Dienstag, 18. März 2014

ധ്രുവദീപ്തി · // Society //കാൾ മാർക്സ്‌- രോഗവും ദാരിദ്ര്യവും കാർന്നുതിന്ന ജീവിതം. // George Kuttikattu

ധ്രുവദീപ്തി · // Society //


കാൾ മാർക്സ് : രോഗവും ദാരിദ്ര്യവും കാർന്നുതിന്ന ജീവിതം .

ജോർജ് കുറ്റിക്കാട് 




ഴിഞ്ഞ സഹസ്രാബ്ദത്തിൽ മാനവരാശിയെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെന്നു പഠനങ്ങൾ കണ്ടെത്തിയ കാൾമാർക്സിൻറെ ദീപ്രമായ ധൈഷണിക ജീവിതം കടുത്ത രോഗബാധയും ദാരിദ്ര്യവും സമ്മാനിച്ച ദുസ്സഹവും തീവ്രവുമായ വേദനയ്ക്കിടയിലാണു കത്തി നിന്നതെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു. കാൾമാർക്സിൻറെ ജീവിതത്തിലെ അറിയപ്പെടാത്ത അദ്ധ്യായങ്ങളിലൊന്നാണിത്.


 കാൾ മാർക്സ് 
ലോകം ഇന്ന് എഴുതിത്തള്ളിക്കൊണ്ടിരിക്കുന്ന ഒരു തിരുത്തൽ പ്രത്യയ ശാസ്ത്രത്തിന്റെ മഹത് തിയറി   ഉണ്ടാക്കി അച്ചടിപ്പിച്ചു മാജിക്ക് കാട്ടിയ കാൾ മാർക്സ് ജർമ്മനിയിലെ പുരാതന റോമൻ സാമ്രാജ്യത്തിലെ  നഗരിയായിരുന്ന ട്രീയർ നഗരത്തിലാണ് 1818 മെയ് 5- ന് ജനിച്ചത്‌. 2018.ൽ ഇരുനൂറാണ്ട് വയസ് തികഞ്ഞു, ആ പേരിന്.

ചുടുരക്തത്തിന്റെ മണമുള്ള, ആ പുകയുന്ന എരി നീറ്റലിൽ എരിയുന്ന സ്വതന്ത്ര ചിന്തയുടെ  തീപ്പന്തം കൊളുത്തി പ്രകാശിപ്പിച്ച സാമൂഹ്യ സ്വാതന്ത്ര്യ വിചാരവും മനുഷ്യാവകാശങ്ങളുടെ തനിമ രുചിയും  ആസ്വദിക്കാൻ മാനവമ ന:സ്സുകളിൽ ഉന്മേഷവും പകർന്ന കാൾ മാർക്സിന്റെ തത്വചിന്തകൾ ജനമനസ്സിൽ പതിച്ചു. അതുപക്ഷെ, ചെന്ന്പതിച്ചത് തന്റെ എതിരാളിയുടെയും ഭരണാധികാരി വർഗ്ഗത്തിന്റെയും കിരാത അടിമത്വ വ്യവസ്ഥിതിക്ക് എതിരെയായിരുന്നു.

തൊടുത്തുവിട്ട കൂർമ്മതയേറിയ സാമൂഹ്യ രാഷ്ട്രീയ വിമർശനശരങ്ങൾ കൈക്കുമ്പിളിൽ വഹിച്ച തന്റെ പത്രപ്രവർത്തനവും, സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങളും, മുതലാളി തൊഴിലാളി വർഗ്ഗത്തിന് അനുയോജ്യമാകേണ്ട പ്രായോഗിക സാമ്പത്തിക ശാസ്ത്രവും ലോകത്തിൽ അത്ഭുതകരമായവിധം  സാമൂഹ്യപരിവർത്തനത്തിന്  ഒരുപരിധിവരെ കാരണമാക്കിയെന്നു ഇന്ന്  മനസ്സിലാക്കാം. ഇതിനുടമസ്ഥാനം എന്നും കാൾമാർക്സിന്  തന്നെയാണ്.

