Mittwoch, 15. August 2018

ധ്രുവദീപ്തി // ജർമ്മൻ ഡയറി // ജർമ്മനിയിൽ മലയാളി സംഘടനകളുടെ കാലവർഷം തുടങ്ങിയപ്പോൾ. // George Kuttikattu



ധ്രുവദീപ്തി // ജർമ്മൻ ഡയറി // 

ജർമ്മനിയിൽ 

മലയാളി സംഘടനകളുടെ കാലവർഷം 
തുടങ്ങിയപ്പോൾ. // 


George Kuttikattu 


 George Kuttikattu 
1958-60-കളുടെ കാലഘട്ടങ്ങളിൽ ജർമ്മനിയിലേക്ക് മല യാളിപ്പെൺകുട്ടികളുടെയും, കുറെ യുവാക്കളുടെയും ചരിത്രം സൃഷ്ടിച്ചതായ കുടിയേറ്റം നടന്നുകഴിഞ്ഞു. ശേഷകാലം 1970 കൾ വരെ ജർമ്മനിയിലെ ഭാവി ജീവി തത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായിരുന്ന അവരുടെ തൊഴിൽ പഠന പരിശീലനങ്ങൾക്ക് സജ്ജീവമായി ശ്രദ്ധകേന്ദ്രീകരിച്ച ഒരു കാലഘട്ടമായിരുന്നു. അക്കാലത്തു പോലും കേരളത്തിൽ നിന്ന് വീണ്ടും വീണ്ടും പെൺകുട്ടികൾ നഴ്‌സിംഗ് ജോലിക്കും നഴ്‌സിംഗ് പഠനത്തിനുമായി ജർമ്മനിയിലേക്ക് വന്നു ചേർന്നു കൊണ്ടിരുന്നു. 1976- ൽ, അതിനിടെയാണ് ഇതിന് മുമ്പ് വിശദീകരിച്ചിരുന്ന മൈഗ്രേഷൻ പ്രതിസന്ധികൾ മലയാളികൾക്ക് നേരിടേ ണ്ടതായി വന്നത്. പ്രതീക്ഷിക്കാത്ത പ്രതിസന്ധി ആർക്കും ഒട്ടും ദോഷകര മായി ഭവിക്കാതെ ജർമ്മൻസർക്കാരിന്റെ ഭാഗത്തുനിന്നും ഏറ്റവും അനുകൂല മായ നിലപാട് നമുക്ക് ലഭിച്ചു. ഇതിനു മുമ്പ് ഞാൻ അന്നത്തെ പ്രതിസന്ധികളെ എങ്ങനെയാണ് തരണം ചെയ്തതെന്നുള്ള വിശദമായിട്ടുള്ള കുറിപ്പ് എഴുതിയിരുന്നല്ലോ. അന്ന് ഞങ്ങൾ നേരിട്ട പ്രതിസന്ധികളുടെ സമാന്തര കാല ഘട്ടത്തിലാണ് ജർമ്മനിയിൽ ഓരോരോ ഭാഗങ്ങളിൽ ജോലി ചെയ്തിരുന്ന നഴ്‌സുമാരുടെ ഭർത്താക്കന്മാർ  വിവിധ കാലഘട്ടങ്ങളിലായി വന്നെത്തി ക്കൊണ്ടിരുന്നത്.

സംഘടനകളുടെ വേലിയേറ്റം 

അങ്ങനെ വന്നെത്തിയ കുറെ പുതു മലയാളികൾക്ക് ഒരാശയം തോന്നി, സംഘടനകൾ രൂപീകരിച്ചു ഒഴിവ് സമയം കൂട്ടമായി ആഘോഷിക്കാമല്ലോ എന്ന്. അങ്ങനെ 1977- ന്റെ ആരംഭഘട്ടത്തിൽ ജർമ്മനിയിൽ മലയാളികൾ ഏറെയുള്ള സ്ഥലങ്ങളിലും ഓരോ പ്രത്യേക പേരുകളിൽ സംഘടനകൾ രൂപീകരിച്ചു തുടങ്ങി. ജർമ്മനിയിലെ കൊളോൺ, ഫ്രാങ്ക്ഫർട്ട്, സ്റ്റുട്ട്ഗാർട്ട്, കാൾസ് റൂഹെ, ഹൈഡൽബെർഗ്,  ഡ്യുസൽഡോർഫ്, ക്രേഫെൽഡ്, ഗ്രോസ്സ് ഗേരാവ്, മയിൻസ്, മ്യുണിച്ചു, മ്യുൻസ്റ്റർ എന്നിങ്ങനെ അനേകം സ്ഥലങ്ങളിൽ വിവിധ പേരുകളിൽ ഓരോ സംഘടനകൾ അവർ രൂപീകരിച്ചു തുടങ്ങി. അനേകം മലയാളിസംഘടനകളുടെ പെരുമഴ തന്നെ ജർമ്മൻ മണ്ണിൽ വീണു. പശ്ചിമജർമ്മനിയിലെ സംഘടനരൂപീകരണത്തിനുള്ള അടിസ്ഥാന പൊതു നിയമവ്യവസ്ഥയനുസരിച്ചുള്ള വ്യവസ്ഥകളെല്ലാം എഴുതിത്തയ്യാറാക്കിയ സംഘടനാനിയമാവലികളും, ക്രമങ്ങളും, ഔദ്യോഗിക രജിസ്ട്രേഷനുമെല്ലാം ചില ആദ്യകാല സംഘടനകൾക്കില്ലായിരുന്നു. പുതിയതായി ജർമ്മനിയിൽ വന്നെത്തിയ മലയാളികൾക്ക് അതേപ്പറ്റി കൂടിയ അറിവുമില്ലായിരു ന്നു. ജർമ്മൻ ഭാഷാജ്ഞാനവും തീരെ ഇല്ലായിരുന്നു. വിവിധ സ്ഥലങ്ങളിൽ നഴ്‌സിംഗ് ജോലിയും മറ്റുള്ള പഠനവും നടത്തിക്കൊണ്ടിരുന്ന മലയാളികളും മറ്റു ജർമ്മൻകാരും സംഘടനകൾക്ക് പിന്തുണ നല്കിയിരുന്നു. സമാജങ്ങളുടെ സമ്മേളനങ്ങളിലെ പരിപാടികൾ, ചീട്ടുകളി, ഡാൻസ്, ഫിലിംപ്രദർശനം അതു പോലെയുള്ള വിവിധതരം  കലാ- സാംസ്കാരിക പരിപാടികൾ എന്നിവ നടത്തുന്നതിന് ജർമ്മനിയിലെ കത്തോലിക്കാ സഭ വക ഹാളുകളും മറ്റുള്ള സൗകര്യങ്ങളും സൗജന്യമായി മലയാളികൾക്ക് നൽകി. അത്തരം ചിലചില സ്മരണകളെല്ലാം ഇപ്പോൾ എന്റെ ഓർമ്മയിൽ ഉണർന്നുവരുന്നു.

