Mittwoch, 30. Oktober 2013

ധ്രുവദീപ്തി // Religion // സന്യാസിനികൾ, സഭാസഹോദരികൾ. // ജോർജ് കുറ്റിക്കാട്

ധ്രുവദീപ്തി  // Religion //

സന്യാസിനികൾ, സഭാസഹോദരികൾ

ജോർജ് കുറ്റിക്കാട്


A Nun in Middle age
ക്രിസ്തുമതത്തിൽ (Clergy) പുരുഷന്മാർക്കുണ്ടായിരുന്ന പ്രത്യേകമായ ഔദ്യോഗിക സഭാധികാരകാര്യസ്ഥാനങ്ങളോ പ്രേഷിതവേലയിൽ ഉണ്ടായിരുന്ന ഔദ്യോഗിക പദവികളോ ആദരവുകളോ മിഷനറി വേലകൾക്കുള്ള അംഗീകാരമോ ആദ്യകാലങ്ങളിൽ പോലും സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. ഇവയൊന്നും ഇല്ലാതെപോലും, അതേസമയം സഭയുടെ ആത്മീയമായ നിർദ്ദിഷ്ട താല്പ്പര്യങ്ങളും ലക്ഷ്യങ്ങളും സാധിക്കുവാൻ, അതിന്റെ ഗുണഭോക്താക്കളായിത്തീരുന്നതിനും സന്യസ്തവൃതജീവിതം  പരിശീലിക്കുന്നതിനും തുടക്കമിട്ടത് അക്കാലത്ത് സ്ത്രീകൾ ആയിരുന്നു. അക്കാര്യം അവകാശപ്പെടാനും അഭിമാനിക്കാനും അവർക്ക് ഏറെ വകയുണ്ട്. അതായത്, ക്രിസ്ത്യൻ സഭയുടെ ആരംഭകാലം മുതൽ സ്ത്രീകൾക്ക് സ്വാഭിമാനം അവകാശപ്പെടാൻ മാത്രം അവരുടെ പങ്കു വളരെ വളരെ വലുതായിരുന്നു. കത്തോലിക്കാസഭയിൽ ഏറ്റവും അധികമായി വണ ങ്ങപ്പെടുന്ന സ്ത്രീ യേശു ക്രിസ്തുവിന്റെ മാതാവായ പരിശുദ്ധ കന്യക മറിയമാണ്.

സന്യാസിനികളെക്കുറിച്ചുള്ള (മഠംവാസികൾ, അഥവാ Nuns) പൂർവ ചരിത്ര അന്വേഷണത്തിന്റെ തുടക്കം നമുക്ക് വിശുദ്ധ സുവിശേഷത്തിൽ നിന്നും അപ്പസ്തോലന്മാരുടെയും വിശുദ്ധരുടെയും ലിഖിതങ്ങളിൽ നിന്നുമാണ് ദർശിക്കുവാൻ കഴിയുന്നത്‌. പ്രാചീനതയുടെ ജീവിതശാസ്ത്രവും വ്രുതങ്ങളുടെ അർപ്പണതത്വശാസ്ത്രവും ആത്മീയതയുടെ ഭാവനാ പ്രേരണയും ദൈവീക ചിന്താസരണിയുടെ ഗതിശാസ്ത്രവും ഒരു പ്രത്യേക പാതയിൽ ഒരുമിച്ചു സംഗമിക്കുമ്പോൾ രൂപീകൃതമാകുന്ന വർണ്ണപ്രഭയേറിയ ജീവിതത്തിന്റെ ആശയത്തെയാണ് സന്യസ്തരുടെ ജീവിതരീതിയിൽ അവർ പ്രകടമായി അവതരിപ്പിക്കുന്നത്.

ഇന്നുവരെയും ഈ അവകാശപ്പെടൽ സ്ഥാപിക്കുവാൻ കഴിയുന്ന ചരിത്ര വസ്തുതകൾ വിശുദ്ധ സുവിശേഷത്തിൽ വ്യക്തമായും കാണുന്നുണ്ട്. ജീവിത പരിപൂർണ്ണത പരിശീലിക്കുവാൻ വേണ്ടി വിവിധ സന്യാസിനീ മഠങ്ങളിൽ ചേർന്ന് സ്വയം ആത്മീയതയിൽ അർപ്പിതരാവുകയായിരുന്നു, ആ സ്ത്രീകൾ. ഇങ്ങനെയായിരുന്നു, വിവിധ ആധുനിക സന്യാസിനികളുടെ (കന്യാസ്ത്രികൾ) സഭകളുടെയും സമൂഹങ്ങളുടെയും സഭയിലെ പ്രാഥമിക ആരംഭ ചരിത്രം തുടങ്ങിയത്. അന്നത്തെ പൊതുവായ നിലയിൽ നിന്നും കുറെയേറെ മാറ്റങ്ങൾ സഭയിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇക്കാലത്തും അവരർഹിക്കുന്ന പൂർണ്ണ അംഗീകാരം അവർക്ക് ഇന്നും നൽകിയിട്ടില്ല.