കറതീർന്ന ഒരു യഹൂദവംശജനായിരുന്നു കാൾ മാർക്സ്. മാതാപിതാക്കൾ യഹൂദവംശത്തിലെ പുരോഹിതകുടുംബത്തിൽപ്പെട്ട റാബിമാരായിരുന്നു. പിതാവു ഹൈൻറിക്ക് മാർക്സും.  മാർക്സ് ലേവിയെന്നു മുൻപ് അദ്ദേഹത്തെ  അറിയപ്പെട്ടിരുന്നു . മാതാവ് ഹെൻറിയെറ്റ മാർക്സ് ആയിരുന്നു. അന്ന് പിതാവ് പ്രോയ്സിഷൻ രാജഭരണ പ്രദേശത്തെ വളരെ അറിയപ്പെട്ട പ്രജയായിരുന്നു. ഫ്രഞ്ചുഭാഷാജ്ഞാനിയായിരുന്ന അദ്ദേഹം തന്റെ കുട്ടികൾക്ക് മുടങ്ങാതെ  വോൾട്ടയറിന്റെയും റൂസ്സോയുടെയും കൃതികൾ വായിച്ചു കേൾപ്പിക്കുന്ന കാര്യത്തിൽ ഏറെ ഉത്സുകനായിരുന്നു. അതേസമയം മാതാവ് യാതൊന്നും ആവശ്യപ്പെടുകയോ യാതൊന്നും പറയാൻ ധൈര്യപ്പെടുകയോ ചെയ്യാത്ത മനോദൗർബല്യം വന്ന ഒരു സ്ത്രീയായിരുന്നത്രെ.
   
 ട്രിയറിലെ ജന്മഗൃഹം
അക്കാലത്ത് വക്കീൽപണി ചെയ്തിരുന്ന തന്റെ പിതാവിന്റെ ജോലികൾ തുടർന്ന് ചെയ്യുവാൻ വേണ്ടി ക്രിസ്ത്യൻ പ്രൊട്ടസ്റ്റന്റ് സഭയിലേയ്ക്ക്  മാമോദീസ സ്വീകരിച്ചു മതം മാറി. പ്രോയിസിഷൻ അതിർത്തിയിൽപ്പെട്ട  യഹൂദവംശജനെന്നനിലയിൽ നെപ്പോളിയൻ ഭരണത്തിൻ കീഴിൽ നിയമ ഉപദേശകനായി   ജോലി ചെയ്യുവാൻ തടസ്സമുണ്ടായിരുന്നതിനാ ലാണ് 1824-ൽ കുടുംബാംഗങ്ങൾ എല്ലാവരും മതംമാറ്റം നടത്തിയത്. 1825-ലാണ്  മാതാവും പ്രൊട്ടസ്റ്റന്റ് സഭയിലെ അംഗമായത് . കാൾ മാർക്സിന് മതങ്ങളോടുള്ള നിലപാടുകളിൽ അതിശക്തമായ സ്വാധീനം ഉണ്ടാക്കുവാനിത്  കാരണമാക്കി.

യൌവനപ്രായമായപ്പോഴേയ്ക്കും തീർത്തും സമൂഹത്തിൽ നിന്നു ചുരുങ്ങി ഒറ്റപ്പെട്ടു. അതോടൊപ്പം വിപ്ലവപ്രചോദനം തന്നിൽ ഏറെ വളരുകയും ചെയ്തുതുടങ്ങി. ശക്തമായ ഇടതു തത്വ ചിന്തകൾ സ്വന്തം അക്കാഡമിക്ക് ഭാവിക്ക് വലിയ പ്രതിബന്ധം സൃഷ്ടിച്ചു. പതിനേഴാം വയസ്സിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ കാൾ മാർക്സ്  ജന്നി ഫൊൻ വെസ്റ്റ്ഫാളൻ എന്ന പേരുള്ള തന്റെ ബാല്യകാല കൂട്ടുകാരിയെ 1836ൽ വിവാഹം ചെയ്തു. തന്റെ ജീവിതം മുഴുവൻ തുണയായിരുന്ന പ്രിയ ഭാര്യ 1881ൽ മരിച്ചപ്പോൾ സംസ്കാരചടങ്ങിൽ സംബന്ധിക്കുവാൻ പോലും വയ്യാത്ത തരത്തിൽ  കാൾ മാർക്സ്  രോഗിയായിക്കഴിഞ്ഞിരുന്നു.