മലയാളികൾ ഓരോ പ്രദേശങ്ങളിലും രൂപീകരിച്ച സംഘടനകൾക്കെല്ലാം പ്രത്യേകം ശ്രദ്ധാർഹമായ പേരുകളും സംഘാടകർ അന്ന് നൽകി. അവയിൽ ചിലതിങ്ങനെയാണ് : ഫ്രാങ്ക്ഫർട്ടിൽ മലയാളികളുടെ സംഘടനയ്ക്ക് പേര് നൽകിയത്" ഫ്രാങ്ക്ഫർട്ട് കേരളസമാജം " എന്നാണ്. കൊളോണിൽ "ഇന്ത്യൻ അസോസിയേഷൻ" എന്നപേരിൽ സംഘടന രൂപീകരിച്ചു. അതിനു മുമ്പ് മലയാളികൾ ഉണ്ടാക്കിയ "കേരളസെന്റർ" എന്നൊരു സംഘടനയും ആദ്യം പ്രവർത്തിച്ചിരുന്നു. ബോണിൽ " Indische Cultur Verein", സ്റ്റുട്ട്ഗാർട്ടിൽ മലയാളീ ഡോയ്ഷസ് ട്രെഫെൻ (Malayaalee- Deutsches Treffen) എന്ന പേരിലൊരു സംഘടന തുടങ്ങി. ഹൈഡൽബർഗിൽ 1977- ജൂലൈ മാസത്തിൽ "മലയാളിസമാജം" എന്ന സംഘടനയുണ്ടായി. ഈ മലയാളി സമാജം തുടങ്ങിയപ്പോൾ അതിന്റെ പ്രകടനപത്രികയിൽ, 'ഇവിടെയുള്ള മലയാളികളിൽ പരസ്പരധാരണയുണ്ടാ ക്കുക, സമൂഹത്തിനു നേരിടുന്ന ആപൽഘട്ടങ്ങളെ കൂട്ടായ പ്രവർത്തനങ്ങളി ലൂടെ തരണം ചെയ്യുക, ദേശീയവും മതപരവുമായ ആഘോഷങ്ങൾ സംഘടി പ്പിക്കുക, തുടങ്ങിയ ലക്ഷ്യങ്ങളെയാണ് വിശദീകരിച്ചത്. കുറച്ചു വർഷങ്ങൾ കഴിഞ്ഞു 1996- ൽ മലയാളി സമാജം സംഘടനയിൽ പിളർപ്പുണ്ടായി. മറ്റൊരു സമാന്തര സംഘടനയും "കൈരളീ ഫെറൈൻ" എന്ന വിളിപ്പേരിൽ 1996- ൽ ഹൈഡൽബർഗിൽ ഉണ്ടായി. പക്ഷെ, കുറെ വർഷങ്ങൾക്ക് ശേഷം വീണ്ടും പിരിഞ്ഞു "കേരള ജർമ്മൻ കൾച്ചറൽ ഫോറം" എന്ന പേരിൽ മൂന്നാമതൊരു സംഘടന രൂപം പ്രാപിച്ചു. ഇങ്ങനെ വളരെ കുറച്ചുമാത്രം മലയാളികൾ ഉള്ള ഹൈഡൽബർഗിൽ മൂന്നുനാലു മലയാളി സംഘടനകൾ ഉണ്ടാക്കുവാനുള്ള കാരണങ്ങൾ ഹൈഡൽബർഗ്ഗ് മലയാളി സമൂഹത്തിലുള്ള സമാജങ്ങളുടെ പ്രവർത്തകരിൽ രൂപംകൊണ്ട അഹിതമായിട്ടുള്ള മാടമ്പികളികളും സമാജ പ്രവർത്തനശൈലിയിലെ യാഥാർത്ഥ്യബോധത്തിന്റെ കുറവുമൂലവുമാണ്. ഈ സംഘടനകൾളുടെ സഹകരണത്തിലൂടെ മലയാളികളുടെ ഏതൊരു പ്രശ്നപരിഹാരങ്ങൾക്കും, സാമൂഹികവും വ്യക്തിപരവുമായ പ്രധാനപ്പെട്ട ആവശ്യങ്ങളിൽ സഹായകമായിരുന്നില്ല.

സ്വാഭാവികമായും സമാജങ്ങൾവഴി പ്രായോഗികമായി ജർമ്മനിയിലെ മല യാളികളുടെ ജീവിതത്തിൽ ആവശ്യമായ വിലപ്പെട്ട എന്തെങ്കിലും  സാധിച്ചു കൊടുക്കുവാൻ ആവശ്യമായ നല്ല സാഹചര്യം സമാജങ്ങളിലെ മാടമ്പികൾ തന്നെ ഇല്ലെന്നാക്കിയ അനുഭവമാണ് ഉണ്ടായത്. അവരാഗ്രഹിച്ചതോ, അഥവാ നേരത്തെ തന്നെ ഉറപ്പിച്ചതോ ആയിട്ടുള്ള ഓരോ സൗഹൃദകൂടിക്കാഴ്ചകളും, ആശ്ലേഷിക്കലും നടത്തി തങ്ങളുടെ ലോകപ്രശസ്തിയെപ്പറ്റിയുള്ള മഹത്വം മാദ്ധ്യമങ്ങളിൽ വിളിച്ചറിയിക്കണമല്ലോ. അതിനായി സ്റ്റേജിൽ അങ്ങോട്ടും തിരിച്ചിങ്ങോട്ടും വലിച്ചുനീട്ടിയും നീട്ടിവലിച്ചും അംഗവിക്ഷേപങ്ങളോടെ എത്രനേരം വേണമെങ്കിലും പ്രസംഗിച്ചു വ്യക്തിപൂജ നടത്തുന്ന അവാർഡ് ദാനങ്ങളും, പൊന്നാട അണിയിക്കലും പതിവ് ചടങ്ങാക്കി.  സമാജങ്ങളുടെ നേതാക്കളെന്ന നിലയിൽ അവരുടെ അണിനിരകളെ സൃഷ്ടിക്കുകയും അത് ആയുധമാക്കിക്കൊണ്ട് അവർ പ്രചാരണ രാഷ്ട്രീയം നടത്തുകയായിരുന്നു. അങ്ങനെയാണ്, ഹോപ്സ്റ്റൺ കുടുംബമേളയെ തകർക്കാനും സ്റ്റുട്ട് ഗാർട്ടിൽ അതിനു ബദൽസമ്മേളനം ആരംഭിച്ചതും എന്നത് ചരിത്രമാണ്. ഇപ്രകാരം സമൂഹത്തിൽ പിളർപ്പും ധാർമ്മികതയില്ലായ്മയും വളർത്തുന്ന സംഘടനാ പ്രവർത്തനത്തിൽ ക്ഷീണിതരായ സാമാന്യ കാഴ്ചക്കാരെ തൃണവൽഗണിച്ചു. നേരായി പ്രവർത്തിക്കുന്നവരെ ഇല്ലെന്നാക്കാനുള്ള പ്രവർത്തനശൈലിക്ക് മുൻതൂക്കം നൽകിയത് മലയാളി സംഘടനകൾക്ക് പുഴുക്കുത്തുണ്ടാക്കി. മാതൃകയാകേണ്ടവർ ചെയ്ത അധാർമ്മിക കാര്യങ്ങൾ മൂലം ജർമ്മനിയിലെ രണ്ടാം തലമുറയുടെ പരിഹാസത്തിനും നിസഹകരണത്തിനും ഇക്കൂട്ടർ വഴിതെളിച്ചവരായി മാറിയിട്ടുണ്ട്. 

കേരളവും ജർമ്മനിയുമായി സഹകരിച്ചുള്ള തൊഴിൽ വിദ്യാഭ്യാസ സാദ്ധ്യത മനസ്സിലാക്കിയശേഷം കേരളത്തിലെയും ജർമ്മനിയിലെയും വിദ്യാഭ്യാസ മേഖലയിൽ അക്കാലത്തു  പ്രവർത്തിച്ചിരുന്ന ഓരോരോ ഉന്നതന്മാരും മറ്റു കേരളത്തിലെ രാഷ്ട്രീയനേതൃത്വങ്ങളുമായി അതിന് ആവശ്യമായിട്ടുള്ള പദ്ധതികൾ രൂപപ്പെടുത്താൻ വേണ്ടി സ്റ്റുട്ട്ഗാർട്ട് ആസ്ഥാനമായി പ്രവർത്തിച്ച 'മലയാളി ഡോയിഷ് ട്രെഫൻ' സംഘടനയുടെ അക്കാലത്തെ പ്രസിഡന്റ് ശ്രീ. ജോസഫ് കൈനിക്കര കേരള മന്ത്രിമാരുമായി ചർച്ചകൾ നടത്തിയ മാതൃകാ സേവനം വിസ്മരിക്കാനാവില്ല. അതുപക്ഷേ, എക്കാലവും ഓരോ സ്ഥലങ്ങളി ലും രൂപീകരിച്ചിട്ടുള്ള ഓരോ സംഘടനകളിൽ 'മാടമ്പികൾ' കളിച്ചു വിലസി നിൽക്കുന്ന മലയാളികളുടെ നേതൃത്വമോഹത്തിലുദിച്ച കുബുദ്ധിമൂലം അദ്ദേഹത്തിൻറെ വിവിധ പ്രവർത്തനങ്ങളെ എളുപ്പമാക്കുന്നതിനു പകരം മന:പൂർവ്വം വ്യക്തിഹത്യ നടത്തിക്കൊണ്ടു ഹനിക്കുകയായിരുന്നുവെന്ന യാഥാർത്ഥ്യം ഇവിടെ ഒട്ടും മറയ്ക്കുവാനാകില്ല. ഇത്തരം സാമൂഹ്യവിരുദ്ധ മനോഭാവമുള്ളവരുടെ തനി അധികാരക്കൊതിമൂലം പശ്ചിമജർമ്മനിയിലെ സംഘടനകൾ ഉപയോഗിച്ച് സാധിച്ചെടുക്കാവുന്ന അനവധി കേരള- ജർമ്മൻ സഹകരണ പ്രോജക്ടുകൾ തകർത്തുകളഞ്ഞു. നിരവധി ഉദാഹരണങ്ങൾ പറയാനുണ്ട്. ഇത്തരം പ്രവണതകൾ ജർമ്മനിയിലെ മലയാളിസംഘടനയിൽ കേരളത്തിലെ ചില രാഷ്ട്രീയ പ്രതിസന്ധികൾക്ക് കാരണമാക്കുന്നവരുടെ സാന്നിദ്ധ്യം പോലെ ജർമ്മനിയിലെ ഓരോ മലയാളിസംഘടനകളിലും ഒളിഞ്ഞും തെളിഞ്ഞും കാണാൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ എന്നുമുള്ള രാഷ്ട്രീയപാർട്ടിപ്രവർത്തനരീതിയിലെ ക്രൂരതയും വക്രതയും കൊലയാളി രാഷ്ട്രീയ മാതൃകയും അതേപടി പകർത്തിയ സംഘടനാപ്രവർത്തനമായി രുന്നു ജർമ്മനിയിലെ മലയാളിസംഘടനകളിലും കാണപ്പെട്ടത്. ഇതെല്ലം നേർവഴി പ്രവർത്തനങ്ങൾ നിഷ്പ്രഭമായിത്തീരാൻ കാരണമായി. ഇപ്രകാരം തന്നെയായിരുന്നു എന്റെ അനുഭവങ്ങളും പഠിപ്പിച്ചത്. ഹൈഡൽബെർഗ് Karl Ruprecht Univrsity യും മഹാത്മാ ഗാന്ധി സർവ്വകലാശാലയുമായി നടത്തിയ പൂർത്തീകരിച്ച ഔദ്യോഗിക കരാർ ഉടമ്പടി പോലും അട്ടിമറിക്കപ്പെട്ടത്, അതുപോലെതന്നെ എൻ്റെ മറ്റൊരു ശ്രമത്തിൽ പാലാ നഗരത്തിൽ Göthe Institute സ്ഥാപിക്കാനുള്ള അനുവാദംപോലും തട്ടിമറിച്ച സംഭവം, ഇത്തരത്തിലുള്ള ചില ഉദാഹരണങ്ങളാണ്. അവയെല്ലാം ഒരു നിമിഷം എന്നെ വേദനിപ്പിച്ചു. എന്റെ എളിയ പരിമിതികളെപ്പറ്റി എനിക്ക് പൂർണ്ണബോധ്യമുണ്ടായിരുന്നു. അതിനാൽ ഒരു പുതിയ അനുഭവം അപ്രതീക്ഷിതമായി എന്നെ വല്ലാതെ നിരാശപ്പെടുത്തി. ഞാൻ എന്റെ ജോലിക്ക് പ്രതിഫലം പ്രതീക്ഷിച്ചു കഴിഞ്ഞില്ല. 

