Samstag, 1. September 2018

ധ്രുവദീപ്തി: Opinion // നവകേരള സൃഷ്ടിക്ക് ധനസഹായാഭ്യർത്ഥനയുടെ ഉന്നംവച്ച് "മുഖ്യമന്ത്രിയുടെ മഴുവെറിയൽ" ? // George Kuttikattu

 പിണറായി വിജയൻ

 ധ്രുവദീപ്തി : Opinion //   



നവകേരള സൃഷ്ടിക്ക്  ധനസഹായാഭ്യർത്ഥനയുടെ 
ഉന്നംവച്ച്  
" മുഖ്യമന്ത്രിയുടെ മഴുവെറിയൽ" ?  

George Kuttikattu

കേരളത്തിന്റെ മുഖ്യമന്ത്രി പിണറായിയുടെ ആഗ്രഹം കേൾക്കുന്നവർക്ക് അവരുടേതായ അഭിപ്രായങ്ങൾ പറയാനുണ്ടാകും. തൊഴിൽതേടി പ്രവാസി കളായിത്തീർന്ന മലയാളികളുടെ ധനസഹായത്തെ  ഉദ്ദേശിച്ചും അദ്ദേഹം ഊന്നി പറയുകയുണ്ടായി:"കേരളത്തെ പുനർനിർമ്മിക്കുവാൻ ഒരു മാസത്തെ ശമ്പളം നൽകൂ". ആരെങ്കിലും  ഇക്കാര്യത്തെപ്പറ്റി  വായ് തുറന്നു  അവരുടെ  അഭിപ്രായങ്ങൾ പറയുന്നത് തന്നെ ചില ആദർശവാദികൾക്ക് ഒട്ടും തന്നെ ചേരുന്ന ന്യായങ്ങൾ ആയിരിക്കുകയില്ല. അതുപക്ഷേ അവയെല്ലാം അഹിത യാഥാർത്ഥ്യങ്ങളാണ്.

വിവിധ ലോകരാജ്യങ്ങളിൽ ജീവിക്കുന്ന "പ്രവാസികൾ" എന്ന വിളിപ്പേരുള്ള മലയാളികളിൽ നിന്ന് ധനസഹായം ലഭിക്കുന്നതിന് ജനങ്ങൾ നൽകിയിട്ടു ള്ള നികുതിപ്പണമായ കോടികൾ മുടക്കി മന്ത്രിമാരും, എം. എൽ. എ. മാരും കുറെയേറെ ഉദ്യോഗസ്ഥരുമെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാർഗ്ഗം സ്വീകരിക്കുകയാണിപ്പോൾ. മുഖ്യമന്ത്രിയുടെ എന്നുമാത്രമല്ല, സ്വന്തം മക്കൾ അമേരിക്കയിലുണ്ടെങ്കിൽ ആർക്കുവേണമെങ്കിലും വിവിധ രോഗത്തിന് ചികിത്സാർത്ഥം അമേരിക്കയിലേക്ക് പോകുന്നതിനും തെറ്റില്ല. ഈ വാർത്ത ശരിയാണെങ്കിൽ, കേരളത്തിന്റെ മുഖ്യമന്ത്രിയെന്നനിലയ്ക്ക് പ്രതിസന്ധി ഘട്ടത്തിൽ  സംസ്ഥാനത്തിന്റെ നികുതിപ്പണം എടുത്തു ചെലവാക്കിയുള്ള ഏതുതരം അമേരിക്കൻ സന്ദർശനവും ചികിത്സയും എപ്രകാരം ജനങ്ങൾക്ക് നീതീകരിക്കാനാവും? ഒരു ജനാധിപത്യരാജ്യത്തെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനാണ് ഒരാളെ ജനങ്ങൾ ജനപ്രതിനിധിയായി തെരഞ്ഞെടുക്കുന്നത്. അല്ലാതെ, ജനപ്രതിനിധിയുടെ എല്ലാ സ്വകാര്യ ആവശ്യങ്ങളും സാധിക്കാൻ വേണ്ടിയല്ല, അങ്ങനെ അവരെ വോട്ടുചെയ്തുതിരഞ്ഞെടുക്കുന്നതും അവരിൽ നിന്നൊരു വ്യക്തിയെ വകുപ്പ്  മന്ത്രിയാക്കുന്നതും. കേരളത്തിലെ മന്ത്രിമാർ ജലപ്രളയത്തിന്റെ പേരുപറഞ്ഞു ഉലകം മുഴുവൻ ചുറ്റാനുള്ള ഒരവസരമായി കാണരുത്; മറുപേരിൽ ഓരോ കാര്യങ്ങൾ പറഞ്ഞു വിദേശരാജ്യങ്ങളിലേക്ക് വിമാനയാത്രയ്ക്ക് പോകുന്നത് ജനങ്ങളുടെ ആവശ്യങ്ങളെയെല്ലാം അറിഞ്ഞുകൊണ്ട് ബോധപൂർവ്വം നിന്ദിക്കുക എന്ന പ്രതികരണമാണ് ഇതിലൂടെ മനസ്സിലാകുന്നത്. 

'മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സഹായധനം നല്കുക' - എന്ന പദ്ധതിയനുസരിച്ചു ആ അകൗണ്ടിലേക്ക് അനേക കോടികൾ വന്നിട്ടും ആർക്കും സഹായം ലഭിച്ച കാര്യങ്ങൾ പറഞ്ഞു കേട്ടില്ല. കേരളത്തിന്റെ ദുരന്തനിവാരണത്തിനുവേണ്ടിമാത്രം പ്രത്യേകമായ ഒരു അകൗണ്ട് തുടങ്ങി അതിലേയ്ക്ക് സഹായധനം നൽകുവാൻ ശരിയായ നിർദ്ദേശം ഉണ്ടായാൽ അതിലേയ്ക്ക് തടസ്സമില്ലാതെ ധനം വരും. അല്ലാതെ ഒരു മുഖ്യമന്ത്രിയുടെ സ്വന്തം പേരിലുള്ള ദുരിതാശ്വാസ ഫണ്ടിലേക്ക് അയക്കുന്ന ഈ നടപടിയ്ക്ക് യാതൊരു സുതാര്യതയുമില്ല. ഇക്കാര്യത്തെച്ചൊല്ലി നല്ല വിവാദം ഉയരുന്നു. ഇത് അവസാനം കമ്മ്യുണിസ്റ്റ് പാർട്ടിഫണ്ടിലേയ്ക്ക് ഈ പണമെല്ലാം എളുപ്പം  ഒഴുകുവാനുള്ള മാഗ്ഗമായിത്തീരുമെന്ന പരാതിയുമുണ്ട്. ലോകരാജ്യങ്ങളുടെ സഹായവാഗ്ദാനങ്ങളുടെ വിലയെ ഒട്ടും കാണാതെ, അവയെല്ലാം അപ്പാടെ നിരസിക്കുന്ന കേന്ദ്രഭരണകൂടം ഒരുവശത്ത്, അഥവാ അതിനെ ജനങ്ങൾക്ക് വേണ്ടി നേടിയെടുക്കുവാൻ  ശ്രമിക്കുന്നതിനുപകരം, കേരളത്തിലെ ഓരോ മന്ത്രിമാരെല്ലാം ലോകരാജ്യം ചുറ്റിക്കറങ്ങി അവിടെയൊക്കെ താമസിക്കുന്ന സാധാരണ മലയാളിയുടെ പങ്കുപറ്റാൻ കിണഞ്ഞു ശ്രമിക്കുന്ന അവരുടെ ഈ തയ്യാറെടുപ്പ് മ്ലേച്ഛമാണ്‌. ഒരു മലയാളിയോട് കേരളത്തിന്റെ ദുരന്തവാർത്ത അറിയിക്കുവാൻ വേണ്ടി മന്ത്രിമാരും സംഘങ്ങളും കൂടി ഓരോരോ വിദേശ രാജ്യങ്ങളിൽ സർക്കാരിന്റെ പൊതു ഖജനാവിൽനിന്നോ കേരളത്തിന്റെ പുനരുദ്ധാരണഫണ്ടിൽനിന്നോ പണം ചെലവ് ചെയ്തു പോയി യാചിക്കേണ്ട വിഷയമല്ല. ഇന്ത്യക്ക് വിദേശങ്ങളിൽ നയതന്ത്രപ്രതിനിധികൾ ഉണ്ട്. അവിടെ ഇന്ത്യയുടെ എംബസികളുണ്ട്, അംബാസിഡർമാരുണ്ട്, ഇന്ത്യയുടെ ആവശ്യം വിദേശരാജ്യങ്ങളിൽ ജീവിക്കുന്ന ഇന്ത്യാക്കാരെ ബോധ്യപ്പെടുത്തുന്ന ഏതു വിധ കാര്യങ്ങളും ചെയ്യുവാൻ ഇന്ത്യൻ എംബസിയുണ്ട്. ഇതിനുവേണ്ടി ഒരു മന്ത്രിയും സംഘവും അവിടെയെല്ലാം പോയി അറിയിച്ചു കാര്യം ചെയ്യാൻ കേരള മന്ത്രിസഭ തീരുമാനിച്ചതിൽ വളരെയധികം നിഗൂഡതയുണ്ട്.

കേരളം ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാണ്. ഈ സംസ്ഥാനത്തിൽ  മൊത്തം ബാധിച്ച ഒരു മഹാപ്രകൃതിദുരന്തമുണ്ടാകുമ്പോൾ കേരളത്തിലെ ജനങ്ങളുടെതായ പ്രത്യേക സ്വന്തം പ്രശ്നമായിട്ടു കേരളസർക്കാരോ ഇന്ത്യൻ യൂണിയൻ ഭരിക്കുന്ന കേന്ദ്രസർക്കാരോ അതിനെ കാണാൻ ശ്രമിച്ചിട്ടില്ലല്ലോ. സർക്കാർ ഭാഷയിൽ പറഞ്ഞാൽ, 'പുനർ നിർമ്മാണപ്രക്രിയയ്ക്ക് വേണ്ടി' കേരളത്തിലെ ചിലമന്ത്രിമാർ പണപ്പിരിവിനെന്ന പേരിൽ വിദേശരാജ്യങ്ങൾ ചുറ്റിക്കറങ്ങാൻ ഒരുപറ്റം സർക്കാർ ഉദ്യോഗസ്ഥരുമായി പോകുന്നത് തികച്ചും അപമാനകരമാണ്. ഇതിനായി നിയമസഭയിൽ പ്രോത്സാഹനം നൽകുന്ന സർക്കാർ നടപടി അപലപനീയമാണ്. കേരളത്തിലെ 140 എം. എൽ. എ മാരും പരസ്പരം ആരോപണങ്ങൾ നടത്തി രാഷ്ട്രീയ ലാഭം കൊയ്യാൻ ഒരുങ്ങാതെ അവർ ഒത്തുചേർന്നുനിന്ന് കേന്ദ്രസർക്കാരിന്റെ നിലപാടിനെ തിരുത്തണം. ലോകരാജ്യങ്ങളുടെ സംഘടനയായ യൂ. എൻ. ഓ. യും, അറബിരാജ്യങ്ങളും ധന സഹായവാഗ്ദാനങ്ങൾ നടത്തിയപ്പോഴും കേന്ദ്രസർക്കാർ അതുപറഞ്ഞു, ഇതിങ്ങനെ പറഞ്ഞുവെന്നു കാരണങ്ങളുണ്ടാക്കി കേരളസർക്കാരും കേരള ജനപ്രതിനിധികളും നിഷ്ക്രിയരായി നിൽക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. എന്തിനാണ് ഇത്തരം ഇവരുടെ ഈ നാടകം കളികൾ? ജനപ്രതിനിധികളെ ജനങ്ങൾ തിരഞ്ഞെടുത്തു അയച്ചത് എന്തിനുവേണ്ടിയെന്ന അറിവില്ലാത്ത മന്ത്രിമാരും നിയമസഭാംഗങ്ങളും പാർലമെന്റംഗങ്ങളും പൊതുജനങ്ങളുടെ ആവശ്യത്തിനായ കർമ്മപരിപാടികളൊന്നും ഇതുവരെയാരും ആസൂത്രണം ചെയ്തിട്ടില്ല.

