Dienstag, 17. Februar 2015

Religion // Christianity // കുരിശ് ഉത്ഥാനത്തിലേയ്ക്ക് തുറന്ന വാതിൽ // Fr. Dr. Thomas Kuzhinapuratthu

കുരിശ് ഉത്ഥാനത്തിലേയ്ക്ക് തുറന്ന വാതിൽ.

ഒരു മലങ്കര ദൈവശാസ്ത്ര ദർശനം - 


ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത് -


(ജുഡീഷ്യൽ വികാർ, മേജർ അതിഭദ്രാസനം, 
തിരുവന്തപുരം) 


Fr. Dr. Thomas Kuzhinapuratthu
രോ ദൈവശാസ്ത്ര ശാഖയ്ക്കും മികവുറ്റ സംഭാവനകൾ നൽകുവാൻ പോരുന്ന ഒരു അക്ഷയനിധി പേടകമാണ് മലങ്കര ആരാധനാക്രമം. മലങ്കര ആരാധനാക്രമത്തിൽ നിന്നും ഉരുത്തിരിയുന്ന കുരിശിന്റെ ദൈവശാസ്ത്രത്തിലേയ്ക്ക് ഒന്ന് കണ്ണോടിക്കുവാനുള്ള പരിശ്രമമാണ് ഈ ലേഖനം. ഇതിനു ആധാരമായി എടുത്തിരിക്കുന്നത് ദു:ഖവെള്ളിയാഴ്ചയിലെ സ്ലീബാ വന്ദനവിന്റെ ശുശ്രൂഷയിലെ വിവിധ പ്രാർത്ഥനകളാണ്. കുരിശിന്റെ സമഗ്രമായ ദൈവശാസ്ത്രത്തിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ്. ഈ ശുശ്രൂഷകളിലെ പ്രാർത്ഥനകളെല്ലാംതന്നെ പാശ്ചാത്യ സുറിയാനി പിതാക്കന്മാരുടെ ധ്യാനത്തിൽനിന്നും ഉയിർകൊണ്ട ഈ ദർശന ശകലങ്ങൾ ഇന്നിന്റെ ക്രൈസ്തവ ആദ്ധ്യാത്മിക ജീവിതത്തിനും ഏറെ വെളിച്ചം പകരാൻ പോരുന്നവയാണ്. 

കുരിശിന്റെ അർത്ഥപരിണാമം.

ക്രിസ്തുവിനു മുൻപ് കുരിശ് ക്രൂരമായ പീഡനോപകരണം മാത്രമായിരുന്നു. അടിമകളുടെ മരണ ശിക്ഷ നടപ്പാക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഉപകരണം ആയിരുന്നു അത് (Cruden's Complete Concordence). എന്നാൽ ക്രിസ്തുവിന്റെ മരണത്തോടെ കുരിശിനു രക്ഷാകരവും മഹത്തായതുമായ ഒരു അർത്ഥ വ്യാഖ്യാനം കൈവന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ അനുരണനങ്ങൾ അല്പമായെങ്കിലും പ്രതിഫലിക്കുന്നിടങ്ങളിലെല്ലാം വിപരീത ദിശകളിലേയ്ക്ക് വിരിച്ച ഭുജങ്ങളുമായി നിൽക്കുന്ന കുരിശ് കണ്ടെത്താം. ക്രൈസ്തവികതയുടെ വികാസ പരിണാമങ്ങൾക്കിടയിൽ വൈവിദ്ധ്യമാർന്ന വ്യാഖ്യാനങ്ങൾക്ക് വിഷയീഭവിച്ച പ്രതീകം ; പാപത്തിലധപ്പതിച്ച മനുഷ്യന് രക്ഷാകരമായ അടയാളമായി മാറി കുരിശ്. വേദനിക്കുന്നവർക്ക് യേശുവിന്റെ സഹനത്തെ പ്രതിബിംബിക്കുന്ന കുരിശ് ആശ്വാസദായകമായ പ്രതീകമായി.

