Mittwoch, 11. November 2015

ധ്രുവദീപ്തി // Church Today // വൃദ്ധ വിലാപം - // ക്രൂശിതരൂപവും മാർത്തോമ്മാ കുരിശും. // ടി. പി. ജോസഫ്, തറപ്പേൽ

വൃദ്ധ വിലാപം - // 
 
ക്രൂശിതരൂപവും മാർത്തോമ്മാ കുരിശും. // 

ടി. പി. ജോസഫ്, തറപ്പേൽ 

വിളക്ക് കൊണ്ടുവരുന്നത് പാറയുടെ കീഴിലോ, കട്ടിലിന്റെ അടിയിലോ വയ്ക്കാനാണോ ? പീഠത്തിൽ വയ്ക്കാനല്ലേ ? വെളിപ്പെടുത്താതെ മാഞ്ഞിരിക്കുന്ന ഒന്നുമില്ല. വെളിച്ചത്തു വരാതെ രഹസ്യമായിരിക്കുന്നതും ഒന്നുമില്ല. വി. മർക്കോസ് 4: 21: 22 വാക്യങ്ങൾ.



T. P. Joseph Tharappel
പ്രഭാഷകൻ അദ്ധ്യായം 3, 21-)0 വാക്യത്തിൽ പറയുന്നു: "അതികഠിനമെന്ന് തോന്നുന്നത് അന്വേഷിക്കേണ്ട, ദുഷ്കരമായത് പരീക്ഷിക്കുകയും വേണ്ട" എന്ന്. മാർത്തോമ്മാക്കുരിശിനെതിരായ കുരിശുയുദ്ധം ദുഷ്ക്കരമാണെന്ന് എനിക്കറിയാം. അതുകൊണ്ട് അതിൽ നിന്നും പിന്മാറിയാലോ എന്ന് ആലോചിച്ചു. പിന്നീട് ചിന്തിച്ചപ്പോൾ പിന്മാറേണ്ട എന്നാണ് മന:സാക്ഷി മന്ത്രിച്ചത്. അനാരോഗ്യം കാരണം എല്ലാം ദുഷ്കര മായിട്ടാണ് ചെറുപ്പം മുതലേ അനുഭവപ്പെട്ടിരുന്നത്‌. വടക്കെ ഇന്ത്യക്ക് പുറപ്പെടാൻ ആലോചിച്ചപ്പോൾ തന്നെ എല്ലാവരും എതിര് പറഞ്ഞു. അവിടെ ചെന്നപ്പോഴോ എല്ലാം അതി കഠിനമായിട്ടാണ് അനുഭവപ്പെട്ടത്.

ഒരു തീരാ നഷ്ടത്തിന്റെ കഥ.

കുട്ടിക്കാലത്ത് സമ്പാദിച്ചു വച്ച ഒരു ശീലമായിരുന്നു, പള്ളിയുടെ അടുത്തുകൂടി പോകാനിടയായാൽ പള്ളിയിൽ കയറി ഒരു വിസീത്ത കഴിക്കുക എന്നത്. പ്രായം ഏറെക്കഴിഞ്ഞും ആ ശീലം തുടർന്നു. പക്ഷെ, നമ്മുടെ ആ വിലപ്പെട്ട ചെങ്ങളത്തെ ഇടവകപ്പള്ളി പൊളിച്ചു കഴിഞ്ഞ് ആ ശീലം നിറുത്തേണ്ടി വന്നു. പള്ളിയിൽ കയറി ഇരിക്കുമ്പോൾ, കർത്താവിന്റെ മുൻപിൽ ഇരിക്കുമ്പോൾ, ഒന്ന് പ്രാർത്ഥിച്ചില്ലെങ്കിൽത്തന്നെ അവിടുത്തേയ്ക്ക് നമ്മുടെ വേദനകളെല്ലാം കാണാം. അറിയാം. ഒന്നും പറഞ്ഞില്ലെങ്കിൽത്തന്നെ കർത്താവ് എല്ലാത്തിനും ഒരാശ്വാസം തരുമായിരുന്നു. ഇന്ന് അങ്ങനെ കർത്താവിന്റെ മുൻപിൽ ഇരിക്കുവാനുള്ള ഭാഗ്യം 2011 നവംബറിൽ ഇല്ലാതായി. ഒരിക്കൽ, പള്ളിക്ക് പകരത്തിലുള്ള ഓഡിറ്റോറിയാം പള്ളിയുടെ ചുറ്റും നടന്നു നോക്കിയിട്ട് അതിലേയ്ക്ക് ഒരു പ്രവേശനകവാടവും കണ്ടില്ല. ആകെയുള്ളത് വി. അന്തോനീ സിന്റെ അടുത്തേയ്ക്ക് പോകുവാനുള്ള ഒരു വാതിൽ മാത്രം! കർത്താവിനെ പള്ളിക്കുള്ളിൽ പൂട്ടി ഭദ്രമായി വച്ചിരിക്കുകയാണ്. ആവശ്യമുണ്ടെങ്കിൽ അവിടുത്തെ അംഗരക്ഷകനെ കണ്ട്, (വിശുദ്ധ അന്തോനീസിനോട് ഒരു ബഹുമാനക്കുറവുമായല്ല ഇതെഴുതുന്നത്), വിവരം വല്ലതുമുണ്ടെങ്കിൽ അറിയിച്ചിട്ട് പോകാം. അത്രമാത്രം.