 ഏതെങ്കിലും ഒരു തൊഴിൽ ചെയ്തു തങ്ങളുടെ ജീവിതം ക്രമപ്പെടുത്തുവാൻ ജനിച്ചു വളർന്ന സ്വന്തം നാടിനെയും മാതാപിതാക്കളെയും മറ്റുള്ളവരെയും വിട്ടുപേക്ഷിച്ചു മലയാളികൾ മറുനാടുകളിൽ പോയി ഓരോ പണിയെടുത്തു ജീവിച്ചു. അങ്ങനെ മിച്ചം വരുത്തിയ പണംകൊണ്ട് തങ്ങൾ എന്നെങ്കിലും കേരളത്തിലെത്തി ജീവിക്കാമെന്നുള്ള മോഹത്തിൽ കേരളത്തിൽ സ്വന്തം സ്വത്തുക്കളും ഭവനങ്ങളും ഉണ്ടാക്കി. സ്വന്തപ്പെട്ടവരെയും അല്ലാത്തവരെ പോലും സഹായിച്ചു. ഒറ്റവാക്കിൽപ്പറഞ്ഞാൽ കേരളത്തിന്റെ മുഖഛായ പോലും മാറ്റാൻ അവർ പങ്കുവഹിച്ചു. മറുനാടുകൾക്കുപോലും ഇക്കൂട്ടർ മാതൃകയായിമാറി. ഇവർക്കാകട്ടെ കേരളസർക്കാർ ഒരു തൊഴിൽ നൽകാൻ പോലുമുള്ള സന്മനസ്സു കൊടുത്തില്ല. കോഴകൊടുത്തവന് തൊഴിൽ ലഭിച്ചു. പ്രവാസികളായി ജീവിക്കുന്ന ഇവരുടെ സ്വത്തുക്കൾക്കോ ഭവനങ്ങൾക്കോ ഒരുവിധത്തിലും നിയമസംരക്ഷണം ലഭിക്കുന്നില്ലെന്ന ദുരനുഭവങ്ങൾ അവർ വിവരിക്കുന്നു. ഇങ്ങനെ യാതൊരു നിയമ സംരക്ഷണ ഗാരണ്ടി ഇല്ലാത്ത കേരളത്തിൽനിന്നും എല്ലാം വിട്ടുപേക്ഷിച്ചു എന്നേയ്ക്കുമായി വിട പറയണമെന്നു ദുഃഖപൂർണ്ണമായ ആത്മഗതം അവർ ചെയ്യുന്നു. ഇത്തരം സത്യങ്ങൾ അറിയുവാൻ കേരളത്തിന്റെ മന്ത്രിമാരോ ജനപ്രതിനിധിയോ അറിയാൻ ആഗ്രഹിക്കുന്നില്ല.  

ഇന്ത്യയിലെ ഒരു രാഷ്ട്രീയപ്രവർത്തകനും രാജ്യത്തെ ജനങ്ങളുടെ പൊതു ഭാവിയെക്കുറിച്ചോ സാമൂഹികപ്രശ്നങ്ങളെക്കുറിച്ചോ ചിന്തിക്കുന്നില്ല. സ്വന്തം ഭാവി മാത്രം ഉറപ്പിക്കാനുള്ള രാഷ്ട്രീയ മനസ്സാണ് അവർക്കുള്ളത്. അവരുടെ വിചാരം പ്രതികരണശേഷിയില്ലാത്ത സാധാരണ ജനങ്ങളെ എങ്ങനെയെല്ലാം പിടിച്ചുകെട്ടി അവരിൽനിന്നും നികുതിപ്പണം വാരിയെടുക്കാമെന്നാണ്. എം. എൽ. എ. ഫണ്ട്, എം. പി. ഫണ്ട് എന്നിങ്ങനെ എം. എൽ. എ മാർക്കും എം. പി മാർക്കുമായി നിരവധി കോടികൾ സർക്കാർ നൽകുന്നു. ഈ തുക നൽകുക പൊതുവികസനപ്രവർത്തനത്തിനെന്ന് സങ്കല്പിച്ചുകൊണ്ടാണ്. അതുപക്ഷേ ഈ തുകയുടെ എത്ര ശതമാനം വികസനത്തിന് നല്കുമെന്നതിനു തെളിവില്ല. ജനങ്ങൾക്ക് പറയാനുള്ള ഒരാവകാശമുണ്ട്: ഈ തുക ഇപ്പോൾ കേരളത്തിന് വേണ്ടി അവർ നൽകണം. നാമെല്ലാം പലപ്പോഴും കേൾക്കുന്ന വാർത്തയാണ്, മന്ത്രിമാരും ജനപ്രതിനിധികളുമൊക്കെ രോഗം വന്നാൽ അമേരിക്കയിൽ ജനങ്ങളുടെ നികുതിപ്പണം എടുത്തു ചികിത്സയ്ക്ക് ചെലവാക്കി തിരിച്ചു വരുന്ന കാര്യങ്ങൾ. ഇക്കാര്യങ്ങൾ ആരും ചോദിക്കാറില്ല. അതുപോലെതന്നെ നമ്മുടെ രാജ്യത്തെ ഓരോരോ രാഷ്ട്രീയപ്രവർത്തകന് വീട്ടുചെലവുകളും ഉദാ: ടെലിഫോൺ, ആശുപത്രി ചികിത്സ തുടങ്ങിയ നിരവധി കാര്യങ്ങൾക്ക് ജനങ്ങളുടെമേൽ നികുതി വർദ്ധനവ് നടത്തി കാര്യങ്ങൾ നടത്തുന്നു. ഇതിന് വേണ്ടി അവർ നിയമസഭാസമ്മേളനം നടത്തി നിയമം പാസ്സാക്കും. 