മതപീഡനങ്ങളെ അതിജീവിച്ച സഭയിൽ, കോണ്‍സ്റ്റന്റീൻ ചക്രവർത്തിയുടെ കാലം മുതൽ കുരിശിനു മൂന്നാമതൊരു അർത്ഥവും വ്യാഖ്യാനവും കൂടി നൽകപ്പെട്ടു. വിജയത്തിന്റെ മഹത്വത്തിന്റെ അടയാളം. എന്നാൽ പൗരസ്ത്യ സഭകളിൽ കുരിശിനെ ക്രിസ്തുവിന്റെ ഉത്ഥാനത്തോട് ചേർത്തു കാണുവാനാണ് എന്നും പരിശ്രമിച്ചിട്ടുള്ളത്. കുരിശെന്ന പ്രതീകത്തിന്റെ സമഗ്രമായ അർത്ഥ വ്യാഖ്യാനം ഈ വൈവിദ്ധ്യമാർന്ന വീക്ഷണങ്ങളുടെ സമന്വയത്തിലൂടെ മാത്രമേ സാധിക്കുകയുള്ളൂ. ക്രൈസ്തവ ആരാധനാ ക്രമങ്ങളിൽ ഏറ്റവും പുരാതനമായ പാശ്ചാത്യ സുറിയാനി ആരാധനാ ക്രമത്തിൽ ഇതൾ വിരിയുന്ന കുരിശിന്റെ ദൈവശാസ്ത്രത്തിൽ ഈ ദർശന സമഗ്രത കണ്ടെത്തുവാൻ കഴിയും.

കുരിശ് ജീവദായകം 


ക്രിസ്തുവിനു മുന്പ് കുരിശ് മരണത്തിന്റെ അടയാളം മാത്രമായിരുന്നു. എന്നാൽ ജീവന്റെ ഉറവിടമായവൻ അതിലേറി മരണത്തെ അതിജീവിച്ചപ്പോൾ അത് ജീവദായകമായ അടയാളമായി. അതുകൊണ്ടാണ് ക്രിസ്തുവിന്റെ സഭ ഇപ്രകാരം പ്രാർത്ഥിക്കുന്നത്- "ഇപ്പോൾ കർത്താവേ രക്ഷാകരമായ നിന്റെ കഷ്ടാനുഭവത്തിന്റെയും ജീവദായകമായ സ്ലീബായുടെയും സ്മരണ നിർവഹിക്കപ്പെടുന്ന ഈ വെള്ളിയാഴ്ച ദിവസം നിന്റെ സഭ ഈ പരിമള ധൂപം അർപ്പിച്ചുകൊണ്ട് അവളുടെ മക്കളുടെ അധരങ്ങളാൽ നിന്റെ തിരുമുമ്പാകെ അപേക്ഷിച്ച് പ്രാർത്ഥിക്കുന്നു". (പെരുന്നാളുകളുടെ ക്രമം, 2003. പേ.193).

മനുഷ്യന്റെ നാസാരന്ധ്രങ്ങളിലേയ്ക്ക് ജീവശ്വാസം ഊതിക്കയറ്റിയ ദൈവത്തെ മറുതലിച്ച മനുഷ്യൻ പിശാചിന്റെയും പാപത്തിന്റെയും അടിമയായി ത്തീർന്നു. ഈ അടിമത്തത്തിൽ നിന്നും മർത്യനെ നിത്യജീവനിലേയ്ക്കു വീണ്ടും കര കയറ്റുന്നതിന് മരണമില്ലാത്തവൻ കുരിശിൽ മരണം വരിച്ചു. മരണത്തിനു അടയാളമായിരുന്ന ഉണങ്ങി വരണ്ട കുരിശ് അവിടെ ഉത്ഥാനത്തിന്റെ തളിർക്കുന്ന വട വൃക്ഷമായി. മരണം ജീവനു വഴി മാറി. സഭ വീണ്ടും പ്രാർത്ഥിക്കുന്നു. " ആദ്ധ്യാത്മിക ഇസ്രായേലിന്റെ പരിശുദ്ധാ, ഞങ്ങളുടെ മുമ്പാകെ തൂങ്ങി നില്ക്കുന്ന ജീവൻ തന്നെയായ നിന്നിൽ ഞങ്ങളുടെ സൃഷ്ടി പതിയുമാറാകണമേ" (പെരുന്നാൾ ക്രമം, 2003, പേ .196). സ്ലീബ ജീവദായകമായി ആദിമ സഭയുടെ ഈ ധ്യാനാത്മക ചിന്തയിലേയ്ക്കാണ് മുകളിലുദ്ധരിച്ച പ്രാർത്ഥന വിരൽ ചൂണ്ടുന്നത്.