1883ൽ അറുപത്തിനാലാമത്തെ വയസ്സിൽ ലണ്ടനിലെ പ്രവാസത്തിനിടെ തീവ്വ്ര രോഗത്തിനടിമയായി അദ്ദേഹവും മരിച്ചു. ലോകത്തിനൊരു നീതിനിറഞ്ഞ പു തിയൊരു പറുദീസയുടെ പ്രത്യയശാസ്ത്രസങ്കീർത്തനം എഴുതിക്കുത്തിയ വിരൽത്തുമ്പുകൾ അന്ന്  മുതൽ ചലിച്ചില്ല. ലണ്ടനിലെ ഹൈഗേറ്റ് സെമിത്തേരിയിൽ ക്ഷണിക്കപ്പെട്ട പതിനൊന്നു പേരുടെ സാന്നിദ്ധ്യത്തിൽ ശവസംസ്കാരചടങ്ങ്  നടന്നു.

അതിതീവ്രമായ ത്വക്ക് രോഗം കാൾമാർക്സിന്റെ ശരീരത്തെയാകെ കീഴടക്കിയിരുന്നു. പോസ്റ്റ്‌ ഹ്യൂമൻ പരിശോധന റിപ്പോർട്ടനുസരിച്ച് മാർക്സിന്റെ വ്യക്തിത്വ വ്യതിയാനത്തിനു വരെ കാരണമായ "അക്നേ" എന്ന രോഗമായിരുന്നു അദ്ദേഹത്തെ ബാധിച്ചിരുന്നത്‌. തൻറെ വിശ്വസ്തനും സ്നേഹിതനുമായിരുന്ന ഫെഡറിക്ക് ഏംഗൽസിന്  1886 ഫെബ്രുവരി 13ന്‌ എഴുതിയ കത്തിൽ അതിദാരുണവും വേദനയേറിയതുമായ തന്റെ രോഗത്തെക്കുറിച്ച് കാൾ മാർക്സ് ഇങ്ങനെ എഴുതി. "എന്റെ ഇടത്തെ വ്രുഷണത്തെ അതിക്രൂരമായ ഒരു 'പട്ടി' (ജർമ്മൻ ഭാഷയിൽ 'Hund' ) ആക്രമിച്ചിരിക്കുന്നു. -അതെ- "കാർബുങ്കൽ" എന്ന രോഗം ആക്രമിച്ചിരിക്കുന്നു. ലണ്ടനിലെ പ്രവാസകാലത്താണ് കാൾ മാർക്സ് ഇതെഴുതിയത്.

ദാർശനികനും സാമ്പത്തിക ശാസ്ത്രകാരനുമായ കാൾമാർക്സ് തന്റെ മഹത്തായ കൃതി "ദാസ് കപിടാൾ"(മൂലധനം)പ്രകാശനം ചെയ്യപ്പെടുന്നതന് ഒരു വർഷം മുൻപ് തന്റെ ശരീരത്തെ ബാധിച്ച ചർമരോഗം മൂലം മരിക്കുമെന്നു വരെ കരുതി. "തുടങ്ങിവച്ച പുസ്തകം പൂർത്തിയാക്കിയിരു ന്നെങ്കിൽ ഇന്നല്ലെങ്കിൽ നാളെ എന്നെ ശവപ്പറമ്പിലേക്ക് വലിച്ചെറിഞ്ഞാലും എനിക്കവയെല്ലാം ഒരുപോലെതന്നെ. "നാല്പ്പത്തി ഏഴാം വയസ്സിൽ മരണത്തിന്റെ ഭീകര മുഖം മുന്നിൽക്കണ്ട കാൾ മാർക്സ്  ആ കുറിപ്പിൽ എഴുതി.

ജേർണലിസ്റ്റെന്ന നിലയിൽ പലപ്പോഴും താല്ക്കാലികജോലി ചെയ്തു കിട്ടിയ വരുമാനം കൊണ്ട് കുടുംബത്തിന്റെ ദാരിദ്ര്യം അകറ്റാൻപോലും കഴിയാതിരുന്ന തനിക്കു തന്റെ മലദ്വാരത്തിനു തൊട്ടുമുകളിലുണ്ടായ ഫിസ്റ്റൽ  പഴുത്തൊലിച്ച് വല്ലാതെ ദുർഗന്ധം വമിച്ചിരുന്നത് കടുത്ത പട്ടിണിയേക്കാൾ ഏറെ ദുസ്സഹമായിരുന്നു. വളരെ കൃത്യമായിട്ടുതന്നെ തന്റെ പ്രശ്നങ്ങളെക്കുറിച്ച് വ്യവസായ പ്രമുഖനും ആത്മസുഹൃത്തുമായ "ഫ്രെഡിനെ" വിവരിച്ചെഴുതി അറിയിച്ചുകൊണ്ടിരുന്നു. ഫ്രെഡറിക്ക് ഏംഗൽസിനെ "ഫ്രെഡ്" എന്നാണു മാർക്സ് വിളിച്ചിരുന്നത്." രണ്ടര വർഷങ്ങളായി വ്രുഷണങ്ങളുടെ ഇടയ്ക്കുണ്ടാകാവുന്ന അതിതീവ്രവും സഹിക്കാനാവാത്തതുമായ വ്രണങ്ങൾമൂലം തൊലിമുഴുവൻ പൊളിഞ്ഞു പോയിക്കഴിഞ്ഞിരിക്കുന്നു." ഏംഗൽസിന് എഴുതി.