നമ്മുടെ രാജ്യത്തെ ജനങ്ങളുടെ ആരോഗ്യസംരക്ഷണകാര്യം, വിദ്യാഭ്യാസം, കാർഷികരംഗത്ത് ആവശ്യമായ സഹകരണം, തൊഴിൽ സാമ്പത്തിക രംഗം, പൊതുഗതാഗതം, കുടിവെള്ളവിതരണം, എന്നിങ്ങനെയുള്ള അതിപ്രധാന വിഷയങ്ങളിൽ യാതൊരുവിധ കാഴ്ചപ്പാടുകളും മേൽപ്പറഞ്ഞ ഒരു രാഷ്ട്രീയ പ്രവർത്തകരുടെയും തലച്ചോറിൽ പ്രവർത്തിക്കുന്നില്ലല്ലോ. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉലകംചുറ്റി യാത്രപോകുവാൻ പുതിയ രണ്ടു വിമാനങ്ങൾ വാങ്ങണം. ഇത് കേന്ദ്രമന്ത്രിസഭയുടെ മധുരം പുകഞ്ഞ പ്രശ്നം. കേരളത്തിലെ സർക്കാരിന് ആകട്ടെ, എ. കെ. ഗോപാലൻ എന്ന ഒരു മുൻകാല കമ്മ്യുണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകൻ കുറെ വർഷങ്ങൾക്ക് മുൻപ് മരിച്ചു മണ്ണോടലിഞ്ഞു ചേർന്ന് കഴിഞ്ഞിട്ടുപോലും അയാളുടെ നിത്യസ്മാരക പ്രതിമയുണ്ടാക്കാൻ കേരളധനകാര്യബജറ്റിൽ കോടികളുടെ തുക ഉൾപ്പെടുത്തി. ഇതിനുവേണ്ടി എവിടെനിന്നു ഇത്രയും പണമുണ്ടാകണം? അതിനുള്ള ഓരോരോ  വഴിയാണ് പുതിയ നികുതിവർദ്ധനവിനുള്ള പുതിയ ബജറ്റ് നിയമസഭയിൽ ഇവർ കൂടി അവതരിപ്പിച്ചു പാസ്സാക്കുന്നതു. നാടെങ്ങും പ്രതിമകൾക്കുവേണ്ടിയും ഓരോ മന്ത്രിമാർക്ക് വിദേശയാത്ര ചെയ്യാനും ഓരോ പുതിയ വിമാനവും അവർക്ക് വേണമെന്നാണല്ലോ. ഇതെല്ലാം അവരുടെ അവകാശങ്ങളാണ് കാണുന്നുണ്ട്. അപ്രകാരം ഓരോരോ ജനവിരുദ്ധ നടപടികൾ ചെയ്തു, പൊതുജനങ്ങളുടെ അടിസ്ഥാനസൗകര്യങ്ങൾ പോലും നൽകാൻ തയ്യാറാകാതെ ഇപ്പോൾ ജല പ്രളയം മൂലം രാജ്യം കണ്ണീർപൊഴിക്കുമ്പോൾ മന്ത്രിമാർ പണം പിരിക്കാൻ വിദേശരാജ്യങ്ങളിൽ പ്രവാസികളായി ജീവിക്കുന്ന മലയാളികളെ കാണാൻ സർക്കാരിന്റെ കോടികൾ മുടക്കി വിമാനയാത്രയ്ക്ക് തയ്യാറാകുന്നു. ഇവർ ജനങ്ങളോട് പ്രതിബദ്ധതയില്ലാത്തവരാണെന്ന് പറയാതെ തരമില്ല. കേരള ജലപ്രളയത്തിന്റെ പേരിൽ വിദേശങ്ങളിൽ ഉള്ള ചില സംഘടനകൾ പണം സമ്പാദിക്കാനുള്ള ചില തന്ത്രങ്ങൾകൂടി ഇതിനിടയിൽ നടക്കുന്നത് വളരെ ശ്രദ്ധേയമാണ്. താമസിയാതെതന്നെ സന്ദർശനത്തിനെത്തുന്ന കേരളത്തിൽ നിന്നുള്ള ചില മന്ത്രിമാരുടെ പിണിയാളുകളാണ് ഇതിനു പിന്നിൽ ഉള്ളത്. 

