Donnerstag, 19. Dezember 2013

ധ്രുവദീപ്തി// Religion // പൗരസ്ത്യ സഭകളുടെ കാനോന സംഹിതയിലെ ദിവ്യകാരുണ്യ ദർശനം // Fr.Dr.Thomas Kuzhinapurath



ധ്രുവദീപ്തി// Religion // 



പൗരസ്ത്യ സഭകളുടെ കാനോന 
സംഹിതയിലെ ദിവ്യകാരുണ്യ ദർശനം // 

Fr. Dr. Thomas Kuzhinapurathu

കാനോനിക പഠനങ്ങൾ-

(2009 ഒക്ടോബർ 21 മുതൽ 25 വരെ റാഞ്ചിയിൽ നടന്ന അഖിലേന്ത്യാ കാനൻ ലോ കോണ്‍ഫറൻസിൽ ഫാ. ഡോ. കുഴിനാപ്പുറത്ത്   അവതരിപ്പിച്ച പ്രബന്ധത്തിന്റെ മലയാള പരിഭാഷാ സംഗ്രഹം. നിത്യജീവന്റെയും വിശുദ്ധിയുടെയും ഐക്യത്തിന്റെയും കൂദാശയായി പരിശുദ്ധ കുർബാനയെ കാണുന്ന പൗരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികതയുടെ ഉറവിടം ഇവിടെ കണ്ടെത്താം.)




 Fr. Dr. Thomas Kuzhinapurath
ഭയെ സജീവ ക്രിസ്തുശരീരമാക്കുന്നത് കൂദാശ കളുടെ കൂദാശയായ പരിശുദ്ധ കുർബാനയാണ്. സഭാചരിത്രത്തിന്റെ സഹസ്രാബ്ധങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്ന ഒരു ദിവ്യ കാരുണ്യ ദർശനമാണ്, ഇത്. തെന്ത്രോസ് സുന്നഹദോസ് (പതിനാറാം നൂറ്റാണ്ട്) പരി. കുർബാനയുടെ കൂട്ടായ്മയിൽ നിലനിൽക്കാത്തവരെ ശപിച്ചിരുന്നു (കാനോന-10). തുടർന്നുണ്ടായ  ദൈവശാസ്ത്ര വളർച്ച സഭയുടെ ദിവ്യകാരുണ്യദർശനത്തിലും വിപുലമായ പുരോഗമനം സാധിതമാക്കി. രണ്ടാം വത്തിക്കാൻ സുന്നഹദോസ് ഇപ്രകാരം പഠിപ്പിക്കു ന്നു: "വിശ്വാസികളുടെ നിയമാനുസൃതമായ പ്രാദേശിക സമൂഹങ്ങളിലെല്ലാം ക്രിസ്തുവിന്റെ സഭ യഥാർത്ഥത്തിൽ സ്ഥിതിചെയ്യുന്നു. അജപാല കരോട് ഐക്യപ്പെട്ടിരിക്കുന്ന വിശ്വാസികളുടെ സമൂഹങ്ങളാണ് പുതിയനിയമത്തിൽ (അപ്പ. പ്ര. 8,1; 14, 22-23; 20,27) സഭകൾ എന്ന് വിളിക്കപ്പെട്ടിരിക്കുന്നത്. കാരണം അതാത് പ്രദേശത്ത് പരിശുദ്ധാത്മാവിലും സർവ്വ സമ്പൂർണ്ണതയിലും ദൈവം വിളിച്ചിരിക്കുന്ന പുതിയ ദൈവജന മാണവർ (തെസ്സ 1,5). ഈ സഭകളിൽ സുവിശേഷ പ്രഘോഷണത്താൽ വിശ്വാസികൾ സമ്മേളിക്കുകയും കർത്താവിന്റെ ശരീരരക്തങ്ങൾ വഴി സമസ്ത സഹോദര ബന്ധങ്ങളും ദ്രുഢപ്പെടുത്തുന്നതിലേയ്ക്ക് കർത്താവി ന്റെ തിരുവത്താഴ രഹസ്യം പരികർമ്മം ചെയ്യുകയും ചെയ്യുന്നു.