യേശുക്രിസ്തുവിന്റെ കാലങ്ങളിലോ അതിനുമുമ്പോ തന്നെ ഇങ്ങനെയുള്ള ആത്മീയ ജീവിതശൈലി തെരഞ്ഞെടുത്തതിലൂടെ സ്ത്രീകളുടെ ജീവിതാന്തസ്സ് ക്രമപ്പെടുത്തിക്കൊണ്ടിരുന്നതായി മനസിലാക്കുവാൻ കഴിയും. വിശുദ്ധ പൌലോസ് അപ്പസ്തോലൻ, വിവിധ സാഹചര്യങ്ങളാൽ വൈധവ്യം സംഭവിച്ചിട്ടുള്ള സ്ത്രീകളെക്കുറിച്ചും, കന്യകകളെക്കുറിച്ചും പ്രത്യേകം അഭിപ്രായപ്പെട്ടത് ശ്രദ്ധിക്കുക. അതിങ്ങനെയാണ്: ചില നിർദ്ദിഷ്ഠ സഭാ ശുശ്രൂഷകൾ ചെയ്യുന്നതിൽ അവർ നൽകുന്ന സേവനം ദൈവത്തിന്റെ മഹത്വത്തിനായി അർപ്പിക്കുകയാണെന്ന് പറഞ്ഞു പുകഴ്ത്തുന്നു. 1 തിമോത്തി 5: 9- ഉം, 1- കൊറിന്ത്യൻസ്- 7 തുടങ്ങിയ ലിഖിതങ്ങളിൽ നിന്ന് നമുക്ക് ഇത്തരം നിരവധി തെളിവുകൾ എടുക്കാൻ കഴിയുന്നു. "നടുന്നവനോ നനയ്ക്കുന്നവനൊ അല്ല,  വളർത്തുന്നവനായ ദൈവത്തിനാണ് പ്രാധാന്യം. നടുന്നവനും നനയ്ക്കുന്നവനും തുല്യരാണ്. ജോലിക്ക് തക്കതായ കൂലി ഓരോരുത്തർക്കും ലഭിക്കും."

അന്ധവിശ്വാസികളെപ്പോലും അതിശയിപ്പിക്കുന്ന വിധം കന്യകകളുടെ സവിശേഷമായ ചാരിത്ര്യശുദ്ധിജീവിതം സഭയിലും സമൂഹത്തിലും അന്ന് ഏറെ ശദ്ധിക്കപ്പെട്ടിരുന്നു. (St. അംബ്രോസ്- "-the Virginibus"). സഭയിലെ ജീവിത ആചാരങ്ങളെക്കുറിച്ചു വിശുദ്ധ അത്തനാസിസ് ഇങ്ങനെ എഴുതി:  ("Apol. ad Constant", sec. 33). കന്യകകൾ പട്ടിണിജീവിതം പരിശീലിച്ചു. അവർ തലമുണ്ട് ധരിച്ചിരുന്നു. അതുപക്ഷെ അന്ന് വിവാഹിതരായ സ്ത്രീകളും തലമുണ്ട്‌ ധരിച്ചിരുന്നു. ആചാരപ്രകാരം മതാത്മകമായ ജീവിതാന്തസിന് വ്രുതമെടുത്ത കന്യകകളെ ക്രിസ്തുവിന്റെ മണവാട്ടികൾ എന്നാണു പരമ്പരാഗതമായി വിളിച്ചിരുന്നത്. വിശുദ്ധ സിപ്രിയാൻ കന്യകകളുടെ വ്രുതജീവിതത്തെക്കുറിച്ച് വിശദീകരിച്ചതിൽ ഇപ്രകാരം പറയുന്നു: "കന്യകാ വൃതം തെറ്റിക്കുന്നവൾ വ്യഭിചാരം ചെയ്യുന്നു" (Ep. 62).

കന്യകകൾ ദൈവത്തിനു സേവനം ചെയ്യാൻ പ്രതിജ്ഞ ചെയ്തിരുന്നതിന് പാരമ്പര്യനടപടിക്രമങ്ങൾ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ അവരവരുടെ സ്വന്തം ഭവനങ്ങളിലാണ് അവർ താസിച്ചിരുന്നത്. എന്നാൽ, മൂന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ മഠങ്ങളുടെ ആദിമ ഘടനയ്ക്ക് മാറ്റം ഉണ്ടായി. സന്യാസ ആശ്രമ പ്രതിരൂപമായ കമ്യൂണിറ്റി ഹൌസുകൾ ഉണ്ടാക്കി അവിടെ സന്യാസിനികൾ സമൂഹജീവിതം തുടങ്ങി. ഇത്തരം കമ്യൂണിറ്റി ഹൌസുകളെ "PARTHEUONES" എന്നാണു അന്ന് വിളിച്ചിരുന്നത്.