രാജ്യത്തെ ജനങ്ങൾ, അഥവാ ഒരു പ്രവാസിമലയാളി ഏറെ  കഷ്ടപ്പെട്ട് മിച്ചം വരുത്തിവച്ച പണമെടുത്ത് ജീവിത സൗകര്യമുള്ള ഒരു വീട് പണിതാൽ, കേരളത്തിലെ കാഞ്ഞിരപ്പള്ളിയിലെ എം. എൽ. എ യ്ക്കൊരു സംശയവും അന്ധാളിപ്പും, ചെവികളിൽ വല്ലാത്ത ചൊറിച്ചിലും ഇപ്പോൾ ഉണ്ട്. അയാൾ കണ്ടകാര്യം ഇങ്ങനെ മംഗളം പത്രത്തിലൂടെ ഒരു ലേഖനത്തിൽ എഴുതി. ലേഖനം ചോദിക്കുകയാണ് : "മലയാളികൾ നിർമ്മിക്കുന്നത് വീടുകളോ അതോ റിസോർട്ടുകളോ" ഇന്ത്യയിലെ ഓരോരോ മന്ത്രിമാരുടെയും അനേക ആയിരം ജനപ്രധിനിധികളുടെയും വ്യക്തിസാമ്പത്തികനിലയും അവരുടെ നാലുകെട്ടും നടുമുറ്റവും കൊട്ടാരതുല്യമായ വീടുകളും എങ്ങനെയെന്ന് അവർക്ക് പറയാനില്ല. ആരും ചോദിക്കുന്നുമില്ല. കൃഷിക്ക് ആവശ്യമായി കുറെ സ്ഥലം വേണമെന്ന് കരുതി അതിനുള്ള സ്ഥലം വാങ്ങാൻ ഒരാൾ ആഗ്ര ഹിച്ചാൽ, വർദ്ധിപ്പിച്ച അനേക ലക്ഷങ്ങൾ തുക പലതരത്തിലുള്ള ഫീസായി സർക്കാരിന് നൽകണം. സ്വന്ത സ്ഥലത്ത് റബർകൃഷി നടത്തി കർഷകൻ രക്ഷപെടാമെന്നു കരുതിയാണ് ഓരോ  കർഷകനും റബർകൃഷി ചെയ്തത്. കഴിഞ്ഞ യൂ. ഡി. എഫ് സർക്കാർ ധനകാര്യ രാഷ്ട്രീയത്തിലെ ഒരു ധനകാര്യ ബജറ്റോടെ കേരളത്തിലെ റബർത്തോട്ടങ്ങൾ മുഴുവൻ ഒറ്റയടിക്ക് വനഭൂമി യാക്കി. റബ്ബർവിലയും തകർത്തു. ഇപ്പോഴുള്ള സർക്കാറിലേ ധനമന്ത്രിക്ക് പുതിയ വെളിപാടുവന്നു, നികുതി സർവ്വറിക്കാർഡുകളും തകർത്ത് മുൻ ബജറ്റിൽ നൽകിയ നികുതി വർദ്ധിപ്പിക്കാനാണ് വെളിപാട്! റബർവെട്ടു തൊഴിൽ ചെയ്തവർ വേറെവല്ല തൊഴിലന്വേഷിക്കേണ്ടതായി വന്നു. അടുത്ത കൃഷിയിറക്കാൻ ശേഷിയില്ലാത്ത രാജ്യത്തെ പാവപ്പെട്ട കർഷകന്റെ റബർ കൃഷിസ്ഥലം സർക്കാർവക ഭൂമിയായി സർക്കാർ പിടിച്ചെടുക്കുമെന്നുള്ള ഭീഷണിയും! ജനാധിപത്യമാതൃകയുടെ ശവസംസ്കാരം ഇന്ത്യയിലാകെ..! തകരുന്നുവെന്നതിനുള്ള ആദ്യതെളിവാണ് കാണുക. കർഷകന്റെ സ്ഥലം ഭൂനികുതി വർദ്ധനവ് മൂലം വിൽക്കാനും പറ്റുന്നില്ല, വാങ്ങുവാനും ആളില്ല, റബർ കൃഷി പാടെ തകർന്നു. ആരാണ് ഇത്തരം വൻ സാമ്പത്തിക തകർച്ച ഉണ്ടാക്കുവാൻ ഏറ്റവും പ്രധാനപ്പെട്ട കാരണമായി ക്രിമിനൽ കുറ്റം ചെയ്തത്? രാജ്യത്തെ  രാഷ്ട്രീയക്കാർ.!! അവർക്കെന്ത് ?