എന്ത് നേടിയെന്ന ചോദ്യം

ഇപ്രകാരം ഒരു അഭിപ്രായം പറയാൻ കാരണം ഉണ്ട്. ഒരു സമാജങ്ങളുടെയും പ്രവർത്തനശൈലിയിൽ ജർമ്മനിയിലെ, മറുനാട്ടിലുള്ള മലയാളികൾക്ക് പ്രയോജനകരമായി കൂടുതലായി ഒന്നുംതന്നെ നേടാനില്ല, അഥവാ ഇത്തരം സമാജങ്ങൾ വിളിച്ചുകൂട്ടുന്ന സദസ്സുകൾക്ക് അഥവാ അതുപോലെയുള്ള കൂടിച്ചേരലുകൾക്ക് പ്രത്യേകമായി ഒന്നുംതന്നെ സമൂഹത്തിനു നല്കാനില്ല എന്ന ഉറച്ച യാഥാർത്ഥ്യം എന്നെ ഏറെ ചിന്തിപ്പിച്ചു. അങ്ങനെ ഏതോ ഒരു പ്രതീക്ഷയുടെ നിഴൽ കണ്ടതുപോലെ ഞാൻ കേരള ജർമ്മൻ കൾച്ചറൽ ഫോറം എന്ന അസ്സോസിയേഷനിൽ അംഗമായി ചേർന്നു., അതിന്റെ ഓരോ പ്രവത്തനത്തിനുവേണ്ടി അതിന്റെ ജനറൽ സെക്രട്ടറിയെന്ന ജോലി ചെയ്തു. അതുപക്ഷേ എന്റെ പ്രതീക്ഷയ്ക്ക് നേരെ വിപരീതമായ ശൈലിയിലേക്ക് മാറിയ ഒരു അവസ്ഥയെ ഞാൻ നേരിൽ കണ്ടു. പ്രവർത്തനത്തിന് ഞാൻ എന്നേയ്ക്കുമായി ഒരു അവസാനമിട്ടു മാറിനിന്നു. എങ്കിലും, അന്ന് എന്റെ നിലപാട് ശരിയാണെന്നു എന്റെ കൂടെയുള്ള എല്ലാ സുഹൃത്തുക്കളെയും ബോദ്ധ്യപ്പെടുത്തുവാൻ സാധിച്ചിട്ടില്ലെന്ന് എനിക്കറിയാം. മറ്റുള്ളവരിൽ അഭിപ്രായവ്യത്യാസങ്ങളും ഉണ്ടാകാം. ആരും കീഴ്വഴക്കങ്ങൾ നോക്കി സത്യത്തിനെതിരെ പ്രവർത്തിക്കരുത്. നാം സ്വയം തിരുത്താനും അവയെ തുറന്ന് പറയാനും കഴിയണം. ഇത്തരം കാര്യങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഈ വാദം വ്യക്തമായി സമർപ്പിക്കുന്നു. 

ആദ്യമായി ജർമ്മനിയിൽ ചില സ്ഥലങ്ങളിൽ മലയാളികളുടെ സമാജങ്ങൾ തുടങ്ങാനുള്ള അടിസ്ഥാനപ്രേരണയ്ക്ക് നിദാനമായ പ്രേരകശക്തി ചില നിഗൂഢ സ്വാർത്ഥതയുടെ സമ്മർദ്ദത്തിന്റെ സ്പന്ദനങ്ങൾ മുഖേനയായിരുന്നു. ഇപ്രകാരം സംഘടനകൾ ഓരോരോ രൂപം കൊണ്ടപ്പോൾ അവർ ഉദ്ദേശിച്ച മനസ്സിലിരിപ്പുകളെ നിരീക്ഷിച്ച ചിലർ ചില അഭിപ്രായങ്ങൾ ജർമ്മനിയിൽ അന്ന് പ്രചാരത്തിലിരുന്ന ഒരു മലയാളം മാദ്ധ്യമമായിരുന്ന "കവിത" യിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. കൊളോണിൽ ഉണ്ടായിരുന്ന  ഒരു ജോർജ് എന്ന പേരുള്ള മലയാളി യുവാവ് അന്ന് ഇപ്രകാരം എഴുതി:"എന്തിനാണീ കോലാഹലങ്ങൾ? കേരളത്തിൽ നിന്ന് അനേകായിരം  മൈലുകൾ അപ്പുറ ത്ത് അകലത്തിൽ പെറ്റമ്മയേയും, പിറന്നുവീണ  നാടിനെപ്പോലും വിട്ട്മാറി വയറ്റിപിഴപ്പിനുവേണ്ടി ആതുരസേവനം ചെയ്തു ജീവിക്കാനെത്തിയ മലയാളി നേഴ്‌സുമാരെ ജർമ്മൻ കാരിത്താസും ഇന്ത്യൻ മെത്രാൻ സമിതിയും ഒന്നിച്ചു സർക്കാരിനെ പ്രേരിപ്പിച്ചു തിരിച്ചയക്കാൻ കത്ത് നൽകിയപ്പോൾ ആരും അവരെ സഹായിക്കാൻ അന്നവരുടെ സമീപം ഉണ്ടായിരുന്നില്ല; അപ്പോഴും നാളിതുവരെയും ഒരു സംഘടനയും സഹായത്തിനില്ലായിരുന്നു എന്നതാണ് സത്യം".

1958-1960 കാലഘട്ടത്തിൽ ജർമ്മനിയിലെത്തിയ മലയാളിയുവജനങ്ങൾക്ക് സംഘടനയും അതുപോലെയുള്ള മഹാ സംഭവങ്ങളും ആഘോഷങ്ങളുമായി കൂടുതൽ സമയം ചെലവഴിക്കാനില്ലായിരുന്നു. അതുപക്ഷേ പല ക്രിസ്ത്യൻ വിഭാഗങ്ങളിൽ നിന്നും വന്നിട്ടുള്ളവർ താമസസ്ഥലത്തിന് അടുത്തുള്ളതായ ലത്തീൻപള്ളികളിലെ വി. കർമ്മങ്ങളിൽ സംബന്ധിച്ചു. ആ നിലപാടുകൾക്ക് മാറ്റംവന്നുതുടങ്ങിയത് ചെറുപ്പക്കാരായ ജർമ്മനിയിലെ മലയാളിപെൺകുട്ടി കളും ആൺകുട്ടികളും കേരളത്തിൽ പോയി വിവാഹിതരായതോടെയാണ്. അവരുടെ  ഭർത്താക്കന്മാരും ഭാര്യമാരും ജർമ്മനിയിലേക്ക് എത്തിയതോടെ കാര്യങ്ങളെല്ലാം ഏറെ മാറി. എല്ലാ മലയാളികളുടെയും സ്വകാര്യകുടുംബ ജീവിതം മുഴുവൻ മാതൃകാപരമായിരുന്നുവെന്നു പറയാനാവില്ല.അത്രയേറെ ദു:ഖകരമായ ചില ദുരന്തങ്ങളും മലയാളികളുടെ കുടുംബങ്ങളിൽ ഉണ്ടായ ചരിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. അത്തരം സംഭവങ്ങൾ മലയാളിജീവിതത്തിലെ കറുത്ത പാടുകളായിത്തീർന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ത്യാഗവും പരിശുദ്ധിയും നിർഭയത്വവും നമ്മുടെ വിദേശജീവിതത്തിൽ ദൈനംദിനം വെട്ടിത്തിളങ്ങി. മലയാളികളേറെ കൂട്ടമായി താമസിച്ചിരുന്ന ഓരോരോ സ്ഥലങ്ങളിലും ഉദാ: കൊളോൺ, ബീലഫെൽഡ്, ഹൈഡൽബെർഗ്, ഗ്രോസ്‌- ഗെരാവ്, ഫ്രാങ്ക്ഫർട്ട്, ബോൺ, ഡ്യുസൽഡോർഫ് തുടങ്ങിയ മറ്റു അനേകം സ്ഥലങ്ങളിലും, കേരളത്തനിമയിൽ മുറതെറ്റാതെ ക്രിസ്മസ്, ഈസ്റ്റർ ആചാര ആഘോഷങ്ങൾ, വിഷു, ഓണാഘോഷങ്ങൾ, തുടങ്ങിയ ആഘോഷങ്ങൾ കേരളത്തനിമയിൽ സംഘടിപ്പിച്ചു ആഘോഷമായി പങ്കെടുത്തു. 