സന്യസ്തജീവിതം കാലങ്ങളെയും ജീവിതത്തിന്റെ വിഷമവഴികളെയും മരണത്തെയും നിസ്സാരമായും സ്വാഭാവികമായ സ്വന്ത പ്രതീക്ഷകളിലൂടെ എന്തിനെയും അതിജീവിക്കാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങളുടെ ശക്തമായ കാഴ്ച്ചവയ്പ്പാണ്. ആത്മീയമായ സൈദ്ധാന്തിക ചിന്താവ്യവഹാരങ്ങളെ കാലത്തിനു അനുയോജ്യമായ വിധത്തിൽ പരിവർത്തനപ്പെടുത്തുവാൻ Clergy വിഭാഗത്തിൽപ്പെട്ടവരെ സംബന്ധിച്ചിടത്തോളം ഒരാവശ്യമായിത്തീർന്നു.

മാറ്റങ്ങൾ മാറുന്നതിന്റെ ദൃശ്യങ്ങൾ ആദ്യകാലങ്ങളിൽത്തന്നെ  പ്രകടമായി. സഭയിൽ പുതിയ മാറ്റങ്ങൾ ഉണ്ടായതിൽ വളരെ സവിശേഷതയുള്ള  മറ്റൊരു കാര്യം ഇവിടെ ശ്രദ്ധേയമാണ്. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭകാലം മുതലേ, സഭയിൽ കന്യകകൾക്ക് ഉണ്ടായിരിക്കേണ്ടതായ  ഒരു പ്രത്യേക അവകാശം, അതല്ലെങ്കിൽ, സഭയിൽ അർഹമായ ഒരു സ്ഥാനമുള്ള പ്രത്യേക വിഭാഗമെന്ന നിലയ്ക്ക് പരിഷ്കരണം ഉണ്ടാക്കി. ദേവാലയത്തിലെ വിശുദ്ധകർമ്മങ്ങളിൽ സംബന്ധിക്കുന്ന അല്മായരെക്കാൾ ആദ്യം വിശുദ്ധ കുർബാന സ്വീകരിക്കുവാൻ മുൻഗണന അവർക്ക് ഉണ്ടായിരുന്നുവെന്നതാണ്‌, ഈ പരിഷ്കരണം.

ദു:ഖവെള്ളിദിനത്തിലെ വിശുദ്ധ കർമ്മങ്ങളിൽ കന്യകമാരെപ്പോലെ തന്നെ, വിധവകളെയും പങ്കുകൊള്ളിച്ചുകൊണ്ടിരുന്നു. അറുപതു വയസ്സ് പ്രായം കഴിഞ്ഞിട്ടുള്ള ഇക്കൂട്ടരെ പ്രത്യേകമായി യുവതികൾക്ക് മാത്രം മാമ്മോദീസ (ബാപ്റ്റിസം) തുടങ്ങിയ ചില സഭാ കർമ്മങ്ങൾ നടത്തുവാൻ ഡീക്കന്മാരുടെ കൂടെ ചുമതല നൽകി നിയോഗിച്ചിരുന്നതായി തെളിവുകളോടെ ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.

മൂന്നാം ശതകത്തിലെ ക്രൂരപീഡനങ്ങൾ നിമിത്തം നിരവധിയാളുകൾ അന്ന് അവരുടെ സ്വന്തം വീടും ജീവിത ചുറ്റുപാടുകളും ഉപേക്ഷിച്ചു മറ്റു അജ്ഞാത പ്രദേശങ്ങളിലേയ്ക്ക് ഒളിച്ചോടിപ്പോയിരുന്നു. സ്ത്രീകളുടെ തനിച്ചുള്ള ഏറെ ദുരിതമേറിയ ജീവിതം അവരെ അതിസാഹസികരാക്കിത്തീർത്തു.

സന്യാസികൾ മോണാസ്ട്രീ (ആശ്രമജീവിതം) ജീവിതം തുടങ്ങിയപ്പോൾ, അവിടെ അക്കാലത്ത് സ്ത്രീകളുടെ കമ്യൂണിറ്റിയും ഉണ്ടായിരുന്നു. ഇതിനെ സ്ഥിരീകരിക്കുന്നതാണ് വി. പാഹോമിയൂസ് (292-346) വെളിപ്പെടുത്തിയത്. അദ്ദേഹം നിർമ്മിച്ചിരുന്ന കോണ്‍വെന്റ് ഭവനത്തിൽ മറ്റു അനേകം കന്യാസ്ത്രികൾക്കൊപ്പം തന്റെ സ്വന്തം സഹോദരിയും ഒരുമിച്ചു താമസിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. വിശുദ്ധ ജെറോം ബേതലഹേമിൽ നിർമ്മിച്ച St. PAULA സന്യാസ ആശ്രമം  വളരെ പ്രസിദ്ധമാണ്. വിശുദ്ധ അഗസ്റ്റിൻ സന്യാസിനികൾക്കായി പലപ്പോഴായി എഴുതിയ അനേകം ലിഖിതങ്ങളിലെ നിർദ്ദേശങ്ങൾ സന്യാസവൃതജീവിത ക്രമങ്ങളെ ഉദ്ദേശിച്ചു  എഴുതിയിട്ടുള്ളതായിരുന്നു.