മെത്രാന്റെ വിശുദ്ധ ശുശ്രൂഷയുടെ കീഴിൽ ബലിപീഠസവിധേ സമ്മേളി ച്ചിരിക്കുന്ന ഏതു സമൂഹത്തിലും നിത്യരക്ഷയ്ക്ക് അപരിത്യാജ്യമായ ഭൌതീകശരീരത്തിലെ സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകം ദൃശ്യമാണ്. കാരണം ക്രിസ്തുവിന്റെ ശരീരരക്തങ്ങളുടെ സ്വീകരണം നാം ഭക്ഷിക്കുന്ന ദിവ്യവസ്തുവായി നമ്മെ രൂപാന്തരപ്പെടുത്തു കയാണ് ചെയ്യുന്നത് (തിരുസഭ-26). "പ്രാർത്ഥനയിലും പൊതുവായ പൊതുവായ പരിശുദ്ധ കർമ്മങ്ങളിലും പ്രത്യേകിച്ച് പരിശുദ്ധ കുർബാന യിലും പങ്കു കൊള്ളുവാൻ ഐക്യപ്പെട്ടു നിൽക്കുന്ന ദൈവജനത്തിന്റെ അദ്ധ്യക്ഷനായി മെത്രാൻ തന്റെ പുരോഹിതഗണത്തോടും ശുശ്രൂഷ കരോടും കൂടി സന്നിഹിതൻ ആകുമ്പോഴാണ് സഭ ഏറ്റവും വ്യക്തമായി സ്വയം ആവിഷ്ക്രുതയായിരിക്കുന്നതെന്ന് അവ അറിഞ്ഞിരിക്കട്ടെ" (ആരാധനക്രമം-41).
                       
വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന വിശ്വാസികൾ

ഇതിനാൽ ഉറച്ച വിശ്വാസത്തോടെ നമുക്ക് പറയുവാൻ സാധിക്കും അൾത്താരയ്ക്കു ചുറ്റും പരിശുദ്ധ കുർബാനയ്ക്കായി ഒന്നുചേരുന്ന ദൈവജന കൂട്ടായ്മ ക്രിസ്തുവിന്റെ സഭയുടെ ഒരു യഥാർത്ഥ പ്രകാശനമാണെന്ന്. ഈ ബലിയർപ്പണത്തിലൂടെ ഓരോ പ്രാദേശിക ദൈവജന കൂട്ടായ്മയുടെ ഏകവും വിശുദ്ധവും കാതോലികവും അപ്പസ്തോലികവുമായ സഭയായിത്തീരുന്നു. ഈ ചിന്തകളുടെ പശ്ചാത്തലത്തിൽ പൗരസ്ത്യസഭകളുടെ കാനോന സംഹിതയുടെ ദിവ്യകാരുണ്യ ദർശനത്തിലേയ്ക്ക് ഒരു അന്വേഷണം നടത്തുകയാണിവിടെ.

കാനോന സംഹിതയ്ക്ക് ഒരു ആദ്ധ്യാത്മികതയോ ?

നിയമം എന്ന് കേൾക്കുമ്പോൾ നിബന്ധനകളുടെ ഒരു സമാഹാരം എന്നാ ചിന്തയിലേയ്ക്കാണ് നമ്മുടെ മനസ്സ് നയിക്കപ്പെടുന്നത്‌. വി. തോമസ്‌ അക്വീനാസ് നിയമത്തെ നിർവ്വചിച്ചിട്ടുള്ളതും ഏതാണ്ട് ഇത്തരത്തിലാണ്. നിയമം (Law) എന്ന വാക്കുതന്നെ ബന്ധിക്കുക "LIGARE" എന്ന പദത്തിൽ നിന്നുമാണ് ഉരുത്തിരിഞ്ഞിട്ടുള്ളതെന്നാണ് അക്വീനാസ് ഭാഷ്യം. ഇത്തരം നിബന്ധനകളുടെ സമാഹാരത്തിൽ ഒരു ആദ്ധ്യാത്മികതയോ? പലരും നെറ്റി ചുളിച്ചേക്കാം.എന്നാൽ സഭാനിയമങ്ങളെ സംബന്ധിച്ച് അവയ്ക്ക് ഒരു ആദ്ധ്യാത്മികത ഉണ്ടായേ മതിയാകു. കാരണം, മാനവരാശിയെ മുഴുവൻ രക്ഷയെന്ന മഹാരഹസ്യത്തിലേയ്ക്ക് നയിക്കുന്ന ചൂണ്ടുപലകകളാകാതെ മറ്റ് നിർവാഹമില്ല. രക്ഷയുടെ വഴികാട്ടികളായ സഭാനിയമങ്ങൾക്ക് തനതായ ഒരു ആദ്ധ്യാത്മികത അനിവാര്യമാണ്.

പൗരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികത പരി.കുർബാനാ കേന്ദ്രീകൃതം.
മനുഷ്യനെ ദൈവത്തിലേയ്ക്ക് നയിക്കുന്നതിന് ആവശ്യമായ മാർഗ്ഗരേഖകൾ നൽകുന്നതിൽ സഭാനിയമങ്ങളുടെ ആദ്ധ്യാത്മികതയുടെ അന്ത:സത്ത കണ്ടെത്താനാവും. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ കാനോന സംഹിതയുടെ ആദ്ധ്യാത്മികത ആരാധനക്രമകേന്ദ്രീകൃതമാണ്. ഒരു പടി കൂടി മുന്നോട്ടു പോയി ഞാൻ പറയും പൗരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികത പരി.കുർബാനാകേന്ദ്രീകൃതമാണ്.