ഭക്തിമാർഗ്ഗങ്ങളുടെ വഴിത്തിരിവുകൾ തേടി 

ക്രമേണ, ഈ ആഘോഷങ്ങളെല്ലാം ഓരോരോ സമാജങ്ങൾ ഇത്തരം ആചാര ആഘോഷങ്ങളെല്ലാം അവർഏറ്റെടുത്തു നടത്തിത്തുടങ്ങി. ഓരോരോ വരും വർഷങ്ങളിലും ഇടമുറിയാത്ത ഇത്തരം ആഘോഷങ്ങളെല്ലാം കേരളത്തിൽ നടത്തുന്നതുപോലെ ചെയ്തു തുടങ്ങി. ആഘോഷങ്ങൾ നടക്കുന്നതോടൊപ്പം മലയാളത്തിലുള്ള വി. കുർബാനകളും ഓരോരോ ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ളവരുടെ വിശ്വാസത്തിലും, ലിറ്റർജിക്രമത്തിലും ആഘോഷിച്ചിരുന്നു. ഈ കാലങ്ങളിൽ ജർമ്മനിയിൽ വിവിധഭാഗങ്ങളിൽ ദേവാലയ ജോലിചെയ്തിരുന്ന കേരളത്തിൽ നിന്നു വന്നിട്ടുള്ള വിവിധ ക്രിസ്ത്യൻ സഭാ വിഭാഗങ്ങളിലെ, ഉദാഹരണം, കർമ്മലീത്താസഭയിൽപ്പെട്ടവർ, എം. സി. ബി.എസ് തുടങ്ങിയ കോൺഗ്രിഗേഷനുകളിൽപെട്ടവർ, കേരളത്തിലെ പല രൂപതകളിൽ നിന്നും വന്നിട്ടുള്ളവർ, യാക്കോബായ, സി. എസ്. ഐ. വിഭാഗങ്ങളിലും മറ്റു വിവിധ സന്യാസസഭകളിൽപ്പെട്ടവരായ  വൈദികരും കന്യാസ്ത്രികളും ആത്മീയ പ്രവർത്തകരുമെല്ലാം ഇങ്ങനെയുള്ള ചടങ്ങുകളിലും ആഘോഷങ്ങളിലും സഹകരിച്ചു. ക്രിസ്മസ്, ഈസ്റ്റർകാല ആചരണം എന്നിങ്ങനെ ജർമ്മനിയിൽ പ്രത്യേകിച്ച് അത്യധികം ആഘോഷമായി കൊണ്ടാടുന്നുണ്ട്. ജർമ്മനിയിൽ മലയാളികൾ ഇത്തരം ആഘോഷങ്ങൾ നടത്തുവാൻ ഏറെ ആഗ്രഹിച്ചതിനു പ്രേരകമായ ഘടകം ഇങ്ങനെ. ജർമ്മനിയിലെ മലയാളികൾക്ക് ക്രിസ്‌മസ്‌- ഈസ്റ്റർ ദിനങ്ങളിൽ എല്ലായ്പ്പോഴും അവരവരുടെ ജന്മനാട്ടിലേക്കെത്താൻ സാധിക്കാതെ വരും. ഈ അവസരങ്ങളിൽ ജർമ്മനിയിലെ മലയാളികൾക്ക് ഒന്നിച്ചു ചേരാനും, നാം പരിചയിച്ചിരുന്ന ആചാരങ്ങളും വിശ്വാസങ്ങളും ദേവാലയങ്ങളിലെ എല്ലാ കർമ്മങ്ങളിലും പങ്കുചേരാനും, അനുയോജ്യമായ ദിവസങ്ങളാണ് ക്രിസ്മസ് പോലെയുള്ള പുണ്യദിനങ്ങൾ. ഒന്നിച്ചു ചേരുക, പരസ്പരം വിശേഷങ്ങൾ അങ്ങുമിങ്ങും കൈമാറുക, നാട്ടുവിശേഷങ്ങൾ ചോദിച്ചറിയുക, നമ്മുടെ സുഖദുഃഖങ്ങൾ പരസ്പരം കൈമാറുക, അങ്ങനെ, പരസ്പര സൗഹൃദത്തിന്റ മനോഹരമായ നിമിഷങ്ങളെ വീണ്ടും വീണ്ടും സൃഷ്ടിക്കുകയായിരുന്നു. എങ്കിലും ആ വഴിത്തിരിവുകൾ മതവിഭാഗങ്ങൾ വേർതിരിഞ്ഞുള്ള ഓരോരോ പ്രത്യേക സമൂഹം സൃഷ്ടിച്ചതും ചരിത്രമായി. ജർമ്മനിയിൽ മലയാളിപെൺകുട്ടികൾ നൽകിയ മഹത്തായ ആതുരസേവ നത്തിനുള്ള വലിയ അംഗീകാരമായിരുന്നു, ജർമ്മൻകാരുടെ മനസ്സിൽ ഒരു മാതൃകാ സമൂഹമായി ഇന്നും പതിഞ്ഞു നിലനിൽക്കുന്നത്.

സംഘടന വേണമോ, വേണ്ടയോ?

അന്നത്തെ സാഹചര്യത്തിൽ ഒരു മലയാളി സംഘടനയുടെ ആവശ്യങ്ങൾ തീക്ഷ്ണമായ വിചാരത്തിൽ ആരും അത്ര കണക്കിലെടുത്തില്ല. അതിന്റെ ഒരു പ്രകടമായ സൂചനയായിരുന്നു കൊളോണിൽ നാമമാത്രമായി പ്രവർത്തിച്ച കേരള സെന്റർ സംഘടന. കുറെ നാളുകളായി പ്രവർത്തന രഹിതമായി കിടന്ന ഈ സംഘടനയെ പുന:രുജ്ജീവിപ്പിക്കാൻ 1977- ഡിസംബറിൽ  ഒരു യോഗം കൂടി. എന്നാൽ അന്ന് ശ്രീ. ജോർജ് കട്ടിക്കാരൻ, ജോസ് പറപ്പള്ളിൽ, കെ. അരവിന്ദ് എന്നീ മൂന്നുപേരെ ഉൾപ്പെടുത്തി ഒരു പ്രവർത്തന സമിതി ഉണ്ടാക്കി. അതുപക്ഷേ പ്രായോഗികമായ ഫലം ഉണ്ടായില്ല. ഉണ്ടായാൽ അത് നല്ലതായിരുന്നുവെന്ന വിലയിരുത്തലോടെ അതും ചരിത്രമായിത്തീർന്നു.