ആദ്യകാലങ്ങളിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ വിവിധ സന്യാസീ സന്യാസിനികളുടെ ആശ്രമങ്ങൾ ഉണ്ടായിരുന്നു. റോമിലും, ഇറ്റലിയുടെ മറ്റു നിരവധി സ്ഥലങ്ങളിലും, മാത്രമല്ല, ഗൌൾ, സ്പെയിൻ എന്നീ രാജ്യങ്ങളിലും സന്യാസിനികളുടെയും കന്യാസ്ത്രികളുടെയും ആശ്രമങ്ങൾ ഉണ്ടായിരുന്നു. പൊതുവെ മതാത്മക കാഴ്ചപ്പാടിൽ ആത്മീയ ജീവിതം നയിക്കുന്നവരുടെ നിയമങ്ങളും ജീവിതശൈലികളും സന്യാസിനികൾ സ്വീകരിച്ചിട്ടുമുണ്ട്.


ഈജിപ്തിലെയും സിറിയയിലെയും കന്യാസ്ത്രികൾ തലമുടി മുറിച്ചു കളഞ്ഞിരുന്നു. അതുപക്ഷെ യൂറോപ്പിൽ അങ്ങനെ പ്രാവർത്തികമായില്ല. കന്യാസ്ത്രികളുടെ മഠങ്ങൾ സന്യാസികളുടെ ആശ്രമങ്ങളിൽ നിന്നും പൊതുവെ അകലെയാണ് സ്ഥാപിച്ചിരുന്നത്. ഇങ്ങനെയുള്ള ഒരകലം വിശുദ്ധ ബനഡിക്റ്റും, വിശുദ്ധ പാക്കൊമിയസും നിഷ്കർഷിച്ചിരുന്നു. എങ്കിലും സ്ത്രീ- പുരുഷ വിഭാഗങ്ങൾ കൂടെക്കൂടെ ഒരുമിക്കുന്നതിന് പൌരസ്ത്യ ദേശങ്ങളിൽ ഒരുക്കിയിരുന്ന ഭവനങ്ങളും ഉണ്ടായിരുന്നു. അതിൽത്തന്നെ ഒരു വിഭാഗം സ്ത്രീകൾക്കും, മറ്റൊരു വിഭാഗം പുരുഷന്മാർ ക്കും വേണ്ടി ഉപയോഗിച്ചു. ഈ ഇരട്ട ഭവന സംവിധാനം ജസ്റ്റീനിയൻമാർ ഇല്ലെന്നാക്കി. അതിനു അവിടെ കന്യാസ്ത്രികളുടെ ദൈനംദിന  അവശ്യ കാര്യങ്ങൾ ഏർപ്പാട് ചെയ്തു കൊടുക്കുവാൻ ഒരു വൃദ്ധനെ മഠത്തിൽ ചുമതല പ്പെടുത്തിയിരുന്നു. അതുപോലെ കന്യാസ്ത്രികൾക്ക് ഒരു പുരോഹിതനെ യോ, അല്ലെങ്കിൽ ഡിയാക്കോണിനെയോ, മതാനുഷ്ടാന ജോലികൾക്കായി നിയോഗിച്ചു. പക്ഷെ, അവർക്ക് കന്യാസ്ത്രികളുമായി മറ്റു യാതൊരു ആശയ വിനിമയങ്ങളും ഉണ്ടായിരുന്നില്ല. 

ഇങ്ങനെയുള്ള ഡബിൾ ഹൗസ് സമ്പ്രദായം പന്ത്രണ്ടാം നൂറ്റാണ്ടിൽ പോലും പാശ്ചാത്യ ദേശങ്ങളിൽ ഹോസ്പ്പിറ്റൽ സേവനം ചെയ്തിരുന്നവർക്ക് ഉണ്ടായിരുന്നു. എട്ടും ഒൻപതും നൂറ്റാണ്ടുകളിൽ മാതൃസഭയിലെ ചില സഭാമേലധികാരികൾ സഭാധികാരസ്ഥാനങ്ങളുമായി ബന്ധപ്പെടുത്താതെ ഒരു ഉറച്ച ജീവിത കാഴ്ചപ്പാടിൽ പൊതുസമൂഹത്തിലേയ്ക്ക് ചേർന്ന് ജീവിച്ചു. സഭാനിയമം അനുസരിച്ചുള്ള ഇപ്രകാരമുള്ള ജീവിതരീതി കന്യാസ്ത്രികളും സ്വീകരിച്ചിരുന്നു. ഇവർ അവരുടെ പ്രവർത്തിമണ്ഡലത്തിൽ നിന്നും വിരമിച്ചിട്ടുള്ളവരും സഭാവ്രുതങ്ങൾ പ്രതിജ്ഞ ചെയ്ത വയോധികരും ആയിരുന്നു. അതേസമയം ഒന്നിനോടും ഉള്ള ഒരു അതിർ വരമ്പിനുള്ളിൽ ജീവിക്കുന്നവരും ആയിരുന്നു എന്ന് കാണുന്നില്ല. അതിനു പ്രതീകമായി അവർ കറുത്ത വസ്ത്രങ്ങൾ ആണ് ധരിച്ചിരുന്നത്. എപ്പിസ്കോപ്പൽ അധികാര പദവിയിൽ ഉള്ളവരുടെ ഭാര്യമാർക്ക് ജിതേന്ദ്രിയത്വവും ഈശ്വരഭക്തിയും ആവശ്യമായ യോഗ്യതയായിരുന്നു.