ഡോക്ട്ടർ ഒരു പ്രതിവിധിയും കാണാതെ ഫലംകാണാത്ത ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു. ഒരു പ്രയോജനവുമില്ലാതെ വർഷങ്ങളോളം നടത്തിയ ചികിത്സയെപ്പറ്റി അവസാനം രോഗിതന്നെ പരാതിപറഞ്ഞത്രേ." എല്ലാം കൊണ്ടും ഒരു കാര്യം വ്യക്തമാണ്. ഡോക്ടർമാരേക്കാൾ ഏറെ എന്റെ രോഗത്തെക്കുറിച്ചു (കാർബുങ്കൽ) എനിക്കു തന്നെയാണറിവുള്ളതെന്നു എനിക്കിപ്പോൾ മനസ്സിലായി."

ജീവിതഭാരത്താൽ നേരത്തെ നരപിടിച്ച തനിക്കു ഇവിടെ തെറ്റ് പറ്റിയത്രേ. തന്നെ ചികിത്സിച്ച ത്വക് രോഗവിദഗ്ദ്ധനും ഇംഗ്ലീഷുകാരനുമായ ഡോ. സാം ഷൂസ്റ്റർ വളരെനാൾ നടത്തിയ അന്വേഷണത്തിലും കത്തിടപാടുകളിലും നിന്ന് അവസാനം ഒരു നിഗമനത്തിലെത്തി. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞ, നിരീശ്വരവാദിയായ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികന്, ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതിയുടെ അന്ത്യം കാണാൻ കൊതിച്ച വിപ്ലവകാരിക്ക്, "കാർബുങ്കൽ" രോഗം ബാധിച്ചിരുന്നില്ല!

രോഗം ബാധിച്ചിരുന്ന ശരീരഭാഗങ്ങളിലെ ത്വക്കിന്റെ ആവർത്തിച്ചാവർത്തിച്ചുള്ള പരിശോധനകളിലും പരീക്ഷണങ്ങളിലും ഒരു "പരു" പോലും ഉള്ളതായി സ്ഥാപിച്ചെടുക്കുവാൻ സാധിച്ചില്ല. "ഹൈഡ്രാഡെൻറിസ് സൂപ്പറേറ്റീവാ" (Hidradentis Suppurativa) അതല്ലെങ്കിൽ "അക്നെ ഇൻവെർസ" (Acne Inversa) എന്നോ മറ്റുപേരുകളിലും പറയാവുന്ന ഒരു ത്വക്കുരോഗത്തിന്റെ ലക്ഷണങ്ങൾമാത്രം കണ്ടുവത്രേ. മുഖക്കുരുവുണ്ടാക്കുന്ന ലക്ഷണങ്ങൾ ഉണ്ടായിരുന്ന ഈ രോഗം വല്ലാതെ വിഷമത്തിലാക്കി.

