റി, വീണ്ടും അറിയിക്കാം" എന്ന ഗുമസ്തന്റെ അറിയിപ്പ്. പരാതിക്കാർ എക്കാലവും ഇപ്രകാരം ഇല്ലാത്ത പണവും ഉണ്ടാക്കി യാത്ര ചെയ്തു കോടതിയിലെത്തുമ്പോൾ ജഡ്ജിക്ക് സമയമില്ല. ഒന്നുകിൽ ജഡ്ജിക്ക് അവധിയാണ്, അഥവാ കേസുകളും അവധിക്കുവച്ചു എന്ന വിവരം മാത്രം അറിയും. വന്ന ജനങ്ങൾ നിരാശരായി തിരികെ ജഡ്ജിയെ മനസ്സിൽ ചീത്ത പറഞ്ഞുകൊണ്ട്  അവിടം വിട്ടുപോകും. എന്തിനാണ് ഇപ്രകാരം ജനങ്ങളെ ജഡ്ജിമാരും വക്കീലന്മാരും ഒത്തുചേർന്ന് ആകെ എല്ലാംകൊണ്ടും ബുദ്ധിമുട്ടിക്കുന്നത് ? ഓരോ വരവും വക്കീലന്മാർക്ക് കാശ് പോക്കറ്റിലാക്കാനുള്ള ഒരു അടവ് നയമാണത്‌. കോടതിയിലെ ജഡ്ജിക്കു സഹമനുഷ്യരുടെ മാനസിക നില അറിയണമെന്ന് താൽപ്പര്യമില്ലാത്ത തരം പ്രവർത്തിയാണല്ലോ, 
 
കേസിന്റെ അവധിക്ക് പരാതിക്കാരെ ഓരോ തവണയും കോടതിയിലേക്ക് വരാനുള്ള ഔദ്യോഗിക അറിയിപ്പ് എഴുതി അയക്കുന്നത് എന്തിനാണ്. ഇവർ അനാവശ്യമായി ജനങ്ങളെ ഓരോ കോടതിയുടെ വരാന്തയിൽ കൊണ്ടുവന്നു നിറുത്തുന്നത്? പരാതിക്കാർ ഓരോ തവണയും പണം മുടക്കി യാത്ര ചെയ്ത് ദൂരെയുള്ള കോടതിയിൽ എത്തണം. ഓരോ തവണയും കോടതി ഒദ്യോഗിക ഫീസാണെന്നു പറഞ്ഞു പണം പരാതിക്കാരനിൽനിന്നും പിടിച്ചെടുക്കുന്നു. ഇക്കാര്യങ്ങൾ ഒന്നും രാജ്യം ഭരിക്കുന്ന ജനപ്രതിനിധികളോ മന്ത്രിമാരോ അറിഞ്ഞാലും അവർ അവയെ കണ്ടതുമില്ല, അതൊന്നും താൻ കേട്ടിട്ടുമില്ല എന്ന നിലയിൽ മാറിപ്പോകുന്നു.! ആധുനിക ജനാധിപത്യ രാജ്യത്തെ ഭരണ ഘടനയുടെ ഭാഗമാണ്, നീതിന്യായം. രാജ്യത്ത് ജനങ്ങളുടെ ഓരോ ഭരണ ഘടനാ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് നിയമഘടനയുടെയും വലിയ  ഭാഗമാണല്ലോ. ഇക്കാര്യത്തിൽ എനിക്ക് ഒരു അഭിപ്രായം ഉണ്ട്, അതിതാണ്: നീതിനിഷേധിക്കപ്പെട്ട ഒരാളുടെ പരാതി ഒരുവന്റെ ആയുസും ആരോഗ്യവും സമ്പത്തും തീർന്നാൽപ്പോലും ജഡ്ജിമാർ അതുസാധിക്കാൻ മനസ്സുകൊണ്ടും രാജ്യത്തിന്റെ നിയമത്തെയോ പോലും ഓർത്ത് സാധിച്ചു കൊടുക്കുന്നില്ല. നിയമവ്യവസ്ഥകൾ ഒട്ടും മാനിക്കാത്ത കുറ്റകൃത്യങ്ങൾ ചെയ്യുന്നത് ജഡ്ജിമാരും വക്കീലന്മാരുമല്ലേ? പരാതിക്കാരെ പലതവണ ക്ഷണിച്ചുവരുത്തി തങ്ങളുടെ അടിമകളാക്കി ഭയപ്പെടുത്തി അസ്വസ്ഥനാക്കി തിരിച്ചയക്കുന്ന ഇവരല്ലേ ഈ നിയമനിഷേധമോ ക്രിമിനൽക്കുറ്റമോ ചെയ്യുന്നത്? അതുപക്ഷേ, ജഡ്ജിമാരും വക്കീലന്മാരും മനുഷ്യാവകാശങ്ങൾ ലംഘിക്കുന്ന പീഡനം നടത്തുന്നവർ, കുറ്റവാളികൾ തന്നെ. അവരെ ആര് ശിക്ഷിക്കും? നിയമപാലകർ ജനങ്ങളുടെ അവകാശങ്ങൾക്ക് വിലങ്ങ് തടികളാകരുത്. കുറ്റകൃത്യം ആര് ചെയ്താലും ഉടൻ അവരെ ശിക്ഷിക്കണം.