ജീവൻ സൃഷ്ടിപരമാണ്. അവിടെ പുതുനാമ്പുകൾ പിറവി കൊള്ളുന്നു. നവസൃഷ്ടിക്കുള്ള ഉപകരണങ്ങളായി കുരിശിനെ മാറ്റുകയായിരുന്നു ക്രിസ്തു. അതോടൊപ്പം ക്രിസ്തു കുരിശിലൂടെ പഠിപ്പിക്കുന്ന മറ്റൊരു സത്യംകൂടിയുണ്ട്. ഓരോ സൃഷ്ടിക്കുപിന്നിലും കുരിശിന്റെ വേദനയുടെ ഒരു ചരിത്രം കൂടിയുണ്ട് എന്ന്." സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു, ഗോതമ്പ് മണി നിലത്തു വീണ് അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും, അഴിയുന്നെങ്കിലോ അത് വളരെ ഫലം പുറപ്പെടുവിക്കും " (യോഹ.12-24). ഇങ്ങനെ ചിന്തിക്കുമ്പോൾ ഓരോ ചെറിയ കുരിശിലെയും ജീവദാനത്തിന്റെ സാദ്ധ്യത (സാദ്ധ്യത അല്ല, ഉറപ്പുതന്നെ) നമുക്ക് തള്ളിക്കളയാനാകുന്നില്ല. ഓരോ സഹനവും പുഷ്പിതമാകാൻ പോരുന്നതാണ് എന്ന് വരച്ചു കാട്ടുകയാണ് നമ്മുടെ ആരാധനക്രമം.

കുരിശു വിശുദ്ധിയുടെ ഉറവിടം.

കുരിശിനെ സഭ വിശുദ്ധമായി മാത്രമല്ല കാണുന്നത്. സഭയിൽ കുരിശു വിശുദ്ധിയുടെ ഉറവിടം കൂടിയാണ്. അതിനാൽ സഭ പ്രാർത്ഥിക്കുന്നു. " നിന്റെ വിശുദ്ധ സ്ലീബായാൽ ഞങ്ങളുടെ ആത്മാക്കൾ ബലം പ്രാപിച്ചു നിന്റെ ദൈവത്വത്തിനു യോഗ്യമാംവിധം വിശുദ്ധിയോടെ നിന്നെ ആരാധിക്കുവാൻ ഞങ്ങളെ യോഗ്യരാക്കേണമേ" (പെരുന്നാളുകളുടെ ക്രമം 2003 പേ.193). ആത്മാക്കളെ ബലം പ്രാപിക്കുന്നതിന് സഹായിക്കുന്നതാണ് കുരിശു. ആത്മാവിന്റെ ബലം അതിന്റെ നിർമലമായ അവസ്ഥയാണ്. കളങ്ക ലേശമില്ലാതെ ആത്മാവിനെ കാത്തുസൂക്ഷിക്കുന്നതിനുള്ള പരിചയായി സഭ ഇവിടെ കുരിശിനെ പരിചയപ്പെടുത്തുന്നു. സഭ വീണ്ടും പ്രാർത്ഥിക്കുന്നു. "ഞങ്ങളുടെ ശരീരാവയവങ്ങളെ സദാ നിഗ്രഹിക്കുവാനും കർത്താവായ നിന്റെ കല്പനപ്രകാരവും ക്രിസ്തീയമായും വിശുദ്ധ സ്ലീബായെ ഞങ്ങളുടെ തോളുകളിൽ വഹിക്കുവാനും ഞങ്ങളെ യോഗ്യരാക്കേണമേ" (പെരുന്നാളു കളുടെ ക്രമം 2003, പേ. 193) ആന്തരികവും ബാഹ്യവുമായ വിശുദ്ധിക്ക് വേണ്ടി ആത്മാവ് ധരിക്കേണ്ട പടച്ചട്ടയായി സഭയിവിടെ കുരിശിനെ മുന്നോട്ടു വയ്ക്കുന്നു.