ദീർഘകാലമായി വിട്ടുമാറാത്ത ജ്വലന സ്വഭാവമുള്ള ശരീരവീക്കം ജീവിതം തന്നെ നരകതുല്യമാക്കി. "തൊലിപ്പുറമേ ഉണ്ടാകുന്ന ഒരിനം കറുത്ത കുരുക്കളും സ്പർശിച്ചെടുക്കാവുന്ന വിധത്തിലുള്ള ഉരുണ്ട മുഴകളും ആദ്യം രൂപപ്പെടുന്നു." എന്ന് ബർളിനിലെ ചാരിറ്റി ഹോസ്പിറ്റലിലെ ഡോ. വോൾഫ്രാം സ്റ്റെറി രേഖപ്പെടുത്തി. പിന്നീട്  "പഴുപ്പ് നിറഞ്ഞ കുമിളകൾ കടുത്ത വ്യതിയാനങ്ങൾക്ക് വിധേയമായി ഭാഗന്തരം (ഫിസ്റ്റൽ) പൊട്ടിയൊഴുകി. പഴുപ്പിന്റെ വല്ലാത്ത ദുർഗന്ധം കാരണം രോഗിക്ക് സമൂഹത്തിൽ ഇറങ്ങി ച്ചെല്ലുവാൻപോലും വിഷമമായിരുന്നു. "ത്വക്രോ ഗവിദഗ്ദ്ധരായിരുന്ന ഡോ. ഹെൽമുട്ട് ബ്രോയിനിംഗും, ഡോ. ഫോൾക്കർ വീനെർട്ടും വെളിപ്പെടുത്തി.

ഏറ്റവും ദയനീയമായത്, ശരീരത്തിലുണ്ടായ കറുത്ത കുരുക്കളും മുഴകളും കടുത്ത മാനസ്സികാഘാതത്തിനു വഴി തെളിച്ചുവെന്നതാണ്. തന്നോടു തന്നെയുള്ള വെറുപ്പും ലജ്ഞയും വ്യക്തിത്വബോധനഷ്ടവും ഇതിന്റെ അനന്തര ഫലങ്ങളായിരുന്നെന്നു കാൾ മാർക്സിനെ ചികിത്സിച്ച ഡോ. സാം ഷൂസ്റ്റർ പില്ക്കാലത്ത് വെളിപ്പെടുത്തി.

സംസാരിക്കുമ്പോൾ മിക്കപ്പോഴും വിറയലും ഉണ്ടായിരുന്ന കാൾ മാർക്സ്  വളരെ അസ്വസ്ഥനായി തന്നെ പറഞ്ഞു. "എവിടെയെങ്കിലും ഒന്നിരിക്കുന്ന കാര്യം ആലോചിക്കാൻ പോലും സാധിക്കുന്നില്ല, പ്രുഷ്ഠഭാഗത്തെ തൊലി പൊളിഞ്ഞു പോയിരിക്കുന്നതുകൊണ്ട്. ഈ നിമിഷംപോലും എന്നെ വല്ലാതെതന്നെ ശല്യപ്പെടുത്തുന്നു.

1867ൽ തീവ്രരോഗത്തിനടിമയായ കാൾ മാർക്സിന്റെ കൃതി മൂലധനത്തിന്റെ തിരുത്തൽപ്രക്രിയ ചെയ്തശേഷം അതിനെ വെളിച്ചത്തു കൊണ്ടു വരാൻ ഉറ്റ ചങ്ങാതി ഏംഗൽസ് വ്യക്തമായ ഒരു തീരുമാനത്തിലെത്തിച്ചേരുക തന്നെ ചെയ്തു. രണ്ടാം പകുതിയിൽ രോഗത്തിന്റെ തീവ്രതയുടെ സ്വാധീനം വളരെയായിരുന്നെന്ന് ഏംഗൽസ് മനസ്സിലാക്കിയിരുന്നു.

ഗുരുതരമായ ത്വക് രോഗത്തിന്റെ സ്വാധീനത്തിൽ പ്രകോപിതനായി മറ്റുള്ള വരിൽനിന്നും അകലാനും ആത്മവിശ്വാസം തകർന്നവനാകാനും മാർക്സിനിടയായി. അദ്ദേഹത്തെ നിത്യവും അലട്ടിയിരുന്ന ശരീരത്തിലെ നീരു വീക്കങ്ങളും മറ്റുമാണ്  ഇത്തരമൊരവസ്ഥ സൃഷ്ടിച്ചതെന്ന് മാർക്സിനെ ചികിത്സിച്ച ഡോ. സാം ഷൂസ്റ്റർ സംശയിക്കുന്നുണ്ടായിരുന്നു. പോസ്റ്റ് ഹ്യൂമൻ റിസർച്ച് ചെയ്ത ഗവേഷകർക്കും കാൾ മാർക്സിനെപ്പറ്റി മറ്റൊരു നിഗമനത്തിലെത്താൻ സാധിച്ചില്ല. അതൊരുപക്ഷെ ഇതുവരെയും ഒട്ടും കാര്യമായി യാതൊരു നിഗമനത്തിലും എത്തിച്ചേരാൻ സാധിക്കാതിരുന്ന രോഗനിർണ്ണ യാന്വേഷണപ്രശ്നത്തിലേ ക്ക് കാൾ മാർക്സ് ഒരു ചൂണ്ടുപലകയായി രുന്നിരിക്കാം.