ഈ കാനോന സംഹിത തികച്ചും ദൈവശാസ്ത്രപരമായ കാനോനയിലൂടെ പരി.കുർബാനയെ നിർവചിക്കുന്നുണ്ട്. "യേശുക്രിസ്തു അന്ത്യ അത്താഴവേളയിൽ ചെയ്തത്, വി.കുർബാനയിൽ, സഭയുടെ കാഴ്ച്ചവസ്തുവിന്മേൽ ക്രിസ്തുവിന്റെ നാമത്തിൽ  ശുശ്രൂഷ ചെയ്യുന്ന വൈദികന്റെ ശുശ്രൂഷയിലൂടെ പരിശുദ്ധാത്മാവിനാൽ തുടർന്ന് കൊണ്ടുപോകപ്പെടുന്നു.കുരിശിൽ നമുക്കായി അർപ്പിക്കപ്പെട്ട തന്റെ ശരീരവും ചൊരിയപ്പെട്ട തന്റെ രക്തവും ശിഷ്യന്മാർക്ക് കൊടുത്തുകൊണ്ട് സത്യമായ ബലി സ്ഥാപിക്കുകയും ചെയ്തു. കുരിശിലെ രക്തബലി ഈ ബലിയിൽ കൃതജ്ഞതാസ്തോത്രത്തോടെ അനുസ്മരിക്കപ്പെടുകയും അവിടുത്തെ ശരീരമായ സഭയുടെ നിർമ്മിതിയ്ക്കായുള്ള ദൈവജനത്തിന്റെ ഐക്യം സൂചിപ്പിക്കുന്നതിനും പൂർണ്ണമാക്കുന്നതിനും വേണ്ടി, സമർപ്പണത്തിലൂടെയും കൂട്ടായ്മയിലൂടെയും സഭയാൽ യാഥാർ ത്ഥ്യവത്കരിക്കപ്പെടുകയും ചെയ്യുന്നു" (കാനോന-698).

അന്ത്യത്താഴത്തിന്റെയും കുരിശിലെ സമർപ്പണത്തിന്റെയും പ്രതീകാത്മകമായ പുനരാവിഷ്ക്കരണമാണ് പരി.കുർബാനയെന്ന് ഈ കാനോനയിലൂടെ വിശദമാക്കപ്പെടുന്നു. ഒരുപോലെ ബലിയും കാഴ്ചയും വിരുന്നുമായ പരി.കുർബാന ക്രിസ്തുഗാത്രമായ സഭയെ വളർത്തുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നുവെന്നും ഇവിടെ സ്ഥാപിക്കപ്പെടുന്നു. ഇങ്ങനെ സഭാജീവിതത്തിലെയും വിശ്വാസികളുടെ വ്യക്തി ജീവിതത്തിലെയും ആദ്ധ്യാത്മികതയുടെ കേന്ദ്രബിന്ദുവാണ് പരി.കുർബാനയെന്ന് പൌരസ്ത്യ കാനോന സംഹിത പഠിപ്പിക്കുന്നു.(കാനോന 881 § 1-4 ).

ഞായറാഴ്ച്ചകളിലും മാറാനായ പെരുന്നാളുകളിലും പരി. കുർബാനയിൽ പങ്കു കൊള്ളുവാൻ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും കടമയുണ്ടെന്ന് കാനോന സംഹിത അനുശാസിക്കുന്നു. വൈദികരെയും സെമിനാരിക്കാരെയും (കാനോന -538 § 1-3) എല്ലാ ദിവസവും പരി.കുർബാന അർപ്പിക്കുന്നതിനൊ പങ്കു കൊള്ളുന്നതിനോ ഉദ്ബോധിപ്പിക്കുന്നു. പരി.കുർബാനയുടെ സ്വീകരണം ക്രൈസ്തവ ആദ്ധ്യാത്മികതയ്ക്ക് ഏറ്റവും അഭികാമ്യമായിരിക്കുന്നതിനാൽ ദൈനംദിനമുള്ള കുർബാനസ്വീകരണം പ്രത്യേകിച്ച് മൃത്യു അപായ അവസരങ്ങളിൽ കാനോനസംഹിത പ്രത്യേകമായി ശുപാർശ ചെയ്യുന്നു (കാനോന 713 § 1-3; 708). ചില പ്രത്യേക അവസരങ്ങളിൽ അകത്തോലിക്കാ ക്രൈസ്തവർക്കും പരി.കുർബാന നൽകാമെന്ന് കാനോനസംഹിതയിലുണ്ട് (കാനോന-971 § 1-5). ആത്മാക്കളുടെ രക്ഷ എന്ന ഉത്കൃഷ്ട ലക്ഷ്യത്തിനു മുന്നിൽ വിഭാഗീയതയുടെ മണ്‍ചുമരുകൾ ഇടിഞ്ഞു വീഴുന്നതാണ് ഇവിടെ നാം കാണുന്നത്.