പൊതുരാഷ്ട്രീയം വെറും മുഖംമൂടി അണിഞ്ഞ പച്ച നാട്യകലയാണെന്ന് ചിന്തിക്കുന്നവർക്ക് യഥാർത്ഥമായ ഇപ്പോഴത്തെ കാലഘട്ടത്തിൽ തന്നെ അതിന്റെ ആസ്വാദന മൂല്യം കുറച്ചു കളയുന്നതായി കാണാൻ കഴിയും. ഒരു മന്ത്രിയെപ്പറ്റിയോ ഒരു സാധാരണ ജനപ്രതിനിധിയെപ്പറ്റിയോ ഏറി വന്നാൽ ഇങ്ങനെ പറയാം:  താങ്കൾ സമർദ്ധനായ ഒരു കുറുക്കനാണ്, അഥവാ, തന്റെ പ്രവർത്തനശൈലി മനോഹരമാണ്, ഒരുപക്ഷെ, അതിലേറെ എങ്ങനെയോ വളരെ ആകർഷണവുമാണ്, വളരെ യോഗ്യനാണ്, സുന്ദരനാണ് എന്നൊക്കെ. അതുപക്ഷെ, ആർക്കുമറിഞ്ഞുകൂടാ. ഇയാൾ നല്ല മനുഷ്യസ്നേഹിയാണ്, മനുഷ്യസമൂഹത്തിനു ഒരു തെളിഞ്ഞ പ്രകാശമാണ് എന്നൊക്കെ ഏവരും കരുതുമ്പോൾ, അയാൾ യഥാർത്ഥത്തിൽ അങ്ങനെയല്ല, നേരെ തിരിച്ചു അയാൾ ഉപജാപങ്ങളിൽ സന്തോഷിക്കുന്നവനും കോമാളിത്തരങ്ങൾക്ക് വഴിവിളക്ക് ആണെന്നും അറിയുന്നത് നിർഭാഗ്യവശാൽ പകൽവെളിച്ചം പോലെ യാഥാർത്ഥ്യമാകുന്നു.
 
ഇന്ത്യയെപ്പോലെതന്നെ മനുഷ്യാവകാശങ്ങളെ കണ്ണുമടച്ചു നിഷേധിക്കുന്ന രാജ്യങ്ങൾ എന്നും ഉണ്ടല്ലോ. സ്വാർത്ഥവും സ്വന്തവും എഴുതപ്പെടാത്തതുമായ അധികാര കൈപ്പിടിയിൽ ഒതുക്കി നിറുത്തുവാൻ ,"സുരക്ഷിത വാഗ്ദാനം" നൽകൽ മാത്രമാണ് ഈ രാജ്യങ്ങൾ ചെയ്യുന്നത്. അതിൽ ഏറെ ശ്രദ്ധിക്കപ്പെട്ട രണ്ട് ഭൂപ്രദേശങ്ങളായിരുന്നു, അമേരിക്കയും, ഇംഗ്ലണ്ടും; ഇന്ത്യ ഉൾപ്പടെയുള്ള അവരുടെ കോളനികളും. അടിമക്കച്ചവടവും മനുഷ്യാവകാശധ്വംസനവും എല്ലാം മുറപോലെ നടത്തിയിരുന്ന രാജ്യങ്ങളായിരുന്നു. ഇന്ത്യയിൽ വളരെ തെറ്റിദ്ധരിപ്പിച്ചു പാകത്തിൽ നടപ്പിലാക്കിയ ജാതി-സംവരണ സിദ്ധാന്തങ്ങൾ ആട്ടിൻതോലണിയിച്ച ചെന്നായുടെ മറുരൂപം തന്നെയാണല്ലോ. അതിനെയും ന്യായീകരിക്കാവുന്ന കാര്യമിതാണ്‌, ഈ അടുത്ത കാലത്ത്, ഇന്ത്യയിലെ ഭരണ ഘടനയിൽ- മതേതരത്വത്തെയും ലിംഗസമത്വത്തെയും അംഗീകരിക്കുന്ന ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തന്ത്രപൂർവ്വം പദ്ധതിയിട്ട് അടിച്ചേൽപ്പിക്കുന്ന മത അസഹിഷ്ണതയും ഗോവധ നിരോധനനിയമങ്ങളും എരിവേറിയ മറ്റിതരകാര്യ വിവാദങ്ങളും. ഇവയെല്ലാം ജാതി മത സമത്വ അവകാശ ചിന്തകൾക്ക് കടുത്ത വിപരീത നയമാണ്. മനുഷ്യ വിരുദ്ധമാണ്. // -
***********************************************************
 
ധൃവദീപ്തി  ഓണ്‍ലൈൻ

 https://dhruwadeepti.blogspot.com
 
for up-to-dates and FW. link Send Article, comments and write ups to :
  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,   in accordance with the European charter on freedom of opinion and press. 
DISCLAIMER Articles published in this online magazine are exclusively the views of the authors. 
Neither the editor nor the publisher are responsible or liable for the contents,  objectives or opinions of the articles in any form."

FACE BOOK:  GEORGE Kuttikattu    MOB. + oo49 170 5957371

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.