Old Church in Chengalam
ഒരിക്കൽ വിസീത്തയ്ക്കായി ചെങ്ങളത്തെ മർത്താസ് മഠത്തിലെ ചാപ്പലിൽ കയറി. ചുറ്റുപാടും നോക്കിയിട്ട് ക്രൂശി തരൂപം ഇല്ല. ക്രൂശിതനെ പടിയിറക്കി. പകരം അവിടെ മർത്തോമ്മാക്കുരിശു ബലി വേദിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു . ഒരിക്കൽ എവിടെയോ വായിച്ചു, അതിരമ്പുഴ പള്ളിയിൽ നിന്നും അവിടുത്തെ വികാരിയച്ചൻ ക്രൂശിതരൂപം പടിയിറക്കി യെന്ന്. ആ വാർത്ത ശരിയോ തെറ്റോ എന്ന് ഞാൻ പോയി ഉറപ്പാക്കിയിട്ടില്ല. പക്ഷെ ശരിയാകാനാണ് മുഴുവനും സാദ്ധ്യത. ഇവിടെ, ക്രൂശിതരൂപം പടിയിറക്കാൻ അല്ലെങ്കിൽ പിന്നെ എന്തിനാണ് രണ്ടും കൂടെ ബലിവേദിയിൽ സ്ഥാപിച്ചി രിക്കുന്നത്. ഒരു രാത്രിയുടെ ഏകാന്തതയിൽ, അല്ലെങ്കിൽ സുപ്രഭാതത്തിൽ, ആരും കാണാതെ അതവിടുന്നു എടുത്തു മാറ്റുക, അത്രമാത്രം. ഉടനെ മാറ്റാൻ എന്തോ ഭയമുള്ളത് കൊണ്ടുമാത്രം ക്രൂശിതരൂപം തല്ക്കാലം അവിടെ വച്ച് പൊറുപ്പിക്കുന്നു.

ഇപ്പോൾ തടികൊണ്ടുള്ള മണികൾ ഉള്ള കൊന്തകളുണ്ട്. അവയിലെ കുരിശു ശ്രദ്ധിച്ചിട്ടുണ്ടോ? കുരിശിൽ ക്രൂശിതനെ വരച്ചു വച്ചിരിക്കുകയാണ്. കുറെ വിയർപ്പ് പറ്റിക്കഴിയുമ്പോൾ ക്രൂശിതൻ താനേ തേഞ്ഞു മാഞ്ഞു പോയ് ക്കൊള്ളും. ക്രൂശിതൻ ഉദ്ധിതനായിക്കൊള്ളും. പിന്നെ കുരിശു മാത്രം അവശേഷിക്കും. കുറെക്കഴിഞ്ഞു ഇറക്കുന്ന കൊന്തകളിൽ കുരിശിനു കുറെ തൊങ്ങലുകൾ പിടിപ്പിച്ചാൽ മതി. എളുപ്പത്തിൽ മാർത്തോമ്മാ കുരിശാക്കാം. അങ്ങനെ മാർത്തോമ്മക്കുരിശു കൊന്തകൾ കമ്പോളത്തിൽ ഇറങ്ങും.