വൈദികരും പരി. കുർബാനയും.




പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുന്നു
വൈദികരുടെ ആദ്ധ്യാത്മിക ജീവിതത്തിൽ പരി.കുർബാനയുടെ ദൈനംദിനമുള്ള അർപ്പണത്തിനു വലിയ പ്രാധാന്യമാണ് ഉള്ളതെന്ന് ഈ നിയമസംഹിത പ്രത്യേകം പഠിപ്പിക്കുന്നു. വിശിഷ്യാ കടമുള്ള തിരുനാളുകളിലും ഞായറാഴ്ച്ചക ളിലും പരി.കുർബാന അർപ്പിക്കേ ണ്ടതാണ്. അനുദിനമുള്ളഅർപ്പണം തീർച്ചയായും താൽപ്പര്യപൂർവ്വം പ്രോത്സാഹിപ്പിക്കുന്നു (കാനോന- 378). നിയമ സംഹിത മറ്റൊരിടത്ത് പറയുന്നു. താൻഅംഗമായിരിക്കുന്ന സ്വയാധികാരസഭയിലെ പ്രത്യേക ആരാധനക്രമ നിയമങ്ങളനുസരിച്ച് ഒഴിവാക്കപ്പെട്ടിട്ടുള്ള ദിവസങ്ങളൊഴികെ ഏതൊരു ദിവസവും ഒരു വൈദികന് പരി.കുർബാന സമുചിതമായി അർപ്പിക്കാവുന്നതാണ് (കാനോന-764). ഇതോടൊപ്പം പരി.കുർബാനയുടെ അർപ്പണത്തിന് വൈദികനാവശ്യമായ ആത്മശുദ്ധിയെക്കുറിച്ചും നിയമസംഹിത അനുശാ സിക്കുന്നു. ഗൗരവമായ പാപത്തെക്കുറിച്ചു ബോധവാനായ വ്യക്തി ഗൗരവമുള്ള കാരണമുണ്ടായിരിക്കുകയും കുമ്പസാരിക്കുവാൻ അവസരം ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴല്ലാതെ വി. കുർബാന അർപ്പിക്കുകയോ ദിവ്യകാരുണ്യം സ്വീകരിക്കുകയോ ചെയ്യരുത്. എത്രയും പെട്ടെന്ന് കുമ്പസാരിച്ചുകൊള്ളാമെന്നുള്ള ഉദ്ദേശത്തോടെ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ വൈദികൻ പൂർണ്ണ മന:സ്താപം നടത്തേണ്ടതാണ്  (കാനോന -711).

രക്ഷാകര രഹസ്യങ്ങൾ ഏറെ പ്രാധാന്യത്തോടെ ആഘോഷിക്കപ്പെടുന്ന ഈ കൂദാശകളുടെ കൂദാശയിൽ വൈദികന്റെ ആദ്ധ്യാത്മിക ജീവിതം പരിപോഷിപ്പിക്കപ്പെടുമെന്നതിനാൽ ദൈനംദിനമുള്ള ബലിയർപ്പണം ഒരു നൈയ്യാമിക കടമയല്ലെങ്കിൽക്കൂടി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുണ്ട്. രണ്ടാം വത്തിക്കാൻ സുന്നഹദോസ് പഠിപ്പിക്കുന്നു, "വിശുദ്ധ വസ്തുക്കളുടെ പരികർമ്മികൾ എന്നനിലയിൽ വൈദികർ ക്രിസ്തുവിനെ പ്രത്യേകമാം വിധം പ്രതിനിധാനം ചെയ്യുന്നു. പ്രത്യേകിച്ച് പരിശുദ്ധ കുർബാനയെന്ന ബലിയിൽ മനുഷ്യരുടെ പവിത്രീകരണത്തിനായിട്ടാണല്ലോ ക്രിസ്തു സ്വയം ബലി അർപ്പിച്ചിട്ടുള്ളത്. തങ്ങൾ കൈകാര്യം ചെയ്യുന്ന ഈ യാഥാർത്ഥ്യ ങ്ങളെയെല്ലാം അനുകരിക്കേണ്ട ചുമതല വൈദികർക്കുണ്ട്. വിശുദ്ധ കുർബാനയുടെ അർപ്പണത്തിലൂടെയാണ് വൈദികർ തങ്ങളുടെ സുപ്രധാന കർമ്മം അനുസൃതം നിർവഹിക്കുന്നതും. ഇക്കാരണത്താൽ വൈദികരെല്ലാം എല്ലാദിവസവും പരിശുദ്ധ കുർബാന അർപ്പിക്കണമെന്ന് നിഷ്കർഷാപൂർവ്വം ഉപദേശിക്കുന്നു" (കാനോന -13).