സംഘടനയുടെ ആവശ്യകതയെപ്പറ്റി ചിലരുടെ താൽപ്പര്യം വീണ്ടുമവിടെ തലപൊക്കി. അതിനായിത്തന്നെ 1977 ഡിസംബറിൽ 9,10,11 തീയതികളിൽ കൊളോണിൽ ഒരു വാരാന്ത്യ യോഗം നടന്നു. ഇക്കാര്യം സംബന്ധിച്ചുള്ള ചില യഥാർത്ഥമായ അഭിപ്രായങ്ങൾ കൊളോണിൽ താമസ്സമാക്കിയിരുന്ന മലയാളി മിസ്സിസ്. മൂലക്കാട് എഴുതിയ ഒരു കുറിപ്പ് ഞാൻ ഓർമ്മിക്കുന്നു. അതിലെ പ്രസക്ത ഭാഗങ്ങൾ ഇവിടെ ചേർക്കുവാൻ എനിക്ക് ആഗ്രഹമുണ്ട്. ഇതിലെ പ്രമേയം ജർമ്മനിയിലെ മലയാളികളുടെയെല്ലാം സാമൂഹികവും സാംസ്കാരികവുമായ പൊതുജീവിതത്തിന്റെ ഓരോ പ്രശ്നവിഷയങ്ങളെ ചൂണ്ടിക്കാണിക്കുന്നതായിരുന്നു. അക്കാലത്തെ ഒരു പ്രവാസി മലയാളിയുടെ ആഴത്തിലുള്ള ജീവിതപ്രശ്നങ്ങൾ "കവിത" മാസികയിൽ പ്രസിദ്ധീകരിച്ച കുറിപ്പിലൂടെ കാണുക. വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യാക്കാർ സംഘടനകൾ രൂപീകരിച്ചു എന്തെങ്കിലും നേടിയെടുത്ത മേന്മയുള്ള ചരിത്രം മഹാത്മാഗാന്ധിയുടെ ജീവിത അനുഭവത്തിലും ഉണ്ടായിരുന്നില്ല. എന്നാൽ അതേസമയം ഒരു ഇന്ത്യാക്കാരനെന്ന അടിയുറച്ച ബോധം അദ്ദേഹത്തിൽ നിലനിറുത്തിക്കൊണ്ട് ഇന്ത്യമഹാരാജ്യത്തെ ബ്രിട്ടീഷ് ഭരണാധികാരികളിൽ നിന്നും മോചിപ്പിച്ചു ഇന്ത്യയെ സ്വതന്ത്രമാക്കാൻ സൗത്ത് ആഫ്രിക്കയിലെ ജീവിതത്തിൽനിന്ന് ഇന്ത്യയിൽ തിരിച്ചെത്തി. അന്ന് പ്രവർത്തനം തുടങ്ങാൻ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടിയിൽ അംഗമായിച്ചേർന്ന് പ്രവർത്തിച്ചു തുടങ്ങി. എന്നാൽ ബ്രിട്ടീഷുകാരിൽനിന്നും ഇന്ത്യ പരിപൂർണ്ണ മോചനം നേടിയപ്പോൾ, സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിരിച്ചുവിടുന്നതിനെക്കുറിച്ചു അദ്ദേഹം സ്വതന്ത അഭിപ്രായം പറഞ്ഞിരുന്നു എന്ന് നാം വായിക്കുന്നു.

മലയാളിക്ക് സ്വന്തമായ ഐഡന്റിറ്റിയില്ലേ, അവർക്ക് സ്വദേശമില്ലേ? 

ഇക്കാലത്തു വിദേശങ്ങളിൽ ജീവിക്കുന്ന മലയാളികളിൽ ചിലർ ഇപ്പോഴും ചിന്തിക്കുന്നത് എപ്രകാരമെന്ന് നാം അറിയണം., മറുനാട്ടിൽ ഏതെങ്കിലും ഒരുതരം  സംഘടനയുണ്ടാക്കി കേരളത്തിലെ മാദ്ധ്യമങ്ങളിൽ തങ്ങളുടെ പേരും എഴുതിച്ച്‌, വിദേശങ്ങളിൽ കേരളീയരുടെ നട്ടെല്ല് താനാണ് എന്ന് വരുത്തിത്തീർക്കാനുള്ള വീക്ഷണ കോണിൽ ഇവയൊന്നും അറിയാത്ത മറ്റുള്ള മലയാളികളുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു യജമാനമാരായി നിൽക്കും. അങ്ങനെ ചിലരുടെ ഭാവനമൂലമാണ്, മലയാളിയെ സ്വന്തമായ "ഐഡന്റിറ്റി" ഇല്ലാത്ത ഓരോരോ പേരുകൾ നൽകി "ലോകമലയാളി"യെന്നോ, 'വേൾഡ് മലയാളി' യെന്നോ, 'ആഗോള മലയാളി' യെന്നോ 'ഗ്ലോബൽ മലയാളി'യെന്നോ ഒക്കെ വിചിത്രമായ ഓരോ പേരുകളിൽ ചിലരുടെ ചീട്ടുകളിസംഘങ്ങളുടെ ഓരോ സമൂഹം നിർമ്മിച്ചത്. ഇത്തരം കരവേലകൾ ഇന്ത്യാക്കാർക്ക് വേണ്ടി ആണെന്നുള്ള ലേബലിൽ വിദേശരാജ്യങ്ങളിൽ അർദ്ധശൂന്യമായ ലക്ഷ്യം വച്ചുകൊണ്ടുള്ള പാഴ്വേലയാണവർ ചെയ്യുന്നത്.

ജർമ്മനിയിൽ ഇവരിലേറെപ്പേരും ചില കാരണങ്ങൾ പറഞ്ഞു രാഷ്ട്രീയ അഭയാർത്ഥികളായി കള്ളരേഖകളെല്ലാം നിർമ്മിച്ച് ജർമ്മനിയിലേക്ക് വന്നെത്തിയവരാണെന്ന് ജർമ്മൻ മലയാളികൾ പറയുന്നു. ഇവരെല്ലാം പിന്നീട് ജർമ്മൻ പൗരന്മാരായി. കേരളത്തിലെ അങ്കമാലി ചാലക്കുടി സമീപ പ്രദേശങ്ങളിൽനിന്നുമെത്തിയ ഇവർ കൊളോണിലെ ചില കർമ്മലീത്താ സഭക്കാരായ വൈദികരുടെ ബുദ്ധിയുപയോഗിച്ചു ജർമ്മനിയിലെത്തിയ വരാണ്. ഇക്കൂട്ടർതന്നെയാണ്  പിന്നീട് 1977 കാലഘട്ടത്തിൽ മലയാളികൾ നേരിട്ട മൈഗ്രെഷൻ പ്രതിസന്ധിക്കു പിന്നാമ്പുറ സഹകരണം ചെയ്തവരെന്ന് എനിക്കറിയാം.  ഇവരെല്ലാം ഇന്ന് തൊഴിലിൽനിന്നും വിരമിച്ചു ഇത്തരം സാമൂഹ്യവിരുദ്ധ പ്രസ്ഥാനങ്ങൾ നിർമ്മിച്ച് ലോക പത്രമാദ്ധ്യമങ്ങളിൽ പേരുണ്ടാക്കുന്നവരാണ്. ഇന്ന് വിവാദം സൃഷ്ടിച്ചിരുന്ന കേരളമുഖ്യമന്ത്രി  യുടെ യൂറോപ്യൻ സന്ദർശനം ഇവരുടെ ക്ലബ് പരിപാടിയിൽ സംബന്ധിക്കു വാനായിരുന്നു. കേരളം ജലപ്രളയത്തിൽ മുങ്ങിയപ്പോൾ ഒരു കേരളത്തിലെ മന്ത്രി ഇവരുടെ ചീട്ടുകളിമത്സരത്തിലും പുലികളിയിലും അവസരം നോക്കി ചാടിക്കളിക്കുവാൻ എത്തിയത് എന്തിനെന്നു ചോദിച്ചാൽ, വിദേശങ്ങളിൽ ജീവിക്കുന്ന ഇത്തരം സാമൂഹ്യവിരുദ്ധന്മാരെ മാത്രം ജനങ്ങൾ പ്രധാനമായി മനസ്സിലാക്കിയാൽ മതി. അതിനുത്തരം സ്വയം ലഭിക്കും. സമൂഹത്തിൽ സായിപ്പിന്റെ മാന്യ വേഷം ചമയുന്ന ആളുകൾ,  ഇവരെപ്പോലെതന്നെ ഇത്തരം സ്വന്തമായ ഐഡന്റിറ്റിയില്ലാത്ത 'ഗ്ലോബൽ മലയാളി' എന്നോ, 'ആഗോള മലയാളി'യെന്നോ, 'വേൾഡ് മലയാളി'യെന്നോ ഒരു ക്ലബ് സംഘടന യ്ക്ക് പേരു കൊടുത്തതിലടങ്ങിയിട്ടുള്ള അർത്ഥമില്ലായ്‌ക കേരളനാടിനു എന്നും അപമാനകരമാണ്. കേരളത്തിലെ ജനങ്ങളുടെ ഒരോരോ മറുനാടൻ പ്രസ്ഥാനത്തിന് ചിലർ മറുനാട്ടിൽ നൽകുന്ന സ്വഭാവമെന്താണെന്നും അതിനു നാമകരണം ചെയ്യാൻ അവർക്ക് പുതിയ ഒരു വാക്ക് നൽകാൻ പോലും കഴിഞ്ഞിട്ടില്ല. ഇക്കൂട്ടർ കൊട്ടിഘോഷിക്കുന്ന പൊതുപിന്തുണ അവർക്ക് ലഭിച്ചിട്ടില്ല. കുറേപ്പേർ ചേർന്ന് കേരളത്തിൽ ചെന്ന് എം. എൽ. എ മാരെയും മന്ത്രിമാരെയും ജർമ്മനിയിലേക്ക് കാണിച്ചു കൊണ്ടുവരും. ഇവർ അവർക്ക് സ്റ്റേജ് ഒരുക്കും, പൊന്നാട നൽകും, ഗ്രൂപ്പ്‌ഫോട്ടോകളെടുക്കും, പത്രങ്ങളിൽ ഫോട്ടോകൾ വന്നുകഴിയും. മേല്പ്പറഞ്ഞ ചീട്ടുകളിസംഘങ്ങൾ ഒറ്റരാത്രിയിൽ പ്രമുഖരാകും. കേരളസംസ്ഥാനം ഒട്ടാകെ ജലപ്രളയത്തിൽ മുങ്ങിക്കിടക്കുമ്പോൾ വനംവകുപ്പ് മന്ത്രി ഇവർക്കൊപ്പം ഇരുന്ന് ചീട്ടുകളിച്ചു രസിക്കാൻ രഹസ്യമായി പുറപ്പെട്ട ജർമ്മനിയിൽ വന്നു പ്രശസ്തിനേടിയ കഥ പുറത്തുവന്നത്.