1980 കളിൽ ബ. താന്നിക്കലച്ചൻ ചെങ്ങളത്ത് വികാരിയായിരുന്ന കാലത്ത് ഇവിടെ വീടുകളിൽ കൂടി മാർത്തോമ്മാക്കുരിശു പ്രയാണം നടന്നു. ഞാനും അതിൽ സജീവമായി പങ്കെടുത്തു. ക്രൂശിതരൂപം പടിയിറക്കാനുള്ള പുറപ്പാടായിരുന്നു അതെന്നു ഇപ്പോഴാണ് മനസ്സിലാകുന്നത്‌.

പിൽക്കാലത്ത് പെരുമ്പടവം ശ്രീധരനായ കുട്ടി ശ്രീധരൻ തന്റെ "അരൂപിയുടെ മൂന്നാം പ്രാവ് എന്ന നോവലിൽ തന്റെ കുട്ടിക്കാലത്തെപ്പറ്റി വിവരിക്കുന്നുണ്ട്. അച്ഛനെ നന്നേ ചെറുപ്പത്തിൽത്തന്നെ നഷ്ടപ്പെട്ടു. തനിക്കു കൂട്ട് അമ്മയും ഒരു പെങ്ങളും മാത്രം. മൂന്നുപേർക്കും കൂടി കൂട്ട് ദാരിദ്ര്യവും. എലഞ്ഞി സ്കൂളിൽ പഠിക്കുന്ന കാലം. ഉച്ചയ്ക്ക് ഊണ് കൊണ്ടുപോകുവാൻ നിവൃത്തിയില്ല. രാവിലെ കാപ്പി വയറുനിറയെ കുടിച്ചിട്ടുവേണ്ടേ ഉച്ചയ്ക്ക് ഊണ് കൊണ്ടുപോകുവാൻ. ഉച്ചയൂണിനു സ്കൂൾ വിടുമ്പോൾ, എല്ലാ കുട്ടികളും ഊണിനു പോകുമ്പോൾ, കുട്ടി ശ്രീധരൻ എന്ത് ചെയ്യും?

അവിടുത്തെ പഴയ പള്ളിയുടെ മുറ്റത്തേയ്ക്ക് കയറും. അന്ന് പഴയ പള്ളിയെ ഉണ്ടായിരുന്നുള്ളൂ. അവിടുത്തെ കിണറ്റിൽ നിന്നും വെള്ളം കോരി കുടിച്ച് ഏകനായി ഒട്ടിയ വയറുമായി, പള്ളിക്കകത്തേയ്ക്ക് കയറും. ബലിവേദിയിലെ ആ വലിയ ക്രൂശിത രൂപത്തിന്റെ മുമ്പിൽ തൂണിൽ ചാരിയിരിക്കും. അപ്പോൾ മനസ്സിലാക്കും ക്രൂശിതന്റെ വയറും, തന്റെ വയറും ഒരുപോലെ ഒട്ടിയതാണെന്ന്. ക്രൂശിതൻ തന്റെ ബുദ്ധിമുട്ടുകൾ എല്ലാം മനസ്സിലാക്കുന്നുണ്ട്, എന്ന സന്തോഷത്തിൽ ആശ്വാസം കണ്ടെത്തും. ബലിവേദിക്കടുത്തുള്ള തൂണിൽ ചാരിയിരുന്ന്കൊണ്ടാണ് ആശ്വാസം കൊണ്ടിരുന്നത്. പുരോഹിതരും അവരുടെ കൂട്ടുകാരും ചേർന്ന് നിരവധി ഗ്രനേറ്റുകൾ വച്ചു തകർത്തുകളഞ്ഞ പഴയ ചെങ്ങളം പള്ളിയേക്കഴിഞ്ഞും ഇടുങ്ങിയതും കൂടുതൽ തൂണുകൾ ഉള്ളതുമായ ആ പഴയ പള്ളിയിലെ ക്രൂശിതരൂപമായിരുന്നു കുട്ടിശ്രീധരന് ആശ്വാസം പകർന്നത്.

മാർത്തോമ്മക്കുരിശ്  സമം ഹിറ്റ്ലറുടെ സ്വസ്തിക.