സഭ വീണ്ടും പ്രാർത്ഥിക്കുന്നു. നിന്റെ കുരിശാൽ പള്ളികളെയും ആശ്രമങ്ങ ളെയും ഉറപ്പിക്കേണമേ. നിന്റെ സ്ലീബായാൽ പുരോഹിതന്മാരെ പ്രശോഭിത രാക്കുകയും ശെമ്മാശന്മാരെ ശ്രേഷ്ടരാക്കുകയും ചെയ്യേണമേ. നിന്റെ സ്ലീബാ യാൽ വൃദ്ധന്മാരെ താങ്ങുകയും യുവാക്കന്മാരെ പരിപാലിക്കു കയും ബാലികാ ബാലന്മാരെ സംരക്ഷിക്കുകയും ചെയ്യേണമേ. നിന്റെ സ്ലീബായാൽ പാപികളെ പുണ്യപ്പെടുത്തുകയും കുറ്റക്കാരോട് ക്ഷമിക്കുകയും ചെയ്യേണമേ" (പെരുന്നാളുകളുടെ ക്രമം 2003, പേ.194).

വിശുദ്ധിയുടെ ഒഴിച്ചുകൂടാനാവാത്ത ഘടകമായി കുരിശു മാറുന്നു. വിശുദ്ധി യെ കുരിശിന്റെയും സഹനത്തിന്റെയും ഉത്പന്നമായി സഭ കാണുകയാ ണിവിടെ. യേശുക്രിസ്തുവിന്റെ മാത്രമല്ലാ അവിടുത്തെ പിൻചെന്ന എണ്ണ മില്ലാത്ത വിശുദ്ധരുടെ ജീവിത കഥകളും വിളിച്ചോതുന്നത്‌ മറ്റൊരു സത്യമല്ല, കുരിശിന്റെ മറുപുറമാണ് വിശുദ്ധി എന്നാണു അവരൊക്കെ പറഞ്ഞു തന്നിട്ടുള്ളത്. കുരിശ് അഥവാ സഹനം വിശുദ്ധി എന്ന സമവാക്യത്തിലേയ്ക്ക് സഭയുടെ പ്രാർത്ഥന വിരൽ ചൂണ്ടുന്നു. വിശുദ്ധിയുടെ അവിഭാജ്യ ഘടകമായി കുരിശു മാറുന്നു.

സഹനം ഇവിടെ നിരാശയുടെ അനുഭവമല്ല. മറിച്ച് വിജയത്തിന്റെ, വിശുദ്ധിയുടെ കണ്ടുമുട്ടലാണ് എന്ന പാഠം കൂടി ഇതോടൊപ്പം ചേർത്തു വായിക്കാം. ശരീരത്തെയും സുഖ സന്തോഷങ്ങളെയും പരിത്യജിക്കുമ്പോൾ നാം കുരിശിന്റെ പാതയിലൂടെ വിശുദ്ധിയിലേയ്ക്ക് അടിവച്ചു മുന്നേറുകയാ ണെന്ന് പറഞ്ഞു തരികയാണ് സഭയിവിടെ. പരിത്യാഗത്തിലെ സന്തോഷം ഈ പ്രയാണത്തിലെ ഒഴിച്ചുകൂടാനാവാത്ത പ്രത്യേകതയാണത്രെ. സന്തോഷിച്ചു കൊണ്ട് സഹിക്കുന്നവനു മാത്രമേ കുരിശിന്റെ പാതയിലൂടെ വിശുദ്ധി കരഗതമാവുകയുള്ളൂ. ചില ബാഹ്യ ഇടപെടലുകളിൽ 'പെട്ടുപോയി' എന്ന മനോഭാവത്തോടെ സഹനത്തെയും പരിത്യാഗത്തെയും നോക്കി കാണുന്നവനു കുരിശിന്റെ മനോഹാരിത അവന്റെ ആദ്ധ്യാത്മിക ജീവിതത്തിൽ ആസ്വദിക്കാനാവില്ല.