നമ്മുടെ നാട്ടിൻപുറത്തുകാരായ വെറും സാധാരണ കർഷകരായ ചില മാതാ പിതാക്കളുടെ പൊന്നുമക്കളായിരുന്ന ഓരോരോ പാർട്ടിരാഷ്ട്രീയ അധോ ലോക ക്രിമിനലുകളാണ് ഇതിനെല്ലാം ഏറെയും കാരണമാക്കിയത്. ഇത്തര ക്കാർ വളർന്നു ഉയരാൻ കാരണമായതെങ്ങനെയാണ്? : പൊതുജനങ്ങളുടെ സന്മനസ്സാണ്. നാമെല്ലാവരും വോട്ടുചെയ്തു നിയമസഭയിലേക്ക് എത്തിച്ചു സ്ഥിര ജോലി ലഭിച്ചവർ,  ഇവരൊക്കെ എം എം. എൽ. എ. യും നമ്മുടെ രാജ്യം ഭരിക്കുന്ന ഓരോ മന്ത്രിമാരും ആയപ്പോൾ അവരെല്ലാം വന്ന വഴി മറന്നു. ! ഇപ്പോഴാകട്ടെ  ഏതു തരം ധനസമ്പാദന പദ്ധതിയാണ് തങ്ങളുടെ പോക്കറ്റ് നിറയ്ക്കുവാൻ എളുപ്പം എന്നാണവർ ചിന്തിക്കുന്നത്? കേരളം അപ്പാടെ മുക്കിക്കളഞ്ഞ ജലപ്രളയം അവർക്ക് നല്ല അവസരമാണ്. ഇവർ അതിനു നിയമസഭയും പാർലമെന്റും വഴി നികുതി വർദ്ധനവ് നടത്തി ആവശ്യമുള്ള പണം കണ്ടെത്തും,.മറുവശത്തുകൂടി ലഭിക്കുന്ന സഹായധനം വേറെയും. കർഷകരേയും, റേഷനരി വാങ്ങി കഷ്ടിച്ച് ജീവിതം നടത്തുന്ന സാധാരണ ജനങ്ങളെയും, ജനപ്രതിനിധികൾ, ബഹു. മന്ത്രിമാർ എന്നൊക്കെ വിളിച്ചു ബഹുമാനിക്കപ്പെടുന്ന രാഷ്ട്രീയ ക്രിമിനലുകൾ ഓരോ നികുതി വർദ്ധന വിലൂടെ, ശിക്ഷിക്കുകയായിരുന്നു. 

പ്രവാസിഇന്ത്യാക്കാരുടെ ഇന്ത്യൻ പാസ്പ്പോർട്ടു പോലും അവരുടെ സ്വന്തം ഐഡന്റിറ്റിയായി പോലും പരിഗണിക്കാത്ത സർക്കാർ അധികാരികളും ബാങ്കുകാരും ഒരുവശത്ത്, ഒരു ജീവിതം മുഴുവൻ മറുനാട്ടിൽ ജീവിച്ചു കഷ്ടപ്പെട്ടു തൊഴിൽ ചെയ്തു സമ്പാദിച്ചു മിച്ചംവരുത്തി ഉണ്ടാക്കിയ അവരുടെ സ്വന്തം വീടുകൾക്കും മറ്റു സമ്പത്തുകൾക്കും യാതൊരുവിധ സർക്കാർ-നിയമസംരക്ഷണങ്ങളും ലഭിക്കുന്നില്ലന്നൊരു വലിയ ആക്ഷേപം ലോകം മുഴുവനുമുള്ള മലയാളികൾ പറയുന്നു. എന്തുകൊണ്ട്?

കേരളത്തിലെ സർക്കാർ ആഫീസുകളിൽ നിന്നും ഏതെങ്കിലും പ്രത്യേക ഒരു കാര്യം സാധിക്കുവാനെത്തുന്നവരെ കൈക്കൂലിപ്പണമില്ലാതെ സാധിച്ചു കൊടുക്കുന്ന ഒരു സംഭവവും കേരളത്തിൽ കേൾക്കാനില്ല. പ്രവാസികളുടെ സ്വന്ത സ്വത്തിന്മേൽ അനധികൃതമായ കയ്യേറ്റം നടത്താൻപോലും സൗകര്യം ഒരുക്കുന്ന ഉദ്യോഗസ്ഥരെ വളർത്തിവിടുന്ന ഉദ്യോഗസ്ഥർക്ക് എന്നും ശമ്പള വർദ്ധന നൽകി പ്രോത്സാഹിപ്പിക്കുന്നു. ജലപ്രളയം മൂലം രാജ്യം നശിക്കുന്ന സമയത്ത് കേരളത്തിലെ മന്ത്രിയും അയാളുടെ ബാഗ് ചുമക്കാൻ തന്റെ ഓഫീസ് സെക്രട്ടറിയേയും കൂട്ടി ജർമ്മൻ മലയാളികളെ ഒരു വിധത്തിലും പ്രതിനിധീകരിക്കാത്ത കുറേപ്പേർകൂടി ചേർന്ന് കൊളോണിൽ നിർമ്മിച്ച, 'വൃദ്ധമലയാളിസമൂഹക്ലബിന്റെ' ഓണസദ്യയുണ്ണാൻ പോയത് സർക്കാരിന്റ അറിവിലും ചെലവിലുമാണല്ലോ. ഇക്കാര്യം ജനങ്ങളെല്ലാം ചോദിച്ചപ്പോൾ അക്കാര്യം തനിക്കറിവില്ലായെന്ന മറുപടി മുഖ്യമന്തി പറയുന്നു. ജനങ്ങളുടെ നികുതിപ്പണം ചൂഷണം ചെയ്തു കേരളമന്ത്രിമാരും പ്രധാനമന്ത്രിയും വിദേശ യാത്രകൾ ചെയ്യുന്നു. മന്ത്രിമാർ ഇങ്ങനെ ഒരു വശത്ത്. കൈക്കൂലിപ്പണം കിട്ടുന്നത് മന്ത്രിമാരും ജനപ്രതിനിധികളും സഹായധനത്തിനു ചേർത്തു കൊടുക്കണം. ഇപ്പോഴാകട്ടെ  കേരളസർക്കാർ പ്രവാസി മലയാളികളുടെ സഹായ സഹകരണം വേണമെന്ന് പറയുന്നു. ഇക്കാലമത്രെയും ജനാധിപത്യ രാഷ്ട്രമെന്ന പദവി അലങ്കരിക്കുന്ന ഇന്ത്യയിലെ ഓരോ ഇന്ത്യൻപൗരന്‌, മലയാളിക്ക്, പ്രവാസിയുടെ ഈ  അവസ്ഥ വന്നാൽ അവനെ പുറംകാലിനു തൊഴിച്ചെറിയുന്ന ഏകാധിപത്യ ശത്രുമനോഭാവം രാഷ്ട്രീയക്കാരുടേതാണ്, ജനകീയ സർക്കാരിന്റേതാണ്.