സക്രാരിയിൽ ഈശോ എഴുന്നള്ളിയിരിക്കുന്നു. തിരുവോസ്തിയിൽ കർത്താവിന്റെ സജീവ സാന്നിദ്ധ്യമുണ്ട്, എന്നെല്ലാം നമ്മൾ ദൃഡമായി വിശ്വസിക്കുന്നു. പക്ഷെ നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്നത്‌ നമ്മുടെയെല്ലാം പാപങ്ങൾക്ക്‌ വേണ്ടി ജീവനർപ്പിച്ച കുരിശിലെ ഈശോയെ മാത്രം. നമ്മൾ വിങ്ങിപ്പൊട്ടി സ്വല്പം ആശ്വാസം തേടി പള്ളിയിൽ കയറുമ്പോൾ നമ്മൾക്ക് കാണാവുന്നത്‌ കുരിശിലെ ഈശോയെ മാത്രം.


ഈശോ സുവിശേഷത്തിൽ പറഞ്ഞിരിക്കുന്നത് തന്നെ പിഞ്ചെല്ലുവാൻ ആഗ്രഹിക്കുന്ന ഏവനും അവന്റെ കുരിശുമെടുത്തുകൊണ്ട് തന്റെ പിന്നാലെ ചെല്ലണ മെന്നാണ്. ജീവിതമാകുന്ന  ആ കുരിശിന്റെ വഴിയുടെ അവസാനം എവിടെയാണ്, ഗാഗുൽത്താമലയിലെ കുരിശിന്റെ ചുവട്ടിൽ. ഈശോ അവിടെ ആ കുരിശിൽ കിടന്ന് ഹൃദയം പൊട്ടി മരിക്കുന്നു. ഈശോയുടെ ഈ ലോകത്തിലെ അന്ത്യം കുരിശിലായിരുന്നു. അതുപോലെ നമ്മുടെയൊക്കെ അന്ത്യം നമ്മുടെയൊക്കെ കുരിശായ മരണശയ്യയിൽ.

ആ ലക്ഷ്യം വച്ചാണല്ലോ നമ്മൾ മുന്നോട്ട് നീങ്ങുന്നത്‌. ആ ശയ്യയിൽ കിടന്നു അന്ത്യശ്വാസം വലിക്കാതെ നമ്മളാരും ഉത്ഥാനം ചെയ്യുന്നില്ല. ഉത്ഥാനം നമ്മുടെ വിശ്വാസത്തിന്റെ ഭാഗം ആണ്. അപ്പോൾ നമ്മുടെ പച്ചയായ ജീവിതത്തിന്റെ നമുക്ക് ദൃശ്യമായ അന്ത്യം മരണശയ്യയിൽ കിടന്നു അന്ത്യശ്വാസം വലിക്കുക എന്നത്. അപ്പോൾ നമുക്ക് തുണയേകുന്നത് കുരിശിൽ കിടന്നു അന്ത്യശ്വാസം വലിക്കുന്ന ക്രൂശിതനായ യേശുവാണ്. അല്ലാതെ തിയോളജി നിറഞ്ഞു തുളുമ്പുന്നു എന്ന് അവർ വാദിക്കുന്ന മാർത്തോമ്മാക്കുരിശല്ല. ആ സത്യം ആർക്കാണ് നിഷേധിക്കുവാൻ സാധിക്കുക? പിന്നെ എന്തിനാണ് ക്രൂശിതരൂപത്തെ പള്ളികളിൽ നിന്നും പടിയിറക്കുന്നത്?

ഗാന്ധിജി പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ദേയമാണ്: "ഭൂരിപക്ഷത്തിനുവേണ്ടി ന്യൂനപക്ഷത്തെ ഇല്ലായ്മ ചെയ്യുവാൻ പാടില്ല, ആ ന്യൂനപക്ഷം ഒറ്റയാൾ മാത്രമായിരിക്കും".../ -

തുടരും. / 
 ------------------------------------------------------------------------------------------------------------------------------------------



Visit  




ധൃവദീപ്തി  ഓണ്‍ലൈൻ

www.dhruwadeepti.com



Dhruwadeepti.blogspot.de 

 






for up-to-dates and FW. link Send Article, comments and write ups to :

  DHRUWADEEPTI ONLINE LITERATURE.
Published from Heidelberg, Germany,  in accordance with the European charter on freedom of opinion and press. 

DISCLAIMER: Articles published in this online magazine are exclusively the views of the authors. 

Neither the editor nor the publisher are responsible or liable for the contents, objectives or opinions of the articles in any form."

 

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.