രക്ഷ പ്രദാനം ചെയ്യുന്ന കുരിശ്.

മാനവ രക്ഷയുടെ അടയാളമായി സഭ കുരിശിനെ അവതരിപ്പിക്കുന്നു. മനുഷ്യന്റെ മാത്രമല്ല, പ്രപഞ്ചത്തിന്റെ മുഴുവൻ രക്ഷയുടെ അടയാളമായി കുരിശു ക്രിസ്തുവിലൂടെ മാറി. ഒരു വലിയ വിമോചന ഉപകരണമായി കുരിശു പരിരണമിച്ചെന്നു സഭ സാക്ഷ്യം നല്കുന്നു. അവർ ഇപ്രകാരം പ്രാർത്ഥിക്കുന്നു. " മനുഷ്യരെ സ്നേഹിക്കുന്നവനേ, ഈ വെള്ളിയാഴ്ച ദിവസം നിന്റെ ക്രൂശാരോഹണത്താൽ ഞങ്ങളെ നീ ജീവിപ്പിക്കുകയും നിന്റെ മരണത്താൽ ഞങ്ങളെ നീ സ്വതന്ത്രരാക്കുകയും ചെയ്തു". പെരുന്നാളുകളുടെ ക്രമം, 2003,പേ. 192).

രക്ഷയുടെ അനുഭവത്തിൽ നിന്നും പിശാചിന്റെ സ്വാധീനത്താൽ വഴിമാറിച്ചരിച്ച മനുഷ്യന് മുന്നിൽ കർത്താവായ യേശുക്രിസ്തു പ്രസരിപ്പിച്ച ദൈവീക വെളിച്ചമായിരുന്നു കുരിശിന്റെ പ്രകാശമെന്നും സഭ ഏറ്റുപറയുന്നു. ആ പ്രകാശത്തിലൂടെ രക്ഷയിലേയ്ക്ക് വീണ്ടും കടന്നു വരാനുള്ള സാദ്ധ്യത മനുഷ്യന് മുന്നിൽ മലർക്കെ തുറക്കപ്പെട്ടു. സഭ വീണ്ടും പ്രാത്ഥിക്കുന്നു. "നിനക്ക് തിരുവിഷ്ടം തോന്നി ആദിയിൽ നീ സൃഷ്ടിക്കുകയും അവസാനത്തിൽ രക്ഷിച്ചു ജീവിപ്പിക്കുകയും ചെയ്ത പ്രകാരം ഇപ്പോഴും കരുണാപൂർവ്വം നിന്റെ സൃഷ്ടിയെ മുഴുവൻ ദർശിക്കുകയും സ്ലീബായാൽ ഭൂതലത്തിന് മുഴുവൻ സഹായം നല്കുകയും ചെയ്യണമേ " (പെരുന്നാലുകളുടെ ക്രമം, 2003 പേ. 193). കുരിശിൽ വാഗ്ദാനം ചെയ്യപ്പെട്ട രക്ഷയും വിമോചനവും ഒരേ സമയം സ്വർ ഗ്ഗീയവും സാർവ്വ ലൗകീകവുമാണെന്ന് സഭ ഇവിടെ പഠിപ്പിക്കുന്നു. ഏതെ ങ്കിലും ഒരു വിഭാഗത്തിന്റെ രക്ഷയുടെ അടയാളം മാത്രമല്ലാ, സഭയിവിടെ അവതരിപ്പിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. സഭയെ സംബന്ധി ച്ചിടത്തോളം സർവ്വലോകത്തിന്റെയും സർവ്വ പ്രപഞ്ചത്തിന്റെയും രക്ഷയുടെ അടയാളമാണ് കുരിശ്.

കുരിശ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും കാവൽ അടയാളം. 