അതുകൊണ്ടായിരിക്കാം, ഒൻപതാം നൂറ്റാണ്ടിൽ ദൈവിക ശുശ്രൂഷകൾക്കാ യി വൃതം ചെയ്തിട്ടുള്ളവരെപ്പോലെ മറ്റു വിവിധ വിഭാഗങ്ങളിൽ ഉള്ളവരും പുണ്യജീവിതക്രമം പരിശീലിച്ചിരുന്നു. മെത്രാന്മാരുടെ മേൽനോട്ടവും കന്യകകളുടെ ആത്മീയ സമർപ്പണവും, സന്യാസിനികളുടെ ആത്മീയ വ്രുത വാഗ്ദാനവും സഭാശുശ്രൂഷകളിൽ വിധവകളും വിവാഹിതരുമായ സ്ത്രീ കളുടെ പ്രത്യേകം പ്രത്യേകം പങ്കും എല്ലാം പുണ്യ ജീവിതക്രമത്തിൽ ഉൾക്കൊണ്ടിരുന്നു. പൂർവപ്രദേശങ്ങളിൽ കന്യാസ്ത്രികൾ ചില പ്രത്യേക ജീവിതക്രമങ്ങൾക്കായി ചില ഭവനങ്ങൾ കൈവശം വച്ചിരുന്നു, അതുപക്ഷെ, പാശ്ചാത്യ പ്രദേശങ്ങളിൽ അത് അങ്ങനെ പരിഗണിക്കപ്പെട്ടിരുന്നില്ല. മറ്റു ചില ആശ്രമങ്ങളിൽ കന്യാസ്ത്രികൾക്ക് പുറത്തു പോകാനും വരാനും അനുവാദം നൽകിയിരുന്നു. ഗൌൾ, സ്പെയിൻ തുടങ്ങിയ സ്ഥലങ്ങളിൽ നോവിഷിയെറ്റ് (സന്യാസാശ്രമ പ്രവേശാർത്ഥി പരിശീലനം) ഒരു വർഷത്തെ യ്ക്കുള്ളതും, മറ്റുള്ളവർക്ക് മൂന്ന് വർഷവും ആയിരുന്നു.

ആദ്യകാലങ്ങളിൽ കന്യാസ്ത്രികൾ ഓർഫനേജു അനാഥ കുട്ടികൾക്ക് ക്രിസ്തീയ വിദ്യാഭ്യാസം നൽകിയിരുന്നു. മാത്രവുമല്ല, മഠത്തിൽ ചേരാൻ ആഗ്രഹിക്കുന്ന പെണ്‍കുട്ടികളെ അവരുടെ മാതാപിതാക്കൾ അവിടേയ്ക്കു കൊണ്ടുവരുകയും അവർക്കവിടെ വിദ്യാഭ്യാസം കൊടുക്കുകയും ചെയ്തു. ആത്മീയ ജീവിതം സ്വയം ആഗ്രഹിച്ച് തീർച്ചപ്പെടുത്തി വന്നവരും മാതാപിതാക്കളുടെ ആഗ്രഹവഴിപാടായി കന്യാസ്ത്രികളായി ജീവിക്കുവാനും തീരുമാനിച്ചവരും  അവിടെ ഉണ്ടായിരുന്നു. അവരിലെ ആത്മീയ സമർപ്പണജീവിതം കൊണ്ട് തന്നെ അത് വളരെ പ്രകടമാകുന്നു. വൃത പ്രതിജ്ഞയനുസരിച്ചുള്ള നിർദ്ദിഷ്ട ജീവിത മാർഗ്ഗത്തിൽ  കുറേക്കാലം തുടർന്ന് കഴിയുമ്പോൾ സ്വയം ആത്മീയ അർപ്പണ ജീവിതമായി ആ ജീവിതം അംഗീകരിച്ചു കഴിയുന്നു. കന്യകയായി യുവപ്രായത്തിൽ ആത്മീയ സമർപ്പിത ജീവിതം അവർ  നയിക്കുകയാണ്.