പരിശുദ്ധ കുർബാന ജീവന്റെ അപ്പം.

തന്നിൽ വിശ്വസിക്കുന്ന എല്ലാവരും നിത്യജീവൻ പ്രാപിക്കുന്നതിനും ദൈവത്തിന്റെ മക്കളാകുന്നതിനും വേണ്ടി യേശുക്രിസ്തു ദിവ്യകാരുണ്യ രഹസ്യത്തെ പിതാവായ ദൈവം നൽകുന്ന നിത്യജീവന്റെ അപ്പമായി സ്ഥാപിച്ചു (യോഹ. 6, 33, 35, 54). പൌരസ്ത്യ കാനോനസംഹിതയിൽ വിശുദ്ധ കുർബാനയുടെ ജീവദായകമായ അർത്ഥം കൂടുതൽ വ്യക്തമാകുന്നു (കാനോന-698). ഈ കാനോനയിൽ പരിശുദ്ധ ആത്മാവിനാൽ പവിത്രീകരിക്കപ്പെട്ട നിത്യജീവന്റെ അപ്പമായാണ് വിശുദ്ധ കുർബാനയെ അവതരിപ്പിക്കുന്നത്. അതോടൊപ്പം സഭയെ ക്രിസ്തുശരീരമായി ഒരുമിച്ചു ചേർക്കുന്ന ദിവ്യ ഭോജനവുമാണത് (1 കോറി,10,17). സഭയിൽ സ്ഥിരത നിലനിറുത്തുന്നതിനു പരിശുദ്ധ കുർബാന യോഗ്യതയോടെ സ്വീകരിക്കുന്നത് ഏറെ പ്രാധാന്യം അർഹിക്കുന്നുവെന്ന് അപ്പസ്തോല ന്മാരുടെ കാനോനികളിൽ പ്രത്യേകം നിഷ്കർഷിക്കുന്നു (കാനോന.9). സഭയെ ഐക്യത്തിലും സ്നേഹത്തിലും വളർത്തുന്ന വലിയ ആന്തരിക ശക്തികേന്ദ്രമാണ് പരിശുദ്ധ കുർബാന എന്ന ദർശനമാണ് ഈ കാനോനകളിലൂടെ സംഹിത സംവേദനം ചെയ്യുന്നത്.

ക്രിസ്തുവിന്റെ തിരുശരീരരക്തങ്ങൾ അനുദിനം സ്വീകരിക്കുന്ന വിശ്വാസികൾ കേവലം വ്യക്തികളായി മാത്രമല്ലാ നിലകൊള്ളുന്നത്. മറിച്ച് അവർ ക്രിസ്തുശരീരത്തിലെ സജ്ജീവ അവയവങ്ങളായി പരിവർത്തനം ചെയ്യപ്പെടുകയാണ്. ഹൃദയ ശുദ്ധിയോടെ പരിശുദ്ധ കുർബാന അനുഭവിക്കുന്ന ഒരു വിശ്വാസിയുടെ ജീവിതത്തിൽ ദൈവിക ജീവന്റെ അനുരണനങ്ങൾ ക്രമേണ ദർശിക്കാനാകും. ഈ ദൈവികജീവൻ ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങി നില്ക്കുകയില്ലാ. "എന്നിൽ വിശ്വസിക്കുന്നവന്റെ ഹൃദയത്തിൽ നിന്നും ജീവജലത്തിന്റെ അരുവി ഒഴുകും"(യോഹ.7, 38). പരിശുദ്ധ കുർബാനയുടെ സ്വീകരണം ഒരു വിശ്വാസിയെ ദൈവികജീവനിലേയ്ക്ക് പരിവർത്തനം ചെയ്യുന്നതോടൊപ്പം ആ ദൈവികജീവന്റെ പ്രസരണം ആ വ്യക്തിയുമായി ബന്ധപ്പെടുന്ന വരിലേയ്ക്കും ഉണ്ടാകുന്നു. സ്നേഹത്തിലും ഐക്യത്തിലും വളരുന്നതിൽ ദൈവജനകൂട്ടായ്മയെ സഹായിക്കുന്നത് ഈ ദൈവികജീവന്റെ പരസ്പരം സംവേദനം ആണെന്ന് കാനോനസംഹിത പഠിപ്പിക്കുന്നു.