മലയാളികൾക്ക് ഇവർ അപമാനമാണ്.

മലയാളികളെ "സ്റ്റേറ്റ്‌ലസ് " അതെ,  മലയാളികളെ സ്വന്ത സ്വദേശമില്ലാത്ത വരാക്കി മറുനാട്ടിൽ വെറും ലോകമലയാളിയാക്കി മാറ്റി ഇല്ലാതാക്കിയത് മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട അഭയാർത്ഥിവേഷംകെട്ടി ജർമ്മനിയിൽ കാലുകുത്തിയ  ചിലർ തന്നെ ആണ്. ഗ്ലോബൽ മലയാളികൾ!! അതുകൊണ്ടു തന്നെ ഏറ്റവും നല്ല സൽപ്പേരുണ്ടാക്കാൻ ശ്രമിക്കാൻ അവർക്ക് ഒരു തവണ അവസരം കൊടുക്കാം. ഇപ്രകാരമുള്ള ഓരോ സംഘടനകൾക്ക് ഏതിന്റെ ഫലമാണോ, അവ അതിലൂടെ എന്തിനെയാണോ അവർ പ്രതിനിധീകരിക്കു കയും ശക്തമായി ഉത്‌ഘോഷിക്കുകയും ചെയ്യുന്നത്, അത്തരം വ്യത്യസ്തരീതി യിലുള്ള നിഷിദ്ധ സംസ്കാരം ജ്ഞാനികൾക്കും നിസ്വാർത്ഥരായ ധാർമ്മിക ആത്മവിശ്വാസമുള്ളവർക്കും, ഒരിക്കലും ഒരുതരത്തിലും ജർമ്മൻ മലയാളി സമൂഹത്തിനും ചേർന്നതല്ല, ഉൾക്കൊള്ളാനും കഴിയുകയില്ല.ലോകമലയാളി ജർമ്മനിയിലെന്നല്ല, ലോകത്ത് ഒരിടത്തും, ഇന്ത്യാക്കാരുടെ മുമ്പിൽ മാതൃകാ സുനിശ്ചിതമായ ഒരു പ്രവർത്തനപഥം അത് തുറന്നു കൊടുക്കുകയുമില്ല. 

ഗാന്ധിജിക്ക് പോലും തോന്നിയിരുന്നു, ഓരോ സംഘടന സൃഷ്ടിക്കുന്നതിന് പകരം നല്ല ആശയങ്ങളും ലക്ഷ്യവും മാർഗങ്ങളുമെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിന് വേണ്ടി മറ്റു മാർഗ്ഗങ്ങളുണ്ടെന്ന്. അദ്ദേഹം ഒരു മാധ്യമം തന്നെ തുടങ്ങുവാൻ തീരുമാനിച്ചു. തന്റെ പ്രവർത്തനോദ്ദേശങ്ങളെപ്പറ്റി അങ്ങനെ സൗത്താഫ്രിക്കയിൽ മാത്രമല്ല ലോകമൊട്ടാകെ പ്രചരിക്കുവാൻ കാരണമാക്കി. നവജീവൻ, ഇന്ത്യൻ ഒപ്പീനിയൻ, യെങ് ഇന്ത്യ-  മാസികകളും വാരികകളും മറ്റും ആയിരുന്നു. ഈ മാതൃകയായിരുന്നു, കൊളോണിൽ നിന്നു "കവിത ജേർണലും", മ്യുൻസ്റ്ററിലെ ഹോപ്സ്റ്റണിൽ നിന്നു "വാർത്ത" ജേർണലും  പ്രസിദ്ധീകരിച്ചിരുന്നത്. ഈ രണ്ടു മലയാള മാസികകളും അന്ന് ലക്ഷ്യമാക്കിയത്, ജർമ്മനിയിലെ മലയാളികളുടെയും ഇന്ത്യയിലെ രാഷ്ടീയ സാമൂഹ്യ ആനുകാലിക ജീവിതവിഷയങ്ങളെയും മറ്റും ക്രിയാത്മകമായി അവതരിപ്പിക്കുകയെന്നുള്ള ധർമ്മമായിരുന്നു. ഈ രണ്ടു മാദ്ധ്യമങ്ങളും ജർമ്മനിയിൽ മുമ്പോട്ട് പ്രവർത്തിപ്പിക്കുവാൻ നിരവധി ഭീഷണികളും പ്രതിസന്ധികളും നേരിടേണ്ടിവന്ന വിഷമകരമായ അനുഭവത്തെക്കുറിച്ചു പ്രസാധകർ ഉന്നയിച്ചിരുന്നു. അതിനു മുമ്പ് കൊളോൺ കാരിത്താസിൽ ജോലിചെയ്യുന്ന ചിലർ ചേർന്ന് എന്റെ ലോകം എന്ന ഒരു ജേർണൽ തുടങ്ങി പ്രചരിപ്പിച്ചിരുന്നു. അതുപക്ഷേ അത് കാരിത്താസിന്റെ മലയാളിവിരുദ്ധ പ്രവർത്തനങ്ങൾക്ക് കുടപിടിച്ച കുറെ മലയാളികൾ  മനുഷ്യ മനഃസാക്ഷിക്ക് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന തെറ്റ് പിൽക്കാലത്തു ഏറെ ബോധ്യപ്പെട്ടു. ജർമ്മൻ മലയാളികളുടെ നേർക്കുണ്ടായ മൈഗ്രേഷൻ പ്രശ്നം ആകെമാനം ഒരു സമൂഹത്തിനെതിരെ മാനുഷിക നിയമങ്ങൾ ലംഘിച്ചപ്പോൾ, ജർമ്മൻ കാരിത്താസിനും ഇന്ത്യയിലെ മെത്രാന്മാർക്കുമൊപ്പം തൊട്ടു ചേർന്ന് നിന്ന് പ്രവർത്തിച്ചവരുടെ, ഏതുതരവുമുള്ള ബാഹ്യവും ആഭ്യന്തരവുമായ  വലിയ തിന്മയെ അപ്പാടെ തടയുവാൻ ആവശ്യമായ സാന്നിദ്ധ്യം അവർക്കപ്പോൾ മലയാളികൾക്ക് വേണ്ടി നല്കാമായിരുന്നു. അതുണ്ടായില്ല. 