മാർക്സിന്റെ രോഗത്തിന് ചികിത്സ നടത്തിയ വിദഗ്ദ്ധരും നിർദ്ദേശം നൽകിയത് ACNE INVERSAയെപ്പറ്റി വിശദ പഠനം നടത്തുകയെന്നതുമായിരുന്നു. "ഇത്ര ഗുരുതരമായ ഒരുരോഗത്തിന് അടിമപ്പെട്ടയാളാണ് കാൾമാർക്സ്  എന്നറിയുന്നത്  അത്യധികം അതിശയകരമായിരിക്കുന്നു." ഇംഗ്ലണ്ടിലെ ഡർമ്മാറ്റോളജി വിദഗ്ദ്ധന്മാരുടെ അസ്സോസിയേഷൻ പ്രസിഡണ്ട്‌ മാർക്സിനെ പറ്റി പറഞ്ഞു. "കാര്യകാരണങ്ങളെക്കുറിച്ച് കൃത്യമായ അറിവില്ലാത്തതുമൂലം ഈ രോഗം ഇന്നുപോലും മതിയായ ചികിത്സയില്ലാതെ അവഗണിക്കപ്പെടുന്നു. പരിഹാരം ഒരുപക്ഷെ, രോഗം ബാധിച്ച പഴുത്തൊലിക്കുന്ന ശരീരഭാഗം മുറിച്ചുമാറ്റുകയായിരിക്കും. "എന്ന് ഡോ. ബ്രോയിനിംഗും, ഡോ. വീനേർട്ടും ഒരുപോലെ അഭിപ്രായപ്പെട്ടു.
                                                                                                                  
കുടുംബം -ഇടത്ത്-ഏംഗൽസ്
ഈ രോഗത്തിൽ നിന്നും വെറുതെ രക്ഷപെടുകയി ല്ലെന്ന കാര്യത്തിൽ മാർക്സ്  തികച്ചും ബോധവാനായിരു ന്നു. 1866 ഫെബ്രുവരി 20ന്‌ അദ്ദേഹം ആത്മ സുഹൃത്ത് ഏംഗൽസിനു ഇപ്രകാരം എഴുതി. "ഇന്ന്  ഞാൻ എന്റെ മൂർച്ചയുള്ള ഷേവിംഗ്കത്തി എടുത്തു... എന്റെ സ്വന്തം ശരീരത്തിലെ 'ഡോഗിനെ' ഞാൻ മുറിച്ചുമാറ്റി. ഇനി എന്റെ ലൈംഗികാവയവങ്ങൾക്കിടയിലോ, അതിനടു ത്തോ, ഡോക്ടർമാരെ അനുവദിക്കുന്നത് സഹിക്കാവു ന്ന  കാര്യമല്ല."

എങ്കിലും അദ്ദേഹം പിന്നെയും പതിനേഴു വർഷങ്ങൾകൂടി ജീവിച്ചിരുന്നു. യഹൂദ വംശത്തിലെ ഒരു റാബിയായിത്തീരേണ്ട (പുരോഹിതാൻ) കാൾ മാർക്സ്, ജീവിക്കാനും ഉപജീവനത്തിന് ജോലിചെയ്യാൻ വേണ്ടി ക്രിസ്ത്യാനിയായി മതം മാറിയ യാഹൂദ റാബിയുടെ പുത്രൻ, ഒടുവിൽ മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ലോകത്തോട്‌ വിളിച്ചു പറഞ്ഞ വിപ്ലവകാരി, അനീതിക്കെതിരെ മൌലീകാവകാശസംരക്ഷണത്തിനു ലോകജനതയോടു പുതിയ ജനകീയ വിപ്ലവസൂക്തം അഥവാ പ്രത്യയശാസ്ത്രം എഴുതി അറിയിച്ച പത്രപ്രവർത്തകൻ, വീണ്ടും വായിക്കുകയും ചിന്തിക്കുകയും എഴുതുകയും ചെയ്തു.

 14.3.1883ൽ കാൾ മാർക്സ് അന്തരിച്ചു.
/gk  
published in PRATICHAYA WEEKLY, 20.05.2008

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.