പരിശുദ്ധ കുർബാനയുടെ സൗഖ്യദായകസ്വഭാവം.

രോഗികൾക്ക് പരിശുദ്ധ കുർബാന നൽകുന്നതിനെ സഭ എന്നും പ്രോത്സാഹിപ്പിച്ചിരുന്നു. അന്ത്യോഖ്യായിലെ മാർ ഇഗ്നാത്തിയോസ് പരി. കുർബാനയെ വിശേഷിപ്പിക്കുന്നത് "അമർത്യതയുടെ ദിവ്യ ഔഷധം" എന്നാണ്. മനുഷ്യനെ നിത്യജീവനിലേയ്ക്ക് നയിക്കുന്ന ദിവ്യ ഔഷധമാണ് പരിശുദ്ധ കുർബാനയെന്ന് അടിവരയിട്ട് സ്ഥാപിക്കുകയാണ് സഭാപിതാവായ മാർ ഇഗ്നാത്തിയോസ്. പൗരസ്ത്യകാനോന സംഹിത ഇപ്രകാരം പ്രസ്താവിക്കുന്നു. "ന്യായമായ ഒരു കാരണം മറിച്ച് നിർദ്ദേശിക്കുന്നില്ലെങ്കിൽ, ദിവ്യകാരുണ്യം നൽകേണ്ടത് പരിശുദ്ധ കുർബാനയുടെ ആഘോഷത്തി നിടയിലാണ് (കാനോന 713 § 1). പരിശുദ്ധ കുർബാനമദ്ധ്യേ അല്ലാതെ രോഗികൾക്കും മറ്റും ദിവ്യകാരുണ്യം നൽകുന്നതിനെയാണ്‌ ഇവിടെ ന്യായമായ കാരണം എന്നതുകൊണ്ട്‌ സൂചിപ്പിച്ചിട്ടുള്ളത്. ചില മന:ശാസ്ത്രജ്ഞന്മാരുടെ സാക്ഷ്യമനുസരിച്ച്‌ തങ്ങളെ സമീപിക്കുന്ന രോഗികളിൽ നല്ലൊരു ശതമാനത്തിനും പരി. കുർബാനയിലെ സജ്ജീവ ഭാഗഭാഗിത്വം അവരെ രോഗശാന്തിയിലേയ്ക്ക് നയിക്കുന്ന നിർണ്ണായക ഘടകമായി വർത്തിച്ചിരിക്കുന്നു. മാക്മാന്യൂസ് "കൂദാശകളുടെ സൗഖ്യദായക ശക്തി" എന്ന ഗ്രന്ഥത്തിലാണ് ഇതേപ്പറ്റി പ്രതിപാദിച്ചിരിക്കുന്നത്.

കർദ്ദിനാൾ ടെലെസ്ഫോർ ടോപ്പോ റോമിൽ നടന്ന മെത്രാന്മാരുടെ ഒരു സുന്നഹദോസിൽ, ഉത്തരേന്ത്യയിലെ ആദിവാസി ക്രൈസ്തവർക്കിടയിൽ ദിവ്യ കാരുണ്യ സ്വീകരണം വരുത്തിയ വ്യതിയാനങ്ങൾ പങ്കു വയ്ക്കുകയുണ്ടായി. "ഞങ്ങളുടെ ക്രൈസ്തവ ആദിവാസികൾ ദൃഢമായി വിശ്വസിക്കുന്നു, ക്രിസ്തുവിന്റെ രക്ഷാകരമായ മരണവും ഉത്ഥാനവും, എല്ലാ പൈശാചിക ശക്തികളെയും തകർത്ത് തങ്ങൾക്ക്‌ സൗഖ്യവും രക്ഷയും നൽകിയിരിക്കുന്നു. പൈശാചിക ശക്തികളെ പ്രസാധിപ്പിച്ച് രോഗമുക്തി നേടുവാൻ രക്തബലി പോലും ഒരു കാലത്ത് നടത്തിയിരുന്ന അവരിൽ ഇന്ന് സംഭവിച്ച മാറ്റം വളരെ വലുതാണ്. ക്രിസ്തുവിന്റെ തിരുശരീരരക്ത ങ്ങളെയാണ് ഇന്നവർ രോഗശാന്തിക്കായി ശരണപ്പെടുന്നത്. ഈ കാഴ്ച്ചപ്പാടിന്റെ വ്യതിയാനം അവരുടെ വ്യക്തിജീവിതത്തിലും വരുത്തിയ മാറ്റങ്ങൾ വളരെ വലുതായിരുന്നു." തീർച്ചയായും പരിശുദ്ധ കുർബാനയുടെ അനുഭവം വ്യക്തികളെ മാനസികമായും ശാരീരികമായും സുഖമാക്കുന്നു എന്നതിന് ഇന്ന് വേണ്ടുവോളം സാക്ഷ്യങ്ങൾ ലഭ്യമാണ്. പരിശുദ്ധ കുർബാനയുടെ സ്വീകരണത്തിലൂടെ മനുഷ്യന്റെ സുസ്ഥിതിയാണ് സഭ ലക്ഷ്യം വയ്ക്കുന്നതെന്ന് കാനോന സംഹിത ഇവിടെ സ്ഥാപിക്കുന്നു.