മാടമ്പി വേഷവും സംഘടനകളുടെ പ്രസക്തിയും

കൊളോണിൽ കുറെ മലയാളികൾ ചേർന്ന് ഒരു ആലോചന യോഗം  പ്ലാനിട്ടു.
കൊളോണിലെ Hohenlind- ൽ വച്ച് ആ വാരാന്ത്യ സമ്മേളനം 1977- ഡിസംബർ 9, 10, 11 തീയതികളിൽ നടക്കുകയുണ്ടായി. "ആതുര ശുശ്രൂഷയും ജീവിത സാഫല്യവും", ഒരു യാന്ത്രിക യുഗത്തിൽ ക്രിസ്തീയമൂല്യങ്ങൾക്കുള്ള സ്ഥാനം, ആധുനിക ലോകവും ക്രിസ്തീയ മനഃസാക്ഷിയും എന്നീ വിഷയങ്ങളെപ്പറ്റി ഫാ. വളവന്തറ വിശകലനം ചെയ്തു. ഒരു ധ്യാനത്തിന്റെ മൂടുപടമണിഞ്ഞ ഈ വിഷയങ്ങൾക്ക് പുറമെ സമ്മേളനത്തിൽ പങ്കെടുത്തവരെ ആകർഷിച്ച ഒരു പ്രധാന വിഷയം "ജർമ്മനിയിലെ മലയാളി സമൂഹത്തിൽ സംഘടനകളുടെ പ്രവർത്തനം ക്രിയാത്മകമോ, നിഷ്ക്രിയമോ" എന്ന വാദ പ്രതിവാദം തന്നെ ആയിരുന്നു. ഒന്നും മൂന്നും ദിവസങ്ങളിൽ ഇരുപതോളം പേർ സംബന്ധിച്ചു. എന്നാൽ വാദപ്രതിവാദം നടന്ന രണ്ടാമത്തെ ദിവസം അമ്പതിലധികം പേർ സമ്മേളനത്തിൽ സംബന്ധിക്കാനുണ്ടായിരുന്നു. ഒരു ധ്യാനത്തിൽ സംഘടന കളെയും അവയുടെ പ്രവർത്തനങ്ങളെയുംപറ്റിയുള്ള ചർച്ചയുടെ ആവശ്യം എന്ത് എന്ന ചോദ്യം ഉദിച്ചേക്കാമെങ്കിലും അനുദിനജീവിതവുമായി ബന്ധപ്പെ ട്ടതെന്തും ധ്യാനത്തിൽ ഉൾപ്പെടുന്നതാണെന്ന വിശദീകരണവുമായി ഫാ. വളവന്തറ ചർച്ചാരംഗത്തേയ്ക്ക് കടന്നുവന്നു. സംഘടനകളും അവയുടെ പ്രവർത്തനങ്ങളും ക്രിസ്തീയ അരൂപിയിൽ മുമ്പോട്ട് കൊണ്ടുപോകണമെന്ന ആശയം അദ്ദേഹം മുമ്പോട്ടുവച്ചെങ്കിലും, ചർച്ചിയിലൊന്നും ആ അരൂപി ഒട്ടും ദർശിക്കാനായില്ല.

ചർച്ചകൾ ചൂടുപിടിച്ചതോടെ ' ഇവിടെ സംഘടന വേണോ ?, 'സംഘടനയില്ലാ ത്ത ഒരു സമൂഹം വേണോ?' , എന്ന ചോദ്യങ്ങൾ ആരംഭിച്ചു. ഇവിടെ, ജർമ്മനി യിൽ സംഘടനകൾ സ്വാതന്ത്രസംഘടനകൾ ആയിരിക്കണം, ക്രിസ്തുവിന്റെ ആദർശങ്ങൾ അനുസരിച്ചായിരിക്കണം, എന്നൊക്കെ ചിലരുടെ ധാർമ്മിക ശാസ്ത്രപരമായ അഭിപ്രായങ്ങളും പൊങ്ങിവന്നു. സംഘടനകൾ പൊതുവെ ക്രിയാത്മകമായ പ്രവർത്തനങ്ങൾക്ക് വേണ്ടി നിലകൊള്ളണം. അത് പക്ഷെ കൊളോണിലെ ഒരു സംഘടനയുടെ പ്രവർത്തനം ആ വിധത്തിലല്ല എന്ന് ഒരു വിഭാഗം ആളുകൾ സമർത്ഥിച്ചു. സംഘടനകൾക്ക് ഒരു നിയമസംഹിത യുണ്ട്, ഒരു ഭരണസമിതിയുണ്ട്, അംഗങ്ങളും ഉണ്ടായിരിക്കണം. ഏതാനും ആളുകൾ ഇവിടെക്കൂടി വാദപ്രതിവാദങ്ങൾ നടത്തുന്നതിൽ കഴമ്പില്ലെന്ന് മറ്റൊരു വിഭാഗവും അഭിപ്രായപ്പെട്ടു. അതുപക്ഷേ, വിളക്കത്തെ വെള്ളീച്ച കളിക്കുന്ന 'മാടമ്പി'വേഷം കെട്ടാനുള്ള വേദിയായി സംഘടന ജർമ്മനിയിൽ സൃഷ്ടിക്കാതിരിക്കുകയാണ് നല്ലതെന്ന സരസമായ വാദവും നടന്നു. സ്വന്തം അഭിപ്രായത്തോട് വിയോജിക്കുന്നവരെ ഒറ്റപ്പെടുത്തണം, ഇങ്ങനെയുള്ള നിഷ്പ്രയോജനകരമായ സംഘടനകളുടെ തുടക്കങ്ങളോട് യോചിക്കുന്ന ഒരു സംഘടനയ്ക്ക് അവസരം നൽകുന്നതിൽ യോഗം യോജിച്ചില്ല. നാം പരസ്പര വിശ്വാസത്തിൽ ജീവിക്കുന്ന ശൈലി സ്വീകരിക്കുന്നവരെങ്കിൽ സംശയം ആസ്ഥാനത്താണല്ലോ.

ജർമ്മനിയിൽ മലയാളികളുടെ രണ്ടാം തലമുറകൾക്ക് പ്രയോജനപ്പെട്ട ചില സാമൂഹ്യ പ്രോജക്റ്റുകൾ ഉണ്ടാക്കുന്നതിനെപ്പറ്റിയുള്ള ചില കാഴ്ചപ്പാടുകൾ നമുക്ക് ഉണ്ടാകുന്നത് നല്ലതാണെന്ന ഒരഭിപ്രായം അന്ന് കൊളോൺ ജർമ്മൻ കാരിത്താസിലെ  പ്രവർത്തകയായിരുന്ന ശ്രീമതി വത്സമ്മ മണ്ഡപത്തിൽ പറഞ്ഞു. എന്തായാലും ഒരു സംഘടനയുടെ ആവശ്യകതയിൽ വളരെയേറെ പ്രാധാന്യം ആരും തന്നെ അന്ന് കണ്ടില്ല എന്ന ഒരു നിരീക്ഷണമാണ് അന്ന് ജർമ്മനിയിലെ കൊളോണിൽ ജോലിചെയ്തിരുന്ന മലയാളിയായ ശ്രീമതി മൂലക്കാട് പ്രതികരിച്ചത്. ഇപ്രകാരമുള്ള പലയാളുകളുടെ നിരീക്ഷണങ്ങളും അഭിപ്രായങ്ങളും ഞാൻ എഴുതാൻ ആഗ്രഹിച്ചത്, ഓരോ മലയാളികളുടെയും മറുനാട്ടിലെ ജീവിതത്തിലുണ്ടാകുന്നതും ഉണ്ടായിട്ടുള്ളതുമായ സ്വന്തമായ അനുഭവങ്ങളിൽ എപ്രകാരം ഓരോതരത്തിലുള്ള സംഘടനാപ്രസ്ഥാനങ്ങൾ എത്രമാത്രം ഉപകാരപ്പെടുമെന്ന സ്വതന്ത്ര കാഴ്ചപ്പാടുകൾ കാണുവാനാണ്.