പതിമൂന്നാം നൂറ്റാണ്ടിൽ അതിവ്യത്യസ്തമായ ഒരു സന്യാസസഭയുണ്ടായി. കടുത്ത ദാരിദ്ര്യവും സ്വന്തം സ്വത്തുക്കളും ഇല്ലാതെ, അതേസമയം ചില പ്രത്യേക പൊതു മുതലിൽ അധിഷ്ടിതമായ ദാരിദ്ര്യ ജീവിത ശൈലിയിൽ ഉടലെടുത്ത ആശ്രമജീവിതം തുടങ്ങിയത് വി.ഫ്രാൻസിസ് അസ്സീസി ആയിരുന്നു. 1212-ൽ ഫ്രാൻസിസ്കൻ രണ്ടാം സഭ വിശുദ്ധ ക്ലാരയും സ്ഥാപിച്ചു. വിശുദ്ധ ഡോമിനിക് ഒരു പ്രത്യേക റോമാസന്യാസി സുവിശേഷ വചന പ്രഘോഷകരുടെ സഭയുണ്ടാക്കുന്നതിനു മുൻപ് തന്നെ സന്യാസിനികൾക്ക് വേണ്ടി ഒരു സഭാഭരണഘടന ഉണ്ടാക്കി കൊടുത്തിരുന്നു. ഇതിനടുത്ത കാലങ്ങളിൽ ആയി ഏറെക്കുറെ സമാന ഘടനയോടുകൂടിയ സന്യാസി സന്യാസിനി സമൂഹങ്ങൾ ഉണ്ടായിരുന്നു. ഇതിൽ വ്യത്യസ്ഥമായ  സഭാ ഘടന ഉണ്ടായിരുന്നത് സൊസൈറ്റി ഓഫ് ജീസസ്സ് സഭയ്ക്കാണ് എന്ന് കാണാൻ കഴിയും.

ഭിക്ഷാംദേഹികൾ (സന്യാസികൾ) എന്നറിയപ്പെട്ടിരുന്ന സഭാസംവിധാനം മിഷൻ പ്രവർത്തനങ്ങളെയും വചനപ്രഘോഷണം നടത്തുകയും ചെയ്യുന്ന തിന് സ്ഥാപിച്ചതായിരുന്നു. സന്യാസിനികളുടെയും സന്യാസികളുടെയും സഭകൾ തമ്മിൽ ഘടനയിൽ വലിയ അന്തരം ഉണ്ടായിരുന്നു. വിശിഷ്യ, സ്ത്രീകളെ  സംബന്ധിച്ച ആശ്രമ ജീവിത രീതിയുടെ ഉള്ളടക്കം. കിഴക്കും പടിഞ്ഞാറുമുള്ള സഭകളിൽ അവ വ്യത്യസ്ഥപ്പെട്ടതായിരുന്നു. ഇത്തരം കടുത്ത നിയമ ഉള്ളടക്കം മെത്രാനും പ്രത്യേക കൌണ്‍സിലുകളും ഒടുവിൽ മാർപാപ്പയും കൈവച്ച് അനുഗ്രഹിച്ചിട്ടുള്ളതാണ്. വിശുദ്ധ ബോണിഫാസ് രൂപം നൽകിയ നിയമഘടന കാനോനിക നിയമത്തെ അനുസരിച്ചുള്ളതാ യിരുന്നു. അതുകൊണ്ട് അവർക്ക് ഉള്ളടക്കത്തിന് യോജിച്ച ചാരിറ്റബിൾ പ്രവർത്തനം ഏറ്റെടുക്കുവാൻ സാധ്യമായിരുന്നില്ല. അനുവദിച്ചിട്ടുള്ളത്, പെണ്‍കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന കാര്യത്തിലായിരുന്നു; അതു പക്ഷെ അന്ന് സാധിച്ചത്, ഏറെക്കുറെ അസൌകര്യമായ അവസ്ഥയിലുമാ യിരുന്നു. ഭിക്ഷാടനം നടത്തുന്ന സഭാ സന്യാസികളുടെ രീതിയിൽ പ്രവർ ത്തനം നടത്തുവാൻ അവർക്ക് തീർത്തും സാദ്ധ്യമായിരുന്നില്ല. അതായത് കുറെയേറെ ഭവനങ്ങളും അത് ഉൾക്കൊള്ളുന്ന ഒരു പ്രൊവിൻസ്‌, പിന്നെ ഒരു സുപ്പീരിയർ ജനറൽ ഇങ്ങനെയുള്ള ഒരു ആശ്രമ സംവിധാനം ഇല്ലായിരുന്നു.