വിശുദ്ധി: പരി. കുർബാനയുടെ ആത്യന്തിക ലക്ഷ്യം.

വിശുദ്ധിയുടെ സംവേദനമാണ് പരി.കുർബാനയുടെ ആത്യന്തിക ലക്ഷ്യം. വിശുദ്ധിയുടെ കൂദാശയായ പരി.കുർബാന സ്വീകരിക്കുന്നതിന്  അനുയോജ്യമായ ഒരുക്കത്തേക്കുറിച്ച്‌ കാനോന സംഹിത ഇപ്രകാരം അനുശാസിക്കുന്നു. "പരിശുദ്ധ കുർബാനയിൽ പങ്കുചേരുന്നതിനായി ഉപവാസം, പ്രാർത്ഥനകൾ, മറ്റു പ്രവർത്തികൾ എന്നിവയിലൂടെയുള്ള ഒരുക്കത്തെ സംബന്ധിച്ച് ക്രൈസ്തവ വിശ്വാസികൾ തങ്ങൾ അംഗങ്ങൾ ആയിരിക്കുന്ന സ്വയാധികാരസഭയിലെ നിബന്ധനകൾ സഭാതിർത്തി ക്കുള്ളിൽ മാത്രമല്ല, സാധ്യമായിടത്തോളം എല്ലായിടത്തും വിശ്വസ്തതാ പൂർവ്വം പാലിക്കേണ്ടതാണ്" (കാനോന 713 § 2). ഭയഭക്തിയോടെയും വിശുദ്ധിയോടെയും പരി. കുർബാനയെ സമീപിക്കുവാൻ വേണ്ട അനുശാസ നങ്ങൾ ഓരോ വ്യക്തിസഭയിലും ഉണ്ടായിരിക്കണം എന്നാണു ഈ കാനോനയിലൂടെ സംഹിത ഉദ്ദേശിക്കുന്നത്. വിശുദ്ധിയോടെ പരി. കുർബാന സ്വീകരണത്തിനു തയ്യാറാകുന്നതോടൊപ്പം സ്വയം വിശുദ്ധീകരണവും സംഭവിക്കുന്നു.

സീറോ മലങ്കര ആരാധനാക്രമത്തിൽ പരി. കുർബാന നൽകുമ്പോൾ വൈദികൻ ഉച്ചരിക്കുന്ന വാക്കുകളിൽ ഇത് വളരെ വ്യക്തമാണ്. "നമ്മുടെ കർത്താവായ യേശുമിശിഹായുടെ തിരുശരീരവും തിരുരക്തവുമാകുന്ന തീക്കട്ട കടങ്ങളുടെ പരിഹാരത്തിനും പാപങ്ങളുടെ മോചനത്തിനുമായി സത്യവിശ്വാസികൾക്ക്‌ നൽകപ്പെടുന്നു." ഏശയ്യായുടെ വിശുദ്ധീകരണ ത്തിനായി ദൈവമായ കർത്താവ് ചെയ്ത പവിത്രീകരണ കർമ്മമാണ്‌ ഇവിടെ വ്യംഗമായി സൂചിപ്പിച്ചിട്ടുള്ളത്. "ഞാൻ പറഞ്ഞു, എനിക്ക് ദുരിതം! ഞാൻ നശിച്ചു. എന്തെന്നാൽ ഞാൻ അശുദ്ധമായ അധരങ്ങളുള്ളവനും അശുദ്ധമായ അധരങ്ങളുള്ളവരുടെ മധ്യേ വസിക്കുന്നവനുമാണ്. എന്തെന്നാൽ സൈന്യങ്ങളുടെ കർത്താവായ രാജാവിനെ എന്റെ നയനങ്ങൾ ദർശിച്ചിരിക്കുന്നു. അപ്പോൾ സെറാഫുകളിലൊന്നു ബലിപീഠത്തിൽ നിന്ന് കൊടിൽകൊണ്ട് എടുത്ത തീക്കനലുമായി എന്റെയടുത്തേയ്ക്ക് പറന്നു വന്നു. അവൻ എന്റെ അധരങ്ങളെ സ്പർശിച്ചിട്ട് പറഞ്ഞു: ഇത് നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നു. നിന്റെ മാലിന്യം നീക്കപ്പെട്ടു. നിന്റെ പാപം ക്ഷമിക്കപ്പെട്ടിരിക്കുന്നു." (ഏശയ്യ 6, 5-7).