വോട്ടവകാശത്തിന്റെ കാര്യം വന്നാൽ പ്രവാസിയ്ക്ക് എന്തവകാശം എന്ന തോന്നൽ. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്തു എന്തുകാര്യം എന്ന ഇന്ത്യൻ പൊതുരാഷ്ട്രീയ ജനകീയന്മാരുടെ നിലപാട് ആദ്യം അവർ തിരുത്തട്ടെ. എന്നിട്ടു പോരേ നവകേരള ജനനപ്രക്രിയയ്ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി നടത്തിയ സഹായാഭ്യർത്ഥനയുടെ ഉന്നം വച്ച "മഴു"വെറിയൽ നടത്താൻ? കേരളം തങ്ങളുടെ സ്വന്തം ജന്മനാടാണ് എന്ന വികാരം കേരളത്തിൽനിന്നും പോയ ഓരോരോ പ്രവാസി മലയാളിക്കും മനസ്സിലിലുണ്ട്. അവരുടെ സ്വന്തം രക്തമാണ് ജലപ്രളയത്തിൽ ശ്വാസംമുട്ടുന്നതെന്നും അവർ ഹൃദയപൂർവ്വം ബോധവാന്മാരാണ്. പ്രവാസി മലയാളികളുടെ സ്വതന്ത്ര സഹകരണത്തിന് വേണ്ടി ആദ്യം അവരുടെയൊക്കെ അവകാശങ്ങൾ കേരള സർക്കാരും രാഷ്ട്രീയക്കാരും അംഗീകരിക്കണം. അതിനാദ്യമായിത്തന്നെ  ഇതുവരെ ഏതുദിശയിലും അംഗീകരിക്കപ്പെടാത്ത, അവരുടെ സ്വന്തം സ്വത്തിനും ഭവനത്തിനും നിയമ സംരക്ഷണം ലഭിക്കാത്തവരുമായ ലോകമെമ്പാടും ജീവിക്കുന്ന ഓരോ പ്രവാസിമലയാളികൾ ആവശ്യപ്പെടുന്ന ഓരോ മൗലീക അവകാശങ്ങളുടെ സംരക്ഷണ കാര്യങ്ങൾക്ക് മുൻഗണന വിവേകപൂർവ്വം നൽകുവാൻ സർക്കാരും രാഷ്ട്രീയപ്രവർത്തകരും സന്നദ്ധരാകരണം.

പരശുരാമൻ തെക്കൻ കടൽവെള്ളത്തിലേക്ക് മഴുവെറിഞ്ഞത് ജനങ്ങളെ രക്ഷിക്കാനായിരുന്നില്ല. അതിനു  വേണ്ടിയായിരുന്നില്ല, പ്രത്യുത, തന്റെ സാമ്രാജ്യം വെട്ടിപ്പിടിച്ചു വികസിപ്പിച്ചു കാണുവാനായിരുന്നു എന്നുവേണം കാണാൻ. കേരളത്തിൽ  നിരന്തരം എക്കാലവും  നീതിനിഷേധം നടക്കുന്ന അനുഭവവുമാണ് കാണുന്നത്. ലൈംഗിക പീഡനങ്ങളിൽ ഇരയായപ്പോൾ സ്ത്രീസംരക്ഷണത്തിനും നീതിക്കും വേണ്ടി, അവകാശങ്ങൾക്ക് വേണ്ടി, സ്ത്രീകളുടെ നിർഭാഗ്യ രോദനം കേട്ട് ജനങ്ങൾ പ്രത്രിഷേധിച്ചു. അവരുടെ നീതിക്കുവേണ്ടി നിരത്തിലിറങ്ങേണ്ട സാഹചര്യം ഉണ്ടായപ്പോൾ മുഖ്യമന്ത്രി പിണറായി ഉൾപ്പെട്ട കമ്യൂണിസ്റ്റു പാർട്ടിയുടെ സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ നീതിക്കുവേണ്ടി നിരത്തിലിറങ്ങേണ്ടി വന്ന കത്തോലിക്കാ കന്യാസ്ത്രീകളെ സമരത്തിന്റെ പേരിൽ അധിക്ഷേപിച്ചു. നാണമില്ലേ, നാണമില്ലേ, സമരം മാത്രമറിയാവുന്ന കൊടിയേരിയെന്ന ആ പാർട്ടിക്കാരനു എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. . കേരളം എല്ലാക്കാര്യങ്ങളിലും അടിമുടി ജനകീയ സാമൂഹ്യ ജീവിതപ്രശ്നങ്ങളിൽ മുങ്ങിത്താഴുമ്പോൾ കേരള സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ  അമേരിക്കയിൽ സുഖവാസത്തിനുവേണ്ടി മക്കളുടെയടുക്കൽ ചികിത്സയ്ക്കാണെന്ന പേരിൽ നികുതിപ്പണം എടുത്തുകൊണ്ടു പോയിരിക്കുന്നു. മുഖ്യമന്ത്രി വളരെ ആരോഗ്യവാനാണെന്നു കേരള സർക്കാർ ഔദ്യോഗിക പ്രതിനിധി ജയരാജൻ പ്രഖ്യാപിക്കുന്നു. നിലവിലെ കേരളത്തിലെ കത്തിയെരിയുന്ന ഫ്രാങ്കോ മെത്രാൻ പ്രശ്നത്തിൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്ന കേരള   മുഖ്യമന്ത്രി യുടെ തിരുവായ തുറന്നു      കേരളത്തിലെ  പോലീസുകാർ കാണിക്കുന്ന നിയമനിഷേധത്തെക്കുറിച്ചു ഒരഭിപ്രായംപോലും പറയാൻ "ശൂന്യാകാശ" വാർത്തമാർഗ്ഗത്തിൽ പോലും ഉന്നയിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അതേസമയം, പാർട്ടിഫണ്ട് വിപുലമാക്കണം, കേരളവികസനത്തിന്റെ പേരിൽ. അതിനു പ്രവാസികൾ വേണം. പ്രവാസികളുടെ സ്വന്തം സ്വത്തിനും സമ്പത്തിനും സർക്കാർ ഒരു നിയമപരമായ സംരക്ഷണവും നൽകുന്നില്ല, അതേസമയം, മുഖ്യമന്ത്രിക്ക് നാണമില്ലാതെ പണം ചോദിക്കാൻ കനമുള്ള  തൊലിക്കട്ടി ഉണ്ട് ? വിദേശത്തു  ചെന്ന് മലയാളിയെ കണ്ടു  പണം ചോദിച്ചുവാങ്ങാൻ വീണുകിട്ടിയ അവസരം തന്നെ., ഇതുവരെ പിരിച്ചെടുത്ത പണം ആവശ്യക്കാർക്ക് വീതിച്ചു കൊടുക്കാൻ പിണറായി സർക്കാർ കനിഞ്ഞിട്ടില്ല. പ്രവാസികൾ എന്ന് വികൃതപ്പേരുള്ള മലയാളികളോട് പണം ചോദിക്കാൻ ഉളുപ്പില്ല.  നിലവിലുള്ള കോടതിയും സർക്കാരും സർക്കാർ ഉദ്യോഗസ്ഥരും പോലീസും രാഷ്ട്രീയപാർട്ടികളും ഏതു മണ്ഡലത്തിലും സമൂഹത്തിലുണ്ടാക്കുന്ന ഓരോരോ  കുറ്റകരമായ പ്രവർത്തനങ്ങളെയെല്ലാം ജനങ്ങൾ സ്വമേധയാ അങ്ങ് എന്നേയ്ക്കുമായി  മറന്നേക്കണം, അതിനു ശേഷം വീണ്ടും തെരഞ്ഞെടുപ്പിൽ ഇവരെ വോട്ടു ചെയ്തു വീണ്ടും ഇവരുടെ അഴിമതികൾക്ക് കൂട്ട് നിൽക്കണം. ജനപ്രതിനിധികളുടെ പോക്കറ്റ് വീണ്ടും വീണ്ടും നിറയണം. ഇതാണവർ വിശ്വസിക്കുന്ന ജനാധിപത്യം.!!
 