ജോലി സംബന്ധിച്ച പ്രതിബന്ധങ്ങളെ ചിലപ്പോൾ ഒഴിവാക്കുന്നത്, ആശ്രമ നിയമത്തിൽ നിന്നും ഉൾക്കൊണ്ട സാധാരണമായ പ്രാർത്ഥന പ്രതിജ്ഞ മാത്രം ചെയ്തിട്ടുള്ള  സഹോദരിമാരേക്കൊണ്ടായിരുന്നു. ST. MARY OF CERVELLIONEയുടെ കരുണയുടെ സഹോദരിമാരുടെ ധീരമായ സേവനം ഏറെ പ്രശംസ അർഹിക്കുന്നതായിരുന്നെന്നു ചരിത്രം രേഖപ്പെടുത്തുന്നു. 1566-ൽ വിശുദ്ധ പീയുസ് V - മറ്റൊരു നിയമസംഹിതയിൽ (CIRCA PASTORALIS) പുതിയ മൌലീക വാദം കൊണ്ടുവന്നു. പൊന്തിഫിക്കൽ നിയമസംഹിതയ്ക്ക് മുൻ‌തൂക്കം കൊടുത്തു. ഏതാണ്ട് മൂന്നു നൂറ്റാണ്ടുകൾ സാധാരണ പ്രതിജ്ഞ, അല്ലെങ്കിൽ, താൽക്കാലിക പ്രതിജ്ഞ ചെയ്യുന്ന നടപടികളെ കോണ്‍വെന്റുകളിൽ നിരോധിച്ചിരുന്നു. അർബൻ എട്ടാമൻ മാർപാപ്പ 1631, മെയ് 31-നു എഴുതി  പുതിയതായി പ്രസിദ്ധപ്പെടുത്തിയ "പാസ്റ്റൊറാലിസ്" വഴി "മേരി വാർഡ്‌" 1609-ൽ സ്ഥാപിച്ച ഇംഗ്ലിഷ് പഠിപ്പിക്കുന്ന ഒരു കോണ്‍ഗ്രിഗേഷൻ നിരോധിച്ചു. ഈ സഭയിൽ സാധാരണ താൽക്കാലിക പ്രതിജ്ഞയാണ് ഉണ്ടായിരുന്നത്. അവിടെ ഒരു സുപ്പീരിയർ ജനറലും ഉണ്ടായിരുന്നു.

പിന്നീട് സന്യാസ സഭകളിൽ പല പത്യേക നിയമാവലി അനുസരിക്കുന്ന വിഭാഗങ്ങളും ഉണ്ടായി. ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തിരുന്ന, St.VINCENT de PAUL സ്ഥാപിച്ച  DAUGHTERS OF CHARITY അതിൽ ഒരുദാഹരണമാണ്. പിയൂസ് അഞ്ചാമന്റെ നിയമാവലി അത്ര കൃത്യമായി നിരീക്ഷിക്കപ്പെട്ടില്ല. മെത്രാന്മാർ അംഗീകരിക്കുന്ന സന്യസ്ത സമൂഹം സുസ്ഥിരമായിത്തീർന്നു. മെത്രാൻ അംഗീകരിച്ചു കഴിഞ്ഞാലുടൻ അത് മാർപാപ്പയും അംഗീകരിച്ചു. പുതിയവയുടെ സ്ഥാപനം അംഗീകരിക്കുന്നതു രൂപതാ അധികാരികളുടെ അധികാരത്തിൽ വന്നു. ഇവരുടെ സേവനം സമൂഹത്തിൽ ഏറെ വിലപ്പെട്ടതായിരുന്നു എന്ന് വിലയിരുത്തിയതായി കാണുന്നുണ്ട്.

1749 ഏപ്രിൽ 30- നു ബനഡിക്റ്റ്‌ XIV ഒരു നിയമാവലി "QWAMVIS JUSTO" പുറത്തിറക്കി. ഇത് ഇംഗ്ലിഷ് കന്യാസ്ത്രികളുടെ കോണ്‍ഗ്രിഗേഷൻ ഘടന സംബന്ധിച്ചുള്ള നിയമാവലിയായിരുന്നു. അതുപക്ഷെ, 1900 ഡിസംബർ 8-നു ലിയോ XIII കൊണ്ടുവന്ന നിയമാവലി "Condita"യ്ക്ക് ഒരു മുഖവുര ആയിരുന്നു എന്ന് കാണാം. ഇത് കോണ്‍ഗ്രിഗേഷനുകളെ അതിന്റെ അടിസ്ഥാന ഭരണ ഘടനയനുസരിച്ച് വേർതിരിച്ചു. പൊതുവായി സാധാരണ പ്രതിജ്ഞാവ്രുതം നടത്തിയവർക്കും, കൂടുതൽ ദൃഡമായ  നിബന്ധനകൾ സ്വീകരിക്കുന്ന വർക്കും വേർതിരിച്ചു വ്യക്തമാക്കി. അതായത്, ഏതാണ്ട് എല്ലാ ആധുനിക സഭകളുടെ ഘടനയിൽ - രൂപതാ അധികാരികളുടെ കീഴിലുള്ള സഭകൾ, ബിഷപ്പിന്റെ നേരിട്ടുള്ള അധികാര പരിധിയിൽ, അടുത്തത്‌, പൊന്തിഫിക്കൽ നിയമത്തിനു വിധേയമായത്, എന്നിങ്ങനെ വ്യത്യസ്ഥമായി വേർതിരിച്ചു.