കലഹത്തിന്റെയും അസഹിഷ്ണുതയുടെയും അലയൊലികൾ എങ്ങും മുഴങ്ങുന്ന ഇന്നിന്റെ ചരിത്രത്തിൽ ഏറെ പ്രസക്തമായ ഒരു പ്രാർത്ഥന സഭ ഉരുവിടുന്നുണ്ട്. " നിന്റെ സ്ലീബായാൽ കോപം ശമിപ്പിക്കണമേ, യുദ്ധങ്ങൾ ഇല്ലാതാക്കേണമേ, കലഹങ്ങൾ മായിക്കേണമേ, ശിക്ഷകൾ ഒഴിവാക്കേണമേ, നിന്റെ സ്ലീബായാൽ കോപിച്ചിരിക്കുന്നവരെ ശാന്തരാക്കേണമേ, നിഗളികളെ വിനയമുള്ളവൻ ആക്കേണമേ, അഹംഭാവം ഇല്ലാതാക്കേണമേ, ശത്രുത നീക്കി കളയണമേ, തിന്മയുടെ ശക്തിയെ അമർത്തേണമേ"(പെരുന്നാൾ ക്രമം, 2003, പേ. 194). സമാധാനത്തിന്റെയും ഐക്യത്തിന്റെയും അടയാളമാണ് പൗരസ്ത്യസഭ എന്നും കുരിശിനെ നോക്കിക്കണ്ടിരുന്നു. കുരിശ് യുദ്ധങ്ങളുടെ ചരിത്രം പേറുന്ന പാശ്ചാത്യ സഭയുടെ ചിന്താഗതികൾക്ക് നേരെ ഉയർന്നിട്ടുള്ള ഒരു താക്കീതായിക്കൂടി ഈ പ്രാത്ഥനയെ കാണാം. ലോകത്തിൽ യുദ്ധങ്ങളും കല ഹങ്ങളും പ്രബലപ്പെടുമ്പോൾ കുരിശിന്റെ വക്താക്കൾ പരാജയപ്പെടുകയാണ് എന്ന സന്ദേശവും ഈ പ്രാർത്ഥന പങ്കു വയ്ക്കുന്നുണ്ട്‌.

"കുരിശുമരത്തിന്മേൽ കൈനീട്ടികിടന്നുകൊണ്ട് സ്വജനത്തെയും വിജാതീ യരേയും കൂട്ടിച്ചേർത്ത സ്വർഗ്ഗീയ സമാധാനം അവനാകുന്നു. സ്ലീബായിൽ കിടന്നുകൊണ്ട് ലോകത്തെ അഭിമുഖീകരിക്കുകയും അതിന്റെ എല്ലാ അതിർ ത്തികളിൽ നിന്ന് യഥാർത്ഥ സ്തുതിയും സത്യാരാധനയും സ്വീകരിച്ച കർത്താവ് അവനാകുന്നു. (പെരുന്നാളുകളുടെ ക്രമം, 2003,പേ. 192). എല്ലാ വിഭജിത ഘടക ങ്ങളെയും സമന്വയിപ്പിക്കുന്ന പരിമള ധൂപകലശമാണ് കുരിശെന്നും സഭ പ്രാർത്ഥിക്കുന്നു. "നിന്റെ ക്രൂശാരോഹണം ആദ്ധ്യാത്മിക ധൂപകലശമായി തീർന്നു. ആ ധൂപകലശത്താൽ നിന്റെ പിതാവിനെ സൃഷ്ടികളുമായി നീ രമ്യ പ്പെടുത്തി. നിന്റെ പീഡാനുഭവം അഗ്നിക്ക് പകരവും സ്നേഹം സുഗന്ധ വർഗ്ഗ ങ്ങൾക്ക് പകരവും ആയിത്തീർന്നു. നീ മനുഷ്യാവതാരം ചെയ്തു നിന്റെ പൌരോഹിത്യം വഴി പീഡാനുഭവമാകുന്ന ധൂപം പിതാവിനു സമർപ്പിച്ചു" (പെരുന്നാളുകളുടെ ക്രമം, 2003, പേ.195-196). കുരിശിന്റെ വക്താവായ പുരോ ഹിതന് സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള അടിസ്ഥാനപരമായ ഉത്തരവാദിത്വത്തിലേയ്ക്കും ഈ അപേക്ഷ വിരൽ ചൂണ്ടുന്നു.