അതുപക്ഷേ മറുനാടുകളിൽ എത്തിക്കഴിഞ്ഞയുടൻ നാലഞ്ചുപേർ ചേർന്ന് മലയാളികളുടെ സമാജങ്ങളും സോഷ്യൽ സംഘടനയും രൂപീകരിക്കുന്നത് പ്രായോഗികമായി കൂടുതൽ പ്രയോജനങ്ങൾ ലഭിച്ചിട്ടുള്ളതായി കാണാനില്ല. അത്തരക്കാർക്ക് വേദികളിൽ ഊഞ്ഞാലാട്ടവും തുമ്പി തുള്ളലുകളും തല പന്തുകളികളും പ്രധാനം ചെയ്യുന്ന സ്വയം സംതൃപ്തി നേടുവാനൊരു ചലനം മാത്രമാണ്. അതുപക്ഷേ, മലയാളിയുടെ അടിസ്ഥാന കാര്യങ്ങളിൽ ഏറെ സഹായിച്ചിട്ടില്ല. ഓരോരുത്തനും അവനവന്റെ ജീവിതത്തിലെ ദു:ഖങ്ങളും സന്തോഷങ്ങളിലും, ജോലിക്കാര്യങ്ങളിലും അതിനുശേഷം സ്വന്തനാടിന്റെ, ജനിച്ചു വളർന്ന കുടുംബത്തിന്റെ സ്മരണകളിലേക്കും അലിഞ്ഞു ചേരുന്നു. ഓരോ സ്ഥലങ്ങളിലും മലയാളികൾ സമാജങ്ങൾ സൃഷ്ടിക്കുമ്പോൾ അവർ പൊതുവെ അറിയിക്കുന്നതിങ്ങനെയാണ് : "ഇവിടെയുള്ള മലയാളികളിൽ പരസ്പപര ധാരണ വളർത്തുക, സമൂഹത്തിനു നേരിടുന്ന ആപൽഘട്ടങ്ങളെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ തരണം ചെയ്യുക, ദേശീയവും മതപരവുമായ ആഘോഷങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് സംഘടനയ്ക് ഉള്ളത്." സംഘടന പരിപാടികളിൽ പ്രധാനമായി ചീട്ടുകളിക്കും ബീയർ കുടിക്കുന്നതിലും അപ്പുറത്തു മറ്റൊന്നും ഉണ്ടായില്ല. അതുകഴിഞ്ഞാലുടൻ അതോടെ ആ ദിനം അവസാനിച്ചു. വ്യക്തിഹത്യയ്ക്കും കലഹങ്ങൾക്കും കോടതിക്കേസുകൾക്കും മറ്റു അധാർമ്മികതയ്ക്കും വേണ്ടി സമാജങ്ങളുടെ പ്രവർത്തകർ വേദിയൊരുക്കിയ പല ദു:ഖകരമായ കാര്യങ്ങളും ഉണ്ടായി. എന്നാൽ യാഥാർത്ഥ്യം എപ്രകാരമായിരുന്നെന്നു പിന്നീടുള്ള സംഭവങ്ങളും പരസ്പരം സംഘടനാതലപ്പത്തു കസേരകൾക്കുവേണ്ടി സാമൂഹ്യവിരുദ്ധമായ അനവധി പ്രവർത്തനങ്ങൾ പോലും ഉണ്ടായി. ഇവർ സംഘടനകൾക്ക് വേണ്ടി നൽകിയ പ്രഖ്യാപനങ്ങൾ വെറുതെ വായുവിലെഴുതുന്ന അനുഭവങ്ങളായി മാറ്റി. 
ഇതേകാലഘട്ടത്തിൽത്തന്നെ സ്വിറ്റസർലണ്ടിൽ ജോലി ചെയ്തു ജീവിക്കുന്ന കുറെ മലയാളികൾ 1977 ഒക്ടോബർ 23, 24 തീയതിയിൽ Aarau എന്ന സ്ഥലത്ത് കൂടിയ സുഹൃത് സമ്മേളനത്തിൽ "മലയാളി അസോസിയേഷൻ"  സംഘടന രുപീകരിച്ചു. അങ്ങനെ യൂറോപ്പിൽ മലയാളി അസോസിയേഷനുകളുടെ ഉത്ഭവങ്ങളുടെ ആരംഭം കുറിച്ചു. ഇതേ കാലഘട്ടത്തിൽ കേരളത്തിന്റെ, മലയാളത്തിന്റെ ചരിത്രത്തിൽ കുറിക്കപ്പെട്ട മഹാസംഭവത്തിനു- "ഒന്നാം ലോകമലയാള സമ്മേളനത്തിന് "കേരളതലസ്ഥാനം തിരുവനന്തപുരം നഗരം അണിഞ്ഞൊരുങ്ങി. 1977 ഓഗസ്റ്റ് 21 -മുതൽ 26 വരെ തീയതികളിൽ അവിടെ വച്ച് ഒന്നാം ലോക മലയാള സമ്മേളനം ആഘോഷമായി നടത്തി. മലയാള ഭാഷ, സാഹിത്യം, കേരളചരിത്രം, സംസ്കാരം, കലകൾ, ഫിലോസഫി, മതം, തുടങ്ങിയ പ്രധാന വിഷയങ്ങളെപ്പറ്റിയായിരുന്നു ചർച്ചകൾ നടത്തപ്പെട്ടത്. ഈ സമ്മേളനത്തിന്റെ സംഘാടക സമിതിയുടെ സെക്രട്ടറി  Dr. Puthusseri Ramachandran ആയിരുന്നു. ഇങ്ങനെയുള്ള സാംസ്കാരിക സമ്മേളനത്തിനു ജർമ്മനിയിലെ മലയാളികൾക്ക് ഒരു സമാന്തരമായ മഹാ വേദിയൊരുക്കിയ കേന്ദ്രം ജർമ്മനിയിലെ ഹോപ്റ്റണിലുള്ള  Bildung Zentrum ആയിരുന്നു.

ബർണാർഡ് ഓട്ടേ ഹൌസ്, (Bildung Zentrum), ഹോപ്സ്റ്റൺ  

1980 കളുടെ ആരംഭകാലഘട്ടത്തിൽ ജർമ്മനിയിൽ മലയാളി സമാജങ്ങളുടെ പ്രവർത്തനങ്ങളുടെ ഉദയശോഭ മങ്ങിയപ്പോൾ ജർമ്മൻ മലയാളികളുടെ പൊതുസാമൂഹിക സാംസ്കാരിക വളർച്ചയ്ക് വേണ്ടിയും, അതുപോലെതന്നെ പ്രാധാന്യം നൽകിയ ഇന്ത്യയുടെ ആനുകാലിക രാഷ്ട്രീയത്തെക്കുറിച്ചും, കേരളത്തിലെ വികസനകാര്യങ്ങളെക്കുറിച്ചും, സാമാന്യ അറിവ് നൽകാൻ ജർമ്മനിയിൽ മലയാളമാദ്ധ്യമങ്ങൾ തുടങ്ങിയ കാര്യം ഞാൻ മുമ്പ് എഴുതി. അതുകൊണ്ട് മാത്രം ആവശ്യങ്ങൾ തികഞ്ഞില്ല. മലയാളി കുടുംബങ്ങൾക്ക് അവധിക്കാല സമയത്തു ഒരുമിച്ച് കൂടാനും പുതിയ അറിവുകൾ പരസ്പരം കൈമാറ്റപ്പെടുവാനും കഴിയുന്ന വിധം പൊതുവായി സമ്മേളിക്കുവാൻ ഒരു പരിഹാരം അക്കാലത്തുതന്നെ കണ്ടെത്തി. മ്യുൻസ്റ്റർ രൂപതയുടെ സ്വന്തം വിദ്യാഭ്യാസ- സാംസ്കാരിക കേന്ദ്രമായ ഹോപ്സ്റ്റണിലുള്ള ബെർണാഡ് ഓട്ടേ ഹൌസ് ഇതിനായി തുറന്നു നൽകി. ഇന്ത്യയും പശ്ചിമ ജർമ്മനിയും മാത്രമല്ല, ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെയും സാംസ്കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മേഖലകളിലെ പോരായ്മകളും വികസനവും ലക്ഷ്യം വച്ച് അതിനു വേണ്ടി എല്ലാമേഖലകളിലും പ്രവർത്തിക്കുന്നവരെ ആകർഷിക്കുവാൻ വേണ്ടി പല ചർച്ചാവേദികളും സംഘടിപ്പിക്കുവാൻ ഈ സാംസ്കാരിക കേന്ദ്രത്തിനു അന്ന് സാധിച്ചു. ഇന്ത്യയിലെ അനേകം പാർലമെന്റേറിയന്മാരും, മന്ത്രിമാരും, കലാ സാംസ്കാരികരംഗങ്ങളിലെ അനേകം പ്രമുഖരും മതനേതൃത്വങ്ങളും അവിടെ സമ്മേളിച്ചു. ജർമ്മൻമലയാളികളുടെ സ്വതന്ത്രചിന്തയുടെ നേരിട്ടുള്ള തുറന്ന ആശയപ്രകടനങ്ങൾക്ക് അവസരമൊരുക്കിയ മഹത്തായ സാംസ്കാരിക വേദി ഹോപ്സ്റ്റണിലെ ബർണാർഡ് ഓട്ടേ ഹൌസ് തന്നെയായിരുന്നു. ഇങ്ങനെ ഒരു വിശാലമായ അന്തർദ്ദേശീയ പൊതുവേദിയൊരുക്കുവാൻ ജർമ്മനിയിലെ മലയാളിസംഘടനകൾക്ക് ഇക്കാലത്തുപോലും കഴിഞ്ഞിട്ടില്ല. "നിങ്ങൾക്ക് പൂർണ്ണ സ്വാഗതം, നമ്മുടെ ഭവനം" എന്ന ദൗത്യവുമായി ജർമ്മൻ മലയാളി സമൂഹത്തിനു മാത്രമല്ല, ലോകമെമ്പാടുമുള്ള സമൂഹത്തിനു വേണ്ടി ഒരു മഹാവേദി തുറന്നു നൽകാൻ തയ്യാറായി ശ്രദ്ധാപൂർവ്വം സഹായിച്ചിരുന്ന മഹത്‌ വ്യക്തി മലയാളിയും ബെർണാർഡ് ഓട്ടേ ഹൌസ് കേന്ദ്രത്തിന്റെ വിദേശീ വിഭാഗത്തിന്റെ റെഫറന്റും (Ausländer Referent) ആയിരുന്ന  Dr. മാത്യു മണ്ഡപത്തിലായിരുന്നു. മാതൃരാജ്യത്തോടും മലയാളഭാഷയോടും അദ്ദേഹം സ്വീകരിച്ചനിലപാട് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു. ഒരു ദേശാഭിമാനിക്ക് സ്വന്തം ജനസമൂഹത്തിനുവേണ്ടി ഏതുതരം സേവനത്തെയും അപ്പാടെ ഒട്ടും അവഗണിക്കാനാവില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇതുപോലെയുള്ള സേവന വിചാരം വ്യക്തവും ദൃഢവുമായിരുന്നു.//-  തുടരും -(dhruwadeepti.blogspot com )
----------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.