ഇങ്ങനെയൊക്കെയാണെങ്കിലും കോണ്‍ഗ്രിഗേഷനുകളുടെ നിയമാവലിക ളെ സഭാധികാരികൾ ഇപ്പോഴും നിരാകരിക്കുന്ന രീതിയാണ് ഉണ്ടായത്. സന്യാസിനികളുടെ സഭാ പദവിയെ "കൂദാശ"യായി പ്രഖ്യാപിക്കുന്നതു പോലെയുള്ള അവശ്യമായ പദവികൾ നൽകുന്ന നടപടികൾ, സഭയിൽ സ്ത്രീപുരുഷ സമത്വം അംഗീകരിക്കുക എന്നിങ്ങനെ നിരവധി മാറ്റങ്ങൾ സഭയിൽ എന്നേ ഉണ്ടാവേണ്ടതായിരുന്നു? അത് അംഗീകരിക്കാൻ ഇക്കാലത്തും സഭയിലെ പുരുഷമേധാവിത്വം തയ്യാറായിട്ടില്ല.

യാഥാർത്ഥ്യം എന്താണെങ്കിലും ഐതിഹ്യം  എന്തായിരുന്നാലും  AD 858-ൽ കത്തോലിക്കാ സഭയുടെ പൊന്തിഫിക് ആയിരുന്നത് ജർമനിയിലെ മൈൻസിൽ ജനിച്ചുവളർന്ന പെണ്‍കുട്ടി "ജോഹാന്ന" ആയിരുന്നുവെന്നു ചില പഠനങ്ങൾ നിലവിൽ ഉണ്ട്. ജോഹാന്നയാണ് എതൻസിലെ വിദ്യാഭ്യാസ ശേഷം റോമിൽ എത്തി "യോഹാനസ് എട്ടാമൻ" മാർപാപ്പയായത് എന്ന് രേഖപ്പെടുത്തുന്നു. ഇത് സഭയുടെ ഇരുണ്ട യുഗത്തിന്റെ കഥയാണ്. ഇരുണ്ട സഭായുഗത്തിന്റെ ചരിത്രം മുഴുവൻ ഇരുളിന്റെ മറയിലേയ്ക്ക് പിന്തള്ളിക്കളയുകയും ചെയ്യപ്പെട്ടു. അധികാരവും ശക്തിയും എന്നും കൈമുതലുള്ള പുരുഷമേധാവിത്വത്തിന് മുകളിൽ ഒരു സ്ത്രീയെന്ന നിലയിൽ ജോഹാന്ന അധികകാലം പിടിച്ചുനിന്നില്ല എന്നും ഐതിഹ്യം ഉണ്ട്.

പൊന്തിഫിക്കൽ നിയമതലത്തിൽ വിശുദ്ധമായ ആത്മസമർപ്പണം നൽകു ന്ന സന്യാസിനികളുടെ കാര്യത്തിൽ ഇന്നും ഒരു അർഹമായ രീതിയിൽ പൂർണ്ണ അംഗീകാരം ഉണ്ടാകുന്നില്ല, സഭ രണ്ടു സഹസ്രാബ്ധങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും ഒട്ടു നൽകിയിട്ടുമില്ല. കന്യാസ്ത്രികൾ ആത്മീയ വൃത സമർപ്പ ണം നൽകി ദൈവശുശ്രൂഷ ചെയ്യുമ്പോൾ ഭൌതീകവും ആത്മീയവുമായ അവരുടെ ജീവിതാന്തസ്സ് പൂർത്തിയാകുന്നത് സഭ അവരുടെ ആത്മീയ അന്തസ്സിനെ  "കൂദാശവത്ക്കരിക്കുക" വഴിയായിരിക്കും. സഭാനവീകരണ പ്രക്രിയയിൽ തൽപ്പരനായ ഫ്രാൻസിസ് പാപ്പയിൽ ഇങ്ങനെയൊരു നവീക രണ യാഥാർത്ഥ്യം ഫലമണിയുമോ? /Gk
------------------------------------------------------------------------------------------------------------------------

Info: 
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കാനോനിക പഠനങ്ങളെക്കുറിച്ച് ഒരു നവദർശനം നൽകിക്കൊണ്ട് ദൈവശാസ്ത്ര പണ്ഡിതനായ റവ. ഫാ. ഡോ. തോമസ്‌ കുഴിനാപ്പുറത്ത് എഴുതിയ പ്രബന്ധ പരമ്പര ഉടൻ  പ്രതീക്ഷിക്കുക.

-------------------------------------------------------------------------------------------------------------------------

Keine Kommentare:

Kommentar veröffentlichen

Hinweis: Nur ein Mitglied dieses Blogs kann Kommentare posten.