കുരിശ് ഉത്ഥാനത്തിന്റെ അച്ചാരം


കുരിശിൽ മരിച്ചു ക്രിസ്തു മൂന്നാം ദിവസം ഉയർത്തെഴുന്നേറ്റുകൊണ്ട് സർവ്വലോകത്തിനും പ്രത്യാശയുടെ പരിമളം പകർന്നുതന്നു. സഭ വീണ്ടും പ്രാർത്ഥിക്കുന്നു. "ഞങ്ങൾക്കും നിന്റെ സർവ്വ ജനത്തിനും രക്ഷ നൽകണമേ, നിന്റെ വാഗ്ദാനങ്ങൾ ഞങ്ങളിൽ നിറവേരണമേ, തേജസ്സോടെ ഞങ്ങളെ നീ സന്ദർശിക്കണമേ, ഞങ്ങൾ ആത്മവിശ്വാസത്തോടെ മഹത്വമുള്ള നിന്റെ ഉയർത്തെഴുന്നേൽപ്പിനു വന്നുചേരുവാൻ ഇടയാക്കേണമേ, ഞങ്ങൾ നിന്റെ സ്വർഗ്ഗീയ മണിയറയിൽ പരികർമ്മികളും വിരുന്നിൽ ക്ഷണിക്കപ്പെട്ടവരും നിത്യരാജ്യത്തിനു അവകാശികളുമായി തീരണമേ" ( പെരുന്നാളുകളുടെ ക്രമം, 2003, പേ. 194). കുരിശിനു വ്യക്തമായ ലക്ഷ്യമുണ്ടെന്നു സ്ഥാപിക്കുകയാണ് സഭയിവിടെ.

കുരിശിന്റെ വഴി അതിൽത്തന്നെപൂർണ്ണമാകുന്നില്ല. നിത്യമായ സന്തോഷം പ്രദാനം ചെയ്യുന്ന ഉത്ഥാനത്തിലേയ്ക്ക് മലർക്കെ തുറക്കപ്പെട്ട വാതിലാണ് കുരിശ്. അതോടൊപ്പം ഒരു കാര്യംകൂടി കുരിശ് നമ്മെ ഓർമ്മപ്പെടുത്തുന്നു. ക്രൂശിക്കപ്പെടുന്നവനു മാത്രമേ ഉയർത്തെഴുന്നെൽക്കുവാൻ അവകാശമുള്ളൂ. ഉയർത്തെഴുന്നേൽപ്പിന് ഉള്ള പ്രവേശന ടിക്കറ്റായി കുരിശും സഹനവും ഇവിടെ പരിണമിക്കുന്നു. കുരിശിന്റെ പാത ഉത്ഥാനത്തിലേയ്ക്കാണ് നയിക്ക പ്പെടുന്നത്‌ എന്നത് ലോകത്തിനു മുൻപിൽ ഒരു നവസുവിശേഷത്തിന്റെ പുതിയ ചക്രവാളം പണിതുയർത്തുന്നു.

ഉപസംഹാരം

ദൈവശാസ്ത്ര സത്യങ്ങളെ സുരഭില സുന്ദരമായ പ്രാർത്ഥനകളിലൂടെ ദൈവസന്നിധിയിലേയ്ക്കും ഒപ്പം ദൈവജന ഹൃദയങ്ങളിലേയ്ക്കും പകരുകയാണ്. പാശ്ചാത്യ സുറിയാനി അഥവാ അന്ത്യോക്യൻ ആരാധനക്രമം കുരിശിനു രക്ഷയുടെയും ജീവന്റെയും സമാധാനത്തിന്റെ ഐക്യത്തി ന്റെയും സർവ്വോപരി ഉത്ഥാനത്തിന്റെയും അർത്ഥതലങ്ങളുണ്ടെന്നു നാം കണ്ടു. മനോഹരങ്ങളായ ഈ പ്രാർത്ഥനകൾ നമ്മുടെ അനുദിന ജീവിത പ്രമാണങ്ങൾ ആകേണ്ടതുണ്ട്. അതിനു ദൈവം നമ്മെ സഹായിക്കട്ടെ.

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.