മലങ്കര കത്തോലിക്കാ സഭയുടെ വിശുദ്ധ കുർബ്ബാന 
വിശുദ്ധിയുടെ ഉറവിടമായ ദൈവത്തിലുള്ള ഭാഗഭാഗിത്തമാണ് പരി. കുർബാന സ്വീകരണത്തിലൂടെ സംഭവിക്കുന്നത്‌. ഈ വിശുദ്ധിയിൽ പങ്കു പറ്റുന്നതിന് വിശ്വാസിയുടെ ക്രിയാത്മകമായ സഹകരണം സഭ അനുശാസിക്കുന്നു. വിശുദ്ധി പ്രാപിക്കുവാനായി മനുഷ്യൻ എത്രമാത്രം തന്നേ ത്തന്നെ തയ്യാറാക്കുന്നുവോ അതിന്റെ പതിന്മടങ്ങ്‌ വിശുദ്ധിയിലേയ്ക്ക് അവൻ പരി.കുർബാനയുടെ സ്വീകരണത്തിലൂടെ നയിക്കപ്പെടുന്നു. പരസ്പര പൂരകമായ ഒരു വിശുദ്ധീകരണ കർമ്മമാണ്‌ പരി. കുർബാനയുടെ സ്വീകരണത്തിലൂടെ സംഭവിക്കുക. വിശുദ്ധി ആർജ്ജിക്കുകയും വിശുദ്ധി സ്വീകരിക്കുകയും ചെയ്യുന്നു. ഒരേ സമയം വിശുദ്ധിയോടെ സമീപിക്കേണ്ട കൂദാശയും വിശുദ്ധീകരണ കൂദാശയുമാണ് പരി.കുർബാന. ഇത് പൗരസ്ത്യ ദിവ്യകാരുണ്യ ദർശനമനുസരിച്ച് ഒരു വലിയ രഹസ്യമാണ്. 

ഉപസംഹാരം.
നിയമം അതിൽത്തന്നെ നിബന്ധനയാണെങ്കിലും സഭാനിയമത്തിന് ഒരു രക്ഷാകരമായ അർത്ഥം കൂടിയുണ്ട്. രക്ഷയുടെ കൂദാശയായ പരി. കുർബാനയെ സംബന്ധിക്കുന്ന സഭാനിയമങ്ങളിലൂടെ കാനോനസംഹിത യുടെ ഈ രക്ഷാകര അർത്ഥവും ആദ്ധ്യാത്മികതയുമാണ് വെളിവാകുന്നത്. പൌരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികത പരി.കുർബാന കേന്ദ്രീകൃതമാണ്. മനുഷ്യനിലേയ്ക്ക് നിത്യജീവൻ പകരുന്നതും ഈ ജീവന്റെ പങ്കുവയ്ക്കലിലൂടെ സഭയെ ഒരു കൂട്ടായ്മയായി വളർത്തുന്നതും പരിശുദ്ധ കുർബാനയിലെ സജീവഭാഗഭാഗിത്തമാണെന്ന് കാനോനസംഹിത പഠിപ്പിക്കുന്നു. ഒപ്പം പരി. കുർബാനയുടെ സൗഖ്യദായക സ്വഭാവത്തിലേ യ്ക്കും കാനോന സംഹിത വിരൽ ചൂണ്ടുന്നു. 

ഒരേ സമയം പരമപരിശുദ്ധമായ കൂദാശയും വിശുദ്ധീകരണത്തിന്റെ കൂദാശയുമായ പരിശുദ്ധ കുർബാനയിലൂടെ ദൈവാനുഗ്രഹത്തിലേയ്ക്ക് കടന്നു വരുന്നതിനു വിശ്വാസികൾക്ക് സാധിക്കുമെന്നതും അതിനായി തക്കതായ ഒരുക്കം ആവശ്യമാണെന്നും കാനോനസംഹിത അനുശാസി ക്കുന്നു. ഇങ്ങനെ നിത്യജീവന്റെയും വിശുദ്ധിയുടെയും ഐക്യത്തിന്റെയും കൂദാശയായി പരിശുദ്ധ കുർബാനയെ കാണുന്ന പൗരസ്ത്യ കാനോന സംഹിതയുടെ ആദ്ധ്യാത്മികതയുടെ ഉറവിടം ഇവിടെ കണ്ടെത്താം.  


 
http://dhruwadeepti.blogspot.de/

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.