കേരളത്തിലെ    ഭരണകക്ഷി രാഷ്ട്രീയപാർട്ടികളും പ്രതിപക്ഷപാർട്ടികളും കേരളത്തിന്റെ ദുരന്തനിവാരണത്തിനു ഒന്നിച്ചുചേർന്നുനിന്നുകൊണ്ട് ഒരു പ്രവർത്തന പദ്ധതിക്കുള്ള പ്ലാൻ ആദ്യമായി തയ്യാറാക്കണം. അതിനുള്ള ഒരു സുതാര്യമായ പൊതുഫണ്ട് രൂപീകരിക്കുക, അടിയന്തിരസഹായം ഏറ്റവും വേഗം യാതൊരു ബ്യൂറോക്രാറ്റിയുമില്ലാതെ നടപ്പാക്കി ജനവിശ്വാസം ഇവർ നേടണം. അതില്ലാതെ മന്ത്രിമാരും സംഘവും ഉലകം ചുറ്റി പ്രവാസികളായ മലയാളികളെ കണ്ടതുകൊണ്ടു പ്രശ്നപരിഹാരമല്ല. മന്ത്രിമാർ ലോകമെമ്പാടും സർക്കാർചെലവിൽ, അതെ ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണംകൊണ്ട്, അതെ, പിരിച്ചെടുക്കുന്ന "പുനരുദ്ധാരണഫണ്ടിൽ"നിന്നും എടുത്തു, പ്രവാസി മലയാളികളെ നേരിട്ട് കണ്ടു പണം യാചിക്കുന്നതിന്, ഇവരെല്ലാം വിദേശത്ത് പോകുവാൻ അനുവാദം നൽകിയ കേരളസർക്കാരിന്റെ നടപടിയെല്ലാം പ്രവാസി മലയാളികൾ അപലപിക്കാതെ തരമില്ല. കേരളം "പ്രവാസികളായി" തീർന്ന മലയാളികളുടെ മാതൃഭൂമിയാണ്, തങ്ങളുടെ സ്വന്തം നാടാണെന്ന തിരിച്ചറിവുള്ളവരാണ്. അവരെ നേരിട്ട്കണ്ടു പണം യാചിക്കേണ്ട കാര്യമേ  കേരളത്തിലെ മന്ത്രിമാർക്കില്ല. പ്രവാസി മലയാളികൾക്ക്, അതെ അവരുടെ സ്വന്തം വീടുകൾക്കും നാടിനും എന്തുചെയ്യണമെന്ന് അവർ സ്വയം പൂർണ്ണ ബോധവാന്മാരാണ്. കേരളസർക്കാർ മന്ത്രിമാരെയെല്ലാം വിദേശത്തേയ്ക്ക് അയക്കുന്ന കാര്യത്തിൽ വീണ്ടും പു:നർചിന്തിക്കണം. ഇതുവരെയുള്ള സർക്കാർ പ്രവർത്തനങ്ങൾ ജനാധിപത്യപരമല്ല.//-  
---------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.